ആധുനിക മത്സ്യ മാർക്കറ്റ് കാടുകയറി നശിക്കുന്നു
1464186
Sunday, October 27, 2024 1:43 AM IST
മൂവാറ്റുപുഴ: കോടികൾ മുടക്കി നഗരസഭ നിർമിച്ച ആധുനിക മത്സ്യ മാർക്കറ്റ് കാടുകയറി നശിക്കുന്നു. നഗരസഭ സ്റ്റേഡിയത്തിന് സമീപം നിർമിച്ച ആധുനിക മത്സ്യ മാർക്കറ്റാണ് ആർക്കും പ്രയോജനപ്പെടാതെ കാടുകയറി നശിക്കുന്നത്.
രണ്ടു കോടിയോളം ചെലവഴിച്ച് 10 വർഷങ്ങൾക്കു മുന്പ് നഗരസഭ നിർമിച്ച മാർക്കറ്റ് ഇപ്പോൾ സാമൂഹ്യവിരുദ്ധരുടെ താവളമായി മാറിയിരിക്കുകയാണ്. ഉപയോഗശൂന്യമായി കാടുകയറി നശിക്കുന്ന കെട്ടിടം രാത്രികാലങ്ങളിൽ സാമൂഹ്യവിരുദ്ധരുടെ വിഹാരകേന്ദ്രമാക്കി കൈയടക്കിയിരിക്കുകയാണ്. നഗരസഭ സ്റ്റേഡിയത്തിന് സമീപത്ത് അശാസ്ത്രീയമായി മാർക്കറ്റ് നിർമിക്കുന്നതിനെതിരെ നേരത്തെ പരാതി ഉയർന്നിരുന്നു.
ശക്തമായ മഴപെയ്താൽ വെള്ളം കയറുന്ന സ്ഥലത്ത് മണ്ണിട്ടുയർത്താതെ നിർമാണം തുടങ്ങിയതിനെ വിമർശിച്ചപ്പോൾ അനുമതിച്ച തുക നഷ്ടപ്പെടുമെന്ന് കാരണം ചൂണ്ടിക്കാട്ടി മത്സ്യ മാർക്കറ്റ് നിർമിക്കുകയായിരുന്നു. സംസ്ഥാന തീരദേശ കോർപ്പറേഷന്റെ സഹകരണത്തോടെയാണ് ശുചിത്വപൂർണ മത്സ്യ മാർക്കറ്റ് നിർമിച്ചത്.
2009ൽ കേന്ദ്ര സർക്കാർ നൽകിയ തുക കൊണ്ടാണ് നിർമാണം ആരംഭിച്ചത്. ജോസഫ് വാഴയ്ക്കൻ എംഎൽഎയായിരിക്കുന്പോൾ ആസ്തി വികസന ഫണ്ടിൽനിന്ന് 45.33 ലക്ഷവും കേന്ദ്രത്തിൽനിന്നു 1.62 ലക്ഷവും ചേർത്താണ് ആധുനിക മത്സ്യ മാർക്കറ്റിന്റെ നിർമാണം പൂർത്തിയാക്കിയത്.
ശീതീകരണ സംവിധാനവും ആധുനിക മാലിന്യ സംസ്കരണ സംവിധാനവും നിരവധി സ്റ്റാളുകളും ഉൾകൊള്ളുന്ന രണ്ടുനില കെട്ടിടത്തിലാണ് മത്സ്യ മാർക്കറ്റ് നിർമിച്ചിരിക്കുന്നത്. 2014ൽ ഉദ്ഘാടനം നടത്തിയെങ്കിലും ഒരു പതിറ്റാണ്ടാവുന്പോൾ മാർക്കറ്റ് തുറന്ന് നൽകാനായിട്ടില്ല. നഗരത്തിൽ മത്സ്യവിൽപ്പന കേന്ദ്രങ്ങളുടെ എണ്ണം ദിനംപ്രതി വർധിച്ചുകൊണ്ടിരിക്കുന്പോഴാണ് നഗരസഭയുടെ ആധുനിക മത്സ്യ മാർക്കറ്റ് കാടുകയറി നശിക്കുന്നത്.