ഓഞ്ഞിത്തോട് പുനരുദ്ധാരണം: സർവേ കല്ലിടാതെ ഒളിച്ചുകളിച്ച് പഞ്ചായത്തുകൾ
1463953
Saturday, October 26, 2024 2:06 AM IST
ആലുവ: കോടതി നിർദേശപ്രകാരം സർവേ പൂർത്തിയാക്കി രണ്ടര വർഷം കഴിഞ്ഞിട്ടും സർവേ കല്ലിടാതെ ഓഞ്ഞിത്തോട് പുനരുദ്ധാരണം അട്ടിമറിക്കാൻ ശ്രമിക്കുന്നതായി ആരോപണം. ഇതിനെതിരെ ഓഞ്ഞിത്തോട് സംരക്ഷണ ജനകീയ സമിതിയുടെ നേതൃത്വത്തിൽ തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടർക്ക് പരാതി നൽകി.
ഓഞ്ഞിത്തോട് സർവേ 2022 മാർച്ചിൽ പൂർത്തിയാക്കി റവന്യൂ അധികൃതർ ഹൈക്കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചതാണ്. എന്നാൽ ഓഞ്ഞിത്തോടിന്റെ പരിപാലന ചുമതലയുള്ള ആലങ്ങാട്, കടുങ്ങല്ലൂർ ഗ്രാമ പഞ്ചായത്തുകൾ സർവേ വകുപ്പിലെ സർവെയർമാർ മാർക്ക് ചെയ്തു കൊടുത്ത അതിരുകളിൽ സർവേ കുറ്റികൾ സ്ഥാപിക്കാൻ തയാറാകുന്നില്ലെന്നാണ് പരാതി.
കടുങ്ങല്ലൂർ പഞ്ചായത്ത് അധികൃതർ ഓഞ്ഞിത്തോട് തുടക്കത്തിലെ എലൂക്കര ഫെറി, കയന്തിക്കര പാലം മേഖലയിൽ അതിർത്തി കല്ലിടാൻ തയാറാകുന്നില്ല. ആലങ്ങാട് പഞ്ചായത്ത് മനലുമ്പുറം, പാലക്കൽ മേഖലയിലും സർവേക്കല്ല് സ്ഥാപിച്ചിട്ടില്ല. സംരക്ഷണ സമിതി ഈ കാര്യങ്ങൾ ചൂണ്ടിക്കട്ടി ഇരു പഞ്ചായത്തുകൾക്കും കഴിഞ്ഞ വർഷം തന്നെ കത്ത് നൽകിയിരുന്നു.
അതിരുകൾ തിരിക്കാതെ വന്നതോടെ എലൂക്കര ഫെറി റോഡിൽ അളന്നിട്ട പുഴഭാഗം സ്വകാര്യ വ്യക്തി തന്നെ കൈയേറിയിരിക്കുകയാണ്. എൽഎസ്ജിസി ട്രിബൂണലിൽ കൈയേറ്റക്കാരൻ നൽകിയ പരാതിക്കു എതിരെ ഒരു പ്രസ്താവന കൊടുക്കാൻ പോലും പഞ്ചായത്ത് തയ്യാറായിട്ടുമില്ല. സമിതിയാണ് അഭിഭാഷകനെ വച്ച് കേസ് കൈകാര്യം ചെയ്യുന്നതെന്ന് കൺവീനർ കെ.എസ്. പ്രകാശ് "ദീപിക' യോട് പറഞ്ഞു.
എന്നാൽ റവന്യൂ, ഇറിഗേഷൻ, സർവേ വകുപ്പുകളുടെ ഏകോപനത്തോടെ കൈയേറ്റങ്ങൾ ഒഴിപ്പിക്കാനുള്ള നടപടികൾ കൈക്കൊള്ളുവാൻ തദ്ദേശ സ്ഥാപന സെക്രട്ടറിമാർക്ക് നിർദേശം നൽകിയെന്ന് പ്രിൻസിപ്പൽ സെക്രട്ടറിയുടെ മറുപടി. തദ്ദേശ വകുപ്പു മന്ത്രിക്ക് ഓഞ്ഞിത്തോട് സംരക്ഷണ സമിതി നൽകിയ നിവേദനത്തിലാണ് മറുപടി ലഭിച്ചത്.