ചികിത്സാരംഗത്ത് പുതുചരിത്രമെഴുതി ലിസി ആശുപത്രി; ജെറ്റ്സ്ട്രീം അതിരക്ടമി ചികിത്സ വിജയകരം
1463739
Friday, October 25, 2024 2:22 AM IST
കൊച്ചി: സ്റ്റെന്റ് ഉപയോഗിക്കാതെ രക്തക്കുഴലിലെ കാല്‍സിഫൈഡ് ബ്ലോക്ക് പൊടിച്ചു കളയുന്ന ജെറ്റ്സ്ട്രീം അതിരക്ടമി സംവിധാനത്തിലുള്ള ചികിത്സ വിജയകരമാക്കി എറണാകുളം ലിസി ആശുപത്രി. രാജ്യത്ത് ആദ്യമായാണു ജെറ്റ്സ്ട്രീം അതിരക്ടമിയിലൂടെ കാലിലെ രക്തക്കുഴലിന്റെ തടസം നീക്കുന്ന ചികിത്സ വിജയകരമായി പൂർത്തിയാക്കിയത്. പക്ഷാഘാതത്തെ അതിജീവിച്ച പ്രമേഹരോഗി കൂടിയായ ആലപ്പുഴ സ്വദേശി വിൻസെന്റിലാണ് (62) കാലിലെ രക്തയോട്ടം പുനസ്ഥാപിക്കാനുള്ള നൂതന ചികിത്സ നടത്തിയത്.
മൂന്നു വര്‍ഷം മുന്‍പു പ്രമേഹത്താൽ വലതു കാല് നഷ്ടപ്പെട്ടയാളാണ് വിൻസെന്റ്. പിന്നീട് രക്തയോട്ടം തടസപ്പെട്ടതിനെത്തുടർന്ന് ഇടതുകാലിലെ അള്‍സര്‍ ഭേദമാകാതെ വന്നപ്പോഴാണ് ഇദ്ദേഹം ലിസി ആശുപത്രിയില്‍ ചികിത്സ തേടിയെത്തിയത്.
കാല്‍മുട്ടിനു സമീപം കട്ടിയേറിയ കാല്‍സിഫൈഡ് ബ്ലോക്കുകളുള്ളതിനാൽ താഴേക്കുള്ള എല്ലാ ധമനികളും തടസപ്പെട്ടതായി ആന്‍ജിയോഗ്രാം പരിശോധനയില്‍ കണ്ടെത്തി. ആന്‍ജിയോപ്ലാസ്റ്റി നടത്തി പരമ്പരാഗത രീതിയില്‍ സ്റ്റെന്റ് ഇട്ടാല്‍ കാല്‍മുട്ടിന്റെ ചലനങ്ങള്‍ മൂലം സ്റ്റെന്റ് അടഞ്ഞു പോകാനുള്ള സാധ്യത കൂടുതലാണ്. തുടർന്നാണു സ്റ്റെന്റ് ഉപയോഗിക്കാതെ, കാല്‍സിഫൈഡ് ബ്ലോക്ക് പൊടിച്ചു കളയുന്ന അതിരക്ടമി വിന്‍സെന്റില്‍ ഉപയോഗപ്പെടുത്താന്‍ തീരുമാനിച്ചത്.
കാല്‍മുട്ടിനോടു ചേര്‍ന്നു രക്തക്കുഴലുകളിലെ കാത്സ്യം അടിഞ്ഞുണ്ടായ കട്ടിയേറിയ ബ്ലോക്കുകള്‍ അതിനൂതന ഉപകരണങ്ങളുടെ സഹായത്താല്‍ പൊടിച്ചു മാറ്റി.
ഭാവിയില്‍ വരാവുന്ന തടസങ്ങള്‍ തടയുന്നതിനായി പോസ്റ്റ് - അതിരക്ടമി, ഡ്രഗ് - എലൂട്ടിംഗ് ബലൂണ്‍ ആന്‍ജിയോപ്ലാസ്റ്റി എന്നിവയും നടത്തി. ചികിത്സയ്ക്ക് ശേഷം നടത്തിയ ആന്‍ജിയോഗ്രാം പരിശോധനയില്‍ രക്തപ്രവാഹം ഏറെ മെച്ചപ്പെട്ടതായി കണ്ടു. ഡോ. ലിജേഷ് കുമാര്‍, ഡോ. ഗിരീഷ്, ഡോ. ജി.വി.എന്‍. പ്രദീപ് എന്നിവരടങ്ങുന്ന മെഡിക്കല്‍ സംഘമാണ് വിജയകരമായി ചികിത്സ പൂര്‍ത്തിയാക്കിയത്. കാത്ത് ലാബ് ടെക്നോളജിസ്റ്റുകളായ എ.ജെ. വില്‍സണ്‍, ജിബിന്‍ തരിയന്‍ തോമസ്, ജിബിന്‍, സിസ്റ്റര്‍ ബെറ്റിയുടെ നേതൃത്വത്തില്‍ നഴ്സിംഗ് ടീം എന്നിവര്‍ പിന്തുണ നല്കി.
ശസ്ത്രക്രിയ കഴിഞ്ഞ് രണ്ടു ദിവസത്തിന് ശേഷം വിൻസെന്റ് വീട്ടിലേക്കു മടങ്ങി. ലിസി ആശുപത്രി ഡയറക്ടര്‍ റവ. ഡോ. പോള്‍ കരേടന്റെ നേതൃത്വത്തില്‍ കേക്ക് മുറിച്ച് സന്തോഷം പങ്കുവച്ചാണ് വിന്‍സെന്റിനെ യാത്രയാക്കിയത്. ജോയിന്റ് ഡയറക്ടര്‍മാരായ ഫാ. റോജന്‍ നങ്ങേലിമാലില്‍, ഫാ. റെജു കണ്ണമ്പുഴ, അസി. ഡയറക്ടര്‍മാരായ ഫാ. ഡേവിസ് പടന്നക്കല്‍, ഫാ. ജെറ്റോ തോട്ടുങ്കല്‍ എന്നിവരും ചടങ്ങില്‍ പങ്കെടുത്തു. ജെറ്റ്സ്ട്രീം അതിരക്ടമി പെരിഫറല്‍ ആര്‍ട്ടറി ചികിത്സയിലെ സുപ്രധാന കാല്‍വയ്പാണെന്ന് ഡോ. ലിജേഷ് കുമാര്‍ പറഞ്ഞു.