കുടിവെള്ള ക്ഷാമം: ഫീഡർലൈനിനും പമ്പുസെറ്റിനുമായി 7.39 കോടി
1463938
Saturday, October 26, 2024 2:06 AM IST
വൈപ്പിൻ: വൈപ്പിൻ നിയോജകമണ്ഡലത്തിലേക്ക് വെള്ളം ലഭ്യമാക്കുന്ന ചൊവ്വര ജല ശുദ്ധീകരണ ശാലയിലേക്ക് ആലുവ 110 കെവി സബ്സ്റ്റേഷനിൽ നിന്ന് 11 കെവി യുജി കേബിൾ ഫീഡർ സ്ഥാപിക്കാൻ 4.99 കോടി രൂപയുടെയും ചൊവ്വരയിൽ പുതിയ പമ്പുസെറ്റിനായി 2.40 കോടി രൂപയുടെയും ഭരണാനുമതി ലഭിച്ചതായി കെ.എൻ. ഉണ്ണിക്കൃഷ്ണൻ എംഎൽഎ അറിയിച്ചു.
ചൊവ്വര ജല ശുദ്ധീകരണ ശാലയിലെ വൈദ്യുതി തടസം മൂലം വൈപ്പിനിൽ അടിക്കടി കുടിവെള്ള ക്ഷാമം ഉണ്ടാകുന്നുവെന്ന സാഹചര്യത്തിലാണ് ഈ നടപടി. സ്റ്റേറ്റ് പ്ലാനിലെ അഡീഷണൽ പ്രൊപ്പോസലിൽ ഉൾപ്പെടുത്തിയാണ് ഫണ്ട് ലഭ്യമാക്കിയിട്ടുള്ളത്. മുനമ്പം ഭാഗത്തെ കുടിവെള്ള ക്ഷാമം പരിഹരിക്കാൻ ചെറായി ജംഗ്ഷൻ മുതൽ കോൺവന്റ് ഫീഡർ ലൈൻ സ്ഥാപിക്കാൻ സാധ്യതാപഠനം നടത്താൻ കേരള വാട്ടർ അഥോറിറ്റിയുടെ പിപിഡി വിഭാഗത്തിന്റെ പരിഗണനയിലാണെന്ന് ജലവിഭവ മന്ത്രി നിയമസഭയിൽ പറഞ്ഞതായും എംഎൽഎ അറിയിച്ചു.