സേവനം ഇനി കർഷകരുടെ വീട്ടുപടിക്കൽ
1463951
Saturday, October 26, 2024 2:06 AM IST
മൂവാറ്റുപുഴ: വളർത്തുമൃഗങ്ങളുടെ രോഗ നിർണയം നടത്താൻ കർഷകരുടെ വീട്ടുപടിക്കൽ എത്തുന്ന മൊബൈൽ ടെലി വെറ്ററിനറി യൂണിറ്റിന്റെ സേവനം ഇനി മൂവാറ്റുപുഴ നഗരസഭയിലും. സംസ്ഥാന മൃഗ സംരക്ഷണവകുപ്പ് ജില്ലാ അടിസ്ഥാനത്തിൽ അനുവദിച്ച മൊബൈൽ ടെലി വെറ്ററിനറി യൂണിറ്റ് നഗരത്തിലെ വിവിധ പ്രദേശങ്ങളിൽ സേവനവുമായി എത്തി.
മൂവാറ്റുപുഴ വെറ്ററിനറി പോളിക്ലിനിക് കേന്ദ്രീകരിച്ചുള്ള സേവനത്തിന്റെയും നഗരസഭാതല ആടുവസന്ത പ്രതിരോധ കുത്തിവയ്പ് ക്യാന്പിന്റെയും ഉദ്ഘാടനം നഗരസഭാധ്യക്ഷൻ പി.പി. എൽദോസ് നിർവഹിച്ചു. വളർത്തുമൃഗങ്ങൾക്ക് രോഗ നിർണയത്തിന് സ്കാനിംഗ്, എക്സ്റേ, വീണുപോയ പശുക്കളെ ചികിത്സാർഥം ഉയർത്തുന്ന കൗ ലിഫ്റ്റിംഗ് മെഷീൻ എന്നിവ ടെലി വെറ്ററിനറി മെഡിസിൻ യൂണിറ്റിൽ സജീകരിച്ചിട്ടുണ്ട്.
വെറ്ററിനറി ഡോക്ടർ, എക്സ്റേ ടെക്നീഷ്യൻ, ഡ്രൈവർ കം അറ്റൻഡർ എന്നിവരുടെ സേവനം ഈ യൂണിറ്റിൽ ലഭ്യമാണ്. എല്ലാ കർഷകർക്കും ഈ സേവനം ഉപയോഗപ്പെടുത്തുന്നതിന് സംസ്ഥാന മൃഗ സംരക്ഷണ വകുപ്പിന്റെ ടോൾ ഫ്രീ നന്പറായ 1962 വിൽ വിളിക്കാം. അവശയായ മൃഗങ്ങളെ ആശുപത്രിയിൽ എത്തിച്ച് ചികിത്സ നടത്തുക എന്നത് കർഷകരെ സംബന്ധിച്ച് ഏറെ ബുദ്ധിമുട്ടുളള കാര്യമാണ്. നടക്കാൻ കഴിയാത്ത മൃഗങ്ങളെ ആശുപത്രിയിൽ എത്തിക്കാൻ വാഹന ചാർജ് ഇനത്തിൽ നല്ല തുകയും ചെലവാകും. ഇത് കർഷകരുടെ കീശ കാലിയാക്കുന്ന സ്ഥിതിയുണ്ട്. ഇതിനെല്ലാം പരിഹാരമാകുന്നതാണ് പുതിയ സംവിധാനമെന്ന് പി.പി. എൽദോസ് പറഞ്ഞു.
ചടങ്ങിൽ നഗരസഭാ സ്ഥിരംസമിതി അധ്യക്ഷൻ അജി മുണ്ടാട്ട്, നഗരസഭാംഗം കെ.ജി. അനിൽകുമാർ, മൃഗസംരക്ഷണ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ഡോ. എസ്. അനിൽ കുമാർ, ഡെപ്യൂട്ടി ഡയറക്ടർ ഡോ. പി.എസ്. ഷമീം അബുബേക്കർ, ചീഫ് വെറ്ററിനറി ഓഫീസർ ഡോ. ബിജു ജെ. ചെന്പരത്തി, ഡോ. പി.ബി. രാജേഷ്, ഡോ. പി. കൃഷ്ണദാസ് തുടങ്ങിയവർ പങ്കെടുത്തു.