പെരുവംമുഴി റോഡിലെ മിറ്റൽ നിരത്തൽ: നിരവധി സ്കൂട്ടർ യാത്രികർ അപകടത്തിൽപ്പെട്ടു
1463731
Friday, October 25, 2024 2:22 AM IST
പിറവം: നിർമാണം നിലച്ച പെരുവംമുഴി റോഡിലെ കുഴികളിൽ അശാസ്ത്രീയമായ രീതിയിൽ മിറ്റൽ വിതറിയതിനെത്തുടർന്നുണ്ടായ ഇരുചക്ര വാഹനാപകടത്തിൽ രണ്ട് പേർക്ക് പരിക്ക്. ഏഴോളം സ്കൂട്ടർ യാത്രക്കാരാണ് ഇവിടെ അപകടത്തിൽപ്പെട്ടത്.
ഇതേത്തുടർന്ന് പിറവം നഗരസഭ കൗൺസിലർമാരായ രാജു പാണാലിക്കൽ, ജിൽസ് പെരിയപ്പുറം, പ്രശാന്ത് മമ്പുറത്ത് എന്നിവർ റോഡിൽ കിടന്ന് ഉപരോധ സമരം നടത്തി. വാഹനഗതാഗതം തടസപ്പെട്ടതിനെത്തുടർന്ന് ഇവരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു.
ഇന്നലെയുണ്ടായ അപകടത്തിൽ ഹോം നേഴ്സായ പിറവം കൊള്ളിക്കൽ പ്ലാക്കോമ്പേൽ കുര്യാക്കോസ് റെജി (24), മുളക്കുളം വടക്കേക്കര ഇരാട്ടിൽ അജിത്ത് പ്രതാപ് (25) എന്നിവർക്കാണ് ഇരുചക്ര വാഹനം മറിഞ്ഞ് പരിക്കറ്റത്. ഇവരെ പിറവം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കുര്യാക്കോസിന്റെ വലതു കൈയ്ക്ക് പൊട്ടലും, തലയ്ക്ക് പരിക്കുമുണ്ട്. അജിത്തിന് ഇടത് കൈയ്ക്കും, കാലിനുമാണ് പരിക്ക്. അപകടത്തിൽപ്പെട്ട മറ്റുള്ളവർക്ക് കാര്യമായ പരിക്കില്ല.
സംസ്ഥാന സർക്കാരിന്റെ റീ ബിൽഡ് കേരള പദ്ധതിയിലുൾപ്പെടുത്തി 98 കോടി രൂപയുടെ പെരുവ - പെരുവംമുഴി റോഡ് നിർമാണം മൂന്നു വർഷം മുമ്പാണ് ആരംഭിച്ചത്. നിർമാണ ചുമതലയുണ്ടായിരുന്ന കെഎസ്ടിപി മുംബൈ ആസ്ഥാനമായുള്ള കമ്പനിക്കായിരുന്നു കരാർ നൽകിയിരുന്നത്. നിർമാണം പ്രാരംഭ ഘട്ടത്തിൽ വളരെ വേഗത്തിലായിരുന്നെങ്കിലും, പിന്നീട് മന്ദഗതിയിലായി. ഇതിനിടെ 21 കിലോമീറ്റോളം നീളമുള്ള റോഡിൽ യാതൊരു പ്രശ്നങ്ങളുമില്ലാത്ത മുളക്കുളത്തേയും, ഊരമനയിലേയും പാലങ്ങൾ പൊളിച്ചും പുതിയ നിർമാണം ആരംഭിച്ചു. റോഡിന്റെ പലയിടങ്ങളിലും കലുങ്കുകൾ ഉൾപ്പടെ കുത്തിപ്പൊളിച്ച് താറുമാറാക്കി. ഇതിനിടെ നിർമാണം മന്ദഗതിയിലായതോടെ യാത്ര ദുഷ്കരമായതിനെത്തുടർന്ന് പ്രതിഷേധവും വ്യാപകമായി.
സർക്കാർ യഥാസമയം ഫണ്ട് നൽകാത്തതിനെത്തുടർന്നാണ് നിർമാണം സാവധാനത്തിലായതെന്നായിരുന്നു കരാർ കമ്പനിയുടെ വിശദീകരണം. ഏതായാലും ഏതാനും മാസങ്ങൾക്ക് കരാറെടുത്ത റേ - കമ്പനി പണി ഉപേക്ഷിച്ച് പിൻവാങ്ങുകയും ചെയ്തതോടെ റോഡിന് ശനി ദിശയായി. നിർമാണം പുതിയ കമ്പനിയെ ഏൽപ്പിച്ചിട്ടുണ്ടെന്നാണ് അധികൃതർ പറയുന്നത്.
ഇങ്ങനെയിരിക്കെ കഴിഞ്ഞ ദിവസം റോഡിലെ കുഴികളിൽ കെഎസ്ടിപി അധികൃതർ മെറ്റൽ വിതറിയതാണ് അപകടങ്ങൾക്ക് കാരണമായത്. കൗൺസിലർ പോലീസിൽ നൽകിയ പരാതിയെത്തുടർന്ന് ഇന്നലെ കെഎസ്ടിപി അധികൃതരെ വിളിച്ചു വരുത്തിയിരുന്നു. പിറവം സ്റ്റേഷൻ ഓഫീസർ ഡി. ഇന്ദ്രജിത്തിന്റെ നേതൃത്വത്തിൽ നടന്ന ചർച്ചയിൽ റോഡിൽ വിതറിയ മെറ്റൽ ഉടനടി നീക്കം ചെയ്യാമെന്ന് കെഎസ്ടിപി അധികൃതർ ഉറപ്പ് നൽകി.
റോഡ് ഉപരോധ സമരത്തിന് പൊതുപ്രവർത്തകരായ അനിത സജി, ജിജോ ജോസ്, ശ്രീജിത്ത് പാഴൂർ എന്നിവർ നേതൃത്വം നൽകി.