ഊരമനയിൽ മല തുരന്ന് മണ്ണ് കടത്താൻ നീക്കം; പ്രതിഷേധം വ്യാപകം
1463419
Thursday, October 24, 2024 12:46 AM IST
പിറവം: മലകൾ തുരന്ന് മണ്ണ് കടത്തുന്ന സംഘം ജില്ലയുടെ കിഴക്കൻ മേഖലയിൽ വീണ്ടും സജീവമാകുന്നു. നിർമാണം നടക്കുന്ന എൻഎച്ച് 66 അടക്കമുള്ള റോഡ് വികസനത്തിന്റെ പേരിലാണ് ജനവാസ മേഖലയായ ഊരമന ഭാഗത്ത് മലകൾ തുരക്കാൻ തയാറായിരിക്കുന്നത്.
പാന്പാക്കുട പിറമാടത്തെ മണ്ണെടുപ്പ് കോടതി തടഞ്ഞതോടെ ഊരമനയിലെ വല്യകല്ലും മലയിൽനിന്നും മണ്ണ് കടത്താനുള്ള നീക്കമാണ് ആരംഭിച്ചിരിക്കുന്നത്. ഇതിനെതിരെ നാട്ടുകാർ ചേർന്ന് പൗരസമിതി രൂപീകരിച്ച് പ്രക്ഷോഭമാരംഭിച്ചിട്ടുണ്ട്.
കൊച്ചി മേഖലയിലെ വികസന പദ്ധതികളുടെ മറവിലാണ് ജില്ലയുടെ കിഴക്കൻ മേഖലയിൽ നിന്ന് മണ്ണ് കടത്തുന്നത്. പഞ്ചായത്തിലെ ഉയർന്ന പ്രദേശമായ രണ്ടാം വാർഡിലെ വല്ലക്കാട്ടുമലയുട മുകൾ ഭാഗത്തായി ഒരു കരിങ്കൽ ക്വാറിയുണ്ട്. പ്രവർത്തനം നിലച്ച ഇവിടെ അര കിലോമീറ്ററിലധികം ആഴമുള്ള വിസ്തൃതമായ ക്വാറിയിൽ വെള്ളം നിറഞ്ഞു കിടക്കുകയാണ്. ഇവിടെ നിന്നും മണ്ണെടുത്താൽ ക്വാറി ഇടിഞ്ഞ് സമീപ പ്രദേശങ്ങളിലേക്ക് വെള്ള പാച്ചിൽ ഉണ്ടായി താഴെ ഭാഗത്തെ ജനവാസ മേഖലയിൽ വൻ നാശ നഷ്ടത്തിനുള്ള സാധ്യതയുണ്ട്.
കൂടാതെ ഇതിലൂടെ പോകുന്ന എംവിഐപി കനാൽ, പുരാവസ്തു സ്മാരകമായ പെരുംതൃക്കോവിൽ മഹാ ദേവ ക്ഷേത്രം, തൃക്കേൽ പാടശേഖരമെല്ലാം നാമാവശേഷമാകും. ഇവിടെയുള്ള ഗ്രാമീണ ടൂറിസം പദ്ധതിയിലുൾപ്പെട്ട കൊടിക്കുത്തി മലയും ഇല്ലാതാകും.
ദേശീയപാത വികസനത്തിനായി മണ്ണെടുക്കുന്നതെന്നും ചുണ്ടിക്കാട്ടി, മലയുടെ വിവിധ ഭാഗങ്ങളിൽ അതിര് തിരിച്ച് കുറ്റികൾ നാട്ടിയിട്ടുണ്ടെന്ന് നാട്ടുകാർ പറയുന്നു.