അര്‍ബൻ ബാങ്കിലെ വായ്പാതട്ടിപ്പ്: ഇഡി അന്വേഷിക്കുമെന്ന് ബിജെപി
1463728
Friday, October 25, 2024 2:22 AM IST
അങ്കമാലി: അങ്കമാലി അര്‍ബന്‍ സഹകരണ സംഘത്തില്‍ 96 കോടി രൂപയുടെ വ്യാജ വായ്പ നല്കി നിക്ഷേപകരെ വഞ്ചിച്ച കേസില്‍ ഇഡി അന്വേഷണം നടത്താൻ ഉത്തരവായിട്ടുണ്ടെന്ന് ബിജെപി നേതാക്കള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. യഥാർഥ പ്രതികളെ നിയമത്തിനു മുന്നില്‍ കൊണ്ടുവരുന്നതിനായി സഹകാരികളുടെയും നിക്ഷേപകരുടെയും പരാതികള്‍ ഉള്‍പ്പെടെ ഡല്‍ഹിയില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടര്‍, ഇന്‍കം ടാക്സ്, കേന്ദ്രമന്ത്രിമാര്‍ എന്നിവര്‍ മുമ്പാകെ ബിജെപി അങ്കമാലി മണ്ഡലം കമ്മിറ്റി ഭാരവാഹികള്‍ നേരിട്ടെത്തി സമർപ്പിച്ചിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിലാണ് ഇഡി അന്വേഷണം നടത്താന്‍ ഉത്തരവായിട്ടുള്ളതെന്ന് ബിജെപി നിയോജകമണ്ഡഡലം പ്രസിഡന്റ് എന്‍. മനോജ്, കൗണ്‍സിലര്‍മാരായ എ.വി.രഘു, സന്ദീപ് ശങ്കര്‍, രാഗുല്‍ പാറക്കടവ്, സേവ് അര്‍ബന്‍ ഫോറം പ്രസിഡന്റ് ഷാജു വര്‍ഗീസ് എന്നിവര്‍ അറിയിച്ചു. നിക്ഷേപകരുടെ മുഴുവന്‍ തുകയും തിരികെ കിട്ടുന്നതുവരെ പോരാട്ടം തുടരുമെന്നും ഭാരവാഹികള്‍ വ്യക്തമാക്കി. നാമമാത്രമായ പ്രതികളുടെ പേരില്‍ കേസെടുത്ത് യഥാർഥ പ്രതികള്‍ രക്ഷപ്പെടുന്നതിന് സിപിഎമ്മും കോണ്‍ഗ്രസും അവസരമൊരുക്കുകയാണെന്ന് അവർ ആരോപിച്ചു.
വ്യാജ വായ്പ തരപ്പെടുത്തിയവരുടെയും വായ്പാ തുക തിരിച്ചടയ്ക്കാത്തവരുടെയും പേരില്‍ ക്രിമിനാലായും സിവിലായും നടപടികള്‍ സ്വീകരിക്കണമെന്നും ബിജെപി ആവശ്യപ്പെട്ടു. സംഘത്തില്‍ നിന്ന് വ്യാജ വായ്പ എടുത്തവരുടെ സ്വത്തുക്കള്‍ കണ്ടുകെട്ടി ലേലം ചെയ്യണം. ഇവരുടെ ബാങ്ക് അക്കൗണ്ടുകള്‍ പരിശോധിക്കണം. മരണമടഞ്ഞ മുന്‍ പ്രസിഡന്റും ചില ഭരണ സമിതി അംഗങ്ങളും ചേര്‍ന്ന് സംഘത്തിലെ നിക്ഷേപകരുടെ പണം ഉപയോഗിച്ച് വാങ്ങിയ സ്ഥലത്തിന്റെ രേഖകള്‍ ഇഡിയ്ക്ക് കൈമാറിയിട്ടുണ്ട്. സ്ഥലങ്ങള്‍ ആധാരം ചെയ്തു നല്‍കാതെ പകരം ഈ സ്ഥലങ്ങള്‍ തന്നെ സംഘത്തില്‍ ഈടു നല്കി വീണ്ടും വായ്പയെടുത്ത് സംഘത്തെ വഞ്ചിച്ചിരിക്കുകയാണ്. രജിസ്ട്രേഷന് ഫീസില്‍ നിന്നും ഇന്‍കം ടാക്സില്‍ നിന്നും രക്ഷപെടാന്‍ ഇവര്‍ നടത്തിയ ഇടപാടുകളെക്കുറിച്ചുള്ള വിവരങ്ങളും ഇത്തരക്കാരുടെ പേരു വിവരങ്ങളും ഇഡിക്ക് കൈമാറിയിട്ടുണ്ടെന്നും ബിജെപി നേതാക്കള്‍ അറിയിച്ചു.