ക്വാറിയിൽ നിന്ന് കരിങ്കല്ല് കയറ്റി വന്ന ലോറികൾ തടഞ്ഞു, സംഘർഷം
1537527
Saturday, March 29, 2025 1:56 AM IST
ചെറുപുഴ: രാജഗിരി ക്വാറിയിൽ നിന്നു അനധികൃതമായി കരിങ്കല്ല് കടത്തുന്നു എന്ന് ആരോപിച്ച് കോൺഗ്രസ് നേതാക്കളുടെയും നാട്ടുകാരുടെയും നേതൃത്വത്തിൽ കരിങ്കല്ല് കയറ്റി വന്ന ടോറസ് ലോറികൾ തടഞ്ഞു. ഇന്നലെ രാവിലെ 7.45ന് രാജഗിരി ടൗണിലാണ് കോൺഗ്രസ് നേതാക്കക്കളും നാട്ടുകാരും ചേർന്നു ലോറികൾ തടഞ്ഞത്.
വിവരം അറിഞ്ഞു സ്ഥലത്തെത്തിയ ചെറുപുഴ പോലീസ് ലോറിയും ലോഡും പരിശോധിക്കാതെ നേതാക്കളെ കസ്റ്റഡിയിലെടുക്കാൻ നടത്തിയ ശ്രമം സംഘർഷത്തിൽ കലാശിച്ചു. ഏറെ നേരം സമരക്കാരും പോലീസും തമ്മിൽ വാക്കേറ്റമുണ്ടായി. തുടർന്ന് കരിങ്കല്ലുമായി വന്ന ലോറികൾ പോലീസ് കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിലേക്ക് മാറ്റുകയും സമരക്കാരെ അറസ്റ്റ് ചെയ്തു നീക്കുകയും ചെയ്തു.
കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് മഹേഷ് കുന്നുമ്മൽ, പുളിങ്ങോം മണ്ഡലം പ്രസിഡന്റ് മനോജ് വടക്കേൽ, ജയ്സൺ പൂക്കളത്തേൽ, ജേക്കബ് കണ്ണാട്ട്, ജിജോ പുത്തൻപുര, ബെന്നി കാനകാട്ട്, ജയിംസ് രാമത്തറ, ബാബു കണംകൊമ്പിൽ, സബിൻ കീഴേത്തുമറ്റം, സ്കറിയ നടുവിലെക്കൂറ്റ്, ഷാജൻ ജോസ്, സലീം തേക്കാട്ടിൽ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇതിനിടെ നിയമം ലംഘിച്ച് കരിങ്കല്ലുമായി പിടികൂടിയ ലോറികൾ ജിയോളജി, ജിഎസ്ടി വകുപ്പുകൾക്ക് കൈമാറാതെ പോലീസ് 1000 രൂപ പിഴ ചുമത്തി വിട്ടയച്ചു. ഇതിൽ പ്രകോപിതരായ കോൺഗ്രസ് നേതാക്കൾ ചെറുപുഴ പോലീസ് സ്റ്റേഷന് മുന്നിൽ വീണ്ടും ലോറികൾ തടഞ്ഞു.
നേതാക്കൾ ലോറിക്ക് മുന്നിൽ കിടന്നു പ്രതിഷേധിച്ചു. ഇതോടെ പോലീസ് വീണ്ടും കോൺഗ്രസ് നേതാക്കളെയും നാട്ടുകാരെയും കസ്റ്റഡിയിലെടുത്തത് വീണ്ടും സംഘർഷാവസ്ഥ സൃഷ്ടിച്ചു.
കോൺഗ്രസ് നേതാക്കൾ ഒരാഴ്ച മുന്പ് തന്നെ രാത്രിയിലും അതിരാവിലെയും അനധികൃത കരിങ്കൽ കടത്തിനെക്കുറിച്ച് ജില്ലാ പോലീസ് മേധാവിക്കും ജിയോളജി വകുപ്പിനും പരാതി നൽകിയിരുന്നു. ജില്ലാ പോലീസ് മേധാവി പരാതി തുടർ നടപടികൾക്കായി ചെറുപുഴ പോലീസിന് കൈമാറിയിരുന്നുവെങ്കിലും ചെറുപുഴയിലെ പോലീസ് തുടർ നടപടികൾ സ്വീകരിച്ചില്ലെന്ന് കോൺഗ്രസ് ആരോപിച്ചു.
ചെറുപുഴ പോലീസ് ക്വാറികൾക്ക് അനുകൂലമായ നിലപാടാണ് തുടക്കം മുതൽ സ്വീകരിച്ചുകൊണ്ടിരിക്കുന്നതെന്ന് കോൺഗ്രസ് കുറ്റപ്പെടുത്തി. റോഡരികിൽ പാർക്ക് ചെയ്തതുൾപ്പടെയുള്ള കാര്യങ്ങൾക്ക് നാട്ടുകാരെ ഓടിച്ചിട്ടു പിടികുന്ന പോലീസ് ക്വാറിയിൽ നിന്നും അനധികൃതമായുള്ള കരിങ്കൽ കടത്തിന് അനുകൂല നിലപാടാണ് പുലർത്തുന്നതെന്നും ആക്ഷേപമുണ്ട്.
പ്രതിഷേധക്കാർക്ക് പിന്തുണയുമായി ചെറുപുഴ പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഷാന്റി കലാധരനും പോലീസ് സ്റ്റേഷനിൽ എത്തിയിരുന്നു.