പയ്യാവൂരിൽ എട്ടു കാട്ടാനകളെ വനത്തിലേക്ക് തുരത്തി
1537057
Thursday, March 27, 2025 7:19 AM IST
കാഞ്ഞിരക്കൊല്ലി: പയ്യാവൂർ പഞ്ചായത്തിലെ കാഞ്ഞിരക്കൊല്ലി വനമേഖലയോടു ചേർന്നുകിടക്കുന്ന ഭാഗത്ത് തൂക്കു വേലിക്കകത്തായി തന്പടിച്ച എട്ടു ആനകളെ കർണാടക വനത്തിലേക്ക് കയറ്റിവിട്ടു. വനംവകുപ്പിന്റെ നേതൃത്വത്തിലാണ് ആന തുരത്തൽ ആരംഭിച്ചത്.
കർണാടക അതിർത്തിയോടു ചേർന്ന കൻമദപ്പാറ, മതിലേരിത്തട്ട്, കാഞ്ഞിരക്കൊല്ലി,ഏലപ്പാറ ഭാഗങ്ങളിൽ നിന്ന് ആണ് ആനകളെ തുരത്തിയത്. ചൊവ്വാഴ്ച മുതലാണ് ആനതുരത്തൽ ആരംഭിച്ചത്. വെടി പൊട്ടിച്ചും പടക്കം പൊട്ടിച്ചും നടത്തിയ തുരത്തിലിൽ അഞ്ച് പിടിയാനകളെയും മൂന്ന് കുട്ടിയാനകളെയുമാണ് കാട്ടിലേക്ക് കയറ്റി വിട്ടത്.
തളിപ്പറമ്പ് റേഞ്ച് ഫോറസ്റ്റ് ഓഫീസർ പി.വി.സനൂപ് കൃഷ്ണന്റെ നിർദേശത്തെ തുടർന്ന് ശ്രീകണ്ഠപുരം സെക്ഷൻ ഫോറസ്റ്റ് ഓഫീസർ എ.കെ. ബാലൻ, ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരായ കെ.പി.മുകേഷ്, എ.സി.ജംഷാദ്, വൈശാഖ് രാജൻ, വാച്ചർമാരായ പി.സി.ചന്ദ്രൻ, കെ.രജീഷ്, ആർ.കെ.രജീഷ് എന്നിവരടങ്ങിയ സംഘമാണ് ആനകളെ തുരത്തുന്നത്.
ഏതാനും ആഴ്ച മുമ്പ് ചന്ദനക്കാംപാറ ചാപ്പക്കടവിലും മാവുംതോടും ആടാംപാറയിലെ ഒന്നാംപാലത്തും ജനവാസമേഖലകളിലും കാട്ടാനകളെത്തിയിരുന്നു. ചന്ദനക്കാംപാറ ടൗണിൽചാപ്പകടവിലും മാവുംതോടിന് സമീപവും എത്തിയ കാട്ടാന പാമ്പാറ സണ്ണിയുടെയും, മൈക്കിൾ കൊച്ചുകൈപ്പിലിന്റെയും പറമ്പുകളിൽ കയറി വാഴ,റബർ മരങ്ങൾ,കപ്പ, ചേമ്പ്, ചേന,ഇഞ്ചി തുടങ്ങിയ വിളകൾ നശിപ്പിച്ചിരുന്നു. ഒന്നരമാസമായി വനാർതിർത്തിയിൽ തമ്പടിച്ച നാലു കാട്ടാനകളെ വനംവകുപ്പ് സംഘം ജനവാസമേഖലയിലിറങ്ങാതിരിക്കാൻ തുരത്തുന്നതിനിടയിലാണ് ഒരു കാട്ടാന അന്ന് മാവുംതോട് ഭാഗത്ത് ഇറങ്ങിയിരുന്നു. ആടാംപാറയിലിറങ്ങിയ കാട്ടാന ആടാംപാറ പള്ളിക്ക് സമീപം വരെ എത്തിയിരുന്നു.