22 കാരിയെ ബലാത്സംഗം ചെയ്ത വില്ലേജ് ഓഫീസർക്ക് 10 വർഷം തടവും പിഴയും
1515839
Thursday, February 20, 2025 1:45 AM IST
കണ്ണൂർ: കുട്ടികളുടെ മാസിക വില്ക്കാനായി വീട്ടിലെത്തിയ 22 കാരിയെ ബലാത്സംഗം ചെയ്ത വില്ലേജ് ഓഫീസർക്ക് തടവും പിഴയും.
പുഴാതി മുൻ വില്ലേജ് ഓഫീസർ പള്ളിക്കുന്ന് അഴീക്കോടൻ റോഡ് ദയാനന്ദ നിവാസിൽ രഞ്ജിത് ലക്ഷ്മണനെ (44) യാണ് 10 വർഷം തടവിനും 20,000 രൂപ പിഴയടയ്ക്കാനും കണ്ണൂർ ഫാസ്റ്റ് ട്രാക്ക് സ്പെഷൽ കോടതി ജഡ്ജ് എം.ടി. ജലജാറാണി ശിക്ഷിച്ചത്. പിഴയടച്ചില്ലെങ്കിൽ നാലുമാസം കൂടി ശിക്ഷ അനുഭവിക്കണം. 2021 ഫെബ്രുവരിയിലാണ് കേസിനാസ്പദമായ സംഭവം.
കണ്ണൂരിലെ ഒരു സ്ഥാപനത്തിൽ സെയിൽസ് ഗേൾ ആയി ജോലിചെയ്തിരുന്ന പരാതിക്കാരി കുട്ടികളുടെ മാഗസിൻ വില്പന നടത്താനായി വീട്ടിലെത്തിയപ്പോഴാണ് പീഡനത്തിന് ഇരയാകുന്നത്. പരാതിക്കാരിയെ വീട്ടിൽ അമ്മയുണ്ടെന്ന വ്യാജേന സെൻട്രൽ ഹാളിൽ വിളിച്ചുവരുത്തി ഗൂഗിൾ പേ ചെയ്യുകയും, യുപിഎ നമ്പർ എഴുതുന്ന സമയം പിടിച്ചുവലിച്ച് കിടപ്പുമുറിയിൽ കൊണ്ടുപോയി ബലാത്സംഗം ചെയ്തുവെന്നാണ് കേസ്.
കണ്ണൂർ വനിതാ സെൽ ഇൻസ്പെക്ടർ ആയിരുന്ന പി. കമലാക്ഷിയാണ് കേസ് അന്വേഷിച്ചത്. പ്രോസിക്യൂഷന് വേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ കെ.പി. പ്രീതകുമാരി ഹാജരായി.