സമഗ്ര ശിക്ഷാ കേരളം: ജില്ലയ്ക്ക് 18 ക്ലാസ് മുറികൾ അനുവദിച്ചു
1515834
Thursday, February 20, 2025 1:45 AM IST
കണ്ണൂർ: അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തി പൊതുവിദ്യാലയങ്ങളെ അന്താരാഷ്ട്ര മികവിലെത്തിക്കുന്നതിന്റെ ഭാഗമായി സമഗ്രശിക്ഷാ കേരളം ജില്ലയിലെ എട്ടു സ്കൂളുകൾക്ക് 18 ക്ലാസ് മുറികൾ അനുവദിച്ചു.
സ്റ്റാർസ് 2024-25 വാർഷിക പദ്ധതിയിലുൾപ്പെടുത്തി 1.975 കോടി രൂപ ഇതിനായി വകയിരുത്തി. തുകയുടെ 40 ശതമാനമായ 79 ലക്ഷം രൂപ സ്കൂളുകൾക്ക് കൈമാറി.
പ്രീ പ്രൈമറി, എലിമെന്ററി വിഭാഗത്തിന് 10 ലക്ഷം രൂപ വീതവും ഹയർ സെക്കൻഡറിക്ക് 12.50 ലക്ഷം രൂപയുമാണ് ഒരു ക്ലാസ് മുറിക്കായി അനുവദിച്ചത്. ജിഎൽപിഎസ് ഇടവേലി, ജിഎച്ച്എസ് തടിക്കടവ്, ജിഎച്ച്എസ്എസ് ചുഴലി എന്നിവിടങ്ങളിൽ പ്രീ പ്രൈമറിക്ക് മൂന്നു ക്ലാസ് മുറികൾ വീതം അനുവദിച്ചു. ജിഎച്ച്എസ്എസ് പാല, ജിയുപിഎസ് തില്ലങ്കേരി എന്നിവിടങ്ങളിൽ എലിമെന്ററി വിഭാഗത്തിൽ ഒരു യൂണിറ്റ് വീതം ക്ലാസ് മുറി അനുവദിച്ചു. ആകെ 1.10 കോടി രൂപയാണ് ഇതിനായി വകയിരുത്തിയത്. ഹയർ സെക്കൻഡറി വിഭാഗത്തിൽ 87.50 ലക്ഷം രൂപയും വകയിരുത്തി. അതിൽ ജിഎച്ച്എസ്എസ് പാലയ്ക്ക് രണ്ട് ക്ലാസ് മുറികളും ജിഎച്ച്എസ്എസ് ചാവശേരിക്ക് മൂന്നും ജിഎച്ച്എസ്എസ് അരോളി, ടാഗോർ വിദ്യാനികേതൻ എന്നിവയ്ക്ക് ഓരോന്നു വീതവുമാണ് അനുവദിച്ചത്.
സ്റ്റാർ 2023-24 യുപി സ്കൂളിന് എലിമെന്ററി വിഭാഗത്തിൽ ഫർണിച്ചർ ഒരു യൂണിറ്റിന് 6200 രൂപ വീതം 169 യൂണിറ്റ് അനുവദിച്ചു. ജിഎച്ച്എസ്എസ് വയക്കരയ്ക്കാണ് ഏറ്റവും കൂടുതൽ ഫർണിച്ചർ ലഭ്യമായത്. 300 കുട്ടികൾക്കായി 150 ഫർണിച്ചർ സെറ്റാണ് നൽകിയത്. ഒരു സെറ്റിൽ ഒരു മേശയും രണ്ട് കസേരകളും ഉൾപ്പെടും. 9.316 ലക്ഷം രൂപ ഇതിനായി വകയിരുത്തി. ജിയുപിഎസ് മൊറാഴയ്ക്ക് 38 കുട്ടികൾക്കായി 19 യൂണിറ്റ് ഫർണിച്ചർ സെറ്റും നൽകി. 1.156 ലക്ഷം ഇതിനായി നൽകിയതായി സമഗ്രശിക്ഷാ കേരളം ജില്ലാ പ്രോജക്ട് കോ-ഓർഡിനേറ്റർ ഇ.സി. വിനോദ് പറഞ്ഞു.