ഫണ്ട് തട്ടിയെടുക്കാനുള്ള സിപിഎം പരിപാടിക്ക് കളക്ടർ കൂട്ടുനില്‍ക്കുന്നു: മാര്ട്ടിന് ജോര്‍ജ്
1515241
Tuesday, February 18, 2025 2:15 AM IST
കണ്ണൂര്‍: പഠന ഗവേഷണ കേന്ദ്രങ്ങളുടെ ബാനറില്‍ ധനസമാഹരണം ലക്ഷ്യമിട്ട് സിപിഎം നടത്തുന്ന പാര്‍ട്ടി പരിപാടിക്ക് ഔദ്യോഗിക സ്വഭാവം നല്കുന്ന തരത്തില്‍ ജില്ലാ കളക്ടര്‍ പങ്കെടുത്തത് സര്‍വീസ് ചട്ടങ്ങളുടെ ലംഘനവും ജനങ്ങളില്‍ തെറ്റിദ്ധാരണ പരത്തുന്നതുമാണെന്ന് ഡിസിസി പ്രസിഡന്റ് മാര്ട്ടിന് ജോര്‍ജ്.
സിപിഎം നിയന്ത്രണത്തിലുള്ള എകെജി പഠന ഗവേഷണകേന്ദ്രം, പാട്യം ഗോപാലന് ഗവേഷണ കേന്ദ്രം എന്നിവയുടെ ബാനറില്‍ നായനാര്‍ അക്കാഡമിയില്‍ സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര കേരള പഠന കോണ്‍ഗ്രസിന്റെ ഭാഗമായി സിപിഎം, ഡിവൈഎഫ്ഐ നേതാക്കളും പ്രവര്‍ത്തകരും പങ്കെടുത്ത മോര്‍ണിംഗ് വോക്ക് ഫ്ളാഗ് ഓഫ് ചെയ്തതിലൂടെ ജില്ലാ കളക്ടര്‍ അരുണ്‍ കെ. വിജയന് രാഷ്ട്രീയ വിധേയത്വം തെളിയിച്ചിരിക്കുകയാണ്. എഡിഎം നവീന്‍ബാബുവിന്റെ മരണത്തില്‍ ആരോപണവിധേയനായ കളക്ടര്‍ സ്ഥാനം നിലനിര്‍ത്താന്‍ സിപിഎമ്മിനു വിടുപണി ചെയ്യുകയാണ്.
നവീന്‍ബാബുവിന്റെ യാത്രയയപ്പിലേക്ക് പി.പി. ദിവ്യയെത്തിയത് ജില്ലാ കളക്ടര്‍ അറിയിച്ചതു പ്രകാരമാണെന്ന് വ്യക്തമായിരുന്നു. സ്വന്തം സഹപ്രവര്‍ത്തകന്റെ മരണത്തിന് ഉത്തരവാദിയായ കളക്ടര്‍ക്കെതിരേ കളക്ടറേറ്റിലെ ജീവനക്കാര്‍ വരെ രംഗത്തുവന്നിട്ടും, കളക്ടറെ ഇവിടെ നിലനിര്‍ത്തുന്നത് സിപിഎമ്മിന് ഇത്തരത്തില്‍ വിധേയനായി പ്രവര്‍ത്തിക്കാന്‍ വേണ്ടിയായിരുന്നുവെന്ന് വ്യക്തമാവുകയാണ്.
കളക്ടർ രാഷ്ട്രീയ ചായ്വോടുകൂടി പ്രസ്തുത പരിപാടിയിൽ പങ്കെടുത്തതിനെതിരേ ചീഫ് സെക്രട്ടറിക്ക് പരാതി നല്‍കിയതായും മാര്ട്ടിന് ജോര്‍ജ് പ്രസ്താവനയിൽ പറഞ്ഞു.സിപിഎമ്മിന്റെ പാര്‍ട്ടി പരിപാടിയിലേക്ക് തദ്ദേശഭരണ സ്ഥാപനങ്ങളില്‍ നിന്ന് വലിയ തോതിലുള്ള ധനസമാഹരണത്തിനു സര്‍ക്കാര്‍ കളമൊരുക്കുകയാണ്. സെമിനാറിന് തദ്ദേശഭരണസ്ഥാപനങ്ങള്‍ക്ക് തനതുഫണ്ടില്‍ നിന്ന് 50,000 രൂപ വരെ ചെലവഴിക്കാന്‍ അനുമതി നല്കി സര്‍ക്കാര്‍ ഉത്തരവു പുറപ്പെടുവിച്ചിരുന്നു.
റോഡുകളുടെയും മറ്റും അറ്റകുറ്റപ്പണി നടത്താന്‍ പോലും ഫണ്ടില്ലാതെ ബുദ്ധിമുട്ടുമ്പോഴാണ് സിപിഎം നിയന്ത്രണത്തിലുള്ള സംഘടനകള്‍ക്ക് ഇത്തരത്തില്‍ പൊതുജനങ്ങളുടെ നികുതിപ്പണം ധൂര്‍ത്തടിക്കാന്‍ അവസരമൊരുക്കുന്നതെന്ന് മാര്ട്ടിന് ജോര്‍ജ് പറഞ്ഞു.