മെഡിക്കൽ കോളജ് ആശുപത്രി: നെഫ്രോളജി വിഭാഗത്തിലെ ഡോക്ടറെയും സ്ഥലംമാറ്റി
1463404
Wednesday, October 23, 2024 7:43 AM IST
മുളങ്കുന്നത്തുകാവ്: മെഡിക്കൽ കോളജ് ആശുപത്രിയിൽ വാതരോഗവിഭാഗത്തിൽ വിദഗ്ധഡോക്ടറുടെ സേവനം ഇല്ലാതാക്കിയതിനുപിന്നാലെ നെഫ്രോളജി വിഭാഗത്തിലെ ഡോക്ടറെയും സ്ഥലംമാറ്റി.
വൃക്കസംബന്ധമായ അസുഖങ്ങൾക്കു പാവപ്പെട്ട രോഗികൾ ഏറ്റവും കൂടുതൽ ആശ്രയിക്കുന്നതു നെഫ്രോളജി വിഭാഗത്തെയാണ്. ആഴ്ചയിൽ ഒരുദിവസം പ്രവർത്തിക്കുന്ന യൂണിറ്റിൽ മുതിർന്ന ഡോക്ടറും ജൂണിയർ ഡോക്ടറുമാണുള്ളത്. സീനിയർ ഡോക്ടറെയാണ് സ്ഥലംമാറ്റിയത്.
ഇതുവരെ 350 രോഗികളെയാണ് പരിശോധിച്ചതെങ്കിൽ ഇനിമുതൽ 200 രോഗികൾക്കുമാത്രമേ ഒപിയിൽ ടോക്കണ്‍ നൽകൂ എന്നാണ് ആശുപത്രി അധികൃതരുടെ ഉത്തരവ്. വൃക്കമാറ്റിവയ്ക്കൽ, ഡയാലിസിസ്, ചികിത്സ എന്നിവയ്ക്കായി തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിൽനിന്ന് നിരവധി രോഗികളാണ് ഇനി കഷ്ടപ്പെടുക.
ചൊവ്വാഴ്ചമാത്രം പ്രവർത്തിക്കുന്ന വാതരോഗവിഭാഗത്തിൽ ഇന്നലെ കാര്യമായ തിരക്കുണ്ടായില്ല. വിദഗ്ധഡോക്ടറെ മഞ്ചേരി മെഡിക്കൽ കോളജിലേക്കു മാറ്റുകയും പകരം രോഗികളെ പരിശോധിക്കാൻ നിയമിച്ച ഡോക്ടർമാർ ഫിസിക്കൽ മെഡിസിൻ വിഭാഗത്തിലെ ജൂണിയർ ഡോക്ടർമാരെവച്ച് രോഗികളെ വഞ്ചിക്കുകയാണെന്നും ആരോപണമുണ്ട്.