വെടിക്കെട്ടുനിയന്ത്രണം പൂരം ഇല്ലാതാക്കാൻ: കോണ്ഗ്രസ്
1463400
Wednesday, October 23, 2024 7:43 AM IST
തൃശൂർ: പൂരം വെടിക്കെട്ട് സംബന്ധിച്ച് പുറത്തിറക്കിയ നിയന്ത്രണങ്ങൾ തൃശൂരിൽ ഗുരുതരസ്ഥിതിവിശേഷമുണ്ടാക്കുമെന്നു ജില്ലാ കോണ്ഗ്രസ് നേതൃത്വയോഗത്തിൽ പ്രമേയം. പൂരം വെടിക്കെട്ട് ഉൾപ്പെടെയുള്ള നടപടികൾക്ക് അന്തിമരൂപം നൽകുന്പോൾ ചർച്ചചെയ്തു തീരുമാനമെടുക്കണം. കേന്ദ്രം കൊണ്ടുവന്ന അധികനിയന്ത്രണങ്ങൾ പൂരം ഇല്ലാതാക്കാനാണെന്നുപോലും സംശയിക്കണം. ഒറ്റക്കെട്ടായി വിഷയത്തെ നേരിടണമെന്നും പ്രമേയത്തിൽ ആവശ്യപ്പെട്ടു. ചേലക്കര ഉപതെരഞ്ഞെടുപ്പിനുള്ള ഭാരവാഹികളെയും യോഗത്തിൽ തീരുമാനിച്ചു.
ജനസൗഹാർദമാണ് എന്നതാണ് തൃശൂർ പൂരത്തിന്റെ പെരുമയെന്നും അതു നഷ്ടപ്പെടാതിരിക്കാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ രംഗത്തുവരണമെന്നു ഡിസിസി പ്രസിഡന്റ് വി.കെ. ശ്രീകണ്ഠൻ എംപിയും പറഞ്ഞു.
കെപിസിസി സെക്രട്ടറി എ. പ്രസാദ്, ടി.യു. രാധാകൃഷ്ണൻ, ഒ. അബ്ദുറഹിമാൻകുട്ടി, പി.എ. മാധവൻ, എം.പി. വിൻസെന്റ്, ജോസ് വള്ളൂർ, എം.പി. ജാക്സണ്, അഡ്വ. ജോസഫ് ടാജറ്റ്, ഷാജി കോടങ്കണ്ടത്ത്, രാജേന്ദ്രൻ അരങ്ങത്ത്, ഡോ. നിജി ജസ്റ്റിൻ എന്നിവർ പ്രസംഗിച്ചു.
പൂരം നടത്തിപ്പ്: കേന്ദ്രമന്ത്രി പ്രതികരിക്കണമെന്ന് എൽഡിഎഫ്
തൃശൂർ: പൂരം നടത്തിപ്പ് പ്രതിസന്ധിയിലാക്കുന്ന കേന്ദ്രസർക്കാർ ഉത്തരവിനെക്കുറിച്ചു കേന്ദ്രമന്ത്രി സുരേഷ് ഗോപി പ്രതികരിക്കണമെന്ന് എൽഡിഎഫ് ജില്ലാ കമ്മിറ്റി. പൂരംനടത്തിപ്പ് സുഗമമാക്കാനെന്ന പേരിൽ കേന്ദ്രമന്ത്രി തൃശൂരിൽ യോഗം വിളിച്ചു.
തീരുമാനത്തിന്റെ മഷിയുണങ്ങുംമുന്പേയാണ് കേന്ദ്ര വാണിജ്യവ്യവസായ മന്ത്രാലയത്തിന്റെ ഉത്തരവ്. കേന്ദ്ര സഹമന്ത്രിക്കു കേന്ദ്രസർക്കാരിൽ യാതൊരു വിലയുമില്ലെന്നാണ് ഇതു വ്യക്തമാക്കുന്നത്. തനിക്കുചുറ്റും പത്തു വകുപ്പുകളുടെ സജീവ ഏകോപനമുണ്ടാകുമെന്നു വീന്പുപറഞ്ഞയാളാണ് അദ്ദേഹം. വ്യക്തമായ ദിശാബോധമില്ലാത്ത വാചകകസർത്തുകാരൻമാത്രമാണ് സുരേഷ് ഗോപിയെന്നും എൽഡിഎഫ് പരിഹസിച്ചു.