പെരുന്പാവൂർ ക്ഷേത്രത്തിൽ മേളപ്രമാണിയായി നടൻ ജയറാം
1542187
Sunday, April 13, 2025 4:26 AM IST
പെരുമ്പാവൂർ: പെരുമ്പാവൂർ ശ്രീധർമശാസ്താ ക്ഷേത്രോത്സവത്തിന്റെ വലിയവിളക്കുനാളായ ശനിയാഴ്ച രാവിലെ 9.30ഓടെ മതിൽക്കെട്ടിനുള്ളിൽ മുഴങ്ങിയത് മധുരഗംഭീര ഉത്സവപ്പഞ്ചാരിനാദം.
കേരളത്തിലെ പ്രഗത്ഭരായ നൂറ്റിയിരുപത്തിയാറു വാദ്യകലാകാരന്മാർ അണിനിരന്ന പഞ്ചാരിമേളത്തിലെ ശ്രദ്ധാകേന്ദ്രമായി മാറിയത് മേളപ്രമാണിയായ, മലയാളികളേറെയിഷ്ടപ്പെടുന്ന ചലച്ചിത്ര നടനും പെരുമ്പാവൂരുകാരനുമായ ജയറാം. അഞ്ചുകാലങ്ങളിലും അനായാസമായി ആസ്വദിച്ചു കൊട്ടി രണ്ടരമണിക്കൂറോളം ചെണ്ടമേളപ്രിയരെ പതിവുപോലെ രസിപ്പിച്ചു ജയറാം.
ചോറ്റാനിക്കര സതീഷ് നാരായണമാരാരും സംഘവുമായിരുന്നു വാദ്യസംയോജനം നിർവഹിച്ചത്. ചെണ്ടക്കാരുടെ ഒത്തനടുവിൽ മേളപ്രമാണിയായി നിന്ന ജയറാം ആസ്വാദകശ്രദ്ധയാകർഷിച്ചു. കാണാനെത്തിയത് സ്ത്രീകളടക്കം നൂറുകണക്കിനുപേർ. തെക്കുവശത്തെ നടവഴിയിൽ പുറത്തുനിന്നുള്ള കാഴ്ചക്കാർക്കും മേളക്കമ്പക്കാർക്കുമായി ചെറിയ താത്കാലിക ഗാലറിയും നിർമിച്ചിരുന്നു സംഘാടകർ.
ജയറാമിന്റെ മനസിലേയ്ക്ക് ചെറുപ്പത്തിൽ മേളക്കമ്പം കയറിക്കൂടിയത് പെരുമ്പാവൂരമ്പലത്തിലെ ഉത്സവക്കാഴ്ചാനുഭവങ്ങളിൽ നിന്നാണ്. ജയറാം സമയം കിട്ടുമ്പോഴൊക്കെ വന്നുതൊഴുതുപോകുന്ന ഇടംകൂടിയാണ് പെരുമ്പാവൂരമ്പലം.
മുനിസിപ്പൽ ചെയർമാൻ പോൾ പാത്തിക്കൽ, വാർഡ് കൗൺസിലർ ടി. ജവഹർ, ക്ഷേത്രോപദേശകസമിതി പ്രസിഡന്റ് എൻ.പി. ബാബു, സെക്രട്ടറി ബി. വിജയകുമാർ എന്നിവർ ചേർന്നു നൽകിയ ജന്മനാടിന്റെ ആദരം ജയറാം ഏറ്റുവാങ്ങി. 13-നാണ് ഉത്സവം സമാപിക്കുന്നത്.