പശ്ചിമകൊച്ചിയില്‍ വൻ ലഹരിവേട്ട; യുവതിയടക്കം ആറുപേര്‍ പിടിയില്‍
1510151
Saturday, February 1, 2025 4:45 AM IST
കൊച്ചി: പശ്ചിമ കൊച്ചിയില്‍ വന്‍ ലഹരി വേട്ട.വിവിധയിടങ്ങളിലായി നടത്തിയ പരിശോധനയില്‍ 400 ഗ്രാമോളം എംഡിഎംഎയും മറ്റു ലഹരി വസ്തുക്കളുമായി യുവതി ഉള്‍പ്പെടെ ആറു പേരെ പോലീസ് പിടികൂടി. മട്ടാഞ്ചേരി പോലീസ് സ്റ്റേഷന് പരിധിയില്‍ രണ്ട് കേസുകളും ഫോര്‍ട്ട്കൊച്ചി,പള്ളുരുത്തി സ്റ്റേഷന് പരിധിയില്‍ ഓരോ കേസുകളുമാണ് റിപ്പോര്‍ട്ട് ചെയ്തത്.കൊച്ചി സിറ്റി ഡാന്‍സാഫുമായി ചേര്‍ന്നാണ് പരിശോധന നടത്തിയത്.
മട്ടാഞ്ചേരിയിലെ ഒരു പ്രമുഖ ഹോട്ടലിലും പനയപ്പിള്ളി അയ്യന് മാസ്റ്റര്‍ ലൈനിലുമുള്ള വീട്ടിലുമാണ് പരിശോധന നടത്തിയത്. ഹോട്ടലില്‍ നടത്തിയ പരിശോധനയില്‍ മട്ടാഞ്ചേരി സ്വദേശി റിഫാസ് റഫീക്ക് (27), മഹാരാഷ്ട്ര പൂന സ്വദേശി അയിഷ ഗഫാര്‍ സെയ്ത് (39) എന്ന യുവതിയുമാണ് പിടിയിലായത്. ഇവരില്‍ നിന്ന് 15 ലക്ഷം രൂപയോളം വില വരുന്ന 300 ഗ്രാം എംഡിഎംയും 6.8 ഗ്രാം കഞ്ചാവും മൂന്ന് ലക്ഷത്തിനടുത്ത് രൂപയും കണ്ടെടുത്തു.
അയ്യന് മാസ്റ്റര്‍ ലൈനിലുള്ള വീട്ടില്‍ നിന്നും മട്ടാഞ്ചേരി സ്വദേശികളായ സജീര്‍(28),അദിനാന് സവാദ്(22) എന്നിവരെയാണ് പിടികൂടിയത്. ഇവരില്‍ നിന്നും 29 ഗ്രാം എംഡിഎംഎയും ഒമ്പത് ഗ്രാം ഹാഷിഷ് ഓയിലും നാല് ഗ്രാം ഹൈബ്രിഡ് കഞ്ചാവും കണ്ടെടുത്തു. ഫോര്‍ട്ട്കൊച്ചി ദ്രോണാചാര്യക്ക് സമീപത്തെ വീട്ടില്‍ നിന്ന് മട്ടാഞ്ചേരി സ്വദേശികളായ ഷഞ്ജല്‍ (34), ഇയാള്‍ക്ക് ലഹരി വിതരണം ചെയ്തിരുന്ന മുഹമ്മദ് അജ്മല്‍(28) എന്നയാളെയും പിടികൂടി.
ഇവരില്‍ നിന്ന് 13.91 ഗ്രാം എംഡിഎംഎ കണ്ടെടുത്തു. പള്ളുരുത്തി വെളി ഭാഗത്ത് ബാദുഷ എന്നയാള്‍ വാടകയ്ക്ക് താമസിക്കുന്ന വീട്ടില്‍ നടത്തിയ പരിശോധനയില്‍ നൂറ് ഗ്രാം എംഡിഎംഎ പിടികൂടി.
ഡെപ്യൂട്ടി കമ്മീഷണര്‍ അശ്വതി ജിജി, മട്ടാഞ്ചേരി അസി. കമ്മീഷണ ര്‍ പി.ബി കിരണ്‍, നാര്‍ക്കോട്ടിക് സെല്‍ അസി.കമ്മീഷണര്‍ കെ.എ. അബ്ദുള്‍ സലാം, മട്ടാഞ്ചേരി പോലീസ് ഇന്‍സ്പെക്ടര്‍ കെ.എ. ഷിബിന്‍, പള്ളുരുത്തി ഇന്‍സ്പെക്ടര്‍ രതീഷ് ഗോപാല്‍ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് പ്രതികളെ പിടി കൂടിയത്.