പകുതി വിലയ്ക്ക് ഇരുചക്ര വാഹനം : കോടികളുടെ തട്ടിപ്പ് നടത്തിയ മുഖ്യപ്രതി പിടിയിൽ
1510144
Saturday, February 1, 2025 4:39 AM IST
മൂവാറ്റുപുഴ: വലിയ കന്പനികളുടെ സിഎസ്ആർ ഫണ്ട് ഉപയോഗിച്ച് പകുതി വിലയ്ക്ക് ഇരുചക്ര വാഹനം നൽകാമെന്ന് പറഞ്ഞ് സംസ്ഥാനത്ത് വിവിധ ഭാഗങ്ങളിൽ കോടിക്കണക്കിന് രൂപയുടെ തട്ടിപ്പ് നടത്തിയ കേസിലെ മുഖ്യപ്രതി പിടിയിലായി.
തൊടുപുഴ കുടയത്തൂർ ചൂരകുളങ്ങര അനന്ദു കൃഷ്ണനെ(26)യാണ് മൂവാറ്റുപുഴ പോലീസ് ഇൻസ്പെക്ടർ ബേസിൽ തോമസിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. മൂവാറ്റുപുഴ പോലീസ് രജിസ്റ്റർ ചെയ്ത മൂന്നു തട്ടിപ്പ് കേസിലെ പ്രതിയാണ് ഇയാൾ.
തട്ടിപ്പിനെ കുറിച്ച് പോലീസ് പറയുന്നത്;
മൂവാറ്റുപുഴ സോഷ്യോ ഇക്കണോമിക് ഡെവലപ്മെന്റ് സൊസൈറ്റി എന്ന പേരിൽ പ്രതി മൂവാറ്റുപുഴ ബ്ലോക്കിന് കീഴിൽ ഒരു സൊസൈറ്റി രൂപീകരിച്ചു. സൊസൈറ്റി അംഗങ്ങളെകൊണ്ട് ഇയാൾ രൂപീകരിച്ച കണ്സൾട്ടൻസിയിലേക്ക് ഇരുചക്രവാഹനം നൽകാമെന്ന് പറഞ്ഞ് പണം നിക്ഷേപിപ്പിക്കുകയായിരുന്നു. ഒന്പത് കോടിയോളം രൂപ ഇത്തരത്തിൽ മൂവാറ്റുപുഴയിൽനിന്ന് മാത്രം തട്ടിപ്പ് നടത്തിയെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു.
സംസ്ഥാനത്തെ എല്ലാ ബ്ലോക്കിനു കീഴിലും ഇത്തരം സൊസൈറ്റികൾ പ്രതി രൂപീകരിച്ചിട്ടുണ്ട്. 62 സീഡ് സൊസൈറ്റികൾ മുഖേന പണപ്പിരിവ് നടത്തി. മൂവാറ്റുപുഴ പ്രദേശത്തെ വിവിധ സന്നദ്ധ സംഘടനകളെയും കാര്യങ്ങൾ പറഞ്ഞ് വിശ്വസിപ്പിച്ചു. പ്രതിക്കെതിരെ എറണാകുളം റൂറൽ ജില്ലാ പോലീസ് മേധാവി വൈഭവ് സക്സേനയ്ക്ക് പരാതികൾ ലഭിച്ചിരുന്നു. വിവിധ കന്പനികളുടെ സിഎസ്ആർ ഫണ്ട് ലഭിക്കുമെന്ന് വാഗ്ദാനം നൽകിയാണ് പ്രതി വലിയ തട്ടിപ്പ് നടത്തിയത്. കേസ് രജിസ്റ്റർ ചെയ്ത് നടത്തിയ അന്വേഷണത്തിൽ പല കന്പനികൾക്കും ഇക്കാര്യത്തെപ്പറ്റി അറിവില്ലായിരുന്നു.
2022 മുതൽ പൊതുജനങ്ങളെ സ്കൂട്ടർ, ഹോം അപ്ലയൻസസ്, വാട്ടർ ടാങ്ക്സ്, ഫേർട്ടിലൈസേഴ്സ്, ലാപ്ടോപ്, തയ്യൽ മെഷീൻ എന്നിവ പകുതി വിലയ്ക്ക് നൽകുമെന്ന് സംസ്ഥാനത്ത് ഉടനീളം പ്രചരിപ്പിച്ച് സന്നദ്ധ സംഘടനകളെയും മറ്റ് സീഡ് സൊസൈറ്റികളെയും സ്വാധീനിച്ചാണ് പ്രതി തട്ടിപ്പ് നടത്തിയത്. സ്വന്തം പേരിൽ വിവിധ കണ്സൽട്ടൻസികൾ ഉണ്ടാക്കി അതിന്റെ പേരിലാണ് ഇടപാടുകൾ നടത്തിയത്.
പൊതുജനങ്ങളെ തട്ടിപ്പിന് ഇരയാക്കുന്നതിന്റെ ഭാഗമായി സോഷ്യൽ ബീ വെഞ്ചേഴ്സ് തൊടുപുഴ, സോഷ്യൽ ബീ വെഞ്ചേഴ്സ് ഇയാട്ടുമുക്ക് എറണാകുളം, പ്രഫഷണൽ സർവീസ് ഇന്നൊവഷൻ കളമശേരി, ഗ്രാസ്റൂട്ട് ഇന്നൊവേഷൻ കളമശേരി എന്നീ കന്പനികളുടെ അക്കൗണ്ടുകൾ പ്രതി സ്വന്തം പേരിലാണ് കൈകാര്യം ചെയ്തിരുന്നത്.
നാഷണൽ എൻജിഒ ഫെഡറേഷൻ എന്ന സംഘടനയുടെ നാഷണൽ കോ-ഓർഡിനേറ്ററാണെന്നും ഇന്ത്യയിലെ വിവിധ കന്പനികളുടെ സിഎസ്ആർ ഫണ്ട് കൈകാര്യം ചെയ്യാൻ ഇയാളെ ആണ് ചുമതലപ്പെടുത്തിയിരിക്കുന്നതെന്നും ഇയാൾ വിശ്വസിപ്പിച്ചിരുന്നു.
ഇതുവരെ ഒരു കന്പനിയിൽനിന്നും സിഎസ്ആർ ഫണ്ട് ലഭ്യമായിട്ടില്ലെന്ന് പ്രതി സമ്മതിച്ചു. ആദ്യ ഘട്ടത്തിൽ ബുക്ക് ചെയ്തവർക്ക് വാഹനം നൽകാനും പിന്നീട് ആർഭാട ജീവിതത്തിനും സ്വത്തുവകകൾ വാങ്ങിക്കൂട്ടുന്നതിനുമാണ് തട്ടിയെടുത്ത പണം ചെലവഴിച്ചത്. നേരത്തെയും നിരവധി പരാതികൾ ഇതുസംബന്ധിച്ച് പോലീസിന് ലഭിച്ചിരുന്നു. അടിമാലി പോലീസ് സ്റ്റേഷനിൽ സമാന തട്ടിപ്പ് കേസിൽ നേരത്തെ ഇയാൾ റിമാൻഡിലായിട്ടുണ്ട്.
എറണാകുളം കച്ചേരിപ്പടിയിൽ മറ്റൊരു തട്ടിപ്പിനായി ചർച്ചകൾ നടന്നുകൊണ്ടിരിക്കുന്ന സ്ഥലത്ത് നിന്നാണ് പ്രത്യേക അന്വേഷണ സംഘം പ്രതിയെ പിടികൂടിയത്. ഇൻസ്പെക്ടർ ബേസിൽ തോമസ്, സബ് ഇൻസ്പെക്ടർമാരായ പി.സി. ജയകുമാർ, ബിനോ ഭാർഗവൻ, സീനിയർ സിപിഒമാരായ സി.കെ. മീരാൻ, ബിബിൽ മോഹൻ, കെ.എ. അനസ് എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.
പ്രതിയുടെ കോണ്ഗ്രസ് ബന്ധം അന്വേഷിക്കണമെന്ന് സിപിഎം
മൂവാറ്റുപുഴ: ആയിരക്കണക്കിന് പേരെ കബളിപ്പിച്ച് ഇരുചക്ര വാഹനമേള സംഘടിപ്പിച്ച് കോടികളുടെ തട്ടിപ്പ് നടത്തിയ കേസിൽ അറസ്റ്റിലായ അനന്ദു കൃഷ്ണന്റെ കോണ്ഗ്രസ് രാഷ്ട്രീയ ബന്ധം അന്വേഷണ വിധേയമാക്കണമെന്ന് സിപിഎം മൂവാറ്റുപുഴ ഏരിയാ സെക്രട്ടറി അനീഷ് എം. മാത്യു. മൂവാറ്റുപുഴ മേഖലയിൽ എട്ട് കോടിയോളം രൂപയുടെ തട്ടിപ്പ് നടത്തി.
പ്രതിയെ സംരക്ഷിക്കാൻ കെപിസിസിഅംഗം ഉൾപ്പെടെ മൂവാറ്റുപുഴ പോലീസ് സ്റ്റേഷനിൽ എത്തിയത് ദുരൂഹമാണെന്നും അനീഷ് എം. മാത്യു ആരോപിച്ചു.