ഡോ. പെരിയപ്പുറത്തിന്റെ പത്മഭൂഷൺ നേട്ടത്തെ അഭിനന്ദിക്കാന്‍ അവരെത്തി
1510129
Saturday, February 1, 2025 4:22 AM IST
കൊച്ചി: രാജ്യം പത്മഭൂഷൺ നല്കി ആദരിച്ച ഹൃദ്രോഗ ചികിൽസാ വിദഗ്ധൻ ഡോ. ജോസ് ചാക്കോ പെരിയപ്പുറത്തെ നേരിൽ കണ്ട് അഭിനന്ദിക്കുന്നതിനായി താമരമാലയുമായി അവർ ഒരുമിച്ചെത്തി.
എറണാകുളം ലിസി ആശുപത്രിയില്‍ വിജയകരമായ ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് വിധേയരായ ശ്രുതി ശശി, ഡിനോയ് തോമസ്, ഗിരീഷ്കുമാര്‍, മാത്യു അച്ചാടന്, സണ്ണി തോമസ്, ജിതേഷിന്റെ പിതാവ് ജയദേവന് എന്നിവരാണ് മുൻകൂട്ടി അറിയിക്കാതെ ലിസിയില്‍ എത്തിച്ചേര്‍ന്നത്. അപ്രതീക്ഷിതമായി കടന്നുവന്ന അതിഥികളെ ഡോ. പെരിയപ്പുറം സന്തോഷത്തോടെ സ്വീകരിച്ചു.
ഇന്ത്യയില്‍ ആദ്യമായി രണ്ടാമതും ഹൃദയം മാറ്റിവച്ച ഗിരീഷ്കുമാറാണ് ഇങ്ങനെയൊരു കൂടിക്കാഴ്ചയ്ക്ക് മുന്‍കൈ എടുത്തത്. പെട്ടെന്ന് തയാറാക്കിയ പദ്ധതിയായതുകൊണ്ട് എല്ലാവര്ക്കും എത്തിച്ചേരാന്‍ സാധിച്ചില്ല.
തന്നെ കാണാന്‍ എത്തിയവര്‍ ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് ശേഷം സ്വന്തമായി ജോലി ചെയ്തു മുന്നോട്ടു പോകുന്നതില്‍ ഡോക്ടർ സന്തോഷം പ്രകടിപ്പിച്ചു. അവരുടെ ആത്മവിശ്വാസത്തിനുള്ള അംഗീകാരം കൂടിയാണ് തനിക്ക് ലഭിച്ച ബഹുമതിയെന്ന് അദ്ദേഹം പറഞ്ഞു.
അതിഥിസംഘം കഴുത്തില്‍ അണിയിച്ച താമരമാലയിട്ട് മധുരം പങ്കുവച്ചാണ് ഡോക്ടര്‍ അടുത്ത ഓപ്പറേഷനിലേക്ക് കടന്നത്. ആശുപത്രി ഡയറക്ടര്‍ ഫാ. പോള്‍ കരേടന്, ഫാ. റോജന്‍ നങ്ങേലിമാലില്‍, ഫാ. റെജു കണ്ണമ്പുഴ, ഫാ. ഡേവിസ് പടന്നയ്ക്കല്‍, ഫാ. ജറ്റോ തോട്ടുങ്കല്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.