ശ്രീകണ്ഠപുരം: കോട്ടൂർ പാലത്തിന് സമീപം ഭീമൻ തിരണ്ടിയെ പിടികൂടി. മീൻപിടിത്തക്കാരായ യുവാക്കളാണ് 40 കിലോ തൂക്കംവരുന്ന തിരണ്ടിയെ പിടികൂടിയത്. പ്രജനന സമയത്ത് പുഴയിലേക്ക് കയറുന്ന തിരണ്ടിയാണ് വെള്ളത്തിനടിയിൽ മീൻ പിടിക്കാൻ ഉപയോഗിക്കുന്ന അമ്പ് ഉപയോഗിച്ച് പിടികൂടിയത്. മുങ്ങൽ വിദഗ്ധർ ഏറെനേരം വെള്ളത്തിനടിത്തട്ടിൽ മുങ്ങിനിന്നാണ് തിരണ്ടിയെ അമ്പെയ്ത് പിടിക്കുന്നത്.

അപകടകാരികളായ തിരണ്ടിയെ പിടികൂടുന്നതിന് പരിശീലനം ലഭിച്ചവരാണ് സംഘം. വളപട്ടണം പുഴയുടെ കൈവഴിയായ ശ്രീകണ്ഠപുരം പുഴയിൽ നേരത്തെയും തിരണ്ടിയെ കണ്ടെത്തിയിരുന്നു. പിടികൂടുന്ന തിരണ്ടിയെ വിൽപ്പന നടത്താറാണ് പതിവ്. തിരണ്ടിയെ ലഭിച്ചെന്ന വിവരമറിഞ്ഞ് നിരവധി ആളുകളാണ് ശ്രീകണ്ഠപുരം പാലത്തിന് മുകളിലും പുഴക്ക് സമീപത്തുമായി ഒത്തുകൂടിയത്.