പ്രതിപക്ഷനിരയുടെ അടുത്തായി ഇരിക്കുന്ന കുട്ടനാട് എംഎൽഎ തോമസ് കെ. തോമസ് പ്രസംഗിക്കാൻ എഴുന്നേറ്റാലുടൻ പ്രതിപക്ഷം മന്ത്രിസ്ഥാനത്തെക്കുറിച്ചു ചോദിക്കും. ഇപ്പോൾ അതിൽ വലിയ പ്രതീക്ഷയില്ലാത്ത മട്ടിലായി തോമസ് കെ. തോമസ്. ഒരു എംഎൽഎയ്ക്കു സ്വപ്നം കാണാൻ പോലും പറ്റാത്ത പദ്ധതികൾക്കാണ് സർക്കാർ തുടക്കം കുറിച്ചിരിക്കുന്നത്. എന്നാൽ, അതു നടപ്പിലാക്കാനുള്ള പണം കിട്ടുന്നില്ലെന്നുള്ള പരാതി അദ്ദേഹത്തിനുണ്ട്.
ഇടതുപക്ഷത്തിന്റെ പരാജയകാരണം എം. വിൻസെന്റ് കൃത്യമായി കണ്ടുപിടിച്ചു. ക്ഷേമപെൻഷൻ കുടിശിഖയെക്കുറിച്ചു ചോദിച്ചപ്പോൾ തങ്ങളുടെ കൈയിൽ നോട്ടടിക്കുന്ന യന്ത്രമില്ലെന്നാണു സിപിഎം സംസ്ഥാന സെക്രട്ടറി പറഞ്ഞത്. ഇത്തരം നേതാക്കൾ മതിയല്ലോ തെരഞ്ഞെടുപ്പു തോൽക്കാൻ- വിൻസെന്റ് പറഞ്ഞു.
ക്ഷേമപെൻഷൻ മുടക്കിയതും കിഫ്ബി പദ്ധതികൾ അട്ടിമറിച്ചതുമെല്ലാം പ്രതിപക്ഷത്തിന്റെ ഇടപെടലുകൾ മൂലമാണെന്നാണ് കെ.ഡി. പ്രസേനന്റെ പക്ഷം. പ്രതിപക്ഷത്തെ ഒറ്റുകാർ എന്നും കുതികാൽവെട്ടുകാർ എന്നുമെല്ലാം വിളിച്ച് പ്രസേനൻ ശപിക്കുന്നുണ്ടായിരുന്നു. തെരഞ്ഞെടുപ്പു പരാജയത്തിന്റെ പേരിൽ കേരള കോണ്‍ഗ്രസ്- എമ്മിനെ മോൻസ് ജോസഫ് പരിഹസിച്ചു പ്രസംഗിച്ചിട്ട് ഒരാഴ്ചയായെങ്കിലും സെബാസ്റ്റ്യൻ കുളത്തുങ്കലിന് ഇനിയും കലിപ്പടങ്ങിയിട്ടില്ല. മോൻസിന്റെ കേരള കോണ്‍ഗ്രസിനെ കണക്കിനു കളിയാക്കിയായിരുന്നു കുളത്തുങ്കലിന്റെ പ്രസംഗം.
ജിഎസ്ടി ഉൾപ്പെടെ ഒന്‍പതു വകുപ്പുകളിലേക്കുള്ള ധനാഭ്യർഥനകൾ പാസാക്കിയാണ് സഭ പിരിഞ്ഞത്.