അർജുന്റെ മൃതദേഹം വഹിച്ചുകൊണ്ടുള്ള ആംബുലൻസ് ഷിരൂർ മലയടിവാരവും ഗംഗാവലിപ്പുഴയുടെ തീരവും കടന്നുപോയ നിമിഷങ്ങളും അതിവൈകാരികമായി. ആദരസൂചകമായി ഇവിടെ ആംബുലൻസ് അഞ്ചു മിനിറ്റുനേരം നിർത്തിയിടുമെന്നു നേരത്തേ സതീഷ് സെയിൽ എംഎൽഎ പറഞ്ഞിരുന്നെങ്കിലും പിന്നെയും പെയ്ത കനത്ത മഴ അതിനു തടസമായി.
72 ദിവസം നീണ്ട തെരച്ചിലിന് എന്നും അകമ്പടിയായി നിന്ന മഴയിലൂടെതന്നെ ഷിരൂരും ഗംഗാവലിയും അർജുനു വിടചൊല്ലി. വീണ്ടും കുത്തിയൊഴുകുന്ന പുഴയ്ക്കും ദേശീയപാതയ്ക്കുമിടയിൽ ദുരന്തത്തിന്റെ ബാക്കിപത്രമായി കയറ്റിവച്ച അർജുന്റെ പ്രിയപ്പെട്ട ട്രക്കും അന്ത്യയാത്രയ്ക്കു സാക്ഷിയായി.
മറ്റു നടപടിക്രമങ്ങൾ പൂർത്തിയാക്കി ദിവസങ്ങൾക്കുള്ളിൽ ഈ ട്രക്കും ഇവിടെനിന്നു മാറ്റും. ദുരന്തത്തിന്റെയും അർജുനുവേണ്ടി നടത്തിയ ഐതിഹാസികമായ തെരച്ചിൽ ദൗത്യത്തിന്റെയും സ്മാരകമായി അത് ഉടമ മനാഫിന്റെ കോഴിക്കോട്ടെ സ്ഥലത്തെത്തിക്കാനാണു സാധ്യത.