അനാവശ്യ പിടിവാശി കാട്ടി മുഖ്യമന്ത്രി കളങ്കിതരെ സംരക്ഷിക്കുന്നൂവെന്ന അഭിപ്രായം സിപിഎമ്മിലെ മുതിർന്ന നേതാക്കൾക്കു പോലും ഉണ്ട്. എന്നാൽ തുറന്നു പറയാൻ ഇവരാരും തയാറാകുന്നില്ല. ഇതാണ് ഇന്നലെ പി.വി.അൻവർ പറഞ്ഞുവച്ചതും.
അൻവറിന്റെ ആരോപണങ്ങളിൽ എഡിജിപി എം.ആർ.അജിത്കുമാറിനെ ക്രമസമാധാന ചുമതലയിൽ നിന്നും മാറ്റി നിർത്തി അന്വേഷണം നടത്താൻ മുഖ്യമന്ത്രി കാണിച്ച വൈമനസ്യമാണു കാര്യങ്ങൾ ഇത്രത്തോളം വഷളാക്കിയത്.
മുഖ്യമന്ത്രിയുടെ ഈ നിലപാടു പാർട്ടിയേയും കടുത്ത പ്രതിരോധത്തിലാക്കി. അജിത്കുമാറിനെ ചുമതലയിൽ നിന്നും മാറ്റി നിർത്താൻ പിണറായി തയാറായെങ്കിൽ അൻവർ ഈ രീതിയിൽ മുന്നോട്ടുപോകില്ലായിരുന്നൂവെന്ന അഭിപ്രായം തന്നെയാണു സിപിഎം നേതാക്കൾക്കുണ്ടായിരുന്നത്.
മുഖ്യമന്ത്രിക്കെതിരേ കടുത്ത പ്രയോഗങ്ങളാണ് അൻവർ നടത്തിയത്. സിപിഎമ്മിൽ അടിമത്തമാണെന്നും പാർട്ടി സെക്രട്ടറി എം.വി. ഗോവിന്ദനുപോലും രക്ഷയില്ലെന്നുമാണ് അൻവർ പറഞ്ഞത്. പിണറായി തനിക്കു പിതാവിനെപ്പോലെയായിരുന്നൂവെന്നു പറഞ്ഞ ശേഷമാണ് അദ്ദേഹത്തിനെതിരേ ഗുരുതരമായ ആരോപണങ്ങൾ അൻവർ ഉന്നയിച്ചത്.
മരുമകൻകൂടിയായ മന്ത്രി മുഹമ്മദ് റിയാസ് മാത്രം മതിയോ പാർട്ടിയിൽ എന്നും അൻവർ ചോദിക്കുന്നു. അൻവറിന്റെ ഇത്തരം ആക്ഷേപങ്ങളെല്ലാം ഈ രീതിയിൽ അല്ലെങ്കിൽ മറ്റൊരു രീതിയിൽ സിപിഎമ്മിനുള്ളിൽ രഹസ്യമായ ചർച്ചയാണ്.
അൻവറിന്റെ ആക്ഷേപങ്ങളെ തുടർദിവസങ്ങളിൽ എങ്ങനെ നേരിടണമെന്ന ആലോചനയിലാണു സിപിഎം നേതൃത്വം. അൻവറിനെതിരേ സംസ്ഥാന ഇന്റലിജൻസിന്റെ രഹസ്യാന്വേഷണം നടക്കുന്നുണ്ട്.
മുഖ്യമന്ത്രിയുടെ ഈ നീക്കത്തിൽ പ്രകോപിതനായാണ് അദ്ദേഹം ഇന്നലെ പാർട്ടി അഭ്യർഥന ലംഘിച്ചു പത്രസമ്മേളനം നടത്തിയത്. അൻവറിനെതിരേയുള്ള ഇന്റലിജൻസിന്റെ അന്വേഷണം പാർട്ടി നേതൃത്വം അറിഞ്ഞിട്ടില്ല. മുഖ്യമന്ത്രിയുടെ ഈ നിലപാടുതന്നെയാണു പ്രശ്നങ്ങൾ രൂക്ഷമാകാൻ കാരണമായതെന്നാണു പാർട്ടിയുടെയും വിലയിരുത്തൽ.