കൊള്ളക്കാരെ പിന്തുടർന്ന് പോലീസ്, ഇൻസ്പെക്ടർക്കും എസ്ഐക്കും പരിക്ക് തൃശൂർ: എടിഎമ്മുകളിൽ കവർച്ചനടന്ന വിവരമറിഞ്ഞ് ജില്ലാ അതിർത്തികളിലടക്കം പോലീസ് വ്യാപകതെരച്ചിൽ നടത്തുന്നതിനിടെയാണു തമിഴ്നാട്ടിൽ കൊള്ളസംഘം പിടിയിലായത്. സംഘം വിയ്യൂർ, പോലീസ് അക്കാദമി, മണ്ണുത്തി വഴി തൃശൂർ-പാലക്കാട് ദേശീയപാതയിലേക്കു കയറി തമിഴ്നാട്ടിലേക്കു പോകുകയായിരുന്നു.
കണ്ടെയ്നർ ലോറിയെക്കുറിച്ചു കേരള പോലീസ് മുന്നറിയിപ്പിനെത്തുടർന്ന് നാമക്കൽ പോലീസ് കൊമരപാളയത്തു വാഹനപരിശോധന ആരംഭിച്ചു. ഇതിനിടെ ലോറി അമിതവേഗത്തിൽ ഓടിച്ചുപോയി. ഉടൻതന്നെ ശങ്കഗിരി- ഈറോഡ് പാതയിൽ പോലീസ് വാഹനങ്ങൾ തടഞ്ഞു.
പോലീസ് പിന്തുടരുന്നതിനിടെ കുമാരപാളയത്തു ലോറി രണ്ടു കാറുകളിലും ഇരുചക്രവാഹനങ്ങളിലും ഇടിച്ചു. ഒടുവിൽ പച്ചംപാളയത്തു ലോറി തടഞ്ഞു.
ഡ്രൈവറോടു കണ്ടെയ്നർ തുറക്കാൻ ആവശ്യപ്പെട്ടെങ്കിലും വിസമ്മതിച്ചു. ബലമായി കണ്ടെയ്നർ തുറന്ന പോലീസിനെ അകത്തുണ്ടായിരുന്ന സംഘം ആക്രമിക്കുകയായിരുന്നു. പോലീസിനു നേരേ വെടിയുതിർത്തെന്നും വിവരമുണ്ട്.
പോലീസിന്റെ വെടിവയ്പിൽ ലോറി ഡ്രൈവർ കൊല്ലപ്പെട്ടു. സബ് ഇൻസ്പെക്ടർ രാജേഷിനും ഇൻസ്പെക്ടർ തവമണിക്കും പരിക്കേറ്റു. ഇവർ പള്ളിപ്പാളയത്തെ ആശുപത്രിയിൽ ചികിത്സയിലാണ്.
തൃശൂരിൽനിന്നു പോലീസ് സംഘം നാമക്കലിൽ എത്തിയെന്നും നടപടിക്രമങ്ങൾ പൂർത്തിയാക്കിയാൽ കേരളത്തിലെത്തിക്കുമെന്നും തൃശൂർ സിറ്റി പോലീസ് കമ്മീഷണർ ആർ. ഇളങ്കോ അറിയിച്ചു.