കരുവന്നൂർ കേസ്: എ.സി. മൊയ്തീനുവേണ്ടി ഡൽഹിയിൽനിന്നു മുതിർന്ന അഭിഭാഷകനെ കൊണ്ടുവരാൻ നീക്കം
തൃശൂർ: കരുവന്നൂർ കേസുമായി ബന്ധപ്പെട്ട് മുൻ മന്ത്രി എ.സി. മൊയ്തീൻ എംഎൽഎയെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്യുമെന്ന അഭ്യൂഹം ശക്തമായതോടെ മൊയ്തീനടക്കമുള്ള സിപിഎം നേതാക്കൾക്കായി ഡൽഹിയിൽനിന്നു മുതിർന്ന അഭിഭാഷകനെ കൊണ്ടുവരാൻ സിപിഎം നീക്കം.
ഇതിനായി ഡൽഹിയിലെ സിപിഎമ്മിലെ കേന്ദ്രനേതാക്കളുമായി സംസ്ഥാന നേതാക്കൾ ചർച്ചചെയ്തു. നിരവധി പ്രമാദ കേസുകളിൽ ഹാജരായിട്ടുള്ള മുതിർന്ന അഭിഭാഷകനെത്തന്നെ കരുവന്നൂർ കേസിൽ ഹാജരാക്കാനാണു നീക്കം. ഡൽഹിയിലെ സിപിഎം നേതാക്കൾ ഈ അഭിഭാഷകനുമായി സംസാരിച്ചിട്ടുണ്ടെങ്കിലും കേസ് ഏറ്റെടുക്കാൻ അദ്ദേഹം സമ്മതം മൂളിയിട്ടില്ല.
എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അന്വേഷണവുമായി മുന്നോട്ടു പോകുന്പോൾ കൂടുതൽ കുരുക്കിലേക്കാണു സിപിഎമ്മും നേതാക്കളും നീങ്ങുന്നത്.
ഈ സാഹചര്യത്തിലാണ് ഏറ്റവും മികച്ച നിയമസഹായത്തിനായി കേന്ദ്ര ഏജൻസികളുമായി ബന്ധപ്പെട്ട കേസുകളിൽ പരിചയസന്പന്നനായ അഭിഭാഷകനെ കൊണ്ടുവരാൻ നീക്കം നടത്തുന്നത്. ഒരു സിറ്റിംഗിനുതന്നെ വലിയ തുക പ്രതിഫലം നൽകേണ്ടിവരുമെങ്കിലും കേസിന്റെ ഗൗരവം കണക്കിലെടുത്ത് ഏറ്റവും മികച്ചയാളെത്തന്നെ കേസ് ഏൽപ്പിക്കുന്നതാണു നല്ലതെന്ന പാർട്ടി തീരുമാനത്തിനൊടുവിലാണ് ഡൽഹിയിൽനിന്ന് അഭിഭാഷകനെ ഇറക്കാൻ നിശ്ചയിച്ചിരിക്കുന്നത്.
ഇദ്ദേഹത്തെ സഹായിക്കാൻ കേരളത്തിൽനിന്നുള്ള അഭിഭാഷകരുടെ പാനലും ഉണ്ടാകും.
മൊയ്തീനെ അടുത്ത തവണ ചോദ്യംചെയ്യാൻ വിളിച്ചാൽ അറസ്റ്റിന് സാധ്യതയേറെയാണെന്ന അഭ്യൂഹം ശക്തമായിരിക്കേ മുൻകൂർ ജാമ്യമടക്കമുള്ള കാര്യങ്ങളുമായി സജീവമായി മുന്നോട്ടു പോവുകയാണു നേതൃത്വം.
നബിദിന പൊതു അവധി പുനഃക്രമീകരിക്കാൻ ശിപാർശ
തിരുവനന്തപുരം: നബിദിന പൊതു അവധി പുനഃക്രമീകരിക്കാൻ ശിപാർശ. അവധി സെപ്റ്റംബർ 27ൽ നിന്ന് 28ലേക്ക് മാറ്റാനുള്ള ശിപാർശ ചീഫ് സെക്രട്ടറി, മുഖ്യമന്ത്രിക്കു സമർപ്പിച്ചു. മുഖ്യമന്ത്രിയുടെ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാകും ഉത്തരവിറക്കുക.
ജനതാദൾ സംസ്ഥാന ഘടകത്തിൽ ആശയക്കുഴപ്പം
തിരുവനന്തപുരം: ജനതാദൾ- എസ് ദേശീയതലത്തിൽ ബിജെപിയുടെ സഖ്യകക്ഷിയായതോടെ സംസ്ഥാന ഘടകം അങ്കലാപ്പിൽ. സംസ്ഥാനത്തു സ്വീകരിക്കേണ്ട നിലപാട് ചർച്ച ചെയ്യാൻ ഒക്ടോബർ ഏഴിന് എറണാകുളത്ത് സംസ്ഥാന സമിതി യോഗം ചേരും.
കേരളത്തിലെ ഭൂരിഭാഗം നേതാക്കളും ബിജെപി വിരുദ്ധ ചേരിയിൽ അണിചേരുമെങ്കിലും ഒരു വിഭാഗം നേതാക്കൾ എച്ച്.ഡി. ദേവഗൗഡയ്ക്കും മകൻ കുമാരസ്വാമിക്കും ഒപ്പം ചേരുമെന്ന ആശങ്കയുണ്ട്. അങ്ങനെയെങ്കിൽ സംസ്ഥാന ഘടകത്തിൽ വരുംദിവസങ്ങളിൽ പിളർപ്പിനും വഴിയൊരുങ്ങിയേക്കാം.
ബിജെപി മുന്നണിയിലേക്ക് ഒരു കാരണവശാലും പോകില്ലെന്നും ഇടതുമുന്നണിക്കൊപ്പം തന്നെയായിരിക്കുമെന്നും ജെഡി-എസ് സംസ്ഥാന പ്രസിഡന്റ് മാത്യു ടി. തോമസ് പറഞ്ഞു. ഭാവി നടപടികൾ തീരുമാനിക്കാൻ പാർട്ടി സംസ്ഥാന സമിതി യോഗം ഒക്ടോബർ ഏഴിന് വിളിച്ചുചേർത്തിട്ടുണ്ട്. ബിജെപിക്കൊപ്പം പോകരുതെന്ന നിലവിലെ പാർട്ടി രാഷ്ട്രീയപ്രമേയം അംഗീകരിച്ചുള്ള നിലപാടാണ് സംസ്ഥാന ഘടകം സ്വീകരിക്കുക.
നേരത്തെ 2006ലും ജെഡിഎസ് സംസ്ഥാന ഘടകത്തെ വെട്ടിലാക്കി കർണാടകയിൽ ദേവഗൗഡയുടെയും കുമാരസ്വാമിയുടെയും നേതൃത്വത്തിൽ ബിജെപിയുമായി സഖ്യമുണ്ടാക്കിയിരുന്നു.
ലാഭത്തിന്റെ ട്രാക്കിൽ കൊച്ചി മെട്രോ
കൊച്ചി: കൊച്ചി മെട്രോയുടെ ഓട്ടം നഷ്ടത്തിലാണെന്ന പരിഭവം തത്കാലമെങ്കിലും മറക്കാം. ഇതാദ്യമായി മെട്രോ പ്രവർത്തനലാഭത്തിന്റെ ട്രാക്കിലേക്ക് കടന്നു. 2022-23 സാമ്പത്തികവർഷത്തിൽ കൊച്ചി മെട്രോ 5.35 കോടി രൂപ പ്രവർത്തനലാഭം നേടി. പ്രവർത്തന വരുമാനത്തിൽ 145 ശതമാനം വളർച്ച രേഖപ്പെടുത്തി. 2017 ൽ തുടങ്ങിയ കൊച്ചി മെട്രോ തുടർച്ചയായ നഷ്ടക്കണക്കുകൾക്കുശേഷം ഇതാദ്യമായാണു ലാഭത്തിന്റെ ഗ്രാഫ് തുറന്നത്.
യാത്രക്കാരുടെ എണ്ണത്തിലുണ്ടായ വർധനയും ചെലവുചുരുക്കലുമാണ് പ്രവർത്തനലാഭത്തിലേക്കു മെട്രോയെ നയിച്ചത്. 2020-21 സാമ്പത്തികവർഷത്തിൽ 12.90 കോടി രൂപയായിരുന്ന ടിക്കറ്റ് നിരക്കിലൂടെ (ഫെയർ ബോക്സ്) ലഭിച്ച വരുമാനം. 2022-23ൽ ഇത് 75.49 കോടി രൂപയിലേക്കുയർന്നു. 485 ശതമാനം വർധനയാണുണ്ടായത്. യാത്രക്കാരുടെ എണ്ണത്തിലെ വർധന ഫെയർ ബോക്സ് വരുമാനം ഉയരുന്നതിനും സഹായകമായി.
പരസ്യബോർഡുകൾ, കിയോസ്കുകൾ തുടങ്ങിയവയിലെ (നോൺ ഫെയർ ബോക്സ്) വരുമാനത്തിനും മികച്ച വളർച്ചയാണുണ്ടായത്. 2020-21ൽ 41.42 കോടി രൂപയായിരുന്ന നോൺ ഫെയർ ബോക്സ് വരുമാനം 2022-23ൽ 58.55 കോടി രൂപയായി ഉയർന്നു. ഫെയർ ബോക്സ്, നോൺ ഫെയർ ബോക്സ് വരുമാനങ്ങൾ കൂട്ടുമ്പോൾ 2020-21 വർഷത്തിലെ ഓപ്പറേഷണൽ റവന്യു 54.32 കോടി രൂപയിൽനിന്ന് 2022-23 സാമ്പത്തികവർഷത്തിൽ 134.04 കോടി രൂപയായി ഉയർന്നു. ദൈനംദിന പ്രവര്‍ത്തനങ്ങള്‍ക്കു വേണ്ടിവരുന്ന ചെലവും വരവും കണക്കിലെടുത്താണു പ്രവര്‍ത്തനലാഭം കണക്കാക്കുന്നത്.
ലക്ഷം കടന്ന് യാത്രക്കാർ
കേരളത്തിന്റെ പൊതുഗതാഗത രംഗത്ത് വിപ്ലവകരമായ മാറ്റം കൊണ്ടുവന്ന കൊച്ചി മെട്രോ 2017 ജൂണിലാണ് സർവീസ് ആരംഭിച്ചത്. ആദ്യമാസം 59894 പേരാണു മെട്രോയിൽ യാത്ര ചെയ്തത്. ഓഗസ്റ്റിലെത്തിയപ്പോൾ 32603 ആയി കുറഞ്ഞെങ്കിലും ഡിസംബറിൽ 52254ലേക്ക് ഉയർന്നു.
2018ൽ യാത്രക്കാരുടെ എണ്ണം 40000 ത്തിനു മുകളിൽ പോയില്ല. എന്നാൽ 2019 ഒക്ടോബറിനും ഡിസംബറിനുമിടയിൽ 60000 പേർ കൊച്ചി മെട്രോയിൽ യാത്ര ചെയ്തു.
മറ്റെല്ലാ മേഖലയെയുംപോലെ കൊച്ചി മെട്രോയെയും കോവിഡ് ബാധിച്ചു. കോവിഡ് കാലത്ത് 2021 മേയിൽ യാത്രക്കാരുടെ എണ്ണം 5300 ആയി കുറഞ്ഞിരുന്നു. 2021 ജൂലൈയിൽ 12000 ലെത്തി. വിവിധ പ്രചാരണ പരിപാടികളിലൂടെയും ഓഫറുകളിലൂടെയും കൂടുതൽ യാത്രക്കാരെ മെട്രോയിലേക്കെത്തിക്കാൻ സാധിച്ചതോടെ 2022 സെപ്റ്റംബറിനും നവംബറിനുമിടയ്ക്ക് യാത്രക്കാരുടെ ശരാശരി യാത്രക്കാരുടെ എണ്ണം 75,000 കടന്നു.
2023 ജനുവരിയിൽ ശരാശരി എണ്ണം 80,000 കടന്നു. നിലവിൽ ലക്ഷത്തിലധികമാണ് പ്രതിമാസ യാത്രക്കാരുടെ എണ്ണമെന്ന് കണക്കുകൾ വ്യക്തമാക്കുന്നു.
പ്രവർത്തനച്ചെലവ് കുറച്ചു
വിവിധ ചെലവു ചുരുക്കൽ നടപടികൾ കൊച്ചി മെട്രോയിൽ നടപ്പാക്കി. 2022-23 വർഷത്തിൽ കൊച്ചി മെട്രോയുടെ രണ്ട് സ്റ്റേഷനുകൾകൂടി പ്രവർത്തനമാരംഭിച്ചെങ്കിലും 2020-21 വർഷത്തേക്കാൾ 15 ശതമാനം വർധന മാത്രമാണ് പ്രവർത്തനച്ചെലവിലുണ്ടായത്.
2020-21 സാമ്പത്തികവർഷത്തിൽ 56.56 കോടി രൂപയിൽനിന്ന് 2021-2022 ൽ പ്രവർത്തനനഷ്ടം 34.94 കോടി രൂപയിലേക്ക് കുറയ്ക്കാൻ കെഎംആർഎലിന് സാധിച്ചിരുന്നു.
ഓഫർ... ഓഫർ..
വിദ്യാർഥികൾക്കും സ്ഥിരം യാത്രികർക്കുമായുള്ള വിവിധ സ്കീമുകൾ ഏർപ്പെടുത്തിയതും സെൽഫ് ടിക്കറ്റിംഗ് മെഷീനുകൾ സ്ഥാപിച്ചതും യാത്രക്കാരെ ആകർഷിക്കാൻ സോഷ്യൽ മീഡിയയിലൂടെ നടത്തിയ കാന്പയിനുകളും വിജയം കണ്ടു.
ഐഎസ്എൽ ഉദ്ഘാടനമത്സരത്തോടനുബന്ധിച്ചു കഴിഞ്ഞ വ്യാഴാഴ്ച അധിക സർവീസും രാത്രി പത്തിനുശേഷം നിരക്കിളവും ഏർപ്പെടുത്തിയിരുന്നു. 1,27,828 പേരാണ് അന്നു മെട്രോയിൽ യാത്ര ചെയ്തത്.
തൃപ്പൂണിത്തുറ സ്റ്റേഷൻ ഉടൻ
ഡിസംബറിലോ ജനുവരിയിലോ കൊച്ചി മെട്രോയുടെ തൃപ്പൂണിത്തുറ സ്റ്റേഷൻ പ്രവർത്തനമാരംഭിക്കും. മെട്രോ രണ്ടാം ഘട്ടം കൂടി പ്രാവർത്തികമാകുന്നതോടെ ഫെയർ ബോക്സ്, നോൺ ഫെയർ ബോക്സ് റവന്യൂവിൽ കാര്യമായ പുരോഗതിയുണ്ടാകുമെന്നാണ് കെഎംആർഎലിന്റെ പ്രതീക്ഷ.
വായ്പ അടയ്ക്കാനുണ്ടേ..!
കൊച്ചി മെട്രോയ്ക്കായി സ്വീകരിച്ചിട്ടുള്ള വിവിധ വായ്പകളുടെ തിരിച്ചടവ് തീർന്നിട്ടില്ല. സംസ്ഥാന സർക്കാരാണ് വായ്പകളും മറ്റു നികുതികളും അടയ്ക്കുന്നത്. ഫെയർ ബോക്സ്, നോൺ ഫെയർ ബോക്സ് റവന്യൂ വർധിപ്പിച്ചു കൂടുതൽ ലാഭം നേടി ലോണുകളുടെ തിരിച്ചടവിന് സർക്കാരിനെ സഹായിക്കാനാണ് കെഎംആർഎൽ ലക്ഷ്യമിടുന്നതെന്ന് മാനേജിംഗ് ഡയറക്ടർ ലോക്നാഥ് ബെഹ്റ പറഞ്ഞു.
അല്മായർ സഭയുടെ പ്രേഷിതമുഖമാകണം: കർദിനാൾ മാർ ക്ലീമിസ്
മൂവാറ്റുപുഴ: അല്മായർ സഭയുടെ പ്രേഷിതമുഖമായി മാറണമെന്ന് മലങ്കര കത്തോലിക്കാ സഭ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ. മലങ്കര കത്തോലിക്കാ സഭയുടെ 93-ാം പുനരൈക്യ വാർഷികദിനാചരണത്തോടനുബന്ധിച്ച് എംസിഎ സഭാതല സമിതിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച 27-ാം ആഗോള അല്മായ സംഗമത്തിന്റെ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു കാതോലിക്കാ ബാവ.
സാമൂഹ്യ-രാഷ്ട്രീയ മണ്ഡലങ്ങളിലെ പ്രവർത്തനങ്ങൾക്കൊപ്പം തന്നെ സഭയുടെ ദർശനവും പൈതൃകവും അടുത്ത തലമുറയ്ക്ക് കൈമാറാനും സംരക്ഷിക്കാനുമുള്ള കടമയും ഉത്തരവാദിത്വവും ഓരോ അല്മായനും ഉണ്ടായിരിക്കണമെന്നും മാർ ക്ലീമിസ് കൂട്ടിച്ചേർത്തു.
എംസിഎ സഭാതല പ്രസിഡന്റ് ഏബ്രഹാം എം. പറ്റ്യാനി അധ്യക്ഷത വഹിച്ചു. അല്മായ കമ്മീഷൻ ചെയർമാൻ ബിഷപ് ജോഷ്വാ മാർ ഇഗ്നാത്തിയോസ് അനുഗ്രഹപ്രഭാഷണവും സിബിസിഐ അല്മായ കമ്മീഷൻ സെക്രട്ടറി വി.സി. സെബാസ്റ്റ്യൻ മുഖ്യപ്രഭാഷണവും നടത്തി.
കെസിബിസി മദ്യവർജനസമിതി സെക്രട്ടറി ഫാ. ജോണ്‍ അരീക്കൽ, പിറവം നഗരസഭാധ്യക്ഷ ഏലിയാമ്മ ഫിലിപ്പ്, മാർത്താണ്ഡം മേൽപ്പുറം ബ്ലോക്ക് ചെയർപേഴ്സണ്‍ ജ്ഞാനസൗന്ദര്യ, മുഖ്യമന്ത്രിയുടെ പോലീസ് മെഡൽ ജേതാവ് ബോബി ചാണ്ടി എന്നിവരെ കാതോലിക്കാ ബാവ ആദരിച്ചു.
കെഎംആർഎം കുവൈറ്റ് മികച്ച വിദ്യാർഥികൾക്കു നല്കുന്ന എംസിഎ കെഎംആർഎം മാർ ബസേലിയോസ് വിദ്യാശ്രീ പുരസ്കാരം മൂവാറ്റുപുഴ ബിഷപ് യൂഹാനോൻ മാർ തെയഡോഷ്യസ് വിതരണം ചെയ്തു.
എംസിഎ സഭാതല രജത ജൂബിലി ചാരിറ്റി ഫണ്ട് സ്നേഹാലയം അഡ്മിനിസ്ട്രേറ്റർ സിസ്റ്റർ ജോയൽ എസ്ഐസിക്കു കൈമാറി. ഡൽഹി ഗുഡ്ഗാവ് ബിഷപ് തോമസ് മാർ അന്തോണിയോസ് മിഷൻ പ്രവർത്തനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് സംസാരിച്ചു.
കെഎംആർഎം കോ-ഓർഡിനേറ്റർ എം.കെ. ഗീവർഗീസ്, എംസിഎ സഭാതല ജനറൽ സെക്രട്ടറി ധർമരാജ്, രൂപത പ്രസിഡന്റ് എൽദോ പൂക്കുന്നേൽ, ട്രഷറർ വി.എ. ജോർജ്, പാസ്റ്ററൽ കൗണ്‍സിൽ സെക്രട്ടറി വി.സി. ജോർജ്കുട്ടി, സഭാതല വൈസ് പ്രസിഡന്റ് മേരി കുര്യൻ, മുൻ പ്രസിഡന്റ് ഫിലിപ്പ് കടവിൽ, ജനറൽ സെക്രട്ടറി സജീവ് ജോർജ്, ട്രഷറർ തോമസ് കോശി, ഷിബു പനച്ചിക്കൽ എന്നിവർ പ്രസംഗിച്ചു.
ഇ- ഹെൽത്ത് ആപ് വിശ്രമത്തിലാണ്!
കൊച്ചി: സർക്കാർ ആശുപത്രികളിലെ സേവനങ്ങൾ എളുപ്പത്തിൽ ജനങ്ങൾക്കു ലഭ്യമാക്കാൻ സഹായിച്ചിരുന്ന ഇ- ഹെൽത്ത് പദ്ധതിയിലെ മൊബൈൽ ആപ് (മീ ആപ്) പണിമുടക്കി. മൊബൈൽ ഫോൺ ആപ്ലിക്കേഷൻ വഴി ആശുപത്രികളിലെ ഒപി ടിക്കറ്റ് എടുക്കുന്നതിനും അനുബന്ധ സേവനങ്ങൾക്കും സഹായകമായിരുന്ന സംവിധാനമാണ് സാങ്കേതിക പ്രശ്നങ്ങളിൽ കുടുങ്ങി നിലച്ചത്.
മെഡിക്കൽ കോളജുകൾ മുതൽ തെരഞ്ഞെടുക്കപ്പെട്ട സാമൂഹ്യ, പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിൽ വരെ ഒപി ടിക്കറ്റ് ബുക്ക് ചെയ്യുന്നതിന് മീ ആപിലൂടെ സാധിച്ചിരുന്നു. 2020 നവംബർ നാലിനാണ് സർക്കാർ ആപ് അവതരിപ്പിച്ചത്. ഒരു വർഷത്തിലധികം സേവനം ലഭ്യമാക്കിയ ആപ് അതിനുശേഷം തടസപ്പെടുകയായിരുന്നു.
ആശുപത്രികളിൽ മണിക്കൂറുകൾ ക്യൂ നിൽക്കേണ്ടിവന്ന രോഗികൾക്ക് ആശ്വാസമായിരുന്നു ആപ്പിന്റെ സേവനമെന്ന് പൊതുപ്രവർത്തകനായ രാജു വാഴക്കാല ചൂണ്ടിക്കാട്ടി. മീ ആപ് ഇപ്പോഴും പ്ലേ സ്റ്റോറിൽ ഉണ്ടെങ്കിലും സേവനം ലഭിക്കുന്നില്ല. സാങ്കേതിക പ്രശ്നങ്ങൾ മൂലമാണ് ഇ-ഹെൽത്ത് പദ്ധതിയിലെ മീ ആപ് സേവനം നിലച്ചതെന്ന് ഇ-ഹെൽത്ത് കേരള (ഡിജിറ്റൽ ഹെൽത്ത് മിഷൻ) മാനേജർ എൻ. സൺദേവ് പറഞ്ഞു. ഓൺലൈനായി ഡോക്ടർമാരെ കാണുന്നതിനുള്ള സൗകര്യംകൂടി ഉൾപ്പെടുത്തി ആപിന്റെ നവീകരിച്ച പതിപ്പ് തയാറാക്കാനുള്ള ശ്രമത്തിലാണ് ഡിജിറ്റൽ ഹെൽത്ത് മിഷനെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, ഇ -ഹെൽത്ത് പോർട്ടലിൽ യൂണിക് ഹെൽത്ത് ഐഡി നിർമിച്ചു സർക്കാർ ആശുപത്രികളിൽ ഓൺലൈൻ അപ്പോയ്ന്റ്മെന്റ് എടുക്കാനുള്ള സൗകര്യം നിലവിലുണ്ട്. പോർട്ടലിൽ ആധാര്‍ നമ്പറും ഫോൺ നന്പറും നൽകി രജിസ്ട്രേഷൻ നടത്തണം. ലഭിക്കുന്ന ഒടിപി പ്രകാരം 16 അക്ക ഓണ്‍ലൈന്‍ വ്യക്തിഗത ആരോഗ്യ തിരിച്ചറിയല്‍ നമ്പര്‍ ലഭിക്കും. തിരിച്ചറിയല്‍ നമ്പറും പാസ് വേഡും ഉപയോഗിച്ച് ആശുപത്രികളിലേക്കുള്ള നിശ്ചിത തീയതിയിലും സമയത്തുമുള്ള അപ്പോയ്ന്റ്മെന്റ് എടുക്കാനാകും. സംസ്ഥാനത്തെ 509 ആശുപത്രികളിൽ മാത്രമാണു നിലവിൽ ഈ സൗകര്യമുള്ളത്.
ഫോട്ടോലാബിന്റെ ട്രെന്ഡിനൊപ്പമാണോ? ആപ്പിലാകാതെ നോക്കണേ
കൊച്ചി: വ്യത്യസ്ത വേഷപ്പകര്‍ച്ചയില്‍ രൂപവും ഭാവവും അടിമുടി മാറ്റി നിങ്ങള്‍ക്ക് ഇഷ്ടമുള്ള ആളായി മാറാം. ഇത്തരത്തില്‍ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സുന്ദരന്മാരും സുന്ദരികളുമായവര് നിരവധിയാണ്. ഫോട്ടോ ലാബ് ആപ്പിലൂടെ ആര്‍ട്ടിഫിഷല്‍ ഇന്റലിജന്‍സിന്റെ സഹായത്തോടെ സൃഷ്ടിക്കപ്പെടുന്ന പുത്തന്‍ രൂപമാറ്റങ്ങളാണിവ. ഇങ്ങനെ മനോഹര രൂപങ്ങളായി പലരും സ്റ്റാറ്റസിലും ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലുമെല്ലാം നിറഞ്ഞുനില്‍ക്കുകയാണ് ഇപ്പോഴും.
സംഗതി കൊള്ളാം. എന്നാല്‍ ഇത്തരം ആപ്പുകള്‍ ഉയര്‍ത്തുന്ന സുരക്ഷാഭീഷണി നിരവധിയാണെന്ന് സൈബര്‍ വിദഗ്ധര്‍ മുന്നറിയിപ്പ് നല്കുന്നു. സുരക്ഷിതമാണെന്ന് ആപ് കമ്പനികള്‍ അവകാശപ്പെടുമ്പോഴും ഡാറ്റാ ലീക്ക് ഈ ആപ്പുകളുടെ സുരക്ഷയ്ക്ക് എതിര്ഘടകമാകുന്നു.
ഫോട്ടോ ലാബിന്റെ കാര്യമെടുത്താല്‍ ലൈന്റോക്ക് ഇന്‍വെസ്റ്റ്മെന്റ്സ് ലിമിറ്റഡാണ് ഈ ആപ്പിന്റെ സ്രഷ്ടാക്കള്‍. പ്ലേ സ്റ്റോറില്‍ കയറി വളരെ എളുപ്പത്തില്‍ ഡൗണ്‍ലോഡ് ചെയ്യാം. എഐ ഫോട്ടോ എഡിറ്റിംഗ് മേഡ് ഈസി എന്നതാണ് ആപ്പിന്റെ പ്രത്യേകത.
എഐ സഹായത്തോടെ സുന്ദരന്മാരും സുന്ദരികളും ആകുന്നതിന് ആപ്പ് ഫോണില്‍ ഇന്‍സ്റ്റാള്‍ ചെയ്തശേഷം ഉപയോഗിക്കുന്നതിനായി ഫോണിലെ ഗാലറിയടക്കമുള്ളവയിലേക്ക് ആപ്പിന് അനുമതി നല്‍കേണ്ടിവരുന്നു. ഇതിലൂടെ നമ്മുടെ സ്വകാര്യ ചിത്രങ്ങളടക്കമാണ് ഈ കമ്പനിക്ക് ലഭിക്കുന്നത്.
കമ്പനി ഇത്തരം വിവരങ്ങള്‍ പുറത്തുവിടില്ലെങ്കിലും കമ്പനിയുടെ വിവരങ്ങള്‍ ഹാക്ക് ചെയ്യപ്പെട്ടാല്‍ നമ്മുടെ സ്വകാര്യതയ്ക്കും അതു ഭീഷണിയാകും. ലോണ്‍ ആപ് തട്ടിപ്പുകാര്‍ മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ കാണിച്ചു ഭീഷണിപ്പെടുത്തി പണം തട്ടുന്നതിന് സമാനമായ സാഹചര്യം ഇവിടെയും സംഭവിക്കാം.
അതുകൊണ്ടുതന്നെ ഇത്തരം ആപ്പുകള്‍ ഉപയോഗിക്കുമ്പോള്‍ സുരക്ഷാപ്രശ്നങ്ങള്‍ മുന്നില്‍ കണ്ടു വേണം ഇവ കൈകാര്യം ചെയ്യാനെന്നും സൈബര്‍ വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.
അരവിന്ദാക്ഷനെ തല്ലുന്നതു കണ്ടില്ലെന്നു ജിജോർ
തൃശൂർ: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട ചോദ്യം ചെയ്യലിനിടെ ഇഡി ഉദ്യോഗസ്ഥർ മർദിച്ചെന്ന പി.ആർ. അരവിന്ദാക്ഷന്റെ ആരോപണം തള്ളി മുഖ്യസാക്ഷി ജിജോർ.
ഒന്‍പതു ദിവസത്തോളം ചോദ്യംചെയ്യലുമായി ബന്ധപ്പെട്ട് ഉണ്ടായിരുന്നെങ്കിലും ആരെയും മർദിക്കുന്നതു താൻ കണ്ടിട്ടില്ലെന്നാണു ജിജോറിന്റെ പ്രതികരണം. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഓഫീസിലെ എല്ലാ ക്യാബിനിലും സിസിടിവി കാമറകളുണ്ട്.
ഇഡി ഒരിക്കൽപോലും ചീത്ത വാക്ക് പ്രയോഗിക്കുകയോ ദേഷ്യപ്പെടുകയോ ചെയ്തിട്ടില്ല. തെളിവുകളെ അടിസ്ഥാനമാക്കിയുള്ള ചോദ്യംചെയ്യലാണ് നടന്നതെന്നും അരവിന്ദാക്ഷന്റെ ആരോപണം രാഷ്ട്രീയപ്രേരിതമാണെന്നും ജിജോർ സ്വകാര്യ ചാനലിനോടു പറഞ്ഞു.
മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരേ കള്ളപ്രചാരവേല നടക്കുന്നു: എം.വി. ഗോവിന്ദൻ
തിരുവനന്തപുരം: ഇടതുമുന്നണി സർക്കാരിനെതിരേയും സിപിഎമ്മിനെതിരേയും കള്ളപ്രചാരവേല നടക്കുകയാണെന്നു പാർട്ടി സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. ഇതിന്റെ ഭാഗമായാണു സഹകരണ മേഖലയാകെ കുഴപ്പമാണെന്ന പ്രചാരണം നടത്തുന്നത്.
സഹകരണ മേഖലയെ ഒതുക്കാൻ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ തന്നെ രംഗത്തുണ്ട്. കരുവന്നൂർ ബാങ്കുമായി ബന്ധപ്പെട്ട സംഭവത്തിൽ സർക്കാർ തലത്തിൽ അന്വേഷണം നടക്കുന്നുണ്ട്. എന്നാൽ ചില കുഴപ്പങ്ങൾ എടുത്തുകാട്ടി സിപിഎം നേതൃത്വത്തിന് ഇതിൽ ബന്ധമുണ്ടെന്നു വരുത്തിത്തീർക്കാനാണ് ഇഡി ശ്രമം നടത്തുന്നതെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു.
ഉമ്മൻ ചാണ്ടി ചില കാര്യങ്ങൾ തന്നോടു പറഞ്ഞിട്ടുണ്ട്: പി. ജയരാജൻ
തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ കുടുംബത്തെ ബാധിക്കുന്ന ആരോപണങ്ങൾ അടങ്ങുന്ന രേഖകൾ എഐസിസി ആസ്ഥാനത്തും എത്തിച്ചിരുന്നതായി ഉമ്മൻ ചാണ്ടി തന്നോടു പറഞ്ഞിട്ടുണ്ടെന്ന് ഖാദി ബോർഡ് വൈസ് ചെയർമാൻ പി. ജയരാജൻ.
ഉമ്മൻ ചാണ്ടിയുടെ ആത്മകഥയിൽ ഇതുസംബന്ധിച്ചു പറയുന്ന ഉള്ളടക്കം വസ്തുതയാണ്. അന്ന് സിപിഎം നിയമസഭാ കക്ഷി സെക്രട്ടറിയായിരുന്ന തനിക്ക് എംഎൽഎ ഹോസ്റ്റലിൽ ചില രേഖകൾ ലഭിച്ചു. നിയമസഭയിൽ വിഷയം ഉന്നയിക്കണമെന്നായിരുന്നു അതിലെ ആവശ്യമെന്നും ജയരാജൻ പറഞ്ഞു.
ജാതിവിവേചന വിവാദത്തിനിടെ കവ്വായിയില്‍ ഊരുവിലക്ക്
പയ്യന്നൂര്‍: പയ്യന്നൂരിലെ ക്ഷേത്രത്തില്‍ ദേവസ്വം മന്ത്രിക്കു ജാതി വിവേചനമുണ്ടായെന്ന വിവാദങ്ങളുയരുന്നതിനിടയില് പയ്യന്നൂര്‍ നഗരസഭാ പരിധിയിലെ ചില കുടുംബംഗങ്ങളോടുള്ള അപ്രഖ്യാപിത ഊരുവിലക്കും ചര്‍ച്ചയാകുന്നു.
കവ്വായിയിലെ കതിവന്നൂര്‍ വീരന് ക്ഷേത്രത്തിലെ 2016-18 വര്‍ഷത്തെ ഏഴുപേരടങ്ങുന്ന കമ്മിറ്റിയിലെ ഒരാള്‍ നടത്തിയ സാമ്പത്തിക ക്രമക്കേടുകൾക്കെതിരേ കമ്മിറ്റിയംഗങ്ങളായ ചിലര്‍ നിയമനടപടി സ്വീകരിച്ചതിന്റെ പേരിലാണ് അവരുടെ കുടുംബങ്ങള്‍ക്കെതിരേ അപ്രഖ്യാപിത ഊരുവിലക്ക്.
ഒരു മഹിളാ കമ്മിറ്റിയംഗം ബാങ്കില്‍നിന്നു കൊണ്ടുവന്ന് മറ്റൊരു കമ്മിറ്റിയംഗത്തിനു കൈമാറിയ അഞ്ചു ലക്ഷം രൂപ തിരിമറി നടത്തിയ സംഭവം വിവാദമായിരുന്നു. ഇതുസംബന്ധിച്ച് നിയമനടപടി നേരിടുകയാണ്. ഇതിന്റെ തുടര്‍ച്ചയായാണ് എതിര്‍പ്പുള്ള ചില കുടുംബങ്ങള്‍ക്കെതിരേ ഊരുവിലക്ക് ഏര്‍പ്പെടുത്തിയത്.
എന്നാല്‍, സമുദായം ഔദ്യോഗികമായി ഊരുവിലക്കിനുള്ള തീരുമാനമെടുത്തിട്ടില്ലെന്നും ഇതിന്റെ പിന്നില്‍ വ്യക്തിവിരോധം തീര്‍ക്കുന്നതിനുള്ള ചിലരുടെ ഇടപെടലാണെന്നും ഊരുവിലക്കിനു വിധേയനായ മാടാച്ചേരി പ്രേമന് പറഞ്ഞു. ക്ഷേത്രത്തിലെ ഉത്സവങ്ങള്‍, മറ്റാഘോഷങ്ങള്‍ എന്നിവയൊന്നും അകറ്റി നിര്‍ത്തപ്പെട്ട കുടുംബങ്ങളെ അറിയിക്കുന്നില്ലായെന്നും ആക്ഷേപമുണ്ട്.
ഇതര സംസ്ഥാനങ്ങളില്‍നിന്ന് യൂസ്ഡ് കാര്‍ വാങ്ങുമ്പോള്‍ ശ്രദ്ധിക്കണമെന്ന് പോലീസ്
കൊച്ചി: ഇതര സംസ്ഥാനങ്ങളില്‍നിന്ന് യൂസ്ഡ് വാഹനങ്ങള്‍ വാങ്ങുമ്പോള്‍ ശ്രദ്ധിച്ചില്ലെങ്കില്‍ കബളിപ്പിക്കപ്പെടാമെന്ന മുന്നറിയിപ്പുമായി പോലീസ്. മറ്റു സംസ്ഥാനങ്ങളില്‍നിന്ന് യൂസ്ഡ് കാര്‍ വാങ്ങി വഞ്ചിക്കപ്പെടുന്നവരുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തിലാണ് പോലീസ് മുന്നറിയിപ്പ്.
വാഹനം കേസില്‍ ഉള്‍പ്പെട്ടിട്ടുണ്ടോ, ഗതാഗത നിയമലംഘനങ്ങള്‍ നടത്തിയിട്ടുണ്ടോ എന്നു കൃത്യമായി അറിഞ്ഞിരിക്കണം. ഇതര സംസ്ഥാനങ്ങളില്‍നിന്ന് യൂസ്ഡ് വാഹനങ്ങള്‍ വില്‍ക്കുന്നതിനും വാങ്ങുന്നതിനും നിര്‍ബന്ധമായ നോ ഒബ്ജക്ഷന് സര്‍ട്ടിഫിക്കറ്റ് (എന്‍ഒസി) തുണ (thuna.keralapolice. gov.in) വെബ്പോര്‍ട്ടലിലെ VEHICLE NOC വഴി ലഭ്യമാണ്.
VEHICLE NOC ഓപ്ഷനില്‍ ക്ലിക്ക് ചെയ്ത് ആവശ്യപ്പെടുന്ന വിവരങ്ങള്‍ സമര്‍പ്പിച്ചാല്‍ വെഹിക്കിള്‍ എന്‍ക്വയറി റിപ്പോര്‍ട്ട് ലഭിക്കും. ഇതിനായി തുണ വെബ് പോര്‍ട്ടലിലെ VEHICLE NOC ഓപ്ഷനില്‍ ക്ലിക്ക് ചെയ്യണം. Digital Police Citizen Services എന്ന പേജില്‍ മൊബൈല്‍ നമ്പര്‍ നല്കി ലഭിക്കുന്ന ഒടിപി ഉപയോഗിച്ച് ലോഗിന്‍ ചെയ്തശേഷം GENERATE VEHICLE NOC ക്ലിക്ക് ചെയ്യണം. ഈ പേജില്‍ പേര്, വാഹനത്തിന്റെ ഇനം, രജിസ്ട്രേഷന് നമ്പര്‍, ചേസിസ് നമ്പര്‍, എന്ജിന് നമ്പര്‍ എന്നിവ നല്കി സെര്‍ച്ച് ചെയ്താല്‍ വെഹിക്കിള്‍ എന്‍ക്വയറി റിപ്പോര്‍ട്ട് ലഭിക്കും. ഇത്തരത്തില്‍ മാത്രമേ യൂസ്ഡ് വാഹനങ്ങള്‍ വാങ്ങാവൂവെന്നാണ് പോലീസ് പറയുന്നത്.
കുഴൽനാടനെതിരേയുള്ള ആരോപണം: വിജിലൻസ് കോട്ടയം എസ്പി അന്വേഷിക്കും
തിരുവനന്തപുരം: മാത്യു കുഴൽനാടൻ എംഎൽഎയ്ക്കെതിരേയുള്ള വിജിലൻസ് പ്രാഥമികാന്വേഷണം നടത്താൻ വിജിലൻസ് കോട്ടയം റേഞ്ച് എസ് വിനോദ്കുമാറിനെ ചുമതലപ്പെടുത്തി.
കുഴൽനാടന്റെ ചിന്നക്കനാലിലെ 1.14 ഏക്കർ സ്ഥലവും കെട്ടിടവും വിൽപന നടത്തിയതിലും രജിസ്റ്റർ ചെയ്തതിലും ക്രമക്കേട് നടന്നെന്ന പരാതിയിലാണ് വിജിലൻസ് പ്രാഥമിക അന്വേഷണം നടത്തുന്നത്.
ഹാര്‍ട്ട് കെയര്‍ ഫൗണ്ടേഷന് അവാര്‍ഡ് ഡോ. ടി.കെ. ജയകുമാറിന്
കൊച്ചി: ഹാര്‍ട്ട് കെയര്‍ ഫൗണ്ടേഷന്റെ 2023ലെ വൊക്കേഷണല്‍ എക്സലന്‍സ് അവാര്‍ഡിന് കോട്ടയം മെഡിക്കല്‍ കോളജിലെ ചീഫ് കാര്‍ഡിയാക് സര്‍ജനും മെഡിക്കല്‍ കോളജ് സൂപ്രണ്ടുമായ ഡോ. ടി.കെ. ജയകുമാര്‍ അര്‍ഹനായി.
നാളെ രാവിലെ 11 ന് കൊച്ചി ഐഎംഎ ഹൗസില്‍ ലോക ഹൃദയദിനാചരണത്തിന്റെ ഭാഗമായി നടക്കുന്ന ഹൃദയസംഗമം-2023ന്റെ ഉദ്ഘാടനച്ചടങ്ങില്‍ ആരോഗ്യ, കുടുംബക്ഷേമ പ്രിന്‍സിപ്പല്‍ സെക്രട്ടറി എ.പി.എം. മുഹമ്മദ് ഹനീഷ് പുരസ്കാരം സമ്മാനിക്കും.
ഇടവിട്ടുള്ള മഴ ഡെങ്കിപ്പനി വ്യാപനത്തിനു സാധ്യത: മന്ത്രി വീണാ ജോർജ്
തിരുവനന്തപുരം: ഇടവിട്ടുള്ള മഴ തുടരുന്ന സാഹചര്യത്തിൽ ഡെങ്കിപ്പനിക്കും എലിപ്പനിക്കുമെതിരേ അതീവ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്.
2013നും 2017നും സമാനമായി ഈ വർഷം ഡെങ്കിപ്പനി രോഗവ്യാപനം വളരെ കൂടുതലുണ്ടാകുമെന്ന് പ്രതീക്ഷിച്ചതിനാൽ മുൻകൂട്ടി തന്നെ ജാഗ്രതാ നിർദേശം നൽകി രോഗപ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കിയതിനാൽ കാര്യമായ തോതിൽ കേസുകൾ വർധിച്ചിട്ടില്ല. ഇടവിട്ടുള്ള മഴ തുടരുന്നതിനാൽ വീടുകളും സ്ഥാപനങ്ങളും പൊതു ഇടങ്ങളും ഉൾപ്പെടെ രോഗം പരത്തുന്ന കൊതുകുകളുടെ നിയന്ത്രണം സമഗ്രമായ രീതിയിൽ തുടരേണ്ടത് രോഗപ്പകർച്ച തടയുന്നതിനും രോഗനിയന്ത്രണത്തിനും അനിവാര്യമാണ്.
പകർച്ചപ്പനി പ്രതിരോധത്തിന്റെ ഭാഗമായി മന്ത്രിയുടെ നേതൃത്വത്തിൽ ഉന്നതതല യോഗം നടന്നു. ആരോഗ്യവകുപ്പ് തദ്ദേശ സ്ഥാപനങ്ങളും ജില്ലാ ഭരണകൂടവുമായി ചേർന്ന് പ്രവർത്തിക്കേണ്ടതാണെന്ന് നിർദേശം നൽകി. ജില്ലാ മെഡിക്കൽ ഓഫീസർമാർ ജില്ലാ കളക്ടർമാരുമായി കൂടിയാലോചിച്ച് വിവിധ വകുപ്പുകളും ജനപ്രതിനിധികളുമായും ചർച്ച ചെയ്ത് വാർഡുതലം മുതലുള്ള ഫീൽഡുതല പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തണം. എല്ലാ ജില്ലകളിലെയും ഹോട്ട് സ്പോട്ടുകൾ ജില്ലകൾക്കും തദ്ദേശ സ്ഥാപനങ്ങൾക്കും കൈമാറുകയും അത് പ്രസിദ്ധീകരിക്കുകയും വേണം. ആശുപത്രികളിൽ മരുന്നുകളുടെ ലഭ്യത ഉറപ്പുവരുത്തണം.
വരുന്ന എട്ട് ആഴ്ചകളിൽ വെള്ളി, ശനി, ഞായർ ദിവസങ്ങൾ തോറും ഡ്രൈ ഡേ ആചരിക്കണം. വെള്ളിയാഴ്ച സ്കൂളുകൾ, ശനിയാഴ്ച ഓഫീസുകൾ, ഞായറാഴ്ച വീടുകൾ എന്നിങ്ങനെയാണ് ഡ്രൈ ഡേ ആചരിക്കേണ്ടത്.
വിവാദ ബില്ലുകൾ പരിഗണിക്കാതെ ഗവർണർ
തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ രാജ്ഭവനിൽ മടങ്ങിയെത്തി ഒരാഴ്ച പിന്നിട്ടിട്ടും പരിഗണനയ്ക്കായി സർക്കാർ സമർപ്പിച്ച വിവാദ ബില്ലുകളും മനുഷ്യാവകാശ കമ്മീഷൻ അധ്യക്ഷനായി ഹൈക്കോടതി മുൻ ചീഫ് ജസ്റ്റീസിനെ നിയമിക്കാനുള്ള ശിപാർശയും പരിഗണിച്ചില്ല. കഴിഞ്ഞയാഴ്ച സമാപിച്ച നിയമസഭാ സമ്മേളനത്തിൽ പാസാക്കിയ ബില്ലുകളിൽ അടിയന്തരപ്രാധാന്യമുള്ള രണ്ടു ബില്ലുകളിൽ മാത്രമാണ് ഗവർണർ ഒപ്പുവച്ചത്.
മനുഷ്യാവകാശ കമ്മീഷൻ അധ്യക്ഷനായി സർക്കാർ ശിപാർശ ചെയ്ത ഹൈക്കോടതി മുൻ ചീഫ് ജസ്റ്റീസ് മണികുമാറിനെതിരേ ഗവർണർക്കു മുന്നിൽ പരാതികൾ നിലവിലുണ്ട്. ഇതിൽ സർക്കാരിനോടു വിശദീകരണം തേടുമെന്നു നേരത്തേ പ്രചരണമുണ്ടായിരുന്നു. എന്നാൽ, ഇക്കാര്യത്തിൽ സർക്കാരിനോടു വിശദീകരണം തേടിക്കൊണ്ട് ഒരു ഫയൽ പോലും രാജ്ഭവനിൽനിന്നു ചീഫ് സെക്രട്ടറിയുടെ പക്കലേക്കു പോയിട്ടില്ല. ഇക്കാര്യത്തിൽ നിയമനാധികാരിയായ ഗവർണർക്ക് നിലപാടു സ്വീകരിക്കാൻ കഴിയുമെന്ന നിയമോപദേശവും ലഭിച്ചിട്ടുണ്ടെന്നാണു വിവരം. മണികുമാറിന്റെ നിയമനവുമായി ബന്ധപ്പെട്ട ഫയലിൽ ഗവർണർ തീരുമാനമെടുക്കാതിരുന്നാൽ, സർക്കാരാണ് വെട്ടിലാകുന്നത്.
മനുഷ്യാവകാശ കമ്മീഷൻ ചെയർമാനെ തെരഞ്ഞെടുക്കുന്ന സമിതിയിൽ പ്രതിപക്ഷനേതാവ് വി.ഡി. സതീശന്റെ വിയോജനക്കുറിപ്പോടെയാണ് ഫയൽ രാജ്ഭവന് അയച്ചത്. ഹൈക്കോടതി ചീഫ് ജസ്റ്റീസ് എന്ന നിലയിലുള്ള മണികുമാറിന്റെ വിധികൾ ചോദ്യംചെയ്തു മനുഷ്യാവകാശം സംരക്ഷിക്കാൻ അദ്ദേഹത്തിനു കഴിയുമോ എന്ന ചോദ്യമാണ് പരാതികളിൽ പ്രധാനമായി ഉയരുന്നത്.ഹൈക്കോടതി ചീഫ് ജസ്റ്റീസുമാർ വിരമിച്ചാൽ മുഖ്യമന്ത്രിയോ സർക്കാരോ വിരുന്നു നൽകുന്ന പതിവില്ല.
അതിനു വിരുദ്ധമായി മുഖ്യമന്ത്രി പിണറായി വിജയൻ, ജസ്റ്റീസ് മണികുമാറിനു കോവളത്തു വിരുന്നൊരുക്കിയതും പരാതിയിലുണ്ട്. ഇതിനാൽ മണികുമാറിന്റെ നിയമന ഫയൽ ഗവർണർ തത്കാലം മാറ്റിവയ്ക്കാനാണു സാധ്യത. മനുഷ്യാവകാശ കമ്മീഷൻ അധ്യക്ഷന്റെ അധികചുമതലയിൽ ജുഡീഷൽ അംഗം നിലവിലുണ്ട്.
നിയമസഭ പാസാക്കി സമർപ്പിച്ച ആശുപത്രികൾക്കും ആശുപത്രി ജീവനക്കാർക്കും സംരക്ഷണം നൽകുന്ന ആരോഗ്യസംരക്ഷണ ഭേദഗതി ബില്ലും സംസ്ഥാനത്തു മൂന്നു ചരക്കു സേവന നികുതി ട്രൈബ്യൂണലുകൾ സ്ഥാപിക്കുന്നതിനുള്ള നികുതി നിയമ ഭേദഗതി ബില്ലുമാണു ഗവർണർ അംഗീകരിച്ചത്. നിലവിൽ പത്തിലേറെ പഴയ ബില്ലുകൾ ഗവർണറുടെ അനുമതിക്കായി രാജ്ഭവന്റെ പരിഗണനയിലുണ്ട്.
ഇതുകൂടാതെ നിയമസഭ പാസാക്കിയ ഇടുക്കിയിലെ ഭൂമി ക്രമപ്പെടുത്തുന്നതിനുള്ള ഭൂപതിവു ഭേദഗതി ബിൽ അടക്കം ഗവർണർക്കു മുന്നിലെത്താനുണ്ട്. ഇതിലെ വിശദാംശങ്ങൾ പരിശോധിച്ച ശേഷമാകും ഗവർണർ തീരുമാനമെടുക്കുക.
ഇടിമിന്നലിനും കാറ്റിനും സാധ്യത
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ചില സ്ഥലങ്ങളിൽ ഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യതയെന്നു കാലാവസ്ഥാ നിരീക്ഷണകേന്ദ്രം. ചില സ്ഥലങ്ങളിൽ കാറ്റിന്റെ വേഗം മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെയാകാൻ സാധ്യതയുണ്ട്.
സംസ്ഥാനത്ത് കാലവർഷം ഇന്നലെ സജീവമായിരുന്നു. പല സ്ഥലങ്ങളിലും മഴ പെയ്തു. തൊടുപുഴയിലും പിറവത്തും അതിശക്തമായ മഴയാണു പെയ്തത്. ഇരു സ്ഥലങ്ങളിലും ഒൻപത് സെന്റിമീറ്റർ വീതം മഴ പെയ്തു.
മറ്റു സ്ഥലങ്ങളിൽ പെയ്ത മഴ
എറണാകുളം സൗത്ത്-എട്ട്, കുമരകം-ഏഴ്, വൈക്കം, ചേർത്തല, പള്ളുരുത്തി-ആറ്, ഇടുക്കി, കൂത്താട്ടുകുളം, -അഞ്ച്, ആലപ്പുഴ,കായംകുളം, കളമശേരി-നാല് സെന്റിമീറ്റർ വീതം.
രണ്ടാം വന്ദേഭാരതിന്റെ സമയക്രമമായി
കൊല്ലം: കേരളത്തിന് അനുവദിച്ച ആലപ്പുഴ വഴിയുള്ള രണ്ടാം വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിനിന്റെ ടൈം ടേബിളിന് റെയിൽവേ ബോർഡ് അനുമതി നൽകി. യാത്രക്കാർക്കായുള്ള ആദ്യ സർവീസ് 26-ന് തിരുവനന്തപുരത്ത് നിന്ന് ആരംഭിക്കും. കാസർഗോഡ് നിന്നുള്ള സർവീസ് 27നും തുടങ്ങും.
20632 നമ്പർ തിരുവനന്തപുരം - കാസർഗോഡ് വന്ദേ ഭാരത് വൈകുന്നേരം 4.05 ന് തിരുവനന്തപുരത്ത് നിന്ന് പുറപ്പെടും. മറ്റ് സ്റ്റേഷനുകളിലെ സമയ വിവരം: കൊല്ലം(4.53 - 4.55), ആലപ്പുഴ (5.55-5.57), എറണാകുളം (6.35-6.38), തൃശൂർ (7.40-7.42), ഷൊർണൂർ (8.15-8.17), തിരൂർ (8.52-8.54), കോഴിക്കോട് (9.23-9.25), കണ്ണൂർ (10.24-10.26), കാസർഗോഡ് (11.58). ഈ റൂട്ടിൽ തിങ്കളാഴ്ച സർവീസ് ഇല്ല.
20631 കാസർഗോഡ് - തിരുവനന്തപുരം വന്ദേഭാരത് രാവിലെ ഏഴിന് കാസർഗോഡ് നിന്ന് പുറപ്പെടും.
കണ്ണൂർ (7.55-7.57), കോഴിക്കോട് (8.57-8.59), തിരൂർ (9.22-9.24), ഷൊർണൂർ (9.58-10.00), തൃശൂർ (10.38-10.40), എറണാകുളം (11.45-11.48), ആലപ്പുഴ (12.32-12.34), കൊല്ലം (1.40-1.42), തിരുവനന്തപുരം (3.05) എന്നിങ്ങനെയാണ് സമയക്രമം. ഈ റൂട്ടിൽ ചൊവ്വ സർവീസ് ഉണ്ടായിരിക്കില്ല.
കാസർഗോഡ് 24ന് പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്യുന്ന ട്രെയിൻ സ്പെഷൽ സർവീസ് ആയിരിക്കും.
കോഴിക്കോട്: കോഴിക്കോട്ടെ നിപ ഭീതിക്ക് വിരാമമിട്ട് പരിശോധനാഫലങ്ങൾ. ഇന്നലെ പുതിയ നിപ കേസുകളില്ല. ഇന്നലെ ലഭിച്ച ഏഴു സാന്പിളുകളുടെ ഫലം നെഗറ്റീവുമാണ്. ഇതുവരെ 365 സാന്പിളുകളാണു പരിശോധനയ്ക്കായി അയച്ചത്.
ഐസൊലേഷൻ പൂർത്തിയാക്കിയ 66 പേരെ ഇന്നലെ സന്പർക്കപ്പട്ടികയിൽനിന്ന് ഒഴിവാക്കി. ഇതോടെ സന്പർക്കപട്ടികയിൽനിന്ന് ഒഴിവായവരുടെ മൊത്തം എണ്ണം 373 ആയി.
വാളയാറിൽ വിജിലൻസ് റെയ്ഡ്; കൈക്കൂലിപ്പണം പിടിച്ചെടുത്തു
പാലക്കാട്: മോട്ടോർ വാഹന വകുപ്പിന്റെ വാളയാർ ഇൻ ചെക്പോസ്റ്റിൽ വിജിലൻസ് നടത്തിയ മിന്നൽ പരിശോധനയിൽ കൈക്കൂലിപ്പണം പിടിച്ചെടുത്തു. പെഡസ്റ്റൽ ഫാനിനു താഴെ ഒളിപ്പിച്ച നിലയിൽ കണ്ടെത്തിയ 3,100 രൂപ പിടികൂടി. ഈസമയം ഒരു എംവിഐയും മൂന്നു എഎംവിഐമാരും ഒരു ഓഫീസ് അസിസ്റ്റന്റുമാണു ചെക്പോസ്റ്റിലുണ്ടായിരുന്നത്.
വാളയാർ ഇൻ ചെക്പോസ്റ്റിൽ കഴിഞ്ഞ രണ്ടര മാസത്തിനിടെ ഇതു നാലാം തവണയാണു വിജിലൻസ് പരിശോധനയിൽ കൈക്കൂലിപ്പണം പിടികൂടുന്നത്.
അട്ടപ്പാടി മധു വധക്കേസ്: പബ്ലിക് പ്രോസിക്യൂട്ടർക്കെതിരേ അമ്മയുടെ പരാതി
കൊച്ചി: അട്ടപ്പാടി മധു വധക്കേസില്‍ സ്പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍മാരെ നിയമിച്ചതിനെതിരേ മധുവിന്റെ അമ്മ മല്ലിയമ്മ ഹൈക്കോടതി ചീഫ് ജസ്റ്റീസിന് പരാതി നല്കി.
സ്പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടറായി സീനിയര്‍ അഭിഭാഷകനായ കെ.പി. സതീശനെയും അഡീഷണല്‍ സ്പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടറായി പി.വി. ജീവേഷിനെയുമാണ് സര്‍ക്കാര്‍ നിയമിച്ചത്. ഇതില്‍ കെ.പി. സതീശനെ സ്പെഷല്‍ പ്രോസിക്യൂട്ടറായി നിയമിച്ചതിനെതിരേയാണ് മല്ലിയമ്മ ഹൈക്കോടതി ചീഫ് ജസ്റ്റീസിന് പരാതി നല്‍കിയത്. തങ്ങള്‍ക്ക് പൂര്‍ണവിശ്വാസമുള്ള അഭിഭാഷകനെ സ്പെഷല്‍ പ്രോസിക്യൂട്ടറായി നിയമിക്കണമെന്നാണ് ആവശ്യം.
മധു വധക്കേസില്‍ പ്രതികള്‍ക്ക് പരമാവധി ശിക്ഷ നല്‍കണമെന്ന സര്‍ക്കാരിന്റെ അപ്പീലില്‍ അഡീ. ഡിജിപി ഗ്രേഷ്യസ് കുര്യാക്കോസാണ് ഹാജരാകുന്നത്. ഇതിനിടെ സ്പെഷല്‍ പ്രോസിക്യൂട്ടറെ നിയമിക്കണമെന്നാവശ്യപ്പെട്ട് മല്ലിയമ്മ ഹൈക്കോടതിയിലെത്തി. വിചാരണ നടത്തിയ മണ്ണാര്‍ക്കാട് കോടതിയില്‍ പ്രോസിക്യൂഷനുവേണ്ടി ഹാജരായ ജീവേഷ്, രാജേഷ്. എം. മേനോന്, സി.കെ. രാധാകൃഷ്ണന് എന്നിവരെ സ്പെഷല്‍ പ്രോസിക്യൂട്ടര്‍മാരായി നിയമിക്കണമെന്നായിരുന്നു ആവശ്യം. ഇതിനിടെയാണ് മല്ലിയമ്മ ചീഫ് ജസ്റ്റീസിന് പരാതി നല്‍കിയത്.
നിർഭയ മാധ്യമപ്രവർത്തനത്തിനു പ്രസക്തി വർധിക്കുന്നു: ജസ്റ്റീസ് ദേവൻ രാമചന്ദ്രൻ
കൊച്ചി: ഭരണാധികാരികൾക്കു മുന്നിൽ മുഖം നോക്കാതെ സത്യങ്ങൾ തുറന്നുപറയാനും ഭരിക്കപ്പെടുന്നവരുടെ ആകുലതകൾ അവതരിപ്പിക്കാനും ആർജവമുള്ള നിർഭയ മാധ്യമപ്രവർത്തനത്തിനു പുതിയ കാലത്ത് പ്രസക്തി വർധിക്കുകയാണെന്ന് ഹൈക്കോടതി ജഡ്ജി ജസ്റ്റീസ് ദേവന് രാമചന്ദ്രന്. ഇന്ത്യന്‍ കാത്തലിക് പ്രസ് അസോസിയേഷന്റെ (ഐസിപിഎ) വജ്രജൂബിലി ആഘോഷവും ദേശീയ കണ്‍വന്‍ഷനും എറണാകുളം ആശീര്‍ഭവനില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സത്യവും അധികാരവും വിഭിന്ന ധ്രുവങ്ങളിൽ നിൽക്കുന്ന ഘട്ടങ്ങളിൽ നാം എന്തു നിലപാട് സ്വീകരിക്കുന്നുവെന്നത് പ്രധാനമാണ്. ജനാധിപത്യത്തിന്റെ നാലാം തൂണായ മാധ്യമങ്ങളിൽനിന്ന്, ഏതു സാഹചര്യത്തിലും സത്യത്തോടും നീതിയോടും ചേർന്നു നിൽക്കുന്ന കാഴ്ചപ്പാടാണു കാലഘട്ടം പ്രതീക്ഷിക്കുന്നത്. മാധ്യമപ്രവർത്തകർ തങ്ങളുടെ ഉത്തരവാദിത്വത്തെക്കുറിച്ച് കൃത്യമായ അവബോധമുള്ളവരാകണമെന്നും ജസ്റ്റീസ് ദേവൻ രാമചന്ദ്രൻ പറഞ്ഞു.
ഐസിപിഎ പ്രസിഡന്റ് ഇഗ്നേഷ്യസ് ഗോണ്‍സാല്‍വസ് അധ്യക്ഷത വഹിച്ചു. വരാപ്പുഴ ആര്‍ച്ച്ബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പില്‍, ബെല്ലാരി ബിഷപ് ഡോ. ഹെന്റി ഡിസൂസ, ആലുവ സെന്റ് സേവ്യേഴ്സ് കോളജ് പ്രിന്‍സിപ്പല്‍ ഡോ. മിലന് ഫ്രാൻസ്, ഐസിപിഎ സെക്രട്ടറി റവ. ഡോ. സുരേഷ് മാത്യു, ട്രഷറർ ഫാ. ജോ എറുപ്പക്കാട്ട് തുടങ്ങിയവര്‍ പ്രസംഗിച്ചു.
‘സമ്മര്‍ദങ്ങള്‍ക്കിടയിലും സത്യം പറയുകയെന്ന ദൗത്യം’ എന്നതാണ് കണ്‍വന്‍ഷന്റെ പ്രമേയം. ഇന്നു രാവിലെ ഒന്‍പതിന് ആരംഭിക്കുന്ന സെഷനിൽ ദ ടെലഗ്രാഫ് എഡിറ്റര്‍ ആര്. രാജഗോപാല്‍, സുപ്രീം കോർട്ട് ഒബ്സര്‍വര്‍ എഡിറ്റർ ഇൻ ചീഫ് ലീന രഘുനാഥ്, പ്രസ് കൗണ്‍സില്‍ മുന്‍ അംഗവും മുന്‍ എംപിയുമായ ഡോ. സെബാസ്റ്റ്യന്‍ പോള്‍, ലയോള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പീസ് ഇന്റര്‍നാഷണല്‍ ഡയറക്ടര്‍ റവ. ഡോ. ബിനോയ് പിച്ചളക്കാട്ട്, സാമൂഹ്യ സമ്പര്‍ക്ക മാധ്യമങ്ങള്‍ക്കായുള്ള സിബിസിഐ വിഭാഗം സെക്രട്ടറി റവ. ഡോ. ബിജു ആലപ്പാട് എന്നിവര്‍ വിഷയാവതരണം നടത്തും. മനുഷ്യാവകാശ പ്രവര്‍ത്തകനും എഴുത്തുകാരനുമായ ഫാ. സെഡ്രിക് പ്രകാശ് മോഡറേറ്ററാകും.
ഉച്ചകഴിഞ്ഞ് 2.30ന് പുരസ്കാര സമര്‍പ്പണ സമ്മേളനം ജസ്റ്റീസ് സുനില്‍ തോമസ് ഉദ്ഘാടനം ചെയ്യും. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് 65 പ്രതിനിധികളും നൂറോളം പ്രത്യേക ക്ഷണിതാക്കളുമാണ് കണ്‍വന്‍ഷനിൽ പങ്കെടുക്കുന്നത്.
മധുവിന് ഇന്ന് ജന്മനഗരത്തിന്റെ ആദരം
തിരുവനന്തപുരം: ഇന്ത്യൻ സിനിമയുടെതന്നെ അഭിമാനമായ ചലച്ചിത്രതാരം മധുവിന്റെ നവതി ഇന്നു തലസ്ഥാനം കൊണ്ടാടും. തിരുവനന്തപുരം നഗരത്തിലെ ഗൗരീശപട്ടത്ത് 1933 സെപ്റ്റംബർ 23നു ജനിച്ച പി. മാധവൻ നായർ മലയാള സിനിമയുടെ ഇതിഹാസതാരം മധുവായി മാറിയിട്ട് അറുപത് വർഷംകൂടി തികയുകയാണ്. ഈ സുവർണ മുഹൂർത്തങ്ങൾ കോർത്തിണക്കി ജന്മനഗരം ഇന്നു മധുവിനു പിറന്നാൾ ആശംസ അർപ്പിക്കും.
ഫിലിം ഫ്രറ്റർണിറ്റി ഏഷ്യാനെറ്റുമായി ചേർന്ന് സംഘടിപ്പിക്കുന്ന ‘മധുമൊഴി’ ഇന്നു വൈകുന്നേരം 6.45നു നിശാഗന്ധിയിൽ അരങ്ങേറും. മധുമൊഴിയിൽ മോഹൻലാൽ, സിദ്ദിക്, ബിജു മേനോൻ, ഇന്ദ്രജിത്ത് തുടങ്ങിയവർ പിറന്നാൾ ആശംസകൾ നേരും. മധു അനശ്വരമാക്കിയ ചലച്ചിത്ര ഗാനങ്ങൾ ഉൾച്ചേരുന്ന ഗാനാർച്ചന ‘മധുമൊഴി’യുടെ സവിശേഷതയായിരിക്കും. എം. ജി. ശ്രീകുമാർ, കെ. എസ്. ചിത്ര, മധു ബാലകൃഷ്ണൻ, മൃദുല വാര്യർ, ഗായത്രി രാജലക്ഷ്മി, സുദീപ് കുമാർ തുടങ്ങിയവർ മധു ചിത്രങ്ങളിലെ മനോഹര ഗാനങ്ങൾ ആലപിക്കും.
മോഹൻലാൽ ഉൾപ്പെടെയുള്ള താരങ്ങളും ഗാനങ്ങൾ ആലപിക്കും. മധുമൊഴിയുടെ ഭാഗമായി ഫോട്ടോഗ്രാഫർ ആർ. ഗോപാലകൃഷ്ണൻ രചിച്ച് എം. രഞ്ജിത്ത് നിർമിച്ച ‘അതിമധുരം’ എന്ന മധുവിന്റെ ജീവചരിത്ര ഗ്രന്ഥത്തിന്റെ പ്രകാശനവും നടക്കും. മോഹൻലാൽ മധുവിനു ആദ്യകോപ്പി നല്‍കിക്കൊണ്ടാണ് പ്രകാശനം നിർവഹിക്കുന്നത്.
വ്യാജ ഐഡന്റിറ്റി കാർഡ് നിർമിച്ച് 1.20 കോടി രൂപ തട്ടിയെടുത്തു; തിരുവല്ല സ്വദേശി പിടിയിൽ
തിരുവല്ല: മണ്ണുത്തി കേരള അഗ്രികൾച്ചറൽ ഫാമിന്റെ വ്യാജ ഐഡന്റിറ്റി കാർഡ് നിർമിച്ച് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും പലരിൽ നിന്നായി 1.20 കോടി രൂപ തട്ടിയെടുത്ത കേസിൽ പത്തനംതിട്ട പുന്നവേലി സ്വദേശി തിരുവല്ല പോലീസിന്റെ പിടിയിലായി.
പുന്നവേലി പടിഞ്ഞാറേമുറി വെളിയംകുന്ന് വീട്ടിൽ വി.പി. ജെയിംസാ(46)ണ് പിടിയിലായത്. മലേഷ്യൻ തെങ്ങിൻതൈ ഉൾപ്പെടെയുള്ള കാർഷിക വിളകളുടെ വിത്തുകൾ നൽകാമെന്ന് വാഗ്ദാനം ചെയ്ത് 6,73,000 രൂപ തട്ടിയെടുത്തതായി കാട്ടി വേങ്ങൽ വേളൂർ മുണ്ടകം സ്വദേശി തമ്പി നൽകിയ പരാതിയിൽ ഫോൺ നമ്പർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിൽ കോട്ടയത്തെ ആഡംബര ഹോട്ടലിൽ നിന്നാണ് ജെയിംസിനെ പോലീസ് അറസ്റ്റ് ചെയ്തത്.
സമാനമായ തരത്തിൽ 60 ലക്ഷം രൂപ തട്ടിയെടുത്തതായി കാട്ടി പെരുമ്പെട്ടി സ്വദേശി ഏബ്രഹാം കെ. തോമസും ഇയാൾക്കെതിരേ പെരുമ്പെട്ടി പോലീസിൽ പരാതി നൽകിയിരുന്നു. കേരള അഗ്രികൾച്ചറൽ ഫാമിന്റെ ഔദ്യോഗിക പ്രതിനിധിയെന്ന് തെറ്റിദ്ധരിപ്പിക്കും വിധം സ്ഥാപനത്തിന്റെ വ്യാജ ഐഡി കാർഡും കാർഷിക വിത്തുകളുടെ ഫോട്ടോയും വിലവിവരവും അടങ്ങുന്ന ഫയലുമായി എത്തിയാണ് ഇയാൾ തട്ടിപ്പ് നടത്തിയിരുന്നതെന്നു പോലീസ് പറഞ്ഞു.
തൃശൂർ, ഇടുക്കി, കോട്ടയം പത്തനംതിട്ട എന്നീ ജില്ലകളിലാണ് ഇയാൾ തട്ടിപ്പുകൾ ഏറെയും നടത്തിയിരിക്കുന്നത്. തട്ടിയെടുത്ത് കിട്ടുന്ന പണം ആഡംബര ഹോട്ടലുകളിൽ താമസത്തിനും ബാക്കി പണം ലോട്ടറി എടുക്കാനും ചെലവഴിച്ചതായി പ്രതി പോലീസിൽ മൊഴി നൽകിയിട്ടുണ്ട്. തിരുവല്ല കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
കേരളീയം പരിപാടിക്ക് ട്രഷറി നിയന്ത്രണത്തിൽ ഇളവ്
തിരുവനന്തപുരം: കേരളപ്പിറവി ദിനമായ നവംബർ ഒന്നുമുതൽ ഒരാഴ്ച ‘കേരളീയം’ എന്ന പേരിൽ സംഘടിപ്പിക്കുന്ന മലയാളത്തിന്റെ മഹോത്സവ പരിപാടിക്ക് ട്രഷറി നിയന്ത്രണത്തിൽ ഇളവ്.
ഇതിന്റെ ഭാഗമായി നിയമസഭയിൽ നവംബർ ഒന്നു മുതൽ സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര പുസ്തകോത്സവത്തിന് അധിക ഫണ്ട് ഇനത്തിൽ രണ്ടു കോടി രൂപ അനുവദിച്ച് ധനവകുപ്പ് ഉത്തരവിറക്കി. നിയമസഭ സംഘടിപ്പിക്കുന്ന പുസ്തകോത്സവം രണ്ടാമത് എഡിഷന് ധനമന്ത്രിയുടെ നിർദേശാനുസരണം ട്രഷറി നിയന്ത്രണത്തിൽ ഇളവു വരുത്തിയാണു തുക അനുവദിച്ചത്.
സംസ്ഥാനം കടുത്ത സാന്പത്തിക പ്രതിസന്ധി നേരിടുന്ന സാഹചര്യത്തിൽ അഞ്ചു ലക്ഷത്തിനു മുകളിലുള്ള ബില്ലുകൾ പാസാക്കേണ്ടതില്ലെന്ന നിർദേശം ഇപ്പോഴും നിലവിലുണ്ട്. സർക്കാർ നിർദേശത്തെ തുടർന്നു ട്രഷറികളിൽ അഞ്ചു ലക്ഷത്തിനു മുകളിലുള്ള ബില്ലുകൾ പാസാക്കി നൽകുന്നില്ല. അല്ലാതെയുള്ള ബില്ലുകൾ മാറാൻ ധനവകുപ്പിന്റെ പ്രത്യേക അനുമതി വേണം. പുസ്തകോത്സവത്തിന് എംഎൽഎമാരുടെ ഫണ്ടിൽ നിന്ന് അഞ്ചു ലക്ഷം രൂപ ചെലവഴിച്ചു പുസ്തകം വാങ്ങി ഗ്രന്ഥശാലകൾക്ക് നൽകുന്നതിന് അനുമതി നൽകുന്നതാണു പ്രധാനമായി പരിഗണനയിലുള്ളത്. കഴിഞ്ഞ വർഷം ഇതു മൂന്നു ലക്ഷം രൂപയായിരുന്നു.
തിരുവനന്തപുരം നഗരമാകെ പ്രദർശന വേദിയാകുന്ന പ്രതീതിയാണ് സൃഷ്ടിച്ചാണ് കേരളീയം പരിപാടി സംഘടി്പ്പിക്കുന്നതെന്നു മുഖ്യമന്ത്രി പിണറായി വിജയൻ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. നഗരത്തിൽ കവടിയാർ മുതൽ കിഴക്കേക്കോട്ട വരെ കേരളീയവുമായി ബന്ധപ്പെട്ട പരിപാടികൾ അരങ്ങേറും. പ്രമുഖ ചിന്തകരും വിദഗ്ധരും പങ്കെടുക്കുന്ന രാജ്യാന്തര സെമിനാറുകളും സംഘടിപ്പിക്കും.
പുതിയ പദവി തത്കാലം വേണ്ടെന്നു സുരേഷ് ഗോപി
തിരുവനന്തപുരം: കോൽക്കൊത്ത സത്യജിത് റേ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് ചെയർമാനായുള്ള പുതിയ പദവി തത്കാലം ഏറ്റെടുക്കേണ്ടതില്ലെന്നു സുരേഷ് ഗോപിയുടെ തീരുമാനം.
തൃശൂർ കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പിനെതിരേ ഗാന്ധിജയന്തി ദിനത്തിൽ നടത്തുന്ന പദയാത്രയ്ക്കു ശേഷം ബിജെപി കേന്ദ്ര നേതൃത്വവുമായി ആലോചിച്ചാകും സുരേഷ് ഗോപി തുടർ തീരുമാനം എടുക്കുക. അറിയിക്കാതെ നടത്തിയ നിയമനത്തിൽ മുൻ എംപിയും നടനുമായ സുരേഷ്ഗോപിക്ക് അതൃപ്തിയുണ്ട്. നിയമനം നടത്തിയ ശേഷം ബന്ധപ്പെട്ടവർ ആരും ഒൗദ്യോഗികമായി അറിയിക്കാത്തതും സുരേഷ് ഗോപിയെ ചൊടിപ്പിച്ചിട്ടുണ്ട്. കേന്ദ്ര നേതാക്കളെ കണ്ടു ചർച്ച നടത്തിയ ശേഷം മാത്രമം പദവി ഏറ്റെടുക്കുന്ന കാര്യത്തിൽ സുരേഷ് ഗോപി അന്തിമതീരുമാനം എടുക്കുകയുള്ളുവെന്നാണു വിവരം. ലോക്സഭാ തെരഞ്ഞെടുപ്പിൽ തൃശൂരിൽ അദ്ദേഹം വീണ്ടും സ്ഥാനാർഥിയാകുമെന്നു പ്രതീക്ഷിച്ചിരിക്കെ ആണ് പുതിയ നിയമനം.
‘കേരളം വിടില്ല, തെരഞ്ഞെടുപ്പില്‍ മത്സരിക്കും’
പയ്യന്നൂര്‍: കേരളം വിടാന്‍ താത്പര്യമില്ലെന്ന് സൂചന നല്കി സിനിമാതാരം ഭരത് സുരേഷ് ഗോപി. പയ്യന്നൂര്‍ കാപ്പാട്ട് കഴകം പെരുങ്കളിയാട്ട ധനസമാഹരണം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. 33 വര്‍ഷമായി തലസ്ഥാനത്താണു താമസം. നിങ്ങളുടെ സ്വന്തമാണെന്ന നിലയ്ക്ക് വളര്‍ന്നുവരാനാണ് താത്പര്യം. അത് ഏറ്റവും വലിയ സൗഭാഗ്യമായി കരുതുന്ന വ്യക്തിയാണ് താൻ. -അദ്ദേഹം പറഞ്ഞു.
തന്റെ പ്രവര്‍ത്തന കേന്ദ്രം തെയ്യങ്ങളുടെ നാട്ടിലേക്കു മാറ്റാനും തെരഞ്ഞെടുപ്പില്‍ മത്സരിക്കാനുമുള്ള താത്പര്യവും അദ്ദേഹം വെളിപ്പെടുത്തി.
കരുവന്നൂർ ബാങ്ക് തട്ടിപ്പ് : വായ്പയെടുക്കാന്‍ സഹായിച്ചിട്ടില്ലെന്ന് മുന്‍ ഭരണസമിതി അംഗം ഇ.സി. ആന്റോ
ഇരിങ്ങാലക്കുട: ഇഡി ചോദ്യംചെയ്ത അനില്‍കുമാറിനെ കരുവന്നൂര്‍ ബാങ്കില്‍നിന്നു ലോണ്‍ എടുക്കാന്‍ താന്‍ സഹായിച്ചിട്ടില്ലെന്ന് മുന്‍ ഭരണസമിതി അംഗം ഇ.സി. ആന്റോയുടെ വെളിപ്പെടുത്തല്‍.
വായ്പയെുക്കാന് സഹായം കിട്ടിയതും ആളെ ഏര്‍പ്പാടാക്കിയതും ഡയറക്ടറാണെന്ന് അന്വേഷണം നേരിടുന്ന റിയല്‍ എസ്റ്റേറ്റ് ഇടപാടുകാരന് അനില്‍കുമാര്‍ പറഞ്ഞതോടെയാണ് മുന്‍ ഭരണസമിതി അംഗം ഇ.സി. ആന്റോ വിശദീകരണവുമായി രംഗത്തു വന്നത്. 2006 മുതൽ 2016 വരെ ബോര്‍ഡ് മെംബറായിരുന്നു ആന്റോ.
ബാങ്കില്‍നിന്നു വായ്പയെടുക്കാന്‍ കഴിയുന്നവരെ കണ്ടെത്താനുള്ള നിര്‍ദേശം മുന്നോട്ടുവച്ചത് ബാങ്ക് സെക്രട്ടറി സുനില്‍കുമാറാണ്. അഞ്ചു ലക്ഷം രൂപയില്‍ കൂടുതലുള്ള വായ്പകളുടെ ഈടിന്റെ മൂല്യം സെക്രട്ടറിയും പ്രസിഡന്റും നേരിട്ടുപോയാണ് പരിശോധിച്ചത്. ഈടു നല്കാന് മൂല്യമുള്ള വസ്തു ഉണ്ടെങ്കില്‍ വായ്പ ലഭിക്കും എന്നു മാത്രമാണ് താന്‍ അനില്‍കുമാറിനോട് പറഞ്ഞതെന്ന് ആന്റോ പറഞ്ഞു.
അനില്‍കുമാറിനെ സഹായിച്ചത് മാനേജര്‍ ബിജു കരീമും സെക്രട്ടറി സുനില്‍കുമാറുമാണ്. തട്ടിപ്പില്‍ ബിജു കരീമിനും ബാങ്കിലെ ജീവനക്കാര്‍ക്കും പങ്കുണ്ടെന്നും അദ്ദേഹം പറഞ്ഞു.
പോക്സോ കേസുകളില്‍ പ്രഥമദൃഷ്ട്യാ തെളിവില്ലെങ്കില്‍ മുന്‍കൂര്‍ ജാമ്യം നല്‍കാം
കൊച്ചി: പോക്സോ കേസുകളില്‍ പ്രഥമദൃഷ്ട്യാ തെളിവുകളില്ലെങ്കില്‍ പ്രതിക്ക് മുന്‍കൂര്‍ ജാമ്യം നല്‍കാമെന്നും കോടതികള്‍ കേസിന്റെ വസ്തുതയും സാഹചര്യവും വിലയിരുത്തി ഇക്കാര്യത്തില്‍ തീരുമാനമെടുക്കണമെന്നും ഹൈക്കോടതി വ്യക്തമാക്കി. സ്വന്തം മക്കളോടു ലൈംഗികാതിക്രമം നടത്തിയെന്ന കേസുകളില്‍ മുന്‍കൂര്‍ ജാമ്യം തേടി രണ്ടുപേര്‍ നല്കിയ ഹര്‍ജികളിലാണ് ജസ്റ്റീസ് ഡോ. കൗസര്‍ എടപ്പഗത്ത് ഇക്കാര്യം വ്യക്തമാക്കിയത്.
16 വയസില്‍ താഴെയുള്ള കുട്ടികള്‍ക്കു നേരേയുള്ള ലൈംഗികാതിക്രമക്കേസുകളില്‍ പ്രതിക്ക് മുന്‍കൂര്‍ ജാമ്യം അനുവദിക്കരുതെന്നാണു ക്രിമിനല്‍ നടപടിക്രമത്തിലെ വ്യവസ്ഥ. ഈ വിലക്ക് സമ്പൂര്‍ണമല്ലെന്നും പ്രഥമദൃഷ്ട്യാ തെളിവില്ലെങ്കില്‍ മുന്‍കൂര്‍ ജാമ്യം നല്‍കാമെന്നും കോടതി വ്യക്തമാക്കി. നിരപരാധികളെ അറസ്റ്റ് ചെയ്യാന്‍ നിയമത്തില്‍ പറയുന്നില്ല.
ലൈംഗികാതിക്രമവുമായി ബന്ധപ്പെട്ട് കള്ളക്കേസുകളും നിലവിലുണ്ട്. കുറ്റവാളികളെ ശിക്ഷിക്കുകയെന്നതുപോലെ പ്രധാനമാണ് നിരപരാധികളെ സംരക്ഷിക്കുകയെന്നതും. ഭരണഘടന ഉറപ്പുനല്‍കുന്ന സ്വാതന്ത്ര്യം സംരക്ഷിക്കാന്‍ കോടതിക്ക് ബാധ്യതയുണ്ടെന്നും സിംഗിള്‍ ബെഞ്ച് വ്യക്തമാക്കി.
ഹര്‍ജികളിലൊന്നില്‍ പ്രതിക്കെതിരായ പരാതിയില്‍ കഴമ്പില്ലെന്നും അറസ്റ്റ് ഉണ്ടാകില്ലെന്നും സര്‍ക്കാര്‍തന്നെ അറിയിച്ചു. തുടര്‍ന്ന് ഇതു രേഖപ്പെടുത്തി ഹര്‍ജി തീര്‍പ്പാക്കി. രണ്ടാമത്തെ വ്യക്തിയുടെ ഹര്‍ജി ആരോപണത്തില്‍ കഴമ്പുണ്ടെന്ന് വിലയിരുത്തി ഹൈക്കോടതി തള്ളി.
കേന്ദ്രസര്‍ക്കാരിന്റേത് ഗൂഢലക്ഷ്യം: കത്തോലിക്കാ കോണ്‍ഗ്രസ്
കൊച്ചി: പാര്‍ലമെന്റംഗങ്ങള്‍ക്ക് വിതരണം ചെയ്ത ഭരണഘടനയില്‍ മതേതരത്വവും സോഷ്യലിസവും ഒഴിവാക്കിയത് പ്രതിഷേധാര്‍ഹമാണെന്ന് കത്തോലിക്കാ കോണ്‍ഗ്രസ്. മതേതരത്വത്തിന്റെയും സോഷ്യലിസത്തിന്റെയും മൂല്യങ്ങളെ തമസ്കരിച്ചുകൊണ്ട് ഭാരതത്തിന്റെ ബഹുസ്വരതയെ തകര്‍ക്കാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ ഗൂഢലക്ഷ്യം അംഗീകരിക്കാനാകില്ല.
തെറ്റായ നടപടി തിരുത്താന്‍ കേന്ദ്രസര്‍ക്കാര്‍ തയാറാകണമെന്ന് കത്തോലിക്കാ കോണ്‍ഗ്രസ് ഗ്ലോബല്‍ സമിതി ആവശ്യപ്പെട്ടു. ഗ്ലോബല്‍ പ്രസിഡന്റ് അഡ്വ. ബിജു പറയന്നിലത്തിന്റെ അധ്യക്ഷതയില്‍ നടന്ന യോഗത്തില്‍ ഡയറക്ടര്‍ റവ.ഡോ. ഫിലിപ്പ് കവിയില്‍, ജനറല്‍ സെക്രട്ടറി രാജീവ് കൊച്ചുപറമ്പില്‍, ട്രഷറര്‍ ഡോ. ജോബി കാക്കശേരി, ഭാരവാഹികളായ ഡോ. ജോസ്കുട്ടി ജെ. ഒഴുകയില്‍, തോമസ് പീടികയില്‍, ബെന്നി ആന്റണി തുടങ്ങിയവര്‍ പ്രസംഗിച്ചു.
‘പിവി’ പിണറായി വിജയന്; മുഖ്യമന്ത്രിയുടെ വാദം പച്ചക്കള്ളമെന്ന് മാത്യു കുഴൽനാടൻ
കൊച്ചി: ‘പിവി’ എന്നത് താനല്ലെന്ന മുഖ്യമന്ത്രിയുടെ വാദം പച്ചക്കള്ളമാണെന്നും അതു പിണറായി വിജയന് തന്നെയാണെന്നും മാത്യു കുഴല്നാടന് എംഎല്‍എ. ആദായനികുതി വകുപ്പിന്റെ ഇന്റ റിം സെറ്റില്‍മെന്റ് ബോര്‍ഡിന്റെ റിപ്പോര്‍ട്ടില്‍ ‘പിവി’ എന്ന ചുരുക്കപ്പേര് പിണറായി വിജയന് എന്നുതന്നെയാണ് പറഞ്ഞിട്ടുള്ളത്.
മാത്രമല്ല, വീണയ്ക്ക് 1.72 കോടി രൂപ നല്‍കിയത് പ്രമുഖനായ വ്യക്തിയുടെ മകള്‍ എന്ന നിലയിലാണെന്നും ഇദ്ദേഹത്തിന് മുന്‍പ് വലിയ തുക കൈമാറിയിട്ടുണ്ടെന്നുമുള്ള സിഎംആര്‍എല്‍ കമ്പനിയുടെ വെളിപ്പെടുത്തലും റിപ്പോര്‍ട്ടിലുണ്ട്.
പിവി എന്നത് പിണറായി വിജയനാണെന്ന് ബോധ്യപ്പെടാന്‍ ഇതില്‍ കൂടുതല്‍ തെളിവിന്റെ ആവശ്യമില്ല. മറിച്ചു തെളിയിക്കാനായാല്‍ എംഎല്‍എസ്ഥാനം രാജിവയ്ക്കാന്‍ തയാറാണെന്നും കൊച്ചി ഡിസിസി ഓഫീസില്‍ നടത്തിയ പത്രസമ്മേളനത്തില്‍ കുഴല്നാടന് പറഞ്ഞു.
കരിമണല്‍ കമ്പനിയില്‍നിന്നു മകള്‍ വീണ പണം വാങ്ങി എന്ന കാര്യം മുഖ്യമന്ത്രി സമ്മതിക്കുന്നുണ്ട്. അക്കൗണ്ട് വഴി വന്ന പണമായതിനാല്‍ അതു സുതാര്യമാണെന്നാണ് മുഖ്യമന്ത്രിയുടെ വാദം. ബാങ്ക് വഴിയുള്ള ഇടപാടുകളെല്ലാം സുതാര്യമാണെന്ന് എവിടെയും പറഞ്ഞിട്ടില്ല. രാജ്യത്ത് അന്വേഷണം നടക്കുന്ന പല അഴിമതിക്കേസുകളിലും പണം വന്നിട്ടുള്ളതും അക്കൗണ്ട് വഴിയാണ്. ചെയ്യാത്ത ജോലിക്കു പണം നല്‍കിയത് മുഖ്യമന്ത്രിയുടെ മകള്‍ എന്ന നിലയ്ക്കാണ്. അതംഗീകരിക്കാനാകില്ലെങ്കില് വീണയ്ക്ക് കരിമണല്‍ കമ്പനി ‘ഭിക്ഷ’ നല്‍കിയതാണെന്ന് വ്യാഖ്യാനിക്കേണ്ടിവരും.
തന്നെയും അഴിമതിക്കാരുടെ ലിസ്റ്റില്‍ ഉള്‍പ്പെടുത്താനുള്ള വ്യഗ്രതയുടെ ഭാഗമാണ് വിജിലന്‍സ് അന്വേഷണം. ഇത് നിയമവിരുദ്ധവും അധികാര ദുര്‍വിനിയോഗവുമാണ്. ഏത് അന്വേഷണത്തോടും സഹകരിക്കാന്‍ സന്നദ്ധമാണ്. അതിന് എംഎല്‍എ എന്ന നിലയിലുള്ള പ്രിവിലേജ് തടസമായാല്‍ അത് ഒഴിവാക്കാന്‍ തയാറാണ്. എന്നാല്‍, നിയമത്തിന്റെ ചട്ടങ്ങള്‍ക്കു വിരുദ്ധമായി നടപടികളുണ്ടായാല്‍ അതിനെ നിയമപരമായി നേരിടുമെന്നും മാത്യു കുഴല്നാടന് പറഞ്ഞു.
നിപ: പുതിയ കേസുകൾ ഇല്ല
കോഴിക്കോട്: കോഴിക്കോട് ജില്ലയിലെ നിപ ആശങ്ക ഒഴിയുന്നു. ഇന്നലെ ലഭിച്ച 27 പരിശോധനാഫലങ്ങളും നെഗറ്റീവ് ആണ്. നിലവിൽ 981 പേരാണ് സന്പർക്ക പട്ടികയിലുള്ളത്. സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ള ഒന്‍പതു വയസുകാരന്റെ ആരോഗ്യനില കൂടുതൽ മെച്ചപ്പെട്ടു.
ചികിത്സയിലുള്ള മറ്റുള്ളവരുടേയും ആരോഗ്യനില തൃപ്തികരമാണ്. നിപ പ്രതിരോധത്തിന്റെ ഭാഗമായി രാവിലെ കോർ കമ്മിറ്റിയും വൈകുന്നേരം അവലോകന യോഗവും ചേർന്നു. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജിന്റെ അധ്യക്ഷതയിലായിരുന്നു യോഗങ്ങൾ.
മന്ത്രി ഓണ്‍ലൈനായി യോഗത്തിൽ പങ്കെടുത്ത് കാര്യങ്ങൾ അവലോകനം ചെയ്തു. ഏതാനും ദിവസങ്ങളായി പുതിയ നിപ കേസുകൾ റിപ്പോർട്ട് ചെയ്യാത്തതിനെ ത്തുടർന്ന് കോഴിക്കോട് ജില്ലയിലെ നിപ നിയന്ത്രണങ്ങളിൽ ജില്ലാ കളക്ടർ എ. ഗീത ഇളവു വരുത്തി ഉത്തരവ് പുറപ്പെടുവിച്ചു.
ഭാഗ്യവാന്മാർ എത്തി; ബംപർ സമ്മാനം നേടിയ തമിഴ്നാട് സ്വദേശികൾ ടിക്കറ്റ് ഹാജരാക്കി
തിരുവനന്തപുരം: തിരുവോണം ബംപർ ലോട്ടറിയുടെ ഒന്നാം സമ്മാനം നേടിയത് തമിഴ്നാട് തിരുപ്പൂർ സ്വദേശികളായ നാലുപേർ. തിരുപ്പൂർ സ്വദേശിയായ സ്വാമിനാഥൻ ഉൾപ്പെടെയുള്ള നാലു സുഹൃത്തുക്കൾ ചേർന്നെടുത്ത ടിക്കറ്റിനാണ് ഒന്നാം സ്ഥാനം ലഭിച്ചത്. ഇവർ നാലു പേരും ചേർന്ന് 25 കോടിയുടെ സമ്മാനാർഹമായ ലോട്ടറി ടിക്കറ്റ് തിരുവന്തപുരത്തെ ലോട്ടറി ഡയറക്ടറേറ്റിൽ ഇന്നലെ വൈകുന്നേരത്തോടെ ഹാജരാക്കി.
ഒന്നാം സമ്മാനത്തിന് അർഹമായത് തങ്ങൾ എടുത്ത ടിക്കറ്റിനാണെന്നു മനസിലാക്കിയ നാലുപേരും ചേർന്ന് ടാക്സി വിളിച്ച് ഇന്നലെ തിരുവനന്തപുരത്തെത്തുകയായിരുന്നു. വഞ്ചിയൂരിലെ നോട്ടറിയെ കണ്ട് രേഖകൾ അറ്റസ്റ്റ് ചെയ്തു വാങ്ങിയശേഷം ലോട്ടറി ഡയറക്ടറേറ്റിൽ എത്തി സമ്മാനാർഹമായ ലോട്ടറി കൈമാറി. നാലു പേർക്കും തുക തുല്യമായി വീതിച്ചു നൽകണമെന്നാണ് ആവശ്യം. ഇതേത്തുടർന്ന് ബാങ്കിൽ ജോയിന്റ് അക്കൗണ്ട് തുടങ്ങാൻ നിർദേശം നൽകി. ജോയിന്റ് അക്കൗണ്ടിൽ പണം കൈമാറും. പണം നാല് തുല്യഗഡുക്കളായി വീതിച്ചു നൽകുന്നത് ബാങ്കാകും. ഇവരിൽ സ്വാമിനാഥന്റെ പേര് മാത്രമാണു വെളിപ്പെടുത്തിയത്.
പാലക്കാട്ടെ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ഇവരുടെ ബന്ധുവിനെ കാണാൻ ആശുപത്രിയിൽ എത്തി മടങ്ങും വഴി വാളയാറിൽ വച്ച് ഇവർ തിരുവോണം ബംപറിന്റെ മൂന്നു ലോട്ടറി ടിക്കറ്റ് എടുത്തു. ഇതിൽ ടിഇ- 230662 എന്ന ടിക്കറ്റിനാണ് ഒന്നാം സമ്മാനം.
മദ്യലഹരിയിൽ മർദനം; എസ്ഐക്കു സസ്പെൻഷൻ
നെടുമ്പാശേരി: മദ്യലഹരിയിൽ ബേക്കറിയിൽ കയറി ഉടമയും ഭാര്യയുമുൾപ്പെടെ നാലുപേരെ മർദിച്ച ആലുവ ട്രാഫിക് കൺട്രോൾ റൂമിലെ എസ്ഐ പി.എസ്. സുനിലിനെ അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്തു. നെടുമ്പാശേരി പോലീസ് സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ആലുവ റൂറൽ എസ്പിയാണ് നടപടി സ്വീകരിച്ചത്.
ആലുവ ട്രാഫിക് കൺട്രോൾ റൂമിലെ വാഹനത്തിൽ രാത്രിയിൽ ക്രമസമാധാന പരിപാലനത്തിനായി വന്ന എസ്ഐ സുനിൽ നെടുമ്പാശേരി പോലീസ് സ്റ്റേഷൻ പരിധിയിലെ കരിയാടുള്ള കോഴിപ്പാട്ട് ബേക്കറി ആൻഡ് കൂൾ ബാറിൽ കയറിയാണ് അതിക്രമം കാട്ടിയത്. കടയുടമ കോഴിപ്പാട്ട് വീട്ടിൽ കുഞ്ഞുമോൻ, ഭാര്യ എൽബി, സഹായി ബൈജു, വ്യാപാരി ജോണി എന്നിവർക്കാണു മർദനമേറ്റത്. ഇവരെ അങ്കമാലി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
മദ്യപിച്ച് ലക്കുകെട്ട എസ്ഐ ജീപ്പിൽനിന്നിറങ്ങി ചൂരലുകൊണ്ട് എല്ലാവരെയും അടിക്കുകയായിരുന്നു. ഈ സമയം വാഹനത്തിന്റെ ഡ്രൈവർ ജീപ്പിൽത്തന്നെ ഇരിക്കുകയായിരുന്നു. ഓടിക്കൂടിയ നാട്ടുകാരാണ് എസ്ഐയെ തടഞ്ഞത്. നെടുമ്പാശേരി പോലീസ് കസ്റ്റഡിലെടുത്ത എസ്ഐ സുനിലിനെ അങ്കമാലി താലൂക്ക് ആശുപത്രിയിൽ വൈദ്യപരിശോധനയ്ക്കു വിധേയമാക്കിയപ്പോൾ മദ്യപിച്ചിരുന്നതായി വ്യക്തമായി.
കരിയാട്ട് കത്തിക്കുത്ത് നടക്കുന്നുവെന്ന് ആരോ വിളിച്ചുപറഞ്ഞതിനെ തുടർന്നാണ് താൻ അവിടെയെത്തിയതെന്ന് എസ്ഐ മൊഴി നൽകിട്ടുണ്ട്. ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നവരുടെയും മൊഴി നെടുമ്പാശേരി പോലീസ് രേഖപ്പെടുത്തിട്ടുണ്ട്.
സർവീസിൽനിന്നു പിരിച്ചുവിടണം: അൻവർ സാദത്ത്
മർദനം അപലപനീയമാണെന്നും ഈ ഉദ്യോഗസ്ഥനെ സർവീസിൽനിന്ന് പിരിച്ചുവിടണമെന്നും അൻവർ സാദത്ത് എംഎൽഎ. കഴിഞ്ഞ രണ്ടു മാസമായി എസ്എച്ച് ഒ ഇല്ലാത്ത നെടുമ്പാശേരി പോലീസ് സ്റ്റേഷൻ നാഥനില്ലാ കളരിയാണ്. ഇതുസംബന്ധിച്ച് മുഖ്യമന്ത്രിയെ നേരിൽക്കണ്ട് കത്ത് നൽകിയിട്ടും നടപടിയുണ്ടായില്ലെന്നും എംഎൽഎ ആരോപിച്ചു.
ഗുണ്ടകളിൽനിന്നും സാമൂഹ്യവിരുദ്ധരിൽനിന്നും ജനങ്ങൾക്കു സംരക്ഷണം നൽകേണ്ട പോലീസ് ഉദ്യോഗസ്ഥൻ മദ്യപിച്ച് വ്യാപാരിയെയും കുടുംബത്തെയും മർദിച്ചതിൽ കേരള വ്യാപാരി വ്യവസായി കരിയാട് യൂണിറ്റ് യോഗം പ്രതിഷേധിച്ചു. എസ്ഐ സുനിലിനെതിരേ കർശന നടപടി സ്വീകരിക്കണമെന്ന് അസോസിയേഷൻ ആവശ്യപ്പെട്ടു.
എറണാകുളം ബസിലിക്കാ ഭരണാധികാരം അഡ്മിനിസ്ട്രേറ്റർക്ക്
കൊച്ചി: എറണാകുളം സെന്റ് മേരീസ് കത്തീഡ്രൽ ബസിലിക്കയുടെ ഭരണാധികാരം സഭാ നിയമപ്രകാരം ഇപ്പോൾ അഡ്മിനിസ്ട്രേറ്ററായ ഫാ. ആന്റണി പൂതവേലിലിനാണെന്നു സീറോ മലബാർ സഭ പിആർഒ റവ. ഡോ. ആന്റണി വടക്കേക്കര അറിയിച്ചു. ഫാ. ആന്റണി നരികുളത്തിന് ബസിലിക്കയുടെ ഭരണനിർവഹണത്തിൽ യാതൊരു അധികാരവുമില്ല.
ബസിലിക്കയുടെ വികാരിസ്ഥാനത്തുനിന്ന് തന്നെ സ്ഥലം മാറ്റിയതിനെതിരേ ഫാ. ആന്റണി നരികുളം വത്തിക്കാനിലെ പൗരസ്ത്യ സഭകൾക്കായുള്ള കാര്യാലയത്തിൽ നൽകിയ അപ്പീൽ നിരസിച്ചുകൊണ്ടുള്ള കല്പന ആറിന് വന്നിരുന്നു. എന്നാൽ ‘മോൺ. ആന്റണി നരികുളം ബസിലിക്ക വികാരിയായി തുടരും’ എന്ന തെറ്റിദ്ധാരണാജനകമായ വാർത്ത ചിലർ പ്രചിപ്പിക്കുന്നുണ്ട്. ഇത്തരം പ്രസ്താവനകളും പ്രചാരണങ്ങളും വാസ്തവവിരുദ്ധമാണെന്ന് ഇടവകാംഗങ്ങളും വിശ്വാസിസമൂഹവും മനസിലാക്കുകയും ഇക്കാര്യത്തിൽ ജാഗ്രത പുലർത്തുകയും ചെയ്യണമെന്ന് പിആർഒയുടെ അറിയിപ്പിൽ പറയുന്നു.
എറണാകുളം-അങ്കമാലി അതിരൂപത അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റർ ആർച്ച്ബിഷപ് മാർ ആൻഡ്രൂസ് താഴത്ത്, ഫാ. ആന്റണി നരികുളത്തെ ബസിലിക്ക വികാരിസ്ഥാനത്തുനിന്ന് മാറ്റുകയും ആ ഉത്തരവിനെതിരേ അപ്പീൽ പോയ സാഹചര്യത്തിൽ ഫാ. ആന്റണി പൂതവേലിയെ ബസിലിക്കയുടെ അഡ്മിനിസ്ട്രേറ്ററായി നിയമിക്കുകയും ചെയ്തിരുന്നുവെന്നും പിആർഒ വ്യക്തമാക്കി.
തിരുവനന്തപുരം: സുപ്രധാന യോഗം നടക്കുന്നതിനിടെ സംസ്ഥാന കൃഷി പ്രിൻസിപ്പൽ സെക്രട്ടറി ഡോ. ബി. അശോകിന്റെ കാബിനിലേക്ക് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി.എം. ആർഷോ അതിക്രമിച്ചു കടന്നെന്ന പരാതി ഒതുക്കി സർക്കാർ.
ഇതു സംബന്ധിച്ചു കൃഷി പ്രിൻസിപ്പൽ സെക്രട്ടറിയുടെ ഓഫീസിൽനിന്നു നൽകിയ കുറിപ്പു പരാതി അല്ലെന്നും ഒരു മുന്നറിയിപ്പു മാത്രമാണെന്നുമാണ് സെക്രട്ടേറിയറ്റിലെ ചീഫ് സെക്യൂരിറ്റി ഓഫീസർ പറയുന്നത്. ഇതിന്റെ അടിസ്ഥാനത്തിൽ കനത്ത ജാഗ്രത പുലർത്താൻ നിർദേശിച്ചിട്ടുണ്ട്. സന്ദർശക അനുമതി തേടിയ ശേഷമാണ് ആർഷോ സെക്രട്ടേറിയറ്റിൽ പ്രവേശിച്ചതെന്നും ഉന്നതർ വിശദീകരിക്കുന്നു.
കേന്ദ്ര കാർഷിക ഉദ്യോഗസ്ഥരുമായുള്ള ഓണ്‍ലൈൻ യോഗം നടക്കുന്നതിനിടെ സെക്രട്ടേറിയറ്റിലെ കൃഷി പ്രിൻസിപ്പൽ സെക്രട്ടറി ഡോ. ബി. അശോകിന്റെ ഓഫീസിലേക്ക് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി തള്ളിക്കയറി യോഗം അലങ്കോലപ്പെടുത്താൻ ശ്രമിച്ചെന്നാണു പരാതി.
ഇതു സംബന്ധിച്ചു കൃഷി സെക്രട്ടറിയുടെ കോണ്‍ഫിഡൻഷ്യൽ അസിസ്റ്റന്റ്, പി.എം. ആർഷോയ്ക്കെതിരേ, ചീഫ് സെക്യുരിറ്റി ഓഫീസർക്കു പരാതി നൽകിയിരുന്നു. കാർഷിക സർവകലാശാലാ വൈസ് ചാൻസലർ എന്ന നിലയിലാണ് ഡോ. ബി. അശോകിനെ കാണാനായി എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി അനുമതി തേടിയത്.
എന്നാൽ യോഗത്തിലായ സാഹചര്യത്തിൽ പിന്നീടു കാണാമെന്ന് അറിയിച്ചു. ഇതിൽ പ്രകോപിതനായ ആർഷോ യോഗം നടക്കുന്ന കാബിനിലേക്ക് തള്ളിക്കയറി യോഗം അലങ്കോലപ്പെടുത്തിയെന്നാണു പരാതി.
മേലിൽ ആർഷോയ്ക്കു സന്ദർശക പാസ് അനുവദിച്ചാലും ഇദ്ദേഹത്തെ നിരീക്ഷിക്കണമെന്നും കൃഷി സെക്രട്ടറിയുടെ ഓഫിസ് ചീഫ് സെക്യൂരിറ്റി ഓഫീസർക്കു നൽകിയ പരാതിയിൽ പറയുന്നു.
വി.പി. ജോയിക്ക് ഉയർന്ന ശന്പളം നൽകാൻ സർക്കാർ
തിരുവനന്തപുരം: സംസ്ഥാനം കടുത്ത സാന്പത്തിക പ്രതിസന്ധി നേരിടുന്നതിനിടെ പബ്ലിക് എന്റർപ്രൈസസ് ബോർഡ് ചെയർമാനായി നിയമിച്ച മുൻ ചീഫ് സെക്രട്ടറി ഡോ. വി.പി. ജോയിക്ക് ഉയർന്ന ശന്പളം നൽകാൻ ചട്ടത്തിൽ ഇളവു നൽകാൻ സർക്കാർ.
സർക്കാർ സർവീസിൽനിന്നു വിരമിച്ച ശേഷം നിയമനം നൽകുന്പോൾ പെൻഷൻ കിഴിച്ചുള്ള തുകയാണു ശന്പളമായി നൽകാറുള്ളത്. കേരള സർവീസ് റൂൾസിൽ ഇതു പ്രത്യേകമായി എടുത്തുപറയുന്നുണ്ട്. എന്നാൽ വി.പി. ജോയിയുടെ നിയമനത്തിൽ പ്രത്യേക ഇളവു നൽകാൻ ബുധനാഴ്ച ചേർന്ന മന്ത്രിസഭാ യോഗം തീരുമാനിക്കുകയായിരുന്നു.
ഇതു കീഴ്വഴക്കമാകുന്നതോടെ നിലവിൽ വിവിധ ബോർഡുകളിലും കോർപറേഷനുകളിലും തലപ്പത്തിരിക്കുന്നവരും ഇനി വരാൻ സാധ്യതയുള്ളവരും ഇതേ മാതൃക ആവശ്യപ്പെടും. ഇതു സംസ്ഥാന സർക്കാരിനു വൻ സാന്പത്തിക ബാധ്യതയാകും.
സൃഷ്ടിക്കും.
വ്യവസായ വകുപ്പിനു കീഴിലുള്ള പൊതുമേഖലാ സ്ഥാപനങ്ങളിൽ നിയമനം നടത്തുന്നതിനായാണ് പബ്ളിക് എന്റർപ്രൈസസ് ബോർഡ് രൂപീകരിച്ചത്. ഇതിന്റെ ആദ്യ ചെയർമാനായാണ് ചീഫ് സെക്രട്ടറി പദവിയിൽ നിന്നു വിരമിച്ചതിനു തൊട്ടു പിന്നാലെ വി.പി. ജോയിയെ നിയമിക്കുകയും ചെയ്തു.
കേരളീയം : പ്രതിപക്ഷം ബഹിഷ്കരിക്കും
തിരുവനന്തപുരം: നവംബർ ഒന്നു മുതൽ ഏഴു വരെ സർക്കാർ നടത്തുന്ന കേരളീയം പരിപാടി പ്രതിപക്ഷം ബഹിഷ്കരിക്കും. മുഖ്യമന്ത്രിയും മന്ത്രിമാരും നിയമസഭാ മണ്ഡലാടിസ്ഥാനത്തിൽ നടത്തുന്ന പര്യടന പരിപാടികളിലും യുഡിഎഫ് സഹകരിക്കില്ല. പ്രതിപക്ഷ നേതാവ് വി.ഡി സതീശനാണ് ഇക്കാര്യം അറിയിച്ചത്.
ഈ രണ്ടു പരിപാടികളും സർക്കാർ ചെലവിലുള്ള തെരഞ്ഞെടുപ്പു പ്രചാരണ പരിപാടികളാണെന്നു സതീശൻ ചൂണ്ടിക്കാട്ടി. ലോക്സഭ, തദ്ദേശ തെരഞ്ഞെടുപ്പുകളുടെ പ്രചരണ പരിപാടികൾ ഇടതുമുന്നണി സ്വന്തം നിലയിൽ സംഘടിപ്പിക്കണം. അല്ലാതെ, സർക്കാർ ഖജനാവിലുള്ള പൊതുജനങ്ങളുടെ നികുതിപ്പണം ദുരുപയോഗം ചെയ്യരുത്.
വികൃതമായ സർക്കാരിന്റെ മുഖം മിനുക്കുന്നതിനാണ് ഖജനാവിൽനിന്ന് കോടികൾ ചെലവഴിക്കുന്നത്. ഇക്കാര്യത്തിൽ പ്രതിപക്ഷവുമായി ഒരു ആലോചനയും നടത്തിയിട്ടുമില്ല. ഈ സാഹചര്യത്തിൽ രണ്ട് പരിപാടികളും യുഡിഎഫ്ബഹിഷ്കരിക്കുമെന്ന് വി.ഡി. സതീശൻ പറഞ്ഞു.
കനത്ത മഴ: തീക്കോയിയിലും തലനാട്ടിലും ഉരുൾപൊട്ടലും മണ്ണിടിച്ചിലും
ഈരാറ്റുപേട്ട: കനത്ത മഴയില്‍ കോട്ടയം ജില്ലയുടെ കിഴക്കന്‍ മലയോരമേഖലയായ തലനാട്ടിലും തീക്കോയിയിലും വ്യാപക മണ്ണിടിച്ചിലും ഉരുള്‍പൊട്ടലും. ഈരാറ്റുപേട്ടയ്ക്കു സമീപം തലനാട് പഞ്ചായത്തിലെ വെള്ളാനിയിലാണ് ഉരുള്‍പൊട്ടലുണ്ടായത്.
തീക്കോയി പഞ്ചായത്തിലെ ഇഞ്ചപ്പാറ, വെള്ളികുളം, ആനിപിലാവ്, മംഗളഗിരി എന്നിവിടങ്ങളില്‍ വലിയ മണ്ണിടിച്ചിലുമുണ്ടായി. ഇന്നലെ വൈകുന്നേരം 5.30നാണ് സംഭവം.
മണ്ണിടിച്ചിലിനെത്തുടര്‍ന്ന് ഈരാറ്റുപേട്ട-വാഗമണ്‍ റോഡില്‍ ഗതാഗതം തടസപ്പെട്ടിരിക്കുകയാണ്. മഴ തുടരുന്നതിനാലും അപകടസാധ്യത ഏറിയതിനാലും മലയോര മേഖലയിലേക്കുള്ള യാത്ര ഒഴിവാക്കണമെന്നും കളക്ടര്‍ ആവശ്യപ്പെട്ടു.
തീക്കോയി-മംഗളഗിരി റോഡിലും വെള്ളാനി-ആനിപിലാവ് റോഡിലും മണ്ണിടിച്ചിലിനെത്തുടര്‍ന്ന് ഗതാഗതം തടസപ്പെട്ടു. കനത്ത മഴയില്‍ തീക്കോയി ആറ്റില്‍ ജലനിരപ്പ് ഉയര്‍ന്ന് ചാത്തപ്പുഴ പാലത്തില്‍ വെള്ളം കയറി. ഇതോടെ ഇതുവഴിയുള്ള ഗതാഗതവും തടസപ്പെട്ടു.
ചാമപ്പാറ, ചാത്തപ്പുഴ എന്നിവിടങ്ങളില്‍ നിരവധി വീടുകളില്‍ വെള്ളം കയറി. ഇവരെ വെള്ളികുളം സ്കൂളിലെ ദുരിതാശ്വാസ ക്യാമ്പിലേക്കു മാറ്റി. ഇന്നലെ ഉച്ചകഴിഞ്ഞ് രണ്ടോടെയാണു പ്രദേശത്ത് ശക്തമായ മഴ ആരംഭിച്ചത്.
മൂന്നു മണിക്കൂര്‍ നീണ്ടുനിന്ന ശക്തമായ മഴയെത്തുടര്‍ന്നാണ് മണ്ണിടിച്ചിലും തുടര്‍ന്ന് ഉരുള്‍പൊട്ടലുമുണ്ടായത്. രാത്രി വൈകിയും റോഡുകളിലെ ഗതാഗതതടസം നീക്കം ചെയ്യുന്ന ജോലികള്‍ പോലീസിന്റെയും ഫയര്‍ഫോഴ്സിന്റെയും നാട്ടുകാരുടെയും നേതൃത്വത്തില്‍ തുടരുകയാണ്. രാത്രി വൈകി റോഡ് ഗതാഗതം പുനരാരംഭിച്ചു.
കെസിബിസി പ്രഫഷണല്‍ നാടകമേളയ്ക്കു തുടക്കം
കൊച്ചി: 34-ാമത് കെസിബിസി അഖിലകേരള പ്രഫഷണല്‍ നാടകമേളയ്ക്കു പാലാരിവട്ടം പിഒസി ഓഡിറ്റോറിയത്തില്‍ തുടക്കമായി. കെസിബിസി പ്രസിഡന്റ് കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ ഉദ്ഘാടനം ചെയ്തു.
സഭയുടെ യാത്രയിലെ മാറ്റിവയ്ക്കാനാകാത്ത ദൗത്യമാണ് സാഹിത്യ, കലാ, സാംസ്കാരിക മേഖലകളിലെ ഇടപെടലുകളെന്ന് കർദിനാൾ പറഞ്ഞു. സമൂഹത്തില്‍ ധാര്‍മിക മൂല്യങ്ങള്‍ വിനിമയം ചെയ്യുന്നതില്‍ നാടകങ്ങള്‍ക്ക് സാധിക്കും. ജീവിതത്തിന്റെ അടിസ്ഥാന മൂല്യങ്ങളോടുള്ള ആഭിമുഖ്യം വളര്‍ത്താന്‍ കലകളെ പ്രയോജനപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു.
കൊച്ചി മേയര്‍ എം. അനില്‍കുമാര്‍ അധ്യക്ഷത വഹിച്ചു. ബിഷപ് തോമസ് മാര്‍ യൗസേബിയൂസ്, ടി.ജെ. വിനോദ് എംഎല്‍എ, ചലച്ചിത്ര താരങ്ങളായ ബാബു ആന്റണി , കൈലാഷ് , കെസിബിസി ഡെപ്യൂട്ടി സെക്രട്ടറി ഫാ. ജേക്കബ് ജി. പാലയ്ക്കാപ്പിള്ളി, മീഡിയ കമ്മീഷന് സെക്രട്ടറി റവ. ഡോ. ഏബ്രഹാം ഇരിമ്പിനിക്കല്‍ എന്നിവര്‍ പ്രസംഗിച്ചു.
കെസിബിസി മീഡിയ ഐക്കണ്‍ അവാര്‍ഡ് ഡോ. വര്‍ഗീസ് മൂലന് കര്‍ദിനാള്‍ സമ്മാനിച്ചു. എവിഎ ഗ്രൂപ്പ് എംഡി എ.വി. അനൂപിനെ കര്‍ദിനാള്‍ ആദരിച്ചു. തിരുവനന്തപുരം സ്വദേശാഭിമാനിയുടെ ‘ചേച്ചിയമ്മ’ നാടകം ആദ്യദിനത്തില്‍ അവതരിപ്പിച്ചു.
ഈ മാസം 30 വരെ ഒമ്പത് മത്സരനാടകങ്ങളും ഒരു പ്രദര്‍ശന നാടകവും ഉണ്ടാകും. ദിവസവും വൈകുന്നേരം ആറിനാണ് നാടകം.
ഇന്നു വടകര കാഴ്ച കമ്യൂണിക്കേഷന്‍സിന്റെ ‘ശിഷ്ടം’ അവതരിപ്പിക്കും. നാളെ പാലാ കമ്യൂണിക്കേഷന്‍സിന്റെ ‘ജീവിതം സാക്ഷി’, 24ന് തിരുവനന്തപുരം അക്ഷര ക്രിയേഷന്‍സിന്റെ ‘ഇടം’, 25ന് കൊല്ലം ആത്മമിത്രയുടെ ‘കള്ളത്താക്കോല്‍’, 26ന് കോഴിക്കോട് സങ്കീര്‍ത്തനയുടെ ‘ചിറക്’, 27ന് തിരുവനന്തപുരം അസിധാരയുടെ ‘കാണുന്നതല്ല കാഴ്ചകള്‍’, 28ന് കോട്ടയം ദൃശ്യവേദിയുടെ ‘നേരിന്റെ കാവലാള്‍’, 29ന് കായംകുളം ദേവ കമ്യൂണിക്കേഷന്‍സിന്റെ ‘ചന്ദ്രികാവസന്തം’ എന്നിവ അവതരിപ്പിക്കും. 30ന് വൈകുന്നേരം 5.30ന് സമ്മാനദാനം, അവാര്‍ഡ് വിതരണം, കൊല്ലം അയനത്തിന്റെ ‘അവനവന് തുരുത്ത്’ പ്രദര്‍ശന നാടകം എന്നിവയുണ്ടാകും.
പ്രവേശന പാസുകള്‍ പിഒസിയില്‍ ലഭിക്കും.
കടം വാങ്ങിയും കേരളത്തെ വികസിപ്പിക്കും: ഇ.പി. ജയരാജൻ
തിരുവനന്തപുരം : നവകേരളത്തിനായി പ്രവർത്തനങ്ങളുമായി മുന്നോട്ടു പോകുന്ന സംസ്ഥാന സർക്കാരിനെ തകർക്കാൻ കേന്ദ്രം ഭരിക്കുന്ന ബിജെപി സർക്കാർ ശ്രമിക്കുകയാണെന്ന് ഇടതുമുന്നണി കണ്‍വീനർ ഇ.പി.ജയരാജൻ.
വികസനം തടയാൻ ബിജെപിക്കൊപ്പം കേരളത്തിലെ യുഡിഎഫും ശ്രമിക്കുകയാണ്. കടമെടുത്തായാലും സംസ്ഥാനത്തു വികസനം നടപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തോട് കേന്ദ്രസർക്കാർ കാട്ടുന്ന അവഗണനയ്ക്കെതിരേ ഇടതുമുന്നണി രാജ്ഭവനു മുന്നിൽ നടത്തിയ സത്യഗ്രഹ സമരം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു ഇ.പി. ജയരാജൻ.
അവയവമാറ്റത്തിനു വിധേയരായവരുടെ കായികമേള ഡിസംബറില്‍
കൊച്ചി: ഹാര്‍ട്ട് കെയര്‍ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തില്‍ അവയവദാതാക്കള്‍ക്കും സ്വീകര്‍ത്താക്കള്‍ക്കുമായി സംഘടിപ്പിക്കുന്ന ട്രാന്‍സ്പ്ലാന്റ് ഗെയിംസ് ഡിസംബര്‍ ഒന്‍പതിന് കൊച്ചിയില്‍ നടക്കും.
കടവന്തറ റീജണല്‍ സ്പോര്‍ട്സ് സെന്റര്‍ പ്രധാന വേദിയാകും. കലൂര്‍ ജവഹര്‍ലാല്‍ നെഹ്റു രാജ്യാന്തര സ്റ്റേഡിയം, ലുലു മാള്‍ എന്നിവിടങ്ങളിലും മത്സരങ്ങള്‍ നടക്കും.
അവയവമാറ്റത്തിനു വിധേയരായവര്‍ക്ക് നിശ്ചിത കാലയളവിനുശേഷം സാധാരണ ജീവിതം നയിക്കാമെന്ന് പൊതുസമൂഹത്തെ ബോധ്യപ്പെടുത്താനും അവയവദാനത്തിന്റെ സന്ദേശം പ്രചരിപ്പിക്കാനും ലക്ഷ്യമിട്ടാണ് ഗെയിംസ് സംഘടിപ്പിക്കുന്നതെന്ന് സംഘാടകര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.
ഏഴു മുതല്‍ 70 വയസ് വരെയുള്ള വൃക്ക, കരള്‍, ഹൃദയം, ശ്വാസകോശം, കൈ, പാന്‍ക്രിയാസ്, കുടല് തുടങ്ങിയ അവയവങ്ങള്‍ സ്വീകരിച്ചവര്‍ക്കും ദാതാക്കള്ക്കുമായാണ് മത്സരം. സര്‍ക്കാരിന്റെ മൃതസഞ്ജീവനി പദ്ധതിയിലൂടെ മരണാനന്തരം അവയവദാനം ചെയ്തവരുടെ കുടുംബങ്ങള്‍ക്കും ഗെയിംസില്‍ പങ്കെടുക്കാം.
ബൗളിംഗ്, ബാഡ്മിന്റണ്‍, ചെസ്, അമ്പെയ്ത്ത്, കാരംസ്, ബാസ്കറ്റ് ബോള്‍, ഷൂട്ടൗട്ട്, ടേബിള്‍ ടെന്നീസ്, നീന്തല്‍, 200 മീറ്റര്‍ ഓട്ടം, അഞ്ചു കിലോമീറ്റര്‍ നടത്തം തുടങ്ങിയ ഇനങ്ങളിലാണ് മത്സരം. ഒരാള്‍ക്ക് മൂന്നിനങ്ങളില്‍ പങ്കെടുക്കാം. ശസ്ത്രക്രിയ കഴിഞ്ഞ് കുറഞ്ഞത് ഒരു വര്‍ഷം പൂര്‍ത്തിയായിരിക്കണം.
എറണാകുളം പ്രസ് ക്ലബ്ബില്‍ നടന്ന ചടങ്ങില്‍ ഫുട്ബോള്‍ താരം ഐ.എം. വിജയനും വെബ്സൈറ്റ് കെ സോട്ടോ എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ. നോബിള്‍ ഗ്രേഷ്യസും ചേര്‍ന്ന് ലോഗോ പ്രകാശനം ചെയ്തു. പത്രസമ്മേളനത്തില്‍ ഡോ. ജോസ് ചാക്കോ പെരിയപ്പുറം, ഡോ. ജോ ജോസഫ്, ലിമി റോസ് ടോം, എസ്.എ.എസ്. നവാസ്, ഡോ. ബാബു കുരുവിള എന്നിവര്‍ പങ്കെടുത്തു.
സഹകരണമേഖലയ്ക്ക് കരുത്തു പകരുന്ന നിയമനിര്‍മാണം
സഹകരണ മേഖലയുടെ സമഗ്ര വളര്‍ച്ച ലക്ഷ്യമിട്ടുകൊണ്ടുള്ളതാണ് ഇക്കഴിഞ്ഞ 14ന് നിയമസഭാ ഐകകണ്്ഠേ്യന പാസാക്കിയ ഭേദഗതി. കേരളത്തിലെ സഹകരണ മേഖലയുടെ ചരിത്രത്തിലെ നാഴികകല്ലുകളിലൊന്നാണിത്.പ്രധാനമായും നിലവിലുള്ള സഹകരണ നിയമത്തിലെ 56 വ്യവസ്ഥകളാണ് ഭേദഗതിയായും കൂട്ടിച്ചേര്‍ക്കലായും ഈ ഭേദഗതി നിയമത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്.
സഹകരണ മേഖലയില്‍ ഏതാണ്ട് 2.5 ലക്ഷം കോടി രൂപയുടെ നിക്ഷേപവും 1.86 ലക്ഷം കോടി രൂപയുടെ ലോണ്‍ ഔട്ട്സ്റ്റാന്ഡിംഗും ഉള്ള രൂപത്തിലേക്ക് എത്തുന്ന പുരോഗതി കൈവരിച്ചിരിക്കുകയാണ്. 16,352 സഹകരണ സംഘങ്ങള്‍ സംസ്ഥാനത്ത് നിലനില്‍ക്കുന്നുണ്ട്. ഫംഗ്ഷണല്‍ രജിസ്ട്രാറുടെ കീഴില്‍ വരുന്ന ഏഴായിരത്തോളം സംഘങ്ങള്‍കൂടി എടുക്കുമ്പോള്‍ 23,000ത്തിലധികം സംഘങ്ങള്‍ നമ്മുടെ സംസ്ഥാനത്ത് നിലവിലുണ്ട്.
സഹകരണ നിയമത്തിലെ പ്രധാന മാറ്റങ്ങള്‍
തുടര്‍ച്ചയായി മൂന്നു തവണയിലധികം വായ്പാ സംഘങ്ങളുടെ ഭരണസമിതി അംഗമായി തുടരാന്‍ പാടില്ല, യുവാക്കള്‍ക്ക് ഭരണ സമിതിയില്‍ സംവരണം, ആധുനികവത്കരണത്തിന്റെ ഭാഗമായി ഏകീകൃത സോഫ്റ്റ്വേര്‍, ഓഡിറ്റ് ശക്തമാക്കുന്നതിന്റെ ഭാഗമായി ടീം ഓഡിറ്റ് സംവിധാനം, ഓഡിറ്റ് കാര്യക്ഷമമാകുന്നുന്നതിനുള്ള പുത്തന്‍ വ്യവസ്ഥകള്‍, ഭരണ സമിതിയിലെ വിദഗ്ധ അംഗങ്ങങ്ങള്‍ തുടങ്ങിയവ ആധുനിക കാലഘട്ടത്തിലെ സഹകരണ മേഖലയുടെ മുന്നേറ്റത്തിനു കരുത്തുപകരുന്നവയാണ്.
സഹകരണ സംഘങ്ങളിലെ നിയമനങ്ങളുടെ സുതാര്യത ഉറപ്പുവരുത്താനായി വനിതാഫെഡ്, ലേബര്‍ഫെഡ്, ടൂര്‍ഫെഡ്, ഹോസ്പിറ്റല്‍ഫെഡ് തുടങ്ങിയ സ്ഥാപനങ്ങളുടെ നിയമനങ്ങള്‍ പിഎസ്സിക്ക് വിടുന്നതിനുള്ള വ്യവസ്ഥ നിയമത്തില്‍ ഉറപ്പുവരുത്തി. നിലവില്‍ വായ്പാ സംഘങ്ങളിലെ ജൂണിയര്‍ ക്ലാര്‍ക്കിനു മുകളിലുള്ള തസ്തികകളിലെ നിയമനം സഹകരണ പരീക്ഷാ ബോര്‍ഡ് മുഖാന്തിരമാണ് നടത്തിയിരുന്നത്. ആയത് വ്യവസ്ഥകള്‍ക്കു വിധേയമായി എല്ലാ സംഘങ്ങളുടെയും ജൂണിയര്‍ ക്ലര്‍ക്കിന് മുകളിലുള്ള നിയമനങ്ങളും പരീക്ഷാബോര്‍ഡിന് നല്‍കുന്നതിന് വ്യവസ്ഥ ചെയ്തിട്ടുണ്ട്. നിയമനങ്ങളില്‍ ഭിന്നശേഷിക്കാര്‍ക്ക് നിലവിലുണ്ടായിരുന്ന മൂന്നു ശതമാനം സംവരണം നാലു ശതമാനമായി ഉയര്‍ത്തി.
സഹകരണമേഖലയിലെ ജനാധിപത്യ സംവിധാനം ശക്തിപ്പെടുത്തുന്നതിനായി ഭരണസമിതിക്കു പകരമായി നിയോഗിക്കുന്ന അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി അംഗങ്ങള്‍ അതാത് സംഘത്തിലെ അംഗങ്ങളായിരിക്കണമെന്ന് ഉറപ്പുവരുത്തുകയും ചെയ്തിട്ടുണ്ട്. സംഘം കമ്മിറ്റിയിലേക്കുള്ള തെരഞ്ഞെടുപ്പുകള്‍ വാര്‍ഡ് അടിസ്ഥാനത്തില്‍ നടത്താന്‍ പാടുള്ളതല്ല എന്നത് പ്രാഥമിക കാര്‍ഷിക വായ്പാ സംഘങ്ങളും മറ്റ് പ്രാഥമിക സംഘങ്ങളും എന്ന് ഭേദഗതി ചെയ്യുന്നു.
സംസ്ഥാന സഹകരണ യൂണിയന്റെയും സര്‍ക്കിള്‍ സഹകരണ യൂണിയനുകളുടെയും ഭരണസമിതി തെരഞ്ഞെടുപ്പ് സംസ്ഥാന സഹകരണ ഇലക്ഷന് കമ്മീഷന്റെ ചുമതലയില്‍ ആയിരിക്കുമെന്ന് വ്യവസ്ഥ ചെയ്യുന്നു. സഹകരണ സംഘങ്ങള്‍ വസ്തുജാമ്യത്തിന്മേല് നല്കുന്ന വായ്പകള്‍ക്ക് ഈടുവസ്തുക്കളുടെ മൂല്യനിര്‍ണയം നടത്തുന്നതിനും സംഘങ്ങളുടെ ആവശ്യത്തിനായി വസ്തുക്കള്‍ വാങ്ങുന്നതിനും വില്‍ക്കുന്നതിനും വ്യക്തമായ വ്യവസ്ഥകള്‍ നിയമത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
സഹകരണ ആര്ബിട്രേഷന് നടപടികള്‍ വേഗത്തില്‍ തീര്‍പ്പാക്കുന്നതിനും സഹകരണ ആര്ബിട്രേഷന് കോടതികളിലെ പ്രിസൈഡിംഗ് ഓഫീസറായി ജുഡീഷല്‍ സര്‍വീസില്‍നിന്ന് ഉദ്യോഗസ്ഥരെ നിയമിക്കുന്നതിനും വ്യവസ്ഥ ചെയ്തിട്ടുണ്ട്. രജിസ്ട്രാറായി എതെങ്കിലും ഒരു വ്യക്തിയെ നിയമിക്കാമെന്ന നിലവിലെ വ്യവസ്ഥയെ സംസ്ഥാന സര്‍ക്കാരിന്റെ ഒരു ഉദ്യോഗസ്ഥനെ നിയമിക്കാം എന്ന മാറ്റം വരുത്തി.
ഗഹാന് സംബന്ധിച്ച വ്യവസ്ഥകളില്‍ സംസ്ഥാന കാര്‍ഷിക ഗ്രാമ വികസന ബാങ്ക് നിയമത്തിലെ ഗഹാന് സംബന്ധിച്ച കൂടുതല്‍ വ്യവസ്ഥകള്‍ ഉള്‍പ്പെടുത്തി ഗഹാന് സമ്പ്രദായത്തിലൂടെ തിരിച്ചടവ് ഉറപ്പാക്കുന്നതിനുള്ള കൂടുതല്‍ വ്യവസ്ഥകള്‍ ഉള്‍പ്പെടുത്തുന്നു. വ്യക്തികള്‍ക്ക് കടം വാങ്ങാവുന്ന പരിധി ലംഘിച്ച് ഏതെങ്കിലും സംഘം വായ്പ അനുവദിച്ചാല്‍ പ്രസ്തുത നിയമലംഘനത്തിന് സംഘത്തിന്റെ ചീഫ് എക്സികൂട്ടീവും ഭരണസമിതിയും ഉത്തരവാദികളായിരിക്കുമെന്നും അതിനായി നിയമനടപടി സ്വീകരിക്കുന്നതിനും വ്യവസ്ഥ ചെയ്യുന്നു. എല്ലാ സഹകരണസ്ഥാപനങ്ങളുടെ സേവനം സംബന്ധമായ പരാതികള്‍ ഓംബുഡ്സ്മാന് പരിഗണിക്കാവുന്നതാണെന്ന് വ്യവസ്ഥ ചെയ്യുന്നു.
മലങ്കര കത്തോലിക്കാ സഭ പുനരൈക്യ വാർഷികാഘോഷത്തിനു സമാപനം
മൂവാറ്റുപുഴ: ആയിരങ്ങൾ പങ്കെടുത്ത മലങ്കര കത്തോലിക്കാ സഭയുടെ 93-ാം പുനരൈക്യ വാർഷികാഘോഷത്തിന് സമാപനം. മേജർ ആർച്ച്ബിഷപ് ബസേലിയോസ് കർദിനാൾ ക്ലീമിസ് കാതോലിക്കാ ബാവയുടെ മുഖ്യകാർമികത്വത്തിൽ നടന്ന വിശുദ്ധ കുർബാനയോടെയാണു സമാപനമായത്.
ആർച്ച്ബിഷപ് ഡോ. തോമസ് മാർ കൂറിലോസ്, ആർച്ച്ബിഷപ് മാർ ജോർജ് പനംതുണ്ടിൽ, ബിഷപ്പുമാരായ ജോഷ്വ മാർ ഇഗ്നാത്തിയോസ്, ജോസഫ് മാർ തോമസ്, സാമുവൽ മാർ ഐറേനിയസ്, തോമസ് മാർ അന്തോണിയോസ്, ഡോ. വിൻസെന്റ് മാർ പൗലോസ്, തോമസ് മാർ യൗസേബിയോസ്, ഗീവർഗീസ് മാർ മക്കാറിയോസ്, ഡോ. ആന്റണി മാർ സിൽവാനോസ്, മാത്യൂസ് മാർ പോളികാർപ്പസ്, ഏബ്രഹാം മാർ യൂലിയോസ്, യുഹാനോൻ മാർ ക്രിസോസ്റ്റം എന്നിവർ സഹകാർമികരായിരുന്നു.
കെആർഎൽസിസി പ്രസിഡന്റും കോഴിക്കോട് ബിഷപ്പുമായ ഡോ. വർഗീസ് ചക്കാലയ്ക്കൽ വചനസന്ദേശം നൽകി. മൂവാറ്റുപുഴ ബിഷപ് യുഹാനോൻ മാർ തെയഡോഷ്യസ് സ്വാഗതമാശംസിച്ചു. വിശുദ്ധ കുർബാനയുടെ അവസാനം കാതോലിക്കാ ബാവ പുനരൈക്യസന്ദേശം നൽകി. സഭയുടെ ആത്മീയതയും പൈതൃകവും നിലനിർത്താൻ നാം കടപ്പെട്ടവരാണെന്ന് അദ്ദേഹം പറഞ്ഞു. ശതാബ്ദിയിലേക്കു പ്രവേശിക്കുന്ന മലങ്കര കത്തോലിക്കാ സഭയ്ക്ക് എല്ലാ തലങ്ങളിലുമുള്ള വളർച്ച സംജാതമായത് മലങ്കരയുടെ ആത്മീയത നാം ഉയർത്തിപ്പിടിച്ചതുകൊണ്ടും ദൈവത്തിന്റെ മുന്പിൽ നമ്മുടെ മുട്ടുകൾ മടക്കിയതുകൊണ്ടുമാണെന്ന് കാതോലിക്കാ ബാവ കൂട്ടിച്ചേർത്തു.
93-ാം പുനരൈക്യ വാർഷികത്തോടനുബന്ധിച്ച് മൂവാറ്റുപുഴ രൂപത ഏറ്റെടുത്തു നടത്തിയ വിവിധ കാരുണ്യ പ്രവർത്തനങ്ങളായ അഞ്ചു ഭവനങ്ങളുടെ നിർമാണം, 100 കുട്ടികൾക്കുള്ള വിദ്യാഭ്യാസ സഹായം, എൻഡോവ്മെന്റ് എന്നിവ കാതോലിക്കാ ബാവ ഉദ്ഘാടനം ചെയ്തു. തുടർന്ന് ഖസാക്കിസ്ഥാന്റെ അപ്പസ്തോലിക് നൂൺഷ്യോ ആർച്ച്ബിഷപ് മാർ ജോർജ് പനംതുണ്ടിലിനെ ബിഷപ് യുഹാനോൻ മാർ തെയഡോഷ്യസ് കുരിശുമാല അണിയിച്ച് ആദരിച്ചു.
94-ാം പുനരൈക്യ വാർഷികത്തിന് ആതിഥേയത്വം വഹിക്കുന്ന പാറശാല ഭദ്രാസനത്തിന് കാതോലിക്ക പതാക മൂവാറ്റുപുഴ ഭദ്രാസനം കൈമാറി.
നാല് സമ്മേളന നഗരികളിലായി വിവിധ സമ്മേളനങ്ങൾ നടത്തി. സെന്റ് ജോസഫ് കത്തീഡ്രൽ ദേവാലയത്തിൽ എംസിവൈഎം ആഗോള യുവജന സമ്മേളനം നടന്നു. എംസിവൈഎം സഭാതല പ്രസിഡന്റ് ഏഞ്ചൽ മേരി അധ്യക്ഷത വഹിച്ചു. മാത്യു കുഴൽനാടൻ എംഎൽഎ സമ്മേളനം ഉദ്ഘാടനം ചെയ്തു. മാർ ഈവാനിയോസ് നഗറിൽ നടന്ന എംസിഎയുടെ നേതൃത്വത്തിലുള്ള ആഗോള അല്മായ സംഗമത്തിൽ സഭാതല പ്രസിഡന്റ് ഏബ്രഹാം എം. പട്യാനി അധ്യക്ഷത വഹിച്ചു. കാതോലിക്കാ ബാവ ഉദ്ഘാടനം ചെയ്തു. സിബിസിഐ ലെയ്റ്റി കമ്മീഷൻ സെക്രട്ടറി വി.സി. സെബാസ്റ്റ്യൻ മുഖ്യപ്രഭാഷണം നടത്തി. കെഎംആർഎമ്മിന്റെ വിദ്യാർഥികൾക്കുള്ള വിദ്യാശ്രീ പുരസ്കാരദാനം യുഹാനോൻ മാർ തെയോഡോഷ്യസ് നിർവഹിച്ചു. ദൈവശാസ്ത്ര സമ്മേളനം ബിഷപ്സ് ഹൗസിലുള്ള മാർ തെയോഫിലോസ് നഗറിൽ ഏബ്രഹാം മാർ ജൂലിയോസ് ഉദ്ഘാടനം ചെയ്തു. കുട്ടികളുടെ സംഘടനയായ എംസിസിഎൽ സമ്മേളനം വിശുദ്ധ ഷാർബേലിന്റെ ചാപ്പലിൽ നടത്തി. കോതമംഗലം ബിഷപ് മാർ ജോർജ് മഠത്തിക്കണ്ടത്തിൽ ഉദ്ഘാടനം ചെയ്തു.
വിവിധ സമ്മേളനങ്ങളെ തുടർന്ന് മാർ ഈവാനിയോസ് നഗറിൽ സുവിശേഷസംഘ പ്രാർഥനാ ശുശ്രൂഷയും വിശുദ്ധ കുർബാനയുടെ ആരാധനയും ബിഷപ് ഡോ. ആന്റണി മാർ സിൽവാനോസിന്റെ നേതൃത്വത്തിൽ നടന്നു. ആഘോഷ പരിപാടികൾക്ക് ജനറൽ കണ്‍വീനർ തോമസ് ഞാറക്കാട്ട് കോർ എപ്പിസ്കോപ, ഫാ. മൈക്കിൾ വടക്കേവീട്ടിൽ, ഫാ. വർഗീസ് പണ്ടാരംകുടിയിൽ, ഫാ. ഷാജു വെട്ടിക്കാട്ടിൽ, ഫാ. സാബു മുളകുകൊടിയിൽ, ഫാ. സന്തോഷ് പുളിക്കൽ, ഫാ. മാത്യു കളരികാലായിൽ, ഫാ. ആന്റണി വേങ്ങനിൽക്കുന്നതിൽ, ആഘോഷ കമ്മിറ്റി ജനറൽ സെക്രട്ടറി വി.സി. ജോർജുകുട്ടി, ഷിബു പനച്ചിക്കൽ, എൽദോ പൂക്കുന്നേൽ, സിബി തോമസ് എന്നിവർ നേതൃത്വം നൽകി.
ഫ്രാന്‍സിസ് മാർപാപ്പ വീഡിയോകോളില്‍ വിളിച്ച ആഹ്ലാദത്തില്‍ കല്ലുകളം ശോശാമ്മ
ചങ്ങനാശേരി: അപ്രതീക്ഷിത നിമിഷത്തില്‍ ഫ്രാന്‍സിസ് മാർപാപ്പ വീഡിയോ കോളില്‍ വിളിച്ചു സംസാരിക്കുകയും പ്രാര്‍ഥിക്കുകയും ചെയ്തതിന്റെ ആഹ്ലാദത്തിലാണ് ചങ്ങനാശേരി വടക്കേക്കര കല്ലുകളം ശോശാമ്മ ആന്റണി.
മംഗോളിയ യാത്രയ്ക്കിടയിലാണ് മാര്‍പാപ്പ വടക്കേക്കരയിലുള്ള കല്ലുകളം വീട്ടിലേക്കു വിളിച്ച് തൊണ്ണൂറ്റിമൂന്നുകാരിയായ ശോശാമ്മച്ചിയോട് സ്നേഹാന്വേഷണം അറിയിക്കുകയും ആശീര്‍വാദം നല്‍കുകയും ചെയ്തത്. തന്റെ ഭാരിച്ച ഉത്തരവാദിത്വം നിറവേറ്റാന്‍ തനിക്കുവേണ്ടി പ്രാര്‍ഥിക്കണമെന്ന് ഫ്രാന്‍സിസ് പാപ്പാ വിനയപൂര്‍വം സംസാരിച്ചത് ഏറ്റവും വലിയ സന്തോഷവും ദൈവാനുഗ്രഹത്തിന്റെ നിമിഷവുമായി ശോശാമ്മ ഓര്‍ക്കുന്നു. മാര്‍പാപ്പയ്ക്കുവേണ്ടി പ്രാര്‍ഥിക്കുന്നുണ്ടെന്നും പാപ്പായ്ക്കു ടാറ്റാ നല്‍കിയെന്നും ശോശാമ്മ കൂട്ടിച്ചേര്‍ത്തു.
ശോശാമ്മയുടെ മകള്‍ ലീലാമ്മയുടെ മകന് മോണ്‍. ജോര്‍ജ് കൂവക്കാട്ട് കഴിഞ്ഞ മൂന്നുവര്‍ഷമായി വത്തിക്കാന്‍ കേന്ദ്ര കാര്യാലയത്തിലാണ് പ്രവര്‍ത്തിക്കുന്നത്. ഫ്രാന്‍സിസ് പാപ്പായുടെ ഇറ്റലിക്കു പുറത്തുള്ള വിദേശ യാത്രകളുടെ കോ-ഓര്‍ഡിനേറ്റിംഗ് ചുമതല മോണ്‍. ജോര്‍ജ് കൂവക്കാട്ടിനാണ്. കൂവക്കാട്ടച്ചന്‍ തന്റെ വല്യമ്മച്ചിയുടെ സ്നേഹവാത്സല്യങ്ങളെക്കുറിച്ചുള്ള കാര്യങ്ങള്‍ ഫ്രാന്‍സിസ് പാപ്പായോട് പലതവണ പറഞ്ഞിട്ടുണ്ട്. ഫ്രാന്‍സിസ് പാപ്പായോടൊപ്പം മോണ്‍. കൂവക്കാട്ട് കാനഡ യാത്ര നടത്തുന്ന സമയത്ത് ശോശാമ്മയ്ക്ക് കോവിഡ് ബാധിച്ച് ചെത്തിപ്പുഴ ആശുപത്രി ഐസിയുവില്‍ പ്രവേശിപ്പിച്ചു. വിവരം കൂവക്കാട്ടച്ചന്‍ സങ്കടത്തോടെ ഫ്രാന്‍സിസ് മാർ പാപ്പയെ അറിയിച്ചു.
2022 ജൂലൈയിലായിരുന്നു സംഭവം. ജൂലൈ 26ന് വിശുദ്ധ അന്ന പുണ്യവതിയുടെ തിരുനാള്‍ ദിനത്തില്‍ വിശുദ്ധ കുര്‍ബാനയ്ക്കുശേഷം പാപ്പാ അച്ചനോടു പറഞ്ഞു. “ഞാന്‍ വിശുദ്ധകുര്‍ബാന മധ്യേ താങ്കളുടെ വല്യമ്മച്ചിക്കുവേണ്ടി പ്രാര്ഥിച്ചിട്ടുണ്ട്. സുഖപ്പെട്ടുകൊള്ളും”. ഇതിനുശേഷം പാപ്പാ കൂവക്കാട്ട് അച്ചനോട് ശോശാമ്മയുടെ വിവിരം തിരക്കാറുണ്ടായിരുന്നു. ഇങ്ങനെയിരിക്കെയാണ് മംഗോളിയാ യാത്രയ്ക്കിടയില്‍ പാപ്പായുടെ ആവശ്യപ്രകാരം കൂവക്കാട്ടച്ചന്‍ ശോശാമ്മയെ വീഡിയോ കോളില്‍ വിളിച്ചു നല്‍കിയത്.
ഫ്രാന്‍സിസ് പാപ്പാ വിളിക്കുമ്പോള്‍ ശോശാമ്മയുടെ മകനും ചെത്തിപ്പുഴ ആശ്രമം പ്രിയോറും തിരുഹൃദയ പള്ളി വികാരിയുമായ ഫാ. തോമസ് കല്ലുകളം സിഎംഐയും മറ്റ് കുടുംബാംഗങ്ങളും ശോശാമ്മയ്ക്കൊപ്പമുണ്ടായിരുന്നു. ഫ്രാന്‍സിസ് പാപ്പാ ഫോണില്‍ വിളിച്ചത് അവിസ്മരണീയ നിമിഷമാണെന്ന് ഫാ. തോമസ് കല്ലുകളവും സഹോദരങ്ങളും പറഞ്ഞു. ചങ്ങനാശേരി അതിരൂപതാംഗവും മാമ്മൂട് സ്വദേശിയുമായ മോണ്‍. ജോര്‍ജ് കൂവക്കാട്ട് 14 വര്‍ഷമായി വത്തിക്കാന്‍ നയതന്ത്ര കാര്യാലയത്തിലെ സേവനത്തിനുശേഷമാണ് വത്തിക്കാന്‍ കേന്ദ്ര കാര്യാലയത്തില്‍ എത്തിയത്. ഇളയ മകന് സിബിച്ചനും കുടുംബത്തിനുമൊപ്പമാണ് ശോശാമ്മ താമസിക്കുന്നത്.
കർഷക കടാശ്വാസത്തിന് ഡിസംബർ 31 വരെ അപേക്ഷിക്കാം
തിരുവനന്തപുരം: വയനാട്, ഇടുക്കി ജി