സ്കൂൾ കുട്ടികൾക്ക് ഓണത്തിന് നാലു കിലോ അരി: മന്ത്രി വി. ശിവൻകുട്ടി
തിരുവനന്തപുരം: ഓണത്തിന് സ്കൂൾ ഉച്ചഭക്ഷണ പദ്ധതിയുടെ ഗുണഭോക്താക്കളായ എല്ലാ വിദ്യാർഥികൾക്കും നാലു കിലോഗ്രാം അരി വീതം വിതരണം ചെയ്യുമെന്ന് പൊതുവിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി അറിയിച്ചു.
പ്രീപ്രൈമറി മുതൽ എട്ടാം ക്ലാസ് വരെയുള്ള 24,77,337 കുട്ടികൾക്കാണ് ഇതിന്റെ പ്രയോജനം ലഭിക്കുക.
വിദ്യാർഥികൾക്കുള്ള അരി സിവിൽ സപ്ലൈസ് കോർപറേഷന്റെ (സപ്ലൈക്കോ) കൈവശമുള്ള സ്റ്റോക്കിൽനിന്നു നൽകാനാണ് അനുമതി നൽകിയിരിക്കുന്നത്. അരി സ്കൂളുകളിൽ എത്തിച്ചുനൽകുന്നതിനുള്ള ചുമതല സപ്ലൈകോയ്ക്കു നൽകിയിട്ടുണ്ട്.
ഇതിനായി കിലോ ഗ്രാമിന് 50 പൈസ അധികം നൽകാനും തീരുമാനിച്ചു. ജില്ലകളിൽ സ്റ്റോക്ക് കുറവുണ്ടെങ്കിൽ സമീപ ജില്ലകളിലെ ഡിപ്പോകളിൽനിന്ന് അരി എത്തിച്ച് വിതരണം സുഗമമാക്കാൻ സിവിൽ സപ്ലൈസ് കോർപറേഷന് നിർദേശം നൽകിയിട്ടുണ്ട്.
കോട്ടയം നഗരമധ്യത്തില്‍ തെരുവുനായ വിളയാട്ടം; ഏഴു പേരെ കടിച്ചു
കോട്ടയം: നഗരമധ്യത്തില്‍ വിവിധ സ്ഥലങ്ങളിലായി ഏഴു പേരെ തെരുവുനായ ആക്രമിച്ചു. നായയുടെ ആക്രമണത്തില്‍ കടിയേറ്റ മുന്‍ നഗരസഭാ ചെയര്മാന് പി.ജെ. വര്‍ഗീസ് ഉള്‍പ്പടെ നാലു പേര് കോട്ടയം ജില്ലാ ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടി.
കെകെ റോഡ് മുതല്‍ കെഎസ്ആര്‍ടിസി വരെയുള്ള റോഡില്‍ നിരവധി ആള്‍ക്കാരെ നായ ആക്രമിച്ചു. കോട്ടയം നഗരസഭാ മുന്‍ ചെയര്മാന് പി.ജെ. വര്‍ഗീസ്, സാജന് കെ. ജേക്കബ്, ബി. വര്‍ഗീസ്, വിജെ ഫുട്വെയര് ജീവനക്കാരന് ഷാനവാസ് എന്നിവര്‍ക്കാണു കടിയേറ്റത്. ഇന്നലെ രാവിലെ 11നായിരുന്നു സംഭവം.
പേവിഷബാധയെന്നു സംശയം
കോട്ടയം കെഎസ്ആര്‍ടിസി സ്റ്റാന്‍ഡ് ഭാഗത്തുനിന്ന് ഓടിയെത്തിയ നായ ആദ്യം സ്റ്റാന്‍ഡിനു സമീപത്തു രണ്ടു പേരെ കടിച്ചു. ഇവിടെനിന്ന് ഓടിയ നായ മാര്‍ക്കറ്റിനുള്ളില്‍ എത്തി ഇവിടെയും ആളുകളെ കടിക്കുകയായിരുന്നു. തുടര്‍ന്ന് തിരികെ കെഎസ്ആര്‍ടിസി ഭാഗത്തെത്തിയ നായ ആളുകളെ ആക്രമിക്കാന്‍ ഒരുങ്ങിയതോടെ നാടുകാര് ചേര്‍ന്നു പ്രതിരോധിച്ചു. എംജി റോഡില്‍ മീന്‍ മാര്‍ക്കറ്റിനു സമീപം സ്വകാര്യ പുരയിടത്തില്‍ നായ ഓടിക്കയറി.
കോടിമത ചന്തയുടെ ഭാഗത്തുനിന്നു നഗരസഭാ ജീവനക്കാരെത്തി നായയെ പിടികൂടുകയായിരുന്നു. നായയ്ക്കു പേവിഷബാധയുള്ളതായി സംശയമുണ്ട്. ഈ നായ മറ്റു നായകളെയും കടിച്ചിട്ടുണ്ടാകാമെന്നു പറയുന്നു. കെഎസ്ആർടിസി- ടിബി റോഡ് പരിസരം നായകളുടെ വിളയാട്ട മേഖലയാണ്. നിരവധി പേർക്കാണ് കോട്ടയം ടിബി റോഡിൽ നായകടി ഏറ്റിട്ടുള്ളത്.
സി. ഹരികുമാര്‍ മാധ്യമ പുരസ്കാരം റെജി ജോസഫിന്
പത്തനംതിട്ട: മാതൃഭൂമി സ്പെഷല്‍ കറസ്പോണ്ടന്റും പത്തനംതിട്ട പ്രസ് ക്ലബിന്റെ മുന്‍ പ്രസിഡന്റുമായിരുന്ന സി. ഹരികുമാറിന്റെ സ്മരണയ്ക്കായി പത്തനംതിട്ട പ്രസ്ക്ലബും സി. ഹരികുമാര്‍ സ്മാരക സമിതിയും ചേര്‍ന്ന് ഏര്‍പ്പെടുത്തിയിട്ടുള്ള മാധ്യമ പുരസ്കാരത്തിന് ദീപിക കോട്ടയം ബ്യൂറോ ചീഫും പ്രിന്‍സിപ്പല്‍ കറസ്പോണ്ടന്റുമായ റെജി ജോസഫ് അര്‍ഹനായി.
25,000 രൂപയും ഫലകവും അടങ്ങുന്ന അവാര്‍ഡ് 13-ാമത് സി. ഹരികുമാര്‍ അനുസ്മരണ സമ്മേളനത്തില്‍ സമ്മാനിക്കുമെന്ന് പത്തനംതിട്ട പ്രസ് ക്ലബ് ഭാരവാഹികൾ അറിയിച്ചു.
രാഷ്ട്രദീപികയില്‍ 2024 നവംബര്‍ 26 മുതല്‍ 28 വരെ പ്രസിദ്ധീകരിച്ച രാഷ്ട്രീയധൂര്ത്തിന്റെ പിന്നാമ്പുറം എന്ന ലേഖന പരമ്പരയ്ക്കാണ് അവാര്‍ഡ്. 1996 മുതല്‍ ദീപികയില്‍ പ്രവര്‍ത്തിക്കുന്ന റെജി ജോസഫിനു ലഭിക്കുന്ന 98 -ാമത്തെ മാധ്യമ പുരസ്കാരമാണിത്.
സിനിമാ നയത്തിന്റെ കരട് മൂന്ന് മാസത്തിനകമെന്ന് സര്‍ക്കാര്‍
കൊച്ചി: സിനിമാ നയത്തിന്റെ കരട് മൂന്നു മാസത്തിനകം തയാറാക്കുമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു.
സിനിമയിലെ സ്ത്രീകള്‍ക്കെതിരേയുള്ള ചൂഷണം തടയുന്നതിനുവേണ്ടിയുള്ള കരട് തയാറാക്കിയശേഷം നിയമനിര്‍മാണം നടത്തും.
സിനിമാ കോണ്‍ക്ലേവില്‍ ഉരുത്തിരിഞ്ഞ നിര്‍ദേശങ്ങള്‍ കേരള ചലച്ചിത്ര അക്കാദമിയുടെയടക്കം വൈബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇതില്‍ അഭിപ്രായങ്ങള്‍ സമര്‍പ്പിക്കാം. തുടര്‍ന്നു വിഷയം നിയമസഭയുടെ പരിഗണനയ്ക്കു വിടുമെന്നും സര്‍ക്കാര്‍ അറിയിച്ചു.
കല്യോട്ട് ഇരട്ടക്കൊലപാതകം: നാലാം പ്രതിക്ക് പരോള്‍
കാസര്‍ഗോഡ്: പെരിയ ഇരട്ടക്കൊലപാതക കേസിലെ നാലാംപ്രതിക്ക് സര്‍ക്കാര്‍ ഒരു മാസത്തെ പരോള്‍ അനുവദിച്ചു.
കൊലപാതകത്തില്‍ നേരിട്ട് പങ്കാളിത്തമുള്ള കല്യോട്ട് ഏച്ചിലടുക്കത്തെ കെ. അനില്‍കുമാറിനാണ് (38) പരോള്‍ അനുവദിച്ചത്. ഇരട്ട ജീവപര്യന്തമാണ് പ്രതിക്ക് ശിക്ഷ വിധിച്ചിരിക്കുന്നത്. ഈ കാലയളവില്‍ ബേക്കല്‍ പോലീസ് സ്റ്റേഷന് പരിധിയില്‍ പ്രവേശിക്കാന്‍ അനുമതിയില്ല.
അമ്പലത്തറ പോലീസ് സ്റ്റേഷന് പരിധിയിലാണ് താമസിക്കേണ്ടത്. എല്ലാ ദിവസവും അമ്പലത്തറ സ്റ്റേഷനില്‍ ഹാജരായി ഒപ്പിടണം എന്ന വ്യവസ്ഥയിലാണ് സര്‍ക്കാര്‍ പരോള്‍ നല്‍കിയത്.
ജയില്‍ അഡ്വൈസറി കമ്മിറ്റിയുടെ ശിപാര്‍ശയിലാണ് സര്‍ക്കാര്‍ പരോള്‍ നല്‍കിയിരിക്കുന്നത്. നേരത്തേ കേസിലെ എട്ടാം പ്രതി സുബീഷ് വെളുത്തോളിക്ക് സര്‍ക്കാര്‍ 20 ദിവസം പരോള്‍ അനുവദിച്ചിരുന്നു. 2019 ഫെബ്രുവരി 17നു രാത്രി 7.45ഓടെയാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷും ശരത്ലാലും ക്രൂരമായി കൊലചെയ്യപ്പെട്ടത്.
സംവരണ നിയമനങ്ങളിലെ വിജ്ഞാപനത്തില്‍ ഭേദഗതി വേണം; സര്‍ക്കാരിനു ശിപാര്‍ശ നല്കി ന്യൂനപക്ഷ കമ്മീഷന്
കൊച്ചി: സംസ്ഥാനത്തു സംവരണ നിയമനങ്ങളില്‍ യോഗ്യരായ ഉദ്യോഗാര്‍ഥികളെ ലഭിക്കാത്ത സാഹചര്യങ്ങളില്‍ ഒഴിവുകള്‍ നികത്തുന്നതിന് നിരവധി തവണ വിജ്ഞാപനം ഇറക്കുന്ന സ്ഥിതിയില്‍ മാറ്റം വരുത്തണമെന്ന് ന്യൂനപക്ഷ കമ്മീഷന് സര്‍ക്കാരിനോട് ശിപാര്‍ശ ചെയ്തു.
ഇതുസംബന്ധിച്ച് കമ്മീഷൻ മുന്‍പാകെയെത്തിയ പരാതി ന്യായമാണെന്നു ബോധ്യപ്പെട്ടതിനെത്തുടര്‍ന്നാണ് കഴിഞ്ഞ് ഏഴിനു ചേര്‍ന്ന യോഗത്തില്‍ പ്രശ്നം പരിഹരിക്കാന്‍ സര്‍ക്കാരിനു ശിപാര്‍ശ നല്കാന് തീരുമാനിച്ചത്.
എന്‍സിഎ ഒഴിവുകളിലേക്ക് രണ്ടില്‍ കുറയാത്ത തവണ വിജ്ഞാപനം പുറപ്പെടുവിക്കണമെന്നാണു സര്‍വീസ് ചട്ടങ്ങളില്‍ പറയുന്നത്. എന്നാല്‍, പലപ്പോഴും എട്ടും ഒമ്പതും തവണ വരെ വിജ്ഞാപനമിറക്കുന്ന സാഹചര്യം നിലവിലുണ്ട്.
ഇതു ന്യൂനപക്ഷ വിഭാഗങ്ങളില്‍പ്പെട്ടവര്‍ക്ക് അവസരങ്ങള്‍ നഷ്ടമാക്കുന്നുവെന്നും ജോലി ലഭിക്കുന്നതിനു കാലതാമസം വരുത്തുന്നുവെന്നും വിലയിരുത്തിയാണ് കമ്മീഷന് പരാതിയില്‍ നടപടിയെടുത്തത്.
ഭൂപതിവു ചട്ട ഭേദഗതി ; പഠിക്കാൻ മാറ്റി
തിരുവനന്തപുരം: പട്ടയ ഭൂമി മറ്റ് ആവശ്യങ്ങൾക്കായി ഉപയോഗിച്ചതു ക്രമപ്പെടുത്തുന്ന ഭൂപതിവ് ചട്ട ഭേദഗതി ഇന്നലെ ചേർന്ന മന്ത്രിസഭാ യോഗത്തിന്റെ പരിഗണനയ്ക്ക് എത്തിയെങ്കിലും വിശദമായി പഠിച്ച ശേഷം മതിയെന്ന മന്ത്രിമാരുടെ അഭിപ്രായത്തത്തുടർന്നു മാറ്റിവച്ചു.
കാർഷിക ആവശ്യത്തിനു പതിച്ചു നൽകിയ ഭൂമിയിൽ നിർമിച്ച വാണിജ്യ കെട്ടിടങ്ങൾ അടക്കം ഫീസ് ഈടാക്കിയും അല്ലാതെയും പതിച്ചു നൽകുന്നതിനായി റവന്യു വകുപ്പ് തയാറാക്കിയ ഭൂപതിവു ചട്ട ഭേദഗതി മന്ത്രിസഭാ യോഗത്തിൽ എത്തിയപ്പോൾ കൂടുതൽ പഠിക്കണമെന്ന മന്ത്രിമാരുടെ അഭിപ്രായത്തെത്തുടർന്നു മാറ്റിവയ്ക്കുകയായിരുന്നു. അടുത്തയാഴ്ച ചേരുന്ന മന്ത്രിസഭാ യോഗത്തിൽ ഇതു പരിഗണിക്കും.
കാർഷികാവശ്യങ്ങൾക്ക് അനുവദിച്ച പട്ടയഭൂമി വർഷങ്ങൾക്കുശേഷം കൈമാറുകയും ഉപജീവനത്തിനായി മറ്റ് ആവശ്യങ്ങൾക്ക് വിനിയോഗിക്കുകയും ചെയ്ത സാഹചര്യമുണ്ട്.
വിദ്യാഭ്യാസ സ്ഥാപനങ്ങൾ, തൊഴിൽ ശാലകൾ, വാണിജ്യകേന്ദ്രങ്ങൾ, മതപരമോ സാംസ്കാരികമോ വിനോദപരമോ ആയ സ്ഥാപനങ്ങൾ, പൊതു ഉപയോഗത്തിനുള്ള നിർമാണങ്ങൾ, സർക്കാർ സ്ഥാപനങ്ങൾ, ആരോഗ്യകേന്ദ്രങ്ങൾ, ബസ് സ്റ്റാൻഡുകൾ, റോഡുകൾ, ക്വാറികൾ തുടങ്ങിയവയൊക്കെ പട്ടയഭൂമിയിൽ വന്നിട്ടുണ്ട്. ഇത്തരത്തിലുള്ള ഉപയോഗം ചട്ടലംഘനായി കണക്കാക്കുന്നത് ഏറെ പ്രതിസന്ധി സൃഷ്ടിച്ചിരുന്നു. ഇതിനു പരിഹാരമായാണ് ഭേദഗതി കൊണ്ടുവന്നത്.
ഇടുക്കി അടക്കമുള്ള ജില്ലകളിലെ ഭൂവിനിയോഗത്തിലെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി 1960 ലെ ഭൂപതിവ് നിയമം നേരത്തേ സർക്കാർ ഭേദഗതി ചെയ്തിരുന്നു. ഇതിന്റെ വ്യവസ്ഥകൾ ഉൾപ്പെടുത്തിയാണ് പുതിയ ചട്ടങ്ങൾ റവന്യൂ വകുപ്പ് തയാറാക്കിയത്. ജീവിതോപാധിക്കായി പട്ടയഭൂമിയിൽ നടത്തിയിട്ടുള്ള ചെറുനിർമാണങ്ങളും കാർഷികാവശ്യത്തിനായി അനുവദിക്കപ്പെട്ട ഭൂമിയുടെ വകമാറ്റിയുള്ള ഉപയോഗവും ക്രമീകരിക്കുകയാണ് ഭേദഗതി ലക്ഷ്യമിടുന്നത്.
1500 ചതുരശ്ര അടിക്കു മുകളിലുള്ള കെട്ടിടങ്ങൾ ക്രമപ്പെടുത്താൻ അഞ്ച് സ്ലാബ്
തിരുവനന്തപുരം: പട്ടയഭൂമിയിലെ 1500 ചതുരശ്ര അടിവരെയുള്ള നിർമാണം സൗജന്യമായി ക്രമപ്പെടുത്താമെന്നു ചട്ടഭേദഗതിയിൽ പറയുന്നു. ഈ പരിധി ഉയർത്തണമെന്ന ആവശ്യവും മന്ത്രിസഭ പരിഗണിച്ചേക്കും. ഇതിനു മുകളിൽ ചതുരശ്ര അടിയിലുള്ള കെട്ടിടങ്ങൾ ക്രമപ്പെടുത്താൻ അഞ്ചു സ്ലാബുകൾ ഉണ്ടാകും.
ഭൂമിയുടെ ന്യായവിലയുടെ 10 മുതൽ 100 ശതമാനം തുക ഫീസായി അടയ്ക്കേണ്ടിവരും. നിർമാണം ക്രമപ്പെടുത്താനുള്ള അപേക്ഷ ലഭിച്ചാൽ 90 ദിവസത്തിനകം ക്രമപ്പെടുത്തി നൽകണം. ഇല്ലെങ്കിൽ ഇവ ക്രമപ്പെടുത്തിയതായി കണക്കാക്കും.
ആശുപത്രികൾ, കാർഷികാവശ്യത്തിനുള്ള നിർമാണങ്ങൾ, ആരാധനാലയങ്ങൾ, സഹകരണ സ്ഥാപനങ്ങൾ തുടങ്ങിയവ സൗജന്യമായാകും ക്രമപ്പെടുത്തുക. ക്ലബ്ബുകൾ, രാഷ്ട്രീയ പാർട്ടികളുടെയും സമുദായ സംഘടനകളുടെയും ഓഫീസുകൾ എന്നിവയ്ക്ക് ഭൂമിയുടെ ന്യായവിലയുടെ ഒരു ശതമാനം ഫീസ് ഈടാക്കിയാകും ക്രമപ്പെടുത്തുക. തുടർന്നുള്ളവയ്ക്ക് വിവിധ സ്ലാബുകൾ നിശ്ചയിച്ചിട്ടുണ്ട്. 1500-3000 ചതുരശ്ര അടിവരെയുള്ളവ ക്രമപ്പെടുത്തുന്നതിന് ന്യായവിലയുടെ അഞ്ച് ശതമാനം കെട്ടിവയ്ക്കണം. 3000-5000 ചതുരശ്ര അടിവരെ 10 ശതമാനവും 5000-10,000 വരെ 20 ശതമാനവുമാണ് ഫീസ് ഈടാക്കുക.
പതിനായിരം ചതുരശ്ര അടി വരെയുള്ള നിർമാണങ്ങൾ ജില്ലാ കളക്ടർതന്നെയാകും ക്രമപ്പെടുത്തി ഉത്തരവ് നല്‍കുക. 10,000 -20000 ചതുരശ്ര അടിവരെയുള്ളവയ്ക്ക് 40 ശതമാനവും 20,000- 40,000 വരെ 50 ശതമാനവും ഫീസ് നൽകണം. ക്വാറികൾ പോലെയുള്ളവയ്ക്ക് ന്യായവില മുഴുവൻ കെട്ടിവയ്ക്കേണ്ടിവരും. ഇത്തരം അപേക്ഷകൾ ലാൻഡ് റവന്യു കമ്മീഷണറേറ്റിലാകും തീരുമാനമെടുക്കുക.
രണ്ട് മാർക്കിൽ വഴുതിയത് ഒന്നാം റാങ്ക്; ഗ്രീഷ്മയുടേത് നീറ്റ് വിജയം
കണ്ണൂർ: ഓൾ ഇന്ത്യ മെഡിക്കൽ പിജി എൻട്രൻസ് പരീക്ഷയിൽ കണ്ണൂർ സ്വദേശിനിക്ക് രണ്ടാം റാങ്ക്. താഴെചൊവ്വ കിഴുത്തള്ളി ശ്രീവിലാസത്തിലെ ഗൗതമൻ-ഷൈമ ദന്പതികളുടെ മകൾ ഡോ. ഗ്രീഷ്മയ്ക്കാണ് അഭിമാനനേട്ടം.
രണ്ട് മാർക്കിനാണ് ഗ്രീഷ്മയ്ക്ക് ഒന്നാം റാങ്ക് നഷ്ടമായത്. ഗ്രീഷ്മയ്ക്ക് 705 മാർക്കും ഒന്നാം റാങ്ക് നേടിയ നോർത്ത് ഇന്ത്യയിലെ വിദ്യാർഥിക്ക് 707 മാർക്കുമായിരുന്നു. ഓഗസ്റ്റ് മൂന്നിനായിരുന്നു നീറ്റ് പിജി പരീക്ഷ.
രണ്ടര ലക്ഷത്തോളം പരീക്ഷാർഥികളാണ് പിജി എൻട്രൻസ് എഴുതിയത്. അതിൽനിന്ന് രണ്ടാം റാങ്ക് സ്വന്തമാക്കാൻ കഴിഞ്ഞതിൽ ഏറെ സന്തോഷമുണ്ടെന്ന് ഗ്രീഷ്മ പറഞ്ഞു. പിജി പഠനത്തിന് കോഴിക്കോട് മെഡിക്കൽ കോളജിൽ ചേരാനുള്ള തയാറെടുപ്പിലാണ് ഗ്രീഷ്മ. യുജി എൻട്രൻസ് പരീക്ഷയിൽ ഓൾ ഇന്ത്യ തലത്തിൽ മൂവായിരത്തിനടുത്തായിരുന്നു റാങ്ക്.
കേരളത്തിൽ 530-ാം റാങ്ക് നേടിയാണ് തിരുവനന്തപുരം മെഡിക്കൽ കോളജിൽ എംബിബിഎസിനു ചേർന്നത്. സെക്കൻഡ് ക്ലാസോടെ എംബിബിഎസ് പൂർത്തിയാക്കിയശേഷം ഒരു വർഷമായി പിജി എൻട്രൻസ് പരിശീലനത്തിലായിരുന്നു.
തോട്ടട സെന്റ് ഫ്രാൻസിസ് കോൺവന്റ് സ്കൂളിലായിരുന്നു എട്ടാം ക്ലാസുവരെ പഠിച്ചത്. തുടർന്ന് പ്ലസ്ടു വരെ കേന്ദ്രീയ വിദ്യാലയത്തിലായിരുന്നു പഠനം. വീട്ടിലിരുന്നുള്ള ഓൺലൈൻ പരിശീലനത്തിലൂടെയാണ് നേട്ടം കൈവരിക്കാനായതെന്നും ഗ്രീഷ്മ ദീപികയോട് പറഞ്ഞു.
ഫയൽ അദാലത്ത്: മന്ത്രിമാരും സെക്രട്ടറിമാരും അടിയന്തര യോഗം വിളിക്കണം
തിരുവനന്തപുരം: സെക്രട്ടേറിയറ്റിലും വകുപ്പ് അധ്യക്ഷന്മാരുടെ കാര്യാലയങ്ങളിലും ഫയൽ അദാലത്ത് പ്രഖ്യാപിച്ച് ഒന്നര മാസം പിന്നിട്ടിട്ടും പിന്നാക്കം നിൽക്കുന്ന വകുപ്പുകളിൽ മന്ത്രിമാർ അടിയന്തരയോഗം വിളിക്കാൻ മുഖ്യമന്ത്രിയുടെ നിർദേശം.
ഫയൽ തീർപ്പാക്കലിൽ മുന്‍പ് തീരുമാനിച്ച പ്രകാരം പുരോഗതി കൈവരിക്കാത്ത വകുപ്പുകളിൽ യോഗം വിളിക്കാൻ ബന്ധപ്പെട്ട വകുപ്പ് മന്ത്രിമാരെയും സെക്രട്ടറിമാരെയും മന്ത്രിസഭ ചുമതലപ്പെടുത്തി. രണ്ടാഴ്ച മുൻപു ചേർന്ന മന്ത്രിസഭയിലും ഫയൽ തീർപ്പാക്കൽ വേഗത്തിലാക്കാൻ നിർദേശിച്ചിട്ടും പല വകുപ്പുകളിലും നടപ്പാകാത്ത സാഹചര്യത്തിലാണ് അടിയന്തര നിർദേശം.
2025 മേയ് 31 വരെ കുടിശികയുള്ള ഫയലുകൾ തീർപ്പാക്കാൻ ജൂലൈ ഒന്നുമുതൽ ഓഗസ്റ്റ് 31 വരെ ഫയൽ അദാലത്ത് പ്രഖ്യാപിച്ചിരുന്നു. ഫയൽ അദാലത്തിന്റെ പുരോഗതി മന്ത്രിസഭായോഗം വിലയിരുത്തി. പല വകുപ്പുകളിലും ഉദ്ദേശിച്ച രീതിയിൽ പുരോഗതി കൈവരിക്കാൻ കഴിഞ്ഞിട്ടില്ലെന്നാണു വിലയിരുത്തൽ.
റീബിൽഡ് കേരള ഇനിഷ്യേറ്റീവിൽ ഉൾപ്പെടുത്തി പൂർത്തീകരിക്കാൻ വിവിധ വകുപ്പുകൾ സമർപ്പിച്ച പദ്ധതികളും അംഗീകരിച്ചു. പൊതുമരാമത്ത് വകുപ്പിന്റെ പത്തനംതിട്ട ജില്ലയിലെ മൂന്നു റോഡുകൾ, കൊല്ലത്തെ ഒൻപത് റോഡുകൾ, തദ്ദേശ വകുപ്പിന്റെ വട്ടവട പഞ്ചായത്തിലെ മൂന്നു റോഡുകൾ എന്നീ പ്രവൃത്തികളാണ് അംഗീകരിച്ചത്.
തേഞ്ഞിപ്പലത്ത് 11കാരിക്ക് അമീബിക് മസ്തിഷ്ക ജ്വരം
തേഞ്ഞിപ്പലം: തേഞ്ഞിപ്പലത്ത് പതിന്നൊന്നു വയസുള്ള വിദ്യാർഥിനിക്ക് അമീബിക് മസ്തിഷ്ക ജ്വരം. കുട്ടി കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രി തീവ്രപരിചരണ വിഭാഗത്തിലാണ്. തേഞ്ഞിപ്പലം പഞ്ചായത്ത് 13-ാം വാർഡിൽപ്പെട്ട കുട്ടിക്ക് ഇന്നലെയോടെയാണ് രോഗം സ്ഥിരീകരിച്ചത്.
തേഞ്ഞിപ്പലത്തെ ബീരാൻതോട്, കോഴിക്കോട് കണ്ണാടിക്കലിലെ സ്വിമ്മിംഗ് പൂൾ എന്നിവിടങ്ങളിൽ കുളിച്ച കുട്ടിക്ക് ഏഴിനാണ് പനി അടക്കമുള്ള ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ടത്. തുടർന്ന് തേഞ്ഞിപ്പലം കുടുംബാരോഗ്യ കേന്ദ്രത്തിലും ഭേദമാകാത്തതിനെ തുടർന്ന് ചേളാരിയിലെ സ്വകാര്യ ആശുപത്രിയിലും ചികിത്സ തേടി.
രോഗം മൂർച്ഛിച്ചതോടെ ചൊവ്വാഴ്ച ഉച്ചയ്ക്ക് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. വിദഗ്ധ പരിശോധനയിൽ അമീബിക് മസ്തിഷ്ക ജ്വരമാണ് കുട്ടിയെ ബാധിച്ചതെന്ന് കണ്ടെത്തുകയായിരുന്നു. എന്നാൽ രോഗത്തിന്റെ ഉറവിടം കണ്ടെത്താനിയിട്ടില്ലെന്ന് തേഞ്ഞിപ്പലം ഹെൽത്ത് ഇൻസ്പെക്ടർ കെ.എം. ശ്രീജിത്ത് പറഞ്ഞു.
വേടനു പോലീസ് സംരക്ഷണം ഒരുക്കിയിട്ടില്ലെന്ന് കമ്മീഷണര്‍
കൊച്ചി: പീഡനക്കേസില്‍ റാപ്പര്‍ വേടൻ എന്ന ഹിരണ്‍ദാസ് മുരളിക്കു പോലീസ് സംരക്ഷണം ഒരുക്കിയിട്ടില്ലെന്ന് കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ പുട്ട വിമലാദിത്യ. വേടനെ സംരക്ഷിക്കുന്ന നിലപാട് പോലീസിനില്ല. ഇയാൾ ഒളിവിലാണ്.
കേസില്‍ അന്വേഷണം ശരിയായ ദിശയിലാണ് പുരോഗമിക്കുന്നത്. തെളിവുശേഖരിക്കലും സാക്ഷിമൊഴി രേഖപ്പടുത്തലും നടന്നുവരികയാണ്. വേടനെതിരേ പുതിയ പരാതികള്‍ ലഭിച്ചിട്ടില്ല.
ഇയാൾ രാജ്യം വിടുന്നതു തടയാനുള്ള നടപടികള്‍ പോലീസ് സ്വീകരിച്ചു.
നിലവില്‍ ഇയാളുടെ ടവര്‍ ലൊക്കേഷനടക്കം കേന്ദ്രീകരിച്ചുള്ള അന്വേഷണം നടക്കുന്നുണ്ട്. വേടന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതിയുടെ പരിഗണനയിലാണ്. അതുകൊണ്ടുതന്നെ കോടതിയുടെ നിര്‍ദേശപ്രകാരമായിരിക്കും തുടര്‍നടപടികളെന്നും കമ്മീഷണര്‍ മാധ്യമങ്ങളോടു പറഞ്ഞു.
മോദി ഹിറ്റ്ലർ വഴിയിൽ: ബിനോയ് വിശ്വം
തിരുവനന്തപുരം: രാഷ്ട്രീയ പ്രതിയോഗികളെ വേട്ടയാടാനുള്ള ഫാസ്സിസ്റ്റ് തന്ത്രമാണ് മോദി സർക്കാർ അവതരിപ്പിച്ച ബില്ലിൽ തെളിയുന്നതെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം.
രാഷ്ട്രീയ പ്രവർത്തകരായ മന്ത്രിമാർ രാഷ്ട്രീയകാരണത്താൽതന്നെ അറസ്റ്റ് ചെയ്യപ്പെടാനും ജയിലിൽ അടയ്ക്കപ്പെടാനും സാധ്യതകളുണ്ട്. എന്നാൽ അതിന്റെ പേരിൽ അവരെ മന്ത്രിസ്ഥാനത്തുനിന്നു നീക്കം ചെയ്യുന്നത് രാഷ്ട്രീയ വൈരനിര്യാതനത്തിന്റെ രാക്ഷസീയതയാണ്. കാൽക്കീഴിലെ മണ്ണ് ഒലിച്ചു പോകുന്പോഴുള്ള മോദിയുടെ വെപ്രാളമാണ് ബിൽ തുറന്നുകാണിക്കുന്നതെന്നു ബിനോയ് വിശ്വം അഭിപ്രായപ്പെട്ടു.
ഭരണത്തിന്റെ അന്ത്യഘട്ടത്തിൽ അഡോൾഫ് ഹിറ്റ്ലറും ഇത്തരം വെപ്രാളങ്ങൾ കാട്ടിയിട്ടുണ്ടെന്ന് ചരിത്രം വായിച്ചാൽ മനസിലാകുമെന്നും അദ്ദേഹം പറഞ്ഞു.
ഭരണഘടനാ ഭേദഗതി രാഷ്ട്രീയ പ്രതിയോഗികളെ വേട്ടയാടാൻ: ചെന്നിത്തല
തിരുവനന്തപുരം: 130-ാം ഭരണഘടനാ ഭേദഗതി രാഷ്ട്രീയ എതിരാളികളെ വേട്ടയാടാൻവേണ്ടിയുള്ളതാണെന്ന് കോണ്‍ഗ്രസ് വർക്കിംഗ് കമ്മിറ്റിയംഗം രമേശ് ചെന്നിത്തല.
കേന്ദ്ര അന്വേഷണ ഏജൻസികളെയെല്ലാം രാഷ്്ട്രീയ എതിരാളികളെ വേട്ടയാടാൻ ഉപയോഗിക്കുന്ന ഈ സർക്കാരിന്റെ ഉദ്ദേശ്യം തന്നെ കള്ളക്കേസുകളുണ്ടാക്കി രാഷ്്ട്രീയ എതിരാളികളെ ജയിലിലടയ്ക്കുകയെന്നതാണ്. അതാണ് പുതിയ ബിൽ അവതരിപ്പിക്കുന്നത്.
ഇഡി ഇതുവരെ നിരവധി പേരെ അറസ്റ്റ് ചെയ്യുകയും ജയിലലടയ്ക്കുകയും ചെയ്തു. നിരവധി രാഷ്്ട്രീയ നേതാക്കൾ കൂറുമാറി ബിജെപിയിൽ എത്തുന്നതിനുവേണ്ടി ഈ ഏജൻസികൾ രാപകൽ പണിയെടുത്തു.
ഈ ഏജൻസികൾ അറസ്റ്റ് ചെയ്യുന്നവർ കുറഞ്ഞത് 90 ദിവസം വരെ ജയിലിൽ കിടക്കാറുണ്ട്. കേസ് തെളിഞ്ഞാലും തെളിഞ്ഞില്ലെങ്കിലും കടുത്ത വകുപ്പുകൾ ചുമത്തിയുള്ള അറസ്റ്റ് മാത്രം മതിയാകും രാഷ്ട്രീയ പ്രതിയോഗികളെ ഒതുക്കാൻ എന്നു രമേശ് ചെന്നിത്തല ചൂണ്ടിക്കാട്ടി.
ഡെപ്യൂട്ടി സ്പീക്കർ പദവി ഒഴിയേണ്ടതില്ലെന്ന് ചിറ്റയം ഗോപകുമാർ
പത്തനംതിട്ട: സിപിഐ പത്തനംതിട്ട ജില്ലാ സെക്രട്ടറി പദവി ഏറ്റെടുത്തെങ്കിലും ഡെപ്യൂട്ടി സ്പീക്കർ സ്ഥാനം രാജിവയ്ക്കേണ്ടതില്ലെന്ന് ചിറ്റയം ഗോപകുമാർ. എന്നാൽ ഇക്കാര്യത്തിൽ അന്തിമതീരുമാനം പാർട്ടിയുടേതായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
സ്പീക്കർ മാത്രമാണ് ഭരണഘടനാ പദവിയിലുള്ളത്. ഡെപ്യൂട്ടി സ്പീക്കർ പദവിയിലിരുന്നുകൊണ്ട് സജീവ രാഷ്ട്രീയത്തിൽ ഇടപെടരുതെന്ന നിർദേശമോ നിയമപരമായ തടസമോ ഇല്ലെന്നും ചിറ്റയം ഗോപകുമാർ അഭിപ്രായപ്പെട്ടു.
നിയമസഭാ തെരഞ്ഞെടുപ്പിൽ ആരൊക്കെ മത്സരിക്കണമെന്നതു സംബന്ധിച്ച ചർച്ചകൾ സിപിഐ പാർട്ടി കോൺഗ്രസിനു ശേഷമേ ആരംഭിക്കുകയുള്ളൂവെന്ന് ചിറ്റയം ഗോപകുമാർ പറഞ്ഞു.
ലൈഫ് പദ്ധതി: സർക്കാർ ഗാരന്റിയോടെ വായ്പയെടുക്കാൻ അനുമതി
തിരുവനന്തപുരം: ലൈഫ് പദ്ധതി പ്രകാരം നിലവിൽ നിർമാണ പുരോഗതിയിലുള്ള 1,27,601 വീടുകൾക്ക് വായ്പാ വിഹിതം ലഭ്യമാക്കാൻ 1100 കോടി രൂപ സർക്കാർ ഗാരന്റിയോടെ ഹഡ്കോയിൽ നിന്ന് കെയുആർഡിഎഫ്സി മുഖേന വായ്പ എടുക്കാൻ മന്ത്രിസഭ തത്വത്തിൽ അനുമതി നൽകി.
ഇതോടൊപ്പം ലൈഫ് ലിസ്റ്റിൽ പട്ടികജാതി-വർഗ ഗുണഭോക്താക്കൾ കൂടുതലായി ഉൾപ്പെട്ടിട്ടുള്ള ഗ്രാമപഞ്ചായത്തുകളിലെ ഈ വിഭാഗത്തിൽപ്പെട്ട ഗുണഭോക്താക്കൾക്ക് ഭവന നിർമാണ ധനസഹായം അവദിക്കുന്നതിന് 400 കോടി രൂപ കൂടി വായ്പ എടുക്കാൻ അനുമതി നൽകും. ഇതുൾപ്പെടെ 1500 കോടി രൂപയാണ് ആകെ വായ്പ എടുക്കുക.
2025-26 ൽ 750 കോടി രൂപയും 2026-27ൽ 750 കോടി രൂപയും എന്ന രീതിയിലാണിത്. വായ്പയുടെ മുതൽ തിരിച്ചടവ് 15 വർഷം കൊണ്ട് തദ്ദേശ സ്ഥാപനങ്ങളുടെ വികസന ഫണ്ടിൽ നിന്നു കുറവു ചെയ്ത് കെയുആർഡിഎഫ്സി മുഖേന ഹഡ്കോയ്ക്ക് നൽകും. വായ്പയുടെ പലിശ സർക്കാർ ഓരോ വർഷവും ബജറ്റ് വിഹിതത്തിൽനിന്നും ഒടുക്കും.
കേരള വ്യോമയാന ഉച്ചകോടി കൊച്ചിയില്‍
കൊച്ചി: വ്യോമയാനമേഖലയില്‍ നിക്ഷേപം പ്രോത്സാഹിപ്പിക്കുന്നതിനും നവീകരണം പരിപോഷിപ്പിക്കുന്നതും ലക്ഷ്യമിട്ട് കൊച്ചിന് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡ് (സിയാല്‍) ഫിക്കിയുടെ സഹകരണത്തോടെ പ്രഥമ കേരള വ്യോമയാന ഉച്ചകോടി സംഘടിപ്പിക്കുന്നു.
23,24 തീയതികളില്‍ താജ് കൊച്ചിന് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ഹോട്ടലിലാണു സമ്മേളനം. ഏവിയേഷന്‍ മേഖലയുടെ പ്രധാന ഹബ്ബായി കേരളം മാറുന്ന പശ്ചാത്തലത്തില്‍ സംസ്ഥാന സര്‍ക്കാര്‍ കരട് വ്യോമയാന നയം തയാറാക്കിയിരുന്നു. വ്യോമയാന മേഖലയിലെ തന്ത്രപ്രധാന മാറ്റങ്ങള്‍, നയരൂപീകരണം, അടിസ്ഥാനസൗകര്യ വികസനം തുടങ്ങിയവ സമ്മേളനം ചര്‍ച്ച ചെയ്യും.
23ന് രാവിലെ 9.30ന് സമ്മേളനത്തിന് തുടക്കമാകും. പരിപാടിയോടനുബന്ധിച്ച് വിവിധ വിഷയങ്ങളില്‍ പാനല്‍ ചര്‍ച്ചകള്‍ നടക്കും. വൈകുന്നേരം 5.30 ന് മുഖ്യമന്ത്രി പിണറായി വിജയന് ഉച്ചകോടി ഉദ്ഘാടനം ചെയ്യും. മന്ത്രി പി. രാജീവ് അധ്യക്ഷത വഹിക്കും.
സിയാല്‍ എംഡി എസ്. സുഹാസ് പങ്കെടുക്കും. 24ന് ഉച്ചയ്ക്ക് 12ന് സമാപനസമ്മേളനം മേയര്‍ എം. അനില്‍കുമാര്‍ ഉദ്ഘാടനം ചെയ്യും.
സാന്പത്തിക ഇടപാടുകളിലെ പരാതിയിൽ സിപിഎം ഒളിച്ചോടുന്നു: സണ്ണി ജോസഫ്
തിരുവനന്തപുരം: പാർട്ടി നേതാക്കളുടെ സാന്പത്തിക ഇടപാടുകളെ സംബന്ധിച്ചു പോളിറ്റ്ബ്യൂറോക്കു ലഭിച്ച പരാതി ചോർന്നതിൽ മറുപടി പറയാതെ മുഖ്യമന്ത്രിയും സിപിഎം നേതാക്കളും ഒളിച്ചോടുകയാണെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്.
സർക്കാർ പദ്ധതിയുടെ തുക വകമാറ്റി ചെലവാക്കിയെന്നതു ഗുരുതരമായ കുറ്റമാണ്. ഇത് അന്വേഷിച്ചു കുറ്റക്കാർക്കെതിരേ നടപടിയെടുക്കണം. പരാതിക്കാരനെ അവിശ്വസിക്കേണ്ട കാര്യമില്ല. ഇതു സംബന്ധിച്ച ആരോപണം ഒരു സിപിഎം പ്രവർത്തകൻതന്നെയാണ് ഉന്നയിച്ചത്.
പരാതിയുമായി ബന്ധപ്പെട്ട കത്തു ചോർന്നത് എങ്ങനെയെന്നതു സിപിഎമ്മിന്റെ ആഭ്യന്തര പ്രശ്നമാണ്. അത് അവർ പരിഹരിക്കട്ടെ. എന്നാൽ സർക്കാർ ഫണ്ട് ദുരുപയോഗം ചെയ്തെന്ന ആരോപണം ഗൗരവമുള്ളതാണ്. അതിനെക്കുറിച്ച് അന്വേഷിക്കണമെന്നും സണ്ണി ജോസഫ് പറഞ്ഞു.
കണ്ണൂർ കുറ്റ്യാട്ടൂരിൽ യുവതിയെ തീകൊളുത്തി കൊല്ലാൻ ശ്രമം
മയ്യിൽ (കണ്ണൂർ): വെള്ളം ചോദിച്ചു വീട്ടിലെത്തിയ യുവാവ് യുവതിയെ പെട്രോളൊഴിച്ചു തീകൊളുത്തി കൊല്ലാൻ ശ്രമിച്ചു.
കുറ്റ്യാട്ടൂർ ഉരുവച്ചാലിലെ പ്രവാസിയായ അജേഷിന്റെ ഭാര്യ പ്രവീണയെയാണ് (35) ഇരിക്കൂർ കുട്ടാവ് സ്വദേശി ജിജേഷ് (40) തീകൊളുത്തി കൊല്ലാൻ ശ്രമിച്ചത്. ഇന്നലെ ഉച്ചകഴിഞ്ഞു രണ്ടോടെയായിരുന്നു സംഭവം.
വെള്ളം ചോദിച്ചെത്തിയ യുവാവ് വീടിനു പിന്നിലായിരുന്ന പ്രവീണയുടെ മേൽ പെട്രോൾ ഒഴിക്കുകയും തീകൊളുത്തുകയുമായിരുന്നു. ഇതിനിടെ ജിജേഷിനും പൊള്ളലേറ്റു. യുവതിയെ തീകൊളുത്തിയശേഷം യുവാവ് സ്വയം ജീവനൊടുക്കാൻ ശ്രമിക്കുകയായിരുന്നു.
ബഹളം കേട്ടെത്തിയ നാട്ടുകാർ ഗുരുതരമായി പൊള്ളലേറ്റ ഇരുവരെയും കണ്ണൂർ ഗവ. മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. കുട്ടാവ് സ്വദേശിനിയായ പ്രവീണയും ജിജേഷും തമ്മിൽ നേരത്തേ പരിചയമുണ്ടായിരുന്നതായി പറയപ്പെടുന്നു.
എന്നാൽ, അക്രമണത്തിനു കാരണമെന്താണെന്നു വ്യക്തമല്ലെന്ന് പോലീസ് പറഞ്ഞു. പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സമീപത്തെ പെട്രോൾ പന്പ് ഉൾപ്പടെയുള്ള സ്ഥലങ്ങളിൽനിന്നുള്ള സിസിടിവി ദൃശ്യങ്ങൾ പോലീസ് പരിശോധിക്കുന്നുണ്ട്. കണ്ണൂർ എസിപി പ്രദീപൻ കണ്ണിപൊയിലിന്റെ നേതൃത്വത്തിലാണ് അന്വേഷണം.
കുടുംബശ്രീ ‘ഹാപ്പി കേരളം’ പദ്ധതി നഗരപ്രദേശങ്ങളിലേക്കും
സീമ മോഹൻലാൽ
കൊച്ചി: സംസ്ഥാനത്തെ കുടുംബങ്ങളുടെ സന്തോഷസൂചിക ഉയര്‍ത്തുക എന്ന ലക്ഷ്യത്തോടെ കുടുംബശ്രീ നടപ്പാക്കിയ "ഹാപ്പി കേരളം' പദ്ധതി ഇനി നഗരങ്ങളിലേക്കും. 12 ജില്ലകളിലെ നഗരപ്രദേശങ്ങളിലെ തെരഞ്ഞെടുക്കപ്പെട്ട 14 മാതൃകാ സിഡിഎസുകളില്‍ ഈ മാസം അവസാനത്തോടെയാണു പദ്ധതി നടപ്പാക്കുന്നത്.
കുടുംബങ്ങളിലെ സന്തോഷസൂചിക ഉയര്‍ത്താനുള്ള പ്രവര്‍ത്തനങ്ങളാണ് ഇതില്‍ വരിക. വ്യക്തികളുടെ പ്രശ്നങ്ങളും പ്രയാസങ്ങളും തിരിച്ചറിയാനും പരിഹരിക്കാനുമുള്ള ഇടപെടലുകള്‍ ഉള്‍പ്പെടെ വിപുലമായ പ്രവര്‍ത്തനരീതിയാണു പദ്ധതിക്കുള്ളത്.
ഓഗസ്റ്റ്, സെപ്റ്റംബര്‍ മാസങ്ങളില്‍ ആരോഗ്യം, മാനസികാരോഗ്യം എന്നീ വിഷയങ്ങള്‍ കേന്ദ്രീകരിച്ചുള്ള പ്രവര്‍ത്തനങ്ങളാണു നടക്കുക. ഇതിനായി ഡോക്ടര്‍മാര്‍, സൈക്യാട്രിസ്റ്റുകള്‍, സൈക്കോളജിസ്റ്റുകള്‍ എന്നിവരുടെ റിസോഴ്സ് ടീം രൂപീകരിച്ച് അവര്‍ക്കു പരിശീലനം നല്‍കിക്കഴിഞ്ഞു.
കഴിഞ്ഞവര്‍ഷം സംസ്ഥാനത്ത് ഗ്രാമപ്രദേശങ്ങളിലെ 152 മാതൃകാ സിഡിഎസുകളില്‍ വിജയകരമായി നടപ്പാക്കിവരുന്ന പദ്ധതിയാണ് നഗരങ്ങളിലേക്കുകൂടി വ്യാപിപ്പിക്കുന്നത്.
20 കുടുംബങ്ങള്‍ക്ക് ഒരു ഇടം
സിഡിഎസുകളില്‍ 15 മുതല്‍ 20 വരെ കുടുംബങ്ങളെ ഉള്‍പ്പെടുത്തി ഇടങ്ങള്‍ രൂപീകരിച്ചാണു പ്രവര്‍ത്തനം.
തുടക്കത്തില്‍ മാതൃകാ സിഡിഎസില്‍ ഒരു എഡിഎസ് തെരഞ്ഞെടുത്ത് അവിടെ അഞ്ച് ഇടങ്ങള്‍ രൂപീകരിക്കും. അഞ്ചും ഒരേ വാര്ഡില്ത്തന്നെയായിരിക്കും. വാര്‍ഡില്‍ അടുത്തടുത്തുവരുന്ന 20 കുടുംബങ്ങളെ ഒരു ഇടമായി കണക്കാക്കും.
ഒരു കുടുംബത്തിലെ മുഴുവന്‍ അംഗങ്ങള്‍ക്കും ക്ലാസില്‍ പങ്കെടുക്കാം. ഓരോ ഇടത്തിനും അനുയോജ്യമായ മൈക്രോ പ്ലാന്‍ തയാറാക്കും.
ജില്ലകളില്‍ മാതൃകാ സിഡിഎസുകളിലെ മൈക്രോ പ്ലാനുകള്‍ ക്രോഡീകരിച്ചു സംസ്ഥാനതല മൈക്രോപ്ലാന്‍ രൂപീകരിക്കുമെന്ന് കുടുംബശ്രീ സ്റ്റേറ്റ് പ്രോഗ്രാം ഓഫീസര്‍ ഡോ. പി. ശ്രീജിത് പറഞ്ഞു.
റബര്‍ കര്‍ഷകര്‍ക്ക് കരുതലായി കൃഷി സഹായ പദ്ധതി
ജെവിന്‍ കോട്ടൂര്‍
കോട്ടയം: വില വ്യതിയാനത്തില്‍ വലയുന്ന റബര്‍ കര്‍ഷകര്‍ക്കു ധനസഹായം ലഭ്യമാക്കാന്‍ പുതിയ പദ്ധതി. ആറു ജില്ലകളില്‍ റബര്‍ റീപ്ലാന്റ് ചെയ്യുന്ന കര്‍ഷകര്‍ക്ക് 2029 വരെയാണ് സഹായ പദ്ധതി പ്രഖ്യാപിച്ചിരിക്കുന്നത്.
ലോകബാങ്ക് സഹകരണത്തോടെ സംസ്ഥാന കാര്‍ഷിക-കര്‍ഷകക്ഷേമ വകുപ്പും വ്യവസായ വകുപ്പും ചേര്‍ന്നു നടപ്പാക്കുന്ന കേര (കേരളാ കാലാവസ്ഥാ അതിജീവന കാര്‍ഷിക മൂല്യ വര്‍ധക വിപണന ശൃംഖല നവീകരണം) പദ്ധതിയിലൂടെയാണു സഹായം നല്‍കുന്നത്.
ആദ്യഘട്ടത്തില്‍ തിരുവനന്തപുരം, പത്തനംതിട്ട, കോട്ടയം, എറണാകുളം, മലപ്പുറം, കണ്ണൂര്‍ ജില്ലകളിലെ റബര്‍ കര്‍ഷകര്‍ക്കു മാത്രമേ സഹായത്തിന് അര്‍ഹതയുള്ളൂ. വിവിധ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലാണു ധനസഹായത്തിന് അർഹരായവരെ തെരഞ്ഞെടുക്കുന്നത്. സ്വന്തമായി 25 സെന്റ് മുതല്‍ അഞ്ചു ഹെക്ടര്‍ വരെ റബര്‍ കൃഷി ചെയ്യുന്ന കര്‍ഷകര്‍ക്കു ധനസഹായത്തിന് അപേക്ഷിക്കാം. രണ്ടു ഹെക്ടര്‍ വരെ മാത്രമേ ധനസഹായം ലഭിക്കുകയുള്ളൂ. ഒരു കര്‍ഷകനു പരമാവധി ഒന്നര ലക്ഷം രൂപ വരെ ലഭിക്കാം.
റബര്‍ റീപ്ലാന്റ് ചെയ്ത കര്ഷകന് ഒരു ഹെക്ടറിനു ധനസഹായമായി 75,000 രൂപ ലഭിക്കും. ആദ്യ ഗഡുവായി 55,000 രൂപയും തുടര്‍ന്ന് ഒന്നാം വര്‍ഷത്തെ മരങ്ങളുടെ വളര്‍ച്ചയും അതിജീവനവും പരിശോധിച്ചശേഷം രണ്ടാം ഗഡുവായി 20,000 രൂപയും നല്‍കും. ആധാറുമായി ലിങ്ക് ചെയ്തിരിക്കുന്ന ബാങ്ക് അക്കൗണ്ടിലേക്കാണു പണം കൈമാറുന്നത്.
അപേക്ഷനല്കുന്ന കര്ഷകന് റബര്‍ ബോര്‍ഡ് പരിശീലനത്തില്‍ നിര്‍ബന്ധമായും പങ്കെടുത്തിരിക്കണം, ഭൂമി സ്വകാര്യ ഉടമസ്ഥയിലുളളതായിരിക്കണം, റബര്‍ ബോര്‍ഡിന്റെ സര്‍ട്ടിഫൈഡ് നഴ്സറികളില്‍നിന്നു തൈ വാങ്ങിയിരിക്കണം, ബോര്‍ഡ് നിര്‍ദേശിച്ചിട്ടുള്ള ആര്‍ആര്‍ഐഐ 105, 417, 430, 414, പിബി 260 ഇനം ക്ലോണുകള്‍ മാത്രമേ നടാന്‍ പാടുള്ളൂ.
പാടശേഖരങ്ങളില്‍ റബര്‍കൃഷി ചെയ്തിരിക്കുന്നവര്‍ സഹായത്തിന് അര്‍ഹരല്ല. കര്‍ഷകര്‍ ആവശ്യമായ രേഖകള്‍ സഹിതം റബര്‍ ബോര്‍ഡ് വഴിയോ www.keraplantation.kerala.gov.in എന്ന വെബ്സൈറ്റിലൂടെയോ അപേക്ഷ നല്‍കണം.
അപേക്ഷ പരിശോധിക്കുന്ന വിവിധഘട്ടങ്ങളില്‍ റബര്‍ ബോര്‍ഡിന്റെയും കേരയുടെയും പ്രതിനിധികള്‍ റബര്‍ത്തോട്ടങ്ങളില്‍ പരിശോധന നടത്തും.
ഗോവിന്ദച്ചാമിയുടെ ജയില്‍ചാട്ടം ; വൻ വീഴ്ചയെന്നു വിദഗ്ധസമിതി
കണ്ണൂര്‍: ഗോവിന്ദച്ചാമിയുടെ ജയിൽചാട്ടത്തിൽ കണ്ണൂർ സെൻട്രൽ ജയിൽ അധികൃതരുടേതു വൻ വീഴ്ചയെന്നും അതീവ സുരക്ഷാഭീഷണിയാണ് ഇവിടെയുള്ളതെന്നും സർക്കാർ നിയോഗിച്ച വിദഗ്ധസമിതിയുടെ കണ്ടെത്തൽ.
സെല്ലുകൾക്ക് കാലപ്പഴക്കമുണ്ടെന്നും മതിലുകൾ തകർച്ചാവസ്ഥയിലാണെന്നും റിട്ട. ജസ്റ്റീസ് സി.എന്‍. രാമചന്ദ്രന് നായര്‍, മുന്‍ പോലീസ് മേധാവി ജേക്കബ് പുന്നൂസ് എന്നിവരടങ്ങിയ സമിതി രണ്ടു ദിവസമായി സെൻട്രൽ ജയിലിൽ നടത്തിയ പരിശോധനയിൽ കണ്ടെത്തി.
പ്രഥമദൃഷ്ട്യാതന്നെ ഉദ്യോഗസ്ഥരുടെ വീഴ്ച വ്യക്തമാണെന്ന് ജസ്റ്റീസ് സി.എൻ. രാമചന്ദ്രന് നായര്‍ മാധ്യമങ്ങളോടു പറഞ്ഞു. ആര്‍ക്കെതിരേയും വ്യക്തിപരമായ നടപടി ശിപാര്‍ശ ചെയ്യില്ലെന്നും അദ്ദേഹം പറഞ്ഞു. തടവുകാർക്കു മൊബൈൽ ഫോണുകൾ എത്തുന്നതു തടയാൻ ഉദ്യോഗസ്ഥർ കർശന നടപടികൾ സ്വീകരിക്കണമെന്ന് റിട്ട. ഡിജിപി ജേക്കബ് പുന്നൂസ് പറഞ്ഞു.
ജയിലിൽ ആധുനിക പരിശോധനാ സംവിധാനങ്ങളൊരുക്കാൻ സർക്കാരിനോടു ശിപാർശ ചെയ്യും. ഗോവിന്ദച്ചാമിയുടെ ജയിൽചാട്ടം ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നുള്ള വീഴ്ച മാത്രമല്ല, സിസ്റ്റത്തിന്റെകൂടി വീഴ്ചയാണെന്നും ജേക്കബ് പുന്നൂസ് പറഞ്ഞു.
ഗോവിന്ദച്ചാമിയെ താമസിപ്പിച്ചിരുന്ന അതീവ സുരക്ഷയുള്ള പത്താം ബ്ലോക്ക് ഉൾപ്പെടെ ജയിലിലെ മുഴുവൻ സ്ഥലവും സംഘം പരിശോധിച്ചു. ദിവസങ്ങളോളം നീണ്ട തയാറെടുപ്പിലൂടെയാണ് ഗോവിന്ദച്ചാമി ജയിൽ ചാടിയതെന്നാണു വിലയിരുത്തൽ.
സെല്ലിന്റെ നാലു കന്പികളുടെ രണ്ടു ഭാഗങ്ങൾ മുറിച്ചുമാറ്റാനുള്ള ശ്രമം കണ്ടെത്താനായില്ലെന്നതു ജയിലധികൃതരുടെ വീഴ്ചയാണ്. കന്പികൾ മുറിക്കാൻ ഉപയോഗിച്ചതെന്നു കാണിച്ച് പോലീസ് കണ്ടെടുത്ത ആയുധം ഉപയോഗിച്ചു മാത്രം കന്പികൾ മുറിക്കാൻ കഴിയില്ല.
സാധാരണ ഹാക്സോ ബ്ലേഡ് ഉപയോഗിച്ച് ഇത്രയും ബലമുള്ള കന്പികൾ മുറിക്കാനാവില്ലെന്നും കൂടുതൽ മൂർച്ചയുള്ള എന്തോ ആയുധം ഉപയോഗിച്ചിട്ടുണ്ടെന്നുമാണു സമിതിയുടെ നിഗമനം.
കാസിയ നിരോധനം ; ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി ശരിവച്ചു
കണ്ണൂർ: സൂപ്പർ മാർക്കറ്റുകളിൽ കറുവപ്പട്ടയെന്ന പേരിൽ കാസിയ ചേർത്ത മസാലകൾ വിൽക്കുന്നതും കാസിയ വിൽക്കുന്നതും നിരോധിച്ച് ഹൈക്കോടതി പുറപ്പെടുവിച്ച ഉത്തരവ് സുപ്രീംകോടതി ശരിവച്ചു.
നാലു ശതമാനം കോമറിൻ വിഷാംശമടങ്ങിയ കാസിയ ഇറക്കുമതി ചെയ്തു സൂപ്പർ മാർക്കറ്റുകളിൽ നേരിട്ടും കറിമസാലകളിൽ ചേർത്തും വിൽപന നടത്തുന്നതിനെതിരേ കണ്ണൂർ സ്വദേശി ലിയോനാർഡ് ജോൺ ഒന്‍പതു വർഷമായി നടത്തിവന്ന കേസിലാണ് സുപ്രീംകോടതി അന്തിമ വിധി പുറപ്പെടുവിച്ചത്.
ഹൈക്കോടതി വിധി നടപ്പാക്കാത്തതിനെതിരേ കോടതിയലക്ഷ്യത്തിനും 2019ൽ 69 ഭക്ഷ്യസുരക്ഷാ ഓഫീസുകളിൽ വിജിലൻസ് പരിശോധന നടത്തിയതിനെത്തുടർന്നെടുത്ത കേസിൽ സംസ്ഥാന സർക്കാർ നടപടി സ്വീകരിക്കാത്തതിനെതിരേയും പരാതിക്കാരനായ ലിയോനാർഡ് ജോൺ നൽകിയ ഹർജി പരാതിക്കാരന്റെ അനുമതിയോടെ സുപ്രീംകോടതി തള്ളുകയായിരുന്നു.
റിലയൻസ് സൂപ്പർ മാർക്കറ്റിന്റെ 2700 ബ്രാഞ്ചുകളിൽ കറുവപ്പെട്ടയെന്ന പേരിൽ കാസിയ വിൽക്കുന്നതായി അദ്ദേഹം കോടതിയിൽ വാദിച്ചു. കാൻസറിനു കാരണമാകുന്നതായി ശാസ്ത്രം തെളിയിച്ചതാണ് കാസിയ.
കറിമസാലകൾ, ആയുർവേദ മരുന്നുകൾ തുടങ്ങിയവയിൽ കാസിയ ചേർക്കുന്നുണ്ടെന്നും കേരളത്തിൽ കാൻസർ വർധിക്കാൻ കാരണം കീടനാശിനികളും ഭക്ഷ്യനിറങ്ങളും കാസിയ പോലുള്ള ഉത്പന്നങ്ങളുമാണെന്നും ലിയോനാർഡ് ജോൺ പത്രസമ്മേളനത്തിൽ പറഞ്ഞു.
ബിഐഎസ് ക്ലബ് തുടങ്ങിയാൽ സ്കൂളുകളിൽ ഭക്ഷ്യപരിശോധന നടത്താം
കണ്ണൂർ: സ്കൂളുകൾ, കോളജുകൾ എന്നിവിടങ്ങളിൽ ബിഐഎസ് ക്ലബ് തുടങ്ങിയാൽ വിദ്യാർഥികൾക്കു വ്യവസായം, ഭക്ഷ്യസ്ഥാപനങ്ങൾ എന്നിവയെപ്പറ്റി ബോധവത്കരണം നടത്താം. ഇന്ത്യയിൽ കോളജുകളിലും സ്കൂളുകളിലുമായി 6,500 ബിഐഎസ് ക്ലബ് തുടങ്ങിക്കഴിഞ്ഞു.
ബ്യൂറോ ഓഫ് സ്റ്റാൻഡേർഡ്സ് (ബിഐഎസ്) ഒന്‍പതു മുതൽ 12 വരെ ക്ലാസിലെ കുട്ടികളെ ഉൾപ്പെടുത്തിയാണു ക്ലബ് രൂപീകരിക്കുന്നത്. സർക്കാർ സഹായത്തോടെ സ്ഥാപിക്കുന്ന ലാബിൽ ഭക്ഷണം, ആയുർവേദ മരുന്നുകൾ എന്നിവയിലെ വിഷാംശങ്ങൾ, ലോഹാംശങ്ങൾ, കീടനാശിനികൾ, നിരോധിത നിറങ്ങൾ എന്നിവ വിദ്യാർഥികൾക്കു കണ്ടെത്താനാകും.
ഹൈസ്കൂളുകൾക്ക് അരലക്ഷവും എൻജിനിയറിംഗ് കോളജുകൾക്ക് ഒരു ലക്ഷവുമാണ് ധനസഹായം. പദ്ധതി കേരളത്തിൽ നടപ്പാക്കണമെന്നും ഉപയോഗിക്കുന്ന ഭക്ഷ്യവസ്തുക്കളിലെയും മരുന്നുകളിലെയും വിഷാംശം വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ കണ്ടെത്താൻ വഴിയൊരുക്കണമെന്നും ലിയോനാർഡ് ജോൺ പറഞ്ഞു.
എം.എ. യൂസഫലി 10 കോടി രൂപ സംഭാവന നൽകി
തിരുവനന്തപുരം: പ്രമുഖ വ്യവസായിയും ലുലു ഗ്രൂപ്പ് ചെയർമാനുമായ എം.എ. യൂസഫലി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 10 കോടി രൂപയുടെ ചെക്ക് കൈമാറി. സെക്രട്ടേറിയറ്റിലെ മുഖ്യമന്ത്രിയുടെ ചേംബറിലാണ് ചെക്ക് കൈമാറിയത്.
ബാങ്ക് അക്കൗണ്ട് ഉടമകൾ വീണ്ടും കെവൈസി അപ്ഡേറ്റ് ചെയ്യണം
തിരുവനന്തപുരം: ബാങ്ക് അക്കൗണ്ട് ഉടമകൾ വീണ്ടും കെവൈസി (നോ യുവർ കസ്റ്റമർ) അപഡേറ്റ് ചെയ്യണമെന്നും ഇതിനായി എല്ലാ ഗ്രാമപഞ്ചായത്തുകളിലും പ്രചാരണ പരിപാടികൾ ഒരുക്കുമെന്നും സംസ്ഥാന തല ബാങ്കേഴ്സ് കമ്മിറ്റി കണ്‍വീനർ കെ.എസ്. പ്രദീപ്.
കേരളത്തിൽ 57 ലക്ഷം ബാങ്ക് അക്കൗണ്ട് ഉടമകളാണ് കെവൈസി അപ്ഡേറ്റ് ചെയ്യാനുള്ളത്. ഇതിൽ 90 ശതമാനവും പ്രധാൻമന്ത്രി ജൻധൻ യോജന അക്കൗണ്ട് ഉടമകളാണെന്നും അദ്ദേഹം പറഞ്ഞു.
10 വർഷം കൂടുന്പോൾ കെവൈസി അപ്ഡേറ്റ് ചെയ്യണം. ഇല്ലെങ്കിൽ അക്കൗണ്ടിൽ എത്തുന്ന സബ്സിഡി തുക അടക്കം പിൻവലിക്കാൻ കഴിയാത്ത സാഹചര്യം വരും. ഓരോ പഞ്ചായത്തിലും ബ്രാഞ്ചുള്ള ബാങ്കുകളും മറ്റു ബാങ്കുകളും ചേർന്നാകും പഞ്ചായത്തു തല കാന്പയ്ൻ നടത്തുക.
പ്രധാൻമന്ത്രി ജീവൻ ജ്യോതി യോജന പദ്ധതിയുടെ പ്രീമിയം 436 രൂപയാണ്. മരണം സംഭവിച്ചാൽ രണ്ടു ലക്ഷം രൂപയുടെ വരെ ഇൻഷ്വറൻസ് പ്രീമിയം ലഭിക്കും.
പ്രധാൻമന്ത്രി സുരക്ഷാ ഭീമാ യോജന ഇൻഷ്വറൻസ് പദ്ധതി വഴി അപകടമരണത്തിന് രണ്ടു ലക്ഷം രൂപയുടെ ഇൻഷ്വറൻസ് പരിരക്ഷ ലഭിക്കും. സ്ഥിരമായ അംഗവൈകല്യമുണ്ടായാൽ രണ്ടു ലക്ഷം രൂപയും ഭാഗികമായി അംഗവൈകല്യമുണ്ടായാൽ ഒരു ലക്ഷം രൂപയും ലഭിക്കും.
വിദ്യാർഥികളെ ഉപയോഗിച്ചുള്ള വ്യാജ അക്കൗണ്ടുകൾ വ്യാപകമാകുന്നു
തിരുവനന്തപുരം: വിദ്യാർഥികളെ ഉപയോഗിച്ചുള്ള വ്യാജ ബാങ്ക് അക്കൗണ്ടുകൾ (മ്യൂൾ അക്കൗണ്ട്) സൃഷ്ടിച്ചു കോടികളുടെ കള്ളപ്പണം തിരിമറി നടത്തുന്നത് സംസ്ഥാനത്തു വ്യാപകമാകുന്നതായി സംസ്ഥാനതല ബാങ്കേഴ്സ് സമിതി. ഇത്തരം സാന്പത്തിക തട്ടിപ്പിന്റെ കേന്ദ്രമായി കേരളം മാറുന്നതായാണ് റിപ്പോർട്ടുകൾ. 18നും 25 വയസിനും മധ്യേയുള്ള കുട്ടികളാണ് തട്ടിപ്പിനായി ഉപയോഗിക്കുന്നത്.
കുട്ടികൾക്കു പണം നൽകി അവരുടെ ആധാറും പാനും അടക്കമുള്ള രേഖകൾ ഉപയോഗിച്ചു ബാങ്ക് അക്കൗണ്ട് ആരംഭിക്കും. എന്നാൽ, ഫോണ്‍ നന്പർ തട്ടിപ്പു നടത്തുന്നവരുടേതാകും.
ഈ അക്കൗണ്ട് വഴി കോടികളുടെ കൈമാറ്റം നടന്നു കഴിയുന്പോൾ ഇൻകംടാക്സും ഇഡിയും പോലീസും വീടുകളിൽ എത്തുന്പോഴായിരിക്കും കുട്ടികളും രക്ഷിതാക്കളും തട്ടിപ്പിന് ഇരയായ കാര്യം അറിയുന്നത്. എന്നാൽ, നിയമ നടപടി കുട്ടികളുടെയും രക്ഷിതാക്കളുടെയും പേരിലാകും നടക്കുകയെന്നു സംസ്ഥാനത ബാങ്കേഴ്സ് സമിതി കണ്‍വീനർ കെ.എസ്. പ്രദീപ് പറഞ്ഞു.
ഇതു തടയാൻ സ്കൂളുകളിലും കോളജുകളിലും സംസ്ഥാനതല ബാങ്കേഴ്സ് സമിതിയുടെയും ബാങ്കുകളുടെയും നേതൃത്വത്തിൽ ബോധവത്കരണ പരിപാടികൾ സംഘടിപ്പിക്കും.
വന്യജീവി ആക്രമണം മൂലമുള്ള മരണവും വന്യജീവികളുടെ എണ്ണവും കുറയുന്നതായി വനംവകുപ്പ്
ജോണ്സണ് വേങ്ങത്തടം
കൊല്ലം: വന്യജീവി ആക്രമണംമൂലമുണ്ടാകുന്ന മരണവും വന്യജീവികളുടെ എണ്ണവും കുറയുന്നതായി രേഖകള്‍ പുറത്തുവിട്ടു വനംവകുപ്പ്.
വന്യജീവി ആക്രമണ നിവാരണത്തിനായി ചര്‍ച്ചയ്ക്കായി പുറത്തുവിട്ട നയസമീപനരേഖയിലാണ് വനംവകുപ്പ് ഇതു വ്യക്തമാക്കുന്നത്. മുന്‍വര്‍ഷങ്ങളിലെ കണക്കുകളുമായി താരതമ്യം ചെയ്യുമ്പോള്‍ ഈ വര്‍ഷം മരണനിരക്ക് കുറവാണെന്ന വിചിത്രവാദമാണ് വനംവകുപ്പ് നടത്തുന്നത്.
എന്നാല്‍ ഈ നയരേഖയില്‍ തന്നെ 2011 മുതല്‍ 2025വരെയുള്ള വനംവകുപ്പിന്റെ കണക്കുകള്‍ പ്രകാരം കാട്ടാന ആക്രമണത്തില്‍ മാത്രം 285 പേര് കൊല്ലപ്പെട്ടിട്ടുണ്ട്. കാട്ടുപന്നികളുടെ ആക്രമണത്തില്‍ 70 പേരെയും കാട്ടുപോത്തിന്റെ ആക്രമണത്തില്‍ 11 പേരെയും കടുവ 11 പേരെയും മറ്റുമൃഗങ്ങള്‍ 17 പേരെയും കൊലപ്പെടുത്തിയിട്ടുണ്ട്. വന്യമൃഗങ്ങളുടെ ആക്രമണത്തില്‍ ഇക്കാലയളവില്‍ 394 പേര് കൊല്ലപ്പെട്ടെന്നും വനംവകുപ്പ് സമ്മതിക്കുന്നുണ്ട്.
2023-24 കാലഘട്ടത്തിലും കഴിഞ്ഞവര്‍ഷവും കാട്ടാനകളുടെയും കാട്ടുപന്നികളുടെയും ആക്രമണത്തില്‍ മരണസംഖ്യ കൂടുതലായതാണ് ഇത്തരമൊരു വിചിത്രകണക്കുമായി വനംവകുപ്പ് വരാനുള്ള കാരണം. 2011 മുതല്‍ 2025 വരെയുള്ളകാലഘട്ടത്തില് പാമ്പുകടിയേറ്റ് മാത്രം 1114 പേരാണ് മരിച്ചത്.
ശാസ്ത്രീയമായ പഠനങ്ങളിലും നിരീക്ഷണങ്ങളിലും കണക്കെടുപ്പുകളിലും വന്യജീവികളുടെ എണ്ണം ക്രമാതീതമായി വര്‍ധിക്കുന്നതായി കാണുന്നില്ലെന്നാണ് കരടുരേഖയില്‍ പറയുന്നത്.
എന്നാല്‍ പ്രാദേശികമായി ചിലയിടങ്ങളില്‍ ചിലയിനങ്ങളില്പ്പെട്ട ജീവികളുടെ എണ്ണത്തില്‍ വര്‍ധനവ് അനുഭവപ്പെടുന്നുണ്ടെന്നും വനംവകുപ്പ് സമ്മതിക്കുന്നു. കാട്ടുപന്നി, നാടന്‍ കുരങ്ങ്, മയില്‍, കുറുക്കന്, മലയണ്ണാന്, മ്ലാവ്, വവ്വാലുകള്‍, പാമ്പുകള്‍ മുതലായ വന്യജീവികളുടെ സാന്നിധ്യം ജനവാസമേഖലകളില്‍ വര്‍ധിച്ചിട്ടുണ്ട്.
സംസ്ഥാനത്തെ 75 നിയോജകമണ്ഡലങ്ങളില്‍ ഉള്‍പ്പെടുന്ന 273 പഞ്ചായത്തുകള്‍ വന്യജീവി ആക്രമണബാധിത പ്രദേശമായി പ്രഖ്യാപിക്കപ്പെട്ടിട്ടുണ്ട്. ഇവയില്‍ 30 പഞ്ചായത്തുകളെ ഹോട്സ്പോട്ടുകളായി വിലയിരുത്തിയിട്ടുണ്ട്. 2020-25 വര്‍ഷത്തില്‍ ജീവഹാനി സംഭവിച്ച 478 പേരുടെ ആശ്രിതര്‍ക്കു 2644 ലക്ഷം രൂപ നഷ്ടപരിഹാരമായി വിതരണം ചെയ്തു.
വന്യജീവി ആക്രമണത്തിനൊരു പ്രധാനകാരണം അധിനിവേശ സ്വഭാവമുള്ള സസ്യജാലങ്ങളുടെ വ്യാപനം മൂലം വനങ്ങളിലെ ആരോഗ്യകരമായ ആവാസവ്യവസ്ഥയുടെ തകര്‍ച്ചയാണെന്ന് കരടുനയരേഖ വ്യക്തമാക്കുന്നു.
ആനത്തൊട്ടി, തോട്ടപ്പയര്‍ തുടങ്ങിയ അധിനിവേശ സസ്യങ്ങള്‍ തദ്ദേശീയസസ്യങ്ങളെ ഉന്മൂലനം ചെയ്യുകയും വനത്തിനുള്ളില്‍ തീറ്റയുടെ ലഭ്യത കുറയ്ക്കുകയും ചെയ്തതോടെ തീറ്റ തേടിയാണ് വന്യജീവികള്‍ നാട്ടിലേക്കിറങ്ങുന്നതെന്നാണ് ഇതില്‍ പറയുന്നത്.
സിബിഎസ്ഇ ക്ലസ്റ്റര്‍ 11 അത്ലറ്റിക് മീറ്റ്; മൂവാറ്റുപുഴ കാര്‍മല്‍ പബ്ലിക് സ്കൂള്‍ മുന്നില്‍
കൊച്ചി: തിരുവനന്തപുരം മുതല്‍ എറണാകുളം വരെയുള്ള സിബിഎസ്ഇ സ്കൂളുകളുടെ ക്ലസ്റ്റര്‍ 11 അത്ലറ്റിക് മീറ്റില്‍ നിലവിലെ ചാമ്പ്യന്മാരായ മൂവാറ്റുപുഴ കാര്‍മല്‍ പബ്ലിക് സ്കൂള്‍ തേരോട്ടം തുടങ്ങി. മഹാരാജാസ് കോളജ് ഗ്രൗണ്ടില്‍ തിരിതെളിഞ്ഞ മീറ്റില്‍ 37 ഫൈനല്‍ പൂര്‍ത്തിയായപ്പോള്‍ 158 പോയിന്റുമായാണ് കാര്‍മലിന്റെ കുതിപ്പ്.
885 പോയിന്റോടെ എറണാകുളം ജില്ല ഒന്നാമതാണ്. ഇടുക്കിയും തിരുവനന്തപുരവുമാണ് യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങളില്‍. ആദ്യ 10 സ്ഥാനത്തുള്ള ഏഴു സ്കൂളുകളും എറണാകുളം ജില്ലയില്നിന്നുള്ളവയാണ്. ആണ്‍കുട്ടികളില്‍ വടുതല ചിന്മയ വിദ്യാലയയിലെ സയാന് ഫൈസലും പെണ്‍കുട്ടികളില്‍ തൃക്കാക്കര ഭവന്‍സ് വരുണ വിദ്യാലയത്തിലെ അഞ്ജലി പി.ജോഷിയും വേഗതാരങ്ങളായി.
അണ്ടര്‍ 14 ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ 20 പോയിന്റുമായി എളമക്കര ഭവന്‍സ് വിദ്യാമന്ദിറും തിരുവല്ല ബിലീവേഴ്സ് ചര്‍ച്ച് റസിഡന്റ് സ്കൂളും ഒപ്പത്തിനൊപ്പമാണ്. പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ കാക്കനാട് ഭവന്‍സ് ആദര്‍ശ വിദ്യാലയയാണു മുന്നില്‍(17). അണ്ടര്‍ 17 ബോയ്സിൽ വടുതല ചിന്മയ വിദ്യാലയം 32 പോയിന്റുമായി മുന്നിലുണ്ട്.
ഗേൾസിൽ മൂവാറ്റുപുഴ കാര്‍മല്‍ പബ്ലിക് സ്കൂളാണ് (38) ഒന്നാമത്. അണ്ടര്‍ 19 ആണ് വിഭാഗത്തിലും മൂവാറ്റുപുഴ കാര്‍മല്‍ പബ്ലിക് സ്കൂള്‍ ആധിപത്യം സ്ഥാപിച്ചു (52). 35 പോയിന്റുള്ള കാക്കനാട് ഭവന്‍സ് ആദര്‍ശ വിദ്യാലയയാണ് പെണ്‍വിഭാഗത്തില്‍ മുന്നില്‍. കനത്ത മഴകാരണം ഇന്നലെ രാവിലെ 6.30ന് തുടങ്ങേണ്ട മത്സരങ്ങള്‍ വൈകിയാണ് ആരംഭിച്ചത്. അവസാന ദിനമായ ഇന്ന് 200 മീറ്റര്‍, 800 മീറ്റര്‍, ജാവലിന്‍ത്രോ ഉള്‍പ്പെടെ 37 ഇനങ്ങളിലാണു ഫൈനല്‍.
യൂത്ത് കോണ്‍ഗ്രസ് സമ്പർക്കയാത്രയിൽനിന്നു വിട്ടുനിന്ന് ചാണ്ടി ഉമ്മന്‍
കോഴിക്കോട്: കോഴിക്കോട് നടന്ന യൂത്ത് കോൺഗ്രസിന്റെ യുവജന സമ്പർക്കയാത്രയിൽനിന്നു ചാണ്ടി ഉമ്മന്‍ എംഎല്‍എ വിട്ടുനിന്ന സംഭവം വിവാദത്തില്‍. ചാണ്ടി ഉമ്മനെതിരേ ഡിസിസി നേതൃത്വം പരസ്യമായ നിലപാട് സ്വീകരിച്ചു.
നഗരത്തില്‍ ഉണ്ടായിരുന്നിട്ടും സമരത്തില്‍ പങ്കെടുക്കാതിരുന്നത് ശരിയായില്ലെന്ന് ഡിസിസി പ്രസിഡന്റ് പ്രവീണ്‍ കുമാര്‍ മാധ്യമങ്ങളോട് പ്രതികരിച്ചതോടെ ഡിസിസി പ്രസിഡന്റിന്റെ വീട്ടിലെത്തി ചാണ്ടി ഉമ്മന്‍ എംഎല്‍എ ചര്‍ച്ച നടത്തി. ചാണ്ടി ഉമ്മന്റെ നിലപാടിനെതിരേ ഡിസിസിസി പ്രസിഡന്റ് പ്രവീണ്‍ കുമാര്‍ സംസ്ഥാന നേതൃത്വത്തെ പ്രതിഷേധമറിയിച്ചു.
അതേസമയം ആവശ്യമില്ലാത്ത വിവാദമെന്നായിരുന്നു ചാണ്ടി ഉമ്മന്റെ പ്രതികരണം. പാർട്ടിക്കുള്ളിൽ ഒരു പ്രശ്നവുമില്ലെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു. ഈ പരിപാടിക്ക് ഡിസിസി ക്ഷണിക്കാത്തതുകൊണ്ടല്ല പോകാതിരുന്നത്. ‘ദുബായിൽനിന്ന് വെളുപ്പിന് മൂന്നരയ്ക്കാണ് വന്നത്. ഞാൻ ഒരു മനുഷ്യനല്ലേ? പുലർച്ചെ അഞ്ചിനാണ് വന്നു കിടന്നത്, എല്ലാം വിവാദമാക്കിയാൽ എന്ത് ചെയ്യും? അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
കമ്മ്യൂണിക്കേഷന്റെ പ്രശ്നമാണ് ഉണ്ടായതെന്ന് ഡിസിസി പ്രസിഡന്റ് കെ. പ്രവീണ്‍കുമാര്‍ പ്രതികരിച്ചു. രാവിലെ ചാണ്ടിയെ വിളിച്ചു പരിപാടിയിൽ പങ്കെടുക്കുന്നതിനെക്കുറിച്ച് സംസാരിച്ചിരുന്നു.
സമയം സംബന്ധിച്ച് ആശയക്കുഴപ്പം ഉണ്ടായി എന്നും പ്രവീണ്‍കുമാര്‍ പറഞ്ഞു. പാർട്ടിയിൽ പ്രശ്ങ്ങളില്ല. സിദ്ദിഖ് വിഭാഗം ഷാഫി വിഭാഗം എന്നൊന്നും പാർട്ടിയിൽ ഇല്ല. ചാണ്ടിയോട് കാര്യങ്ങൾ അന്വേഷിക്കുക മാത്രമാണ് ഉണ്ടായത്. വിശദീകരണം ചോദിച്ചിട്ടില്ലെന്നും ഡിസിസി പ്രസിഡന്റ് പറഞ്ഞു.
വിവാദങ്ങൾക്കിടെ ചാണ്ടി ഉമ്മനുമായുള്ള കൂടികാഴ്ചയ്ക്ക് ശേഷം കമ്യൂണിക്കേഷൻ ഗ്യാപ്പാണെന്നായിരുന്നു ഇരുനേതാക്കളുടെയും പ്രതികരണം. പരിപാടി ചാണ്ടി ഉമ്മനായിരുന്നു ഉദ്ഘാടനം ചെയ്യേണ്ടിയിരുന്നത്. ചാണ്ടി ഉമ്മന്റെ ചിത്രം അടക്കമുള്ള പോസ്റ്ററുകളും സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്തിരുന്നു.
ഭാര്യയെ കൊലപ്പെടുത്താൻ ശ്രമം; ഭർത്താവ് അറസ്റ്റിൽ
വാഴക്കുളം: ഭാര്യയെ ചുറ്റികയ്ക്കടിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ യുവാവിനെ അറസ്റ്റ് ചെയ്തു.
ഏനാനല്ലൂർ തോട്ടഞ്ചേരി പുൽപ്പാറക്കുടിയിൽ അനന്തു ചന്ദ്ര (33)നെയാണ് കല്ലൂർക്കാട് പോലീസ് അറസ്റ്റ് ചെയ്തത്. മൂവാറ്റുപുഴ കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.
ചൊവ്വാഴ്ച വൈകുന്നേരം നാലരയോടെയായിരുന്നു സംഭവം. ഇയാളുടെ മദ്യപാന ശീലം ഭാര്യ അനു ചോദ്യം ചെയ്തതാണ് അക്രമത്തിൽ കലാശിച്ചതെന്ന് പോലീസ് പറഞ്ഞു. തലയിൽ ഗുരുതരമായി പരിക്കേറ്റ അനു കോലഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.
വിലങ്ങാട്: ഉപജീവന നഷ്ടപരിഹാരം ഒന്‍പത് മാസത്തേക്കുകൂടി നീട്ടും
തിരുവനന്തപുരം: നാദാപുരം വിലങ്ങാട് ദുരന്ത ബാധിതർക്ക് വയനാട് ചൂരൽമലയിൽ അനുവദിച്ചതിന് സമാനമായ ഉപജീവന നഷ്ടപരിഹാരം ഒമ്പത് മാസത്തേക്കു കൂടി നീട്ടി നൽകാൻ റവന്യു മന്ത്രി കെ. രാജൻ വിളിച്ചു ചേർത്ത യോഗം നിർദേശിച്ചു.
നഷ്ടപരിഹാരം സംബന്ധിച്ച് ലഭ്യമായ പുതിയ പരാതികൾ പരിശോധിച്ച് അർഹരാവർക്കു കൂടി ഉപജീവന നഷ്ടപരിഹാരം നൽകാൻ ജില്ലാ ദുരന്ത നിവാരണ അഥോറിറ്റി ചെയർമാൻ കൂടിയായ ജില്ലാ കലക്ടർക്ക് മന്ത്രി നിർദേശം നൽകി.
താമസയോഗ്യമായ പ്രദേശങ്ങൾ ഉറപ്പാക്കാൻ സംസ്ഥാന ദുരന്ത നിവാരണ അഥോറിറ്റിയുടെ ലാൻഡ്സ്ലൈഡ് അഡൈ്വസറി കമ്മിറ്റിയുടെ നേതൃത്വത്തിൽ മേഖലയിൽ പരിശോധന നടത്തും. ദുരന്തത്തിൽ തകർന്ന റോഡ്, പാലങ്ങൾ എന്നിവയ്ക്കുള്ള നിർദേശങ്ങൾക്ക് ഭരണാനുമതി നൽകിയിട്ടുണ്ട്. ഇതിനുള്ള ഫണ്ട് ഉടൻ ലഭ്യമാക്കും.
ഉരുൾപൊട്ടലിൽ വീട് നഷ്ടപ്പെട്ട 49 കുടുംബങ്ങൾക്ക് 15 ലക്ഷം രൂപ വീതം അനുവദിച്ചു. തുക ലഭ്യമായി മൂന്ന് മാസം കൂടി ചൂരൽമല ദുരന്തബാധിതർക്ക് സമാനമായി ഇവിടെയും 6,000 രൂപ വീതം വീട്ടുവാടകയും ഉറപ്പുവരുത്തും.
പട്ടികവർഗക്കാർക്ക് ഓണസമ്മാനം
തിരുവനന്തപുരം: സംസ്ഥാനത്തെ 60 വയസിനു മുകളിലുള്ള അർഹരായ 52,864 പട്ടികവർഗക്കാർക്ക് 1000 രൂപ വീതം ഈ വർഷത്തെ ഓണസമ്മാനമായി നൽകാൻ മന്ത്രിസഭ തീരുമാനിച്ചു.
കേന്ദ്ര- സംസ്ഥാന സർക്കാർ, അർധ സർക്കാർ സ്ഥാപനങ്ങളിലെ പെൻഷൻകാർ ഒഴികെയുള്ളവർക്ക് തുക ലഭിക്കും. ഇതിനായി 5,28,64,000 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് അനുവദിക്കും.
യുവനേതാവില്‍നിന്ന് മോശം അനുഭവമുണ്ടായെന്നു നടി റിനി ആന്‍ ജോര്‍ജ്
കൊച്ചി: യുവനേതാവില്‍നിന്ന് മോശം അനുഭവമുണ്ടായെന്നു നടിയും മുന്‍ മാധ്യമപ്രവര്‍ത്തകയുമായ റിനി ആന്‍ ജോര്‍ജ്. മൂന്നര വര്‍ഷം മുമ്പായിരുന്നു ആദ്യ അനുഭവം.
നിരവധി തവണ അശ്ലീല സന്ദേശങ്ങള്‍ അയച്ചു. ഇക്കാര്യങ്ങളെല്ലാം അവരുടെ പ്രസ്ഥാനത്തിലെ നേതാക്കളോടു പരാതിയായി പറഞ്ഞിട്ടും നടപടിയുണ്ടായില്ലെന്നും റിനി കൊച്ചിയില്‍ മാധ്യമങ്ങളോട് പറഞ്ഞു.
പുറത്ത് പരാതിപ്പെടുമെന്നു പറഞ്ഞപ്പോള്‍ പോയി പറയാനായിരുന്നു നേതാവിന്റെ മറുപടി. “ഹു കെയേഴ്സ്” എന്നാണു നേതാവിന്റെ മനോഭാവം. നേതാവിന്റെ പേര് ഇപ്പോള്‍ വെളിപ്പെടുത്തുന്നില്ല. എന്നാല്‍ ഇനി അക്കാര്യം ആലോചിക്കുമെന്നും റിനി മാധ്യമങ്ങളോട് പറഞ്ഞു.
സോഷ്യല്‍ മീഡിയയിലൂടെയാണ് നേതാവിനെ പരിചയപ്പെട്ടത്. പരിചയപ്പെട്ട ഉടനെ തന്നെ മോശം പെരുമാറ്റം ഉണ്ടായി. എന്നാല്‍ അപ്പോള്‍തന്നെ പ്രതികരിച്ചുവെന്നും ഇതിനുശേഷം കുറച്ചു നാളത്തേക്ക് കുഴുപ്പമൊന്നും ഉണ്ടായില്ലെന്നും റിനി പറഞ്ഞു.
ഇയാളില്‍നിന്നു പീഡനം നേരിട്ട പെണ്‍കുട്ടികളുണ്ട്. ഈ പെണ്‍കുട്ടികളെ തനിക്കറിയാം. തുറന്നുപറയാന്‍ മടിയുള്ള നിരവധി പേരുണ്ട്. അവരെല്ലാം മുന്നോട്ടുവരണം. പാര്‍ട്ടി അയാളെ സംരക്ഷിക്കുകയാണ്. നേതാവിന്റെ പേര് പറയാത്തത് ആ പ്രസ്ഥാനത്തില്‍ ഉള്ളവരുമായുള്ള അടുപ്പം കൊണ്ടാണെന്നും റിനി പറഞ്ഞു.
ചികിത്സാ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട പരാതിപരിഹാര സമിതി: എൻ. ജീവൻ ചെയർമാൻ
തിരുവനന്തപുരം: 2018ലെ കേരള ക്ലിനിക്കൽ എസ്റ്റാബ്ലിഷ്മെന്റ് ആക്ടിന്റെ ഭാഗമായുള്ള പരാതിപരിഹാര സമിതി പുനഃസംഘടിപ്പിച്ചു.
അഡീഷണൽ നിയമസെക്രട്ടറിയായി വിരമിച്ച എൻ. ജീവനാണു ചെയർമാൻ. വിരമിച്ച ചീഫ് കണ്‍സൾട്ടന്റും പൊലീസ് സർജനുമായ ഡോ. പി. ബി. ഗുജറാൾ, സംസ്ഥാന മെഡിക്കൽ കൗണ്‍സിൽ ലീഗൽ സെൽ ചെയർമാനും ന്യൂറോളജിസ്റ്റുമായ ഡോ. വി.ജി. പ്രദീപ് കുമാർ എന്നിവർ അംഗങ്ങളാണ്. നിയമനത്തിനു സംസ്ഥാന സർക്കാർ അംഗീകാരം നൽകി.
വേടന്റെ അറസ്റ്റ്: വിലക്ക് നീട്ടി
കൊച്ചി: ലൈംഗിക പീഡനക്കേസില്‍ റാപ്പര്‍ വേടന് എന്ന ഹിരണ്‍ ദാസ് മുരളിയെ അറസ്റ്റ് ചെയ്യുന്നതിനുള്ള വിലക്ക് ഹൈക്കോടതി തിങ്കളാഴ്ച വരെ നീട്ടി. വേടനെതിരായ ലഹരിക്കേസുകള്‍ ചൂണ്ടിക്കാട്ടി മുന്‍കൂര്‍ ജാമ്യഹര്‍ജിയെ സര്‍ക്കാര്‍ കോടതിയില്‍ എതിര്‍ത്തു.
കേസില്‍ കക്ഷിചേര്‍ന്ന അതിജീവിത ഇന്നലെയും കൂടുതല്‍ വാദങ്ങള്‍ ഉന്നയിച്ചു. യുവതി നല്കിയ പരാതിയില്‍ തൃക്കാക്കര പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ വേടന് നല്കിയ ഹര്‍ജിയാണു കോടതിയുടെ പരിഗണനയിലുള്ളത്.
വിവാഹത്തില്‍നിന്നു വേടന് പിന്മാറിയത് അതിജീവിതയുടെ മാനസികാരോഗ്യം തകര്ത്തുവന്നും മറ്റു യുവതികളും പരാതികള്‍ ഉന്നയിച്ചിട്ടുണ്ടന്നും വാദം ഉന്നയിച്ചു. എന്നാല്‍, സ്വന്തം കേസിന്റെ പരിധിയില്‍നിന്നു വാദിക്കണമെന്ന് കോടതി ആവര്‍ത്തിച്ചു.
സമൂഹമാധ്യമ പോസ്റ്റുകളും മറ്റും ആധാരമാക്കിയുള്ള അടിസ്ഥാനമില്ലാത്ത വാദങ്ങള്‍ പരിഗണിക്കാനാകില്ല. പരാതിക്കാരിയുടെ അഭിഭാഷക നിയമത്തിന്റെ പരിധിക്കപ്പുറം കടക്കാതിരിക്കാന്‍ ശ്രദ്ധിക്കണമെന്നും വിവാഹവാഗ്ദാനമെന്നതു ക്രിമിനല്‍ കുറ്റം ചുമത്താന്‍ പര്യാപ്തമല്ലെന്നും കോടതി വ്യക്തമാക്കി.
റബര്‍ വില കുത്തനെ ഇടിഞ്ഞു
കോട്ടയം: ഒരു മാസത്തിനുള്ളില്‍ റബര്‍ വിലയിലെ ഇടിവ് കിലോയ്ക്ക് 20 രൂപ. മേല്‍ത്തരം ഷീറ്റിന് 216 രൂപയില്‍നിന്നാണ് 196 രൂപയിലേക്കുള്ള താഴ്ച.
ആര്‍എസ്എസ് മൂന്ന് ഗ്രേഡിന് ഇന്നലെ 193 രൂപയാണ് നിരക്ക്. വ്യാപാരി വില 185-87 രൂപയിലേക്ക് കുറഞ്ഞു. അമേരിക്കന്‍ പ്രഹരച്ചുങ്കം വിപണിയിലുണ്ടാക്കിയ അനിശ്ചിതത്വമാണ് റബറിലെ താഴ്ചയ്ക്ക് പ്രധാന കാരണമായത്.
ഷീറ്റിനൊപ്പം ലാറ്റക്സിനും ഒട്ടുപാലിനും വില കുറഞ്ഞു. മഴ ശക്തമായി തുടരുന്നതിനാല്‍ റബര്‍ ഉത്പാദനം നാമമാത്രമാണ്. കിഴക്കനേഷ്യന്‍ രാജ്യങ്ങളിലും ഉത്പാദനം നന്നേ കുറഞ്ഞു. വിദേശ വിലയിലെ താഴ്ചയും റബര്‍ ആഭ്യന്തര വിലയിടിവില്‍ പ്രധാന കാരണമായിട്ടുണ്ട്. ഇന്നലെ ബാങ്കോക്ക് വില 186 രൂപയാണ്.
സ്വര്‍ഗചിത്ര അപ്പച്ചനെതിരായ കേസ് ഹൈക്കോടതി റദ്ദാക്കി
കൊച്ചി: മലയാളസിനിമ ‘വെള്ളിനക്ഷത്ര’ത്തിന്റെ വിതരണക്കാരനായ സ്വര്‍ഗചിത്ര അപ്പച്ചനെതിരേ രജിസ്റ്റർ ചെയ്ത കേസ് ഹൈക്കോടതി റദ്ദാക്കി.
സിനിമയില്‍ നടന് സിദ്ദിഖ് ഒരു കുഞ്ഞിനെ കഴുത്തു ഞെരിച്ച് കൊലപ്പെടുത്തുന്ന രംഗം പ്രേക്ഷകരില്‍ ഭയമുളവാക്കിയെന്നു ചൂണ്ടിക്കാട്ടി രജിസ്റ്റർ ചെയ്ത കേസാണു റദ്ദാക്കിയത്.
സെന്‍സര്‍ ബോര്‍ഡ് സര്‍ട്ടിഫിക്കറ്റ് നല്‍കിയതിനുശേഷമാണ് ഈ രംഗം കൂട്ടിച്ചേര്‍ത്തതെന്നായിരുന്നു പ്രോസിക്യൂഷന്റെ ആരോപണം.
സിസിബിഐ യൂത്ത് ഡയറക്ടേഴ്സ് മീറ്റ് തുടങ്ങി
കൊച്ചി: ഭാരത ലത്തീൻ കത്തോലിക്കാ മെത്രാൻസമിതിയുടെ (സിസിബിഐ) യുവജന കമ്മീഷന്റെ നേതൃത്വത്തിൽ നാഷണൽ ഡയറക്ടേഴ്സ് മീറ്റ് എറണാകുളം ആശീർഭവനിൽ തുടങ്ങി. ഇന്ത്യയിലെ ലത്തീൻ രൂപതകളിൽ യുവജന പ്രേഷിതരംഗത്ത് നേതൃത്വം നൽകുന്ന വൈദികരും യുവജന അഡ്വൈസർമാരുമാണ് പങ്കെടുക്കുന്നത്.
കെആർഎൽസിബിസി യൂത്ത് കമ്മീഷൻ ചെയർമാൻ ബിഷപ് ഡോ. ആർ. ക്രിസ്തുദാസ് ഉദ്ഘാടനം ചെയ്തു. സിസിബിഐ യൂത്ത് കമ്മീഷൻ ചെയർമാൻ ബിഷപ് ഡോ. ഇഗ്നേഷ്യസ് ഡിസൂസ അധ്യക്ഷത വഹിച്ചു.
കമ്മീഷൻ മെംബർ ബിഷപ് ഡോ. ജയറവോ പൊളിമേറ, കെആർഎൽസിബിസി ഡെപ്യൂട്ടി ഡയറക്ടർ ഡോ. ജിജു ജോർജ് അറക്കത്തറ, യൂത്ത് കമ്മീഷൻ സെക്രട്ടറി ഫാ. അനൂപ് കളത്തിത്തറ, ഫാ. ചേതൻ മച്ചാഡോ, ഫാ.ജോൺ ബെർമൻ, ഐസിവൈഎം ജനറൽ സെക്രട്ടറി സുപ്രിയ വർഗീസ് തുടങ്ങിയവർ പ്രസംഗിച്ചു. സമ്മേളനം ഇന്നു സമാപിക്കും.
ബിജെപി സംസ്ഥാന നേതൃയോഗം നാളെ; അമിത് ഷാ എത്തും
കൊച്ചി: ബിജെപി സംസ്ഥാന നേതൃയോഗം നാളെ കൊച്ചിയിൽ നടക്കും. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ സാന്നിധ്യത്തിൽ പാലാരിവട്ടം റിനൈ ഹോട്ടലിലാണു യോഗം.
തദ്ദേശ തെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങൾക്കും സ്ഥാനാർഥിനിർണയത്തിലും പ്രചാരണത്തിലും സ്വീകരിക്കേണ്ട മാനദണ്ഡങ്ങൾക്കും യോഗം അന്തിമരൂപം നൽകും.
സംസ്ഥാന ഭാരവാഹികൾക്കുപുറമെ, കോർ കമ്മിറ്റി അംഗങ്ങൾ, ജില്ലാ പ്രസിഡന്റുമാർ, ജില്ലകളിലെ തെരഞ്ഞെടുപ്പ് കമ്മിറ്റികളുടെ ചുമതലക്കാർ തുടങ്ങിയവരും യോഗത്തിൽ പങ്കെടുക്കും.
വിസി നിയമനം: ഗവർണർ റിവ്യു ഹർജി നൽകും
തിരുവനന്തപുരം: സാങ്കേതിക, ഡിജിറ്റൽ സർവകലാശാലകളിലെ വൈസ് ചാൻസലർ നിയമനത്തിനുള്ള സുപ്രീംകോടതി വിധിക്കെതിരേ ഗവർണർ റിവ്യു ഹർജി സമർപ്പിക്കും.
യുജിസി പ്രതിനിധിയെ ഒഴിവാക്കി വിസി നിയമനത്തിനുള്ള സെർച്ച് കമ്മിറ്റി രൂപീകരിച്ചുള്ള ഉത്തരവിനെതിരേയാ ണ് സുപ്രീംകോടതിയിൽ പുനഃപരിശോധനാ ഹർജി നൽകുക.
പുനഃപരിശോധനാ ഹർജി സമർപ്പിക്കുന്ന കാര്യം യുജിസിയെയും അറിയിക്കും. അക്കാദമിക് വിദഗ്ധരല്ലാത്തവർ സെർച്ച് കമ്മിറ്റിയിലുണ്ടാകുന്നത് യുജിസി ചട്ടങ്ങൾക്കു വിരുദ്ധമാണെന്ന കാര്യവും ചൂണ്ടിക്കാട്ടും.
അക്കാദമിക് വിദഗ്ധനല്ലാത്ത, വിരമിച്ച ജഡ്ജിയെ സേർച്ച് കമ്മിറ്റിയുടെ അധ്യക്ഷനാക്കിയതും നിയമനത്തിൽ മുഖ്യമന്ത്രിക്കു പ്രധാന ചുമതല നൽകുന്നതും യുജിസി ചട്ടങ്ങൾക്ക് വിരുദ്ധമാണെന്നു ഹർജിയിൽ ചൂണ്ടിക്കാട്ടും. ഇതു സംബന്ധിച്ചു ഗവർണർ കൂടുതൽ നിയമോപദേശം തേടും.
മമ്മൂട്ടി ചികിത്സയ്ക്കുശേഷം ഷൂട്ടിംഗ് ലൊക്കേഷനിലേക്ക്
കൊച്ചി: ചികിത്സയ്ക്കായി ഏഴു മാസത്തോളം സിനിമയിൽനിന്നു വിട്ടുനിന്ന മെഗാ സ്റ്റാർ മമ്മൂട്ടി മടങ്ങിയെത്തുന്നു.
ചെന്നൈയിലുള്ള താരം പൂർണ ആരോഗ്യവാനാണെന്ന് ഡോക്ടർമാർ സ്ഥിരീകരിച്ചു. വിവിധ മെഡിക്കൽ പരിശോധനകളുടെ ഫലങ്ങൾ ഇന്നലെ ലഭിച്ചതോടെയാണു സ്ഥിരീകരണം.
വൈകാതെ താരം കേരളത്തിലേക്കു മടങ്ങും. സെപ്റ്റംബറിൽ മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിംഗിന്റെ ഭാഗമാകുമെന്ന് മമ്മൂട്ടിയോട് അടുത്ത വൃത്തങ്ങൾ അറിയിച്ചു. രോഗമുക്തിയെക്കുറിച്ച് നിർമാതാവ് ആന്റോ ജോസഫ് ഇന്നലെ രാവിലെ സമൂഹമാധ്യമത്തിൽ കുറിച്ചതോടെയാണ് മമ്മൂട്ടിയുടെ തിരിച്ചുവരവിനെക്കുറിച്ചുള്ള സൂചന ആദ്യം പുറത്തറിയുന്നത്.
""ലോകമെമ്പാടുമുള്ള ഒരുപാടുപേരുടെ പ്രാർഥന ഫലം കണ്ടു. ദൈവമേ നന്ദി, നന്ദി, നന്ദി''- ആന്റോ കുറിച്ചു. നവാഗതനായ ജിതിൻ കെ. ജോസ് സംവിധാനം ചെയ്യുന്ന "കളങ്കാവിൽ’ എന്ന സിനിമയാണ് തിയേറ്ററുകളിലെത്തുന്ന അടുത്ത മമ്മൂട്ടിചിത്രം.
കിണറ്റിൽ വീണ രണ്ടരവയസുകാരിയെ രക്ഷിക്കാൻ പിതാവ് പിന്നാലെ ചാടി
കടുത്തുരുത്തി: കിണറ്റില്‍ വീണ രണ്ടരവയസുകാരിയെ രക്ഷിക്കാൻ പിതാവ് 40 അടി താഴ്ചയുള്ള കിണറ്റിലേക്ക് ചാടി. കുഞ്ഞിനെയും പിതാവിനെയും കരകയറ്റാൻ സിനിമ സഹസംവിധായകനും തൊഴിലാളിയും പിന്നാലെ ഇറങ്ങി.
മാഞ്ഞൂര്‍ തൂമ്പില്‍പറമ്പില്‍ സിറിലിന്റെ മകള്‍ ലെനറ്റ് സിറിൽ (രണ്ടര) ആണ് ചെറിയ ഉയരത്തില്‍ ചുറ്റുമതില്‍ കെട്ടിയ 40 അടി താഴ്ചയുള്ള കിണറ്റിലേക്കു വീണത്. ഉടന്‍തന്നെ പിതാവ് സിറിൽ കുഞ്ഞിനെ രക്ഷിക്കാനായി കിണറ്റിലേക്കു ചാടി.
കുഞ്ഞിനെ വെള്ളത്തിൽ ഉയർത്തിപ്പിടിച്ചു നിന്നെങ്കിലും കരയ്ക്കു കയറാൻ സിറിലിനു കഴിഞ്ഞില്ല. ഇതോടെ ഇരുവരെയും രക്ഷിക്കാനായി സിനിമ സഹസംവിധായകനായ ഇരവിമംഗലം നീലംപടത്തിൽ തോമസ്കുട്ടി രാജുവും മറ്റൊരു തൊഴിലാളി വി.എം. മാത്യുവും കിണറ്റിലേക്ക് ഇറങ്ങി. ഇവരും കിണറ്റിൽ കുടുങ്ങിയതോടെ കടുത്തുരുത്തി ഫയർഫോഴ്സ് എത്തിയാണ് എല്ലാവരെയും പുറത്തെടുത്തത്.
ഇന്നലെ വൈകുന്നേരം 3.45 ഓടെ കടുത്തുരുത്തി ഇരവിമംഗലം പബ്ലിക് ലൈബ്രറിക്കു സമീപമായിരുന്നു സംഭവം. ഖത്തറില്‍ നഴ്സായ സിറിൽ ഒരാഴ്ച മുമ്പാണ് നാട്ടിലെത്തിയത്. താമസിക്കാനായി വീട് നോക്കാനാണ് സിറിലും മകളും ഭാര്യ ആന്‍ മരിയയുടെ പിതാവ് സിറിയക്കും അമ്മ ആനിയമ്മയും തിരുവല്ല സ്വദേശി ജെറിന്റെ കക്കത്തുമലയിലെ വീട്ടിലെത്തുന്നത്.
വീട് സൂക്ഷിക്കുന്നത് തോമസുകുട്ടിയാണ്. മറ്റുള്ളവർ വീടു നോക്കുന്നതിനിടെ ലെനറ്റ് മുറ്റത്തെ കിണറ്റിലേക്കു കാല്‍വഴുതി വീഴുകയായിരുന്നു. സിറിൽ കിണറ്റിലേക്കു ചാടി കുഞ്ഞിനെ മുങ്ങിയെടുത്തു. എന്നാല്‍, തിരികെ കയറാന്‍ കഴിഞ്ഞില്ല.
തോമസുകുട്ടിയും വീടിനു സമീപം ഉണ്ടായിരുന്ന മാത്യുവും കിണറ്റില്‍ ഇറങ്ങി താങ്ങി. ഇതിനിടെ, കുട്ടിയെ എടുത്തു നിന്നിരുന്ന സിറിൽ കുഴഞ്ഞു. ഉടനെ തോമസുകുട്ടി കുട്ടിയെ വാങ്ങി, സിറിലിനെ മോട്ടോര്‍ പൈപ്പില്‍ പിടിച്ചു നിര്‍ത്തിച്ചു. തുടര്‍ന്ന് കടുത്തുരുത്തി ഫയര്‍ഫോഴ്സ് എത്തി ഏണിയും വലയും ഉപയോഗിച്ചാണ് ഇവരെ രക്ഷിച്ചത്. സിറിലിനെയും ലെനറ്റിനെയും മുട്ടുചിറ എച്ച്ജിഎം ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കണ്ണൂരിലും കാസർഗോട്ടും തെരുവുനായ 20 പേരെ കടിച്ചുകീറി
കണ്ണൂർ, കാസർഗോഡ് ജില്ല കളിൽ വീണ്ടും തെരുവുനായയുടെ ആക്രമണം. കണ്ണൂർ നഗരത്തിൽ സബ് ജയിൽ പരിസരം, കാൽടെക്സ് ഭാഗങ്ങളിൽനിന്നാണ് 14 പേർക്ക് തെരുവുനായയുടെ കടിയേറ്റത്. ഇവരെല്ലാം ജില്ലാ ആശുപത്രിയിൽ ചികിത്സ തേടി. ഇന്നലെ ഉച്ചയ്ക്ക് 12.30 ഓടെയായിരുന്നു സംഭവത്തിന്റെ തുടക്കം.
മൂന്നു പേർക്ക് സബ് ജയിൽ പരിസരത്തുനിന്നാണ് നായയുടെ കടിയേറ്റത്. കാൾടെക്സിൽവച്ച് 11 പേർക്കും കടിയേറ്റു. ഗോപിക (20) പാപ്പിനിശേരി, നിസാർ (25) താവക്കര, ഫ്രാൻസിസ് (73), പ്രതാപ് (25) കണ്ണപുരം, സുഹൈൽ (42) മാതമംഗലം, പദ്മനാഭൻ (64) ബ്ലാത്തൂർ, മോഹനൻ, സീമ, ചാന്ദ്നി, പ്രീത, സുധ തുടങ്ങിയവർക്കാണ് നായയുടെ കടിയേറ്റത്.
കാസർഗോഡ് നീർച്ചാൽ ഏണിയാർപ്പിൽ തെരുവുനായയുടെ ആക്രമണത്തിൽ ആറുപേർക്ക് പരിക്കേറ്റു. വീടിന്റെ സിറ്റൗട്ടിൽ കളിക്കുകയായിരുന്ന മൂന്നുവയസുകാരി നവന്യ, ബിർമിനടുക്ക അങ്കണവാടിയിലെ ജീവനക്കാരി ജോൺസി എന്ന അശ്വതി(48), ഏണിയാർപ്പ് ലൈഫ് വില്ലയിലെ റിസ്വാന(19), കുദുക്കോളിയിലെ ഷാൻവി(10), ചന്ദ്രൻ(38), ബദിയടുക്കയിലെ ഗണേഷ്(31) എന്നിവർക്കാണ് കടിയേറ്റത്. തിങ്കളാഴ്ച വൈകുന്നേരം 5.30ഓടെയാണ് പാഞ്ഞെത്തിയ തെരുവുനായ വഴിനീളെ ആക്രമണം നടത്തിയത്.
നവന്യയെ കാസർഗോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മറ്റുള്ളവർ ജനറൽ ആശുപത്രിയിൽ ചികിത്സ തേടി.
സിപിഎം കത്ത് വിവാദം: വീണ്ടും പ്രതികരണവുമായി ഷര്‍ഷാദ്
കണ്ണൂര്‍: സിപിഎം കത്ത് വിവാദവുമായി ബന്ധപ്പെട്ട് മുഹമ്മദ് ഷര്‍ഷാദ് ഫേസ്ബുക്കില്‍ പ്രതികരണവുമായി രംഗത്തെത്തി. താന്‍ വ്യവസായി അല്ല, ഒരു ബിസിനസുകാരന് മാത്രമാണെന്നും മാധ്യമങ്ങള്‍തന്നെയാണ് പലപ്പോഴും വ്യവസായിയായി തന്നെ ചിത്രീകരിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.
ഡല്‍ഹി ഹൈക്കോടതിയില്‍ രാജേഷ് കൃഷ്ണ ഫയല്‍ ചെയ്ത കേസില്‍ ചില മാധ്യമസ്ഥാപനങ്ങളോടൊപ്പം തന്നെയും പ്രതിയായി ഉള്‍പ്പെടുത്തിയതാണ് വിവാദത്തിനു തുടക്കമെന്നാണ് ഷര്‍ഷാദ് പറയുന്നത്.
മാധ്യമങ്ങള്‍ക്ക് സ്വാഭാവികമായും കേസ് റിപ്പോര്‍ട്ട് ചെയ്യേണ്ടി വന്നപ്പോള്‍ തന്നെയും ബന്ധപ്പെട്ട് പ്രതികരണം തേടുകയായിരുന്നുവെന്നും അതാണ് ഇപ്പോള്‍ വളച്ചൊടിച്ച് ആരോപണങ്ങളാക്കുന്നതെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.
“ഞാന്‍ ആരെയും സാമ്പത്തികമായി പറ്റിച്ചിട്ടില്ല. സോഷ്യല്‍ മീഡിയയിലും ചാനലുകളിലും തുറന്നുപറയുന്നവനാണ് ഞാന്‍. ബാങ്ക് വായ്പാ പ്രശ്നവുമായി ബന്ധപ്പെട്ട് എനിക്കെതിരേ പ്രചരിക്കുന്ന ജപ്തി ആരോപണം വാസ്തവവിരുദ്ധമാണ്. കുടുംബം തകര്‍ത്തവനെ ഞാന്‍ ഒരിക്കലും വെറുതെ വിടില്ല.
പാര്‍ട്ടിക്കുള്ളില്‍ പരാതി നല്കിയതും അതിന്റെ അടിസ്ഥാനത്തില്‍ നടപടികളുണ്ടായതും വാസ്തവമാണ്. സ്വന്തം കുടുംബജീവിതത്തിലെ പ്രതിസന്ധികള്‍, കുട്ടികളെ കാണാന്‍ കഴിയാത്ത സാഹചര്യം, വ്യാജ പ്രചാരണങ്ങള്‍ എന്നിവയെല്ലാം എന്നെ ബാധിച്ചിട്ടുണ്ട്’’ - അദ്ദേഹം പോസ്റ്റില്‍ പരാമര്‍ശിച്ചു.
മമ്മൂട്ടിയെക്കുറിച്ച് പറഞ്ഞ കാര്യങ്ങള്‍ വളച്ചൊടിച്ച് പ്രചരിപ്പിച്ചതായും താന്‍ പറഞ്ഞത് വാസ്തവമാണെന്നും ബോധമുള്ള മലയാളികള്‍ക്ക് അത് മനസിലായി എന്നും ഷര്‍ഷാദ് ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.
കത്ത് വിവാദം: സിപിഎമ്മിന് ഉത്തരംമുട്ടിയെന്ന് സണ്ണി ജോസഫ്
കോട്ടയം: കത്ത് വിവാദത്തില്‍ സിപിഎമ്മിന് ഉത്തരംമുട്ടിയെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്. വിവാദം നിഷേധിക്കാന്‍ അവരുടെ പക്കല്‍ ഒന്നുമില്ല. അവഗണിക്കുക, അസംബന്ധമെന്ന് പറയുക എന്ന കുബുദ്ധിയാണ് സിപിഎം ഇപ്പോള്‍ സ്വീകരിച്ചിരിക്കുന്നത്.
വന്‍കിട പണക്കാര് പാര്‍ട്ടിയെ സ്വാധീനിക്കുകയാണ്. ഇപ്പോള്‍ ഗുരുതരമായ ആക്ഷേപമാണ് ഉയര്‍ന്നിട്ടുള്ളതെന്നും സണ്ണി ജോസഫ് കോട്ടയത്ത് മാധ്യമങ്ങളോട് പറഞ്ഞു.
സര്‍ക്കാരിന്റെ പദ്ധതിക്കായി വന്ന ഫണ്ട് വകമാറ്റി ചെലവഴിച്ച് സിപിഎം നേതാക്കന്മാരുടെയും സ്വന്തക്കാരുടെയും കൈകളിലേക്ക് എത്തിയെന്ന ഗൗരവമേറിയ ആക്ഷേപമാണ് ഉയര്‍ന്നിരിക്കുന്നത്. ഇതില്‍ അന്വേഷണവും നടപടിയും ഉണ്ടാകണമെന്നും സണ്ണി ജോസഫ് പറഞ്ഞു.
എം.ആർ. അജിത് കുമാറിന്റെ കേസില്‍ മുഖ്യമന്ത്രി സത്യപ്രതിജ്ഞാ ലംഘനം നടത്തിയെന്നും അജിത്ത് കുമാര്‍ ആര്‍എസ്എസുമായിട്ടുള്ള പാലമാണെന്നും സണ്ണി ജോസഫ് ആരോപിച്ചു.
സിപിഎം നേതാക്കള്‍ ഒളിച്ചു കളിക്കുന്നു: വി.ഡി. സതീശൻ
കൊച്ചി: ഈ സര്‍ക്കാരിന്റെ കാലത്തു സിപിഎമ്മിലുണ്ടായ അവതാരങ്ങളിൽ എറ്റവും അവസാനത്തേതാണ് രാജേഷ് കൃഷ്ണയെന്നു പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ.
വിവാദ കത്തില്‍ സിപിഎം നേതാക്കള്‍ മറുപടി പറയാതെ ഒളിച്ചു കളിക്കുന്നു. മറുപടി പറയാത്തതാണു കത്തിന്റെ വിശ്വാസ്യത കൂട്ടുന്നതെന്നും പ്രതിപക്ഷനേതാവ് കൊച്ചിയിൽ മാധ്യമങ്ങളോട് പറഞ്ഞു.
രാജേഷ് കൃഷ്ണയെ അറിയില്ലെന്നു സിപിഎമ്മിലെ ആരോപണവിധേയരായ ആരും പറഞ്ഞിട്ടില്ല. എല്ലാവര്ക്കും അറിയാം. മധുര പാര്‍ട്ടി കോണ്‍ഗ്രസില്‍നിന്നു പുറത്താക്കിയെന്ന ആരോപണം രാജേഷ് കൃഷ്ണ തന്നെ സമ്മതിച്ചിട്ടുണ്ട്. അയാള്‍ എങ്ങനെയാണു പ്രതിനിധിയായത്? എന്തുകൊണ്ടാണ് അയാളെ പുറത്താക്കിയത്?
മുഖ്യമന്ത്രി ലണ്ടനില്‍ പോയപ്പോഴും രാജേഷ് കൃഷ്ണ ഒപ്പമുണ്ടായിരുന്നു. അവിടെ അയാളുടെ പ്രസക്തി എന്തായിരുന്നു? പ്രവാസി ചിട്ടിഫണ്ടുമായി ബന്ധപ്പെട്ടും ഇയാളുടെ പ്രസക്തി എന്താണ്? ചെന്നൈയില്‍ കമ്പനി രൂപീകരിച്ച് സിപിഎം നേതാക്കളുടെ അക്കൗണ്ടിലേക്ക് അയാള്‍ പണം അയച്ചത് എന്തിനാണ്? പിണറായിയുടെ ഭാഷയില്‍ പറഞ്ഞാല്‍ അയാള്‍ ഒരു അവതാരമാണ്.
ആരെ രക്ഷിക്കാനാണു കത്ത് പുറത്തുവിട്ടതെന്നത് അന്വേഷിക്കണമെന്നും വി.ഡി. സതീശൻ ആവശ്യപ്പെട്ടു.
പി. കൃഷ്ണപിള്ള അനുസ്മരണത്തിൽ ക്ഷണിച്ചില്ല ; അതൃപ്തി പരസ്യമാക്കി ജി. സുധാകരന്
ആലപ്പുഴ: പി. കൃഷ്ണപിള്ള അനുസ്മരണ പരിപാടികളില്‍ ക്ഷണിക്കാത്തതില്‍ അതൃപ്തി പരസ്യമാക്കി മുന്‍ മന്ത്രിയും മുതിര്‍ന്ന സിപിഎം നേതാവുമായ ജി.സുധാകരന്.
ഇരു കമ്യൂണിസ്റ്റ് പാര്‍ട്ടികളും ആലപ്പുഴ വലിയ ചുടുകാട് രക്തസാക്ഷി മണ്ഡപത്തില്‍ സംഘടിപ്പിച്ച ഔദ്യോഗിക അനുസ്മരണ പരിപാടി കഴിഞ്ഞ ശേഷം ഓട്ടോറിക്ഷയില്‍ ഒറ്റയ്ക്കു വലിയ ചുടുകാട്ടില്‍ എത്തി പുഷ്പാര്‍ച്ചന നടത്തി അഭിവാദ്യം അര്‍പ്പിച്ചു.
എളമരം കരീമായിരുന്നു ഇത്തവണ അനുസ്മരണ ചടങ്ങിന്റെ ഉദ്ഘാടകന്‍. വിഎസിന് അസുഖം വന്ന ശേഷം താനായിരുന്നു ഉദ്ഘാടകനെന്നും മാറ്റം ഉണ്ടായത് ഇത്തവണയാണെ ന്നും അദ്ദേഹം മാധ്യമങ്ങളോടു പറഞ്ഞു.
എന്നെ വിളിച്ചില്ല. ബോധപൂര്‍വമാണോ വിളിക്കാതിരുന്നത് എന്നറിയില്ല. കഴിഞ്ഞ വര്‍ഷം വരെ ഞാനുണ്ടായിരുന്നു. വിഎസിന് വയ്യാതായതിനു ശേഷം കഴിഞ്ഞ നാലഞ്ചു വര്‍ഷമായി ഞാനായിരുന്നു പരിപാടി ഉദ്ഘാടനം ചെയ്തിരുന്നത്.
സംസ്ഥാന കമ്മിറ്റിയില്‍നിന്ന് ഒഴിവായ ശേഷവും ജില്ലാ കമ്മിറ്റി എന്നക്കൊണ്ടാണ് ഉദ്ഘാടനം ചെയ്യിച്ചത്. ജില്ലയില്‍ ഏറ്റവും മുതിര്‍ന്ന പാര്‍ട്ടി നേതാവ് താനാണെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു. ഇത്തവണ വിളിക്കാതിരുന്നതിനു പിന്നിലെന്താണെന്നു മനസിലാകുന്നില്ലെന്നു പറഞ്ഞ സുധാകരന് ഒരു വര്‍ഷത്തിനിടയില്‍ വിളിക്കാതിരിക്കാന്‍ കാരണമായ ഒന്നും സംഭവിച്ചിട്ടില്ലെന്നും കൂട്ടിച്ചേർത്തു.
സമീപ കാലത്ത് സര്‍ക്കാരിനെതിരേ ജി. സുധാകരന് നടത്തിയിട്ടുള്ള വിമര്‍ശനങ്ങളും മറ്റുമാണ് അദ്ദേഹത്തെ പാര്‍ട്ടി പരിപാടിയില്‍നിന്ന് അകറ്റിനിര്‍ത്തിയതിനു പിന്നിലെന്നാണ് സൂചന.
സിപിഎമ്മും സിപിഐയും സംയുക്തമായാണ് ആലപ്പുഴയില്‍ പി. കൃഷ്ണപിള്ള അനുസ്മരണ ചടങ്ങുകള്‍ സംഘടിപ്പിക്കുന്നത്. മുഖ്യ പ്രസംഗകനോ ഉദ്ഘാടകനോ ആയാണ് സുധാകരന് പങ്കടുത്തിരുന്നത്. ഇത്തവണ സിപിഎം കേന്ദ്ര കമ്മിറ്റി അംഗം എളമരം കരീം ആയിരുന്നു ഉദ്ഘാടകന്‍.
മന്ത്രിമാരായ സജി ചെറിയാന്, പി. പ്രസാദ്, സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം എന്നിവരടക്കം ഇരുപാര്‍ട്ടികളുടെയും നേതാക്കള്‍ പങ്കെടുത്തു. ഔദ്യോഗിക അനുസ്മരണ പരിപാടികള്‍ കഴിഞ്ഞ് എല്ലാവരും മടങ്ങിയപ്പോഴായിരുന്നു ജി. സുധാകരന് ഓട്ടോറിക്ഷയിലെത്തി പുഷ്പാര്‍ച്ചന നടത്തിയത്.
സുധാകരനെ ഒഴിവാക്കിയതിനെക്കുറിച്ച് പാര്‍ട്ടി നേതൃത്വം ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. സംസ്ഥാനതലത്തില്‍ പ്രവര്‍ത്തിക്കുന്ന നേതാക്കളാണ് ദിനാചരണത്തില്‍ പ്രസംഗിക്കാറുള്ളതെന്നാണ് അനൗദ്യോഗിക വിശദീകരണം.
സ്കൂൾ സമയം രാവിലെ എട്ടു മുതൽ ഉച്ചയ്ക്ക് ഒന്നുവരെയാക്കണം: സ്പീക്കർ
തലശേരി: സ്കൂൾ സമയം അറബ് നാടുകളിലേതുപോലെ രാവിലെ എട്ടു മുതൽ ഉച്ചയ്ക്ക് ഒന്നു വരെ എന്ന രീതിയിൽ പുനഃക്രമീകരിക്കണമെന്നു സ്പീക്കർ എ.എൻ. ഷംസീർ. ഇതോടൊപ്പം മതപഠനം എന്നത് സ്കൂൾ സമയത്തിന് ശേഷമാക്കുന്ന രീതിയിൽ മതപണ്ഡിതർ പുനർവിചിന്തനം നടത്തണമെന്നും സ്പീക്കർ ആവശ്യപ്പെട്ടു.
കതിരൂർ പുല്യോട് ഗവ. എല്‍പി സ്കൂളിൽ പുതുതായി നിർമിച്ച ഓഡിറ്റോറിയത്തിന്റെ ഉദ്ഘാടന ചടങ്ങിൽ അധ്യക്ഷത വഹിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
സ്കൂള്‍ സമയത്തിനു മുന്‍പ് മാത്രമേ മതപഠനം പറ്റൂ എന്ന വാശി ബന്ധപ്പെട്ടവർ ഒഴിവാക്കണം. കാലത്തിന്റെ മാറ്റത്തിനനുസരിച്ച് നമ്മളും മാറണം. പത്ത് മുതല്‍ നാല് വരെയെന്നുള്ള സ്കൂൾ സമയത്തിന്റെ മാറ്റം സംബന്ധിച്ച് സജീവചര്‍ച്ച നടക്കണം.
ഇസ്ലാമിക രാജ്യങ്ങളില്‍ പോലും രാവിലെ എട്ടിനും ഏഴരയ്ക്കും സ്കൂള്‍ ആരംഭിക്കുമ്പോള്‍ ഇവിടെ മാത്രം പത്ത് എന്ന കാര്യത്തിൽ വാശിപിടിക്കേണ്ട കാര്യമെന്താണെന്നും സ്പീക്കർ ചോദിച്ചു.
തെരുവുനായആക്രമണം: സര്‍ക്കാരിന്റെ നിഷ്ക്രിയത്വം ജനദ്രോഹമെന്ന്
കൊച്ചി: മനുഷ്യജീവന് വെല്ലുവിളികളുയര്‍ത്തി തെരുവുനായ്ക്കളുടെ ആക്രമണങ്ങൾ ആവര്‍ത്തിക്കുമ്പോഴും അടിയന്തര നടപടികളെടുക്കാത്ത സര്‍ക്കാരിന്റെ നിഷ്ക്രിയ സമീപനം ജനദ്രോഹമാണെന്ന് സിബിസിഐ ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറി ഷെവ. വി.സി. സെബാസ്റ്റ്യന്‍.
നായ്ക്കളെ തെരുവില്‍ വിടാന്‍ പാടില്ലെന്നും തെരുവുനായ്ക്കളെ ഉടന്‍ പിടികൂടി പ്രത്യേക ഷെല്ട്ടറുകളിലാക്കണമെന്നുമുള്ള സുപ്രീംകോടതി ഉത്തരവ് ചോദ്യം ചെയ്യാന്‍ നായ സ്നേഹിസംഘടനകള് രംഗത്തെത്തിയത് നിസാരവത്കരിക്കരുത്.
കോടികൾ മുടക്കി സുപ്രീംകോടതിയില്‍ കേസ് നടത്തുന്ന നായസ്നേഹി സംഘടനകളുടെ വൻ സാമ്പത്തിക ഇടപാടുകളും വാക്സിന് കമ്പനികളുമായുള്ള ബന്ധവും അന്വേഷണവിധേയമാക്കണമെന്നും വി.സി. സെബാസ്റ്റ്യന്‍ ആവശ്യപ്പെട്ടു.
വേടന്റെ അറസ്റ്റ് കോടതി തടഞ്ഞു
കൊച്ചി: ബലാത്സംഗക്കേസില്‍ റാപ്പര്‍ വേടന് എന്ന ഹിരണ്‍ ദാസ് മുരളി നല്കിയ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഇന്നും വാദം തുടരും.
കേസ് വീണ്ടും പരിഗണിക്കുന്നതു വരെ വേടന്റെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞു. ബന്ധം പിരിഞ്ഞുവെന്ന കാരണത്താല്‍ നിലവിലുണ്ടായിരുന്ന ശാരീരികബന്ധത്തെ ബലാത്സംഗമായി വ്യാഖ്യാനിക്കാനാകുമോയെന്നു വാദത്തിനിടെ കോടതി ചോദിച്ചു.
വേടന് സ്ഥിരം ലൈംഗിക കുറ്റവാളിയാണെന്നും രണ്ടു സ്ത്രീകള്‍ക്കൂടി പരാതി നല്കിയിട്ടുള്ളതായും പരാതിക്കാരി കോടതിയെ അറിയിച്ചു. മുമ്പ് മീ ടു ആരോപണങ്ങള്‍ ഉയര്‍ന്നപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ക്ഷമാപണം നടത്തിയെന്നും വാദിച്ചു. എന്നാല്‍ ഈ കേസിന്റെ കാര്യം മാത്രം പറഞ്ഞാല്‍ മതിയെന്നും കോടതി മുമ്പാകെ വന്ന തെളിവുകളുടെ അടിസ്ഥാനത്തിലാകും തീരുമാനമെന്നും ജസ്റ്റീസ് ബെച്ചു കുര്യന് തോമസ് പറഞ്ഞു.
ഓരോ പരാതിയിലും സാഹചര്യങ്ങള്‍ വ്യത്യസ്തമായിരിക്കും. മറ്റു സ്ത്രീകളുമായി ഇടപഴകാന്‍ അനുവദിക്കുന്നില്ലെന്നു കുറ്റപ്പെടുത്തിയാണ് വിവാഹ വാഗ്ദാനത്തില്‍നിന്നു പിന്മാറിയത്. തനിക്കു വേടന് ഫാന്സില്നിന്നു വധഭീഷണിയുണ്ടെന്നും പരാതിക്കാരി പറഞ്ഞു. മറ്റു പരാതികളിലെ നടപടി അറിയിക്കാന്‍ പ്രോസിക്യൂഷനോടു നിര്‍ദേശിക്കണമെന്ന ആവശ്യവും പരാതിക്കാരി ഉന്നയിച്ചു.
പരാതിക്കാരി ഫേസ്ബുക്ക് പോസ്റ്റുകളും മാധ്യമവാര്‍ത്തകളും ഹാജരാക്കിയാണു വാദിക്കുന്നതെന്നും ഇത് ആധികാരികരേഖയായി കാണാനാകില്ലെന്നും കോടതി വാക്കാല്‍ പറഞ്ഞു. സമൂഹമാധ്യമ പോസ്റ്റുകള്‍ ആര്‍ക്കു വേണമെങ്കിലും ഉണ്ടാക്കാനാകുമെന്നും കോടതി ചൂണ്ടിക്കാട്ടി.
ഒരു മാസത്തിനിടെ 1014 വെളിച്ചെണ്ണ പരിശോധന
തിരുവനന്തപുരം: സംസ്ഥാനത്ത് കഴിഞ്ഞ ഒരു മാസത്തിനിടെ 1014 വെളിച്ചെണ്ണ പരിശോധന നടത്തിയതായി ആരോഗ്യ മന്ത്രി വീണാ ജോർജ്.
വിവിധ ദിവസങ്ങളിലായി നടത്തിയ പരിശോധനകളിൽ 17,000ത്തോളം ലിറ്റര്‍ വ്യാജ വെളിച്ചെണ്ണ പിടിച്ചെടുത്തു. 469 സാമ്പിളുകൾ ശേഖരിച്ച് നടപടികൾ സ്വീകരിച്ചു. 25 സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകി.
കേരസൂര്യ, കേര ഹരിതം, കുട്ടനാടൻ കേര തുടങ്ങിയ പേരിലുള്ള വെളിച്ചെണ്ണ നിർമാതാക്കൾക്കതിരേ നിയമ നടപടി സ്വീകരിച്ചു. കഴിഞ്ഞ ഏപ്രിൽ മാസം മുതൽ സംസ്ഥാനത്ത് 21,030 ഭക്ഷ്യ സുരക്ഷാ പരിശോധനകളാണ് നടത്തിയത്.
331 സ്ഥാപനങ്ങൾക്കെതിരേ കേസ് ഫയൽ ചെയ്തു. 1613 സ്ഥാപനങ്ങളിൽ നിന്നും 63 ലക്ഷം രൂപയുടെ പിഴ ഈടാക്കി. കൂടുതൽ സ്ഥലങ്ങളിൽ വരുംദിവസങ്ങളിൽ പരിശോധന നടത്തും.
തദ്ദേശ തെരഞ്ഞെടുപ്പ്: പുതിയ വോട്ടർമാരുടെ എണ്ണം 12 ലക്ഷം കടന്നു
കെ. ഇന്ദ്രജിത്ത്
തിരുവനന്തപുരം: നവംബറിൽ നടക്കാനിരിക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പിനുള്ള അന്തിമ വോട്ടർപട്ടിക പ്രസിദ്ധീകരിക്കുന്ന നടപടി പുരോഗമിക്കവേ, സംസ്ഥാനത്ത് ഇതുവരെ പുതിയ വോട്ടർമാരുടെ എണ്ണം 12 ലക്ഷം കടന്നു. വോട്ടർ പട്ടികയിൽ പേരു ചേർക്കാൻ അപേക്ഷിച്ച 29.81 ലക്ഷം പേരിൽ 12 ലക്ഷത്തോളം പേർ അന്തിമ വോട്ടർപട്ടികയിൽ ഉൾപ്പെടാൻ അർഹത നേടി.
വോട്ടർപട്ടികയിൽ ഉൾപ്പെടുത്തുന്നതിന് അപേക്ഷ നൽകിയവരിൽ 17.84 ലക്ഷം പേരുടെ ഹിയറിംഗ് വരുംദിവസങ്ങളിൽ തുടരും. ഇതോടെ 20 മുതൽ 25 ലക്ഷം വരെ പുതിയ വോട്ടർമാരുണ്ടാകാമെന്നാണ് സംസ്ഥാന തെരഞ്ഞെടുപ്പു കമ്മീഷൻ കണക്കാക്കുന്നത്.
ഇന്നലെ ഉച്ചവരെയുള്ള കണക്ക് അനുസരിച്ച് വോട്ടർ പട്ടികയിൽ പേരു ചേർക്കാൻ അപേക്ഷ നൽകിയവരിൽ 12,242 പേരുടെ അപേക്ഷ മാത്രമാണ് നിരസിച്ചത്. സംസ്ഥാന തെരഞ്ഞെടുപ്പു കമ്മീഷന്റെ കരട് പട്ടിക അനുസരിച്ച് 2.66 കോടി വോട്ടർമാരാണുള്ളത്.
നിലവിൽ 12 ലക്ഷത്തോളം അപേക്ഷകൾകൂടി അംഗീകരിച്ചതോടെ വോട്ടർമാരുടെ എണ്ണം 2.78 കോടിയായി ഉയരും. 20 ലക്ഷം പുതിയ വോട്ടർമാർ അന്തിമപട്ടികയിൽ അധികമായി എത്തിയാൽ വോട്ടർമാരുടെ എണ്ണം 2.86 കോടിയായി ഉയരും. 2024 ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ 2.77 കോടി വോട്ടർമാരാണുണ്ടായിരുന്നത്. തദ്ദേശസ്ഥാപന അന്തിമ വോട്ടർപട്ടിക പ്രസിദ്ധീകരിക്കുമ്പോൾ ഇതിനേക്കാൾ വൻതോതിൽ വോട്ടർമാരുടെ എണ്ണം ഉയരും.
എന്നാൽ, പോളിംഗ് സ്റ്റേഷൻ മാറ്റാൻ അപേക്ഷിച്ച 1.80 ലക്ഷം പേരിൽ 32,597 പേരുടെ അപേക്ഷകളാണ് ഇതുവരെ കമ്മീഷൻ സ്വീകരിച്ചിട്ടുള്ളത്. ഏതാണ്ട് അത്രത്തോളം പേരുടെ അപേക്ഷ നിരസിച്ചിട്ടുമുണ്ട്.
നേരത്തേ തീരുമാനിച്ചത് അനുസരിച്ച് ഈ മാസം 30നുതന്നെ അന്തിമ വോട്ടർപട്ടിക പ്രസിദ്ധീകരിക്കാനുള്ള നടപടികളാണ് സംസ്ഥാന തെരഞ്ഞെടുപ്പു കമ്മീഷന്റെ നേതൃത്വത്തിൽ നടക്കുന്നത്. ഇതു പൂർത്തിയായാൽ തദ്ദേശ തെരഞ്ഞെടുപ്പിനുള്ള പൂർണ ഒരുക്കത്തിലേക്കു തെരഞ്ഞെടുപ്പ് കമ്മീഷൻ കടക്കും.
വോട്ടർപട്ടികയുടെ അടിസ്ഥാനത്തിൽ ബൂത്തുകളുടെ ക്രമീകരണം, സംവരണ മണ്ഡലങ്ങളുടെയും അധ്യക്ഷന്മാരുടെയും നറുക്കെടുപ്പ് തുടങ്ങിയവയാണ് നടക്കേണ്ടത്. അന്തിമപട്ടിക പ്രസിദ്ധീകരിച്ചശേഷം പേര് ഒഴിവാക്കാൻ അപേക്ഷ സ്വീകരിക്കും. ഇതിന്റെ വിജ്ഞാപനം പിന്നീടുണ്ടാകും.
ഗജകേസരി ഈരാറ്റുപേട്ട അയ്യപ്പന് ഇനി ഓര്‍മച്ചിത്രം
ഈരാറ്റുപേട്ട: ഉത്സവങ്ങളിലും പൂരങ്ങളിലും ഗജമേളകളിലും ആരാധകരുടെ മനം കവര്‍ന്ന ഗജകേസരി ഈരാറ്റുപേട്ട അയ്യപ്പന് ഓര്‍മച്ചിത്രമായി. കുറേ മാസങ്ങളായി ചികിത്സയിലായിരുന്ന അയ്യപ്പന് ഇന്നലെ രാവിലെയാണു ചരിഞ്ഞത്.
വനം, മൃഗ വകുപ്പുകാരെത്തി പോസ്റ്റ്മോര്‍ട്ടം നടത്തിയശേഷം ഇന്ന് മറവു ചെയ്യും. ഗജരാജന്‍, ഗജോത്തമന്, ഗജരത്നം, കളഭകേസരി, തിരുവിതാംകൂര്‍ ഗജശ്രേഷ്ഠന്‍, ഐരാവതസമന്‍ തുടങ്ങിയ നിരവധി വിശേഷണങ്ങളും പട്ടങ്ങളും നേടിയ തനി നാട്ടാനയാണ് അയ്യപ്പന്.
നിലത്തിഴയുന്ന തുമ്പിക്കൈ, ശാന്തസ്വഭാവം, കരി ഉടല്, അമരംകവിഞ്ഞും നീണ്ട വാലും കൊമ്പും തുടങ്ങി മിക്ക ഗജലക്ഷണങ്ങളും ഒത്തുകിട്ടിയ കൊമ്പനായിരുന്നു. തിരുനക്കര, തൃശൂര്‍ പൂരങ്ങളില്‍ അവന്റെ വരവും നടത്തവും തലപ്പൊക്കവും ചിത്രത്തിലും വീഡിയോയും പകര്ത്തിസൂക്ഷിക്കുന്ന ആരാധകരേറെയാണ്.
കോടനാട് മലയാറ്റൂര്‍ വനത്തില്‍നിന്നു കിട്ടിയ ആനക്കുട്ടിയെ 1977 ഡിസംബര്‍ 20ന് ലേലത്തില്‍ വാങ്ങിയത് ഈരാറ്റുപേട്ട തീക്കോയി പരവന്പറമ്പില് വെള്ളൂക്കുന്നേല്‍ ജോസഫ് പി. തോമസും (കുഞ്ഞൂഞ്ഞ്) ഭാര്യ ഈത്താമ്മയും ചേര്‍ന്നാണ്.
കോടനാട് ആനക്കളരിയിലെ അവസാന ലേലംവിളിയിലൂടെ തീക്കോയി വെള്ളൂക്കുന്നേല്‍ വീട്ടിലെത്തിയ ആരാം എന്ന കുറുമ്പന് തിന്നും കുടിച്ചും ഒത്ത കൊമ്പനായി. ലേലം കൊള്ളുമ്പോള്‍ അയ്യപ്പന് ഏഴു വയസിനടുത്തായിരുന്നു പ്രായം.
തീക്കോയിലെത്തി വീട്ടുകാരുടെയും നാട്ടുകാരുടെയും മനംകവരാന്‍ അധികകാലം വേണ്ടിവന്നില്ല. കാലപ്രയാണത്തില്‍ അയ്യപ്പന് കേരളത്തില്‍ നൂറിലേറെ പ്രമുഖ ക്ഷേത്ര ഉത്സവങ്ങളിലെ തിടമ്പേറ്റുകാരനായി.
ഉത്സവങ്ങള്‍ കൊടിയിറങ്ങി അയ്യപ്പന് ഈരാറ്റുപേട്ടയിലെത്തുന്നതു മുതല്‍ നാട്ടുകാര്‍ക്ക് ഉത്സവമാണ്. നാട്ടിലും വീട്ടിലും അവന്റെ നില്‍പ്പും ചെവിമുറം വീശും അസാമാന്യമായ അഴകായിരുന്നു. അരുവിത്തുറ പള്ളി തിരുനാളുകളില്‍ ഗീവര്‍ഗീസ് പുണ്യവാളന്റെ രൂപം എഴുന്നള്ളിക്കുന്ന വേളയില്‍ അനുഗ്രഹം തേടി ഉടമയും പാപ്പാനും അയ്യപ്പനെ പള്ളിമുറ്റത്തേക്ക് ആനയിച്ചിരുന്നു.
ഇന്നലെ അയ്യപ്പന്റെ നിശ്ചല ശരീരം കാണാനും കണ്ണീരോടെ ഒട്ടേറെ ആനപ്രേമികള്‍ ഉടമയുടെ വീട്ടിലെത്തി. ദീര്‍ഘയാത്രകള്‍ക്ക് ഉപയോഗിച്ചിരുന്ന സെന്റ് ജോര്‍ജ് ആനലോറിയും അതിലെ ഐരാവതസമന്‍ ഈരാറ്റുപേട്ട അയ്യപ്പന് എന്ന ബോര്‍ഡും മറ്റൊരു നൊമ്പരക്കാഴ്ചയായി.
വിയ്യൂർ ജയിലിൽ തടവുകാരനു മർദനം
തൃശൂർ: ആലുവയിൽ അഞ്ചുവയസുകാരിയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ കേസിലെ പ്രതിക്കു ജയിലിൽ മർദനം. വിയ്യൂർ സെൻട്രൽ ജയിലിൽ കഴിയുന്ന ബിഹാർ സ്വദേശി അസ്ഫാക്ക് ആല(30) ത്തിനാണ് സഹതടവുകാരിൽനിന്നു മർദനമേറ്റത്. ഞായറാഴ്ച വൈകുന്നേരം നാലിനായിരുന്നു സംഭവം.
വധശ്രമക്കേസിൽ ശിക്ഷിക്കപ്പെട്ട സഹതടവുകാരനായ രഹിലാലാണു മർദിച്ചത്. കൈയിലുണ്ടായിരുന്ന സ്പൂണ്‍ ഉപയോഗിച്ച് അസ്ഫാക്കിന്റെ തലയിലും മൂക്കിലും കുത്തുകയായിരുന്നു.
പരിക്കേറ്റ ഇയാളെ ജയിൽ അധികൃതർ മെഡിക്കൽ കോളജിൽ ചികിത്സയ്ക്കു വിധേയനാക്കി. രഹിലാലിനെതിരേ വിയ്യൂർ പോലീസ് കേസെടുത്തു.2023 ജൂലൈ 28നാണ് അസ്ഫാക്ക് ആലുവയിൽ കുഞ്ഞിനെ പീഡിപ്പിച്ചത്.
അമീബിക് മസ്തിഷ്ക ജ്വരം ; മരിച്ച പെണ്‍കുട്ടിയുടെ സഹോദരനും രോഗലക്ഷണം
കോഴിക്കോട്: അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരിച്ച ഒമ്പതുവയസുള്ള പെണ്‍കുട്ടിയുടെ സഹോദരനും രോഗലക്ഷണം. പനിയും ഛര്‍ദിയുമായി ഇളയ സഹോദരനെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പ്രാഥമിക പരിശോധനയില്‍ ഫലം നെഗറ്റീവാണ്. സാംപിള്‍ വിദഗ്ധ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. താമരശേരി ആനപ്പാറപൊയില്‍ സനൂപിന്റെ മകള്‍ അനയയാണ് കഴിഞ്ഞ ദിവസം മരിച്ചത്.
അനയയും സഹോദരങ്ങളും മൂന്നാഴ്ച മുമ്പ് വീടിനു സമീപത്തെ കുളത്തില്‍ നീന്തല്‍ പഠിച്ചിരുന്നു. ഈ കുളത്തില്‍നിന്ന് രോഗപ്പകര്ച്ചയുണ്ടൊയെന്നാണ് കരുതുന്നത്. അനയ മരണപ്പെട്ട സാഹചര്യത്തില്‍ പ്രദേശത്ത് അതീവ ജാഗ്രത തുടരുകയാണ്.
കുട്ടി കുളിച്ച കുളത്തിലെയും സമീപ പ്രദേശങ്ങളിലെ ജലാശയങ്ങളിലെയും സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചു. പ്രദേശത്ത് സ്കൂളുകളിലും മറ്റും ബോധവത്കരണവും നടത്തി. പ്രദേശത്തെ കുളങ്ങളില്‍ ക്ലോറിനേഷന് നടത്തിയിട്ടുണ്ട്. അനയ പഠിച്ച സ്കൂളില്‍ ബോധവത്കരണം സംഘടിപ്പിച്ചു.
രോഗം ബാധിച്ച ഓമശേരി സ്വദേശിയായ മൂന്നുമാസം പ്രായമുള്ള കുഞ്ഞിന്റെ നില ഗുരുതരമായി തുടരുകയാണ്. കുട്ടി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വെന്റിലേറ്ററിലാണുള്ളത്. രോഗബാധിതനായി തീവ്രപരിചണ വിഭാഗത്തില്‍ കഴിയുന്ന 49 വയസുകാരന്റെ നിലയില്‍ മാറ്റമില്ല.
ഏത് തരം രോഗാ ണുവാണെന്നു സ്ഥിരീകരിച്ചിട്ടില്ല. ജില്ലയില്‍ രോഗബാധ സ്ഥിരീകരിച്ചതോടെ ആരോഗ്യവകുപ്പ് ജാഗ്രത മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
അമീബിക് മസ്തിഷ്ക ജ്വരം രോഗലക്ഷണങ്ങളോടെ നിരവധി പേര് ആശുപത്രിയില്‍ ചികിത്സ തേടുന്നുണ്ടെന്ന് മെഡി.കോളജ് ഡോക്ടര്‍മാര്‍ പറഞ്ഞു. രോഗത്തിന്റെ ഉറവിടം കണ്ടെത്തുന്നതില്‍ സങ്കീര്‍ണതയുണ്ടെന്നും ഡോക്ടര്‍മാര്‍ പറയുന്നു.
കത്തു വിവാദം; നിയമപരമായി നേരിടാൻ സിപിഎം; വ്യവസായിക്ക് ഗോവിന്ദന്റെ വക്കീൽ നോട്ടീസ്
തിരുവനന്തപുരം: പാർട്ടിയെ പ്രതിരോധത്തിലാക്കിയ കത്തുവിവാദത്തെ നിയമപരമായി നേരിടാൻ സിപിഎം.
ചെന്നൈ വ്യവസായി മുഹമ്മദ് ഷെർഷാദ് പാർട്ടി സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനെതിരേയും അദ്ദേഹത്തിന്റെ മകനെതിരേയും നടത്തിയ പരാമർശങ്ങൾ സിപിഎമ്മിനെ രാഷ്ട്രീയമായി ഏറെ സമ്മർദത്തിലാക്കിയിരുന്നു.
പാർട്ടിയുമായി ഏറെ അടുപ്പമുള്ള രണ്ടു വ്യവസായികൾ തമ്മിലുള്ള തർക്കമായി മാത്രം ആരോപണങ്ങളെ കണ്ടു വിഷയത്തെ കോടതിയിൽ നേരിടാനാണു സിപിഎം ഇപ്പോൾ തീരുമാനിച്ചിരിക്കുന്നത്. ഇതിന്റെ ഭാഗമായി വ്യവസായി മുഹമ്മദ് ഷെർഷാദിനെതിരേ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ വക്കീൽ നോട്ടീസയച്ചു. മുതിർന്ന അഭിഭാഷകനായ എം. രാജഗോപാലൻ നായർ വഴിയാണു നോട്ടീസ് അയച്ചത്.
ഷെർഷാദ് അപകീർത്തിപരമായ പരാമർശം നടത്തിയെന്നും പ്രതികരണങ്ങൾ പിൻവലിച്ചു മൂന്നു ദിവസത്തിനകം മറുപടി നൽകണമെന്നുമാണു സിപിഎം സംസ്ഥാന സെക്രട്ടറി നോട്ടീസിൽ ആവശ്യപ്പെടുന്നത്.
ഷെർഷാദ് യുകെ വ്യവസായി രാജേഷ് കൃഷ്ണയ്ക്കെതിരേ സിപിഎം പോളിറ്റ്ബ്യൂറോയ്ക്കു നൽകിയ പരാതി എം.വി. ഗോവിന്ദന്റെ മകനാണു ചോർത്തിയതെന്നായിരുന്നു ഷെർഷാദ് പറഞ്ഞത്. രാജേഷ് കൃഷ്ണ കടലാസ് കമ്പനി ഉണ്ടാക്കി സംസ്ഥാന സർക്കാരിന്റെ വിവിധ പദ്ധതികളിൽ നിന്നും പണം തട്ടിയെന്നതടക്കമുള്ള ആരോപണങ്ങൾ ഷെർഷാദ് ഉന്നയിച്ചിരുന്നു.
രാജേഷ് കൃഷ്ണയുമായി സിപിഎം നേതാക്കളായ മന്ത്രിമാർക്കും ബന്ധമുണ്ടെന്ന് ഷെർഷാദ് പറഞ്ഞതാണു പാർട്ടിയെ കൂടുതൽ വെട്ടിലാക്കിയത്. കത്തു വിവാദം പുറത്തുവന്നതോടെ സിപിഎമ്മിന്റെ ഉൾപ്പാർട്ടി രാഷ്ട്രീയത്തിലും ഇതു ഏറെ ചർച്ചചെയ്യപ്പെടുകയാണ്.
പാർട്ടിക്കു പങ്കില്ല: എം.വി. ജയരാജൻ
കണ്ണൂർ: കത്ത് ചോർന്ന സംഭവത്തിൽ മാഹിയിലെ വ്യവസായി ഷെർഷാദിനെതിരേ വിമർശനവുമായി സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റംഗം എം.വി. ജയരാജൻ.
ഈ വിഷയം പാർട്ടിയുടേതല്ലെന്നും രണ്ടു പേർ തമ്മിൽ മാനനഷ്ട കേസ് കൊടുത്ത സംഭവമാണെന്നും കണ്ണൂരിൽ മാധ്യമങ്ങളോടു പ്രതികരിക്കവേ അദ്ദേഹം പറഞ്ഞു. നടൻ മമ്മൂട്ടിക്കെതിരേ പോലും പരാതി കൊടുത്തയാളാണ് ഷെർഷാദ്. ഇവർക്കൊക്കെ മാനമുണ്ടോയെന്ന് തീരുമാനിക്കേണ്ടത് കോടതിയാണ്.
രാജേഷ് കൃഷ്ണ 10 കോടിയുടെ മാനനഷ്ട കേസാണ് ഡൽഹി ഹൈക്കോടതിയിൽ നല്‍കിയിരിക്കുന്നത്. രണ്ടാളുകൾ തമ്മിലുള്ള തർക്കം പാർട്ടി വിഷയമല്ല.
ഷെർഷാദ് മാനമുണ്ടെങ്കിൽ ഭാര്യക്കും മക്കൾക്കും കോടതി നിർദേശിച്ച ജീവനാംശം നല്കുകയാണു വേണ്ടത്. എം.വി. ജയരാജൻ പറഞ്ഞു.
എക്സൈസ് വാഹനലേലം നാളെ അവസാനിക്കും
ജെവിന്‍ കോട്ടൂര്‍
കോട്ടയം: സംസ്ഥാനത്ത് നടക്കുന്ന എക്സൈസ് വാഹന ലേലത്തിനു സമ്മിശ്ര പ്രതികരണം. വിവിധ കേസുകളില്‍ പിടിച്ചെടുത്ത്, എക്സൈസ് ഓഫീസുകളില്‍ സൂക്ഷിച്ചിരിക്കുന്ന വാഹനങ്ങളാണ് പൊതു ലേലത്തിലുടെ വിറ്റഴിക്കുന്നത്.
തിരുവനന്തപുരം, കൊല്ലം, കണ്ണൂര്‍, മലപ്പുറം, കാസര്‍ഗോഡ്, കോട്ടയം, പത്തനംതിട്ട, എറണാകുളം, ഇടുക്കി, വയനാട്, തൃശൂര്‍ ജില്ലകളിലെ ലേലം പൂര്‍ത്തിയായി. ഇന്നു പാലക്കാടും നാളെ ആലപ്പുഴ, കോഴിക്കോടുമാണ് അവസാന ലേലം.
11 ജില്ലകളില്‍ ലേലം പൂര്‍ത്തിയായപ്പോള്‍ നൂറില്‍പരം വാഹനങ്ങള്‍ വിറ്റുപോയി. സംസ്ഥാനത്ത് ആകെ 1,284 വാഹനങ്ങളാണ് ലേലം ചെയ്യാനുണ്ടായിരുന്നത്. തിരുവനന്തപുരം ജില്ലയിലാണ് കൂടുതല്‍ വാഹനങ്ങള്‍ ലേലത്തില്‍ പോയത്.
കണ്ടുകെട്ടിയ 87 വാഹനങ്ങളില്‍ 53 എണ്ണം വിറ്റഴിഞ്ഞു. ഏറ്റവും കൂടുതല്‍ വാഹനങ്ങള്‍ ലേലത്തില്‍ വച്ചിരുന്നതു കണ്ണൂരിലാണ്- 201. ഇതില്‍ 17 എണ്ണം ലേലത്തില്‍ പോയി. മറ്റു ജില്ലകളിലും വിറ്റ വാഹനങ്ങളുടെ എണ്ണം കുറവാണ്. ആലപ്പുഴ-100, കോഴിക്കോട്- 157, പാലക്കാട്- 117 വാഹനങ്ങളുണ്ട്.
മുമ്പ് പഴയ വാഹനങ്ങള്‍ ഒഴിവാക്കാന്‍ കേന്ദ്രസര്‍ക്കാരിനു കീഴിലുള്ള മെറ്റല്‍ സ്ക്രാപ് ട്രേഡ് കോര്പറേഷന് (എംഎസ്ടിസി) വഴി ഇ-ലേലം നടത്തിയിരുന്നു. ഇത്തരത്തില്‍ വില്പന നടക്കാത്ത സാഹചര്യമുണ്ടായതോടെയാണ് പൊതുലേലം ആരംഭിച്ചത്.
അബ്കാരി കേസും നര്‍ക്കോട്ടിക് ഡ്രഗ്സ് ആന്‍ഡ് സൈക്കോട്രോപ്പിക് സബ്സ്റ്റന്‍സസ് (എന്‍ഡിപിഎസ്) കേസുകളും പ്രകാരം പിടിച്ചെടുത്തവയാണ് ഒഴിവാക്കാനുള്ളത്. ഇതില്‍ എംഎസ്ടിസി വഴി രണ്ടുതവണ ലേലം നടത്തിയിട്ടും പോകാത്ത വാഹനങ്ങളാണ് ആദ്യഘട്ടത്തില്‍ പൊതുലേലത്തില്‍ വച്ചത്.
പൊതു ലേലത്തില്‍ വിറ്റുപോകാത്ത വാഹനങ്ങള്‍ക്കായി അതാത് ജില്ലകളില്‍ നിശ്ചിത ദിവസങ്ങള്‍ക്കു ശേഷം വീണ്ടും ലേലം നടത്തും.
ഹൈക്കോടതി നടപടികൾ തടസപ്പെടുത്തി മരപ്പട്ടി
കൊച്ചി: ഹൈക്കോടതി നടപടികള്‍ തടസപ്പെടുത്തി മരപ്പട്ടി. ഇതോടെ ചീഫ് ജസ്റ്റീസിന്റെ ബെഞ്ച് ഹര്‍ജികള്‍ കേള്‍ക്കുന്നത് കുറച്ചുസമയത്തേക്ക് നിര്‍ത്തിവച്ചു.
കോടതിമുറിക്കുള്ളിലെ സീലിംഗ് വഴി ഉള്ളിലെത്തിയ മരപ്പട്ടി കോടതിഹാളില്‍ മൂത്രമൊഴിച്ചതിനെത്തുടര്‍ന്ന് രൂക്ഷമായ ദുര്‍ഗന്ധം പരന്നു. അഭിഭാഷകര്‍ ഇരിക്കുന്ന സ്ഥലത്തായിരുന്നു ഇത്.
ഇതോടെ രാവിലെ അടിയന്തരമായി കേള്‍ക്കേണ്ട കേസുകള്‍ പരിഗണിച്ചശേഷം ചീഫ് ജസ്റ്റീസിന്റെ ബെഞ്ച് ഇന്നലത്തെ സിറ്റിംഗ് അവസാനിപ്പിക്കുകയായിരുന്നു. ബാക്കി കേസുകള്‍ മറ്റു ദിവസങ്ങളിലേക്കു മാറ്റി.
കോടതിമുറിയില്‍ അടിയന്തരമായി അറ്റകുറ്റപ്പണികള്‍ നടത്തേണ്ടതിനാലാണ് ഇന്നലത്തെ സിറ്റിംഗ് നിര്‍ത്തിവച്ചത്. പിന്നീട് വനംവകുപ്പ് ജീവനക്കാരെത്തിയാണു മരപ്പട്ടിയെ പിടികൂടിയത്.
കെസിബിസി മദ്യവിരുദ്ധ സമിതി നേതൃസമ്മേളനം നാളെ
കൊച്ചി: കെസിബിസി മദ്യവിരുദ്ധ സമിതി സംസ്ഥാന നേതൃസമ്മേളനം നാളെ രാവിലെ പത്തിന് പാലാരിവട്ടം പിഒസിയില്‍ നടക്കും. ചെയര്മാന് ബിഷപ് ഡോ. യൂഹാനോന്‍ മാര്‍ തെയോഡോഷ്യസ് അധ്യക്ഷത വഹിക്കും.
സംസ്ഥാന, റീജണല്‍, രൂപത നേതാക്കൾ പങ്കെടുക്കും. സമിതി സെക്രട്ടറിയായിരുന്ന ഫാ. ജോണ്‍ അരീക്കലിന് യാത്രയയപ്പും പുതിയ സെക്രട്ടറി ഫാ. തോമസ് ഷൈജു ചിറയിലിനു സ്വീകരണവും നൽകുമെന്ന് സംസ്ഥാന സെക്രട്ടറി പ്രസാദ് കുരുവിള അറിയിച്ചു.
ആശാവര്‍ക്കര്‍മാരുടെ പ്രശ്നങ്ങള്‍: സമരം ശക്തമാക്കുമെന്ന് സിഐടിയു
തിരുവനന്തപുരം: ആശാവര്‍ക്കര്‍മാര്‍ ഉന്നയിക്കുന്ന ആവശ്യങ്ങള്‍ അംഗീകരിക്കാത്ത കേന്ദ്ര സര്‍ക്കാര്‍ നിലപാടിനെതിരേ സമരം ശക്തമാക്കുമെന്നു സിഐടിയു നേതൃത്വത്തിലുള്ള കേരള സ്റ്റേറ്റ് ആശാ വര്‍ക്കേഴ്സ് ഫെഡറേഷന്.
ആഴ്ചയില്‍ മൂന്നോ നാലോ ദിവസം രണ്ടോ മൂന്നോ മണിക്കൂര്‍ പ്രവര്‍ത്തിക്കാന്‍ വേണ്ടിയാണ് ആശാ വര്‍ക്കര്‍മാരെ നിയോഗിച്ചത്. എന്നാല്‍ ആഴ്ചയില്‍ ഏഴു ദിവസവും പണിയെടുത്താല്‍പോലും തീരാത്ത ജോലിഭാരമാണ് ഇപ്പോഴുള്ളതെന്നു സിഐടിയു ദേശീയ സെക്രട്ടറി എ.ആര്. സിന്ധു പത്രസമ്മേളനത്തില്‍ പറഞ്ഞു.
അനില്‍ തോമസ് തനിക്കെതിരേ ഗൂഢാലോചന നടത്തി: സജി നന്ത്യാട്ട്
കോട്ടയം: കേരള ഫിലിം ചേംബര്‍ ഓഫ് കൊമേഴ്സ് പ്രസിഡന്റാകാതിരിക്കാന്‍ മത്സരരംഗത്തുള്ള അനില്‍ തോമസ് തനിക്കെതിരേ ഗൂഢാലോചന നടത്തിയെന്ന് മുന്‍ ജനറല്‍ സെക്രട്ടറി സജി നന്ത്യാട്ട്.
താന്‍ പ്രസിഡന്റായാല്‍ ഒരു മാസത്തിനകം പുറത്താക്കുമെന്ന് ചിലര്‍ ഭീഷണിപ്പെടുത്തി. വോട്ടര്‍മാരെ സമ്മര്ദത്തിലാക്കാനില്ലെന്നു കരുതിയാണ് നാമനിര്‍ദേശപത്രിക പിന്‍വലിച്ചത്.
അനില്‍ തോമസ് ഫിലിം ചേംബര്‍ പ്രസിഡന്റായാല്‍ മലയാള സിനിമയുടെ ദുരന്തമായിരിക്കും. താന്‍ പറയുന്നത് തെറ്റാണെങ്കില്‍ മാനനഷ്ടക്കേസ് നല്കാന് അനില്‍ തോമസിനെ വെല്ലുവിളിക്കുകയാണ്.
എഎംഎംഎയിലെയും ഫെഫ്കയിലെയും ചിലര്‍ വോട്ടര്‍മാരെ ഫോണില്‍ വിളിച്ച് സജി നന്ത്യാട്ടിന് വോട്ടുചെയ്യരുതെന്നാവശ്യപ്പെട്ടു. പ്രസിഡന്റ് സ്ഥാനത്തേക്ക് ശശി അയ്യന്ചിറയ്ക്കാണ് തന്റെ പിന്തുണയെന്നും സജി നന്ത്യാട്ട് പറഞ്ഞു.
ബിഗ്ബോസ് താരം ജിന്റോയ്ക്കെതിരേ കേസ്
കൊച്ചി: ബിഗ് ബോസ് റിയാലിറ്റിഷോ താരം ജിന്റോയ്ക്കെതിരേ മോഷണക്കേസ്. ജിമ്മില്‍ കയറി 10,000 രൂപയും വിലപ്പെട്ട രേഖകളും മോഷ്ടിച്ചെന്നും സിസിടിവികള്‍ നശിപ്പിച്ചെന്നുമുള്ള പരാതിയിലാണു പാലാരിവട്ടം പോലീസ് കേസെടുത്തത്.
പരാതിക്കാരി ജിന്റോയില്നിന്ന് ഏറ്റെടുത്തു നടത്തുന്ന വെണ്ണലയിലെ ബോഡി ക്രാഫ്റ്റ് ബോഡി ബില്‍ഡിംഗ് സെന്ററില്‍ കയറി മോഷണം നടത്തിയെന്നാണു കേസ്.
ഷിജു ഖാനെതിരായ പ്രതിഷേധം: സാഹിത്യോത്സവത്തിലെ പരിപാടി റദ്ദാക്കി
തൃശൂർ: ഡിവൈഎഫ്ഐ കേന്ദ്ര കമ്മിറ്റി അംഗവും ശിശുക്ഷേമ സമിതി അധ്യക്ഷനുമായിരുന്ന ഡോ. ഷിജു ഖാൻ പങ്കെടുക്കുന്നതിൽ പ്രതിഷേധം ശക്തമായതോടെ സാഹിത്യ അക്കാദമിയുടെ സാർവദേശീയ സാഹിത്യോത്സവത്തിൽ ഇന്നു നടക്കാനിരുന്ന പരിപാടി റദ്ദാക്കി.
ഇന്ന് ഉച്ചകഴിഞ്ഞു മൂന്നുമുതൽ 4.30 വരെ നടക്കേണ്ടിയിരുന്ന ‘കുട്ടികളും പൗരരാണ്’ എന്ന വിഷയത്തിലുള്ള ചർച്ചയിൽ അധ്യക്ഷനായി ഡോ. ഷിജു ഖാനാണു പങ്കെടുക്കേണ്ടിയിരുന്നത്.
ശിശുക്ഷേമസമിതിയുടെ ചുമതലയിലിരിക്കേ അനുപമ എസ്. നായർ എന്ന യുവതിയുടെ കുഞ്ഞിനെ ദത്തുനൽകിയ വിഷയം ഉയർത്തിക്കാട്ടി പാനലിൽ ഉൾപ്പെട്ടെ അഡ്വ. കുക്കു ദേവകിയടക്കമുള്ളവർ പിൻമാറുമെന്ന് അറിയിച്ചിരുന്നു. ഷിജു ഖാനെ പങ്കെടുപ്പിക്കുന്നതിനെതിരേ അനുപമയും സോഷ്യൽ മീഡിയയിൽ വിമർശനം ഉന്നയിച്ചിരുന്നു.
തെരുവുനായ ശല്യം: കേന്ദ്രസര്‍ക്കാരിനെ കുറ്റപ്പെടുത്തി മന്ത്രി എം.ബി. രാജേഷ്
തിരുവനന്തപുരം: തെരുവുനായ ആക്രമണങ്ങളില്‍ സംസ്ഥാന സര്‍ക്കാരിനെ നിസഹായരാക്കി മാറ്റിയതു കേന്ദ്ര സര്‍ക്കാരാണെന്ന് മന്ത്രി എം.ബി. രാജേഷ്.
കേന്ദ്രത്തിന്റെ എബിസി ചട്ടത്തിനു പുറത്ത് എന്ത് അധികാരമാണ് സര്‍ക്കാര്‍ പ്രവര്‍ത്തിക്കേണ്ടതെന്നും മന്ത്രി മാധ്യമങ്ങളുടെ ചോദ്യത്തിനു മറുപടിയായി പറഞ്ഞു.
നാട്ടുകാരുടെ എതിര്‍പ്പുകള്‍ അവഗണിച്ചാണു പലയിടത്തും എബിസി കേന്ദ്രങ്ങള്‍ ആരംഭിക്കുന്നത്. എബിസി കേന്ദ്രങ്ങള്‍ തുടങ്ങുക എന്നതു മാത്രമാണു സര്‍ക്കാരിനു ചെയ്യാന്‍ സാധിക്കുകയെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
ജയ്നമ്മ വധം: മൃതദേഹം കഷണങ്ങളാക്കി പലയിടത്തായി കുഴിച്ചിട്ടെന്നു സംശയം
ചേര്‍ത്തല: ഏറ്റുമാനൂര്‍ സ്വദേശി ജെയ്നമ്മയെ പ്രതി സി.എം. സെബാസ്റ്റ്യന്‍ പള്ളിപ്പുറത്തെ വീട്ടില്‍വച്ചു കൊലപ്പെടുത്തി മൃതദേഹം കഷണങ്ങളാക്കി മുറിച്ച് കുഴിച്ചിട്ടെന്നു പോലീസിനു സംശയം.
തലയ്ക്കടിച്ചാണ് ജയ്നമ്മയെ വധിച്ചതെന്നാണ് പോലീസിന്റെ നിഗമനം. പ്രതിയുടെ വീടിന്റെ സ്വീകരണമുറിയില്‍നിന്നു ലഭിച്ച രക്തത്തുള്ളികളുടെയും മറ്റു തെളിവുകളുടെയും വിശകലനത്തില്‍നിന്നാണ് ഈ നിഗമനത്തിലേക്കു ക്രൈംബ്രാഞ്ച് എത്തിയത്. സെബാസ്റ്റ്യനെ ചോദ്യം ചെയ്തപ്പോള്‍ കിട്ടിയ ചില സൂചനകളും നിര്‍ണായകമായി.
കത്തിച്ചോ കുഴിച്ചിട്ടോ?
സെബാസ്റ്റ്യന്റെ വീട്ടിലെ കുളിമുറിയില്‍ രക്തത്തിന്റെ സാന്നിധ്യം കണ്ടെത്തിയതില്‍നിന്നു മൃതദേഹം കഷണങ്ങളായി മുറിച്ചു മാറ്റിയെന്നും പോലീസ് കരുതുന്നു. തുടര്‍ന്ന് മൃതദേഹഭാഗങ്ങള്‍ പുരയിടത്തില്‍ത്തന്നെ പല ഭാഗത്തായി കുഴിച്ചിട്ടിരിക്കാമെന്നാണ് മറ്റൊരു നിഗമനം.
വീട്ടുവളപ്പില്‍ മൃതദേഹത്തിന്റെ ചില ഭാഗങ്ങള്‍ മാത്രം കണ്ടെത്തിയതാണ് ഈ നിഗമനത്തിലേക്കു നയിച്ചത്. അതേസമയം, കൊലപാതകത്തിനു ശേഷം ശരീരം മുറിച്ചു കത്തിക്കാനുള്ള സാധ്യതയും പോലീസ് തള്ളുന്നില്ല.
ഡിഎൻഎ ഫലം
വീട്ടുവളപ്പില്‍നിന്നു ലഭിച്ച മൃതദേഹഭാഗങ്ങളുടെ ഡിഎന്‍എ പരിശോധനാഫലം ഇതുവരെ ലഭിച്ചിട്ടില്ല. എങ്കിലും മറ്റു ശാസ്ത്രീയ പരിശേധനകളുടെ വിവരങ്ങള്‍ വച്ച് ജയ്നമ്മയുടേതാണെന്നാണ് പോലീസ് കരുതുന്നത്. പുരയിടത്തില്‍ നടത്തിയ പരിശോധനയില്‍നിന്നു ലഭിച്ച ശരീരഭാഗങ്ങള്‍ കത്തിച്ചതിന്റെ ബാക്കിയായിരുന്നു.
ഇതാണ് ഡിഎന്‍എ ഫലം വരാന്‍ വൈകുന്നത്. രക്തക്കറ ജയ്നമ്മയുടേതാണെന്നു സ്ഥിരീകരിച്ചിരുന്നു. ഡിഎന്‍എ ഫലം ലഭിച്ച ശേഷം പ്രതിയെ വീണ്ടും കസ്റ്റഡിയില്‍ വാങ്ങാനാണ് കോട്ടയം ക്രൈം ബ്രാഞ്ചിന്റെ തീരുമാനം.
വോട്ട് അട്ടിമറി: യൂത്ത് കോണ്‍ഗ്രസ് മാർച്ചിൽ സംഘർഷം; പോലീസ് ജലപീരങ്കി പ്രയോഗിച്ചു
തിരുവനന്തപുരം: രാജ്യത്ത് വോട്ടുകൊള്ള നടക്കുന്നുവെന്നാരോപിച്ച് യൂത്ത് കോണ്‍ഗ്രസ് ചീഫ് ഇലക്ടറൽ ഓഫീസിലേക്കു നടത്തിയ മാർച്ചിൽ സംഘർഷം.
പ്രവർത്തകർക്കു നേരേ പോലീസ് ജലപീരങ്കി പ്രയോഗിച്ചു. പ്രവർത്തകരും പോലീസും തമ്മിൽ ഉന്തും തള്ളും വാക്കേറ്റവുമുണ്ടായി. ഇന്നലെ ഉച്ചയ്ക്ക് 12.30 ഓടെ പാളയം രക്തസാക്ഷി മണ്ഡപത്തിൽ നിന്നാരംഭിച്ച മാർച്ച് യുദ്ധസ്മാരകത്തിനു മുന്നിൽ പോലീസ് തടഞ്ഞു.
കൂറ്റൻ ബാരിക്കേഡും വൻ സന്നാഹവുമായാണ് സമരത്തെ നേരിടാൻ പോലീസ് നിലയുറപ്പിച്ചത്. ഇലക്ഷൻ കമ്മീഷനും കേന്ദ്ര സർക്കാരിനുമെതിരായി മുദ്രാവാക്യം വിളിച്ചെത്തിയ പ്രവർത്തകർ ബാരിക്കേഡ് മറിച്ചിടാൻ ശ്രമിച്ചതോടെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു. എന്നാൽ പ്രവർത്തകർ പിന്മാറിയില്ല. പ്രതിഷേധം തുടരുന്നതിനിടയിൽ പ്രവർത്തകരിൽ ചിലർ ബാരിക്കേഡിനു മുകളിൽ കയറി. ഇതോടെ പോലീസ് വീണ്ടും ജലപീരങ്കി പ്രയോഗിച്ചു. തുടർന്ന് സ്ഥലത്തുനിന്നു മാറിയ പ്രവർത്തകർ വീണ്ടും സംഘടിച്ചെത്തി പ്രതിഷേധം തുടർന്നു.
നാലു തവണ ജലപീരങ്കി പ്രയോഗിച്ച ശേഷമാണ് പ്രവർത്തകർ അവിടെ നിന്നും മാറിയത്. പ്രകടനമായി മ്യൂസിയം ഭാഗത്തേക്ക് പോയ പ്രവർത്തകർ യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിനു സമീപത്തുള്ള റോഡിലൂടെ വീണ്ടും പ്രതിഷേധവുമായെത്തിയത് പോലീസിനു തലവേദനയായി.
പ്രവർത്തകരെ തടയാൻ പൊരിവെയിലത്ത് പോലീസ് നെട്ടോട്ടമോടി. ഇതിനിടയിലാണ് പോലീസും പ്രവർത്തകരും തമ്മിൽ വാക്കേറ്റവും ഉന്തും തള്ളുമുണ്ടായത്. പ്രകോപിതരായ പ്രവർത്തകരെ നേതാക്കൾ ഇടപെട്ടാണ് ശാന്തരാക്കിയത്. തുടർന്ന് രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ മാർച്ച് ഉദ്ഘാടനം ചെയ്തു.
പൗരത്വം തെളിയിക്കാൻ പുതിയ തിരിച്ചറിയൽ കാർഡ്
എസ്.ആർ. സുധീർ കുമാർ
കൊല്ലം: രാജ്യത്തെ പൗരന്മാർക്ക് അവരുടെ പൗരത്വം തെളിയിക്കാനുള്ള പുതിയ തിരിച്ചറിയൽ കാർഡ് കേന്ദ്ര സർക്കാരിന്റെ പരിഗണനയിൽ. അർഹരായ എല്ലാവർക്കും സ്മാർട്ട് സിറ്റിസൺഷിപ്പ് കാർഡ് നൽകാനാണ് പദ്ധതി.
നിലവിൽ രാജ്യത്തു നടന്നുവരുന്ന സെൻസസ് പൂർത്തീകരിച്ച ശേഷമായിരിക്കും കാർഡിന് അന്തിമരൂപം നൽകുക. സാധുവായ രേഖകൾ ഉള്ള എല്ലാ ഇന്ത്യൻ പൗരന്മാർക്കും സ്മാർട്ട് സിറ്റിസൺഷിപ്പ് കാർഡ് നൽകും. അതിനു ശേഷം ഇന്ത്യൻ പൗരത്വം തെളിയിക്കുന്ന ഏകവും അന്തിമവുമായ രേഖ ഈ കാർഡ് ആയിരിക്കും.
അത്യാധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ചായിരിക്കും കാർഡ് നിർമിക്കുക. ഇത് വ്യാജമായി നിർമിക്കുക അസാധ്യമാക്കുന്ന വിധത്തിലാണ് രൂപകൽപ്പന ചെയ്യുന്നത്.
രാജ്യത്ത് നിലവിലുള്ള ആധാർ കാർഡ്, വോട്ടർ ഐഡി കാർഡ്, പാൻകാർഡ്, റേഷൻ കാർഡ് എന്നിവ പൗരത്വം തെളിയിക്കാൻ പര്യാപ്തമല്ല എന്ന വിലയിരുത്തലിലാണ് കേന്ദ്ര സർക്കാർ ഇതിനായി പുതിയ കാർഡ് ഏർപ്പെടുത്താൻ പദ്ധതി തയാറാക്കിയിട്ടുള്ളത്. ഇത് വരുന്നതോടെ രാജ്യത്ത് നിലവിലുള്ള ഒരു കാർഡും സർക്കാർ റദ്ദാക്കുകയുമില്ല. ഓരോ കാർഡുകളും അതിന്റെ പ്രത്യേക ആവശ്യങ്ങൾക്കു മാത്രമായി ഉപയോഗിക്കുന്നത് തുടരും.
ബാങ്കിംഗ് ഉൾപ്പെടെയുള്ള സാമ്പത്തിക ഇടപാടുകൾക്ക് മാത്രമായി ആധാർ കാർഡ് ഉപയോഗിക്കാനാകും. സമ്മതിദാനാവകാശം വിനിയോഗിക്കുന്നതിന് മാത്രമായി വോട്ടർ ഐഡി കാർഡിന്റെ ആവശ്യം നിജപ്പെടുത്തും. പൊതുവിതരണ സംവിധാനത്തിലൂടെ ഭക്ഷ്യധാന്യങ്ങൾ വാങ്ങുനതിനു മാത്രം റേഷൻ കാർഡ് ഉപയോഗിക്കാം.
ആദായനികുതി സംബന്ധമായ കാര്യങ്ങൾക്ക് പാൻ കാർഡും പ്രയോജനപ്പെടുത്താനാകും. സ്മാർട്ട് സിറ്റിസൺഷിപ്പ് കാർഡ് പൗരത്വം തെളിയിക്കാൻ മാത്രമേ ഉപയോഗിക്കാനാകൂ.
ആധാർ, വോട്ടർ ഐഡി, പാൻകാർഡ്, റേഷൻ കാർഡ് എന്നിവയിലെ സർക്കാർ ഡേറ്റാബേസുകളിൽ നിന്ന് വിവരങ്ങൾ വ്യാപകമായി ചോരുന്നുണ്ട്. മാത്രമല്ല എല്ലാത്തിന്റെയും വ്യാജ തിരിച്ചറിയൽ കാർഡുകളും സൃഷ്ടിക്കപ്പെടുന്നു.
ഇത് ഈ രേഖകളുടെ വിശ്വാസ്യതയെത്തന്നെ ചോദ്യം ചെയ്യപ്പെടുന്ന സാഹചര്യം ഉണ്ടായതിനാലാണ് പ്രശ്നം ശാശ്വതമായി പരിഹരിക്കുന്നതിന് ഇന്ത്യൻ പൗരന്മാർക്ക് സുരക്ഷിതമായ തിരിച്ചറിയൽ സംവിധാനം നിർമിക്കുന്നത്. സർക്കാർ പദ്ധതികളുടെ ആനുകൂല്യങ്ങൾ നേടാൻ ഈ കാർഡ് വഴിയായിരിക്കും സാധിക്കുക.
തട്ടേക്കാട് പക്ഷിസങ്കേതത്തിൽ ഒന്‍പത് പുതിയ ജീവികളെ കണ്ടെത്തി
കോതമംഗലം: കേരളത്തിന്റെ ആദ്യ പക്ഷിസങ്കേതമായ തട്ടേക്കാട് വീണ്ടും ജൈവവൈവിധ്യത്തിന്റെ വിസ്മയം തുറന്നു. മൂന്ന് ദിവസം നീണ്ട വാർഷിക ജന്തുജാല സർവെയിൽ ഒൻപത് പുതിയ ജീവിവർഗങ്ങളെ കണ്ടെത്തിയതായി അധികൃതർ അറിയിച്ചു.
തിരുവനന്തപുരത്തെ ട്രാവൻകൂർ നേച്ചർ ഹിസ്റ്ററി സൊസൈറ്റി (ടിഎൻഎച്ച്എസ്), തട്ടേക്കാട് പക്ഷിസങ്കേതം, സംസ്ഥാന വനം-വന്യജീവി വകുപ്പ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് സർവെ നടന്നത്.
113 ചിത്രശലഭങ്ങൾ
സർവെയിൽ കണ്ടെത്തിയ 113 ചിത്രശലഭങ്ങളിൽ എക്സ്ട്രാ ലാസ്കാർ (പുലിവരയൻ), യെല്ലോ ജാക്ക് സെയിലർ (മഞ്ഞപൊന്തച്ചുറ്റൻ), യെല്ലോ-ബ്രെസ്റ്റഡ് ഫ്ലാറ്റ് (വെള്ളപ്പരപ്പൻ), വൈറ്റ്-ബാർ ബുഷ്ബ്രൗണ്‍ (ചോല പൊന്തതവിടൻ) എന്നീ നാലു വർഗങ്ങളെ തട്ടേക്കാടിൽ ആദ്യമായി രേഖപ്പെടുത്തി. അതോടൊപ്പം, സംസ്ഥാന ശലഭമായ ബുദ്ധ മയൂരി, മലബാർ റോസ്, മലബാർ റാവൻ (പുള്ളിക്കറുപ്പൻ), ബ്ലൂ ഓക്ക്ലീഫ് (ഓക്കില ശലഭം), തെക്കൻ ഗരുഡ ശലഭം, കനാറ ശരശലഭം തുടങ്ങി നിരവധി അപൂർവശലഭങ്ങളെയും ധാരാളമായി കണ്ടെത്തി.
തുന്പി എണ്ണത്തിൽ വർധന
പുതുതായി രേഖപ്പെടുത്തിയ അഞ്ചു തുന്പിവർഗങ്ങൾകൂടി ചേർന്ന് സങ്കേതത്തിലെ തുന്പികളുടെ എണ്ണം 88 ആയി ഉയർന്നു. വയനാടൻ കടുവ (മാക്രോഗോംഫസ് വയനാടികസ്), പുള്ളി നീർപാറാൻ (എപ്പോഫ്താൽമിയ ഫ്രണ്ടാലിസ്), തെക്കൻ കോമരം (ഇഡിയോണിക്സ് ട്രവാങ്കോറെൻസിസ്), കാട്ടുപൂത്താലി (സ്യൂഡാഗ്രിയോണ് മലബാരികം), മലബാർ മുളവാലൻ (മെലനോന്യൂറ ബൈലൈനേറ്റ) എന്നിവയെയാണ് പുതുതായി കണ്ടെത്തിയത്. ഇതിനുപുറമെ ഓണത്തുന്പി, തുലാത്തുന്പി, യൂഫിയ ഫ്രേസേരി, കാക്കോന്യൂറ റിസി തുടങ്ങിയവയും അടുത്തിടെ കേരളത്തിൽ കണ്ടെത്തിയ കാട്ടുവർണത്തുന്പിയായ ലിറിയോത്തെമിസ്അബ്രഹാമിയും നിരീക്ഷിക്കപ്പെട്ടു.
പക്ഷികൾ 104
സർവെയിൽ ആകെ 104 പക്ഷിവർഗങ്ങളെ കണ്ടെത്തി. ഇതിൽ ചെറിയ മീൻപരുന്ത് (ലെസ്സർ ഫിഷ് ഈഗിൾ), യൂറേഷ്യൻ സ്പാരോ ഹോക്, മലന്പുള്ള് (ക്രെസ്റ്റഡ് ഗോഷാക്ക്), കാട്ടുമൂങ്ങ പോലുള്ള പരുന്തുവർഗങ്ങളും ഉൾപ്പെടുന്നു.
പൊടിപൊന്മാൻ, തീക്കാക്ക, നീലത്തത്ത പോലുള്ള വനപക്ഷികളും സമൃദ്ധമായി രേഖപ്പെടുത്തി. ആനക്കൂട്ടം, കാട്ടുപോത്ത്, രാജവെന്പാല, എട്ട് ഇനം മത്സ്യങ്ങൾ, 30 ഇനം ഉറുന്പുകൾ,രണ്ട് ശുദ്ധജല ഞണ്ടുകൾ, അഞ്ച് ഉഭയജീവികൾ, 22 ഇനം നിശാശലഭങ്ങൾ എന്നിവയും കാണപ്പെട്ടു.
ഡാറ്റ ശേഖരണത്തിന് തട്ടേക്കാട് പക്ഷിസങ്കേത അസിസ്റ്റന്റ് വന്യജീവി വാർഡൻ സി.ടി. ഒൗസേപ്, ടോംസ് അഗസ്റ്റിൻ, വിനയൻ പി. നായർ, വി.എം. അനില, കെ. പ്രദീപ്, പി.എ. നിഷ എന്നിവർ നേതൃത്വം നൽകി.
മമ്മൂട്ടിയുടെ തിരിച്ചുവരവിൽ സന്തോഷം പങ്കിട്ട് സിനിമാലോകം
കൊച്ചി: മമ്മൂട്ടിയുടെ മടങ്ങിവരവിലുള്ള സന്തോഷം സമൂഹമാധ്യങ്ങളിൽ പങ്കിട്ട് സിനിമാരംഗത്തെ പ്രമുഖർ. ഒരു വേദിയിൽ മമ്മൂട്ടിയെ ചുംബിക്കുന്ന ചിത്രം പോസ്റ്റ് ചെയ്താണ് മോഹൻലാൽ സന്തോഷം പങ്കിട്ടത്.
മമ്മൂട്ടിയുടെ അടുത്ത സുഹൃത്തും മേക്കപ്മാനുമായ എസ്. ജോര്‍ജിന്റെ കുറിപ്പ് വൈറലായി- “സന്തോഷത്തിൽ നിറഞ്ഞ കണ്ണുകളോടെ കൈകൂപ്പി നിങ്ങളുടെ മുന്നിൽ ഞാൻ നിൽക്കുന്നു. പ്രാർഥിച്ചവർക്കും കൂടെ നിന്നവർക്കും ഒന്നുമുണ്ടാകില്ല എന്നു പറഞ്ഞ് ആശ്വസിപ്പിച്ചവർക്കും പറഞ്ഞാൽ തീരാത്ത സ്നേഹത്തോടെ പ്രിയപ്പെട്ടവരെ...നന്ദി.”
വെല്‍ക്കം ബാക്ക്, ടൈഗര്‍ എന്ന ഒറ്റവരി പോസ്റ്റാണ് മഞ്ജു വാര്യര്‍ എഫ്ബിയിൽ കുറിച്ചത്. മമ്മൂട്ടിക്കൊപ്പമുള്ള ചിത്രവും മഞ്ജു പോസ്റ്റ് ചെയ്തു. ഇത്രയും ആളുകൾ ഒരുമിച്ച് പ്രാർഥിക്കുമ്പോൾ ദൈവത്തിനു കേൾക്കാതിരിക്കാൻ പറ്റില്ലല്ലോ എന്നു സംവിധായകൻ കണ്ണൻ താമരക്കുളം എഫ്ബിയിൽ കുറിച്ചു.
എക്കാലത്തെയും വലിയ വാർത്തയെന്ന് നടി മാല പാർവതി കമന്റിട്ടു. നടനും സുഹൃത്തുമായ വി.കെ. ശ്രീരാമനെ മമ്മൂട്ടി ഫോണിൽ വിളിച്ച് രോഗം ഭേദമായ വിവരം അറിയിച്ചു. ഉമാ തോമസ് എംഎൽഎയും താരത്തിന്റെ തിരിച്ചുവരവിൽ സന്തോഷമറിയിച്ച് ഫേസ്ബുക്കിൽ കുറിപ്പിട്ടു.
കായികാധ്യാപകരുടെ നിസഹകരണം: സ്കൂൾ കായികമേള പ്രതിസന്ധിയിലാകും
നിശാന്ത് ഘോഷ്
കണ്ണൂര്‍: കായികാധ്യാപകരുടെ നിസഹകരണ സമരം ഒത്തു തീർപ്പാക്കിയില്ലെങ്കിൽ സ്കൂൾ കായികമേളകളുടെ നടത്തിപ്പ് പ്രതിസന്ധിയിലാകും. യുപി വിഭാഗത്തില്‍ 500 കുട്ടികള്‍ക്ക് ഒരു കായികാധ്യാപകന് എന്നത് മാറ്റി 300 കുട്ടികള്‍ക്ക് ഒരു അധ്യാപകന് എന്ന മാനദണ്ഡം വേണമെന്നാണ് കായികാധ്യാപകരുടെ പ്രധാന ആവശ്യം.
അതേസമയം, 499 കുട്ടികളാണ് സ്കൂളിലുള്ളതെങ്കില് കായികാധ്യാപകന്റെ ജോലി നഷ്ടപ്പെടുന്ന അവസ്ഥയുമുണ്ട്. ഇതു സംബന്ധിച്ച് സർക്കാരുമായി അധ്യാപക സംഘടനകൾ ഒരു മാസം മുന്‍പ് ചർച്ച നടത്തിയപ്പോൾ പ്രശ്നം പരിഹിരിക്കുമെന്ന് ഉറപ്പു നൽകിയിട്ടും നടപടി ഉണ്ടാകാത്ത സാഹചര്യത്തിലാണു നിസഹകരണ സമരം ശക്തമാക്കാൻ കായികാധ്യാപകരുടെ സംഘടകളുടെ തീരുമാനം.
നിസഹകരണത്തെത്തുടർന്ന് ദേശീയതലത്തിൽ നടത്തുന്ന സുബ്രതോ കപ്പ് ഫുട്ബോൾ ടൂർണമെന്റിന്റെ മാറ്റ് കുറഞ്ഞിരുന്നു. ഡിഡിഇമാർ പ്രത്യേക ഉത്തരവിറക്കിയായിരുന്നു ഒടുവിൽ സുബ്രതോ കപ്പ് ടൂർണമെന്റ് ഒരു വിധം നടത്തിയത്.
നിലവിൽ ജൂണിയർ ബോയ്സ് വിഭാഗത്തില്‍ സബ് ജില്ല, ജില്ലാതല മത്സരങ്ങളില്ലാതെയാണു സംസ്ഥാനതല മത്സരങ്ങള്‍ അടുത്ത മാസം സംഘടിപ്പിക്കുന്നത്. പെൺകുട്ടികളുടെ വിഭാഗത്തില്‍ സബ് ജില്ല തലത്തിൽ നടത്താതെ ജില്ലാതലം മുതലാണു മത്സരം നടന്നത്. സെപ്റ്റംബർ അവസാനമാണ് സബ് ജില്ലാ കായികമേളകള്‍ ആരംഭിക്കേണ്ടത്.
ഒക്ടോബറില്‍ ജില്ലയും അവസാനം സംസ്ഥാന മേളയും നടത്തുക എന്നതാണ് പതിവ് രീതി. കായികാധ്യാപകർ ശക്തമായ നിസഹകരണവുമായി രംഗത്തെത്തിയാൽ ഇവയുടെ നടത്തിപ്പ് പ്രതിസന്ധിയിലാകും.
സർക്കാർ അനുകൂല നിലപാട് സ്വീകരിച്ചില്ലെങ്കിൽ സമരവുമായി മുന്നോട്ടുപോകുമെന്ന് സംയുക്തകായികാധ്യാപക സംഘടനാ കണ്ണൂർ ജില്ലാ പ്രസിഡന്റ് പി.പി. ഉദയകുമാർ പറഞ്ഞു.
കായിക മേള നടത്തിപ്പിനോടനുബന്ധിച്ച് കായികാധ്യാപകര്‍ക്ക് ഭീമമായ സാമ്പത്തിക ബാധ്യത വരുന്നതായും ആക്ഷേപമുണ്ട്. കഴിഞ്ഞ വര്‍ഷത്തെ മേള നടത്തിപ്പിന്റെ ചെലവ് കിട്ടിയെങ്കിലും അതിന് മുമ്പത്തെ രണ്ട് വര്‍ഷത്തെ തുക കുടിശികയാണ്.
തിരുവനന്തപുരത്ത് 20,85,000, കണ്ണൂര്‍ 11,56,000, മലപ്പുറം 10,74,000, കൊല്ലം 1,30,000, പത്തനംതിട്ട 1,25,000, എറണാകുളം 3,00,000, തൃശൂർ 5,15,000, പാലക്കാട് 8,90,000, കാസര്‍ഗോഡ് 3,30,000 എന്നിങ്ങനെയാണ് കുടിശിക തുക.
കുട്ടികളുടെ ശാരീരികവും മാനസികവുമായ വളർച്ചയ്ക്ക് കായിക വിദ്യാഭ്യാസത്തിന് ഊന്നൽ നൽകണമെന്ന് സർക്കാർ തന്നെ നിഷ്കർഷിക്കുന്പോഴും കായിക മേഖലയോട് പുറംതിരിഞ്ഞു നിൽക്കുന്ന സമീപനമാണ് സർക്കാരിന്റേതെന്നും കായികാധ്യാപകർ ആരോപിക്കുന്നു.
വിശുദ്ധ എവുപ്രാസ്യമ്മയുടെ തിരുനാളിന് ഇന്നു കൊടിയേറും
ഒല്ലൂർ(തൃശൂർ): വിശുദ്ധ എവുപ്രാസ്യ അതിരൂപത തീർഥകേന്ദ്രത്തിലെ തിരുനാൾ ഇന്നു മുതൽ 29 വരെ ആഘോഷിക്കും. ഇന്നു വൈകീട്ട് അഞ്ചിനു തൃശൂർ അതിരൂപത വികാരി ജനറാൾ മോൺ. ജെയ്സൻ കൂനംപ്ലാക്കൽ കൊടിയേറ്റം നിർവഹിക്കും.
24നു വൈകുന്നേരം വാഹനവെഞ്ചരിപ്പ്. 27നു വൈകിട്ട് ദീപാലങ്കാര സ്വിച്ച് ഓൺ കർമം നിർവഹിക്കും.
തിരുനാൾദിനമായ 29നു രാവിലെ ഏഴിനു നടക്കുന്ന ദിവ്യബലിക്കു തീർഥകേന്ദ്രം മുൻ റെക്ടർ ഫാ. റാഫേൽ വടക്കൻ മുഖ്യകാർമികത്വം വഹിക്കും. തുടർന്ന് ഊട്ടുനേർച്ച വെഞ്ചരിപ്പ്. രാവിലെ എട്ടുമുതൽ വൈകീട്ട് അഞ്ചുവരെയാണ് ഊട്ടുനേർച്ചവിതരണം.
രാവിലെ പത്തിനു നടക്കുന്ന ആഘോഷമായ ദിവ്യബലിക്ക് അതിരൂപത വികാരി ജനറാൾ മോൺ. ജോസ് കോനിക്കര മുഖ്യകാർമികത്വം വഹിക്കും. ഫാ. സനൽ മാളിയേക്കൽ സന്ദേശം നൽകും. ഫാ. ബ്രിൽവിൻ ഒലക്കേങ്കിൽ സഹകാർമികനാകും. ഉച്ചയ്ക്ക് 12നു തീർഥകേന്ദ്രത്തിൽനിന്ന് ഒല്ലൂർ മേരിമാതാ പള്ളിയിലേക്കു ജപമാലപ്രദക്ഷിണം നടക്കും.
വൈകുന്നേരം അഞ്ചിനു നടക്കുന്ന ദിവ്യബലിക്കു രാമനാഥപുരം ബിഷപ് മാർ പോൾ ആലപ്പാട്ട് മുഖ്യകാർമികത്വം വഹിക്കും. ഊട്ടുനേർച്ചയിൽ അമ്പതിനായിരത്തിൽപ്പരം ആളുകൾ പങ്കെടുക്കും.
തീർഥകേന്ദ്രം റെക്ടർ ഫാ. ജോയ് ചിറ്റിലപ്പിള്ളി, സിസ്റ്റർ ഹംബലിൻ, സിസ്റ്റർ റാണി ജോർജ്, തിരുനാൾ ജനറൽ കൺവീനർ ടാജ് ആന്റണി, പബ്ലിസിറ്റി കൺവീനർ ഡേവിസ് കൊള്ളന്നൂർ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
ചപ്പാത്ത് ആറാം മൈലിൽ വാഹനാപകടത്തിൽ ഒരാൾ മരിച്ചു
ഉപ്പുതറ: കെഎസ്ആർടിസി ബസിന്റെ പിന്നിൽ തട്ടിയ കാർ കൽഭിത്തിയിലിടിച്ച് ഒരാൾ മരിച്ചു. കാഞ്ചിയാർ സ്വരാജ് കോടാലിപ്പാറ കാട്ടുമറ്റത്തിൽ സന്തോഷ് ആണ് മരിച്ചത്. നാലു പേർക്ക് പരിക്കേറ്റു.
സ്വരാജ് സ്വദേശികളായ സോമൻ സ്വരാജ്, അനീഷ്, കോടാലിപ്പാറ സ്വദേശി രതീഷ്, കൽത്തൊട്ടി സ്വദേശി സുധീഷ് എന്നിവർക്കാണ് പരിക്കേറ്റത്. ഗുരുതരമായി പരിക്കേറ്റ നാലു പേരെയും പീരുമേട് താലൂക്ക് ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകി കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റി. ഓടിക്കൂടിയ നാട്ടുകാരാണ് പരിക്കേറ്റവരെ പീരുമേട് താലൂക്ക് ആശുപത്രിയിൽ എത്തിച്ചത്. ആശുപത്രിയിൽ എത്തുംമുൻപ് സന്തോഷ് മരിച്ചു.
പുളിയൻമല-കട്ടപ്പന മലയോര ഹൈവേയിൽ ചപ്പാത്ത് ആറാം മൈലിന് സമീപം ഒന്നാം വളവിൽ ഇന്നലെ ഉച്ചകഴിഞ്ഞ് 3.45നാണ് അപകടം. ഏലപ്പാറ ഭാഗത്തേക്കു പോകുകയായിരുന്ന കാർ കട്ടപ്പന-തിരുവനന്തപുരം റൂട്ടിലോടുന്ന കെഎസ്ആർടിസി ബസിന്റെ പിന്നിലിടിച്ച ശേഷം നിയന്ത്രണം വിട്ട് റോഡിന്റെ സംരക്ഷണഭിത്തിയിലേക്ക് ഇടിച്ചുകയറുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ കാറിന്റെ മുൻഭാഗം പൂർണമായും തകർന്നു.
മരിച്ച സന്തോഷ് സ്വരാജിൽ ഓട്ടോ ഡ്രൈവറാണ്. ഭാര്യ സിന്ധു മൂന്നു വർഷമായി വിദേശത്താണ്. സിന്ധു അടുത്ത ദിവസം നാട്ടിലേക്ക് വരാനിരിക്കേയാണ് അപകടം. സന്തോഷ് ഏതാനും ദിവസം മുൻപാണ് കാർ വാങ്ങിയത്.
അധ്യാപക സംഘടനകൾക്ക് ഹിതപരിശോധന: അനുകൂലിച്ച് സിപിഎം, കോണ്‍ഗ്രസ്, സിപിഐ സംഘടനകൾ
തിരുവനന്തപുരം: സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിലെ അധ്യാപക സംഘടനകളുടെ അംഗീകാരം സംബന്ധിച്ച് ഹിതപരിശോധന നടത്തുന്നതിനെ അനുകൂലിച്ച് പൊതു സംഘടനകൾ.
ഇന്നലെ പൊതുവിദ്യാഭ്യാസ സെക്രട്ടറിയുടെ സാന്നിധ്യത്തിൽ നടന്ന ചർച്ചയിൽ സിപിഎം അനുകൂല അധ്യാപക സംഘടനയായ കെഎസ്ടിഎ, കോണ്‍ഗ്രസിന്റെ അധ്യാപക സംഘടനയായ കെപിഎസ്ടിഎ, സിപിഐ സംഘടനയായ എകെഎസ്ടിയു എന്നിവയുടെ പ്രതിനിധികളാണ് റഫറണ്ടത്തെ അനുകൂലിച്ചത്.
ഇതരസംഘടനകൾ എതിർത്തു. ബിജെപി അനുകൂല സംഘടനയായ എൻടിയു റഫറണ്ടത്തെ ഭാഗികമായി അംഗീകരിച്ചു. വോട്ടു ശതമാനം സംബന്ധിച്ച് ഇളവുകൾ വരുത്തണമെന്നാണ് ഇവരുടെ ആവശ്യം.
30ലധികം സംഘടനകളാണ് വിവിധ കാറ്റഗറിയിൽനിന്നും ഇന്നലത്തെ യോഗത്തിൽ പങ്കെടുത്തത്. സംഘടനകളുടെ അഭിപ്രായം ക്രോഡീകരിച്ച് പൊതുവിദ്യാഭ്യാസ സെക്രട്ടറി സർക്കാരിന് റിപ്പോർട്ട് സമർപ്പിക്കും.
അധ്യാപക സംഘടനകളുടെ അംഗീകാരത്തിനായി റഫറണ്ടം നടത്തണമെന്ന ആവശ്യത്തിൽ ചിലർ കോടതിയെ സമീപിച്ചതിനെ തുടർന്ന് കോടതി സർക്കാരിനോട് അഭിപ്രായം ചോദിച്ചിരുന്നു. ഇതിൽ സർക്കാർ നിലപാട് കോടതിയെ അറിയിക്കുന്നതിനു മുന്നോടിയായാണ് അധ്യാപക സംഘടനകളുടെ അഭിപ്രായം തേടാൻ തീരുമാനിച്ചത്.
റോഡ് നിർമാണത്തിന് റീക്ലെയിംഡ് അസ്ഫാൾട്ട് പേവ്മെന്റ് സാങ്കേതികവിദ്യ: മന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്തെ റോഡ് നിർമാണ മേഖലയിൽ റോഡിന്റെ ഉപരിതലം പൊളിച്ചു മാറ്റി പുനരുപയോഗം ചെയ്ത് പുതിയ ഉപരിതലം നിർമിക്കുന്ന സാങ്കേതിക വിദ്യയായ റീക്ലെയിംഡ് അസ്ഫാൾട്ട് പേവ്മെന്റ് സാങ്കേതികവിദ്യ പരീക്ഷിക്കാൻ തീരുമാനിച്ചതായി മന്ത്രി പി.എ. മുഹമ്മദ് റിയാസ് അറിയിച്ചു.
പരീക്ഷണാടിസ്ഥാനത്തിൽ തിരുവനന്തപുരം കിള്ളിപ്പാലം- പ്രാവച്ചമ്പലം റോഡിലാണ് ഇത്തരം പ്രവൃത്തി നടത്താൻ ഉദ്ദേശിക്കുന്നത്. മന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം എടുത്തത്.
നിർമാണ വസ്തുക്കളുടെ പുനരുപയോഗം വർധിപ്പിക്കുന്ന പദ്ധതിയാണിത്. അസംസ്കൃത വസ്തുക്കളുടെ ഉപയോഗം കുറക്കാൻ ഇതുവഴി സാധിക്കും. പാരിസ്ഥിതിക പ്രശ്നങ്ങളും താരതമ്യേന കുറവാണ്.
ക്ഷമാപണ സന്ദേശമയച്ച് കോൺഗ്രസ് നേതാവ് ജീവനൊടുക്കി
കാഞ്ഞങ്ങാട്: പോലീസ് ഉദ്യോഗസ്ഥരുൾപ്പെടെയുള്ള സുഹൃത്തുക്കളുടെ മൊബൈൽ ഫോണിലേക്കു ക്ഷമാപണ സന്ദേശം അയച്ചതിനുശേഷം കോൺഗ്രസ് നേതാവിനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി.
ഓട്ടോറിക്ഷ തൊഴിലാളി യൂണിയൻ (ഐഎൻടിയുസി) കാസർഗോഡ് ജില്ലാ പ്രസിഡന്റും ഹൊസ്ദുർഗ് സർവീസ് സഹകരണ ബാങ്ക് ഡയറക്ടറുമായ വി.വി. സുധാകരനെ (61)യാണ് പടന്നക്കാട് മേൽപ്പാലത്തിനു താഴെ ട്രെയിൻതട്ടി മരിച്ചനിലയിൽ കണ്ടെത്തിയത്.
“എല്ലാവരും എന്നോട് ക്ഷമിക്കണം.. മാപ്പ്’’ എന്ന സന്ദേശമാണ് തിങ്കളാഴ്ച രാത്രി സുധാകരന്റെ ഫോണിൽനിന്നു ഹൊസ്ദുർഗ് എസ്ഐ എം.ടി.പി. സെയ്ഫുദ്ദീൻ ഉൾപ്പെടെയുള്ളവർക്കു വാട്സാപ്പിൽ ലഭിച്ചത്. തുടർന്ന് മൊബൈൽ ടവർ ലൊക്കേഷൻ ഉപയോഗിച്ച് നടത്തിയ അന്വേഷണത്തിലാണ് സുധാകരനെ റെയിൽപാളത്തിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. ഇദ്ദേഹത്തിന്റെ ഓട്ടോയും റെയിൽപാളത്തിനു സമീപമുണ്ടായിരുന്നു.
നീലേശ്വരം കൊട്രച്ചാൽ സ്വദേശിയാണ്. ഭാര്യ: പ്രീത. മക്കൾ: പൃഥ്വി, പ്രണവ്.
സമ്പൂര്‍ണ ഡിജിറ്റല്‍ സാക്ഷരത നേടിയ ആദ്യ സംസ്ഥാനമായി കേരളം
തിരുവനന്തപുരം: സമ്പൂര്‍ണ ഡിജിറ്റല്‍ സാക്ഷരത നേടിയ ഇന്ത്യയിലെ ആദ്യത്തെ സംസ്ഥാനമായി കേരളം. സംസ്ഥാനം കൈവരിച്ച ഈ ചരിത്രനേട്ടത്തിന്റെ പ്രഖ്യാപനം മുഖ്യമന്ത്രി പിണറായി വിജയന് നാളെ ഉച്ചകഴിഞ്ഞ് നാലിന് തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നിര്‍വഹിക്കും.
സമ്പൂര്‍ണ ഡിജിറ്റല്‍ സാക്ഷരതയിലൂടെ കേരളം ഒരിക്കല്‍ക്കൂടി ചരിത്രം രചിക്കുകയാണെന്നു തദ്ദേശ സ്വയംഭരണ മന്ത്രി എം.ബി. രാജേഷ് വാർത്താസമ്മേളനത്തില്‍ പറഞ്ഞു. കേരളം അതിന്റെ വിദ്യാഭ്യാസ മേഖലയിലെ മുന്നേറ്റങ്ങള്‍കൊണ്ട് എന്നും ഇന്ത്യക്ക് മാതൃകയാണ്.
1991ല്‍ സമ്പൂര്‍ണ സാക്ഷരത നേടിയ ആദ്യ ഇന്ത്യന്‍ സംസ്ഥാനമായി കേരളം മാറിയപ്പോള്‍, 2011ലെ സെന്‍സസ് പ്രകാരം 93.91 ശതമാനം സാക്ഷരതാ നിരക്കുമായി വീണ്ടും ദേശീയ ശ്രദ്ധ നേടി. സാങ്കേതികവിദ്യയുടെ വളര്‍ച്ചയോടെ സാക്ഷരത എന്നത് കേവലം എഴുത്തും വായനയും മാത്രമല്ല, ഇന്റര്‍നെറ്റ് അധിഷ്ഠിത ഡിജിറ്റല്‍ സാങ്കേതികവിദ്യ ഉപയോഗിക്കാനുള്ള കഴിവുകൂടിയായി മാറിയെന്നും മന്ത്രി പറഞ്ഞു.
കോവിഡ് കാലത്ത് 2021ല്‍ പുല്ലംപാറയില്‍ ആരംഭിച്ച ഡിജി സാക്ഷരതാ പ്രവര്‍ത്തനങ്ങള്‍ രാജ്യത്തിന്റെതന്നെ ശ്രദ്ധാകേന്ദ്രമായിരുന്നു.
മികവാര്‍ന്ന പ്രവര്‍ത്തനങ്ങളിലൂടെ 2022 സെപ്റ്റംബര്‍ 21ന് രാജ്യത്തെ ആദ്യത്തെ ഡിജിറ്റല്‍ സാക്ഷരത നേടിയ പഞ്ചായത്തായി മാറി. ഡിജി പുല്ലംപാറ പദ്ധതിയില്‍ ഉള്‍പ്പെടുത്തി 15 വാര്‍ഡുകളിലായി 3300 പേര്‍ക്ക് പരിശീലനം നല്കി എല്ലാവരെയും ഡിജിറ്റല്‍ സാക്ഷരര്‍ ആക്കി. ഡിജി പുല്ലംപാറയുടെ പ്രഖ്യാപന ചടങ്ങില്‍ മുഖ്യമന്ത്രിതന്നെയാണ് സംസ്ഥാനത്താകെ ഈ പദ്ധതി വ്യാപിപ്പിക്കുമെന്ന് പ്രഖ്യാപിച്ചതെന്നും മന്ത്രി പറഞ്ഞു.
നാളെ നടക്കുന്ന ചടങ്ങില്‍ മന്ത്രി എം.ബി. രാജേഷ് അധ്യക്ഷനായിരിക്കും. മന്ത്രിമാരായ വി. ശിവന്‍കുട്ടി, ജി.ആര്. അനില്‍, കെ. കൃഷ്ണന്‍കുട്ടി, എ.കെ. ശശീന്ദ്രന്, എംപിമാരായ ശശി തരൂര്‍, ജോണ്‍ ബ്രിട്ടാസ്, എ.എ. റഹീം, ഇന്‍ഫോസിസ് സഹസ്ഥാപകന്‍ എസ്.ഡി. ഷിബുലാല്‍ തുടങ്ങിയവര്‍ പങ്കെടുക്കും.