കേരള സർവകലാശാല വിവാദം ; ഇന്ന് അടിയന്തര സിന്‍ഡിക്കറ്റ് യോഗം
തിരുവനന്തപുരം: കേരള സര്‍വകലാശാലയില്‍ ഇന്ന് അടിയന്തര സിന്‍ഡിക്കറ്റ് യോഗം ചേരും. ഇന്നു രാവിലെ 11.30ന് ആണ് യോഗം. സിന്‍ഡിക്കറ്റ് യോഗം വിളിക്കണമെന്നാവശ്യപ്പെട്ട് ഇന്നലെ 16 ഇടത് അംഗങ്ങള്‍ ഒപ്പിട്ട കത്ത് വൈസ് ചാന്‍സലറുടെ ചുമതല വഹിക്കുന്ന ഡോ. സിസ തോമസിനു നല്‍കിയിരുന്നു.
ഭാരാതാംബ ചിത്ര വിവാദത്തില്‍ രജിസ്ട്രാറെ സസ്പെൻഡ് ചെയ്ത വിസി ഡോ. മോഹനന് കുന്നുമ്മലിന്റെ നടപടി ഇന്നു ചേരുന്ന അടിയന്തര സിന്‍ഡിക്കറ്റ് യോഗം പുനഃപരിശോധിക്കും. വിസി ഡോ. മോഹനന് കുന്നുമ്മല്‍ നിലവില്‍ അവധിയിലാണ്. പകരം ചുമതല ഡിജിറ്റല്‍ സര്‍വകലാശാല വിസി ഡോ. സിസ തോമസിനു നല്‍കിയിരുന്നു.
കേരള സര്‍വകലാശാല രജിസ്ട്രാറുടെ സസ്പെന്ഷന് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ രജിസ്ട്രാര്‍ ഫയല്‍ ചെയ്ത ഹര്‍ജിയില്‍ നാളെ വൈസ് ചാന്‍സലര്‍ സത്യവാങ്മൂലം നല്‍കേണ്ടതുണ്ട്. ഇതിന്റെ ഭാഗമായി ഇന്നലെ ബന്ധപ്പെട്ട ഓഫീസ് ഫയലുകള്‍ നേരിട്ട് പരിശോധിച്ച വൈസ് ചാന്‍സലര്‍ ഡോ. സിസാ തോമസിനെ സിപിഎം സിന്‍ഡിക്കറ്റ് അംഗങ്ങള്‍ തടഞ്ഞു.
ഗവര്‍ണര്‍ പങ്കെടുത്ത പൊതുപരിപാടിക്ക് അനുവദിച്ച സെനറ്റ് ഹാള്‍ സര്‍വകലാശാല പിആര്‍ഒ നല്കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് റദ്ദാക്കിയതെന്നു ഹര്‍ജിക്കാരനായ സസ്പെന്‍ഡ് ചെയ്യപ്പെട്ട രജിസ്ട്രാര്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു.
ഇതിന്റെ നിജസ്ഥിതി പരിശോധിക്കുന്നതിനായി പിആര്‍ഒയുടെ ഓഫീസിലെത്തി കംപ്യൂട്ടര്‍ പരിശോധിച്ച് സ്ക്രീന്‍ ഷോട്ട് എടുക്കവേയാണ് സിന്‍ഡിക്കറ്റ് അംഗങ്ങള്‍ വിസിയെ തടഞ്ഞത്.
വിസി സെക്ഷനില്‍ പ്രവേശിക്കാന്‍ പാടില്ലെന്നും രജിസ്ട്രാര്‍ മുഖേന മാത്രമേ ഫയലുകള്‍ പരിശോധിക്കാന്‍ പാടുള്ളൂവെന്നുമാണ് സിന്‍ഡിക്കറ്റ് അംഗങ്ങളുടെ നിലപാട്. സിന്‍ഡിക്കറ്റ് യോഗം ചേരണമെന്നാവശ്യപ്പെട്ട് വിസിയെ നേരിട്ട് കാണാന്‍ എത്തിയതാണെന്നും അംഗങ്ങള്‍ അറിയിച്ചു.
ഏത് ഓഫീസില്‍ എപ്പോള്‍ പോകണമെന്നും എന്ത് പരിശോധിക്കണമെന്നും തീരുമാനിക്കാനുള്ള അധികാരം തനിക്കുണ്ടെന്നും വിസിയെ കാണണമെങ്കില്‍ അംഗങ്ങള്‍ ചേംബറില്‍ വരണമെന്നും ഡോ. സിസാ തോമസ് നിര്‍ദേശിച്ചു.
അതേസമയം സര്‍വകലാശാലയ്ക്കുവേണ്ടി വിസി കോടതിയില്‍ ഫയല്‍ ചെയ്യുന്ന സ്റ്റേറ്റ്മെന്റ് തങ്ങള്‍ അംഗീകരിച്ചു മാത്രമേ നല്കാന് പാടുള്ളൂവെന്നും അതുമാത്രമേ യൂണിവേഴ്സിറ്റി സ്റ്റാന്‍ഡിംഗ് കൗണ്‍സില്‍ കോടതിയില്‍ സമര്പ്പിക്കുകയുള്ളൂവെന്നുമുള്ള സിന്‍ഡിക്കറ്റ് അംഗങ്ങളുടെ ആവശ്യം വിസി അംഗീകരിച്ചില്ല.
വൈസ് ചാന്‍സലര്‍ നല്‍കേണ്ട സ്റ്റേറ്റ്മെന്റ് ഓഫ് ഫാക്റ്റ്സ് എന്തായിരിക്കണമെന്ന് വിസി തീരുമാനിക്കുമെന്നും സര്‍വകലാശാലയും വിസിയും വ്യത്യസ്ത നിലപാടുകളിലാണെന്ന് കോടതിക്ക് ബോധ്യപ്പെട്ട സാഹചര്യത്തില്‍ വിസിക്കുവേണ്ടി സീനിയര്‍ അഭിഭാഷകനെ ചുമതലപ്പെടുത്താനും വിസി ഉത്തരവിട്ടു.
മോട്ടോർ വാഹനവകുപ്പിൽ പുതിയ തസ്തികകൾ സൃഷ്ടിക്കാൻ നീക്കം
റെനീഷ് മാത്യു
കണ്ണൂർ: മോട്ടോർ വാഹനവകുപ്പിൽ അസി. മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാരെ നിയമിക്കാനുള്ള പുതിയ റാങ്ക് ലിസ്റ്റ് പിഎസ്സി പ്രസിദ്ധീകരിച്ചതോടെ പുതിയ തസ്തികകൾ സൃഷ്ടിക്കാൻ നീക്കം.
പിഎസ്സി ലിസ്റ്റിലുള്ള കൂടുതൽ ആളുകളെ നിയമിക്കാൻ വേണ്ടിയാണ് സംസ്ഥാനത്ത് സാന്പത്തിക ഞെരുക്കത്തിനിടെ പുതിയ തസ്തികകൾ സൃഷ്ടിക്കാനുള്ള നിർദേശം സർക്കാരിലേക്ക് നല്‍കിയിരിക്കുന്നത്. മോട്ടോർ വാഹനവകുപ്പിലെ ചിലരാണ് ഇതിന്റെ പിന്നിലെന്നാണ് ആരോപണം.
നികുതിച്ചോർച്ച തടയാൻ എന്ന പേരിൽ ടാക്സ് ഇന്റലിജൻസ് വിംഗ്, റോഡപകടങ്ങൾ കുറയ്ക്കാൻ എൻഫോഴ്സ്മെന്റിലേക്ക് പുതിയ നിയമനം, ഡ്രൈവിംഗ് ടെസ്റ്റ് നടത്താൻ ആർടിഒ, സബ് ആർടി ഓഫീസുകളിലേക്ക് കൂടുതൽ ജീവനക്കാരുടെ നിയമനം ഇങ്ങനെയാണ് നിർദേശങ്ങൾ പോയിരിക്കുന്നത്. എൻഫോഴ്സ്മെന്റ്- 722, ടാക്സ് ഇന്റലിജൻസ്-52, ഡ്രൈവിംഗ് ടെസ്റ്റ്-351 എന്നിങ്ങനെ 1125 പേരെ നിയമിക്കണമെന്നാണ് ആവശ്യം.
2018ൽ പുതിയ റാങ്ക് ലിസ്റ്റ് വന്നപ്പോൾ റോഡപകടങ്ങൾ കുറയ്ക്കാൻ 292 പുതിയ തസ്തികകളും 14 ജില്ലയിലും എൻഫോഴ്സ്മെന്റ് ആർടി ഓഫീസുകളും തുടങ്ങിയിരുന്നു. അപകടങ്ങൾ കുറയ്ക്കുമെന്നും വർഷം 200 കോടി രൂപ പിഴ ഇനത്തിൽ ലഭ്യമാക്കുമെന്നുമായിരുന്നു അവകാശവാദം. അപകടങ്ങൾ കുറഞ്ഞില്ലെന്ന് മാത്രമല്ല 200 കോടിയുടെ സ്ഥാനത്ത് 50 കോടിപോലും ഖജനാവിൽ എത്തിയുമില്ല.
24 മണിക്കൂറും റോഡിൽ പരിശോധന നടത്തുന്ന ഇവരെ ഇപ്പോൾ റോഡിൽ കാണാനുമില്ല. കുറെ ആളുകൾ ഡ്രൈവിംഗ് ടെസ്റ്റ് നടത്തുന്നുണ്ട്. ബാക്കിയുള്ളവർ ഓഫീസിൽ ഇരുന്ന് കാമറ കണ്ടെത്തുന്ന കുറ്റങ്ങൾക്ക് നോട്ടീസ് അയയ്ക്കുന്ന തിരക്കിലുമാണ്.
2019ലെ മോട്ടോർ വാഹന ഭേദഗതി നിയമം പ്രാബല്യത്തിൽ വന്നതോടെ സാങ്കേതിക ജോലികൾ മോട്ടോർ വാഹന വകുപ്പിൽ ഇല്ലാതായി. 2025 ഏപ്രിൽ ഒന്നുമുതൽ വാഹനങ്ങളുടെ ഫിറ്റ്നസ് ടെസ്റ്റ് ടെസ്റ്റിംഗ് സ്റ്റേഷനുകളിലേക്ക് മാറ്റണമെന്ന് കേന്ദ്രസർക്കാരിന്റെ നിർദേശം സംസ്ഥാനം നടപ്പിലാക്കാനുള്ള അവസാനഘട്ടത്തിലാണ്.
സംസ്ഥാനത്ത് 22 സ്വകാര്യ ഓട്ടോമേറ്റഡ് ടെസ്റ്റിംഗ് സ്റ്റേഷൻ തുടങ്ങാൻ ടെൻഡർ നടപടികൾ പൂർത്തിയായിക്കഴിഞ്ഞു. ഇതു നടപ്പിലാകുന്നതോടെ ആർടി ഓഫീസുകളിലെ പകുതി ഇൻസ്പെക്ടർമാരുടെ ജോലി ഇല്ലാതാകും.
കേന്ദ്രസർക്കാർ നിർദേശപ്രകാരമുള്ള അക്രഡിറ്റഡ് ഡ്രൈവിംഗ് ടെസ്റ്റിംഗ് സെന്റർ തുടങ്ങുന്നതോടെ വെഹിക്കിൾ ഇൻസ്പെക്ടർമാരുടെയും ജോലി ഇല്ലാതാകും. വെഹിക്കിൾ ഇൻസ്പെക്ടർമാരുടെ ഇപ്പോഴത്തെ പ്രധാന ജോലി ഡ്രൈവിംഗ് ടെസ്റ്റാണ്.
ചെക്ക്പോസ്റ്റുകളുടെ എണ്ണം പകുതിയായി കുറച്ചതും പരിശോധന പകൽമാത്രമായി കുറച്ചതുംവഴി നിരവധി ഉദ്യോഗസ്ഥർക്കാണ് ജോലിയില്ലാതയിരിക്കുന്നത്. ഇതിനിടയിലാണ് പുതിയ തസ്തികകൾ സൃഷ്ടിക്കാനുള്ള നീക്കം നടക്കുന്നത്.
‘കളര്‍ ഇന്ത്യ സീസണ് 4’ രജിസ്ട്രേഷൻ തുടരുന്നു
കോട്ടയം: അഖിലേന്ത്യാ തലത്തിൽ ലക്ഷക്കണക്കിന് വിദ്യാർഥികൾ ആവേശപൂർവം പങ്കെടുക്കുന്ന ‘ദീപിക കളര്‍ ഇന്ത്യ സീസണ് 4’ ന്റെ രജിസ്ട്രേഷൻ തുടരുന്നു.
ലഹരിക്കെതിരേയുള്ള പോരാട്ടവും ഭാരതത്തിന്റെ ഐക്യവും അഖണ്ഡതയും ഊട്ടി ഉറപ്പിക്കാനുള്ള സന്ദേശവും കുട്ടികള്‍ക്കു പകര്‍ന്നു നല്കാൻ ലക്ഷ്യമിടുന്ന ദീപിക കളര്‍ ഇന്ത്യ സീസണ് 4-ൽ ഈ വർഷം പത്തു ലക്ഷം വിദ്യാര്‍ഥികളെങ്കിലും പങ്കെടുക്കുമെന്നാണ് കരുതുന്നത്.
സ്കൂൾതല രജിസ്ട്രേഷനിൽ വലിയ ആവേശമാണ് ദൃശ്യമാകുന്നത്. നൂറുകണക്കിനു സ്കൂളുകളാണ് രജിസ്ട്രേഷന് പൂർത്തിയാക്കിയത്.
ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി നടത്തുന്ന ദീപിക കളര്‍ ഇന്ത്യ സീസണ് 4 ഈ വർഷം ഓഗസ്റ്റ് എട്ടിനാണ്. സ്കൂള്‍ തല രജിസ്ട്രേഷനായി ഇതോടൊപ്പമുള്ള ക്യൂ ആര് കോഡ് സ്കാന്‍ ചെയ്ത് സ്കൂളുകള്‍ക്ക് രജിസ്റ്റര്‍ ചെയ്യാം. കൂടുതല്‍ വിവരങ്ങള്‍ക്ക് 7034023226 എന്ന നമ്പറില്‍ ബന്ധപ്പെടാം.
നഴ്സറി മുതല്‍ 12-ാം ക്ലാസ് വരെയുള്ള കുട്ടികള്‍ക്ക് അഞ്ച് വിഭാഗങ്ങളിലായാണ് മത്സരം. മത്സരത്തില്‍ പങ്കെടുക്കുന്ന എല്ലാവര്ക്കും സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കും.
പങ്കെടുക്കുന്ന എല്ലാ സ്കൂളുകള്‍ക്കും ഓരോ വിഭാഗത്തിലെയും ഒന്നും രണ്ടും സ്ഥാനക്കാര്‍ക്കും സമ്മാനങ്ങള്‍ നല്‍കും. ഓരോ ഗ്രൂപ്പിലെയും 50 കുട്ടികളിൽനിന്ന് തെരഞ്ഞെടുക്കുന്ന ഒരാൾക്ക് പ്രോത്സാഹന സമ്മാനവും നൽകും.
ജില്ല, സംസ്ഥാന, അഖിലേന്ത്യ തലങ്ങളിലെ വിജയികള്‍ക്ക് പ്രത്യേക സമ്മാനങ്ങളും നല്‍കും.
ഉപരാഷ്ട്രപതി ഇന്ന് കേരളത്തില്‍
കൊച്ചി: രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായി ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കറും ഭാര്യ ഡോ. സുദേഷ് ധന്‍കറും ഇന്ന് സംസ്ഥാനത്തെത്തും.
ഉച്ചകഴിഞ്ഞ് 2.20ന് പ്രത്യേക വിമാനത്തില്‍ നെടുമ്പാശേരിയിലെത്തുന്ന ഉപരാഷ്ട്രപതിക്ക് വിമാനത്താവളത്തില്‍ സ്വീകരണം നല്‍കും.
തുടര്‍ന്ന് 2.30ന് ഹെലികോപ്റ്ററില്‍ കൊച്ചിയിലേക്കു പോകും. നാളെ രാവിലെ ഹെലികോപ്റ്ററില്‍ ഗുരുവായൂരിലേക്ക് യാത്രതിരിക്കും. ഉച്ചയ്ക്ക് 12ന് പ്രത്യേക വിമാനത്തില്‍ ഡല്‍ഹിയിലേക്കു മടങ്ങും.
യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ചില്‍ സംഘര്‍ഷം
തിരുവനന്തപുരം: ആരോഗ്യമന്ത്രി വീണാ ജോര്‍ജ് രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് മന്ത്രിയുടെ വസതിയിലേക്ക് യൂത്ത് കോണ്‍ഗ്രസ് തിരുവനന്തപുരം ജില്ലാ കമ്മറ്റി സംഘടിപ്പിച്ച മാര്‍ച്ചില്‍ സംഘര്‍ഷം.
മന്ത്രിയുടെ തൈക്കാടുള്ള ഔദ്യോഗിക വസതിയിലേക്കു നടത്തിയ മാര്‍ച്ച് പോലീസ് ബാരിക്കേഡ് ഉപയോഗിച്ചു തടഞ്ഞു. പോലീസും പ്രവര്‍ത്തകരും തമ്മില്‍ വാക്കേറ്റവും സംഘര്‍ഷവുമുണ്ടായി. ജില്ലാ പ്രസിഡന്റ് നേമം ഷജീര്‍ മാർച്ച് ഉദ്ഘാടനം ചെയ്തു.
മാലിന്യ സംസ്കരണ മാതൃക പഠിക്കാൻ കേരളം മധ്യപ്രദേശിലേക്ക്
തിരുവനന്തപുരം: സംസ്ഥാനത്തെ മാലിന്യ സംസ്കരണ പ്രതിസന്ധി പരിഹരിക്കുന്നതിനെക്കുറിച്ചു പഠിക്കാൻ തദ്ദേശ വകുപ്പിലെ ഉന്നതതല സംഘം ബിജെപി ഭരിക്കുന്ന മധ്യപ്രദേശിലേക്ക്. മധ്യപ്രദേശിലെ ഇൻഡോർ കോർപറേഷനിലെ മാലിന്യ സംസ്കരണ സംവിധാനങ്ങളിലെ വികസന മാതൃകകൾ പഠിക്കാനാണ് സംഘം പോകുന്നത്.
തദ്ദേശ സ്വയംഭരണ വകുപ്പ് സ്പെഷൽ സെക്രട്ടറി ടി.വി. അനുപമയുടെ നേതൃത്വത്തിലുള്ള അഞ്ചംഗ സംഘമാണ് ജൂലൈ 8 മുതൽ 10 വരെ ഇൻഡോർ കോർപറേഷൻ സന്ദർശിക്കുന്നത്. ഇതു സംബന്ധിച്ച് തദ്ദേശ സ്വയംഭരണ വകുപ്പ് കഴിഞ്ഞ ദിവസം ഉത്തരവ് ഇറക്കി.
കേരളത്തെപ്പോലെ നേരത്തേ മാലിന്യ സംസ്കരണ രംഗത്ത് ഒന്നും ചെയ്യാൻ കഴിയാത്തതിനെ തുടർന്ന് ഇൻഡോർ നഗരസഭ ഏറെ പഴി കേട്ടിരുന്നു. ഇതിനു പിന്നാലെയാണ് 2017-18ൽ മാലിന്യ സംസ്കരണത്തിനു പുതിയ മാതൃക കണ്ടെത്തിയത്. ഇതാണ് ഇൻഡോറിനെ ക്ലീൻ സിറ്റി പദവിയിൽ എത്തിച്ചത്.
2022ൽ അന്നത്തെ ചീഫ് സെക്രട്ടറി വി.പി. ജോയിയുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥ സംഘം ഗുജറാത്തിലെ ‘ഡാഷ് ബോർഡ് ’ ഇ-ഗവേണൻസ് സംവിധാനം പഠിക്കാൻ പോയത് വിവാദങ്ങൾക്ക് ഇടയാക്കിയിരുന്നു. ഗുജറാത്ത് മോഡൽ അത്ഭുതകരമാണെന്നായിരുന്നു അന്ന് ഉദ്യോഗസ്ഥ സംഘത്തിന്റെ കണ്ടെത്തൽ.
എന്നാൽ, ആ പഠനവുമായി ബന്ധപ്പെട്ടു തുടർനടപടികൾ കേരളത്തിൽ കാര്യക്ഷമമായി നടപ്പായില്ലെന്ന വിമർശനവുണ്ട്. ഇത്തരം മാതൃകകളുടെ പഠനംമാത്രം നടക്കുകയും പ്രായോഗിക തലത്തിൽ നടപ്പാക്കാൻ കഴിയാതെ വരികയും ചെയ്യുന്നതിന്റെ ഭാഗമായാണ് കെട്ടിക്കിടക്കുന്ന ഫയലുകളിൽ തീർപ്പാക്കാൻ ഫയൽ അദാലത്ത് ജൂലൈ ഒന്നിന് ആരംഭിച്ചത്.
ഈയാഴ്ച ഓണ്‍ലൈൻ മന്ത്രിസഭ; മുഖ്യമന്ത്രി യുഎസിലിരുന്നു നിയന്ത്രിക്കും
തിരുവനന്തപുരം: ഈയാഴ്ചയിലെ മന്ത്രിസഭായോഗം ഓണ്‍ലൈനായി ചേരും. ചികിത്സയ്ക്കായി അമേരിക്കയിലേക്കു പോയ മുഖ്യമന്ത്രി പിണറായി വിജയൻ അമേരിക്കയിൽ ഇരുന്നാകും മന്ത്രിസഭ നിയന്ത്രിക്കുക.
പതിവു മന്ത്രിസഭായോഗം സാധാരണയായി ബുധനാഴ്ചയാണ് ചേരുന്നത്. എന്നാൽ അന്ന് പൊതുപണിമുടക്കായ സാഹചര്യത്തിൽ വെള്ളിയാഴ്ച ചേരാമെന്നാണ് മന്ത്രിമാരെ അറിയിച്ചിട്ടുള്ളത്. അമേരിക്കയിലും ഇന്ത്യയിലും സമയ വ്യത്യാസമുള്ള സാഹചര്യത്തിൽ രണ്ടിടത്തെയും സമയക്രമം കണക്കാക്കിയാകും ചേരുക.
ഇന്നലെ പുലർച്ചെയാണ് മുഖ്യമന്ത്രി ദുബായ് വഴി അമേരിക്കയിലെ മയോ ക്ലിനിക്കിൽ തുടർ ചികിത്സയ്ക്കായി പോയത്. ഫയലുകളിൽ ഓണ്‍ലൈനായി മുഖ്യമന്ത്രി തീരുമാനമെടുക്കും.
സ്വകാര്യബസ് സമരം 22 മുതൽ; എട്ടിനു സൂചനാപണിമുടക്ക്
തൃശൂർ/പാലക്കാട്: ഗതാഗതവകുപ്പിന്റെ അശാസ്ത്രീയ ഗതാഗതനയത്തിൽ പ്രതിഷേധിച്ച് 22 മുതൽ അനിശ്ചിതകാലത്തേക്കു സംസ്ഥാനത്തെ മുഴുവൻ സ്വകാര്യബസുകളും സർവീസ് നിർത്തിവയ്ക്കാൻ തീരുമാനിച്ചതായി ബസുടമാ സംഘടനകളുടെ കൂട്ടായ്മയായ ബസുടമസ്ഥ സംയുക്തസമിതി ചെയർമാൻ എം.എസ്. പ്രേംകുമാർ പത്രസമ്മേളനത്തിൽ പറഞ്ഞു.
മുന്നോടിയായി എട്ടിനു സൂചനാപണിമുടക്ക് നടത്തും. അടിയന്തര ആവശ്യങ്ങൾ അനുവദിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി അടക്കമുള്ള മുഴുവൻ മന്ത്രിമാർക്കും നിവേദനങ്ങൾ നൽകിയിട്ടും വിവിധ സമരങ്ങൾ നടത്തിയിട്ടും യാതൊരു നടപടിയും ഉണ്ടാകാത്തതിനാലാണ് അനിശ്ചിതകാല സമരത്തിലേക്കു പോകുന്നതെന്ന് നേതാക്കൾ അറിയിച്ചു.
മറ്റൊരു സംസ്ഥാനത്തുമില്ലാത്ത കാടൻനിയമങ്ങളാണു സംസ്ഥാനസർക്കാർ അടിച്ചേൽപ്പിക്കുന്നത്. 14 വർഷംമുൻപാണ് വിദ്യാർഥികളുടെ യാത്രാനിരക്ക് വർധിപ്പിച്ചത്. പതിനഞ്ചു വർഷംമുന്പ് സംസ്ഥാനത്ത് 34,000 സ്വകാര്യബസുകൾ ഉണ്ടായിരുന്നത് അശാസ്ത്രീയ ഗതാഗതനയം കാരണം എണ്ണായിരത്തിൽ താഴെയായി ചുരുങ്ങി.
ദീർഘകാലമായി സർവീസ് നടത്തുന്ന ലിമിറ്റഡ് സ്റ്റോപ്പ് ബസുകളുടെയും ദീർഘദൂര ബസുകളുടെയും പെർമിറ്റുകൾ പുതുക്കിനൽകുക, വിദ്യാർഥികളുടെ യാത്രാനിരക്ക് വർധിപ്പിക്കണമെന്ന കമ്മീഷൻ റിപ്പോർട്ട് നടപ്പാക്കുക, ബസ് തൊഴിലാളികൾക്കു പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയതു പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണു ബസ് സർവീസ് നിർത്തിവയ്ക്കുന്നത്.
നിപ്പ: യുവതിയുടെ നില ഗുരുതരം
പാലക്കാട്: നിപ്പ ബാധിച്ച് പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ കഴിയുന്ന യുവതിയുടെ നില ഗുരുതരമായി തുടരുന്നു.
പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിലുള്ള യുവതിയെ കോഴിക്കോട് മെഡിക്കൽ കോളജിലേക്കു മാറ്റി. ഇവരുമായി സന്പർക്കമുണ്ടായ അടുത്ത ബന്ധുവായ കുട്ടിക്കു പനി വന്നതിനെതുടർന്ന് മഞ്ചേരി മെഡിക്കൽ കോളജിലേക്കു മാറ്റി.
തച്ചനാട്ടുകര ഭാഗത്തു സന്പർക്കപ്പട്ടികയിൽ 91 പേരാണ് നിലവിലുള്ളത്. ഒരാൾക്കുകൂടി പനി ബാധിച്ചതിനെതുടർന്ന് ആരോഗ്യവകുപ്പ് കൂടുതൽ മുന്നറിയിപ്പുകൾ നൽകിത്തുടങ്ങി. പ്രദേശത്തെ ആർക്കെങ്കിലും ചെറിയ പനി ഉണ്ടെങ്കിൽപ്പോലും അധികൃതരെ ഉടനെ അറിയിക്കണമെന്നാണ് നിർദേശം.
നിപ്പ വൈറസിന്റെ ഉറവിടം കണ്ടെത്താൻ പ്രദേശത്തു സർവേ ആരംഭിച്ചതായി ആരോഗ്യവകുപ്പ് അറിയിച്ചു.
ഓരോ വീട്ടിലും കയറിയിറങ്ങി വിശദമായി കാര്യങ്ങൾ അന്വേഷിച്ചറിയുകയാണ്. ഇതിനായി തച്ചനാട്ടുകര, അലനല്ലൂർ, കോട്ടോപ്പാടം തുടങ്ങി പ്രാഥമിക ആരോഗ്യകേന്ദ്രത്തിലെ ആരോഗ്യവകുപ്പ് ജീവനക്കാരെയും വിളിച്ചുവരുത്തിയിട്ടുണ്ട്.
പ്രദേശത്തു കിഴക്കുംപുറം ഭാഗത്ത് ആയിരക്കണക്കിനു വവ്വാലുകളാണ് തന്പടിച്ചിരിക്കുന്നത്. അതിനെപ്പറ്റിയുള്ള അന്വേഷണവും ആരംഭിച്ചതായി ആരോഗ്യവകുപ്പ് അറിയിച്ചു.
സമ്പര്‍ക്കപ്പട്ടികയില്‍ 425 പേര്; 87 പേർ ആരോഗ്യപ്രവര്‍ത്തകർ
തിരുവനന്തപുരം: സംസ്ഥാനത്ത് നിപ്പ സമ്പര്‍ക്കപ്പട്ടികയില്‍ ആകെ 425 പേര് ഉള്ളതായി ആരോഗ്യവകുപ്പ്. മലപ്പുറത്ത് 228 പേരും പാലക്കാട് 110 പേരും കോഴിക്കോട് 87 പേരുമാണ് സമ്പര്‍ക്കപ്പട്ടികയിലുള്ളത്. മലപ്പുറത്ത് 12 പേരാണ് ചികിത്സയിലുള്ളത്.
അഞ്ചുപേര്‍ ഐസിയു ചികിത്സയിലുണ്ട്. സമ്പര്‍ക്കപ്പട്ടികയിലുള്ള ഒരാള്‍ നെഗറ്റീവായിട്ടുണ്ട്. പാലക്കാട് ഒരാള്‍ ഐസൊലേഷനില്‍ ചികിത്സയിലാണ്. പാലക്കാട് 61 ആരോഗ്യ പ്രവര്‍ത്തകര്‍ സമ്പര്‍ക്കപ്പട്ടികയിലുണ്ട്. കോഴിക്കോട് ജില്ലയില്‍ സമ്പര്‍ക്കപ്പട്ടികയിലുള്ള 87 പേരും ആരോഗ്യ പ്രവര്‍ത്തകരാണ്.
പ്രദേശത്ത് പനി സര്‍വൈലന്‍സ് നടത്താന്‍ നിര്‍ദേശം നല്കി. മാനസിക പിന്തുണ ഉറപ്പാക്കണം. പാലക്കാട് സമ്പര്‍ക്കപ്പട്ടികയിലുള്ളവരെ അവിടെ തന്നെ ഐസൊലേറ്റ് ചെയ്യണം. സാമ്പിളുകള്‍ മാത്രം പരിശോധനയ്ക്ക് അയച്ചാല്‍ മതിയാകും.
നിപ സ്ഥിരീകരിച്ച പാലക്കാട്ടേയും മലപ്പുറത്തേയും വ്യക്തികളുടെ റൂട്ട് മാപ്പ് പ്രസിദ്ധീകരിച്ചിട്ടുണ്ട്. കനിവ് 108 ഉള്‍പ്പെടെയുള്ള ആംബുലന്‍സുകള്‍ സജ്ജമാണ്. ഉറവിടം കണ്ടെത്താനുള്ള പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കാൻ നിര്‍ദേശം നല്‍കിയതായും ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു.
ദേശീയ പണിമുടക്ക് ഒൻപതിന്
തിരുവനന്തപുരം: കേന്ദ്ര സർക്കാരിന്റെ തൊഴിലാളി- കർഷക ദ്രോഹ നയങ്ങൾക്ക് എതിരേ തൊഴിലാളികളും ജീവനക്കാരും സംയുക്ത ട്രേഡ് യൂണിയന്റെ നേതൃത്വത്തിൽ ബുധനാഴ്ച ദേശീയ പണിമുടക്ക് നടത്തും.
എട്ടിന് അർധരാത്രി 12 മുതൽ ഒൻപതിന് അർധരാത്രി 12 വരെ 24 മണിക്കൂറാണ് പണിമുടക്ക്. ദേശീയ പണിമുടക്കിൽ കേരളത്തിലെ എല്ലാ വിഭാഗം തൊഴിലാളികളും ജീവനക്കാരും പങ്കെടുക്കുമെന്നു സംയുക്ത ട്രേഡ് യൂണിയൻ ജനറൽ കണ്‍വീനർ എളമരം കരീം അറിയിച്ചു.
കടകൾ അടച്ചും യാത്രകൾ ഒഴിവാക്കിയും എല്ലാവരും പണിമുടക്കുമായി സഹകരിക്കണം. ആശുപത്രികൾ, ആംബുലൻസ്, മാധ്യമ സ്ഥാപനങ്ങൾ, പാൽ വിതരണം തുടങ്ങിയ അവശ്യസർവീസുകളെ പണിമുടക്കിൽനിന്ന് ഒഴിവാക്കിയിട്ടുണ്ടെന്ന് എളമരം കരീം പറഞ്ഞു.
സിഐടിയു, എഐടിയുസി. എച്ച്എംഎസ്, ടിയുസി, സേവ, എഐസിസിടിയു, എൽപിഎഫ്, യുടിയുസി തുടങ്ങിയ കേന്ദ്ര ട്രേഡ് യൂണിയനുകളും ജീവനക്കാരുടെ ഫെഡറേഷനുകളും ചേർന്നാണ് പണിമുടക്കിന് ആഹ്വാനം ചെയ്തിട്ടുള്ളത്. സംയുക്ത കിസാൻ മോർച്ചയും പണിമുടക്കിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
ഉപയോഗശൂന്യമായ ആ കെട്ടിടം പൊളിക്കണമായിരുന്നു: തോമസ് ഐസക്
മുളങ്കുന്നത്തുകാവ്(തൃശൂർ): കോട്ടയം മെഡിക്കൽ കോളജിലെ കെട്ടിടം തകർന്നുവീണതിന്റെ പേരിൽ സംസ്ഥാനത്തെ ആരോഗ്യരംഗത്തെ ഒന്നടങ്കം മോശമാക്കരുതെന്നു മുൻമന്ത്രി തോമസ് ഐസക്കും മന്ത്രി എം.ബി. രാജേഷും പറഞ്ഞു. കിലയിൽ മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്കു മറുപടി പറയുകയായിരുന്നു ഇരുവരും.
അപകടത്തിൽ വീഴ്ചയുണ്ടായെങ്കിൽ പരിശോധിക്കും. ഉപയോഗശൂന്യമായ കെട്ടിടം പൊളിച്ചുനീക്കേണ്ടതായിരുന്നു. അവിടേക്ക് ആരും പ്രവേശിക്കുന്നില്ലെന്നു കർശനമായി ഉറപ്പുവരുത്തേണ്ടതുമായിരുന്നു. എന്നാൽ അതിന്റെ പേരിൽ ആരോഗ്യവകുപ്പിനെ തകർക്കരുത്.
ആരോഗ്യരംഗത്തെ ഏത് ഇൻഡക്സ് എടുത്താലും കേരളം ഒരുപാട് മുന്നിലാണ്. ഒരുകാലത്തുമില്ലാത്ത നിക്ഷേപം ആരോഗ്യമേഖലയിൽ നടത്തിയിട്ടുള്ളത് അതിന്റെ തെളിവാണെന്നും തോമസ് ഐസക് കൂട്ടിച്ചേർത്തു.
രണ്ടാമതൊരാളെയും കൊന്നെന്ന് മുഹമ്മദലി ; മുഹമ്മദലിക്ക് മാനസിക അസ്വാസ്ഥ്യമുള്ളതായി സഹോദരന്
കോഴിക്കോട്: മുപ്പത്തൊമ്പതു വര്‍ഷം മുമ്പ് കോഴിക്കോട് കൂടരഞ്ഞിയില്‍ ഒരാളെ കൊന്നതായി വെളിപ്പെടുത്തല്‍ നടത്തിയ മലപ്പുറം വേങ്ങര സ്വദേശി മുഹമ്മദലി മറ്റെരാളെക്കൂടി കൊലപ്പെടുത്തിയതായി പോലീസിനു മൊഴി നല്കി.
കോഴിക്കോട് വെള്ളയില്‍ കടപ്പുറത്തുവച്ച് 1989ല്‍ ഒരാളെ കൊന്നതായാണ് രണ്ടാമത്തെ വെളിപ്പെടുത്തല്‍. രണ്ടു സംഭവങ്ങളിലും പോലീസ് അന്വേഷണം ആരംഭിച്ചു. കൊല്ലപ്പെട്ട രണ്ടുപേരും ആരാണെന്ന് തിരിച്ചറിഞ്ഞിട്ടില്ല. അതേസമയം, മുഹമ്മദലിക്ക് മാനസിക അസ്വാസ്ഥ്യം ഉള്ളതായി സഹോദരന് പൗലോസ് പറഞ്ഞു.
1986ല്‍ പതിനാലാം വയസില്‍ കൂടരഞ്ഞിയില്വച്ച് താന്‍ ഒരാളെ കൊലപ്പെടുത്തിയിരുന്നതായി കഴിഞ്ഞമാസം അഞ്ചിനാണ് വേങ്ങര പോലീസ് സ്റ്റേഷനില്‍ എത്തി ഇയാള്‍ പറഞ്ഞത്. വേങ്ങര പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് സംഭവം നടന്ന കൂടരഞ്ഞി ഉള്‍പ്പെടുന്ന തിരുവമ്പാടി പോലീസ് സ്റ്റേഷനില്‍ വിവരമറിയിച്ചു.
തിരുവമ്പാടി പോലീസ് മുഹമ്മദലിയെ കസ്റ്റഡിയിലെടുത്ത് കൊലക്കുറ്റത്തിനു കേസ് രജിസ്റ്റര്‍ ചെയ്ത് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. അതിനിടയിലാണ് വിശദമായ മൊഴിയില്‍ മറ്റൊരാളെക്കൂടി മുഹമ്മദലി കൊലപ്പെടുത്തിയതായുള്ള വിവരം പുറത്തുവരുന്നത്.
കൂടരഞ്ഞിയിലെ സംഭവത്തിനുശേഷം 1989ല്‍ കോഴിക്കോട്ടു വന്ന് ഹോട്ടലില്‍ ജോലി ചെയ്തുവരവേ ഒരാള്‍ കോഴിക്കോട് കടപ്പുറത്തുവച്ച് കൈയിലുള്ള പണം തട്ടിപ്പറിച്ചുവെന്നു മുഹമ്മദലിയുടെ മൊഴിയില്‍ പറയുന്നു.
കുറച്ചുദിവസങ്ങള്‍ക്കുശേഷം അയാള്‍ കടപ്പുറത്തുണ്ടെന്ന് സുഹൃത്തായ ബാബു പറഞ്ഞു. ബാബുവുമൊത്ത് കടപ്പുറത്തുപോയപ്പോള് പണം തട്ടിപ്പറിച്ചയാളെ കണ്ടെത്തി.
പണം തട്ടിപ്പറിച്ച കാര്യം ചോദിച്ചപ്പോള്‍ അയാള്‍ തട്ടിക്കയറി. വാക്കേറ്റമായി. ബാബു അയാളെ തല്ലി താഴെയിട്ട് മുഖം മണലില്‍ താഴ്ത്തിപിടിച്ചു. താന്‍ കാലില്‍ പിടിച്ചുവെന്നും മരിച്ചെന്ന് ഉറപ്പാക്കിയശേഷം അയാളുടെ കൈയില്‍നിന്ന് പണം എടുത്ത് തങ്ങള്‍ രണ്ടുപേരും വീതിച്ച് എടുത്തുവെന്നുമാണ് മൊഴി. തുടര്‍ന്ന് രണ്ടുപേരും രണ്ടു വഴിക്കു പിരിഞ്ഞു. ബാബുവിനെ പിന്നെ കണ്ടിട്ടില്ല. മരിച്ചത് ആരാണെന്ന് അറിയില്ലെന്നും മൊഴിയില്‍ മുഹമ്മദലി വ്യക്തമാക്കി.
നടക്കാവ് പോലീസ് കൊലപാതകക്കുറ്റത്തിനു കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ടൗണ്‍ അസി. കമ്മീഷണര്‍ ടി.കെ. അഷ്റഫാണ് അന്വേഷണം നടത്തുന്നത്. മുഹമ്മദലിയുടെ വെളിപ്പെടുത്തലോടെ പോലീസ് വെട്ടിലായിരിക്കുകയാണ്. അജ്ഞാത മൃതദേഹങ്ങളായാണ് രണ്ടു സംഭവങ്ങളും പോലീസ് അവസാനിപ്പിച്ചിട്ടുള്ളത്.
കൊല്ലപ്പെട്ട ആളുകളെ കണ്ടെത്തുകയാണ് പോലീസിനു മുന്നിലുള്ള വെല്ലുവിളി. മുഹമ്മദലി മതം മാറിയാണ് ആ പേരു സ്വീകരിച്ചതെന്ന് അദ്ദേഹത്തിന്റെ സഹോദരന് പൗലോസ് പറഞ്ഞു. ആന്റണി എന്നാണ് യഥാര്‍ഥ പേര്.
ആന്റണി മലപ്പുറത്തുനിന്ന് മുസ്ലിംയുവതിയെ രണ്ടാം വിവാഹം കഴിച്ച ശേഷമാണ് മുഹമ്മദലി എന്ന പേരില്‍ മതം മാറിയത്. കൂടരഞ്ഞിയില്‍ ഒരാള്‍ തോട്ടില്‍വീണു മരിച്ചതായി അക്കാലത്ത് ആളുകള്‍ പറഞ്ഞുകേട്ടിരുന്നു. ഈ മരണങ്ങളുടെ ഉത്തരവാദിത്വം മുഹമ്മദലി ഏറ്റെടുത്തത് എന്തുകൊണ്ടാണെന്ന് അറിയില്ലെന്ന് പൗലോസ് പറഞ്ഞു.
മെഡിക്കല്‍ കോളജ് സംഭവം; മന്ത്രിമാർക്കും മുഖ്യമന്ത്രിക്കും ഒഴിയാനാകില്ലെന്ന് സണ്ണി ജോസഫ്
തലശേരി: മനഃപൂര്‍വമല്ലാത്ത നരഹത്യയാണ് കോട്ടയം മെഡിക്കല്‍ കോളജിലുണ്ടായതെന്നും മന്ത്രിമാര്‍ക്കും മുഖ്യമന്ത്രിക്കും ഇതില്‍നിന്ന് ഒഴിഞ്ഞുമാറാന്‍ സാധിക്കില്ലെന്നും കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎൽഎ.
ന്യായീകരണത്തിന്റെ വ്യഗ്രതയാണ് രക്ഷാപ്രവര്‍ത്തനം നീണ്ടുപോകാന്‍ ഇടയാക്കിയത്. ധാര്‍മികവും നിയമപരവുമായ ഉത്തരവാദിത്വം മന്ത്രിമാര്‍ക്കാണ്. ഇതിനെ എത്രതന്നെ ന്യായീകരിക്കാന്‍ മുഖ്യമന്ത്രി ശ്രമിച്ചാലും കേരള ജനത അംഗീകരിക്കില്ല.
കോണ്‍ഗ്രസ് ബോധപൂര്‍വമുണ്ടാക്കിയ സംഭവമാണ് കോട്ടയം മെഡിക്കല്‍ കോളജിലേതെന്നാണ് സിപിഎം സംസ്ഥാന സെക്രട്ടറി പറയുന്നത്.
നിലമ്പൂരില്‍ ഷോക്കടിച്ച് ഒരു കുട്ടി മരിച്ചപ്പോള്‍ വനം മന്ത്രി പറഞ്ഞത് പോലെയാണീ മറുപടി. ഇത് വിവരക്കേടാണെന്നും സര്‍ക്കാര്‍ ചെയ്യേണ്ട കാര്യങ്ങള്‍ ചെയ്യാതെ അപകടം പോലും മറ്റുള്ളവരുടെ തലയില്‍ കെട്ടിവയ്ക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
വീണ വീഴാതിരിക്കാൻ ‘രക്ഷാപ്രവർത്തനത്തിന്’ ഡിവൈഎഫ്ഐ
തിരുവനന്തപുരം: കോട്ടയം മെഡിക്കൽ കോളജിലെ കെട്ടിടം തകർന്നു യുവതി മരിച്ച സംഭവത്തിൽ ആരോഗ്യമന്ത്രി വീണാ ജോർജിന്റെ രാജി ആവശ്യപ്പെട്ടുള്ള പ്രതിപക്ഷ സമരത്തെ പ്രതിരോധിക്കാൻ ഡിവൈഎഫ്ഐ. പ്രതിപക്ഷ യുവജന-വിദ്യാർഥി സംഘടനകൾ നടത്തുന്ന സമരങ്ങളിൽനിന്നു വീണാ ജോർജിനായി ‘രക്ഷാപ്രവർത്തന’ത്തിന് ഇറങ്ങുകയാണ് ഡിവൈഎഫ്ഐ.
നവകേരള സദസിനായി നേരത്തേ മുഖ്യമന്ത്രിയും മന്ത്രിമാരും നടത്തിയ ബസ് യാത്രയ്ക്കിടെ കരിങ്കൊടി കാട്ടിയ സംഘടനകളെ ഡിവൈഎഫ്ഐക്കാർ ആക്രമിച്ച് രക്ഷാപ്രവർത്തനം നടത്തിയത് ഏറെ വിവാദമായിരുന്നു. വീണാ ജോർജിനായി ഡിവൈഎഫ്ഐക്കാർ രക്ഷാപ്രവർത്തനത്തിന് ഇറങ്ങുന്പോഴും കേരളം വീണ്ടും സംഘർഷ ഭൂമിയാകാനാണു സാധ്യത.
മികച്ച ആരോഗ്യമന്ത്രിയായ വീണാ ജോർജിനെ രാജിവയ്പ്പിക്കാമെന്ന വ്യാമോഹം വേണ്ടെന്നും ഒറ്റപ്പെടുത്തി ആക്രമിക്കാനുള്ള നീക്കത്തെ പ്രതിരോധിക്കാൻ ചെറുപ്പക്കാരെയാകെ രംഗത്തിറക്കി സംരക്ഷണമൊരുക്കുമെന്നും ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി.കെ. സനോജ് പറഞ്ഞു.
കേരളത്തിന്റെ ആരോഗ്യ സംവിധാനത്തെയാകെ തകർക്കാനുള്ള ഗൂഢനീക്കത്തിന്റെ ഭാഗമായി കലാപാഹ്വാനം നടത്തുകയാണ് യൂത്ത് കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷ സംഘടനകൾ. മരണത്തെ അപഹാസ്യമായി കാണുകയും രാഷ്ട്രീയ ദുരുദ്ദേശ്യത്തോടെ ഉപയോഗപ്പെടുത്തുകയുമാണ്. നിലന്പൂർ ഉപതെരഞ്ഞെടുപ്പു ഘട്ടത്തിലുണ്ടായ മരണത്തിലും ഇതാണു കണ്ടത്.
മരണത്തിൽനിന്നു മുതലെടുപ്പു നടത്തുന്നവരായി യൂത്ത് കോണ്‍ഗ്രസ് മാറി. അധികാരം തിരിച്ചുപിടിക്കാൻ ചില സംഭവങ്ങളെ പർവതീകരിച്ചു വിമോചന സമരം സൃഷ്ടിക്കാനാകുമോ എന്നാണു നോക്കുന്നത്. കനുഗോലു ആവിഷ്കരിച്ച 2026ലെ കോണ്‍ഗ്രസ് തെരഞ്ഞെടുപ്പു തന്ത്രം കേരളത്തിൽ ഏശില്ല.
മന്ത്രിയുടെ പത്തനംതിട്ടയിലെ വീട്ടിലേക്കു മാർച്ച് നടത്തിയവർ പ്രതിപക്ഷ നേതാവിനും പ്രതിപക്ഷ എംഎൽഎമാർക്കും വീടും ഓഫീസുമുണ്ടെന്ന് ഓർക്കണം. അവിടേക്കു ഞങ്ങളെക്കൊണ്ട് മാർച്ച് ചെയ്യിപ്പിക്കരുത് എന്നാണ് യൂത്ത് കോണ്‍ഗ്രസിനെ ഓർമിപ്പിക്കാനുള്ളത്. മുഖ്യമന്ത്രി മാത്രമല്ല, വിവിധ മേഖലകളിലുള്ളവർ വിദേശത്തു ചികിത്സ തേടിയിട്ടുണ്ട്.
എവിടെയാണോ മെച്ചപ്പെട്ട ചികിത്സ ലഭിക്കുന്നത് അവിടെ ചികിത്സക്കുപോകുന്നതിൽ തെറ്റില്ലെന്നു ചോദ്യത്തിനു മറുപടിയായി സനോജ് പറഞ്ഞു.
കപ്പലും കപ്പിത്താനുമായി യൂത്ത് കോൺഗ്രസ് പ്രതിഷേധം
പത്തനംതിട്ട: മന്ത്രി വീണാ ജോർജിന്റെ രാജി ആവശ്യപ്പെട്ട് പത്തനംതിട്ടയിൽ ആടിയുലയുന്ന കപ്പലും കപ്പിത്താനുമായി യൂത്ത് കോൺഗ്രസിന്റെ നഗര പ്രദക്ഷിണം.
2016-21 നിയമസഭയുടെ അവസാനകാലയളവിൽ മുഖ്യമന്ത്രി പിണറായി വിജയനെ കപ്പിത്താനായി പ്രകീർത്തിച്ച് അന്ന് എംഎൽഎയായിരുന്ന വീണാ ജോർജ് നിയമസഭയിൽ നടത്തിയ പ്രസംഗത്തിന്റെ അലയടികൾ ഉയർത്തിയാണ് പ്രതീകാത്മക നഗര പ്രദക്ഷിണം സംഘടിപ്പിച്ചത്.
പത്തനംതിട്ട ഡിസിസിയിൽ നിന്നും ഇന്നലെ വൈകുന്നേരമാണ് പ്രതിഷേധ പരിപാടി ആരംഭിച്ചത് .
കപ്പലിന് ഇരുവശത്തുമായി മുഖ്യമന്ത്രിയുടെയും മന്ത്രി വീണാ ജോർജിന്റെയും മുഖം മൂടി അണിഞ്ഞ രണ്ട് പ്രവർത്തകർ കൈ വീശി നീങ്ങി. നിരവധി പ്രവർത്തകർ പ്രതിഷേധ പരിപാടിയിൽ പങ്കെടുത്തു.
പ്രവർത്തകർ സെൻട്രൽ ജംഗ്ഷനിൽ റോഡിൽ മുദ്രാവാക്യം വിളികളോടെ കുത്തിയിരുന്നത് പോലീസ് ഇടപെടലിനു കാരണമായി. ഇത് പോലീസുമായുള്ള ഏറ്റുമുട്ടലിനും ബല പ്രയോഗത്തിനും ഇടയാക്കി. വനിതകൾ ഉൾപ്പെടെയുള്ളവരെ പോലീസ് റോഡിൽ വലിച്ചിഴച്ചതായും പരാതി ഉയർന്നു.
പിന്നീട് പ്രവർത്തകരെ അറസ്റ്റു ചെയ്തുനീക്കി. ഇന്നലെ മന്ത്രിയുടെ അങ്ങാടിക്കലിലെ വീട്ടിലേക്ക് ബിജെപി നടത്തിയ പ്രതിഷേധ മാർച്ചും സംഘർഷത്തിനിടയാക്കി.
ചാവറയച്ചൻ നവോത്ഥാന നായകരിൽ പ്രഥമഗണനീയൻ: ഗോവ ഗവർണർ
വാഴക്കുളം: കേരളത്തിന്റെ നവോത്ഥാന നായകരിൽ പ്രഥമ ഗണനീയനാണ് ചാവറയച്ചനെന്ന് ഗോവ ഗവർണർ പി.എസ്. ശ്രീധരൻപിള്ള.
മൂവാറ്റുപുഴ കാർമൽ പ്രോവിൻസിനു കീഴിലുള്ള അധ്യാപക, അനധ്യാപക സംഗമം ‘കൊയ്നോനിയ 2025’ വാഴക്കുളം കാർമൽ സിഎംഐ പബ്ലിക് സ്കൂളിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ഗവർണർ.
ചാവറയച്ചൻ വ്യത്യസ്തങ്ങളായ ആശയങ്ങളെ ഉൾക്കൊണ്ടുകൊണ്ട് പ്രവർത്തിച്ചു. പള്ളിയോടൊപ്പം പള്ളിക്കൂടം എന്ന സങ്കല്പവും, സംസ്കൃതം പഠിപ്പിക്കുന്ന സ്കൂളുമെല്ലാം അദ്ദേഹം നടപ്പാക്കിയ വിപ്ലവാത്മകമായ വിദ്യാഭ്യാസപദ്ധതികളായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ചാവറയച്ചന്റെ ശക്തമായ നിലപാടിലൂടെയാണ് സാധാരണക്കാർക്കും വിദ്യാഭ്യാസം കരഗതമായതെന്ന് സീറോ മലബാർ സഭാ മേജർ ആർച്ച്ബിഷപ് മാർ റാഫേൽ തട്ടിൽ അനുഗ്രഹപ്രഭാഷണത്തിൽ പറഞ്ഞു.
സ്കൂൾ യൂണിഫോം ആദ്യമായി അവതരിപ്പിച്ചതിലൂടെ കുട്ടികൾക്കിടയിൽ സമഭാവന വളർത്തുകയായിരുന്നു ചാവറയച്ചന്റെ ലക്ഷ്യം. ചരിത്രത്തിൽ അദ്ദേഹത്തെ വേണ്ടവിധത്തിൽ അടയാളപ്പെടുത്തുന്നതിൽ നമ്മൾ പരാജയപ്പെട്ടുവെന്നും മേജർ ആർച്ച് ബിഷപ് കൂട്ടിച്ചേർത്തു. സിഎംഐ സഭാ വികാർ ജനറൽ റവ. ഡോ. ജോസി താമരശേരി സമ്മേളനത്തിൽ അധ്യക്ഷത വഹിച്ചു.
സിഎംഐ വിദ്യാഭ്യാസ പൈതൃകം സംബന്ധിച്ച് റവ. ഡോ. കുര്യൻ കാച്ചപ്പിള്ളി പഠന ക്ലാസ്സ് നടത്തി. മൂവാറ്റുപുഴ കാർമൽ പ്രൊവിൻഷൽ റവ. ഡോ. മാത്യു മഞ്ഞക്കുന്നേൽ, സിഎംഐ, ജനറൽ വിദ്യാഭ്യാസ കൗൺസിലർ റവ. ഡോ.മാർട്ടിൻ മള്ളാത്ത്, ഡീൻ കുര്യാക്കോസ് എംപി, വിദ്യാഭ്യാസ കൗൺസിലർ ഫാ.ബിജു വെട്ടുകല്ലേൽ തുടങ്ങിയവർ പ്രസംഗിച്ചു.
സിഎംഐ സഭ സ്ഥാപിച്ചതിന്റെ 200-ാം വാർഷികത്തോടനുബന്ധിച്ച് ദശവൽസര കർമപദ്ധതികൾ നടപ്പാക്കുന്നതിന്റെ ഭാഗമായി വിദ്യാഭ്യാസവർഷമായാണ് ഈ വർഷം ആചരിക്കുന്നത്.
ഇതോടനുബന്ധിച്ച് മൂവാറ്റുപുഴ കാർമൽ പ്രോവിൻസ് സംഘടിപ്പിച്ച ആദ്യ പരിപാടിയാണ് വാഴക്കുളം കാർമൽ സ്കൂളിൽ നടത്തിയത്. പ്രൊവിൻസിനു കീഴിലുള്ള സ്ഥാപനങ്ങളിലെ ആയിരത്തോളം അധ്യാപക - അനധ്യാപകരുടെ സംഗമമാണ് നടന്നത്.
സ്കൂൾ കലോത്സവം തൃശൂരിൽ
തിരുവനന്തപുരം: സംസ്ഥാന സ്കൂൾ കലോത്സവം തൃശൂരിലും കായികമേള തിരുവനന്തപുരത്തും നടത്തും. വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിയുടെ അധ്യക്ഷതയിൽ ചേർന്ന അധ്യാപക സംഘടനാ നേതാക്കളുടെ യോഗത്തിലാണ് തീരുമാനം.
ജനുവരി മൂന്നു മുതൽ ഏഴുവരെയാണ് കലോത്സവം. സംസ്ഥാന സ്കൂൾ കായിമേള ഒളിമ്പിക്സ് മാതൃകയിൽ ഒക്ടോബർ 22 മുതൽ 27 വരെ തിരുവനന്തപുരത്തു നടത്തും. അധ്യാപകദിനാഘോഷത്തിന് തിരുവനന്തപുരം വേദിയാകും.
അധ്യാപകദിനമായ സെപ്റ്റംബർ അഞ്ച് തിരുവോണ അവധിയായതിനാൽ സെപ്റ്റംബർ ഒന്‍പതിനായിരിക്കും അധ്യാപക ദിനാഘോഷം. ടിടിഐ, പിപിടിടിഐ കലോത്സവം സെപ്റ്റംബർ രണ്ട്, മൂന്ന് തീയതികളിൽ വയനാട് നടക്കും. സ്പെഷൽ സ്കൂൾ കലോത്സവത്തിന് നവംബർ 27 മുതൽ 30 വരെ മലപ്പുറം വേദിയാകും.
ശാസ്ത്രോത്സവം പാലക്കാട്ടും ദിശ ഹയർ സ്റ്റഡീസ് എക്സ്പോയും ഇന്റർനാഷണൽ കരിയർ കോൺക്ലേവും കോട്ടയത്തും നടത്തും.
പന്നിക്കെണിയിൽനിന്നു ഷോക്കേറ്റ് വയോധികയ്ക്കു ഗുരുതരപരിക്ക്; മകൻ കസ്റ്റഡിയിൽ
ഒറ്റപ്പാലം: പന്നിക്കുവച്ചതായി കരുതുന്ന വൈദ്യുതിക്കെണിയിൽനിന്നു ഷോക്കേറ്റു വയോധികയ്ക്കു ഗുരുതരമായ പരിക്കേറ്റു.
വാണിയംകുളം പനയൂരിലാണ് സംഭവം. പനയൂർ ആറമ്പറ്റ വീട്ടിൽ മാലതി(76)ക്കാണു പരിക്കേറ്റത്. വൈദ്യുതികെണി വച്ചത് ഇവരുടെ മകൻ പ്രേംകുമാർ ആണെന്ന സൂചന ലഭിച്ചതിനെത്തുടർന്ന് ഇയാളെ പോലീസ് കസ്റ്റഡിയിലെടുത്തു.
ഇന്നലെ രാവിലെയാണ് സംഭവം. പന്നിക്കുവച്ച വൈദ്യുതിക്കെണിയിൽനിന്നു മാലതിക്ക് അബദ്ധത്തിൽ ഷോക്കേൽക്കുകയായിരുന്നു. ഇവരുടെ ഇടതുകൈയിലെ വിരലുകൾ അറ്റുതൂങ്ങിയ നിലയിലാണ്.
രാവിലെ പരിസരവാസിയായ യുവതി സൊസൈറ്റിയിൽ പാൽ കൊടുക്കാനായി പോകുമ്പോഴാണ് അപകടം ശ്രദ്ധയിൽപെട്ടത്. ഉടനെതന്നെ പരിസരവാസികളെ വിവരമറിയിച്ച് കെണിയിൽനിന്നു വൈദ്യുതിബന്ധം വിച്ഛേദിച്ചു. തുടർന്നു മാലതിയെ വാണിയംകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഷൊർണൂർ പോലീസും കെഎസ്ഇബി ഉദ്യോഗസ്ഥരും സ്ഥലത്തെത്തി പരിശോധന നടത്തി. പ്രേംകുമാറിനെ ചോദ്യംചെയ്തുവരികയാണ്.
കണ്ണൂരില്‍ ഗവര്‍ണര്‍ക്കു നേരേ കെഎസ്യു കരിങ്കൊടി
കണ്ണൂര്‍: കണ്ണൂരില്‍ ഗവര്‍ണര്‍ രാജേന്ദ്ര ആർലേക്കര്ക്കുനേരേ കെഎസ്യു പ്രവർത്തകർ കരിങ്കൊടി വീശി. കണ്ണൂർ ഗസ്റ്റ് ഹൗസിനു മുമ്പിലെ റോഡിലാണ് കരിങ്കൊടി വീശിയത്. ഗവർണർ ഗസ്റ്റ് ഹൗസില്‍നിന്ന് തളിപ്പറമ്പിലെ രാജരാജേശ്വരി ക്ഷേത്രത്തിലെ പരിപാടിക്ക് പോകുകയായിരുന്നു.
കെഎസ്യു സംസ്ഥാന ജനറല്‍ സെക്രട്ടറി ഫര്ഹാന് മുണ്ടേരി, കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് എം.സി. അതുല്‍ എന്നിവരാണ് കരിങ്കൊടി കാണിച്ചത്. സര്‍വകലാശാലകളുടെ കാവിവത്കരണത്തില്‍ പ്രതിഷേധിച്ച് ഗവര്‍ണറുടെ രാജി ആവശ്യപ്പെട്ടാണു കരിങ്കൊടി വീശിയത്.
മുഖ്യമന്ത്രി പോകുംമുന്‍പ് വീണയുടെ രാജിവാങ്ങണമായിരുന്നു: ചെന്നിത്തല
പാലക്കാട്: ആരോഗ്യമേഖലയിലെ കെടുകാര്യസ്ഥതയുടെ ഉത്തരവാദിത്വം ഏറ്റെടുത്തു മന്ത്രി വീണാ ജോർജ് രാജിവയ്ക്കണമെന്നു മുൻ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. പിണറായിസർക്കാർ മെഡിക്കൽ കോളജ് കെട്ടിടം തകർന്നതുപോലെ തകരും.
ആരോഗ്യമേഖല കുത്തഴിഞ്ഞ നിലയിലാണ്. സംസ്ഥാനം ഗുരുതരമായ പ്രശ്നം നേരിടുന്പോൾ മുഖ്യമന്ത്രി അമേരിക്കയിലേക്കു പോയതു ശരിയായില്ലെന്നും അദ്ദേഹം പറഞ്ഞു.
മുഖ്യമന്ത്രി അമേരിക്കയിൽ പോകുന്നതിനോട് ആരും എതിരല്ല. എന്നാൽ സാധാരണക്കാരുടെ പ്രശ്നങ്ങൾക്കു പരിഹാരം ഉണ്ടാക്കിയശേഷമാണ് പോകേണ്ടിയിരുന്നത്. ആരോഗ്യമന്ത്രി വീണാ ജോർജിന്റെ രാജിയെങ്കിലും എഴുതിവാങ്ങണമായിരുന്നു.
കോട്ടയം സംഭവത്തിന്റെ ഉത്തരവാദിത്വം ആരോഗ്യമന്ത്രിക്കുമാത്രമാണ്. ആരോഗ്യവകുപ്പ് ഗുരുതരമായ കുറ്റവും അനാസ്ഥയുമാണ് കാണിക്കുന്നത്.
കേരളത്തിൽനിന്നു വിട്ടുമാറിപ്പോയ പല രോഗങ്ങളും തിരിച്ചുവന്നു. സംവിധാനങ്ങളുടെ പോരായ്മയാണ് ദുരന്തങ്ങൾക്കു കാരണമെന്ന മന്ത്രിയുടെ പ്രസ്താവന തന്റെ ഉത്തരവാദിത്വത്തിൽ നിന്നുള്ള ഒളിച്ചോട്ടമാണെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേർത്തു.
കൂത്തുപറമ്പ്: ഡോ. അസ്ന ഇനി പുതുജീവിതത്തിലേക്ക്. രാഷ്ട്രീയ സംഘർഷത്തിനിടെയുണ്ടായ ബോംബേറിൽ കാൽ നഷ്ടപ്പെട്ട ചെറുവാഞ്ചേരി പൂവ്വത്തൂരിലെ തരശിപറമ്പത്ത് വീട്ടിൽ ഡോ. അസ്ന വിവാഹിതയായി.
ആലക്കോട് സ്വദേശിയും ഷാർജയിൽ എൻജിനിയറുമായ നിഖിലാണ് ഇന്നലെ അസ്നയുടെ കഴുത്തിൽ താലികെട്ടിയത്. നിരവധിപേരാണ് ധന്യനിമിഷത്തിന് സാക്ഷ്യം വഹിക്കാൻ എത്തിയത്.
അന്ന് രാഷ്ട്രീയ സംഘർഷം നടന്ന പൂവത്തൂര്‍ എല്‍പി സ്കൂളിനു മുന്നിലായി ഒരുക്കിയ പന്തലിലാണ് അസ്ന വിവാഹിതയായത്. വിവാഹദിനത്തിൽ അനുഗ്രഹം നൽകാൻ അച്ഛന് നാണുവില്ലെന്ന ദുഃഖം മാത്രമാണ് അസ്നയ്ക്ക് ബാക്കിയുള്ളത്.
ദമ്പതികളെ ആശീർവദിക്കാൻ കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎൽഎ, എം.കെ. രാഘവൻ എംപി, ഷാഫി പറമ്പിൽ എംപി, കെ.കെ. ശൈലജ എംഎൽഎ, ഖാദി ബോർഡ് വൈസ് ചെയർമാൻ പി. ജയരാജൻ, എഐസിസി അംഗം വി.എ. നാരായണൻ, കെപിസിസി സെക്രട്ടറി സജീവ് മാറോളി തുടങ്ങി വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ ഉൾപ്പെടെയുള്ളവർ എത്തിയിരുന്നു.
സിജോ പൈനാടത്ത്
കൊച്ചി: ഇവരും “എന്റെ മക്കളാണ്, എനിക്കെന്തെങ്കിലും സംഭവിച്ചാൽ ഇവരെ പൊന്നുപോലെ നോക്കണം....’’ പുനരധിവാസകേന്ദ്രത്തിൽ അന്തേവാസികളെ നെഞ്ചോടു ചേർത്തുനിർത്തി ചാക്കോ ഇതു പറഞ്ഞപ്പോൾ, മകൾ സുസ്മിതയും ആ കരവലയത്തിനുള്ളിലുണ്ടായിരുന്നു.
തന്നോടുള്ള പിതാവിന്റെ ഓർമപ്പെടുത്തൽ വെറുതെയങ്ങു മറന്നുകളയാൻ സുസ്മിതയ്ക്കു കഴിയുമായിരുന്നില്ല. പിതാവിന് തന്റെ അഭയകേന്ദ്രത്തിലെ അന്തേവാസികളോടും തിരിച്ചുമുള്ള സഹവർത്തിത്വത്തിന്റെ ഇഴയടുപ്പം അത്രമേൽ അടുത്തറിഞ്ഞതുതന്നെ കാരണം.
മൂന്നു വർഷത്തിനുശേഷം ചാക്കോയുടെ മരണാനന്തരം എയ്ഡഡ് സ്കൂളിലെ അധ്യാപന ജോലി വിട്ട്, അഭയകേന്ദ്രത്തിന്റെയും അവിടുത്തെ അന്തേവാസികളായ 120 പേരുടെയും ചുമതല ഏറ്റെടുക്കുമ്പോൾ സുസ്മിതയുടെ പ്രായം 24. മാനസിക, ശാരീരിക വൈകല്യങ്ങളുള്ളവർ, അനാഥർ, കിടപ്പുരോഗികൾ, ഒറ്റപ്പെട്ടവർ... എല്ലാവരും സുസ്മിതയുടെ സ്നേഹത്തിലും കരുതലിലും സന്തുഷ്ടർ.
യുവത്വത്തിന്റെ കരുത്തും തീക്ഷ്ണതയും അഗതികളുടെ സംരക്ഷണത്തിനും പരിചരണത്തിനുമായി സമർപ്പിച്ച സുസ്മിത എം. ചാക്കോ, കാസർഗോഡ് മടിക്കൈ മരപ്പശേരിയിലെ ന്യൂ മലബാർ പുനരധിവാസ കേന്ദ്രത്തിന്റെ സാരഥിയാണ്. ഭിന്നശേഷിക്കാരനായിരുന്ന പിതാവ് എം.എം. ചാക്കോ കുടുംബസ്വത്തായി കിട്ടിയ ഭൂമി വിറ്റ് ആരംഭിച്ചതാണു പുനരധിവാസ കേന്ദ്രം. അഞ്ചാം വയസിൽ പോളിയോ ബാധിച്ചതിനെത്തുടർന്ന്, 75 ശതമാനം ശാരീരിക വൈകല്യം. അവശതകൾ മറന്നും അന്തേവാസികൾക്കായി അവർക്കൊപ്പമായിരുന്നു അദ്ദേഹത്തിന്റെ ജീവിതം.
2022ൽ ഹൃദ്രോഗം ബാധിച്ച് അദ്ദേഹം മരിച്ചു. പിതാവ് നിർത്തിയിടത്തു നിന്നു മകൾ സുസ്മിത ആ കാരുണ്യനിയോഗം ഏറ്റെടുക്കുകയായിരുന്നു. നന്നായി പഠിച്ച് ആഗ്രഹിച്ചു നേടിയ അധ്യാപന ജോലി ഉപേക്ഷിച്ചായിരുന്നു അധികമാരും തെരഞ്ഞെടുക്കാത്ത ആ ചുവടുവയ്പ്.
അമ്മ ഷീല ചാക്കോയും സഹോദരൻ മനുവും സ്ഥാപനത്തിന്റെ പ്രവർത്തനങ്ങൾക്കൊപ്പമുണ്ട്. സുസ്മിതയും അമ്മയും അന്തേവാസികൾക്കൊപ്പമാണ് താമസം. 120 പേർക്ക് ദിവസവും ആഹാരവും മരുന്നും വസ്ത്രങ്ങളും അനുബന്ധസൗകര്യങ്ങളുമൊരുക്കാനുള്ള വലിയ ദൗത്യം ഇവർ സധൈര്യം നിർവഹിക്കുകയാണ്. സ്ഥാപനത്തിലെ അമ്മമാർക്കായി ഭക്ഷണമുറി ഒരുക്കാൻ സുമനസുകളെ തേടുകയാണു സുസ്മിത.
തലശേരി അതിരൂപതയിലെ ചായോത്ത് സെന്റ് അൽഫോൻസ ഇടവകാംഗമായ സുസ്മിത കെസിവൈഎമ്മിലും സജീവമാണ്. ബിരുദവും ടിടിസിയും കെടെറ്റും ഉൾപ്പടെയുള്ള അക്കാദമിക് യോഗ്യതകളും അധ്യാപന ജോലിയുമുണ്ടായിട്ടും അതെല്ലാംവിട്ട് എന്തുകൊണ്ട് അഗതികളുടെ പരിചരണത്തിൽ എന്നു ചോദിച്ചാൽ സുസ്മിത പുഞ്ചിരിച്ചുകൊണ്ടു മറുപടി പറയും- “അഗതികളെ മക്കളെ പോലെ കണ്ടു സ്നേഹിച്ചൊരു പപ്പയുടെ മകളാണു ഞാൻ. അവരെ പരിചരിക്കുമ്പോൾ ലഭിക്കുന്ന സന്തോഷം മറ്റെന്തിലും കിട്ടില്ല. അതിലൂടെ പപ്പയുടെ ആത്മാവും സന്തോഷിക്കുന്നുണ്ട്”. അതേ, സുസ്മിത സന്തോഷവതിയാണ്; ഈ നന്മയൗവനത്തിന്റെ തണലിൽ അഭയകേന്ദ്രത്തിലെ അന്തേവാസികളും.
അഞ്ചു മാസത്തിനിടെ തെരുവുനായ്ക്കളുടെ കടിയേറ്റത് ഒന്നരലക്ഷത്തിലേറെ പേര്‍ക്ക്
കൊച്ചി: സംസ്ഥാനത്ത് തെരുവുനായ്ക്കളുടെ ആക്രമണം വര്‍ധിക്കുന്നു. അഞ്ചു മാസത്തിനിടെ തെരുവുനായ്ക്കളുടെ കടിയേറ്റത് 1,65,136 പേര്‍ക്കാണ്.
2025 ജനുവരി മുതല്‍ മേയ് വരെയുളള കണക്കാണിത്. ഏറ്റവും കൂടുതല്‍ പേര്‍ക്ക് കടിയേറ്റത് മാര്‍ച്ചിലാണ് - 35,085 പേര്. ജനുവരിയില്‍ 30,634 പേര്‍ക്കും ഫെബ്രുവരിയില്‍ 34,785 പേര്‍ക്കും തെരുവുനായയുടെ കടിയേറ്റു.
ഏപ്രിലില്‍ 30,740 പേരെയും മേയ് മാസത്തില്‍ 33,892 പേരെയും തെരുവുനായ കടിച്ചു. ഇക്കാലയളവില്‍ 17 പേരാണ് പേവിഷബാധയേറ്റ് മരിച്ചത്. ആലപ്പുഴ-നാല്, കൊല്ലം-മൂന്ന്, മലപ്പുറം-മൂന്ന്, പാലക്കാട്-രണ്ട്, പത്തനംതിട്ട-രണ്ട്, എറണാകുളം, കോഴിക്കോട്, തിരുവനന്തപുരം- ഓരോന്നുവീതം എന്നിങ്ങനെയാണ് പേ വിഷബാധയേറ്റു മരിച്ചവരുടെ കണക്ക്.
വിവരാവകാശ പ്രവര്‍ത്തകനായ രാജു വാഴക്കാലയ്ക്കു ലഭിച്ച വിവരങ്ങളിലാണ് ഇത് സൂചിപ്പിക്കുന്നത്.
സ്കൂൾ ഓണപ്പരീക്ഷ ഓഗസ്റ്റ് 20 മുതല്‍
തിരുവനന്തപുരം: സ്കൂളുകളിലെ ഒന്നാം പാദ വാര്‍ഷിക( ഓണപ്പരീക്ഷ ) പരീക്ഷ ഓഗസ്റ്റ് 20 മുതല്‍ 27 വരെ നടക്കും. സ്കൂള്‍ അക്കാദമിക കലണ്ടര്‍ പ്രകാരമാണ് പരീക്ഷ തീയതി നിശ്ചയിച്ചിട്ടുള്ളത്.
ക്രിസ്മസ് പരീക്ഷ ഡിസംബര്‍ 11 മുതല്‍ 18 വരെയും നടക്കും. പ്ലസ് വണ്‍, പ്ലസ് ടു മോഡല്‍ പരീക്ഷ ഫെബ്രുവരി 16 മുതല്‍ 23 വരെയും വാര്‍ഷിക പരീക്ഷ മാര്‍ച്ച് രണ്ട് മുതല്‍ 30 വരെയും നടക്കും. മധ്യവേനല്‍ അവധിക്കായി മാര്‍ച്ച് 31 ന് സ്കൂള്‍ അടയ്ക്കും.
സിപിഎം നേതാക്കൾക്കെതിരേ കലാപാഹ്വാനത്തിനു കേസെടുക്കണമെന്ന ഹർജി; വി.ഡി. സതീശനും കെ. സുധാകരനും സാക്ഷിമൊഴി നൽകാൻ എത്തും
തിരുവനന്തപുരം: എകെജി സെന്റർ സ്ഫോടനക്കേസിൽ സിപിഎം നേതാക്കൾക്കെതിരേ കലാപാഹ്വാനത്തിനു കേസെടുക്കണമെന്ന ഹർജിയിൽ പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും കെപിസിസി മുൻ പ്രസിഡന്റ് കെ. സുധാകരനും സാക്ഷിവിസ്താരത്തിനായി അടുത്ത വർഷം ജനുവരി 12നു കോടതിയിൽ ഹാജരാകണം.
ഇന്നലെ ഇവർ ഹാജരാകാൻ കോടതി സമൻസ് അയച്ചിരുന്നു. തിരക്കു മൂലം ഹാജരാകാൻ കഴിയില്ലെന്ന് അഭിഭാഷകൻ മുഖേന അറിയിച്ചതിനെത്തുടർന്നാണ് സാക്ഷിവിസ്താരം നീട്ടിവച്ചത്.
എകെജി സെന്റർ സ്ഫോടനം നടന്നു മിനിറ്റുകൾക്കകം മുൻ മന്ത്രിമാരും സിപിഎം നേതാക്കളുമായ ഇ.പി. ജയരാജൻ, പി.കെ. ശ്രീമതി എന്നിവർ എകെജി സെന്ററിനു മുന്നിൽനിന്നു നടത്തിയ പരാമർശങ്ങളിൽ ഇവർക്കെതിരേ കലാപാഹ്വാനത്തിന് കേസെടുക്കണമെന്ന ഹർജിയിലാണ് കെ. സുധാകരനെയും വി.ഡി. സതീശനെയും തിരുവനന്തപുരം ജുഡീഷൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് മൂന്നാം കോടതി സാക്ഷികളായി വിസ്തരിക്കുന്നത്.
ഇ.പി. ജയരാജനും പി.കെ. ശ്രീമതിയും മാധ്യമങ്ങളിലൂടെ ലൈവ് ആയി നടത്തിയ പരാമർശങ്ങൾ കലാപാഹ്വാനമായിരുന്നുവെന്നു ചൂണ്ടിക്കാട്ടി പൊതുപ്രവർത്തകനായ പായിച്ചിറ നവാസ് ആണു കോടതിയെ സമീപിച്ചത്. ഇവർ ഗൂഢാലോചന നടത്തി തെറ്റായ പരാമർശങ്ങൾ നടത്തിയതിന്റെ ഫലമായി സംസ്ഥാനത്തിലുടനീളം അക്രമങ്ങളുണ്ടായി എന്നും ഇവർക്കെതിരേ എഫ്ഐആർ രജിസ്റ്റർ ചെയ്ത് കേസെടുക്കണമെന്നും ആവശ്യപ്പെട്ട് നവാസ് തിരുവനന്തപുരം കന്റോണ്‍മെന്റ് പോലീസ് സ്റ്റേഷനിൽ സ്ഫോടനം നടന്നതിന്റെ പിറ്റേദിവസം തന്നെ പരാതി നൽകിയിരുന്നു. എന്നാൽ, എഫ്ഐആർ രജിസ്റ്റർ ചെയ്യാത്തതിനാൽ രണ്ടാഴ്ച കഴിഞ്ഞ് കമ്മീഷണർ ഓഫീസിൽ പരാതി കൊടുത്തു. ആ പരാതിയിലും ഒരു മാസം കഴിഞ്ഞിട്ടും നടപടികൾ ഉണ്ടാകാത്തതിനാൽ തിരുവനന്തപുരം ജുഡീഷൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹർജി നൽകി.
ഈ ഹർജി രണ്ടു മാസത്തിനു ശേഷം കോടതി തള്ളി. തുടർന്നു ജില്ലാ കോടതിയെ സമീപിച്ചപ്പോൾ സാക്ഷി മൊഴികൾ പരിശോധിച്ചു തീരുമാനമെടുക്കാൻ മജിസ്ട്രേറ്റ് കോടതിക്കു നിർദേശം നൽകി. ഇതേത്തുടർന്നാണ് കെ. സുധാകരനും പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും ഉൾപ്പെടെയുള്ളവരെ സാക്ഷികളായി വിസ്തരിക്കുന്നത്.
സ്വകാര്യ ബസും ഓട്ടോയും കൂട്ടിയിടിച്ച് രണ്ടു മരണം
പോത്താനിക്കാട്: കക്കടാശേരി-കാളിയാർ റോഡിൽ സ്വകാര്യ ബസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് ഓട്ടോറിക്ഷാ യാത്രക്കാരിയായ വീട്ടമ്മയും ഓട്ടോ ഓടിച്ചിരുന്ന മരുമകനും മരിച്ചു.
കൊച്ചുമകൾക്ക് പരിക്കേറ്റു. കോഴിപ്പിള്ളി പാറച്ചാലിപ്പടി കുര്യപ്പാറ ബ്രസി ആന്റണി(70)യും ബ്രസിയുടെ മകൾ മേരിയുടെ ഭർത്താവ് കടവൂർ മലേക്കുടിയിൽ ബിജു (43)വുമാണ് മരിച്ചത്. അപകടത്തിൽ സാരമായി പരിക്കേറ്റ ബിജുവിന്റെ മകൾ മെറിനെ(16) തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പൈങ്ങോട്ടൂർ ആയങ്കര മൃഗാശുപത്രിക്ക് സമീപം ഇന്നലെ രാവിലെ 10ഓടെയായിരുന്നു അപകടം. ബിജുവിന്റെ വീട്ടിൽനിന്ന് മടങ്ങുകയായിരുന്നു ബ്രസി. മൂവാറ്റുപുഴ ഭാഗത്തുനിന്ന് വന്ന ശ്രീക്കുട്ടി ബസ് എതിർദിശയിൽ നിന്നു വരികയായിരുന്ന ഓട്ടോയിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ഓട്ടോറിക്ഷ തെറിച്ചുമറിഞ്ഞു. ബ്രസി സംഭവസ്ഥലത്തുവച്ചും ബിജു ആശുപത്രിയിൽ ചികിത്സയിലിരിക്കേയുമാണ് മരിച്ചത്.
ബ്രസിയുടെ മൃതദേഹം മൂവാറ്റുപുഴ താലൂക്ക് ആശുപത്രി മോർച്ചറിയിൽ. സംസ്കാരം ഇന്ന് ഉച്ചകഴിഞ്ഞ് കോതമംഗലം സെന്റ് ജോർജ് കത്തീഡ്രലിൽ. കുത്തുകുഴി പള്ളിക്കുന്നേൽ കുടുംബാംഗമാണ്. ഭർത്താവ്: ആന്റണി. മകൻ: ബോബി. മരുമകൾ: ബിന്ദു പനച്ചിക്കുടി കോതമംഗലം. ബിജുവിന്റെ മകൻ മിബിൻ.
സിപിഐ കണ്ണൂർ ജില്ലാ സമ്മേളനം; പാർട്ടി മന്ത്രിമാർക്കടക്കം വിമർശനം
കണ്ണൂർ: സിപിഐ കണ്ണൂർ ജില്ലാ സമ്മേളനത്തിൽ അവതരിപ്പിച്ച പ്രവർത്തനറിപ്പോർട്ടിൽ പാർട്ടി മന്ത്രിമാരടക്കമുള്ളവർക്കു നിശിതവിമർശനം.
മന്ത്രി ജി.ആർ. അനിൽ, സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം എന്നിവരടക്കം വേദിയിലിരിക്കേയാണ് വിമർശനം ഉന്നയിച്ചുള്ള പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചത്. മന്ത്രിമാർ ഭാവനാസമ്പന്നരായി പദ്ധതികൾ ആവിഷ്കരിക്കുന്നതല്ലാതെ അവ പൂർണതയിലെത്തിക്കുന്നില്ലെന്നാണു പ്രധാന വിമർശനം. മാവേലി സ്റ്റോറുകളിൽ അവശ്യവസ്തുക്കൾ ലഭിക്കാത്തതു വകുപ്പ് കൈയാളുന്ന പാർട്ടിയുടെയും സർക്കാരിന്റെയും ശോഭ കെടുത്തി.
ഒരു കാലത്ത് സിപിഐയുടെ മന്ത്രിമാരോട് കക്ഷിരാഷ്ട്രീയത്തിനതീതമായി ജനങ്ങൾക്കു താത്പര്യമുണ്ടായിരുന്നു. മറ്റു മന്ത്രിമാരിൽനിന്ന് വേറിട്ട രീതിയിലായിരുന്നു സിപിഐ മന്ത്രിമാരെ ജനം കണ്ടതെങ്കിൽ ഇന്ന് അക്കാര്യത്തിൽ മാറ്റമുണ്ടായിട്ടുണ്ട്. ഇത് എന്തുകൊണ്ടാണെന്നു പരിശോധിച്ച് തിരുത്തണമെന്നും റിപ്പോർട്ടിൽ ആവശ്യപ്പെടുന്നു.
സർക്കാരിനും മന്ത്രിമാർക്കുമെതിരേ ഉയരുന്ന വിമർശനങ്ങളിൽ അസന്തുഷ്ടി പ്രകടിപ്പിക്കുന്നത് ശരിയായ രീതിയല്ല. വിമർശനങ്ങൾ ഉൾക്കൊണ്ട് തിരുത്തേണ്ടതു തിരുത്തണം. വിമർശനങ്ങളെ വികസനവിരുദ്ധമെന്നും രാഷ്ട്രീയപ്രേരിതമെന്നും പറഞ്ഞു തള്ളുന്നത് ഇടതുപക്ഷ നിലപാടല്ലെന്നു മന്ത്രിമാരും സർക്കാരും ഉൾക്കൊള്ളണം.
ചില ഉപജാപക വൃന്ദങ്ങൾ സർക്കാരിൽ സ്വാധീനം ചെലുത്തുന്നതു കണ്ടില്ലെന്നു നടിക്കാനാകില്ല. ഇത് സർക്കാരിന്റെയും മന്ത്രിമാരുടെയും പ്രതിഛായയ്ക്കു മങ്ങലേൽപ്പിക്കുന്നു. മന്ത്രിമാർ പൊതുജനങ്ങൾക്കു മാതൃകയാകുന്ന രീതിയിൽ ലളിതജീവിതം നയിക്കണം. നിരവധി ജനോപകാരപ്രദങ്ങളായ പദ്ധതികൾ സർക്കാർ നടപ്പാക്കുന്നുണ്ടെങ്കിലും കാർഷിക ക്ഷേമ ബോർഡ്, ക്ഷേമനിധി ബോർഡുകളിലുള്ള പ്രശ്നങ്ങൾ പരിഹരിക്കാനാകാത്തതു വലിയ പ്രതിസന്ധിയാണ്.
കണ്ണൂർ ജില്ലയിൽ മുൻകാലങ്ങളിൽനിന്നു വ്യത്യസ്തമായി സിപിഎം മുന്നണിക്കകത്ത് തങ്ങളുടെ മർക്കട മുഷ്ടി ഉപേക്ഷിച്ചിട്ടുണ്ടെന്നു ജില്ലയെക്കുറിച്ചു പ്രതിപാദിക്കുന്ന റിപ്പോർട്ടിൽ പറയുന്നു. ഇത് സിപിഐ-സിപിഎം ബന്ധം മെച്ചപ്പെടുത്താൻ സഹായിച്ചിട്ടുണ്ടെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.
കഴുത്തിന് കുത്തേറ്റ മധ്യവയസ്കൻ മരിച്ചു; ഒരാൾ അറസ്റ്റിൽ
ആലുവ: നഗരമധ്യത്തിൽ കൂട്ടാളികൾ തമ്മിലുള്ള വാക്കേറ്റത്തിനിടെ കഴുത്തിന് കുത്തേറ്റയാൾ ചികിത്സയിലിരിക്കേ മരിച്ചു.
ആലുവ യുസി കോളജിന് സമീപം വലിയപറമ്പിൽ വീട്ടിൽ രാജന്റെ മകൻ എസ്. സാജൻ (ആനക്കാരൻ -46) ആണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് കോഴിക്കോട് നാദാപുരം സ്വദേശി അഷറഫി(52)നെ ആലുവ പോലീസ് അറസ്റ്റ് ചെയ്തു.
ഇന്നലെ രാവിലെ ഒന്‍പതോടെ ആലുവ പ്രൈവറ്റ് ബസ് സ്റ്റാൻഡിന് പിന്നിലെ ക്ലോക്ക് ടവർ ബിൽഡിംഗിലെ കോഫി ഷോപ്പിന് മുന്നിലായിരുന്നു സംഭവം.
കുത്തേറ്റ സാജൻ നിരവധി പേരോട് സഹായം അഭ്യർഥിച്ച ശേഷമാണ് അവിടെ ഉണ്ടായിരുന്ന ഒരാൾ ഇയാളെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചത്. പിന്നീട് എറണാകുളം ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അഷറഫിനെ നാട്ടുകാർ പിടികൂടി പോലീസിന് കൈമാറുകയായിരുന്നു.
മൂന്നു വർഷമായി ആലുവ മേൽപ്പാലത്തിന് അടിയിലാണ് അഷറഫും സാജനും കഴിഞ്ഞിരുന്നത്. ചെറിയ ജോലികൾക്ക് അഷറഫിനെ സാജൻ വിടാറുണ്ട്. കൂലി സംബന്ധിച്ച് കഴിഞ്ഞ വ്യാഴാഴ്ച ഇരുവരും തമ്മിൽ തർക്കം ഉണ്ടായിരുന്നു. ഇതായിരിക്കാം കത്തിക്കുത്തിനു പ്രകോപനമായതെന്നാണ് കരുതുന്നത്.
ഒട്ടേറെ ക്രിമിനൽ കേസുകളിലെ പ്രതിയാണ് കൊല്ലപ്പെട്ട സാജൻ. മൃതദേഹം കളമശേരി മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ. പ്രതിയെ ഇന്ന് ആലുവ കോടതിയിൽ ഹാജരാക്കും. അഷറഫ് ആലുവ സ്റ്റേഷനിൽ നിരവധി മോഷണ കേസിലെ പ്രതിയാണ്.
കേരളത്തിൽ ആദ്യമായി സ്കിൻ ബാങ്ക് തിരുവനന്തപുരം മെഡിക്കൽ കോളജിൽ
തിരുവനന്തപുരം: കേരളത്തിൽ ആദ്യമായി തിരുവനന്തപുരം മെഡിക്കൽ കോളജിൽ സ്കിൻ ബാങ്ക് സജ്ജമായി.
അവയവദാന പ്രക്രിയയിലൂടെ ത്വക്ക് ലഭ്യമാക്കാനായി കെ സോട്ടോയുടെ അനുമതിയും ലഭ്യമായി. തിരുവനന്തപുരം മെഡിക്കൽ കോളജിലെ സ്കിൻ ബാങ്കിന്റെ ഉദ്ഘാടനം ലോക പ്ലാസ്റ്റിക് സർജറി ദിനമായ ജൂലൈ 15ന് നടക്കും
6.75 കോടി രൂപ ചെലവഴിച്ചാണ് സ്കിൻ ബാങ്ക് സജ്ജമാക്കിയിരിക്കുന്നത്. ശരീരത്തിലെ പൊള്ളലേറ്റ ഭാഗങ്ങൾ മാറ്റിവെയ്ക്കുന്നതിനായി ദാതാക്കളിൽ നിന്ന് ശേഖരിക്കുന്ന ചർമ്മം സൂക്ഷിക്കുന്ന ഇടമാണ് സ്കിൻ ബാങ്ക്.
അപകടങ്ങളിൽ ഗുരുതരമായി പൊള്ളലേൽക്കുന്നവർക്ക് അവരുടെ സ്വന്തം ചർമം ഉപയോഗിക്കാൻ സാധിക്കാതെ വരുമ്പോൾ, സ്കിൻ ബാങ്കിൽ സൂക്ഷിച്ചിരിക്കുന്ന ചർമം നൂതന സാങ്കേതികവിദ്യയുടെ സഹായത്തോടെ വച്ചുപിടിപ്പിക്കുന്നു.
ഇത് രോഗിയുടെ വേദന കുറയ്ക്കാനും അണുബാധ തടയാനും വേഗത്തിൽ സുഖം പ്രാപിക്കാനും ജീവൻ രക്ഷിക്കാനും സഹായിക്കുന്നു. പ്രത്യേക താപനിലയിലും സംവിധാനത്തിലുമാണ് ചർമം സംരക്ഷിക്കുന്നത്.
മെഡിക്കൽ കോളജുകളിലെ ബേൺസ് ഐസിയുവിൽ സജ്ജമാക്കിയ തീവ്ര പരിചരണ സംവിധാനത്തിലൂടെ അണുബാധയേൽക്കുന്നത് പരമാവധി കുറയ്ക്കാനും എത്രയും വേഗം രോഗിക്ക് ആശ്വാസം ലഭിക്കാനും ജീവിതത്തിലേക്ക് മടക്കി കൊണ്ടു വരാനും സഹായിക്കുന്നു. 10 ശതമാനത്തിലധികം പൊള്ളലേറ്റ രോഗികൾക്കുള്ള വിദഗ്ധ ചികിത്സയാണ് ഈ ബേൺസ് ഐസിയുവിലൂടെ നൽകുന്നത്.
കോട്ടയം മെഡി.കോളജിലെ തകർന്ന കെട്ടിടം 12 വർഷം മുന്‍പേ അൺഫിറ്റ്
കോട്ടയം: കോട്ടയം മെഡിക്കല്‍ കോളജില്‍ ബിന്ദു എന്ന വീട്ടമ്മയുടെ മരണത്തിനിടയാക്കി ഇടിഞ്ഞുവീണ ശുചിമുറിക്കെട്ടിടത്തിന് 2013ൽ പൊതുമരാമത്ത് വകുപ്പ് അണ്‍ഫിറ്റ് സര്‍ട്ടിഫിക്കറ്റ് നല്‍കിയിരുന്നു എന്ന് കണ്ടെത്തി. ഈ റിപ്പോര്‍ട്ട് കുറേ നാള് സര്‍ക്കാരുകളും ബന്ധപ്പെട്ട വകുപ്പുകളും പൂഴ്ത്തിവയ്ക്കുകയും പിന്നീട് ബാഹ്യസമ്മര്‍ദങ്ങള്‍ക്കു വഴങ്ങാതെ പുറത്തുവിടുകയുമായിരുന്നു.
എന്നാല്‍, മന്ത്രിതല അന്വേഷണം വന്നപ്പോള്‍ സര്‍ജറിക്ക് മറ്റ് ഇടമില്ലെന്ന വാദത്തില്‍ കെട്ടിടം പൊളിച്ചുമാറ്റേണ്ട എന്ന തീരുമാനം കൈക്കൊണ്ടു. 11, 14, 10 വാര്‍ഡുകളടങ്ങിയ ഇന്നത്തെ വിവാദ കെട്ടിടം തന്നെയാണ് അന്നും പ്രധാന ചര്‍ച്ചാവിഷയമായത്.
പിന്നീട് വിവിധ വകുപ്പുകള്‍ മാറി വന്നു. എങ്കിലും ജീവന് ഭീഷണിയായി തകര്‍ച്ചയുടെ വക്കില്‍ നില്ക്കുന്ന കെട്ടിടം പൊളിച്ചു മാറ്റാന്‍ അധികാര-ഉദ്യോഗസ്ഥ കേന്ദ്രങ്ങള്‍ക്ക് ആയില്ല. 1962ല്‍ നിർമിച്ച മെഡിക്കല്‍ കോളജിലെ ഈ കെട്ടിടം 60 വര്‍ഷങ്ങള്‍ പിന്നിട്ടതാണ്.
അതേസമയം, ആശുപത്രി വികസന സമിതി യോഗം അവസാനം ചേര്‍ന്നത് 2023 ലാണെന്ന് സമിതി അംഗം ജോബിന് ജേക്കബ് പറഞ്ഞു. ഇതു സംബന്ധിച്ച് പലതവണ പരാതിപ്പെട്ടിട്ടും ഫലമുണ്ടായില്ല.
കോട്ടയം മെഡിക്കല്‍ കോളജില്‍ ഉദ്യോഗസ്ഥ യോഗങ്ങളാണ് തീരുമാനങ്ങളെടുക്കുന്നത്. വികസനസമിതിയെ നോക്കുകുത്തിയാക്കി നിര്‍ത്തികൊണ്ടാണ് ഇവിടെ കാര്യങ്ങള്‍ നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.
മരണകാരണം തലയ്ക്കേറ്റ ഗുരുതര പരിക്ക്
ഗാന്ധിനഗര്‍ (കോട്ടയം): മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കെട്ടിടം ഇടിഞ്ഞുവീണു മരിച്ച തലയോലപ്പറമ്പ് ഉമാംകുന്ന് മേപ്പാത്തുകുന്നേല് ഡി. ബിന്ദുവിനു ഗുരുതരമായി പരിക്കേറ്റിരുന്നുവെന്ന് പ്രാഥമിക പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്.
കോണ്‍ക്രീറ്റ് സ്ലാബ് പതിച്ച തലക്കേറ്റ ഗുരുതര പരിക്കും ആന്തരിക രക്തസ്രാവവുമാണു മരണ കാരണം. തലയോട്ടി പൊട്ടി ആന്തരിക ഭാഗം പുറത്തുവന്നു. വാരിയെല്ലുകള്‍ പൂര്‍ണമായും ഒടിഞ്ഞു. ശ്വാസകോശം, ഹൃദയം, കരള്‍ ഉള്‍പ്പെടെ അവയങ്ങള്‍ക്ക് ഗുരുതര ക്ഷതമേറ്റതായും റിപ്പോര്‍ട്ടിലുണ്ട്.
മുഖ്യമന്ത്രിയുടെ പ്രതികരണം പ്രസ്താവനയിലൂടെ മാത്രം
തിരുവനന്തപുരം: കോട്ടയം മെഡിക്കൽ കോളജ് ആശുപത്രി ക്കെട്ടിടത്തിലെ ശുചിമുറി ഭാഗം തകർന്നുവീണു വീട്ടമ്മ മരിച്ച സംഭവത്തിൽ മിണ്ടാതിരുന്ന മുഖ്യമന്ത്രി പിണറായി വിജയൻ ഇന്നലെ പ്രതികരിച്ചു.
പ്രസ്താവന വഴിയുള്ള പ്രതികരണത്തിൽ കോട്ടയം മെഡിക്കൽ കോളജിലുണ്ടായതുപോലുള്ള ദൗർഭാഗ്യകരവും വേദനാജനകവുമായ അപകടങ്ങൾ ആവർത്തിക്കാതിരിക്കാനുള്ള എല്ലാ മുൻകരുതലും സർക്കാർ ശക്തിപ്പെടുത്തുമെന്നു മുഖ്യമന്ത്രി പറഞ്ഞു. മരണമടഞ്ഞ ബിന്ദുവിന്റെ കുടുംബാംഗങ്ങൾക്ക് ഉചിതമായ സഹായം നൽകും. അവരുടെ ദുഃഖത്തിൽ പങ്കുചേരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
സംഭവദിവസം കോട്ടയത്ത് മുഖ്യമന്ത്രി ഉണ്ടായിരുന്നിട്ടും പ്രതികരിക്കാതിരുന്നതും പിന്നീട് ഇക്കാര്യത്തിൽ പ്രതികരണമുണ്ടാകാതിരുന്നതും ഏറെ വിമർശനങ്ങൾക്ക് ഇടയാക്കിയിരുന്നു.
സുഭാഷ് ഗോപി
തലയോലപ്പറമ്പ്: ആദ്യശമ്പളം വാങ്ങാന്‍ അമ്മ കാത്തുനിന്നില്ല. ആ പണംകൊണ്ട് മകന് അമ്മയുടെ മൃതസംസ്കാര ചെലവുകൾ നടത്താനായിരുന്നു വിധി.
കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിക്കെട്ടിടം തകര്‍ന്ന് ദാരുണമരണം സംഭവിച്ച ബിന്ദുവിനരികില് മകന് നവനീതിന്റെ നിലയ്ക്കാത്ത നിലവിളി ഹൃദയഭേദകമായിരുന്നു. അതിനുമുയരെ മകള്‍ നവമിയുടെ അലമുറ.
ഭര്‍ത്താവ് വിശ്രുതന്‍ നിശ്ചലശരീരത്തിനരികില്‍ തളര്‍ന്നിരുന്നു. എരിഞ്ഞടങ്ങാന്‍ ആറടി മണ്ണ് സ്വന്തമായില്ലാതെ ബിന്ദുവിന് അയല്‍വാസിയായ സഹോദരിയുടെ വീട്ടിലാണ് ചിതയൊരുക്കിയത്.
തലയോലപ്പറമ്പ് ഉമാംകുന്ന് മേപ്പാത്തുകുന്നേല് ബിന്ദുവിന്റെ മൃതദേഹത്തിനു മുന്നില്‍ നാടൊന്നാകെ കണ്ണീര് പൊഴിച്ചു. പണിതീരാത്ത ചെറിയ വീടിനുള്ളില്‍ തെളിച്ച നിലവിളക്കിന്റെ വെളിച്ചത്തില്‍ ബിന്ദുവിന്റെ തലയിലെ മുറിപ്പാടുകള്‍ കണ്ടവരൊക്കെ വിതുന്പി.
സിവില്‍ എന്‍ജിനിയറിംഗ് പൂര്‍ത്തിയാക്കിയ മകന് നവനീത് ആദ്യശമ്പളം ലഭിച്ച കാര്യം വിശ്രുതനോട് പറഞ്ഞപ്പോള്‍, അത് വാങ്ങാനുള്ള അര്‍ഹത അമ്മ ബിന്ദുവിനാണെന്നാണ് അച്ഛന് പറഞ്ഞത്.
പോറ്റാനും പഠിപ്പിക്കാനും ടെക്സ്റ്റൈല്‍സ് ഷോപ്പില്‍ ഓവര്‍ടൈം ജോലി ചെയ്യുന്ന അമ്മയുടെ സന്തോഷക്കണ്ണീർ കാണാനെത്തിയ നവനീതിന് അടയ്ക്കപ്പെട്ട കണ്ണുകളും ചതഞ്ഞു വിറങ്ങലിച്ച മുഖവുമാണ് കാണാനായത്.
ചികിത്സയിലായിരുന്ന നവമിയെ ശുശ്രൂഷിക്കാനെത്തിയ വേളയിലായിരുന്നു ദുരന്തം ബിന്ദുവിന്റെ ജീവനെടുത്തത്.
നിപ്പ സമ്പര്‍ക്കപ്പട്ടികയില്‍ 345 പേര്
തിരുവനന്തപുരം: സംസ്ഥാനത്ത് നിപ്പ സമ്പര്‍ക്കപ്പട്ടികയില്‍ ആകെ 345 പേര് ഉള്ളതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്.
മലപ്പുറത്ത് 211 പേരും പാലക്കാട് 91 പേരും കോഴിക്കോട് 43 പേരുമാണ് സമ്പര്‍ക്കപ്പട്ടികയിലുള്ളത്. കോഴിക്കോട് ജില്ലയിലുള്ള എല്ലാവരും ആരോഗ്യ പ്രവര്‍ത്തകരാണ്. പാലക്കാട്, മലപ്പുറം ജില്ലയിലുള്ളവര്‍ക്കാണ് നിപ സംശയിച്ചത്.
മലപ്പുറം, കോഴിക്കോട് മെഡിക്കല്‍ കോളജുകളില്‍ നടത്തിയ പരിശോധനയില്‍ നിപ കണ്ടെത്തിയതിനെത്തുടര്‍ന്ന് പൂന വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിപ സ്ഥിരീകരണത്തിനായി അയച്ച സാമ്പിളുകളില്‍ പാലക്കാട് ചികിത്സയിലുള്ളയാള്‍ പോസിറ്റീവായി. പാലക്കാട്ടെ രോഗിയുടെ റൂട്ട് മാപ്പ് പ്രസിദ്ധീകരിച്ചു. സ്ഥിരീകരണം വരുന്നതിനു മുമ്പുതന്നെ പ്രോട്ടോകോള്‍ അനുസരിച്ച് പ്രതിരോധ നടപടികള്‍ ശക്തമാക്കിയിരുന്നു.
കോഴിക്കോട്ട് മസ്തിഷ്ക മരണം സംഭവിച്ച യുവതിക്ക് നിപ്പ
കോഴിക്കോട്: കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ മസ്തിഷ്ക മരണം സംഭവിച്ച യുവതിക്ക് നിപ്പ സ്ഥിരീകരിച്ചു. മലപ്പുറം മക്കരപ്പറമ്പ് സ്വദേശിനിയായ പതിനെട്ടുകാരിക്കാണ് പ്രാഥമിക പരിശോധനയില്‍ നിപ്പ സ്ഥിരീകരിച്ചത്.
പരിശോധനയ്ക്കായി സാംപിള്‍ പൂന വൈറോളജി ലാബിലേക്ക് അയച്ചിരുന്നു. ഇതും പോസറ്റീവായി. തുടര്‍ന്ന് ആരോഗ്യവകുപ്പ് നടപടികള്‍ ശക്തമാക്കി.
മുഖ്യമന്ത്രി ചികിത്സയ്ക്കായി അമേരിക്കയിലേക്ക്
തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ മെഡിക്കൽ കോളജ് ആശുപത്രികളിലെ ദുരവസ്ഥ കേരളമെങ്ങും ചർച്ചയായിരിക്കേ മുഖ്യമന്ത്രി പിണറായി വിജയൻ വിദഗ്ധ തുടർ ചികിത്സയ്ക്കായി അമേരിക്കയിലേക്ക്. ഇന്നു പുലർച്ചെ ദുബായ് വഴി അമേരിക്കയിലേക്കു പോകുന്ന മുഖ്യമന്ത്രി പിണറായി വിജയൻ 10 ദിവസത്തെ ചികിത്സയ്ക്കു ശേഷമാണ് മടങ്ങിയെത്തുക.
അമേരിക്കയിലെ മയോ ക്ലിനിക്കിലായിരുന്നു നേരത്തേ മുഖ്യമന്ത്രി പിണറായി വിജയൻ ചികിത്സ തേടിയിരുന്നത്. ഇതിനുശേഷം ചെന്നൈയിലെ അപ്പോളോ ആശുപത്രിയിലായിരുന്നു തുടർപരിശോധനകൾ നടന്നിരുന്നത്. കഴിഞ്ഞ കുറച്ചുനാളായി മുഖ്യമന്ത്രിയുടെ അമേരിക്കൻ സന്ദർശനം പറഞ്ഞു കേട്ടിരുന്നു.
മുഖ്യമന്ത്രിയും മന്ത്രിമാരും വിദേശ സന്ദർശനം നടത്തുന്നതിനു മുന്നോടിയായി കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റെ അനുമതി തേടേണ്ടതാണ്. മുഖ്യമന്ത്രിയുടെ അമേരിക്കൻ സന്ദർശനത്തിന്റെ മുൻകൂർ അനുമതി നേരത്തേ തേടിയിരുന്നെങ്കിലും ഇക്കാര്യം രഹസ്യമാക്കി വച്ചു.
നേരത്തേ നടത്തിയിരുന്ന ചികിത്സയുടെ തുടർച്ചയായുള്ള പരിശോധനകൾക്കായാണ് മുഖ്യമന്ത്രി ഇന്നു യുഎസിലേക്കു തിരിക്കുന്നതെന്നും 10 ദിവസത്തോളം അദ്ദേഹം അവിടെയുണ്ടാകുമെ ന്നും മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.
കേരള സര്‍വകലാശാലാ രജിസ്ട്രാറുടെ സസ്പെൻഷന് സ്റ്റേ ഇല്ല
കൊച്ചി: കേരള സര്‍വകലാശാലാ രജിസ്ട്രാറെ സസ്പെന്‍ഡ് ചെയ്ത വൈസ് ചാന്‍സലറുടെ നടപടിക്ക് സ്റ്റേയില്ല.
സര്‍വകലാശാലാ സെനറ്റ് ഹാളില്‍ ചാന്‍സലറായ ഗവര്‍ണര്‍ പങ്കെടുക്കേണ്ട ചടങ്ങ് റദ്ദാക്കാന്‍ രജിസ്ട്രാര്‍ ഡോ. കെ.എസ്. അനില്‍കുമാര്‍ നിർദേശിച്ചതിന്റെ പേരിലാണ് വൈസ് ചാന്‍സലര്‍ ഡോ. മോഹനന് കുന്നുമ്മല്‍ സസ്പെന്‍ഡ് ചെയ്തത്.
തുടര്‍ന്ന് സസ്പെന്ഷന് ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് രജിസ്ട്രാര്‍ ഹൈക്കോടതിയില്‍ അടിയന്തരഹര്‍ജി നല്‍കുകയായിരുന്നു. വിഷയത്തില്‍ കോടതി കേരള സര്‍വകലാശാലയുടേയും പോലീസിന്റെയും വിശദീകരണം തേടി ഏഴിന് പരിഗണിക്കാന്‍ മാറ്റി.
വേദിയില്വച്ചിരുന്ന മതചിഹ്നം കണ്ടതിനാലാണ് ഇങ്ങനെ ആവശ്യപ്പെട്ടതെന്ന് രജിസ്ട്രാര്‍ കോടതിയെ അറിയിച്ചു. ഹിന്ദുദേവതയുടെ ചിത്രം വച്ചിട്ടുണ്ടെന്നാണ് സെക്യൂരിറ്റി ഓഫീസര്‍ അറിയിച്ചതെന്നും രജിസ്ട്രാര്‍ പറഞ്ഞു. എന്തു മതചിഹ്നമാണ് കണ്ടതെന്ന് കോടതി ചോദിച്ചു.
കാവിക്കൊടിയേന്തിയ വനിതയുടെ ചിത്രമാണെന്ന് അഭിഭാഷകന് വിശദീകരിച്ചു. അത് ഹിന്ദുദേവതയാകുന്നങ്ങനെയെന്ന് ചോദിച്ച കോടതി, ഭാരതാംബയെ കൊടിയേന്തിയ സ്ത്രീയെന്ന് വിശേഷിപ്പിക്കുന്നത് ദൗര്‍ഭാഗ്യകരമായ സ്ഥിതിയാണെന്നും പറഞ്ഞു. വിദ്യാര്‍ഥി സംഘടനകളുടെ പ്രതിഷേധം നടക്കുന്ന കാര്യം പോലീസ് ചൂണ്ടിക്കാട്ടിയ സാഹചര്യംകൂടി കണക്കിലെടുത്തുവെന്ന് രജിസ്ട്രാര്‍ വാദിച്ചു.
പോലീസ് എന്തെങ്കിലും റിപ്പോര്‍ട്ട് തന്നിരുന്നോ എന്ന് കോടതി ആരാഞ്ഞു. പോലീസിന് നിയന്ത്രിക്കാന്‍ പറ്റാത്തവിധം അത്ര വലിയ സംഘര്ഷാവസ്ഥയായിരുന്നോ എന്നും ചോദിച്ചു. തുടര്‍ന്നാണ് പോലീസിന്റെയും സര്‍വകലാശാലയുടെയും വിശദീകരണം തേടിയത്.
വിഷയത്തില്‍ സര്‍വകലാശാലയ്ക്ക് രണ്ടു നിലപാട് എടുക്കേണ്ടി വരുമല്ലോയെന്നും കോടതി പറഞ്ഞു. സസ്പെന്‍ഡ് ചെയ്യാന്‍ വൈസ് ചാന്‍സലര്‍ക്ക് അധികാരമില്ലെന്നായിരുന്നു രജിസ്ട്രാറുടെ വാദം. സിന്‍ഡിക്കറ്റിനാണ് ഇത്തരം അധികാരമുള്ളത്.
കേരള സര്‍വകലാശാലാ നിയമപ്രകാരം ഡെപ്യൂട്ടി രജിസ്ട്രാര്‍ക്ക് താഴെയുള്ള ജീവനക്കാര്‍ക്കെതിരേ അച്ചടക്കനടപടി സ്വീകരിക്കാന്‍ മാത്രമേ വിസിക്കു കഴിയൂ എന്നും ചൂണ്ടിക്കാട്ടി. എന്നാല്‍, നടപടിയെടുത്തശേഷം സിന്‍ഡിക്കറ്റിന്റെ അംഗീകാരം വാങ്ങിയാല്‍ പോരേ എന്ന് കോടതി ചോദിച്ചു.
‘വാന്‍ഹായ് 503’അപകടം; കപ്പലില്‍ വീണ്ടും തീപിടിത്തം
കൊച്ചി: ബേപ്പൂരിനു സമീപം പുറംകടലില്‍ തീപിടിച്ച ‘വാന്‍ഹായ് 503’കപ്പലില്‍നിന്ന് വീണ്ടും തീ ഉയരുന്നു. ഇന്നലെ കപ്പലില്‍ വീണ്ടും തീ കണ്ടതോടെ, രക്ഷാദൗത്യങ്ങള്‍ക്കു ശേഷം ശ്രീലങ്കയിലെ ഹമ്പന്‍ടോട്ട തുറമുഖത്തേക്കു കപ്പലിനെ മാറ്റുന്ന നടപടികള്‍ അനിശ്ചിതത്വത്തിലായി. അഡ്വാന്റിസ് വിര്‍ഗോ ടഗ്ഗിന്റെ സഹായത്തോടെ തീ കെടുത്താനുള്ള ശ്രമങ്ങള്‍ നടന്നുവരികയാണ്.
അതിനിടെ, കപ്പലിലെ 243 കണ്ടെയ്നറുകളില്‍ വെളിപ്പെടുത്താത്ത വസ്തുക്കള്‍ ഉള്ളതായി ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ഷിപ്പിംഗ് കണ്ടെത്തിയിട്ടുണ്ട്. രക്ഷാപ്രവര്‍ത്തനം ഊര്‍ജിതമാക്കിയിട്ടും ഇടയ്ക്കിടെ തീപിടിത്തമുണ്ടാകുന്നത് ഇതുമൂലമാണെന്നാണു പ്രാഥമികനിഗമനം.
വെളിപ്പെടുത്താത്ത വസ്തുക്കള്‍ വന്നത് കപ്പല്‍ കമ്പനിയുടെ അറിവോടെയല്ലെന്നാണു സൂചന. തീ വീണ്ടും ഉയര്‍ന്നതോട കപ്പലിനെ വലിച്ചുകൊണ്ടുപോകുന്ന പ്രവര്‍ത്തനങ്ങള്‍ താത്കാലികമായി നിർത്തിവച്ചിരിക്കുകയാണ്.
കപ്പല്‍ ബുധനാഴ്ച രാത്രി ഇന്ത്യയുടെ പ്രത്യേക സാമ്പത്തികമേഖല കടന്നിരുന്നു. 200 നോട്ടിക്കല്‍ മൈലിന് പുറത്തേക്കു കൊണ്ടുപോകാനാണു ഡിജി ഷിപ്പിംഗ് ലക്ഷ്യമിട്ടിരുന്നത്. കപ്പലിനെ നിലവില്‍ വലിച്ചുകൊണ്ടുപോയിരുന്നത് ഓഫ് ഷോര്‍ വാരിയര്‍ ടഗ്ഗാണ്.
കപ്പലിന്റെ എന്ജിന് മുറിയിലെ വെള്ളം വറ്റിക്കല്‍ വിജയം കണ്ടിരുന്നു. ഏഴു മീറ്ററോളം വെള്ളമുണ്ടായിരുന്നത് ഇപ്പോള്‍ 3.5 മീറ്റര്‍ വരെയായി.
വന്യജീവി ആക്രമണം: സംസ്ഥാനം നിയമനിർമാണത്തിന്
തിരുവനന്തപുരം: വന്യജീവി ആക്രമണവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ നിയമനിർമാണം നടത്താനുള്ള നടപടികളുമായി സംസ്ഥാനം മുന്നോട്ടു പോകുകയാണെന്നും കരട് ബിൽ നിയമവകുപ്പിന്റെ പരിഗണനയ്ക്ക് അയച്ചതായും എംപിമാരുടെ യോഗത്തിൽ മുഖ്യമന്ത്രി അറിയിച്ചു. പാർലമെന്റിന്റെ മണ്‍സൂണ്‍ സമ്മേളനത്തിന് മുന്നോടിയായി മുഖ്യമന്ത്രി വിളിച്ച എംപിമാരുടെ യോഗത്തിലാണ് ഇക്കാര്യം അറിയിച്ചത്.
വയനാട് മേപ്പാടി-ചൂരൽമല പുനരധിവാസവുമായി ബന്ധപ്പെട്ട് പോസ്റ്റ് ഡിസാസ്റ്റർ നീഡ് അസസ്മെന്റ് നടത്തി കേന്ദ്ര സർക്കാരിന് സമർപ്പിച്ചതു പ്രകാരം മേപ്പാടിക്ക് 2221.10 കോടി രൂപയും കോഴിക്കോട് വിലങ്ങാടിന് 98.10 കോടിയും അനുവദിക്കാനായി ഒന്നിച്ച് നിലപാട് സ്വീകരിക്കാൻ യോഗം തീരുമാനിച്ചു. ദേശീയ ദുരന്തനിവാരണ നിയമത്തിൽനിന്ന് ഒഴിവാക്കിയ "സെക്ഷൻ 13’ പുനഃസ്ഥാപിക്കാൻ കൂട്ടായ ഇടപെടൽ വേണം.
വന്യജീവി സംരക്ഷണ നിയമത്തിലെ 11-ാം വകുപ്പിൽ നിഷ്കർഷിച്ചിട്ടുള്ള കാര്യങ്ങളിൽ പ്രാദേശിക ആവശ്യങ്ങൾ കണക്കിലെടുത്ത് ലഘൂകരണം നൽകാൻ സംസ്ഥാന സർക്കാരുകൾക്ക് അധികാരം നൽകുന്ന നിയമ ഭേദഗതി അടിയന്തരമായി വരുത്തുന്നതിനും നഷ്ടപരിഹാരത്തിനുള്ള കേന്ദ്രവിഹിതം ലഭ്യമാക്കുന്നതിന് ആവശ്യം ഉന്നയിക്കണമെന്നും മുഖ്യമന്ത്രി അഭ്യർഥിച്ചു.
കൊച്ചി മെട്രോ എസ്എൻ ജംഗ്ഷൻ മുതൽ തൃപ്പൂണിത്തുറ മെട്രോ സ്റ്റേഷൻ വരെ നീട്ടാനുള്ള തുക അനുവദിക്കുന്നതു സംബന്ധിച്ച കാര്യങ്ങൾ ശ്രദ്ധയിൽപ്പെടുത്തണം.
സംസ്ഥാന താത്പര്യം സംരക്ഷിക്കുന്നതിന് ആവശ്യമായ ഇടപെടൽ കക്ഷിരാ ഷ്ട്രീയത്തിന് അതീതമായി സ്വീകരിക്കുമെന്ന് എംപിമാർ ഉറപ്പു നൽകി.
അടിസ്ഥാനസൗകര്യ വികസന പദ്ധതികളായ ഗിഫ്റ്റ് സിറ്റി (ഗ്ലോബൽ ഇൻഡസ്ട്രിയൽ ഫിനാൻസ് ആൻഡ് ട്രേഡ് സിറ്റി), കൊച്ചി-ബംഗളൂരു ഇൻഡസ്ട്രിയൽ കോറിഡോറിനു കീഴിൽ ഗ്ലോബൽ സിറ്റി ഘടകത്തെ ബന്ധിപ്പിക്കണം, ലോജിസ്റ്റിക് പാർക്കുകൾ സ്ഥാപിക്കുന്നതിന് വയബിലിറ്റി ഗ്യാപ്പ് ഫണ്ട് ലഭ്യമാക്കുന്നതിലും കണക്ടിവിറ്റി ഇൻഫ്രാസ്ട്രക്ടർ പൂർത്തീകരിക്കാൻ സമയബന്ധിതമായി കേന്ദ്ര പിന്തുണ തേടണം.
എയിംസ് (ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് കേരളത്തിൽ അനുവദിക്കാനുള്ള നടപടി സ്വീകരിക്കണം. കടൽ ഭിത്തി നിർമാണത്തോടൊപ്പം തീരത്തെ മത്സ്യത്തൊഴിലാളികളുടെ ജീവനും സ്വത്തും സംരക്ഷിക്കാനുള്ള വിവിധ പ്രൊപ്പോസൽ കേന്ദ്രസർക്കാരിനു സമർപ്പിച്ചതിന്മേൽ നടപടി സ്വീകരിക്കണം.
യോഗത്തിൽ മന്ത്രിമാരെ കൂടാതെ എംപിമാരായ അടൂർ പ്രകാശ്, ഇ.ടി. മുഹമ്മദ് ബഷീർ, ജോസ് കെ. മാണി, കൊടിക്കുന്നിൽ സുരേഷ്, രാജ്മോഹൻ ഉണ്ണിത്താൻ, ഡീൻ കുര്യാക്കോസ്, ആന്റോ ആന്റണി, കെ.രാധാകൃഷ്ണൻ, പി.പി. സുനീർ, വി. ശിവദാസൻ, ജോണ്‍ ബ്രിട്ടാസ്, ബെന്നി ബെഹന്നാൻ, എം. കെ. രാഘവൻ, കെ. ഫ്രാൻസിസ് ജോർജ്, വി.കെ. ശ്രീകണ്ഠൻ, ഹാരിസ് ബീരാൻ, ഷാഫി പറന്പിൽ എന്നിവർ പ്രസംഗിച്ചു.
ഡാര്‍ക്ക്നെറ്റിൽ കൂടുതല്‍ മലയാളികള്‍
കൊച്ചി: ഡാര്‍ക്ക്നെറ്റ് വഴിയുള്ള മൂവാറ്റുപുഴ സ്വദേശിയുടെ ലഹരി ഇടപാടുകള്‍ നാര്‍ക്കോട്ടിക് കണ്ട്രോള് ബ്യൂറോ(എന്‍സിബി) കണ്ടെത്തിയതിനു പിന്നാലെ കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ ഡാര്‍ക്ക്നെറ്റ് സേവനങ്ങളെ ആശ്രയിക്കുന്ന മലയാളികളുടെ എണ്ണവും വര്‍ധിക്കുന്നതായി വിവിധ കേന്ദ്ര ഏജന്‍സികളുടെ റിപ്പോര്‍ട്ട്.
ലഹരി ഇടപാടുകള്‍ക്കാണ് ഭൂരിഭാഗം പേരും ഡാര്‍ക്ക് നെറ്റിനെ ആശ്രയിക്കുന്നത്. വ്യക്തിവിവരങ്ങള്‍ നല്‍കേണ്ടതില്ലെന്നത് കുറ്റവാളികള്‍ക്ക് സഹായകരമാകുന്നു.
ലഹരിക്കു പുറമേ കുട്ടികളുടെ അശ്ലീല ചിത്രം, മോഷ്ടിച്ച ഡാറ്റ, ആയുധം എന്നിവയുടെ വില്‍പ്പനയും ഡാര്‍ക്ക്നെറ്റ് വഴി നടക്കുന്നുണ്ട്. ക്രിപ്റ്റോ കറന്‍സി വഴിയാണ് ഇടപാടുകള്‍. വ്യക്തിഗത വിവരങ്ങള്‍ പങ്കുവയ്ക്കേണ്ടാത്തതിനാല് അന്വേഷണ ഏജന്‍സികള്‍ക്ക് ഇടപാടുകാരിലേക്ക് എത്തിപ്പെടുക ദുഷ്കരമാണ്.
എഡിസണ് മുഖ്യപ്രതിയായ കേസിലും എന്‍സിബി ഇതേ പ്രതിസന്ധി നേരിടുകയാണ്. ഈ സാഹചര്യത്തില്‍ റിമാന്‍ഡിലുള്ള പ്രതികളില്‍നിന്നു പരമാവധി വിവരങ്ങള്‍ തേടി മുന്നോട്ടു പോകാനാണ് നീക്കം. പ്രതികളെ തിങ്കളാഴ്ച കസ്റ്റഡിയില്‍ ലഭിച്ചേക്കും. കേസില്‍ കൂടുതല്‍ അറസ്റ്റ് ഉണ്ടായേക്കുമെന്നാണു സൂചന.
പിടിയിലായ മൂവാറ്റുപുഴ സ്വദേശി എഡിസണില്‍ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ എന്‍സിബി ജില്ലയിലടക്കം നിരവധിപേരെ നിരീക്ഷിച്ചുവരികയാണ്. കേസില്‍ അറസ്റ്റിലായ പ്രതികളുടെ ലാപ്ടോപ് ഉള്‍പ്പെടെ ഇലക്ട്രോണിക് ഉപകരണങ്ങള്‍ സൈബര്‍ വിദഗ്ധര്‍ പരിശോധിക്കുന്നുണ്ട്. ഇടപാടുകളില്‍ ഉള്പ്പെട്ടിരുന്നവരെക്കുറിച്ച് എന്‍സിബിക്ക് വിവരം ലഭിച്ചതായാണ് സൂചന.
കാറിനു ഡ്രൈവറായില്ല; ജീവനക്കാരന് ജഡ്ജിയുടെ നിൽപുശിക്ഷ
തിരുവനന്തപുരം: അഡീഷണൽ ജില്ലാ ജഡ്ജിയുടെ സ്വകാര്യ കാറിൽ ഡ്രൈവറാകാൻ വിസമ്മതിച്ച ഓഫീസ് അറ്റൻഡന്റിനു കോടതിമുറിയിൽ നിൽപ് ശിക്ഷ.
ജീവനക്കാരുടെ സംഘടനയുടെ പരാതിയിൽ ഇടപെട്ട ഹൈക്കോടതി രജിസ്ട്രാർ ശിക്ഷ പിൻവലിപ്പിച്ചു. നെയ്യാറ്റിൻകര അഡീഷണൽ ജില്ലാ ജഡ്ജി രാജീവ് ജയരാജാണ് ഓഫീസ് അറ്റൻഡന്റിനോട് തന്റെ സ്വകാര്യ കാറിന്റെ ഡ്രൈവറാകാൻ ആവശ്യപ്പെട്ടത്.
കോടതിയിൽനിന്നും 16 കിലോമീറ്റർ അകലെയുള്ള വസതിയിൽ എന്നും രാവിലെ എത്തി കാർ എടുക്കണമെന്നായിരുന്നു ‘ഉത്തരവ്’. വൈകുന്നേരവും കോടതിയിൽനിന്ന് തിരികെ ഡ്രൈവ് ചെയ്ത് ജഡ്ജിയെ വീട്ടിൽ എത്തിക്കണം. ഡ്രൈവിംഗിൽ വേണ്ടത്ര പരിചയമില്ലെന്ന് അറിയിച്ചപ്പോൾ എല്ലാ ദിവസവും കോടതിയിൽ സിറ്റിംഗ് നടക്കുന്പോൾ ജഡ്ജിയുടെ വശത്തായി നിൽക്കണമെന്നു ശിക്ഷ വിധിച്ചു.
തുടർന്നാണ് കേരള സിവിൽ ജുഡീഷൽ സ്റ്റാഫ് ഓർഗനൈസേഷൻ ഹൈക്കോടതി രജിസ്ട്രാർക്കു പരാതി നൽകിയത്.
ജുഡീഷൽ ഓഫീസർക്ക് മാസം തോറും 10,000 രൂപ ഡ്രൈവർ അലവൻസ് നൽകുന്നുണ്ട്. കൂടാതെ വീട്ടുജോലിക്കാർക്ക് പ്രത്യേകം അലവൻസും ഉണ്ട് . എങ്കിലും പല ജഡ്ജിമാരും ഓഫീസ് അറ്റൻഡന്റുമാരെ ഡ്രൈവറുടെ ജോലിയും വീട്ടുജോലികളും ചെയ്യാൻ നിർബന്ധിക്കാറുണ്ടെന്നും വിസമ്മതിച്ചാൽ ഇത്തരം ശിക്ഷാനടപടികളുണ്ടാകുമെന്നു ഭയന്ന് വഴങ്ങിക്കൊടുക്കുകയാണെന്നും ജീവനക്കാർ പരാതിപ്പെടുന്നു.
ഓഫീസ് അറ്റൻഡന്റുമാരെ ജുഡീഷൽ ഓഫീസർമാർ തങ്ങളുടെ സ്വകാര്യ ജോലികൾക്ക് നിർബന്ധിക്കരുതെന്നു നിർദേശിച്ചുകൊണ്ട് സർക്കുലർ പുറപ്പെടുവിക്കണമെന്ന് കേരള സിവിൽ ജുഡീഷൽ സ്റ്റാഫ് ഓർഗനൈസേഷൻ തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഹൈക്കോടതി രജിസ്ട്രാർക്ക് നൽകിയ പരാതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.
മെഡിക്കല്‍ കോളജില്‍ പ്രതിഷേധക്കടലിരമ്പം
ഗാന്ധിനഗര്‍: അധികൃതരുടെ അനാസ്ഥയില്‍ ഒരു വീടിന്റെ അത്താണിയായിരുന്ന വീട്ടമ്മയുടെ വിലപ്പെട്ട ജീവന് പൊലിഞ്ഞതിന്റെ അമര്‍ഷം ഇന്നലെ മെഡിക്കല്‍ കോളജ് അങ്കണത്തില്‍ പ്രതിഷേധക്കടലായി മാറി.
കോണ്‍ഗ്രസും ബിജെപിയും നിരവധി പ്രവർത്തകരുമായെത്തി ആരോഗ്യമന്ത്രിക്കെതിരേ മുദ്രാവാക്യം മുഴക്കി കോലം കത്തിച്ചു. പിടിപ്പുകേടിന്റെ പര്യായമായി മാറിയ ആരോഗ്യമന്ത്രി വീണ ജോര്‍ജ് രാജിവയ്ക്കുകയോ അതല്ലെങ്കില്‍ മന്ത്രിസഭയില്‍നിന്നു പുറത്താക്കുകയോ ചെയ്യണമെന്ന ആവശ്യമുന്നയിച്ചു നടത്തിയ പ്രകടനം പോലീസ് ബാരിക്കേട് കെട്ടി തടഞ്ഞു.
കെട്ടിട അവശിഷ്ടങ്ങള്‍ കിടന്ന സ്ഥലത്തേക്കും അപകടാവസ്ഥയിലുള്ള കെട്ടിടത്തിലേക്കും ഇന്നലെ മാധ്യമ പ്രവര്‍ത്തകരെ പ്രവേശിപ്പിച്ചില്ല. അപകടമുണ്ടായ കെട്ടിടം ഇപ്പോള്‍ പൂര്‍ണമായി കാലിയാണ്.
ആശുപത്രി ഗേറ്റിനു മുന്നില്‍ പ്രതിഷേധക്കടല്‍ ഇരമ്പിയപ്പോള്‍ ആശുപത്രിയിയില്‍ കഴിയുന്നവരുടെ മനസില്‍ ആശങ്കയും ദുഃഖവും തളംകെട്ടി. കണ്മുന്പിലുണ്ടായ ദുരന്തത്തിന്റെ ഭീതി വിട്ടുമാറാത്തവര്‍ക്ക് ഉണ്ണാനും ഉറങ്ങാനും പറ്റുന്നില്ല.
അപകടക്കെട്ടിടത്തിലെ 10, 11, 14 വാര്‍ഡുകളിലുണ്ടായിരുന്ന രോഗികളെയും കൂട്ടിരിപ്പുകാരെയും നിര്‍മാണം മാസങ്ങള്‍ക്ക് മുന്‍പ് പൂര്‍ത്തിയാക്കി ഉദ്ഘാടനത്തിന് നല്ല മൂഹൂര്‍ത്തം നോക്കിയിരുന്ന കെട്ടിടത്തിലെ ഓപ്പറേഷന് തിയറ്റര്‍ വാര്‍ഡിലേക്കും പുതിയ അത്യാഹിത വിഭാഗത്തിന്റെ മുകള്‍ നിലയിലേക്കും മാറ്റിയിട്ടുണ്ട്.
ശൗചാലയം ഇടിഞ്ഞതിനു പിന്നാലെ കെട്ടിടം അപ്പാടെ വീണേക്കാം എന്ന ഭീതിയില്‍ ശസ്ത്രക്രിയ കഴിഞ്ഞു കിടന്ന രോഗികള്‍ വരെ ജീവനുംകൊണ്ടോടുകയായിരുന്നു. പലരുടെയും മുറിവുകളില്‍നിന്നു വീണ്ടും ചോരയൊഴുകി.
നിരവധി പേര്‍ക്ക് വീണ്ടും മുറിവ് വച്ചുകെട്ടേണ്ടിവന്നു. ഇടിഞ്ഞുവീണ കെട്ടിടത്തിന്റെ അവശിഷ്ടങ്ങള്‍ ഇന്നലെ നീക്കം ചെയ്തു. കല്ലും മണ്ണും കോണ്‍ക്രീറ്റും നീക്കം ചെയ്യുക ഏറെ ദുഷ്കരമായിരുന്നു.
വീണയെ ന്യായീകരിച്ചും രാജി തള്ളിയും വാസവൻ
തിരുവനന്തപുരം: കോട്ടയം മെഡിക്കൽ കോളജിലെ രക്ഷാ പ്രവർത്തനത്തിലെ വീഴ്ചയുമായി ബന്ധപ്പെട്ട് ആരോഗ്യ മന്ത്രി വീണാ ജോർജിനെ ന്യായീകരിച്ചും പ്രതിപക്ഷത്തിന്റെ രാജി ആവശ്യം തള്ളിയും മന്ത്രി വി.എൻ. വാസവൻ.
മെഡിക്കൽ കോളജ് സൂപ്രണ്ടിന്റെയും പോലീസ്, ഫയർഫോഴ്സ് അടക്കമുള്ള വകുപ്പുകളുടെയും ആദ്യ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലുള്ള വിവരമാണ് മന്ത്രി വീണാ ജോർജ് പറഞ്ഞതെന്നായിരുന്നു മന്ത്രി വി.എൻ. വാസവന്റെ ന്യായീകരണം.
ആരോഗ്യമന്ത്രിയുടെ രാജി പ്രതിപക്ഷം ആവശ്യപ്പെടുന്നത് രാഷ്ട്രീയ ദുരുദ്ദേശ്യത്തോടുകൂടിയാണെന്നും ഇതുസംബന്ധിച്ച മാധ്യമ പ്രവർത്തകരുടെ ചോദ്യങ്ങൾ മന്ത്രി മറുപടി നൽകി.
മന്ത്രി വീണയുടെ രാജി പ്രതിപക്ഷം ആവശ്യപ്പെടുന്നതു രാഷ്ട്രീയ പ്രഹസനമാണ്. ഇത്തരം ആവശ്യങ്ങൾ അംഗീകരിച്ചാൽ ഒരു മന്ത്രിയും കാണില്ലല്ലോ എന്നും അദ്ദേഹം പറഞ്ഞു. കോട്ടയം മെഡിക്കൽ കോളജിലെ കെട്ടിടം തകർന്നു വീണതുമായി ബന്ധപ്പെട്ട സന്ദേശം ലഭിക്കുന്പോൾ 12 കിലോമീറ്റർ അകലെയുള്ളിടത്തു മുഖ്യമന്ത്രിയുടെ അവലോകന യോഗത്തിലായിരുന്നു.
ആദ്യം കിട്ടുന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് സംഭവ സ്ഥലത്തേക്ക് ഓടിയെത്തിയത്. അവിടെനിന്നാണ് ഫയർഫോഴ്സ് ഉന്നതരെ വിളിച്ച് രക്ഷാപ്രവർത്തനത്തിനായി ജെസിബിയും ഹിറ്റാച്ചിയും എത്തിക്കാൻ നിർദേശിച്ചത്.
1962ൽ നിർമിച്ച കെട്ടിടമായതിനാൽ ഇവിടേക്ക് രക്ഷാപ്രവർത്തനത്തിനുള്ള സാമഗ്രികൾ എത്തിക്കുന്നതും ദുഷ്കരമായിരുന്നു. അപകടമുണ്ടായ ദിവസം മുഴുവൻ രോഗികളെയും പുതിയ കെട്ടിടത്തിലേക്ക് മാറ്റി. പിഴവു പരിശോധിക്കാൻ ജില്ലാ കളക്ടറെ ചുമതലപ്പെടുത്തി. മരിച്ച ബിന്ദുവിന്റെ കുടുംബത്തിനുള്ള സർക്കാർ സഹായം അടുത്ത മന്ത്രിസഭയിൽ ചർച്ച ചെയ്തു തീരുമാനിക്കും.
ജുഡീഷൽ അന്വേഷണം വേണം: സണ്ണിജോസഫ്
കോട്ടയം: സ്വയം ന്യായീകരിക്കാനുള്ള മന്ത്രിമാരുടെ വ്യഗ്രതയാണ് ബിന്ദുവിന്റെ ജീവന് നഷ്ടപ്പെടുത്തിയതെന്നും ഇത് കൊലപാതകമാണെന്നും കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎല്‍എ. കോട്ടയം മെഡിക്കല്‍ കോളജില്‍ അപകടം നടന്ന സ്ഥലം സന്ദര്‍ശിച്ചശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു സണ്ണി ജോസഫ്.
മന്ത്രിമാരും കോളജ് അധികാരികളും അതിന് ഉത്തരം പറയണം. മന്ത്രിക്ക് ആ സ്ഥാനത്ത് തുടരാന്‍ നിയമപരമായും ധാര്‍മികമായും യാതൊരു അര്‍ഹതയുമില്ല. കെട്ടിടം തകര്‍ന്ന സംഭവത്തില്‍ കളക്ടര്‍ ഉള്‍പ്പെടെയുള്ളവര്‍ പ്രതിക്കൂട്ടിലാണ്. അദ്ദേഹത്തെക്കൊണ്ട് അന്വേഷിപ്പിക്കുന്നത് ഉചിതമല്ല. ഈ സംഭവത്തിലെ എല്ലാ കാര്യങ്ങളും വെളിച്ചത് കൊണ്ടുവരാന്‍ ജുഡീഷല്‍ അന്വേഷണം നടത്തണമെന്നും സണ്ണി ജോസഫ് പറഞ്ഞു.
അപകടത്തില്‍പ്പെട്ട ബിന്ദുവിനെ തക്കസമയത്ത് രക്ഷിക്കാന്‍ നടപടിയെടുത്തിരുന്നെങ്കില്‍ അവരുടെ ജീവന് രക്ഷിക്കാമായിരുന്നു. ബിന്ദുവിന്റെ കുടുംബത്തിനുവേണ്ടി പ്രതിഷേധിച്ച ചാണ്ടി ഉമ്മന്‍ എംഎല്‍എക്കെതിരേ കേസെടുത്ത സര്‍ക്കാരിന്റെ നടപടി തിരുത്തണം. വാദിയെ പ്രതിയാക്കുന്ന നടപടിയെ നഖശിഖാന്തം എതിര്‍ക്കുമെന്നും സണ്ണി ജോസഫ് പറഞ്ഞു.
“സർക്കാർ സഹായിച്ചില്ലെങ്കിൽ ബിന്ദുവിന്റെ കുടുംബത്തെ ചേർത്തുനിർത്തും”; രൂക്ഷവിമർശനവുമായി വി.ഡി. സതീശൻ
കോട്ടയം: മന്ത്രിമാരുടെ നിരുത്തരവാദപരമായ പെരുമാറ്റമാണ് ബിന്ദുവിനെ മരണത്തിലേക്ക് നയിച്ചതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്. ഡി. ബിന്ദുവിന്റെ സംസ്കാരത്തില്‍ പങ്കെടുക്കാനെത്തിയ സതീശന് തലയോലപ്പറമ്പില്‍ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു.
സാധാരണയായി ആശുപത്രി കെട്ടിടം ഇടിഞ്ഞുവീണാല്‍ സര്‍ക്കാര്‍ അതിന് മതിയായ നഷ്ടപരിഹാരം നല്‍കണം. ഇവിടെ രക്ഷാപ്രവര്‍ത്തനം തടസപ്പെടുത്തിയത് മന്ത്രിമാരായതില്‍ സര്‍ക്കാരിനു കൂടുതല്‍ ഉത്തരവാദിത്തമുണ്ട്.
25 ലക്ഷം രൂപയില്‍ കുറയാതെയുള്ള നഷ്ടപരിഹാരം ബിന്ദുവിന്റെ കുടുംബത്തിന് നല്‍കണം. മകളുടെ ചികിത്സ സര്‍ക്കാര്‍ ഏറ്റെടുക്കുന്നതിനൊപ്പം കുടുംബത്തിലെ ഒരാള്‍ക്ക് ജോലി നല്‍കാനും സര്‍ക്കാര്‍ തയാറാകണം.
അടിയന്തരമായി കുട്ടിയുടെ ചികിത്സ നടത്തുകയാണു വേണ്ടത്. അതിനു സര്‍ക്കാര്‍ തയാറായില്ലെങ്കില്‍ കുട്ടിയുടെ ചികിത്സയുടെ ഉത്തരവാദിത്വം പ്രതിപക്ഷം ഏറ്റെടുക്കും. വീട് പണി പൂര്‍ത്തിയാക്കുന്നതിന് ഉള്‍പ്പെടെ സഹായം നല്‍കും. സഹായിക്കാന്‍ തയാറല്ലെന്ന വാശിയാണ് സര്‍ക്കാര്‍ കാട്ടുന്നത്.
അതുകൊണ്ടാണ് സര്‍ക്കാരിന്റെ ഭാഗമായുള്ള ആരും ആ കുടുംബത്തെ വിളിക്കാന്‍ പോലും തയാറാകാത്തത്. സര്‍ക്കാര്‍ സഹായിച്ചില്ലെങ്കില്‍ ബിന്ദുവിന്റെ കുടുംബത്തെ ചേര്‍ത്തു നിര്‍ത്തുമെന്നും സതീശൻ പറഞ്ഞു.
വാര്‍ഡ് തുറക്കാന്‍ വൈകുന്നതില്‍ സിപിഎമ്മിനുള്ളിലും മുറുമുറുപ്പ്
കോട്ടയം: മെഡിക്കല്‍ കോളജില്‍ നിര്‍മാണം പൂര്‍ത്തിയാക്കിയ പുതിയ സര്‍ജിക്കല്‍ വാര്‍ഡ് തുറക്കാന്‍ വൈകുന്നതില്‍ സിപിഎമ്മിനുള്ളിലും വിമര്‍ശനം. കാലപ്പഴക്കം ചെന്ന കെട്ടിടം ഒഴിപ്പിച്ച് പുതിയ കെട്ടിടത്തില്‍ പ്രവര്‍ത്തനം തുടങ്ങണമെന്ന് സിപിഎം സംഘടിപ്പിച്ച ശില്പശാലയില് ഏരിയാ സെക്രട്ടറി ആവശ്യപ്പെട്ടിട്ടും നടപടിയുണ്ടായില്ല.
അടുത്തയിടെയാണ് സിപിഎം ജില്ലാ കമ്മിറ്റി ഓഫീസില്‍ പഞ്ചായത്ത് ഇലക്ഷന് കമ്മിറ്റി സെക്രട്ടറിമാര്‍ക്കും ഏരിയ സെക്രട്ടറിമാര്‍ക്കും, ജില്ലാ കമ്മിറ്റി അംഗങ്ങള്‍ക്കും തദേശ തെരഞ്ഞടുപ്പിനുള്ള ഒരുക്കമായി ശില്പശാല സംഘടിപ്പിച്ചത്.
സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം കൂടിയായ മന്ത്രി വി.എന്‍. വാസവന്, ജില്ലാ സെക്രട്ടറി ടി.ആര്. രഘുനാഥന്, സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം കെ. അനില്‍കുമാര്‍ തുടങ്ങിയവരും പങ്കെടുത്തിരുന്നു.
ഏറ്റുമാനൂര്‍ ഏരിയായിലെ ആര്‍പ്പൂക്കര, അയ്മനം തുടങ്ങി മെഡിക്കല്‍ കോളജിനു സമീപമുള്ള പഞ്ചായത്തുകളിലെ പാര്‍ട്ടി പ്രതിനിധികളാണ് മെഡിക്കല്‍ കോളജിലെ നിര്‍മാണം പൂര്‍ത്തിയാക്കിയ പുതിയ സര്‍ജിക്കല്‍ വാര്‍ഡ് മന്ദിരത്തിന്റെ ഉദ്ഘാടനം വൈകുന്നതിനെതിരേ വിമര്‍ശനം ഉന്നയിച്ചത്.
പുതിയ ബ്ലോക്ക് ഉടന്‍ തുറക്കണമെന്നും രോഗികള്‍ ബുദ്ധിമുട്ടുകയാണെന്നും ശിലപ്ശാലയില് ഇവര്‍ പറഞ്ഞു. വിവിധ ജില്ലകളില്‍ നിന്നെത്തുന്ന രോഗികളും കൂട്ടിരിപ്പുകാരും സമാനതകളില്ലാത്ത ദുരിതമാണ് അനുഭവിക്കുന്നതെന്നും പരാതി ഉയര്‍ത്തിയിരുന്നു.
ആരോഗ്യമന്ത്രി വീണാ ജോര്‍ജ് മാസത്തില്‍ ഒരിക്കല്‍ ജില്ലയിലെത്തി എല്ലാ ഉദ്ഘാടനങ്ങളും ഒരുമിച്ചു നടത്തുന്ന പതിവ് ഒഴിവാക്കണമെന്നും ആശുപത്രി കെട്ടിടത്തിന്റെ ഉദ്ഘാടനം നടത്തി രോഗികള്‍ക്കും പൊതുജനങ്ങള്‍ക്കും എല്ലാ സൗകര്യങ്ങളും ലഭ്യമാക്കി കൊണ്ടുക്കണമെന്നും യോഗത്തിൽ ആവശ്യമുണ്ടായി.
ഏരിയാ സെക്രട്ടറിയുടെ ഈ ആവശ്യത്തിന് മന്ത്രി വി.എന്‍. വാസവന് മറുപടി നല്‍കുകയും ചെയ്തിരുന്നു. രോഗികളെ മാറ്റിപ്പാര്‍പ്പിക്കുന്നതിനുള്ള തീരുമാനം ആശുപത്രി അധികൃതര്‍ സ്വീകരിച്ചു തുടങ്ങിയെന്നും ഏറ്റവും അടുത്ത ദിവസം തന്നെ ആരോഗ്യമന്ത്രിയുടെ സൗകര്യംകൂടി പരിഗണിച്ച് ഉദ്ഘാടനം നടത്തുമെന്നുമായിരുന്നു വി.എന്‍. വാസവന്റെ മറുപടി.
“ഞാൻ കൊന്നു സാറേ...”; ആരെയെന്ന് അന്വേഷിച്ച് പോലീസ് ; 39 വര്‍ഷം മുന്‍പത്തെ കൊലപാതകം പുറത്ത്
കൂടരഞ്ഞി: 39 വര്‍ഷം മനസില്‍ എരിതീയായി സൂക്ഷിച്ച കൊലപാതക കഥ പ്രതി സ്റ്റേഷനില്‍ എത്തി വെളിപ്പെടുത്തിയതോടെ അന്വേഷണം ഊര്‍ജിതമാക്കി പോലീസ്. കൊലചെയ്യപ്പെട്ട വ്യക്തിയെക്കുറിച്ചാണ് പോലീസ് ഇപ്പോള്‍ അന്വേഷിക്കുന്നത്.
പ്രതി മലപ്പുറം വേങ്ങര പള്ളിക്കല്‍ ബസാര്‍ തൈപറമ്പില്‍ മുഹമ്മദലി (56) സ്റ്റേഷനില്‍ എത്തി പറഞ്ഞ സംഭവം നടന്ന വാതല്ലൂര്‍ ദേവസ്യയുടെ പറമ്പിലെ തോട് സ്ഥിതി ചെയ്യുന്ന പ്രദേശത്ത് പോലീസ് ഇന്നലെ എത്തി പരിശോധന നടത്തി. തന്നെ ഉപദ്രവിക്കാന്‍ ശ്രമിച്ചയാളെ ഈ തോട്ടിലേക്കു ചവിട്ടി ഇട്ടുവെന്നും രണ്ട് ദിവസം കഴിഞ്ഞപ്പോഴാണ് ഇയാള്‍ മരിച്ചുവെന്നു മനസിലായതെന്നുമാണ് മുഹമ്മദാലി പറഞ്ഞത്.
മൃതദേഹം പുഴു അരിച്ച നിലയില്‍ നേരില്‍ കണ്ട മണപ്രാണേല് ജോസിന്റെ വീട്ടിലും പോലീസ് എത്തി മൊഴിയെടുത്തു. മരിച്ചയാൾ ദേവസ്യയുടെ വീട്ടില്‍ ജോലി ചെയ്തത് നാലോ അഞ്ചോ ദിവസമാണ്. അതുകൊണ്ടുതന്നെ ഇയാളെക്കുറിച്ച് കൂടുതല്‍ വിവരമൊന്നും നാട്ടുകാര്‍ക്കും അറിയില്ല. സംഭവം നടന്ന സ്ഥലമാകട്ടെ അപ്പാടെ മാറി. തോടിനോട് അടുത്താണ് മലയോര ഹൈവേ കടന്നുപോകുന്നത്.
സംഭവം നടക്കുമ്പോള്‍ സ്ഥലം കാടുപിടിച്ചുകടക്കുകയായിരുന്നു. പഴയ ഫയലുകള്‍ പരിശോധിച്ചും അന്നത്തെ പത്രവാര്‍ത്തകള്‍ നോക്കിയും മരിച്ചത് ആരായിരിക്കും എന്നു കണ്ടെത്താനുള്ള ശ്രമത്തിലാണ് തിരുവമ്പാടി സിഐ കെ. പ്രജീഷിന്റെ നേതൃത്വത്തിലുള്ള സംഘം. ഇരിട്ടി സ്വദേശിയാണെന്നും പാലക്കാട് സ്വദേശിയാണെന്നും നാട്ടുകാര്‍ പറയുന്നുണ്ട്. എന്നാല്‍, ഇക്കാര്യത്തില്‍ ഏറെ പിറകോട്ട് പോയി അന്വേഷിക്കുകയാണ് പോലീസ് സംഘം.
1986 നവംബര്‍ അവസാനമായിരുന്നു സംഭവം. കൂടരഞ്ഞിയിലെ വാതല്ലൂര്‍ ദേവസ്യ എന്ന ആളുടെ പറമ്പില്‍ കൂലിപ്പണിക്കു നില്ക്കുമ്പോള്, 14 വയസു മാത്രമുള്ള തന്നെ ഉപദ്രവിക്കാന്‍ ശ്രമിച്ചയാളെ അടുത്തുള്ള തോട്ടിലേക്കു ചവിട്ടി വീഴ്ത്തി എന്നായിരുന്നു മുഹമ്മദാലി പോലീസ് സ്റ്റേഷനില്‍ എത്തി ഏറ്റുപറഞ്ഞത്.
സ്ഥലത്തുനിന്ന് ഓടിപ്പോയ മുഹമ്മദലി രണ്ട് ദിവസം കഴിഞ്ഞാണ് തോട്ടില്‍ മുങ്ങി അയാള്‍ മരിച്ച വിവരം അറിയുന്നത്. കഴിഞ്ഞ ജൂണ്‍ അഞ്ചിനാണ് മുഹമ്മദലി വേങ്ങര പോലീസ് സ്റ്റേഷനിലെത്തി കുറ്റസമ്മതം നടത്തിയത്. ഒരുമാസം മുന്‍പ് തുടങ്ങിയ അന്വേഷണം ഇപ്പോഴും പാതിവഴിപോലും പിന്നിട്ടിട്ടില്ല. 116/86 ആയാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
മൂത്ത മകന്റെ മരണവും രണ്ടാമത്തെ മകന് അപകടത്തിൽപ്പെടുകയും ചെയ്തപ്പോള്‍ കുറ്റബോധം കൊണ്ട് ഉറങ്ങാന്‍ പോലും പറ്റുന്നില്ലെന്ന് പറഞ്ഞുകൊണ്ടാണ് 14ാം വയസില്‍ താന്‍ ചെയ്ത സംഭവം പോലീസിനോട് പറഞ്ഞത്. അപസ്മാരം ഉണ്ടായിരുന്ന ആളുടേത് സ്വാഭാവിക മരണമാകുമെന്നു നാട്ടുകാരും പറഞ്ഞതോടെ പോലീസ് അങ്ങനെ കേസെടുത്തു.
മരിച്ചയാളെ തിരിച്ചറിയാന്‍ ബന്ധുക്കളാരും എത്തിയുമില്ല. തുടര്‍ന്ന് അജ്ഞാത മൃതദേഹമായി സംസ്കരിച്ച് കേസിലെ നടപടികള്‍ അവസാനിപ്പിച്ചു. മുഹമ്മദലിയുടെ വെളിപ്പെടുത്തല്‍ സ്ഥിരീകരിച്ച പോലീസ് കഴിഞ്ഞ ദിവസം ഇയാളെ അറസ്റ്റ് ചെയ്ത് റിമാന്‍ഡ് ചെയ്തു.
മൃതദേഹം കണ്ടയാള്‍ പറയുന്നു...
വാതല്ലൂര്‍ ദേവസ്യയുടെ സ്ഥലത്തിനോട് അതിര്‍ത്തി പങ്കിടുന്ന മണപ്രാണേല് ജോസ് തന്റെ പറമ്പിലെ പശുവിനെ മാറ്റി കെട്ടാന്‍ പോയപ്പോഴാണ് മൃതദേഹം കണ്ടത്. പുഴുവരിച്ച് ജീര്‍ണിച്ച അവസ്ഥയിലായിരുന്നു മൃതദേഹം. മരിച്ചിട്ട് മൂന്നുനാല് ദിവസമെങ്കിലും കഴിഞ്ഞിരിക്കും.
ദേവസിയുടെ വീട്ടില്‍ പണിക്ക് എത്തിയിട്ട് കുറഞ്ഞ ദിവസങ്ങള്‍ ആയതുകൊണ്ട് ആരാണെന്നോ ഏതാണെന്നോ ഒരു വിവരവും ഉണ്ടായിരുന്നില്ല.
തിരുവനന്തപുരം, കൊച്ചി മെട്രോ നഗരങ്ങളിൽ രണ്ടു ഡിസിപി തസ്തികകൂടി അനുവദിച്ചു
തിരുവനന്തപുരം: സംസ്ഥാനത്തെ മെട്രോ നഗരങ്ങളായ തിരുവനന്തപുരത്തിന്റെയും കൊച്ചിയുടെയും സുരക്ഷ ശക്തമാക്കാൻ ക്രമസമാധാന ചുമതലയുള്ള ഓരോ ഡെപ്യൂട്ടി കമ്മീഷണർ തസ്തികകൂടി അനുവദിച്ചു.
ക്രമസമാധാനം, ട്രാഫിക് ചുമതലയുള്ള ഐപിഎസുകാരായ ഡെപ്യൂട്ടി കമ്മീഷണറുടെ തസ്തികയാണ് അനുവദിച്ചത്. ഇതോടെ രണ്ടു നഗരങ്ങളിലും ക്രമസമാധാന ചുമതലയുള്ള രണ്ടു വീതം ഡെപ്യൂട്ടി കമ്മീഷണർമാരും അഡ്മിനിസ്ട്രേഷനായി ഒരു ഡെപ്യൂട്ടി കമ്മീഷണറുമുണ്ടാകും.
തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിനു മുന്നിലെ സമരങ്ങളും രാജ്ഭവനു നേർക്കുള്ള പ്രതിഷേധങ്ങളും നേരിടാൻ വേണ്ടി മാത്രം ഒരു ഡിസിപിയെ നിയോഗിക്കേണ്ടി വരുമെന്നാണു പോലീസ് റിപ്പോർട്ട്. ഇതിനു പുറമെ ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലെ സുരക്ഷയ്ക്കായി ഒരു ഡെപ്യൂട്ടി കമ്മീഷണറുമുണ്ട്. ഈ തസ്തിക നിലവിൽ ഒഴിഞ്ഞുകിടക്കുകയാണ്.
ബാങ്ക് ഉദ്യോഗസ്ഥന്റെ മൃതദേഹം കായലില്‍ കണ്ടെത്തി
കൊച്ചി: കാണാതായ സ്വകാര്യ ബാങ്ക് ഉദ്യോഗസ്ഥനെ കൊച്ചി കായലില്‍ മരിച്ചനിലയിൽ കണ്ടെത്തി. കടവന്ത്ര ഗാന്ധിനഗര്‍ ഫ്രണ്ട്സ് ലൈനില്‍ താമസിക്കുന്ന രതീഷ് ബാബുവാണ് മരിച്ചത്. ഇന്നലെ രാവിലെ വില്ലിംഗ്ടണ്‍ ഐലന്‍ഡിലെ എംബാര്ഗോയ്ക്ക് സമീപമാണ് മൃതദേഹം കണ്ടെത്തിയത്.
കഴിഞ്ഞ രണ്ടിന് ബാങ്കിലേക്ക് പോയ രതീഷ് തിരികെ വീട്ടിൽ എത്താത്തതിനാൽ ഭാര്യ സുമിത്ര കടവന്ത്ര പോലീസ് സ്റ്റേഷനില്‍ പരാതി നല്കി. അന്വേഷണം നടക്കുന്നതിനിടെ കുമ്പളം പാലത്തില്‍ രതീഷിന്റെ ബൈക്ക് കണ്ടെത്തിയിരുന്നു.
ഇന്നലെ രാവിലെ അജ്ഞാത മൃതദേഹം തീരത്തടിഞ്ഞിട്ടുണ്ടെന്ന് ഹാര്‍ബര്‍ പോലീസ് അറിയിച്ചതിനെത്തുടര്‍ന്ന് ബന്ധുക്കളെത്തി മൃതദേഹം തിരിച്ചറിയുകയായിരുന്നു.
ഗവർണറുടെ അധികാരങ്ങളും ചുമതലകളും: പാഠപുസ്തകത്തിന് അംഗീകാരം
തിരുവനന്തപുരം: ഗവർണറുടെ അധികാരങ്ങളും ചുമതലകളും പാഠപുസ്തകത്തിൽ ഉൾപ്പെടുത്തിയതിൽ കരിക്കുലം കമ്മിറ്റിയുടെ അംഗീകാരം.
10-ാം ക്ലാസിലെ സാമൂഹ്യശാസ്ത്രം രണ്ടാം ഭാഗം പാഠപുസ്തകത്തിലെ ‘ജനാധിപത്യം ഒരു ഇന്ത്യൻ അനുഭവം’ എന്ന അധ്യായത്തിലാണ് ഗവർണറുടെ അധികാരങ്ങളും ചുമതലകളും ഉൾപ്പെടുത്തിയിട്ടുള്ളത്. അടിയന്തരാവസ്ഥ, ഇലക്ടറർ ബോണ്ട് എന്നിവയും ഈ അധ്യായത്തിൽ പ്രതിപാദിക്കുന്നു.
ഇന്നലെ വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിയുടെ അധ്യക്ഷതയിൽ ചേർന്ന കരിക്കുലം കമ്മിറ്റി യോഗം രണ്ട്, നാല്, ആറ്, എട്ട്, പത്ത് ക്ലാസുകളിലെ രണ്ടാം ഭാഗം പാഠപുസ്തകങ്ങൾക്ക് അംഗീകാരം നൽകി.
ആശ സമരം: മറ്റു യൂണിയനുകളെക്കൂടി കക്ഷി ചേര്‍ക്കണമെന്ന് ഹൈക്കോടതി
കൊച്ചി: ആശാ വര്‍ക്കര്‍മാരുടെ സമരം തീര്‍ക്കാന്‍ ഉത്തരവിടണമെന്നാവശ്യപ്പെടുന്ന ഹര്‍ജിയില്‍ മറ്റ് യൂണിയനുകളെക്കൂടി കക്ഷിചേര്‍ക്കണമെന്ന് ഹൈക്കോടതി.
പബ്ലിക് ഐ ട്രസ്റ്റ് എന്ന സംഘടനയടക്കം സമര്‍പ്പിച്ച പൊതുതാല്പര്യ ഹര്‍ജികളിലാണ് ചീഫ് ജസ്റ്റീസ് നിതിന്‍ ജാംദാര്‍, ജസ്റ്റീസ് ബസന്ത് ബാലാജി എന്നിവരടങ്ങുന്ന ഡിവിഷന് ബെഞ്ചിന്റെ നിര്‍ദേശം.
സമരരംഗത്തുള്ള ഒരു സംഘടനയെ എതിര്കക്ഷിയാക്കിയിട്ടുണ്ടെന്നല്ലാതെ ആശാ വര്‍ക്കര്‍മാരുമായി ബന്ധപ്പെട്ട സംഘടനകളൊന്നും ഹര്‍ജികളില്‍ കക്ഷിയല്ലാത്ത സാഹചര്യം ചൂണ്ടിക്കാട്ടിയാണ് ഉത്തരവ്.
പ്രതിഫലം വര്‍ധിപ്പിക്കാനാണു സമരം നടത്തുന്നതെന്നും സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് നടപടികളില്ലെന്നും ഹര്‍ജിക്കാര്‍ ചൂണ്ടിക്കാട്ടി. സമരക്കാര്‍ എന്തുകൊണ്ട് കോടതിയിലെത്തിയില്ലെന്നും ഹര്‍ജി നല്‍കിയിരിക്കുന്ന സംഘടന ഏത് മേഖലയില്‍ പ്രവര്‍ത്തിക്കുന്നതാണെന്നും കോടതി ആരാഞ്ഞു.
പൊതുതാത്പര്യ ഹര്‍ജിയാണ് നല്‍കിയിട്ടുള്ളതെന്നും നിലവില്‍ സമരത്തിലുള്ള കേരള ആശ ആന്‍ഡ് ഹെല്‍ത്ത് വര്‍ക്കേഴ്സ് അസോസിയേഷനെ കേസില്‍ എതിര്കക്ഷികയാക്കിയിട്ടുള്ളതായും ഹര്‍ജിക്കാര്‍ പറഞ്ഞു.
അതേസമയം ആശാ വര്‍ക്കര്‍മാരുടെ പ്രതിഫലം പരിഷ്കരിക്കുന്നത് സംബന്ധിച്ച് പഠിക്കാന്‍ സമിതി രൂപീകരിച്ചിട്ടുള്ളതായി സര്‍ക്കാര്‍ അറിയിച്ചു. സമരം ചെയ്യുന്നത് ഈ മേഖലയിലെ വളരെ കുറച്ചുപേര്‍ മാത്രമാണെന്നും ആശാ വര്‍ക്കര്‍മാരായി ജോലി ചെയ്യുന്ന ഭൂരിപക്ഷംപേരെയും പ്രതിനിധീകരിക്കുന്ന പ്രധാന യൂണിയനുകളുടെ പിന്തുണ സമരത്തിനില്ലെന്നും സർക്കാർ വ്യക്തമാക്കി.
ന്യൂനപക്ഷ സ്ഥാപനങ്ങളിലെ പ്രാര്‍ഥനകള്‍ അവകാശം: വി.സി. സെബാസ്റ്റ്യന്‍
കൊച്ചി: മതന്യൂനപക്ഷങ്ങള്‍ നടത്തുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പ്രാര്‍ഥനകള്‍ സ്ഥാപനത്തിന്റെയും ന്യൂനപക്ഷ സമുദായത്തിന്റെയും ഭരണഘടനാപരമായ അവകാശമാണെന്ന് കാത്തലിക് ബിഷപ്സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറി ഷെവ. വി.സി. സെബാസ്റ്റ്യന്‍.
ക്രിസ്ത്യന്‍ സ്കൂളുകളില്‍ തങ്ങളുടെ മതപരമായ പ്രാര്‍ഥനകള്‍ ഇതര മതസ്ഥരുടെമേല്‍ അടിച്ചേല്‍പ്പിക്കുന്ന സാഹചര്യം ഒരുകാലത്തും ഉണ്ടായിട്ടില്ല. പ്രാര്‍ഥനകള്‍ ചൊല്ലുമ്പോള്‍ ആ പ്രാര്‍ഥനയെ അവഹേളിക്കാതിരിക്കാനും സാമാന്യ ബഹുമാനം പുലര്‍ത്താനുമുള്ള നിഷ്കര്‍ഷ മാത്രമാണ് ക്രൈസ്തവ മാനേജ്മെന്റ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലുള്ളത്.
ക്രൈസ്തവ സ്ഥാപനങ്ങളിലെ ക്രിസ്ത്യന്‍ പ്രാര്‍ഥനകള്‍ യാതൊരു കാരണവശാലും ഉപേക്ഷിക്കാന്‍ കഴിയില്ല.
ഭരണരംഗത്തെ പരാജയം മറികടക്കാന്‍ തെറ്റിദ്ധാരണകള്‍ പരത്തുന്നതും വിവാദ പരാമര്‍ശങ്ങളിലൂടെ ജനങ്ങളില്‍ മതപരവും വര്‍ഗീയവുമായ വേര്‍തിരിവ് സൃഷ്ടിക്കുന്നതും ആര്‍ക്കും ഭൂഷണമല്ല.
ഇന്ത്യയുടെ ഭരണഘടന മതന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നല്കുന്ന അടിസ്ഥാന അവകാശങ്ങള്‍ വെല്ലുവിളിക്കാനും ബലികൊടുക്കാനും ആരെയും അനുവദിക്കില്ല.
അതേസമയം, മതപരമായ പ്രാര്‍ഥനകള്‍ ഇതര മതസ്ഥരുടെമേല്‍ അടിച്ചേല്‍പ്പിക്കുന്നതായി വിദ്യാഭ്യാസമന്ത്രി ചൂണ്ടിക്കാട്ടിയ പരാതികള്‍ അന്വേഷണവിധേയമാക്കണമെന്നും വി.സി. സെബാസ്റ്റ്യന്‍ പറഞ്ഞു.
സിസ്റ്റർ മേരി ബിജി കുറ്റേഴത്ത് പ്രൊവിന്‍ഷൽ
കൊച്ചി: അഗസ്റ്റീനിയന്‍ സിസ്റ്റേഴ്സ് സര്‍വന്റ്സ് ഓഫ് ജീസസ് ആൻഡ് മേരി സന്യാസിനീ സഭയുടെ ഇറ്റാലിയന്‍ പ്രൊവിന്‍സിന്റെ പുതിയ മദര്‍ പ്രൊവിന്ഷലായി മലയാളിയായ സിസ്റ്റർ മേരി ബിജി കുറ്റേഴത്തിനെ തെരഞ്ഞെടുത്തു. വരാപ്പുഴ അതിരൂപതയിലെ മരട് സെന്റ് മഗ്ദലിന്‍ ഇടവകാംഗമാണ്.
സഭയുടെ ഇന്ത്യന്‍ ഡെലിഗേഷന്റെ സുപ്പീരിയറായിരുന്നു. ഇറ്റലിയില്‍ നടന്ന പ്രൊവിന്‍ഷല്‍ ചാപ്റ്ററിലായിരുന്നു തെരഞ്ഞെടുപ്പ്. ഈ സ്ഥാനത്തെത്തുന്ന ആദ്യ ഇന്ത്യക്കാരിയാണ് സിസ്റ്റർ മേരി ബിജി.
വാഗ്ദാനം പാലിച്ചില്ല; ഫെര്‍ട്ടിലിറ്റി ക്ലിനിക് 2.66 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണം
കൊച്ചി: വന്ധ്യതയ്ക്ക് ചികിത്സ വാഗ്ദാനം ചെയ്ത് ദമ്പതികളിൽനിന്നു വന്‍ തുക കൈപ്പറ്റി കബളിപ്പിച്ചുവെന്ന പരാതിയില്‍, ഫെര്‍ട്ടിലിറ്റി ക്ലിനിക്ക് 2.66 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് എറണാകുളം ജില്ലാ ഉപഭോക്തൃ തര്‍ക്കപരിഹാര കോടതി. 30 ദിവസത്തിനകം തുക നല്‍കണമെന്നാണ് ഡി.ബി. ബിനു അധ്യക്ഷനായ ബെഞ്ച് ഉത്തരവിട്ടത്.
വന്ധ്യതാ ചികിത്സയ്ക്ക് എന്ന പേരില്‍ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ച് 100 ശതമാനം വിജയം വാഗ്ദാനം ചെയ്ത് ആദ്യം അഡ്വാന്‍സായി 1,000 രൂപ കൈപ്പറ്റി. തുടര്‍ന്ന് 2,40,000 രൂപ ഫീ ഇനത്തില്‍ ദമ്പതിമാരില്‍നിന്നു വാങ്ങി.
പണം മുഴുവന്‍ വാങ്ങിയതിനു ശേഷം ചികിത്സ വിജയിക്കുമോ എന്നത് സംശയാസ്പദമാണെന്ന് പറയുകയും കൂടുതല്‍ പരിശോധനയ്ക്കായി 40,000 രൂപ അധികമായി ആവശ്യപ്പെടുകയും ചെയ്തു. പരാതിക്കാരി ആ തുകയും നല്കി. തുടര്‍ന്നാണ് ഇവര്‍ മാര്‍ക്കറ്റിംഗ് ഏജന്റുമാര്‍ മാത്രമാണെന്നും ഇവരുടെ വാഗ്ദാനത്തില്‍ യാതൊരു അടിസ്ഥാനവുമില്ല എന്നും പരാതിക്കാരിക്കു ബോധ്യപ്പെട്ടത്.
വാങ്ങിയ തുക തിരികെ ആവശ്യപ്പെട്ട് എതിര്‍കക്ഷിയെ സമീപിച്ചെങ്കിലും നല്കാന് തയാറാകാത്ത സാഹചര്യത്തിലാണ് ഉപഭോക്തൃ കോടതിയെ സമീപിച്ചത്.
എറണാകുളത്തെ ബ്രൗണ്‍ ഹാള്‍ ഇന്റര്‍നാഷണല്‍, ഇന്ത്യ എന്ന ഫെര്‍ട്ടിലിറ്റി ക്ലിനിക്കിനെതിരേയാണ് പരാതിക്കാരി കോടതിയെ സമീപിച്ചത്. പരാതിക്കാരിക്കുവേണ്ടി അഡ്വ. ഫിലിപ്പ്. ടി. വര്‍ഗീസ് കോടതിയില്‍ ഹാജരായി.
മാസപ്പടി കേസിൽ സിബിഐ അന്വേഷണം: ഹര്‍ജി 22ന് പരിഗണിക്കും
കൊച്ചി: സിഎംആര്‍എല്‍ എക്സാലോജിക് കമ്പനിയുമായി ബന്ധപ്പെട്ട മാസപ്പടി ആരോപണത്തില്‍ സിബിഐ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ടു നല്കിയ ഹര്‍ജി ഹൈക്കോടതി 22ന് പരിഗണിക്കാന്‍ മാറ്റി.
ചീഫ് ജസ്റ്റീസ് നിതിന്‍ ജാംദാര്‍, ജസ്റ്റീസ് ബസന്ത് ബാലാജി എന്നിവരുള്‍പ്പെട്ട ബെഞ്ചാണ് മാധ്യമപ്രവര്‍ത്തകനായ എം.ആര്. അജയന് നല്കിയ ഹര്‍ജി പരിഗണിക്കുന്നത്.
ഹര്‍ജിയില്‍ വിശദമായ വാദം കേള്‍ക്കാമെന്ന് കോടതി വ്യക്തമാക്കി. ഹര്‍ജിയെ എതിര്‍ത്ത് മുഖ്യമന്ത്രി പിണറായി വിജയനും മകള്‍ ടി. വീണയും ഹൈക്കോടതിയില്‍ മറുപടി സത്യവാങ്മൂലം നല്‍കിയിട്ടുണ്ട്. തന്നെയും മകളെയും മോശക്കാരാക്കാൻ ലക്ഷ്യമിട്ടാണു ഹര്‍ജിയെന്നാണ് മുഖ്യമന്ത്രി കോടതിയെ അറിയിച്ചത്.
തന്റെ ബിസിനസില്‍ പിതാവോ ഭര്‍ത്താവും മന്ത്രിയുമായ പി.എ. മുഹമ്മദ് റിയാസോ ഇടപെടാറില്ലെന്നും ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും മുഖ്യമന്ത്രിയുടെ മകള്‍ വീണയും കോടതിയെ അറിയിച്ചിരുന്നു.
പാലക്കാട് വിദേശമദ്യ നിർമാണ യൂണിറ്റ് തീരുമാനം ആത്മഹത്യാപരം: ഡോ. ജോഷ്വാ മാർ ഇഗ്നാത്തിയോസ്
മാവേലിക്കര: പാലക്കാട് മേനോൻപാറയിൽ എഴിന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യുന്ന ഇന്ത്യൻ വിദേശമദ്യനിർമാണ യൂണിറ്റ് കേരള പൊതുസമൂഹത്തോട് നടത്തുന്ന കടുത്ത വെല്ലുവിളിയാണെന്ന് കേരള മദ്യവിരുദ്ധ ജനകീയ മുന്നണി ചെയർമാൻ ഡോ. ജോഷ്വാ മാർ ഇഗ്നാത്തിയോസ്.
എലപ്പുള്ളി ബ്രൂവറിയുടെ സ്ഥാപനത്തിൽ അതിശക്തമായ പൊതുജന പ്രതിഷേധം തുടരുമ്പോൾ തന്നെയാണ് കേരളത്തിൽ മദ്യത്തിന്റെ ലഭ്യത കൂട്ടാൻ പാലക്കാട് ജില്ലയിൽ തന്നെ പുതിയ നീക്കവുമായി സർക്കാർ മുന്നിട്ടിറങ്ങുന്നത്.
ജനങ്ങളുടെ ജീവനും സ്വത്തിനും കാവലാളാകേണ്ട സർക്കാർ തികച്ചും ആത്മഹത്യാപരമായ നിലപാടാണ് കൈക്കൊള്ളുന്നത്. പൊതുജന മനഃസാക്ഷിയെ ഞെട്ടിക്കുന്ന സർക്കാരിന്റെ നയപരമായ തീരുമാനം അത്യന്തം ആപത്കരമാണ്.
ലഹരിവിരുദ്ധ പോരാട്ടമെന്ന സംസ്ഥാന സർക്കാരിന്റെ പ്രഖ്യാപനം വെറും പ്രഹസനമാണ്. നമ്മുടെ സംസ്കാരത്തനിമകളെ ചോദ്യം ചെയ്യുന്ന ആപത്കരമായ പുതിയ മദ്യ ഉത്പാദന യൂണിറ്റ് കൂട്ടായ ചെറുത്തുനിൽപ്പിലൂടെ പരാജയപ്പെടുത്തണമെന്ന് ഡോ. ജോഷ്വാ മാർ ഇഗ്നാത്തിയോസ് ആവശ്യപ്പെട്ടു.
എന്‍ജി. പ്രവേശന പരീക്ഷാ റാങ്ക് നിര്‍ണയ രീതി: സര്‍ക്കാരിന്റെ വിശദീകരണം തേടി കോടതി
കൊച്ചി: എന്‍ജിനിയറിംഗ് പ്രവേശനത്തിനുള്ള പ്രവേശന പരീക്ഷയുടെ റാങ്ക് നിര്‍ണയ രീതി സിബിഎസ്ഇ സിലബസ് വിദ്യാര്‍ഥികളെ ദോഷകരമായി ബാധിക്കുന്നതായി ചൂണ്ടിക്കാട്ടുന്ന ഹര്‍ജിയില്‍ ഹൈക്കോടതി സര്‍ക്കാരിന്റെ വിശദീകരണം തേടി.
പുതുതായി കൊണ്ടുവന്ന രീതി സിബിഎസ്ഇ സിലബസില്‍ 12ാം ക്ലാസ് പരീക്ഷയെഴുതിയ വിദ്യാര്‍ഥികളെ പിന്തള്ളുന്ന വിധത്തിലുള്ളതാണെന്നാരോപിച്ച് എറണാകുളം സ്വദേശിനിയായ വിദ്യാര്‍ഥിനി നല്കിയ ഹര്‍ജിയാണ് ജസ്റ്റീസ് എന്‍. നഗരേഷ് പരിഗണിച്ചത്.
അതേസമയം, കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ച റാങ്ക് ലിസ്റ്റിന്റെ അടിസ്ഥാനത്തിലുള്ള തുടര്‍ നടപടികള്‍ സ്റ്റേ ചെയ്യണമെന്ന ആവശ്യം അനുവദിച്ചില്ല.
ചൂരൽമല, മുണ്ടക്കൈ ദുരന്തബാധിതർക്കായി സർക്കാർ ചെലവഴിച്ചത് 108. 21 കോടി
കൽപ്പറ്റ: വയനാട് ജില്ലയിലെ ചൂരൽമല, മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തബാധിതർക്കായി സർക്കാർ ഇതുവരെ ചെലവഴിച്ചത് 108.21 കോടി രൂപയാണെന്ന് റവന്യു മന്ത്രി കെ. രാജൻ. കളക്ടറേറ്റിൽ പുനരധിവാസ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്ന വിവിധ വകുപ്പുകളുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി.
ടൗണ്‍ഷിപ്പ് നിർമാണം സമയബന്ധിതമായി പൂർത്തിയാക്കാൻ ബന്ധപ്പെട്ട ഏജൻസികൾക്കു മന്ത്രി നിർദേശം നൽകി. പുന്നപ്പുഴയിലെ ഉരുൾപൊട്ടൽ അവശിഷ്ടങ്ങൾ നീക്കം ചെയ്യുന്നതിനു കൂടുതൽ യന്ത്രങ്ങൾ ഉപയോഗിക്കാനും മന്ത്രി നിർദേശം നൽകി.
കുടുംബശ്രീയുടെ മൈക്രോ പ്ലാൻ നടപ്പാക്കുന്നതിന് 3.6 കോടി രൂപ അനുവദിച്ചതായും മന്ത്രി പറഞ്ഞു. എൽസ്റ്റണ്‍ എസ്റ്റേറ്റിൽ ഭൂമി ഏറ്റെടുത്തതിന് 43.77 കോടി രൂപയും മരണപ്പെട്ടവരുടെ കുടുംബാംഗങ്ങൾക്കായി 13.3 കോടിയും നൽകി.
വീടിന് പകരം 15 ലക്ഷം രൂപ വീതം 104 പേർക്ക് 15.6 കോടി രൂപ ധനസഹായം നൽകി. ജീവിതോപാധിയായി 1,133 പേർക്ക് 10.1 കോടിയും ടൗണ്‍ഷിപ്പ് സ്പെഷൽ ഓഫീസ് പ്രവർത്തനത്തിന് 20 കോടിയും അനുവദിച്ചു.
‘ആരോഗ്യം’ അത്ര പോരാ! ; മന്ത്രിക്കെതിരേ സിപിഎം നേതാക്കളും അണികളും
പത്തനംതിട്ട: ആരോഗ്യമന്ത്രി വീണാ ജോര്‍ജിനെതിരേ നിശിതമായ വിമര്‍ശനക്കുറിപ്പുകളുമായി ഫേസ്ബുക്കില്‍ പോസ്റ്റിട്ട് സ്വന്തം മണ്ഡലത്തിലെ സിപിഎം പ്രാദേശിക നേതാക്കളും അണികളും. പോസ്റ്റുകളെ സംബന്ധിച്ച് അന്വേഷിക്കുമെന്ന് സിപിഎം ജില്ലാ സെക്രട്ടറി രാജു ഏബ്രഹാം.
കഴിഞ്ഞയാഴ്ച സസ്പെന്‍ഷനിലായ സിഡബ്ല്യുസി ജില്ലാ ചെയര്മാന് എന്‍. രാജീവാണ് കഴിഞ്ഞദിവസം രാത്രി പരിഹാസക്കുറിപ്പുമായി ആദ്യം രംഗത്തെത്തിയത്. സിപിഎം ഇരവിപേരൂര്‍ ഏരിയാ കമ്മിറ്റിയംഗം കൂടിയാണ് എന്‍. രാജീവ്. “കുട്ടിയായിരിക്കേ ഞാന്‍ ക്ലാസ് പരീക്ഷാദിവസം വയറുവേദന എന്ന കളവു പറഞ്ഞ് വീട്ടില്‍ ഇരിക്കുമായിരുന്നു. അങ്ങനെ ഞാന്‍ പരീക്ഷകളില്‍നിന്നും രക്ഷപ്പെട്ടു, ഇവിടെ ചോദ്യങ്ങളില്‍നിന്നും’’.
മന്ത്രി വീണാ ജോര്‍ജ് ആശുപത്രിയില്‍ ചികിത്സ തേടിയതിനെയാണ് രാജീവ് പരിഹസിച്ചത്. പോസ്റ്റ് വിവാദമായതോടെ അദ്ദേഹം അതു പിൻവലിച്ചു, വിശദീകരണവും നൽകി.
മന്ത്രി അല്ല, ഒരു എംഎല്‍എ പോലും ആകാന്‍ വീണക്ക് അര്‍ഹതയില്ലെന്നായിരുന്നു ഇലന്തൂര്‍ ലോക്കല്‍ കമ്മിറ്റിയംഗം പി.ജെ. ജോണ്‍സന്റെ പോസ്റ്റ്.
എസ്എഫ്ഐ മുന്‍ ജില്ലാ പ്രസിഡന്റു കൂടിയാണ് ജോണ്സണ്. കോട്ടയം മെഡിക്കല്‍ കോളജിലെ കെട്ടിടം തകര്‍ന്ന് സ്ത്രീ മരിക്കാനിടയായ സംഭവത്തിനുശേഷം മന്ത്രിക്കെതിരേ നവമാധ്യമങ്ങളിലൂടെ സിപിഎം അണികളും നേതാക്കളും രംഗത്തെത്തിയത് പാര്‍ട്ടിക്കും തലവേദനയായിട്ടുണ്ട്.
നേതാക്കളുടെ പോസ്റ്റുകളെ പിന്തുണച്ച് നിരവധി പേരാണ് രംഗത്തെത്തിയത്. എഫ്ബി പോസ്റ്റുകളെ സംബന്ധിച്ച് അന്വേഷിക്കുമെന്ന് സിപിഎം ജില്ലാ സെക്രട്ടറി രാജു ഏബ്രഹാം പറഞ്ഞു.
ചെല്ലാനം കടല്‍ഭിത്തി സമയബന്ധിതമായി പൂര്‍ത്തിയാക്കും: മന്ത്രി റോഷി അഗസ്റ്റിന്
കൊച്ചി: ചെല്ലാനത്ത് ടെട്രാപോഡ് കടല്‍ഭിത്തി നിര്‍മാണം സമയബന്ധിതമായി പൂര്‍ത്തിയാക്കുമെന്ന് മന്ത്രി റോഷി അഗസ്റ്റിന്. ജനങ്ങളുടെ ബുദ്ധിമുട്ടുകള്‍ മനസിലാക്കി തീരസംരക്ഷണം പ്രധാന വിഷയമായാണ് സര്‍ക്കാര്‍ പരിഗണിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ചെല്ലാനം, കണ്ണമാലി പ്രദേശങ്ങളിലെ കടലാക്രമണ ബാധിത പ്രശ്നങ്ങള്‍ വിലയിരുത്തുന്നതിനായി ചേര്‍ന്ന യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. 7.3 കിലോമീറ്ററില്‍ ടെട്രാപോഡ് കടല്‍ഭിത്തി നിര്‍മാണം ആദ്യഘട്ടത്തില്‍ പൂര്‍ത്തീകരിച്ചിട്ടുണ്ട്. തുടര്‍ന്നുള്ള 3.5 കിലോമീറ്റര്‍കൂടി നിര്‍മിക്കുന്നതിനുള്ള തുക അനുവദിച്ചിട്ടുണ്ട്-മന്ത്രി അറിയിച്ചു.
കടലാക്രമണം നേരിടുന്ന പ്രദേശമെന്ന നിലയില്‍ ഈ വിഷയം ഗൗരവപൂര്‍ണമായാണ് സര്‍ക്കാര്‍ കാണുന്നത്. ജനങ്ങളുടെ പ്രതിഷേധം സര്‍ക്കാരിനെതിരല്ല. തുടര്‍പ്രവൃത്തികള്‍ ആവശ്യമാണെന്ന ബോധ്യപ്പെടുത്തലിനുവേണ്ടി നടത്തിയ ജനവികാരത്തിന്റെ ഭാഗമായാണ് അതിനെ കണ്ടതെന്നും മന്ത്രി പറഞ്ഞു. കടല്‍ഭിത്തി നിര്‍മാണം പൂര്‍ണമായിക്കഴിഞ്ഞാല്‍ കടല്‍ മികച്ച രീതിയില്‍ ആസ്വദിക്കാന്‍ കഴിയുന്ന പ്രദേശമായി ഇതു മാറുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കണ്ണമാലി സെന്റ് ആന്റണീസ് പള്ളി പരിസരത്ത് നടന്ന യോഗത്തില്‍ കെ.ജെ.മാക്സി എംഎല്‍എ, കൊച്ചി രൂപത പിആര്‍ഒ ഫാ. ജോണി സേവിയര്‍ പുതുക്കാട്, ചെല്ലാനം പഞ്ചായത്ത് പ്രസിഡന്റ് കെ.എല്‍. ജോസഫ്, ഇറിഗേഷന്‍ എക്സിക്യൂട്ടീവ് എന്‍ജിനിയര്‍ ബി. അബ്ബാസ്, ഇറിഗേഷന്‍ സൂപ്രണ്ടിംഗ് എന്‍ജിനിയര്‍ പി.എസ്. കോശി, ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
വീണ രാജിവയ്ക്കില്ലെന്ന് എം.വി. ഗോവിന്ദൻ
തിരുവനന്തപുരം: പ്രതിപക്ഷം ആവശ്യപ്പെടുന്നതനുസരിച്ച് മന്ത്രി വീണാ ജോർജ് രാജിവയ്ക്കാനില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ.
കോട്ടയം മെഡിക്കൽ കോളജിലെ ശുചിമുറിക്കെട്ടിടം തകർന്നുവീണു യുവതി മരിച്ചതിന്റെ പേരിൽ ആരോഗ്യമന്ത്രി വീണാ ജോർജിനും കോട്ടയത്തുകാരനായ മന്ത്രി വി.എൻ. വാസവനുമെതിരേ വലിയ പ്രചാരവേലയാണ് നടക്കുന്നത്.
ആരോഗ്യമന്ത്രിയുടെ നിർദേശാനുസരണം രക്ഷാപ്രവർത്തനം നിർത്തിവച്ചിട്ടില്ല. രക്ഷാപ്രവർത്തനം നിർത്തിവച്ചു എന്നതു പ്രതിപക്ഷവും അതിനേക്കാൾ ഉപരി മാധ്യമങ്ങളും നടത്തുന്ന തെറ്റായ പ്രചാരവേലയാണ്. സിസ്റ്റത്തിന്റെ തകരാറാണ് കാരണമെന്ന മന്ത്രി വീണാ ജോർജിന്റെ ആരോപണം ഏറ്റുപിടിക്കാൻ താനില്ല.
കഴിഞ്ഞ ഒൻപതു വർഷമായുള്ള സംസ്ഥാന ഭരണത്തെയാണോ സിസ്റ്റം എന്നതുകൊണ്ടു മന്ത്രി വീണാ ജോർജ് ഉദ്ദേശിച്ചതെന്ന ചോദ്യത്തിനും വ്യക്തമായ മറുപടി എം.വി. ഗോവിന്ദൻ നൽകിയില്ല.
സഹകരണ സംഘങ്ങൾക്കുള്ള പുരസ്കാരം പ്രഖ്യാപിച്ചു
തിരുവനന്തപുരം: മികച്ച പ്രവർത്തനം നടത്തുന്ന സഹകരണ സംഘങ്ങൾക്കുള്ള കോ- ഓപ് ഡേ പുരസ്കാരത്തിന് ഊരാളുങ്കൽ ലേബർ കോണ്‍ട്രാക്ട് സഹകരണ സംഘം കോഴിക്കോടും കൊല്ലം ജില്ലാ സഹകരണ ആശുപത്രി (എൻഎസ് സഹകരണ ആശുപത്രി)യും അർഹമായതായി മന്ത്രി വി.എൻ. വാസവൻ അറിയിച്ചു.
മികച്ച സഹകാരികൾക്കുള്ള റോബർട്ട് ഓവൻ പുരസ്കാരത്തിന് മുൻ സംസ്ഥാന സഹകരണ ബാങ്ക് പ്രസിഡന്റ് പി.എ. ഉമ്മർ അർഹനായി. ഒരു ലക്ഷം രൂപയും ശിൽപവും ഫലകവും അടങ്ങുന്നതാണ് പുരസ്കാരം.
കേരള സര്‍വകലാശാലാ രജിസ്ട്രാറുടെ സസ്പെന്ഷന് പിന്‍വലിക്കണം: മന്ത്രി ആര്. ബിന്ദു
തിരുവനന്തപുരം: കേരള സര്‍വകലാശാലാ രജിസ്ട്രാര്‍ ഡോ. കെ.എസ്. അനില്‍ കുമാറിനെ സസ്പെന്‍ഡ് ചെയ്ത വൈസ് ചാന്‍സലറുടെ നടപടി അധികാര പരിധി ലംഘിച്ചാണെന്ന് ഉന്നതവിദ്യാഭ്യാസ മന്ത്രി ആര്. ബിന്ദു.
ഈ നടപടി അടിയന്തരമായി പിന്‍വലിക്കാന്‍ വൈസ് ചാന്‍സലര്‍ ഇന്‍ചാര്‍ജ് ഡോ. സിസാ തോമസിന് നിര്‍ദേശം നല്കി പ്രോ ചാന്‍സലര്‍കൂടിയായ മന്ത്രി കത്തയച്ചു. വൈസ് ചാന്‍സലര്‍ക്ക് രജിസ്ട്രാറെ സസ്പെന്‍ഡ് ചെയ്യാന്‍ അധികാരമില്ലെന്ന് മന്ത്രി കത്തില്‍ ചൂണ്ടിക്കാട്ടുന്നു.
കേരള സര്‍വകലാശാലാ നിയമം 1974 അനുസരിച്ച് രജിസ്ട്രാര്‍ സിന്‍ഡിക്കറ്റ് നിയമിക്കുന്ന ഉദ്യോഗസ്ഥനാണ്. അച്ചടക്ക നടപടികളും സസ്പെന്ഷന് ഉത്തരവുകളും പുറപ്പെടുവിക്കാന്‍ സിന്‍ഡിക്കറ്റിനു മാത്രമാണ് അധികാരമെന്നും മന്ത്രി പറയുന്നു.
സസ്പെന്‍ഡ് ചെയ്യേണ്ട ഒരു സാഹചര്യവും നിലവിലുണ്ടായിരുന്നില്ലെന്നും വൈസ് ചാന്‍സലറുടെ നടപടി പുറമെനിന്നുള്ള സമ്മര്‍ദത്താലാണെന്ന് അനുമാനിക്കാമെന്നും കത്തില്‍ ചൂണ്ടിക്കാട്ടി.
ഈ നടപടി സര്‍വകലാശാലയുടെയും ഉന്നതവിദ്യാഭ്യാസ മേഖലയുടെയും താത്പര്യങ്ങള്‍ക്ക് വിരുദ്ധമാണെന്നും മന്ത്രി കത്തില്‍ സൂചിപ്പിക്കുന്നു. അതേസമയം, മന്ത്രി വിസിക്ക് നിര്‍ദേശം നല്കിയ നടപടി സര്‍വകലാശാലാ നിയമങ്ങള്‍ക്ക് വിരുദ്ധമാണെന്ന ആക്ഷേപം ശക്തമായിട്ടുണ്ട്.
എട്ടുവയസുകാരനെ കൊലപ്പെടുത്തി പിതാവ് ജീവനൊടുക്കി
ഒറ്റപ്പാലം: വാണിയംകുളത്ത് മനിശേരിയിൽ മകനെ കൊലപ്പെടുത്തിയശേഷം അച്ഛൻ തൂങ്ങിമരിച്ചു. വരിക്കാശേരി മനയ്ക്കുസമീപം താമസിക്കുന്ന കിരൺ (33), മകൻ കിഷൻ (എട്ട്) എന്നിവരാണ് മരിച്ചത്.
നാലാംക്ലാസിൽ പഠിക്കുന്ന കുട്ടിയെ കൊലപ്പെടുത്തിയശേഷം കിരൺ ജീവനൊടുക്കുകയായിരുന്നു എന്നാണ് പ്രാഥമികനിഗമനം. രണ്ടുപേരെയും ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
കിരണിന്റെ ഭാര്യ രണ്ടുമാസംമുന്‍പ് ആത്മഹത്യ ചെയ്തിരുന്നു. ഇതിന്റെ മനോവിഷമമാണു കുട്ടിയെ കൊലപ്പെടുത്തിയശേഷം ജീവനൊടുക്കാൻ യുവാവിനെ പ്രേരിപ്പിച്ചതെന്നാണ് സൂചന.
രാഹുൽ രാധാകൃഷ്ണന് അവാർഡ്
തൃശൂർ: സാഹിത്യവിമർശനത്തിനുള്ള 2024ലെ കേരള സാഹിത്യ അക്കാദമി എം. അച്യുതൻ എൻഡോവ്മെന്റ് അവാർഡ് രാഹുൽ രാധാകൃഷ്ണന്.
ഉയിർഭൂപടങ്ങൾ എന്ന കൃതിയാണ് അവാർഡിന് അർഹമായത്. 25,000 രൂപയാണ് പുരസ്കാരത്തുക. 50 വയസുവരെയുള്ള എഴുത്തുകാരെയാണ് അവാർഡിനു പരിഗണിച്ചത്.
കോട്ടയം മെഡിക്കൽ കോളജിൽ കെട്ടിടം ഇടിഞ്ഞുവീണു മകൾക്ക് കൂട്ടിരിക്കാനെത്തിയ അമ്മയ്ക്ക് ദാരുണാന്ത്യം
കോട്ടയം: കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയോടു ചേര്‍ന്ന കെട്ടിടത്തിലെ ശുചിമുറി ഭാഗം ഇടിഞ്ഞുവീണ് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം.
ചികിത്സയ്ക്കെത്തിയ മകൾക്ക് കൂട്ടിരിപ്പിനെത്തിയ തലയോലപ്പറമ്പ് ഉമാംകുന്ന് മേപ്പാത്തുകുന്നേല് വിശ്രുതന്റെ ഭാര്യ ഡി. ബിന്ദു (52) ആണ് മരിച്ചത്. ആശുപത്രി ജീവനക്കാരന് ഉള്‍പ്പെടെ രണ്ടു പേര്‍ക്കു പരിക്കേറ്റു. വയനാട് മീനങ്ങാടി സ്വദേശി അലീന വിന്‍സന്റിനും (11), രോഗികളെ വാര്‍ഡുകളില്‍നിന്ന് ഒഴിപ്പിക്കുന്നതിനിടെ ട്രോളി ഇടിച്ച് അത്യാഹിതവിഭാഗം ജീവനക്കാരന് അമല്‍ പ്രദീപിനും (43) ആണ് പരിക്കേറ്റത്.
64 വര്‍ഷം പഴക്കമുള്ള മൂന്നുനിലക്കെട്ടിടത്തിന്റെ രണ്ടാം നിലയിലുള്ള പതിനാലാം വാര്‍ഡിനോടു ചേര്‍ന്ന ശുചിമുറിയാണ് ഇന്നലെ രാവിലെ 10.45ന് ഇടിഞ്ഞുവീണത്. ന്യൂറോ സര്‍ജറി വിഭാഗത്തില്‍ ചികിത്സയില്‍ കഴിയുന്ന മകള്‍ നവമിയെ (20) പരിചരിക്കാന്‍ എത്തിയതായിരുന്നു ബിന്ദു. അപകടത്തെത്തുടര്‍ന്ന് 10, 11, 14 വാര്‍ഡുകളിലും സമീപത്തുമുണ്ടായിരുന്ന രോഗികളെയും കൂട്ടിരിപ്പുകാരെയും അതിവേഗം ഒഴിപ്പിച്ചു. കുളിക്കാന്‍ പോയ അമ്മ അപകടശേഷം മടങ്ങിവന്നില്ലെന്ന നവമിയുടെ മുറവിളിയെത്തുടര്ന്നാണു തെരച്ചില്‍ തുടങ്ങിയത്.
രണ്ടര മണിക്കൂറിനുശേഷം ആശുപത്രി വാര്ഡിനുള്ളില്ക്കൂടി മൂന്നു ഹിറ്റാച്ചികള്‍ എത്തിച്ചു നടത്തിയ തെരച്ചിലിലാണ് അവശിഷ്ടങ്ങള്‍ക്കിടയില്‍നിന്ന് ബിന്ദുവിന്റെ മൃതദേഹം കണ്ടെത്തിയത്.
നവമിയുടെ ശസ്ത്രക്രിയയ്ക്കായി ചൊവ്വാഴ്ചയാണ് വിശ്രുതനും ബിന്ദുവും മകളോടൊപ്പം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിയത്. രണ്ടാം നിലയിലുള്ള ട്രോമ കെയര്‍ വിഭാഗത്തിലാണ് നവമിയെ അഡ്മിറ്റ് ചെയ്തത്. മകളോടൊപ്പമായിരുന്ന ബിന്ദു കുളിക്കാനാണ് 14-ാം വാര്‍ഡിന്റെ മൂന്നാം നിലയിലെത്തിയത്.
തലയോലപ്പറമ്പില്‍ വസ്ത്രശാലയിലെ ജീവനക്കാരിയാണ് ബിന്ദു. വിശ്രുതന്‍ കെട്ടിട നിര്‍മാണത്തൊഴിലാളിയാണ്. നവമി ആന്ധ്രപ്രദേശില്‍ അപ്പോളോ ആശുപത്രിയില്‍ നാലാം വര്‍ഷം നഴ്സിംഗ് വിദ്യാര്‍ഥിനിയും മകന് നവനീത് എറണാകുളത്ത് സിവില്‍ എന്‍ജിനിയറുമാണ്.
മെഡിക്കല്‍ കോളജിന് അഞ്ചു കിലോമീറ്റര്‍ അകലെ നാലു ജില്ലകളുടെ പദ്ധതി അവലോകന യോഗത്തിനെത്തിയ മന്ത്രിമാരായ വീണാ ജോര്‍ജും വി.എന്‍. വാസവനും അപകടശേഷം സ്ഥലത്തെത്തി. രണ്ടു പേര്‍ക്കു നിസാര പരിക്കുപറ്റിയെന്നും അപകടം നടന്ന ഭാഗം ഉപയോഗത്തിലുള്ളതല്ലെന്നുമാണ് ഇരുവരും മാധ്യമങ്ങളെ അറിയിച്ചത്. പിന്നീടാണ് ദാരുണമായി ഒരു മരണം സംഭവിച്ചത് പുറത്തറിയുന്നത്. ശസ്ത്രക്രിയ കഴിഞ്ഞ മുത്തശി ത്രേസ്യാമ്മയെ പരിചരിക്കാനാണ് അലീന എത്തിയത്.
പോലീസും ദ്രുതകര്‍മസേനയും ഫയര്‍ഫോഴ്സും രക്ഷാപ്രവര്‍ത്തനത്തിനു നേതൃത്വം നല്കി. അവലോകന യോഗത്തിനുശേഷം മുഖ്യമന്ത്രി പിണറായി വിജയന് വൈകുന്നേരം അഞ്ചിന് മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തി. കെ. ഫ്രാന്‍സിസ് ജോര്‍ജ് എംപി, എംഎല്‍എമാരായ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്, ചാണ്ടി ഉമ്മന്‍, മോന്‍സ് ജോസഫ്, മാണി സി. കാപ്പന് തുടങ്ങിയവരും വിവിധ നേതാക്കളും സ്ഥലം സന്ദര്‍ശിച്ചു.
ഇന്നലെ തകര്‍ന്ന കെട്ടിടത്തിലുള്ള വാര്‍ഡുകള്‍ പണിതീര്‍ന്ന പുതിയ കെട്ടിടത്തിലേക്ക് മാറാനിരിക്കെയാണ് അപകടം. വിശ്രുതന്‍ കൊല്ലം സ്വദേശിയാണ്.
ജില്ലാ കളക്ടര്‍ അന്വേഷിക്കും
കോട്ടയം: മെഡിക്കല്‍ കോളജിലെ അപകടവുമായി ബന്ധപ്പെട്ട് ജില്ലാ കളക്ടറോട് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്കാന് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. വളരെ ദൗര്‍ഭാഗ്യകരമായ സംഭവമാണ് ഉണ്ടായതെന്നും എന്തെങ്കിലും വീഴ്ചയുണ്ടോ എന്നത് ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ വിശദമായി പരിശോധിക്കുമെന്നും മന്ത്രി പറഞ്ഞു.
വിവരം അറിഞ്ഞ ഉടനെ പ്രദേശത്ത് എത്തുകയും മന്ത്രി വി.എന്‍. വാസവനുമായി ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തി രക്ഷാപ്രവര്‍ത്തനത്തിനുവേണ്ട നിര്‍ദേശം നല്‍കുകയും ചെയ്തിരുന്നു.
സാധ്യമായ കാര്യങ്ങളെല്ലാം ചെയ്തിരുന്നു. ആദ്യം ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് അപകടമുണ്ടായത് ഉപയോഗിക്കാത്ത കെട്ടിടത്തിലാണെന്ന് പ്രതികരിച്ചത്. ആശുപത്രിയില്‍ വന്ന ഉടനെയുള്ള മറുപടിയായിരുന്നു അത്.
ചര്‍ച്ചകള്‍ക്ക് ശേഷമായിരുന്നില്ല. രണ്ടുപേര്‍ക്ക് പരിക്കെന്ന് മാത്രമായിരുന്നു ആദ്യവിവരം. ഉടന്‍ സംഭവസ്ഥലത്തേക്ക് ജെസിബി എത്തിക്കുന്നത് ഉള്‍പ്പെടെയുള്ള നടപടിയെടുത്തു. രക്ഷാപ്രവര്‍ത്തനത്തിന് താമസമുണ്ടായില്ലെന്നും മന്ത്രി പറഞ്ഞു.
പൂര്‍ണ ഉത്തരവാദിത്വം ഏറ്റെടുക്കുന്നു: ആശുപത്രി സൂപ്രണ്ട്
കോട്ടയം: മെഡിക്കൽ കോളജ് ആശുപത്രിയിൽ ശുചിമുറി കെട്ടിടം തകർന്നുവീണ് വീട്ടമ്മ മരിക്കാനിടയായ സംഭവത്തിന്റെ പൂര്‍ണ ഉത്തരവാദിത്വം ആശുപത്രി സൂപ്രണ്ട് എന്ന നിലയില്‍ താന്‍ ഏറ്റെടുക്കുകയാണെന്ന് ഡോ. ടി.കെ. ജയകുമാർ.
സംഭവസ്ഥലത്ത് ആദ്യമെത്തിയത് താനാണ്. ഇത് അടച്ചിട്ടിരുന്ന വാര്‍ഡാണ്. അവിടെ രോഗികളില്ലായിരുന്നു. അതിന്റെ അടിസ്ഥാനത്തിലും അവിടെനിന്ന് ആദ്യം കിട്ടിയ വിവരമനുസരിച്ചുമാണ് ആരും അപകടത്തില്‍ പെട്ടിട്ടില്ലെന്ന് മന്ത്രിമാരോട് പറഞ്ഞത്. ഈ വിവരം മന്ത്രിമാര്‍ പങ്കുവയ്ക്കുകയാണ് ചെയ്തതെന്നും ഡോ. ജയകുമാർ പറഞ്ഞു.
രക്തസമർദം: ആരോഗ്യമന്ത്രിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
തിരുവനന്തപുരം: ആരോഗ്യമന്ത്രി വീണാ ജോർജിനെ രക്തസമ്മർദം ഉയർന്നതിനെ തുടർന്ന് കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇന്നലെ വൈകുന്നേരം കോട്ടയത്തുനിന്നും തിരുവനന്തപുരത്തേക്ക് പോകുന്ന വഴിയാണ് മന്ത്രിക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്.
ഉടൻ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. താലൂക്ക് ആശുപത്രി സൂപ്രണ്ട് എബിയുടെ നേതൃത്വത്തിലുള്ള മെഡിക്കൽ സംഘം മന്ത്രിയെ പരിശോധിച്ചു.
ആരോഗ്യനില തൃപ്തികരമായതിനെ തുടർന്ന് രാത്രി ഒന്‍പതരയോടെ മന്ത്രി ആശുപത്രി വിട്ടു.
അച്ചടക്ക നടപടി പ്രതീക്ഷിച്ച് ചുമതല കൈമാറി ഡോ. ഹാരിസ്
തിരുവനന്തപുരം: മെഡിക്കൽകോളജ് ആശുപത്രിയിലെ യൂറോളജി വിഭാഗത്തിൽ ഉപകരണങ്ങളില്ലാത്തതിനാൽ ശസ്ത്രക്രിയ മുടങ്ങിയതുമായി ബന്ധപ്പെട്ട് സർക്കാർ നിയോഗിച്ച അന്വേഷണ സമിതിയുടെ റിപ്പോർട്ട് ഇന്ന് മന്ത്രി വീണാ ജോർജിനു കൈമാറും. കഴിഞ്ഞ ദിവസം സമിതി പ്രാഥമിക റിപ്പോർട്ട് മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർക്കു നൽകിയിരുന്നു.
താൻ നടത്തിയത് അച്ചടക്കലംഘനമാണെന്നു സ്വയം ബോധ്യമുണ്ടെന്നും അതിനാൽ സസ്പെൻഷനോ സ്ഥലംമാറ്റമോ മുന്നിൽ കണ്ടു യൂറോളജി വിഭാഗം യൂണിറ്റിന്റെ ചുമതല ജൂനിയർ ഡോക്ടർക്കു കൈമാറിയതായും ഡോ. ഹാരിസ് ചിറയ്ക്കൽ പറഞ്ഞു. നടപടിയുണ്ടായാൽ ആശുപത്രിയുടെ പ്രവർത്തനത്തെ ബാധിക്കാതിരിക്കാനാണു ചുമതല കൈമാറിയതെന്നും അദ്ദേഹം വ്യക്തമാക്കി.
എന്നാൽ, ആശുപത്രി വികസനസമിതിയുടെ ഫണ്ട് ഉപയോഗിച്ചുള്ള മരുന്നുവാങ്ങലിന്റെ നടപടിക്രമങ്ങൾ ലഘൂകരിക്കുന്നതടക്കമുള്ള ശിപാർശകളാണ് അന്വേഷണസംഘം നൽകിയിട്ടുള്ളതെന്നാണു വിവരം.
അതേസമയം സമൂഹമാധ്യമങ്ങളിലൂടെ ഡോക്ടർ നടത്തിയ വെളിപ്പെടുത്തലുകളുടെ പേരിൽ സർവീസ് ചട്ടപ്രകാരം നടപടി സ്വീകരിക്കാവുന്നതാണെന്ന ശിപാർശയോടെയാകും മന്ത്രിക്കു മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ റിപ്പോർട്ട് നൽകുക.
സംസ്ഥാനത്ത് വീണ്ടും നിപ്പയെന്നു സൂചന
പാലക്കാട്: സംസ്ഥാനത്ത് വീണ്ടും നിപ്പയെന്ന് സൂചന. രോഗലക്ഷണങ്ങളുമായി യുവതി ചികിത്സയിൽ. മണ്ണാർക്കാട് തച്ചനാട്ടുകര നാട്ടുകൽ പാലോടുള്ള യുവതിയാണു നിപ്പ ലക്ഷണങ്ങളോടെ ചികിത്സയിലുള്ളത്. നിലവിൽ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിലാണു യുവതി.
പനിയെത്തുടർന്ന് ഇക്കഴിഞ്ഞ 26ന് യുവതി പാലോടിലെ സ്വകാര്യ ക്ലിനിക്കിലും പിന്നീട് മണ്ണാർക്കാട്ടെ സ്വകാര്യ ആശുപത്രിയിലും ചികിത്സ നേടിയിരുന്നു. പനി കൂടിയതോടെ 30ന് പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സതേടി. നിലവിൽ രോഗി ഐസിയുവിലാണ്.
കോഴിക്കോട് മെഡിക്കൽ കോളജിൽ നടത്തിയ പ്രാഥമിക സാന്പിൾ പരിശോധനയിൽ നിപ്പ കണ്ടെത്തിയിട്ടുണ്ട്.
പൂനയിലെ വൈറോളജി ലാബിൽനിന്നുള്ള പരിശോധനാഫലം ലഭിച്ചാലേ രോഗം സ്ഥിരീകരിക്കാനാവൂ. ഇവർക്ക് എവിടെനിന്നാണു രോഗം പിടിപെട്ടതെന്ന കാര്യത്തിൽ വ്യക്തതയില്ല. യുവതിയുടെ സന്പർക്കപ്പട്ടികയിലുള്ളവരെ ആരോഗ്യവകുപ്പ് നിരീക്ഷിച്ചുവരികയാണ്.
സ്വകാര്യബസുകൾ ചൊവ്വാഴ്ച സൂചനാ പണിമുടക്കു നടത്തും
തിരുവനന്തപുരം: വിവിധ ആവശ്യങ്ങളുന്നയിച്ച് സംസ്ഥാനത്തെ സ്വകാര്യ ബസുകൾ ചൊവ്വാഴ്ച സൂചനാ പണിമുടക്ക് നടത്തും. ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ 22 മുതൽ അനിശ്ചിതകാല സമരവും നടത്തുമെന്ന് ബസുടമകളുടെ സംയുക്ത സമിതി അറിയിച്ചു.
ലിമിറ്റഡ് സ്റ്റോപ്പ്, ദീർഘദൂര ബസുകളുടെയും പെർമിറ്റുകൾ അതേപടി യഥാസമയം പുതുക്കുക, അർഹതപ്പെട്ട വിദ്യാർഥികൾക്കു മാത്രം കണ്സഷൻ ലഭ്യമാക്കുക, വിദ്യാർഥി യാത്രാനിരക്ക് കാലോചിതമായി വർധിപ്പിക്കുക ചെയ്യുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണു പണിമുടക്ക്.
സെനറ്റ് ഹാളിലെ ഭാരതാംബ ചിത്രം ; രജിസ്ട്രാർ നിയമനടപടിക്ക്
തിരുവനന്തപുരം: കേരള സർവകലാശാലാ സെനറ്റ് ഹാളിലെ ഭാരതാംബ ചിത്രവിവാദത്തിനു പിന്നാലെ സർവകലാശാലാ രജിസ്ട്രാറെ സസ്പെൻഡ് ചെയ്ത വൈസ് ചാൻസലറുടെ നടപടിക്കെതിരേ നിയമപോരാട്ടത്തിന് രജിസ്ട്രാർ.
വൈസ് ചാൻസലറുടെ സസ്പെൻഷൻ മുഖവിലയ്ക്കെടുക്കാതെ രജിസ്ട്രാർ കെ.എസ്. അനിൽകുമാർ ഇന്നലെയും സർവകലാശാല ആസ്ഥാനത്തെത്തി. വൈസ് ചാൻസലറുടെ ചട്ടവിരുദ്ധ നടപടിയെ നിയമപരമായി നേരിടുമെന്നും തന്റെ നിയമനാധികാരം സിൻഡിക്കറ്റിനാണെന്നും രജിസ്ട്രാർ പ്രതികരിച്ചു.
ഇതിനിടെ വൈസ് ചാൻസലർ ഡോ. മോഹനൻ കുന്നുമ്മേൽ രജിസ്ട്രാർക്കെതിരേ സ്വീകരിച്ച സസ്പെൻഷൻ നടപടി ഗുരുതരമായ വീഴ്ചയാണെന്നും ഈ വിഷയത്തിൽ അടിയന്തര സിൻഡിക്കറ്റ് യോഗം വിളിക്കണമെന്നും ആവശ്യപ്പെട്ട് സിൻഡിക്കറ്റംഗം ജി. മുരളീധരൻ വിസിക്ക് കത്ത് നല്കി.
രജിസ്ട്രാർ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരുടെ നിയമനാധികാരി സിൻഡിക്കറ്റാണ്. സിൻഡിക്കറ്റ് ചേരാനാകാത്ത സാഹചര്യങ്ങളിൽ അധികാരം ഉപയോഗിക്കാൻ വിസിക്ക് അധികാരം നല്കുന്ന സർവകലാശാലാ നിയമത്തിലെ 10 (13) ചട്ടമാണ് രജിസ്ട്രാറുടെ സസ്പെൻഷനുവേണ്ടി ഉപയോഗിച്ചത്. എന്നാൽ, സർവകലാശാലാ സിൻഡിക്കറ്റ് ചേരാൻ കഴിയാത്ത സാഹചര്യമില്ല എന്നിരിക്കെ ഇത്തരമൊരു നീക്കം വിസി നടത്തിയത് ആർക്കുവേണ്ടിയാണെന്നു വ്യക്തമാണെന്ന നിലപാടാണ് സിൻഡിക്കറ്റ് മുന്നോട്ടു വയ്ക്കുന്നത്.
വൈസ് ചാൻസലറുടെ അധികാരപരിധി മറികടന്ന് രജിസ്ട്രാറെ സസ്പെൻഡ് ചെയ്ത നടപടിക്കെതിരേ കോടതിയെ സമീപിക്കാനാണ് ഉന്നതവിദ്യാഭ്യാസ വകുപ്പിന്റെയും സർവകലാശാലാ സിൻഡിക്കറ്റിന്റെയും തീരുമാനം. രജിസ്ട്രാർ കെ.എസ്. അനിൽകുമാറും നിയപോരാട്ടം നടത്തുമെന്ന് വ്യക്തമാക്കിക്കഴിഞ്ഞു.
രജിസ്ട്രാറെ സസ്പെൻഡ് ചെയ്ത നടപടി സിൻഡിക്കറ്റിൽ തട്ടി അവസാനിക്കും
തോമസ് വർഗീസ്
തിരുവനന്തപുരം: കേരള സർവകലാശാലാ രജിസ്ട്രാറെ സസ്പെൻഡ് ചെയ്ത വിസിയുടെ നടപടി സർവകലാശാലാ ചട്ടം പ്രകാരം നിലനില്‍ക്കുകയില്ലെന്നു വിദഗ്ധാഭിപ്രായം.
രജിസ്ട്രാർ ഉൾപ്പെടെ സർവകലാശാലയുടെ അഡ്മിനിസ്ട്രേറ്റീവ് ചുമതലയുള്ള ഉദ്യോഗസ്ഥരുടെ കാര്യങ്ങളിൽ തീരുമാനങ്ങൾ എടുക്കാനുള്ള അന്തിമാധികാരം സർവകലാശാല സിൻഡിക്കറ്റിനാണ്. അടിയന്തര സാഹചര്യത്തിൽ മാത്രമാണ് വൈസ് ചാൻസലർക്കു ഒറ്റയ്ക്കു തീരുമാനങ്ങൾ കൈക്കൊള്ളാൻ കഴിയുക. അത്തരത്തിൽ അടിയന്തരമായി ഒരു തീരുമാനം വി.സി കൈക്കൊണ്ടാൽ തുടർന്നു വരുന്ന സിൻഡിക്കറ്റ് യോഗത്തിൽ ഇതിന് അംഗീകാരം വേണം.
ഈ സാഹചര്യത്തിൽ കേരള സർവകലാശാലയിൽ ഭാരതാംബ ചിത്രവിവാദത്തിനു പിന്നാലെ രജിസ്ട്രാർ കെ.എസ്. അനിൽകുമാറിനെ വി സി ഡോ. മോഹനൻ കുന്നുമ്മേൽ കഴിഞ്ഞ ദിവസം സസ്പെൻഡ് ചെയ്ത നടപടി സിൻഡിക്കറ്റ് യോഗത്തിൽ തള്ളപ്പെടും.
ഇടതുപക്ഷത്തിന് ഭൂരിപക്ഷമുള്ള സിൻഡിക്കറ്റിൽ ഈ വിഷയം വരുന്നതിനു മുന്‍പേതന്നെ വൈസ് ചാൻസലർ സസ്പെൻഷൻ നടപടി പിൻവലിക്കുമോ എന്നതാണ് അറിയേണ്ടത്. സിൻഡിക്കറ്റ് യോഗത്തിനായി അംഗങ്ങൾ രേഖാമൂലം കത്തു നല്കി ക്കഴിഞ്ഞാൽ പിന്നീട് വൈസ് ചാൻസലർക്ക് സർവകലാശാലയുടെ നയപരമായ കാര്യങ്ങളിൽ നേരിട്ട് നടപടികൾ കൈക്കൊള്ളാൻ കഴിയുകയില്ല.
രജിസ്ട്രാറെ സസ്പെൻഡ് ചെയ്ത സാഹചര്യത്തിൽ അടിയന്തരമായി സിൻഡിക്കറ്റ് യോഗം വിളിക്കാൻ അംഗങ്ങൾ ആവശ്യപ്പെടും.
നോട്ടീസ് നല്കി ഏഴു ദിവസത്തിനുള്ളിൽ യോഗം വിളിക്കണമെന്നാണ് സർവകലാശാലാ ആക്ട് പറയുന്നത്. യോഗത്തിനു മുന്‍പായി സസ്പെൻഷൻ പിൻവലിച്ചില്ലെങ്കിൽ യോഗത്തിൽ ഈ പ്രശ്നം ഉന്നയിക്കപ്പെടുകയും വൈസ് ചാൻസലർക്ക് സിൻഡിക്കറ്റ് തീരുമാനം അംഗീകരിക്കേണ്ട സ്ഥിതിയും ഉണ്ടാകും.
സിൻഡിക്കറ്റിന്റെ ചെയർമാൻ വൈസ് ചാൻസലർ ആണെങ്കിലും ഭൂരിപക്ഷം അംഗങ്ങളും ഇടതു സഹയാത്രികരാണ്. ഭൂരിപക്ഷ അഭിപ്രായം അംഗീകരിക്കേണ്ട സ്ഥിതിയും ഉണ്ടാവുമെന്ന് സർവകലാശാലാ രംഗത്തെ വിദഗ്ധർ സൂചന നല്കുന്നു.
ഡാര്ക്ക്നെറ്റ്വഴി ലഹരി വ്യാപാരം: ദമ്പതിമാർ അറസ്റ്റില്‍
കൊച്ചി: ഡാര്‍ക്ക്നെറ്റ് വഴിയുള്ള ലഹരി ഇടപാടില്‍ ദമ്പതിമാരെ അറസ്റ്റ് ചെയ്തു. ഓസ്ട്രേലിയയിലേക്ക് ലഹരി കടത്തിയെന്ന കേസില്‍ റിസോര്‍ട്ട് ഉടമയായ ഡിയോള്‍, ഭാര്യ അഞ്ജു എന്നിവരെയാണ് നാര്‍കോട്ടിക് കണ്ട്രോള് ബ്യൂറോ (എന്‍സിബി) അറസ്റ്റ് ചെയ്തത്.
മൂവാറ്റുപുഴ സ്വദേശി എഡിസന്റെ ഡാര്‍ക്ക്നെറ്റ് വ്യാപാരവുമായി ബന്ധപ്പെട്ട അന്വേഷണത്തിലാണ് ഇവര്‍ കുടുങ്ങിയത്.
നേരത്തേ എഡിസണും സഹായിയായ അരുണ്‍ തോമസും പിടിയിലായിരുന്നു. ഇതോടെ ഡാര്‍ക്ക്നെറ്റ് വഴിയുള്ള ലഹരിവ്യാപാരവുമായി ബന്ധപ്പെട്ട് അറസ്റ്റിലായവരുടെ എണ്ണം നാലായി. ഇവരുടെ ലാപ്ടോപ് ഉള്‍പ്പെടെ ഇലക്ട്രോണിക് ഉപകരണങ്ങള്‍ സൈബര്‍ വിദഗ്ധര്‍ പരിശോധിച്ചുവരുകയാണ്.
ഇംഗ്ലണ്ടില്നിന്നുതന്നെയാണ് ദമ്പതിമാരും മയക്കുമരുന്ന് വാങ്ങിയതെന്നാണ് ലഭ്യമാകുന്ന വിവരം. പാഴ്സലുകളില്‍ എത്തിയിരുന്ന കെറ്റമിന്‍ ഉള്‍പ്പെടെയുള്ള ലഹരി ഓസ്ട്രേലിയയ്ക്ക് അയയ്ക്കും. എഡിസണും ഡിയോളും സുഹൃത്തുക്കളായിരുന്നു എന്നും സൂചനയുണ്ട്. രണ്ടു വര്‍ഷമായി മയക്കുമരുന്ന് ഇടപാട് നടത്തുന്നതായാണ് എന്‍സിബിക്ക് ലഭിച്ച വിവരം.
റിമാന്‍ഡിലുള്ള എഡിസണ്, സുഹൃത്ത് അരുണ്‍ തോമസ് എന്നിവരെ കസ്റ്റഡിയില്‍ വാങ്ങി വിശദമായി ചോദ്യം ചെയ്യാനുള്ള ഒരുക്കത്തിലാണ് എന്‍സിബി. കൂടുതല്‍ അറസ്റ്റ് ഉണ്ടായേക്കുമെന്നാണ് സൂചന.
വിഎസിന്റെ ആരോഗ്യനില ഗുരുതരമായി തുടരുന്നു
തിരുവനന്തപുരം: മുതിർന്ന സിപിഎം നേതാവും മുൻ മുഖ്യമന്ത്രിയുമായ വി.എസ്.അച്യുതാനന്ദന്റെ ആരോഗ്യനില ഗുരുതരമായി തുടരുന്നു.
ഇന്നലെ ഇറങ്ങിയ മെഡിക്കൽ ബുള്ളറ്റിനിൽ അദ്ദേഹം മരുന്നുകളോടു പ്രതികരിക്കുന്നുണ്ടെന്നാണ് അറിയിച്ചത്.
കഴിഞ്ഞ മാസം 23നാണു ഹൃദയാഘാതത്തെ തുടർന്നു വിഎസിനെ തിരുവനന്തപുരത്തെ എസ്യുടി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. സർക്കാർ നിയോഗിച്ച പ്രത്യേക മെഡിക്കൽ സംഘം എല്ലാ ദിവസവും അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതി വിലയിരുത്തുന്നുണ്ട്.
‘കെഎസ്ആര്‍ടിസി ജനങ്ങള്‍ക്കു വേണ്ടിയുള്ളതോ?
കൊച്ചി: പൊതുസ്ഥലങ്ങളില്‍ അനധികൃത ബോര്‍ഡുകളും ബാനറുകളും വിലക്കിയ ഉത്തരവുകള്‍ കെഎസ്ആര്‍ടിസി ഡിപ്പോകളില്‍ ലംഘിക്കപ്പെടുന്നുവെന്ന് ഹൈക്കോടതി. യാത്രക്കാര്‍ക്ക് തടസമുണ്ടാക്കുംവിധം കൊടിതോരണങ്ങളും ഫ്ളക്സുകളും ഡിപ്പോകളില്‍ നിറയുകയാണ്.
കെഎസ്ആര്‍ടിസി ജനങ്ങള്ക്കുവേണ്ടിയുള്ളതാണോ എന്ന് സംശയിക്കേണ്ട സ്ഥിതിയാണെന്നും ജസ്റ്റീസ് ദേവന് രാമചന്ദ്രന് വിമര്‍ശിച്ചു. ഡിപ്പോകളിലെ ബോര്‍ഡുകള്‍ നീക്കുന്നത് സംബന്ധിച്ച് സര്‍ക്കാര്‍ ഒരാഴ്ചയ്ക്കകം വിശദീകരണം നല്‍കണമെന്നും കോടതി നിര്‍ദേശിച്ചു.
കെഎസ്ആര്‍ടിസി ഡിപ്പോകളിലെ അനധികൃത ബോര്‍ഡുകളും മറ്റും സംബന്ധിച്ച കാര്യം അമിക്കസ്ക്യൂറിയാണ് കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തിയത്. എറണാകുളം, നിലമ്പൂര്‍, നെയ്യാറ്റിന്‍കര, കിളിമാനൂര്‍, കരുനാഗപ്പള്ളി, പുനലൂര്‍ ഡിപ്പോകളിലെ ചിത്രങ്ങളും റിപ്പോര്‍ട്ടിനൊപ്പം സമര്‍പ്പിച്ചു.
ശാസ്ത്രം എല്ലാത്തരം ഇരുട്ടുകളെയും അകറ്റാനുള്ള ആയുധം: മുഖ്യമന്ത്രി
കോട്ടയം: സയൻസ് സിറ്റി സമയബന്ധിതമായി പൂർണസജ്ജമാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഉന്നതവിദ്യാഭ്യാസ വകുപ്പിനു കീഴിലുള്ള കേരള സംസ്ഥാന ശാസ്ത്രസാങ്കേതിക മ്യൂസിയത്തിന്റെ ആഭിമുഖ്യത്തിൽ കോട്ടയം കുറവിലങ്ങാട് കോഴായിൽ സ്ഥാപിച്ച സയൻസ് സിറ്റിയുടെ ഒന്നാംഘട്ട ഉദ്ഘാടനം നിർവഹിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. എല്ലാത്തരം ഇരുട്ടുകളെയും അകറ്റാനുള്ള ആയുധമാണു ശാസ്ത്രം.
നവോത്ഥാന കാലത്തു ശാസ്ത്രത്തെ വാഴ്ത്തി സയൻസ് ദശകം എഴുതിയ ചരിത്രമാണു കേരളത്തിനുള്ളതെന്നും പറഞ്ഞ മുഖ്യമന്ത്രി സയൻസ് സിറ്റി യാഥാർഥ്യമാക്കുന്നതിൽ ജോസ് കെ. മാണി എംപിയുടെ ഇടപെടൽ എടുത്തുപറയേണ്ടതാണെന്നും കൂട്ടിചേർത്തു.
മന്ത്രി ഡോ. ആർ. ബിന്ദു അധ്യക്ഷത വഹിച്ചു. കേന്ദ്ര സാംസ്കാരിക മന്ത്രി ഗജേന്ദ്രസിംഗ് ശെഖാവത്ത്, മന്ത്രി വി.എൻ. വാസവൻ എന്നിവർ മുഖ്യാതിഥികളായി.
എംപിമാരായ ജോസ് കെ. മാണി, ഫ്രാൻസിസ് ജോർജ്, എംഎൽഎമാരായ മോൻസ് ജോസഫ്, സി.കെ. ആശ, നാഷണൽ കൗൺസിൽ ഓഫ് സയൻസ് മ്യൂസിയം ഡയറക്ടർ ജനറൽ എ.ഡി. ചൗധരി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഹേമലത പ്രേംസാഗർ, ഉഴവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രാജു ജോൺ ചിറ്റേത്ത് എന്നിവർ പ്രസംഗിച്ചു.
ഡിവൈഎഫ്ഐ-എസ്എഫ്ഐ രാജ്ഭവൻ മാർച്ച്: കേസെടുക്കാൻ നിർദേശിച്ച് ഗവർണറുടെ കത്ത്
തിരുവനന്തപുരം: ഡിവൈഎഫ്ഐയും എസ്എഫ്ഐയും കഴിഞ്ഞ ദിവസം രാത്രി രാജ്ഭവനിലേക്ക് നടത്തിയ പ്രതിഷേധത്തിനിടെ ഗുരുതര സുരക്ഷാവീഴ്ചയുണ്ടായ സംഭവത്തിൽ കേസെടുക്കാൻ നിർദേശിച്ച് സംസ്ഥാന പോലീസ് മേധാവി രവാഡ ചന്ദ്രശേഖറിന് ഗവർണർ ആർ.വി. അർലേക്കർ കത്തു നൽകി.
കേരള സർവകലാശാല രജിസ്ട്രാറുടെ സസ്പെൻഷനുമായി ബന്ധപ്പെട്ട് ഡിവൈഎഫ്ഐയും എസ്എഫ്ഐയും രാജ്ഭവനു നേർക്കു നടത്തിയ പ്രതിഷേധത്തിനിടെയാണ് സുരക്ഷാവീഴ്ചയുണ്ടായത്.
ഇക്കാര്യത്തിൽ അടിയന്തര അന്വേഷണം നടത്തി സുരക്ഷാവീഴ്ചയ്ക്ക് കാരണക്കാരായ പോലീസുകാരെയും പ്രതിഷേധക്കാരെയും കണ്ടെത്തി നടപടി സ്വീകരിക്കണം. സുരക്ഷാ വീഴ്ചയെക്കുറിച്ചു സംസ്ഥാന പോലീസ് മേധാവി വിശദീകരിക്കണം. നിയമ നടപടി ഉടൻ വേണമെന്നും ഗവർണർ നിർദേശിച്ചിട്ടുണ്ട്.