കാസർഗോഡ് തുളുനാടന്‍ അങ്കത്തട്ടില്‍ കടുത്ത മത്സരത്തിനായി കച്ചമുറുക്കി മൂന്നു മുന്നണികള്‍. കഴിഞ്ഞതവണ നേടിയ സ്വപ്നതുല്യമായ വിജയം ആവര്‍ത്തിക്കുമെന്നു മാത്രമല്ല, ഭൂരിപക്ഷം ഒരുലക്ഷം കടക്കുമെന്നാണ് യുഡിഎഫ് സ്ഥാനാര്‍ഥി രാജ്മോഹന്‍ ഉണ്ണിത്താന്റെ ആത്മവിശ്വാസം.
മണ്ഡലത്തില്‍ കഴിഞ്ഞ അഞ്ചുവര്‍ഷംകൊണ്ടു താന്‍ നേടിയെടുത്ത ജനസമ്മതിയും കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ജനവിരുദ്ധനയങ്ങളും വിലക്കയറ്റം, ക്ഷേമപെന്ഷന് മുടങ്ങല്‍ തുടങ്ങി ജനങ്ങളെ നേരിട്ടുബാധിക്കുന്ന പ്രശ്നങ്ങളും യുഡിഎഫ് വോട്ടായി മാറുമെന്ന് ഉണ്ണിത്താന് പറയുന്നു.
മഞ്ചേശ്വരം, കാസര്‍ഗോഡ്, ഉദുമ നിയോജക മണ്ഡലങ്ങളില്‍ വന്‍ ലീഡ് നേടി മറ്റു മണ്ഡലങ്ങളിലെ എല്‍ഡിഎഫ് ലീഡ് പരമാവധി കുറച്ച് വിജയം നേടാമെന്നാണു യുഡിഎഫ് കേന്ദ്രങ്ങള്‍ കണക്കുകൂട്ടുന്നത്. എന്‍ഡിഎ സ്ഥാനാര്‍ഥിയുടെ വിജയസാധ്യത ഏറെക്കുറെ അസാധ്യമായതിനാല്‍ കന്നട മേഖലയ്ക്കു പുറത്തുള്ള ബിജെപി വോട്ട് ബാങ്കിലും വിള്ളല്‍ വീഴ്ത്താന്‍ കഴിയുമെന്നു യുഡിഎഫ് പ്രതീക്ഷിക്കുന്നു.
പരമ്പരാഗത ഇടതുമണ്ഡലമെന്ന പേര് തിരികെപ്പിടിക്കാനായി രണ്ടുംകല്പ്പിച്ചൊരു പോരാട്ടത്തിനാണ് എല്‍ഡിഎഫ് ഒരുങ്ങുന്നത്. കഴിഞ്ഞതവണത്തെ കനത്ത തോല്‍വി മറക്കാന്‍ വന്‍ ഭൂരിപക്ഷത്തോടെയുള്ള ജയം അവര്‍ക്ക് അനിവാര്യമാണ്. എണ്ണയിട്ട യന്ത്രം പോലെ പ്രവര്‍ത്തിക്കുന്ന പാര്‍ട്ടി സംവിധാനത്തിന്റെ പിന്തുണയാണ് എല്‍ഡിഎഫ് സ്ഥാനാര്‍ഥി എം.വി. ബാലകൃഷ്ണന്റെ ഏറ്റവും വലിയ കരുത്ത്.
വിജയം ഉറപ്പാണെന്നും ഭൂരിപക്ഷം ഉയര്‍ത്താനുള്ള പ്രവര്‍ത്തനങ്ങളാണു തങ്ങള്‍ നടത്തിയതെന്നും എല്‍ഡിഎഫ് നേതൃത്വം പറയുന്നു. കാഞ്ഞങ്ങാട്, തൃക്കരിപ്പൂര്‍, പയ്യന്നൂര്‍, കല്യാശേരി തുടങ്ങിയ പരമ്പരാഗത ഇടതുമണ്ഡലങ്ങളില്‍ ഉജ്വലപ്രകടനം നടത്തുകയും കഴിഞ്ഞതവണ ഏറെ പിറകിലായിപ്പോയ ഉദുമയില്‍ ലീഡ് നേടിയും വിജയം ഉറപ്പാക്കുമെന്ന് ഇടതുകേന്ദ്രങ്ങള്‍ അവകാശപ്പെടുന്നു.
കണ്ണൂർ ഏഴു നിയമസഭാ മണ്ഡലങ്ങളിൽ രണ്ടെണ്ണം മാത്രം യുഡിഎഫിന്റേത്, ബാക്കിയെല്ലാം എൽഡിഎഫിന്റെ കുത്തക മണ്ഡലങ്ങൾ. ഇതാണ് കണ്ണൂർ ലോക്സഭാ മണ്ഡലം.
നിയമസഭയും തദ്ദേശവും ഭൂരിഭാഗവും ഇടത്തോട്ടാണ് ചായ്വെങ്കിലും ലോക്സഭ കൂടുതലായും വലത്തോട്ടാണ് ചായ്വ്. മുഖ്യമന്ത്രിയുടെയും കെപിസിസി അധ്യക്ഷന്റെയും മണ്ഡലമായതിനാൽ ഇക്കുറി വലിയ രാഷ്ട്രീയ പ്രചാരണമായിരുന്നു മണ്ഡലത്തിൽ അരങ്ങേറിയത്. ലോക്സഭാ തെരഞ്ഞെടുപ്പിൽ കേന്ദ്രസർക്കാരിനെതിരേയുള്ള വിഷയങ്ങളെക്കാളുപരി കണ്ണൂരിൽ ചർച്ചയായത് ബോംബ് രാഷ്ട്രീയവും കള്ളവോട്ടും സൈബർ ആക്രമണവുമൊക്കെയായിരുന്നു. ഇക്കാര്യങ്ങളെല്ലാം സംഭവിച്ചത് അയൽ മണ്ഡലങ്ങളിലായിരുന്നുവെങ്കിലും കണ്ണൂർ മണ്ഡലത്തിലാണു ചർച്ച ചെയ്യപ്പെട്ടത്.
ബോംബിൽ തുടങ്ങി കള്ളവോട്ടിൽ അവസാനിച്ചു കണ്ണൂരിലെ തെരഞ്ഞെടുപ്പ് വിഷയങ്ങൾ. തെരഞ്ഞെടുപ്പുകളിൽ കണ്ണൂരിൽ കള്ളവോട്ടുകൾ ചർച്ചയാകുന്നത് പുതുമയല്ല. ഇത്തവണ തെരഞ്ഞെടുപ്പിനു മുന്‍പേ ചർച്ചയായി എന്നതാണു ശ്രദ്ധേയം.
കാസർഗോഡ് ലോക്സഭാ മണ്ഡലത്തിലെ കല്യാശേരിയിലാണ് "വീട്ടിലെ വോട്ടി'ൽ സിപിഎം നേതാവ് കള്ളവോട്ട് ചെയ്തത്. പോളിംഗ് ഉദ്യോഗസ്ഥർ ഉൾപ്പെടെ നടപടി നേരിട്ട സംഭവം യുഡിഎഫ് പ്രചാരണമാക്കുന്നതിനിടയിലാണ് ബിഎൽഎയുടെ നേതൃത്വത്തിൽ വീട്ടിലെ വോട്ടിൽ കണ്ണൂരിൽ യുഡിഎഫ് ആൾമാറാട്ടം നടത്തി വോട്ട് ചെയ്തെന്ന പരാതിയുമായി എൽഡിഎഫ് രംഗത്തെത്തിയത്. ഇതിനെതിരേയും നടപടിയുണ്ടായി.
പാനൂരിൽ ബോംബ് നിർമാണത്തിനിടെ സിപിഎം പ്രവർത്തകൻ കൊല്ലപ്പെട്ട സംഭവം വടകര മണ്ഡലത്തിലാണെങ്കിലും കണ്ണൂരിലെ പ്രചാരണരംഗത്തെ ചൂടുപിടിപ്പിച്ചു. ബോംബ് നിർമാണവുമായി ബന്ധപ്പെട്ട് അറസ്റ്റിലായവർ സിപിഎം-ഡിവൈഎഫ്ഐ പ്രവർത്തകരായിരുന്നു.
വടകര വടകരയില്‍ ഇടതുപക്ഷവും യുഡിഎഫും വിജയപ്രതീക്ഷയില്‍. ഇഞ്ചോടിഞ്ചു പോരാട്ടം നടക്കുന്ന ഇവിടെ പ്രവചനം അസാധ്യമാണ്.
സിപിഎമ്മിന്റെ മുതിര്‍ന്ന നേതാവും മുന്‍ മന്ത്രിയുമായ കെ.കെ. ശൈലജയെ ഇടതുമുന്നണി വടകരയില്‍ സ്ഥാനാര്ഥിയാക്കിയതുതന്നെ ടീച്ചർക്കുള്ള അംഗീകാരത്തിന്റെ നിറവില്‍ ഈ മണ്ഡലം തിരിച്ചുപിടിക്കാനാണ്. അതേസമയം, മണ്ഡലം നിലനിര്‍ത്തുകയെന്ന ദൗത്യമാണ് യുഡിഎഫ് ഷാഫി പറമ്പിലിനെ ഏല്പ്പിട്ടുള്ളത്.കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയാണെങ്കിലും ഷാഫി പറമ്പിലിനെ യഥാര്‍ഥത്തില്‍ ഏറ്റെടുത്തിട്ടുള്ളത് മുസ്ലിം ലീഗാണ്. യുവതലമുറയില്‍ വലിയ തോതില്‍ ചലനം സൃഷ്ടിക്കാന്‍ ഷാഫിക്കു കഴിഞ്ഞിട്ടുണ്ട്.
മണ്ഡലത്തിൽ യുഡിഎഫിലെ ഐക്യവും ആര്‍എംപിയുടെ സ്വാധീനവും തെരഞ്ഞെടുപ്പില്‍ വലിയ തോതില്‍ സ്വാധീനം ചെലുത്തുമെന്നാണു വിലയിരുത്തൽ. ഒരു ദശാബ്ദത്തിനു മുന്‍പാണ് ടി.പി. ചന്ദ്രശേഖരനെ സിപിഎം പ്രവര്‍ത്തകര്‍ കൊലപ്പെടുത്തിയതെങ്കിലും അതിന്റെ അലയൊലി കെട്ടടങ്ങിയിട്ടില്ല.
അടുത്തകാലത്ത് ഈ കേസിലെ പ്രതികളുടെ ശിക്ഷ കോടതി ശരിവച്ചതും വെറുതെ വിട്ടയയ്ക്കപ്പെട്ടവര്ക്കു ശിക്ഷ നല്കിയതും സജീവ ചര്‍ച്ചയായിരുന്നു. പ്രചാരണത്തിന്റെ ആദ്യഘട്ടത്തില്‍ ഷാഫി പറമ്പില്‍ മുന്നേറ്റം കൈവരിച്ചതും പാനൂരില്‍ ബോംബ് നിര്‍മാണത്തിനിടെ സിപിഎം പ്രവര്ത്തകന് കൊല്ലപ്പെട്ടതും ഇടതുമുന്നണിക്കു തിരിച്ചടിയായിരുന്നു.
ഇതിനുശേഷമാണ് സൈബര്‍ ആക്രമണമെന്ന പരാതിയുമായി ഷാഫിക്കെതിരേ ശൈലജ ടീച്ചര്‍ രംഗത്തെത്തിയതും അതു സൈബര്‍ കേസുകളിലേക്കും അറസ്റ്റിലേക്കും കോടതി വ്യവഹാരത്തിലേക്കും നീങ്ങിയതും. വടകരയില്‍ മാത്രമല്ല സംസ്ഥാനതലത്തിലേക്ക് സൈബര്‍ ആക്രമണം ചര്‍ച്ചയായി ഉയര്‍ത്തിക്കൊണ്ടുവരാന്‍ സിപിഎമ്മിനു കഴിഞ്ഞു. അതേസമയം, ഭരണവിരുദ്ധ വികാരം ആളിക്കത്തിക്കാന്‍ യുഡിഎഫിനു കഴിഞ്ഞിട്ടുണ്ട്.
വയനാട് രാഹുൽ ഗാന്ധി മത്സരിക്കുന്ന വയനാട് മണ്ഡലം ഉറപ്പിച്ച് യുഡിഎഫ്. അട്ടിമറി നടക്കുമെന്ന് എൽഡിഎഫും കരുത്തുകാട്ടുമെന്ന് എൻഡിഎയും വ്യക്തമാക്കുന്നു. സിപിഐയിലെ ആനി രാജയാണ് എൽഡിഎഫിനുവേണ്ടി മത്സരിക്കുന്നത്. ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രനാണ് എൻഡിഎ സ്ഥാനാർഥി. 2019ലെ തെരഞ്ഞെടുപ്പിൽ 4,13,394 വോട്ട് ഭൂരിപക്ഷത്തിനായിരുന്നു രാഹുൽ ഗാന്ധിയുടെ വിജയം. ഇത്തവണ വയനാട് ലോക്സഭാ മണ്ഡലത്തിൽ 14,64,472 പേർക്കാണ് സമ്മതിദാനാവകാശം.
ഭൂരിപക്ഷം മെച്ചപ്പെടുത്താൻ രാഹുൽ ഗാന്ധിക്കു കഴിയുമെന്ന വിശ്വാസത്തിലാണ് മണ്ഡലത്തിലെ യുഡിഎഫ് നേതാക്കൾ. എന്നാൽ വയനാട് ചരിത്രം തിരുത്തുമെന്നും ആനി രാജ പാർലമെന്റിൽ എത്തുമെന്നുമാണ് എൽഡിഎഫ് മോഹം. രണ്ട് മാസത്തോളമാണ് ആനി രാജ മണ്ഡലത്തിൽ പ്രചാരണത്തിനു ചെലവഴിച്ചത്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ലഭിച്ചതിന്റെ ഇരട്ടിയിലധികം വോട്ടാണ് എൻഡിഎ ലക്ഷ്യമിടുന്നത്.
രാഹുൽ ഗാന്ധിയും ആനി രാജയും തമ്മിലാണ് മണ്ഡലത്തിൽ മുഖ്യ അങ്കം.രാഹുൽ ഗാന്ധിയുടെ വിജയത്തിൽ യുഡിഎഫ് നേതാക്കൾക്കും അണികൾക്കും ശങ്കയേതുമില്ല. വോട്ടർമാരിൽ ഇളക്കമുണ്ടാക്കാൻ ഇടതുപക്ഷത്തിനു കഴിഞ്ഞിട്ടില്ലെന്നു കോണ്‍ഗ്രസ്-ലീഗ് നേതാക്കൾ കരുതുന്നു.
രാഹുൽ ഗാന്ധിക്കെതിരായ എൽഡിഎഫ് പ്രചാരണങ്ങളെ അടിയേ വെട്ടിയെറിയാൻ കഴിഞ്ഞെന്നും അവർ പറയുന്നു. യുഡിഎഫ് അണികളും അനുഭാവികളും അല്ലാത്തവരുടെ വോട്ടും 2019ൽ കൈപ്പത്തി അടയാളത്തിലേക്ക് പ്രവഹിച്ചിരുന്നു. എൻഡിഎ സ്ഥാനാർഥിയായി കെ. സുരേന്ദ്രൻ മത്സരിക്കുന്നതു സാധ്യതയായാണ് ഇടതുപക്ഷം കാണുന്നത്.
കോഴിക്കോട് പോളിംഗ് ബൂത്തിലേക്ക് ഇന്നു സമ്മതിദായകര്‍ നടന്നുനീങ്ങുമ്പോള്‍ കോഴിക്കോട്ടെ ഇടതുമുന്നണിയുടെയും യുഡിഎഫിന്റെയും സ്ഥാനാര്‍ഥികള്‍ക്കു നെഞ്ചിടിപ്പേറുകയാണ്. ജനകീയനെന്ന ആത്മവിശ്വാസത്തിന്റെ കരുത്തിലാണു യുഡിഎഫ് സ്ഥാനാര്‍ഥി എം.കെ. രാഘവന്. അതേസമയം,പ്രതീക്ഷ നിലനിര്‍ത്തുകയാണ് ഇടതുമുന്നണി സ്ഥാനാര്‍ഥി എളമരം കരീം. കനത്ത മത്സരം നടന്ന കോഴിക്കോട്ട് യുഡിഎഫിനാണു മുന്‍തൂക്കമെന്നു കരുതുന്നവരാണ് ഏറെയും.
നാലാം തവണ ജനവിധി തേടുന്ന രാഘവന് ജനങ്ങള്‍ക്കിടയിലേക്ക് ഇറങ്ങിച്ചെന്നുള്ള പ്രവര്ത്തനശൈലിയാണു സ്വീകരിച്ചത്. വിവാഹവീടുകളിലും മരണവീടുകളിലും സ്ഥിര സാന്നിധ്യം. യുഡിഎഫിന്റെ സംഘടനാബലത്തിലല്ല രാഘവന് ഇതുവരെ ജയിച്ചുവന്നിട്ടുള്ളത് എന്നതു ചരിത്രം. അതിന്റെ മുഖ്യ ഘടകം ജനകീയതയാണ്. ഇത്തവണയും രാഘവന് കാത്തിരിക്കുന്നത് ജനകീയത വോട്ടായി മാറുമെന്നാണ്.
മുതിര്‍ന്ന ട്രേഡ് യൂണിയന് നേതാവിന്റെ തലയെടുപ്പാണ് എളമരം കരീമിന്റെ മുതല്‍ക്കൂട്ട്. രാജ്യസഭാംഗമെന്ന നിലയില്‍ നടത്തിയ തന്റെ പ്രവര്‍ത്തനങ്ങളാണ് വോട്ടര്‍മാര്‍ക്കു മുന്നിലേക്ക് അദ്ദേഹം ചര്‍ച്ചയ്ക്കായി ഉയര്‍ത്തിവിട്ടത്. വോട്ടിന്റെ എണ്ണം വര്‍ധിപ്പിക്കുകയെന്ന ലക്ഷ്യമാണ് എന്‍ഡിഎ സ്ഥാനാര്‍ഥി എം.ടി. രമേശിന്റെത്.
കോഴിക്കോട് മെഡിക്കല്‍ കോളജിലടക്കം കേന്ദ്രപദ്ധതികള്‍ നടപ്പാക്കിയതിന്റെ ക്രെഡിറ്റാണ് എം.കെ. രാഘവന് ഉയര്‍ത്തിക്കാട്ടുന്നത്. സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും മുഖ്യമന്ത്രി പിണറായി വിജയനുമടക്കമുള്ള നേതാക്കളെ അണിനിരത്തിയാണ് ഇടതുപക്ഷം പ്രചാരണം കൊഴുപ്പിച്ചത്.
മലപ്പുറം തെരഞ്ഞെടുപ്പിന്റെ നീണ്ടനാളത്തെ പ്രചാരണം അവസാനിപ്പിച്ചപ്പോള്‍ മലപ്പുറം മണ്ഡലത്തില്‍ സ്ഥാനാര്‍ഥികളും അണികളും ആത്മവിശ്വാസത്തില്‍. ഇക്കുറി ഏറ്റവും വലിയ ഭൂരിപക്ഷം നേടുമെന്നുയുഡിഎഫ് അക്കമിട്ടു പറയുമ്പോള്‍ യുഡിഎഫിനു ഷോക്ക് ട്രീറ്റ്മെന്റ് നല്കുമെന്നു എല്‍ഡിഎഫും മികച്ച ജയം നേടുമെന്നു എന്‍ഡിഎയും വാദമുയര്‍ത്തുന്നു.
മലപ്പുറത്തെ ഇളക്കിമറിച്ച പ്രചാരണമാണ് മുന്നണികള്‍ കാഴ്ചവച്ചത്. അതുകൊണ്ടുതന്നെ ആത്മവിശ്വാസത്തിനു ഒട്ടുംകുറവല്ല.യുഡിഎഫിനായി മുസ്ലിം ലീഗ് അഖിലേന്ത്യാ ഓര്‍ഗൈനസിംഗ് സെക്രട്ടറി ഇ.ടി. മുഹമ്മദ് ബഷീറും എല്‍ഡിഎഫിനായി ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റു സിപിഎം കോഴിക്കോട് ജില്ലാ കമ്മിറ്റിയംഗവുമായ വി. വസീഫും എന്‍ഡിഎക്കായി കാലിക്കട്ട് സര്‍വകലാശാലാ മുന്‍ വൈസ് ചാന്‍സലര്‍ ഡോ. എം. അബ്ദുസലാമുമാണ് സ്ഥാനാര്‍ഥികള്‍. രണ്ടു ഉപതെരഞ്ഞെടുപ്പുകള്‍ ഉള്‍പ്പെടെ, മലപ്പുറം മണ്ഡലത്തില്‍ 2009 മുതല്‍ ലോക്സഭയിലേക്കു നടന്ന ആറു തെരഞ്ഞെടുപ്പുകളിലും ലക്ഷത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷംയുഡിഎഫിനുണ്ട്. എന്നാല്‍, ഇതേ മണ്ഡലത്തില്‍ പഴയ മുഖമായ മഞ്ചേരിയില്‍ 2004ല്‍ ഉണ്ടായ രാഷ്ട്രീയ അട്ടിമറിയിലാണ് എല്‍ഡിഎഫ് പ്രതീക്ഷ നിലനിര്‍ത്തുന്നത്.
സിപിഎമ്മിലെ ടി.കെ. ഹംസ അന്നു നേടിയ ഞെട്ടിപ്പിക്കുന്ന വിജയത്തിന്റെ ഇരുപതാം വര്‍ഷികമാണ് ഇത്തവണയെന്നു എല്‍ഡിഎഫ് ഉറക്കെ പറയുന്നു. മലപ്പുറം മണ്ഡലത്തില്‍ 2021ല്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് ഒരുലക്ഷത്തോളം വോട്ടുകള്‍ വര്‍ധിപ്പിച്ചതും യുഡിഎഫിന്റെ ഭൂരിപക്ഷം 1.14 ലക്ഷമായി കുറച്ചതുമാണ് അവര്‍ സാധ്യതയായി കാണുന്നത്.
പൊന്നാനി ശക്തമായ പോരാട്ടംകൊണ്ടു ശ്രദ്ധേയമായ പൊന്നാനി ലോക്സഭാ മണ്ഡലത്തിൽ ഇരു മുന്നണികളും പ്രതീക്ഷയോടെയാണ് ഇന്നു പോളിംഗ് ബൂത്തിലേക്കു പോകുന്നത്. കോട്ട നിലനിര്‍ത്തുകയെന്നതാണ് യുഡിഎഫ് സ്ഥാനാര്‍ഥി എം.പി. അബ്ദുസമദ് സമദാനിയും മുസ്ലിം ലീഗും ലക്ഷ്യം വയ്ക്കുന്നത്.
എന്നാല്‍ എന്തുവിലകൊടുത്തും പൊന്നാനി പിടിക്കുകയെന്നതാണ് മുസ്ലിം ലീഗ് മുന്‍ നേതാവുകൂടിയായ എല്‍ഡിഎഫ് സ്ഥാനാര്‍ഥി കെ.എസ്. ഹംസയുടെയും സിപിഎമ്മിന്റെയും ലക്ഷ്യം. മുസ്ലിം ലീഗ് സ്ഥാനാര്‍ഥികള്‍ക്കു ലക്ഷത്തിനു മുകളില്‍ ഭൂരിപക്ഷം നല്കിയ ചരിത്രമുള്ള മണ്ഡലമാണിത്. എന്നാല്‍ ഏതാനും വര്‍ഷങ്ങളായി സിപിഎം രാഷ്ട്രീയ പരീക്ഷണങ്ങള്‍ക്കു വേദിയാക്കുന്ന മണ്ഡലവുമാണിത്.
തിരൂരങ്ങാടി, കോട്ടക്കല്‍, താനൂര്‍, തിരൂര്‍, തവനൂര്‍, പൊന്നാനി, തൃത്താല എന്നീ ഏഴ് നിയോജക മണ്ഡലങ്ങളില്‍ നാലിടത്ത് സിപിഎമ്മിനും മൂന്നിടത്ത് മുസ്ലിംലീഗിനുമാണ് നിയമസഭാംഗങ്ങള്‍. എന്നാല്‍ ലോക്സഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫിനോടൊപ്പം നില്‍ക്കുന്നതാണ് പൊന്നാനിയുടെ ചരിത്രം.
ഇത്തവണ മത്സരം കടുക്കുമ്പോള്‍ മുസ്ലിം സംഘടനകളുടെ വോട്ടും അടിയൊഴുക്കുകളും പൊന്നാനിയില്‍ ഏറെ നിര്‍ണായകമാണ്. ബിജെപിക്കായി അഡ്വ.നിവേദിത സുബ്രഹ്മണ്യനാണ് മല്‍സരരംഗത്തുള്ളത്. കഴിഞ്ഞ തവണ ബിജെപി സ്ഥാനാര്‍ഥിയായിരുന്ന വി.ടി.രമക്ക് 1.10 ലക്ഷം വോട്ടുകളാണ് ലഭിച്ചത്.
പൊന്നാനിയിലും തെരഞ്ഞെടുപ്പിലെ പ്രധാന വിഷയം കേന്ദ്രസര്‍ക്കാര്‍ നിലപാടുകളും സംസ്ഥാന ഭരണവുമായിരുന്നു.
പാലക്കാട് പാലക്കാട് മണ്ഡലം ഇത്തവണ കണക്കുകൂട്ടലുകള്‍ക്കും അപ്പുറമാണെന്നു പൊതുവേ വിലയിരുത്തുമ്പോഴും വിജയം തങ്ങള്‍ക്കൊപ്പമെന്നു മൂന്നു മുന്നണികളും ഒരുപോലെ അവകാശപ്പെടുന്നു. ഇതുതന്നെയാണ് മണ്ഡലത്തെ കൂടുതല്‍ ശ്രദ്ധേയമാക്കുന്നത്. പ്രചാരണമികവ് വോട്ടാകുമെന്നും വിജയം ഒപ്പം നില്‍ക്കുമെന്നും വിലയിരുത്തുകയാണു മൂന്നു മുന്നണി ക്യാമ്പുകളും.
പരമാവധി വോട്ടര്‍മാരെ നേരിട്ടുകാണാന്‍ ശ്രമിച്ചെന്നു മൂന്നു ക്യാമ്പുകളും അവകാശപ്പെടുന്നു. വാശിയേറിയ പോരാട്ടമാണ് ഇത്തവണയെന്നു മൂന്നു ക്യാമ്പുകളും പറയുമ്പോള്‍ ഇനിയെല്ലാം വോട്ടര്‍മാരുടെ കൈകകളിലാണ്.
ന്യൂനപക്ഷ വോട്ടര്‍മാരുടെ അടിയുറച്ച പിന്തുണയുണ്ടെന്നും മോദി - പിണറായി വിരുദ്ധ തരംഗം സംസ്ഥാനത്തൊട്ടാകെ എന്നതുപോലെ മണ്ഡലത്തിലും അലയടിക്കുമെന്നു യുഡിഎഫ് ക്യാമ്പ് വിലയിരുത്തുന്നു. എംപിയെന്ന നിലയില്‍ മണ്ഡലത്തില്‍ നടപ്പാക്കിയ കാര്യങ്ങള്‍ എണ്ണിപ്പറഞ്ഞായിരുന്നു യുഡിഎഫ് സ്ഥാനാര്‍ഥി വി.കെ. ശ്രീകണ്ഠന്റെ പര്യടനം.
പാർട്ടിക്കു നല്ല വേരോട്ടമുള്ള മണ്ണ് തിരിച്ചുപിടിക്കാന്‍ പോളിറ്റ് ബ്യൂറോ മെംബര്‍ എ. വിജയരാഘവന് തന്നെ രംഗത്തെത്തിയതോടെ മികച്ച ആവേശത്തിലായിരുന്നു എല്‍ഡിഎഫ് ക്യാമ്പ്. പ്രചാരണത്തിലുടനീളം ഇതു പ്രകടവുമായിരുന്നു. മോദിവിരുദ്ധതയും പാര്‍ലമെന്റില്‍ ഇടതുശബ്ദത്തിന്റെ ആവശ്യകതയും ചൂണ്ടിക്കാട്ടിയുള്ള പ്രചാരണം ജനങ്ങളിലെത്തിക്കാനായെന്നു എല്‍ഡിഎഫ് ക്യാമ്പ് പൂര്‍ണമായി വിശ്വസിക്കുന്നു.
ആലത്തൂർ പ്രചാരണത്തില്‍ ഒപ്പത്തിനൊപ്പമെങ്കിലും സംവരണമണ്ഡലത്തില്‍ മേല്‍ക്കൈ അവകാശവാദവുമായി യുഡിഎഫ്, എല്‍ഡിഎഫ് മുന്നണികള്‍. മോദി-പിണറായി വിരുദ്ധതരംഗം അലയടിക്കുമെന്ന് ഉറപ്പിക്കുമ്പോള്‍ തുടര്‍വിജയം ഒപ്പം നില്‍ക്കുമെന്നാണു യുഡിഎഫ് കണക്കുകൂട്ടല്‍.
കേന്ദ്ര-സംസ്ഥാന ഭരണങ്ങൾക്കെതിരായ വികാരം പ്രചാരണത്തുടക്കംമുതല് ദൃശ്യമായിരുന്നെന്നു യുഡിഎഫ് സ്ഥാനാര്‍ഥി രമ്യ ഹരിദാസിന്റെ ക്യാമ്പ് വിലയിരുത്തുന്നു. വോട്ടിംഗ് ശതമാനം കൂടുമെന്നും സ്ത്രീ, യുവജന വോട്ടര്‍മാര്‍ ഇത്തവണ ഒപ്പമുണ്ടാകുമെന്നും യുഡിഎഫ് കണ്ണുംപൂട്ടി പ്രതീക്ഷിക്കുന്നു.
തങ്ങൾക്കു വേരോട്ടമുള്ള മണ്ണില്‍ സീറ്റ് തിരികെപ്പിടിക്കാൻ പഴുതടച്ച പ്രചാരണമായിരുന്നു എല്‍ഡിഎഫ് നടത്തിയത്. ഇതു ഫലം കണ്ടെന്നുതന്നെയാണ് അവരുടെ വിലയിരുത്തല്‍. സംസ്ഥാന മന്ത്രിയും സിപിഎം കേന്ദ്ര കമ്മിറ്റിയംഗവുമായ കെ. രാധാകൃഷ്ണന്റെ ഇമേജില്‍ ഊന്നിത്തന്നെയായിരുന്നു പ്രചാരണം.
മോദിവിരുദ്ധ തരംഗം എല്‍ഡിഎഫിനു ഗുണംചെയ്യുമെന്നും ക്യാമ്പ് വിലയിരുത്തുന്നു. പിണറായിവിരുദ്ധത എന്നൊരു വികാരമില്ലെന്നും ഇവര്‍ പറയുന്നു. മണ്ഡലത്തിലെ വോട്ടര്‍മാരുടെ പരിപൂര്‍ണ പിന്തുണ ഇത്തവണയുണ്ടാകുമെന്നും സീറ്റ് തിരികെ പിടിക്കുമെന്നും എല്‍ഡിഎഫ് ഉറപ്പിക്കുന്നു. പ്രസ്റ്റീജ് മണ്ഡലമല്ലെങ്കിലും എന്‍ഡിഎ ക്യാമ്പ് വിജയപ്രതീക്ഷ തള്ളിക്കളയുന്നില്ല. മികച്ച സ്ഥാനാര്‍ഥിയെ രംഗത്തിറക്കി മോദിയുടെ ഗാരന്റി പ്രചാരണം മണ്ഡലത്തില്‍ അങ്ങോളമിങ്ങോളമെത്തിക്കാനായി.
തൃശൂർ മൂന്നു മുന്നണികളും ഇഞ്ചോടിഞ്ച് മത്സരിക്കുന്ന തൃശൂർ ലോക്സഭാ മണ്ഡലത്തിൽ അടിയൊഴുക്കുകൾ നിർണായകമാകും. അവസാന ദിവസങ്ങളിൽ പ്രചാരണവിഷയങ്ങൾ മാറിമറിഞ്ഞത് കാര്യങ്ങൾ കുറേക്കൂടി പ്രവചനാതീതമാക്കി. കരുവന്നൂർ ബാങ്ക് തട്ടിപ്പിൽ തുടങ്ങി തൃശൂർ പൂരം പ്രതിസന്ധിവരെ മുന്നണികൾ ചർച്ചയാക്കി.
പ്രധാനമന്ത്രി നരേന്ദ്ര മോദിയും പ്രിയങ്ക ഗാന്ധിയുമടക്കം മുന്നണികളുടെ ദേശീയനേതാക്കൾ പ്രചാരണത്തിനിറങ്ങി. യുഡിഎഫിനുവേണ്ടി കെ. മുരളീധരനും എൽഡിഎഫിനായി വി.എസ്. സുനിൽകുമാറും എൻഡിഎ സ്ഥാനാർഥിയായി സുരേഷ് ഗോപിയും തൃശൂർ ലോക്സഭാ മണ്ഡലത്തിന്റെ പരിധിയിൽ വരുന്ന ഏഴ് നിയമസഭാ മണ്ഡലങ്ങളിലും പര്യടനങ്ങൾ പൂർത്തിയാക്കിയെങ്കിലും കുടമാറ്റത്തേക്കാൾ ആകാംക്ഷയാണ് ഫലപ്രഖ്യാപനംവരെയുള്ള കാത്തിരിപ്പിന്.
1952 മുതൽ 2019 വരെ എൽഡിഎഫ് സ്ഥാനാർഥികൾ പത്തുവട്ടവും യുഡിഎഫ് സ്ഥാനാർഥികൾ ഏഴുവട്ടവും വിജയിച്ചു. 20-24 ശതമാനം വരെ ക്രിസ്ത്യൻ വോട്ടുകളും 14-17 ശതമാനം മുസ്ലിം വോട്ടുകളുമുള്ള മണ്ഡലത്തിൽ ന്യൂനപക്ഷത്തിന്റെ പിന്തുണ നിർണായകമാണ്. കച്ചവടത്തിനും സംരംഭകത്വത്തിനും ഏറെ പ്രാധാന്യം നൽകുന്ന തൃശൂർ മണ്ഡലത്തിന്റെ ആവശ്യങ്ങൾ മറ്റിടങ്ങളിൽനിന്നു വ്യത്യസ്തമാണ്.
വസ്ത്രവ്യാപാരം, സ്വർണം, ചിട്ടി എന്നിവയടക്കം ഇന്ത്യയിലെന്പാടും വേരുറപ്പിച്ചവയടക്കം നിരവധി വൻകിട-ചെറുകിട സ്ഥാപനങ്ങൾ തൃശൂരിൽനിന്നാണ്. സന്പന്ന-മധ്യവർത്തി കുടുംബങ്ങൾ ധാരാളമുള്ള ഇവിടെ അടിസ്ഥാനവികസനത്തിനപ്പുറം കൂടുതൽ മെച്ചപ്പെട്ട സൗകര്യങ്ങളും സ്ഥാനാർഥികളുടെ വാഗ്ദാനപ്പട്ടികയിൽ ഇടംപിടിച്ചു. കടലും കാടും അതിരിടുന്ന മണ്ഡലത്തിൽ കാർഷിക-വന്യജീവിപ്രശ്നങ്ങളും തീരദേശത്തെ പ്രതിസന്ധികളും വോട്ടിനെ സ്വാധീനിക്കും.
ചാലക്കുടി വലതു ചായ്വുള്ളതും അതേസമയം, ഇടത്തോട്ടു മറിയാന്‍ മടിയില്ലാത്തതുമായ ചാലക്കുടി മണ്ഡലത്തില്‍ ഇക്കുറി അടിയൊഴുക്കുകളാണ് ഫലം നിര്‍ണയിക്കുക. ചതുഷ്കോണ മത്സരം നടക്കുന്ന മണ്ഡലത്തില്‍ കന്നിമത്സരത്തിനിറങ്ങിയ ട്വന്റി 20 സമാഹരിക്കുന്ന വോട്ടുകള്‍ നിർണായകം.
വലതുസ്വഭാവമുള്ള മണ്ഡലത്തില്‍ മുന്‍ വിദ്യാഭ്യാസമന്ത്രി പ്രഫ. സി. രവീന്ദ്രനാഥിലൂടെ അട്ടിമറിവിജയമാണ് ഇടതുമുന്നണി പ്രതീക്ഷിക്കുന്നത്. അതേസമയം സിറ്റിംഗ് എംപിയും പ്രമുഖ കോണ്‍ഗ്രസ് നേതാവുമായ ബെന്നി ബെഹനാന് മണ്ഡലം നിലനിര്‍ത്തുമെന്നാണു കോണ്‍ഗ്രസിന്റെ ആത്മവിശ്വാസം. അട്ടിമറിജയം തേടി ട്വന്റി 20 സ്ഥാനാർഥി അഡ്വ. ചാർളി പോൾ പ്രചാരണരംഗത്ത് നല്ല മുന്നേറ്റമാണു നടത്തിയത്.
മുകുന്ദപുരത്തിൽനിന്ന് മണ്ഡലം പുനര്‍നിര്‍ണയത്തോടെ ചാലക്കുടിയായി മാറിയ മണ്ഡലത്തില്‍ നടന്ന മൂന്നു തെരെഞ്ഞെടുപ്പുകളിൽ രണ്ടുതവണ യുഡിഎഫും ഒരു തവണ ഇടതുമുന്നണിയുമായിരുന്നു ജയിച്ചുകയറിയത്. കഴിഞ്ഞ തെരെഞ്ഞെടുപ്പില്‍ മത്സരരംഗത്തില്ലാതിരുന്ന ട്വന്റി 20 യുടെ വരവ് ഇടത്, വലത് മുന്നണികളെ സാരമായി ബാധിക്കുമെന്നാണു വിലയിരുത്തല്‍. എന്നാല്‍, ട്വന്റി 20യുടെ വോട്ടുകള്‍ കോണ്‍ഗ്രസിനാണു തിരിച്ചടിയാകുകയെന്ന് ഇടതുമുന്നണി പറയുന്നു.
മണ്ഡലത്തിലെ അടിയൊഴുക്കുകളും സ്ഥാനാര്‍ഥിയുടെ പ്രതിച്ഛായയും തങ്ങള്‍ക്ക് അനുകൂലമാണെന്ന് ഇടതുമുന്നണി കണക്കുകൂട്ടുന്നു. എന്നാല്‍ കഴിഞ്ഞ അഞ്ചു വര്‍ഷത്തെ മണ്ഡലത്തിലെ വികസനപ്രവര്‍ത്തനങ്ങള്‍ ട്വന്റി 20യെയും ഇടതുമുന്നണിയെയും പിന്നിലാക്കാന്‍ പോന്നതാണെന്നാണ് കോണ്‍ഗ്രസ് വാദം.അതേസമയം, മോദി പ്രഭാവത്തില്‍ വോട്ട് വിഹിതം വര്‍ധിപ്പിക്കാനാകുമെന്ന പ്രതീക്ഷയിലാണ് എന്‍ഡിഎ ക്യാമ്പ്.
2019 ൽ യുഡിഎഫ് 47.8 ശതമാനവും എൽഡിഎഫ് 34.45 ശതമാനവും ബിജെപി 15.6 ശതമാനവും വോട്ടുകൾ നേടി.
എറണാകുളം അധികമാരും അദ്ഭുതങ്ങൾ പ്രതീക്ഷിക്കുന്നില്ലെന്നതാണ് എറണാകുളത്തിന്റെ തെരഞ്ഞെടുപ്പുമുഖത്തെ അന്തിമ ചിത്രം. ഹൈബി ഈഡൻ സീറ്റ് നിലനിർത്തുമെന്ന് ഉറപ്പിക്കുന്ന യുഡിഎഫ്, റിക്കാർഡ് ഭൂരിപക്ഷംകൂടി അവകാശപ്പെടുന്നുണ്ട്.
അട്ടിമറിജയം തേടി വനിതാ സ്ഥാനാർഥിയെ കളത്തിലിറക്കിയ എൽഡിഎഫ് ശക്തമായ പ്രചാരണമാണു മണ്ഡലത്തിലെങ്ങും നടത്തിയത്. ഉറച്ച യുഡിഎഫ് കോട്ടയെങ്കിലും ഇടയ്ക്ക് അതിൽ വിള്ളൽ വീഴ്ത്തിയതിന്റെ ചരിത്രം കൂടിയുള്ള എറണാകുളത്ത് കെ.ജെ. ഷൈൻ വിജയം നേടുമെന്നാണ് എൽഡിഎഫിന്റെ അവകാശവാദം. ഡോ.കെ.എസ്. രാധാകൃഷ്ണനിലൂടെ വോട്ടുവിഹിതം ഉയര്‍ത്താനുള്ള ദൗത്യം വിജയിക്കുമെന്ന് എന്‍ഡിഎ കണക്കുകൂട്ടുന്നു. ട്വന്റി 20 സ്ഥാനാർഥി അഡ്വ. ആന്റണി ജൂഡി ഉൾപ്പെടെ എറണാകുളത്ത് ജനവിധി തേടുന്നത് പത്തു സ്ഥാനാര്‍ഥികളാണ്.
കഴിഞ്ഞ രണ്ടു തവണയും യുഡിഎഫ് ഭൂരിപക്ഷം ഉയർത്തിയതാണു ചരിത്രം. 2014ൽ കെ.വി. തോമസ് നേടിയ 87,047 വോട്ടുകളുടെ ഭൂരിപക്ഷം, 2019ല്‍ ഹൈബി കളത്തിലിറങ്ങിയപ്പോൾ 1,69,153 ലേക്ക് ഉയർന്നു. യുഡിഎഫ് 4,91,263, എൽഡിഎഫ് 3,22,110, എൻഡിഎ 1,37,749 എന്നതായിരുന്നു കഴിഞ്ഞ തവണത്തെ വോട്ടുനില.
സിറ്റിംഗ് എംപിയുടെ മികച്ച പ്രകടനവും സർക്കാർ, കോർപറേഷൻ ഭരണ വിരുദ്ധവികാരവും ചേരുന്പോൾ ഭൂരിപക്ഷം കുതിച്ചുയരുമെന്ന് കണക്കു നിരത്തി പറയുകയാണ് യുഡിഎഫ് കേന്ദ്രങ്ങൾ. എന്നാൽ എറണാകുളം ഇക്കുറി മാറി ചിന്തിക്കുമെന്നാണ് എൽഡിഎഫ് പറയുന്നത്. വനിതാവോട്ടർമാരാണ് എറണാകുളത്ത് കൂടുതൽ. ആകെയുള്ള 13,24,047 ൽ 6,83,370 പേർ വനിതകളാണ്. പുരുഷന്മാരുടെ എണ്ണം 6,40,662. ഭിന്നലിംഗക്കാർ 15 പേരും വോട്ടർമാരായുണ്ട്. 77.64 ശതമാനമായിരുന്നു 2019ൽ എറണാകുളത്തെ പോളിംഗ്.
ഇടുക്കി വേനല്‍ച്ചൂടില്‍ പൊടിപൊടിച്ചുള്ള പ്രചാരണത്തിനു സമാപ്തികുറിച്ച് സമ്മദിദായകര്‍ ഇന്നു പോളിംഗ് ബൂത്തിലേക്കു നീങ്ങുമ്പോള്‍ മണ്ഡലത്തിന്റെ മുക്കിലും മൂലയിലും സംസാരവിഷയം ഒന്നുമാത്രം; ഇടുക്കിയില്‍ ആരു കപ്പടിക്കും? മൂന്നുമുന്നണികളും വിജയ പ്രതീക്ഷയിലാണ്.
നിശബ്ദപ്രചാരണദിനമായ ഇന്നലെയും വോട്ടര്‍മാരെ നേരില്‍ക്കണ്ട് വോട്ട് ഉറപ്പിക്കാനുള്ള ശ്രമത്തിലാണു സ്ഥാനാര്‍ഥികളും പ്രവര്‍ത്തകരും. യുഡിഎഫിന്റെ ഉറച്ച കോട്ടയെന്നാണ് ഇടുക്കി ലോക്സഭാ മണ്ഡലം നേരത്തേ അറിയപ്പെട്ടിരുന്നതെങ്കിലും ഒടുവില്‍ നടന്ന തെരഞ്ഞെടുപ്പു ഫലങ്ങള്‍ ഈ വാദത്തിന്റെ മുനയൊടിക്കുന്നതായിരുന്നു.
വിദൂരഗ്രാമമായ സംസ്ഥാനത്തെ ആദ്യത്തെ ആദിവാസി പഞ്ചായത്തായ ഇടമലക്കുടിയില്‍ വരെ സ്ഥാനാര്‍ഥികളെത്തി വോട്ടുതേടി. മണ്ഡലത്തിലെ പൊതുവികസനം, ഭൂ പ്രശ്നങ്ങള്‍, കേന്ദ്രസര്‍ക്കാരിന്റെ ന്യൂനപക്ഷവിരുദ്ധത, നിര്‍മാണ നിരോധനം, എംപിയായിരിക്കേ മണ്ഡലത്തില്‍ നടപ്പാക്കിയ വികസന പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവ ഉയര്‍ത്തിക്കാട്ടിയായിരുന്നു ഡീന്‍ കുര്യാക്കോസിന്റെ പ്രചാരണം. എന്നാല്‍, ഭൂപരിഷ്കരണ ചട്ടഭേദഗതി, എല്‍ഡിഎഫ് സര്‍ക്കാരിന്റെ ഭരണനേട്ടം, മുന്‍ എംപിയെന്ന നിലയില്‍ ദേശീയപാതകളുടെ നിര്‍മാണമടക്കം ജോയ്സ് ജോര്‍ജ് മണ്ഡലത്തില്‍ നടപ്പാക്കിയ വികസനം തുടങ്ങിയവയായിരുന്നു എല്‍ഡിഎഫ് പ്രചാരണത്തിന്റെ കുന്തമുന.
എന്‍ഡിഎ സ്ഥാനാര്‍ഥി സംഗീത വിശ്വനാഥനാകട്ടെ, മോദിപ്രഭാവം വോട്ടാക്കിമാറ്റാനുള്ള ശ്രമമാണു നടത്തിയത്. മോദിഭരണത്തില്‍ രാജ്യത്തുണ്ടായ വികസനമുന്നേറ്റമാണ് പ്രചാരണത്തില്‍ കൂടുതലായി ഇവർ ഉയര്‍ത്തിയത്.
കോട്ടയം കോട്ടയം ലോക്സഭാ മണ്ഡലത്തിലെ 12.33 ലക്ഷം വോട്ടര്‍മാര്‍ ഇന്നു വിധിയെഴുതും. മൂന്നു മുന്നണികള്‍ക്കും വിജയം അവകാശപ്പെടാന്‍ ന്യായവാദങ്ങള്‍ പലതുണ്ട്. കലാശക്കൊട്ടിനുശേഷമുള്ള കൂട്ടിക്കിഴിക്കലിലും മൂന്നു മുന്നണികളും സ്ഥാനാര്‍ഥികള്‍ മികച്ച ഭൂരിപക്ഷം കണക്കെഴുതി കൂട്ടി ഉറപ്പിച്ചിരിക്കുന്നു.
ഫ്രാന്‍സിസ് ജോര്‍ജ് (യുഡിഎഫ്), തോമസ് ചാഴികാടന് (എല്‍ഡിഎഫ്), തുഷാര്‍ വെള്ളാപ്പള്ളി (എന്‍ഡിഎ) എന്നിവര്‍ ഇന്നലെയും പാര്‍ട്ടിയിലെ മുന്‍നിര നേതാക്കള്‍ക്കൊപ്പം വോട്ടുഗതിയുടെ അവലോകനത്തിലായിരുന്നു. ബൂത്ത് അടിസ്ഥാനത്തില്‍ സമുദായക്കണക്കെടുത്തും മുന്‍ തെരഞ്ഞെടുപ്പുകളുടെ വോട്ടുനില നോക്കിയും നിലവിലെ സാഹചര്യങ്ങള്‍ അപഗ്രഥിച്ചും ചര്‍ച്ചകള്‍ നടന്നു.
ബൂത്ത് കമ്മിറ്റികള്‍ തയാറാക്കിയ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍, ഉറപ്പുള്ളതും മറിയാവുന്നതും തിരിച്ചുപിടിക്കാവുന്നതുമായ വോട്ടര്മാരെക്കുറിച്ചു പ്രാദേശിക വിലയിരുത്തലുണ്ട്. ആട്ടമുള്ള വോട്ടുകള്‍ ഉറപ്പിച്ചുനിറുത്താന്‍ അറ്റകൈ വീടുകയറ്റവും അഭ്യര്‍ഥനയും ഇന്നലെ വൈകുന്നേരത്തോടെ പൂര്‍ത്തിയാക്കി.
ഭരണവിരുദ്ധ വികാരവും കാര്‍ഷിക പ്രശ്നങ്ങളും ജനവിധിയില്‍ പ്രതിഫലിക്കുമെന്ന് യുഡിഎഫ് കരുതുന്നു. എംപിയെന്ന നിലയില്‍ നൂറ് ശതമാനം ഫണ്ട് വിനിയോഗത്തോടെ നടപ്പാക്കിയ പദ്ധതികളുടെ നിരയും ജനകീയനെന്ന ഖ്യാതിയുമൊക്കെ മുന്നണിക്കുപരിയായി വ്യക്തിഗത വോട്ടുകളാകുമെന്ന് എല്‍ഡിഎഫ് വിലയിരുത്തി.മോദി തുടര്‍ന്നും ഭരണത്തിലെത്തുമെന്ന ധാരണ വോട്ടിംഗിൽ പ്രതിഫലിക്കുമെന്ന് എന്‍ഡിഎ പറയുന്നു.
ആലപ്പുഴ ആലപ്പുഴയിൽ ആരിഫ് മത്സരിക്കുമെന്നത് ആദ്യംതന്നെ ഉറപ്പായിരുന്നു; കെ.സി. വേണുഗോപാൽ വന്നതോടെ ആലപ്പുഴയുടെ തെരഞ്ഞെടുപ്പു രാഷ്ട്രീയം ചൂടുപിടിച്ചു. തുടർന്നാണ് ചൂടിൽ തീ പാറിക്കാൻ പെൺപുലിയായി ശോഭ സുരേന്ദ്രനും ചിത്രത്തിലെത്തിയത്. ഇന്ന് വോട്ടർമാർ ബൂത്തിൽ ആർക്കൊപ്പമെന്നത് പ്രവചനാതീതം.
ചുട്ടുപൊള്ളുന്ന പകലും ആവിയെടുക്കുന്ന രാവും മറന്ന് സ്ഥാനാർഥികളും മുന്നണി പ്രവർത്തകരും അരൂർ മുതൽ കായംകുളം വരെ ആലപ്പുഴ മണ്ഡലത്തിന്റെ മുക്കും മൂലയും തങ്ങളുടെ വിജയത്തിനായി ഉഴുതുമറിക്കുകയായിരുന്നു.
കേരളത്തിൽ യുഡിഎഫ് തരംഗം കൊടുങ്കാറ്റ് വീശിയ 2019 ൽ ആലപ്പുഴ ഒലിച്ചുപോകാതെ പിടിച്ചു നിർത്താൻ കഴിഞ്ഞ ആരിഫിന്റെ കേമത്തം തന്നെയാണ് കെ.സി. വേണുഗോപാലിനെ തന്നെ ആലപ്പുഴയിൽ തിരിച്ചെത്തിക്കാൻ യുഡിഎഫിനെ പ്രേരിപ്പിച്ചത്. ആരിഫിന്റെ കണക്കുകൂട്ടലും വേണുഗോപാലിന്റെ കണക്കുതീർക്കലും എങ്ങനെ വർക്കൗട്ടായെന്ന് ഇന്ന് ജനം തീരുമാനിക്കും.
2014ൽ പാലക്കാടും 2019 ലും ആറ്റിങ്ങലിലും വോട്ടെണ്ണം കൂട്ടിവന്ന എൻഡിഎയുടെ ശോഭാ സുരേന്ദ്രനും മോദി ഫാക്ടറും ചേർന്ന് മണ്ഡലത്തിലെ വോട്ടർമാരിൽ ചലനമുണ്ടാക്കിയെന്നുവേണം കരുതാൻ.
ന്യൂനപക്ഷങ്ങളുടെ അരക്ഷിതബോധവും ആശങ്കയും കക്ഷിരാഷ്ട്രീയത്തിനതീതമായ ചിന്തയും വോട്ടിംഗ് പാറ്റേണും ഇത്തവണ പ്രതീക്ഷിക്കണം. അങ്ങനെ വന്നാൽ പ്രവചനങ്ങൾക്ക് അതീതമായ തെരഞ്ഞടുപ്പുഫലവും പ്രതീക്ഷിക്കണമെന്ന് സാരം.
മാവേലിക്കര കായലും കാടും മലയും നെല്പ്പാടങ്ങളുംകൊണ്ട് സമ്പന്നമായ മാവേലിക്കരയിൽ ഒന്നും പ്രവചിക്കാനാവാത്ത അവസ്ഥ. കടുത്ത രാഷ്ട്രീയ ബോധ്യങ്ങളുള്ളവര്ക്കും ഒന്നുമങ്ങോട്ട് ഉറപ്പിച്ചു പറയാനാവുന്നില്ല. എല്ലാവരും ഒരേ സ്വരത്തില്‍ പറയുന്ന ഒന്നുണ്ട്. കഴിഞ്ഞതവണത്തേതുപോലെ ഏകപക്ഷീയ വിജയം ആര്‍ക്കുമുണ്ടാവില്ല.
കോട്ടയം, ആലപ്പുഴ, കൊല്ലം ജില്ലകളിലായി പരന്നുകിടക്കുന്ന വിശാലമായ മണ്ഡലമാണു മാവേലിക്കര. പാര്‍ലമെന്റ് തെരഞ്ഞെുപ്പുകളുടെ കണക്കില്‍ യുഡിഎഫിനാണ് മുന്‍തൂക്കം. തുടര്‍ച്ചയായി മൂന്നുവട്ടം ജയിച്ച കൊടിക്കുന്നില്‍ സുരേഷിന് ഇക്കുറി ഇഞ്ചോടിഞ്ച് മത്സരമാണു നേരിടേണ്ടിവന്നതെന്നാണു പൊതുവേയുള്ള വിലയിരുത്തല്‍. പാര്‍ലമെന്റിലെ ഏറ്റവും സീനിയര്‍ എംപിയാണ് കൊടിക്കുന്നിലെങ്കില്, നാല്പതുവയസിന്റെ യുവത്വവുമായാണ് അരുണ്‍കുമാറിന്റെ വരവ്.
ഇരുമുന്നണികളെയും വിറപ്പിക്കാനുള്ള കരുത്തു തനിക്കുണ്ടെന്ന് എന്‍ഡിഎയ്ക്കുവേണ്ടി ഗോദയിലിറങ്ങിയിരിക്കുന്ന ബൈജു കലാശാലയും സൂചന നല്‍കിക്കഴിഞ്ഞു. കഴിഞ്ഞ ഒന്നരപതിറ്റാണ്ടിനിടെ നടപ്പിലാക്കിയ വികസന കാര്യങ്ങള്‍ ഉയര്‍ത്തിക്കാട്ടിയാണു കൊടിക്കുന്നില്‍ സമ്മതിദായകരെ സമീപിക്കുന്നത്.
മാവേലിക്കര റെയില്‍വേ സ്റ്റേഷന് വികസനവും മറ്റും ഉയര്‍ത്തിക്കാട്ടിയാണു കൊടിക്കുന്നിലിന്റെ പ്രചാരണം. കോണ്‍ഗ്രസില്‍നിന്നു ബിഡിജെഎസിലെത്തിയ ബൈജു കലാശാലയുടെ ലക്ഷ്യം വോട്ട് വിഹിതം ഉയര്‍ത്തുകയാണ്.
പത്തനംതിട്ട ശക്തമായ ത്രികോണ മത്സരത്തിന്റെ നിറവിലാണു പത്തനംതിട്ടയിൽ പ്രചാരണം കൊടിയിറങ്ങിയത്. നിശബ്ദ പ്രചാരണത്തിന്റെ മണിക്കൂറുകളിൽ ശ്രദ്ധിച്ചത് അടിയൊഴുക്കിനുള്ള സാധ്യതകളാണ്.
പത്തനംതിട്ട ലോക്സഭാ മണ്ഡലം രൂപീകൃതമായ ശേഷം നടന്ന മൂന്ന് തെരഞ്ഞെടുപ്പുകളിലും വിജയം നേടിയെങ്കിലും യുഡിഎഫിന്റെ ചുവട്ടിലെ മണ്ണിന് ഇളക്കം തട്ടിയിരുന്നു. ഇതുതന്നെയാണ് എൽഡിഎഫിന്റെ പ്രതീക്ഷ. മറ്റ് രണ്ടു മുന്നണികളേക്കാൾ ഓരോ തെരഞ്ഞെടുപ്പിലും വോട്ടു വർധനയുള്ളത് എൻഡിഎയ്ക്കാണ്.
രാഷ്ട്രീയമായി പത്തനംതിട്ടയുടെ ചായ്വ് പണ്ടേ വലതുപക്ഷത്തേക്കാണെങ്കിലും നിയമസഭ, പഞ്ചായത്ത് തെരഞ്ഞെടുപ്പുകളിലും സമീപകാലത്ത് പത്തനംതിട്ട പതിവില്ലാതെ ചുവക്കുകയും ചെയ്തു. ഇത്തരത്തിൽ വോട്ടുകളുടെ അടിയൊഴുക്ക് പ്രകടമാകാനിടയുള്ള മണ്ഡലങ്ങളിലൊന്നാണ് പത്തനംതിട്ട.
പത്തനംതിട്ട നിലനിർത്തുകയെന്ന ഭാരിച്ച ഉത്തരവാദിത്വമാണ് ആന്റോ ആന്റണിക്കു യുഡിഎഫ് നൽകിയത്. കരുത്തനായ സ്ഥാനാർഥിയുടെ പിൻബലത്തിൽ പത്തനംതിട്ടയിൽ വെന്നിക്കൊടി പാറിക്കുകയെന്നതാണ് എൽഡിഎഫ് ലക്ഷ്യം.
ആലപ്പുഴക്കാരനായ തോമസ് ഐസക് പത്തനംതിട്ടയിൽ മത്സരിക്കാൻ തീരുമാനിച്ചതുതന്നെ മണ്ഡലം കൈപ്പിടിയിലൊതുക്കാമെന്ന താത്പര്യത്തിലാണ്. ബിജെപി കേന്ദ്ര നേതൃത്വം അനിൽ കെ.ആന്റണിയെ പത്തനംതിട്ടയിലേക്ക് അയച്ചതും വിജയത്തിൽ കുറഞ്ഞ് ഒന്നും പ്രതീക്ഷിക്കരുതെന്ന നിർദേശത്തോടെയാണ്.
കൊല്ലം പ്രചാരണത്തിന്റെ അവസാന ലാപ്പ് വരെ ഇഞ്ചോടിച്ച് പോരാട്ടം കാഴ്ചവച്ച കൊല്ലത്ത് മുന്നണി സ്ഥാനാർഥികളെല്ലാം തികഞ്ഞ ആത്മവിശ്വാസത്തിലാണ്. യുഡിഎഫിലെ എൻ.കെ. പ്രേമചന്ദ്രനും എൽഡിഎഫിലെ എം. മുകേഷും എൻഡിഎയിലെ ജി. കൃഷ്ണകുമാറും ഒരേ സ്വരത്തിൽ ഗാരന്റി പറയുന്നത് വിജയം ഉറപ്പ് എന്നാണ്.
മുന്നണിനേതൃത്വങ്ങളും സമാനമായ വിജയ പ്രതീക്ഷയാണ് വച്ചുപുലർത്തുന്നത്. ഇതുവരെയുള്ള വിലയിരുത്തലിൽ തോൽക്കാനുള്ള ഒരു കാരണവും അവർക്കു മുന്നിലില്ല.മികച്ച പാർലമെന്റേറിയൻ എന്ന ബഹുമതിതന്നെ പ്രേമചന്ദ്രനു വീണ്ടും റിക്കാർഡ് ഭൂരിപക്ഷം നേടിക്കൊടുക്കും എന്നാണു യുഡിഎഫ് പ്രതീക്ഷിക്കുന്നത്.
വികസനകാര്യത്തിലെ ശ്രദ്ധേയമായ പ്രകടനവും ദേശീയ രാഷ്ട്രീയത്തിലെ ബിജെപി വിരുദ്ധ വികാരവും സംസ്ഥാന സർക്കാരിന് എതിരേയുള്ള ജനരോഷവുമൊക്കെ പ്രേമചന്ദ്രന്റെ ഭൂരിപക്ഷം വർധിപ്പിക്കുന്നതിനുള്ള അനുകൂല ഘടകങ്ങളായി യുഡിഎഫ് നേതൃത്വം ചൂണ്ടിക്കാട്ടുന്നു.
നഷ്ടപ്പെട്ടുപോയ മണ്ഡലം എം. മുകേഷിലൂടെ അനായാസം തിരിച്ചുപിടിക്കാമെന്ന അമിതപ്രതീക്ഷ എൽഡിഎഫും സിപിഎമ്മും വച്ചുപുലർത്തുന്നു. ഇക്കുറി കൊല്ലം ഇടതുപക്ഷത്തിന് സ്വന്തമാകുമെന്ന് എൽഡിഎഫ് നേതൃത്വം ഉറക്കെ പ്രഖ്യാപിക്കുകയും ചെയ്യുന്നു.
ദേശിംഗനാട്ടിൽ അക്കൗണ്ട് തുറക്കാൻ കഴിയും എന്ന ശുഭപ്രതീക്ഷയിൽത്തന്നെയാണ് എൻഡിഎയിലെ ജി. കൃഷ്ണകുമാറും പോർമുഖത്ത് കരുത്തു കാട്ടിയത്.
ആറ്റിങ്ങൽ മുപ്പതു വർഷത്തിനു ശേഷം യുഡിഎഫ് പിടിച്ചെടുത്ത ആറ്റിങ്ങൽ യുഡിഎഫിനും എൽഡിഎഫിനും പ്രസ്റ്റീജ് മണ്ഡലമായി മാറിയിരിക്കുകയാണ്. കഴിഞ്ഞ തെരഞ്ഞെടുപ്പിലെ അദ്ഭുതകരമായ കുതിപ്പിന്റെ ബലത്തിൽ അട്ടിമറി പ്രതീക്ഷയുമായി കേന്ദ്രമന്ത്രി വി. മുരളീധരൻ കൂടി മത്സരത്തിനിറങ്ങിയപ്പോൾ ആറ്റിങ്ങലിൽ വാശിയേറിയ ത്രികോണപ്പോരാട്ടമാണു നടക്കുന്നത്.
കഴിഞ്ഞ തവണ ആറ്റിങ്ങലിൽ അടൂർ പ്രകാശ് നേടിയത് അട്ടിമറി വിജയമായിരുന്നു. മണ്ഡലം നിലനിർത്തുക എന്ന ദൗത്യമാണ് അദ്ദേഹത്തിനുള്ളത്. ഇടതുമുന്നണിക്ക് ശക്തമായ രാഷ്ട്രീയ അടിത്തറയുള്ള ആറ്റിങ്ങലിൽ ലോക്സഭാ മണ്ഡല പരിധിയിൽ പെടുന്ന വർക്കലയിലെ എംഎൽഎ ആയ വി. ജോയിയെ രംഗത്തിറക്കിയതോടെ മത്സരം മുറുകി.
ബിജെപിയും പ്രതീക്ഷയോടെയാണ് മത്സരിക്കുന്നത്. 2019 ൽ ശോഭ സുരേന്ദ്രൻ ഇവിടെ മത്സരിച്ച് 24.66 ശതമാനം വോട്ട് നേടിയിരുന്നു. വിജയിച്ച അടൂർ പ്രകാശിന് 37.87 ശതമാനവും രണ്ടാമതെത്തിയ അഡ്വ. എ. സന്പത്തിന് 34.07 ശതമാനവും വോട്ടാണു ലഭിച്ചത്.
ആഞ്ഞു പിടിച്ചാൽ അടൂരിൽ ജയിച്ചു കയറാമെന്ന പ്രതീക്ഷയിൽ വി. മുരളീധരൻ കഴിഞ്ഞ ഒരു വർഷത്തിലേറെയായി ആറ്റിങ്ങൽ കേന്ദ്രീകരിച്ചാണു പ്രവർത്തിച്ചു വന്നത്. തുടക്കത്തിലേ രംഗത്തിറങ്ങിയ വി. ജോയ് പ്രചാരണരംഗത്ത് ഏറെ മുന്നേറിയിരുന്നു. അവസാനയാഴ്ച ആയതോടെ അടൂർ പ്രകാശും ഒപ്പത്തിനെത്തി. അടൂർ പ്രകാശും വി. ജോയിയും തമ്മിൽ ഇഞ്ചോടിഞ്ചു പോരാട്ടമാണു നടക്കുന്നത്.
തിരുവനന്തപുരം കേരളത്തിലെ ഏറ്റവും കടുത്ത ത്രികോണമത്സരം നടക്കുന്ന തിരുവനന്തപുരത്ത് തീപാറും പോരാട്ടമാണു നടക്കുന്നത്. ഒന്നര മാസത്തോളം നീണ്ട പ്രചാരണം അവസാനിച്ച് മുന്നണികൾ നിശബ്ദ പ്രചാരണത്തിലേക്കു കടക്കുന്പോഴും തിരുവനന്തപുരത്തു പ്രവചനം അസാധ്യം.തുടർച്ചയായ നാലാം വിജയം ലക്ഷ്യം വച്ചാണു യുഡിഎഫ് സ്ഥാനാർഥി ഡോ. ശശി തരൂർ മത്സരിക്കുന്നത്.
ലോക്സഭയിലേക്കു കേരളത്തിൽനിന്നു ജയിച്ചു കയറുന്ന ആദ്യ ബിജെപിക്കാരനാകുക എന്ന വെല്ലുവിളി ഏറ്റെടുത്താണു കേന്ദ്രമന്ത്രികൂടിയായ രാജീവ് ചന്ദ്രശേഖർ കളത്തിൽ നിൽക്കുന്നത്. സിപിഐയുടെയും ഇടതുപക്ഷത്തിന്റെയും പഴയ പ്രതാപം വീണ്ടെടുക്കാനുള്ള നിയോഗമാണ് മുതിർന്ന നേതാവായ പന്ന്യൻ രവീന്ദ്രൻ ഏറ്റെടുത്തിരിക്കുന്നത്.
തിരുവനന്തപുരത്തെ ഏറ്റവും കൂടുതൽ കാലം പ്രതിനിധീകരിച്ച ജനപ്രതിനിധി എന്ന റിക്കാർഡ് ഇപ്പോൾത്തന്നെ ഡോ. ശശി തരൂരിനാണ്. പാർട്ടിയുടെ സംഘടനാബലത്തിന്റെ പിന്തുണ കാര്യമായി കിട്ടിയില്ലെങ്കിലും പ്രചാരണ രംഗത്തു മികവോടെ നിൽക്കാൻ തരൂരിന് സാധിച്ചു. പതിനഞ്ചു വർഷം മണ്ഡലത്തെ പ്രതിനിധീകരിച്ചിട്ടും വികസന പ്രവർത്തനങ്ങളൊന്നും നടത്താൻ തരൂരിനു സാധിച്ചില്ലെന്ന വിമർശനമാണ് രാജീവ് ചന്ദ്രശേഖർ പ്രചാരണരംഗത്ത് പ്രധാനമായും ഉയർത്തിയത്. ഇതു മുൻകൂട്ടി കണ്ടാകണം 68 പേജുള്ള വികസന രേഖ പുറത്തിറക്കിക്കൊണ്ടാണ് തരൂർ തെരഞ്ഞെടുപ്പു പ്രചാരണം തുടങ്ങിയതു തന്നെ.
ഉന്നത വിദ്യാഭ്യാസവും ഉയർന്ന യോഗ്യതകളും സാന്പത്തിക ശേഷിയുമുള്ള രണ്ടു പേർക്കിടയിൽ ജനങ്ങൾക്കൊപ്പം നടക്കുന്ന സാധാരണക്കാരൻ എന്നു പരിചയപ്പെടുത്തിയാണ് ഇടതു സ്ഥാനാർഥി പന്ന്യൻ രവീന്ദ്രൻ പ്രചാരണം നടത്തിയത്.
ബിജെപിയുമായാണു മത്സരമെന്നു ശശി തരൂർ പറഞ്ഞു. ഏഴു മണ്ഡലങ്ങളിലും ലീഡ് നേടുമെന്നും മികച്ച വിജയം കൈവരിക്കുമെന്നും തരൂർ പറഞ്ഞു. മത്സരം എൽഡിഎഫും ബിജെപിയും തമ്മിലാണെന്നു പന്ന്യൻ രവീന്ദ്രൻ അവകാശപ്പെട്ടു. ന്യൂനപക്ഷ വോട്ടുകളുടെ ഏകീകരണത്തിനാണ് യുഡിഎഫും എൽഡിഎഫും ശ്രമിക്കുന്നതെന്നു രാജീവ് ചന്ദ്രശേഖർ പറഞ്ഞു.