കേരള എൻജിനിയറിംഗ് പ്രവേശന പരീക്ഷാ റാങ്ക് പട്ടിക ; തമിഴ്നാട് മാതൃകയ്ക്ക് അംഗീകാരം
തിരുവനന്തപുരം: കേരള എൻജിനിയറിംഗ് പ്രവേശന പരീക്ഷാ റാങ്ക് പട്ടിക തയാറാക്കുന്പോൾ വിവിധ വിഭാഗം കുട്ടികൾക്ക് മാർക്കിൽ ഏറ്റക്കുറച്ചിലുണ്ടാകുന്നതു തടയാൻ തമിഴ്നാട് മോഡൽ പരിഷ്കാരത്തിനു മന്ത്രിസഭയുടെ അംഗീകാരം.
കേരള സിലബസിൽ പഠിച്ച വിദ്യാർഥികൾക്ക് മാർക്ക് കുറയാൻ ഇടയാക്കുന്ന നിലവിലെ സന്പ്രദായത്തിനു മാറ്റം വരുത്തി മാർക്ക് നഷ്ടം ഒഴിവാക്കാൻ പുതുക്കിയ തമിഴ്നാട് മാതൃകയിലുള്ള ഏകീകരണ ഫോർമുലയ്ക്കാണ് മന്ത്രിസഭായോഗം അംഗീകാരം നൽകിയത്.
സർക്കാർ നിയോഗിച്ച വിദഗ്ധ സമിതിയുടെ റിപ്പോർട്ടുമായി ബന്ധപ്പെട്ടു പ്രവേശന പരീക്ഷാ കമ്മീഷണർ സമർപ്പിച്ച നിർദേശമാണ് മന്ത്രിസഭ അംഗീകരിച്ചത്. വ്യത്യസ്ത ബോർഡുകൾക്കു കീഴിൽ പ്ലസ് ടു പരീക്ഷ പാസായ വിദ്യാർഥികളുടെ മാർക്ക് പരിഗണിക്കുന്പോഴുണ്ടാകുന്ന ഏറ്റക്കുറച്ചിൽ പരിഹരിക്കാൻ തമിഴ്നാട്ടിൽ പിന്തുടരുന്നതിന് സമാനമായ രീതിയാണ് മന്ത്രിസഭ അംഗീകരിച്ചത്.
മന്ത്രിസഭ തീരുമാന പ്രകാരം പുതുക്കിയ ഫോർമുല ഉൾപ്പെടുത്തി പ്രവേശന പരീക്ഷാ പ്രോസ്പെക്ടസ് ഭേദഗതി ചെയ്ത് ഉടൻ ഉത്തരവിറക്കും. ഇതനുസരിച്ചു സോഫ്റ്റ്വേറിൽ ഉൾപ്പെടെ ആവശ്യമായ ക്രമീകരണം വരുത്തി എൻജിനിയറിംഗ് പ്രവേശന പരീക്ഷയുടെ റാങ്ക് പ്രസിദ്ധീകരിക്കും.
രണ്ടു മാസം മുൻപ് പൂർത്തിയായ പ്രവേശന പരീക്ഷയുടെ സ്കോർ പ്രസിദ്ധീകരിച്ചെങ്കിലും ഏകീകരണ പ്രക്രിയ സംബന്ധിച്ചു തീരുമാനമാകാത്തതിനാൽ റാങ്ക് പട്ടിക പ്രസിദ്ധീകരിക്കുന്നത് അനിശ്ചിതമായി വൈകുകയായിരുന്നു. ഉത്തരവിറങ്ങുന്നതോടെ ഈ ആഴ്ച തന്നെ റാങ്ക് പട്ടിക പ്രസിദ്ധീകരിക്കാനാകും. 2011ൽ കൊണ്ടുവന്ന നിലവിലുള്ള സംവിധാനത്തിലാണു മാറ്റം വരുത്തിയത്.
എൻജിനിയറിംഗ് പ്രവേശനത്തിനുള്ള പുതുക്കിയ സംവിധാനം
പ്ലസ്ടു പരീക്ഷയിൽ ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് (കെമിസ്ട്രി പഠിക്കാത്തവർക്ക് പകരം പഠിച്ച കംപ്യൂട്ടർ സയൻസ്/ ബയോടെക്നോളജി/ ബയോളജി) വിഷയങ്ങൾക്ക് ഓരോ പരീക്ഷാ ബോർഡിലുമുള്ള ഉയർന്ന മാർക്ക് പ്രവേശന പരീക്ഷാ കമ്മീഷണറേറ്റ് ശേഖരിക്കും.
സംസ്ഥാന ബോർഡിൽ ഈ വിഷയങ്ങളിലെ ഉയർന്ന മാർക്ക് 100 ആയും സിബിഎസ്ഇ പോലുള്ള ഇതര ബോർഡുകളിൽ ഉയർന്ന മാർക്ക് 95 ഉം ആണെങ്കിൽ ഇവ രണ്ടും 100 മാർക്കായി പരിഗണിക്കും. 95 ഉയർന്ന മാർക്ക് നൽകിയ ബോർഡിന് കീഴിൽ പരീക്ഷയെഴുതിയ കുട്ടിക്ക് ബന്ധപ്പെട്ട വിഷയത്തിൽ ലഭിച്ചത് 70 മാർക്കാണെങ്കിൽ ഇത് നൂറിലേക്ക് പരിവർത്തനപ്പെടുത്തും.
എൻജിനിയറിംഗ് റാങ്ക് പട്ടികയ്ക്കായി പരിഗണിക്കുന്ന മൂന്ന് വിഷയങ്ങളുടെയും മാർക്ക് ഈ രീതിയിൽ ഏകീകരിച്ച് മൊത്തം മാർക്ക് 300ൽ പരിഗണിക്കും.
ഏകീകരണത്തിലൂടെ ഓരോ വിഷയങ്ങൾക്കും ലഭിക്കുന്ന മാർക്ക് 5:3:2 അനുപാതത്തിലായിരിക്കും റാങ്ക് പട്ടികയ്ക്കായി പരിഗണിക്കുക. മൂന്ന് വിഷയങ്ങൾക്കുമായി മൊത്തമുള്ള 300 മാർക്കിൽ കണക്കിന് 150 മാർക്കിന്റെയും ഫിസിക്സിന് 90 മാർക്കിന്റെയും കെമിസ്ട്രിക്ക് 60 മാർക്കിന്റെയും വെയ്റ്റേജിലായിരിക്കും പരീക്ഷാർഥിയുടെ മാർക്ക് പരിഗണിക്കുക. വ്യത്യസ്ത വർഷങ്ങളിൽ പ്ലസ് ടു പരീക്ഷ പാസായവരുടെ മാർക്ക് വ്യത്യസ്ത രീതിയിൽ തന്നെ പരിഗണിക്കും.
സ്കോർ പരിഗണന 300 മാർക്കിൽ
പ്ലസ് ടു മാർക്കിന് പുറമെ എൻജിനിയറിംഗ് പ്രവേശന പരീക്ഷയിൽ വിദ്യാർഥി നേടുന്ന നോർമലൈസ്ഡ് സ്കോർ 300ലായിരിക്കും പരിഗണിക്കുക.
ഇൻഡക്സ് മാർക്ക് 600ൽ
പ്ലസ് ടു പരീക്ഷയിലെ സമീകരിച്ച 300ലുള്ള മാർക്കും പ്രവേശന പരീക്ഷയിലെ നോർമലൈസ് ചെയ്ത 300ലുള്ള സ്കോറും ചേർത്ത് 600 ഇൻഡക്സ് മാർക്കിൽ ആയിരിക്കും എൻജിനിയറിംഗ് റാങ്ക് പട്ടികയ്ക്കായുള്ള സ്കോർ നിശ്ചയിക്കുക.
ഏതെങ്കിലും പരീക്ഷാ ബോർഡ് ഫലം പ്രസിദ്ധീകരിക്കുന്നത് ലെറ്റർ ഗ്രേഡിലോ (എ,ബി,സി പോലുള്ളവ) ഗ്രേഡ്പോയന്റിലോ ആണെങ്കിൽ ബന്ധപ്പെട്ട വിദ്യാർഥികൾ ബോർഡിൽനിന്ന് മാർക്ക് രേഖ വാങ്ങി സമർപ്പിക്കണം. മാർക്ക് രേഖ സമർപ്പിച്ചില്ലെങ്കിൽ ലഭ്യമാകുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിൽ പ്രവേശന പരീക്ഷാ കമ്മീഷണർ തീരുമാനിക്കും.
സിബിഎസ്ഇ, ഐഎസ്സി പോലുള്ള ദേശീയ ബോർഡുകളിൽനിന്ന് പ്ലസ് ടു പാസായവരുടെ കാര്യത്തിൽ, ദേശീയ തലത്തിൽ വിദ്യാർഥി ബന്ധപ്പെട്ട വിഷയത്തിൽ നേടിയ ഉയർന്ന മാർക്കായിരിക്കും നോർമലൈസേഷനായി പരിഗണിക്കുക.
മറ്റ് വ്യത്യസ്ത പരീക്ഷാ ബോർഡുകളിൽ നിന്ന് ബന്ധപ്പെട്ട വിഷയത്തിൽ നേടിയ ഉയർന്ന മാർക്ക് വിവരങ്ങൾ പ്രവേശന പരീക്ഷാ കമ്മീഷണർ ആവശ്യപ്പെടും. റാങ്ക് പട്ടിക തയാറാക്കുന്നതിന് മുന്‍പ് ഈ മാർക്ക് ലഭിച്ചില്ലെങ്കിൽ 100 ശതമാനം മാർക്ക് പരീക്ഷയിൽ ലഭിച്ച ഉയർന്ന മാർക്കായി പരിഗണിക്കും.
നവജാതശിശുക്കളുടെ കൊലപാതകം; അനീഷ ശുചിമുറിയിൽ പ്രസവിച്ചത് യുട്യൂബ് നോക്കി!
പുതുക്കാട് (തൃശൂർ): രണ്ടു നവജാതശിശുക്കളെ കൊന്നു കുഴിച്ചുമൂടിയ സംഭവത്തിൽ അമ്മ അനീഷ ശുചിമുറിയിൽ പ്രസവിച്ചതു യൂട്യൂബ് നോക്കിയാണെന്നു മൊഴി. ലാബ് ടെക്നീഷൻ കോഴ്സ് പഠിച്ചതും പ്രതിക്കു സഹായകമായെന്നു പോലീസ് വെളിപ്പെടുത്തി. വീട്ടിലെ ശുചിമുറിയിലാണ് ആദ്യത്തെ പ്രസവം നടന്നത്.
2021-ലായിരുന്നു അനീഷയുടെ ആദ്യത്തെ പ്രസവം. വയറിൽ തുണികെട്ടിവച്ച് ഗർഭാവസ്ഥ മറച്ചുവച്ചു. ഇറുകിയ വസ്ത്രങ്ങൾ ഒഴിവാക്കി. ആദ്യകുഞ്ഞിനെ കുഴിച്ചിടാൻ വീടിന്റെ പിൻഭാഗത്താണ് ആദ്യം കുഴിയെടുത്തത്. എന്നാൽ അയൽവാസി ഗിരിജ ഇതു കണ്ടതിനാൽ ആ സ്ഥലം ഉപേക്ഷിക്കുകയായിരുന്നു. പിന്നീട് വീടിന്റെ ഇടതുഭാഗത്തെ മാവിൻചുവട്ടിൽ കുഴിച്ചിട്ടു.
ബക്കറ്റിൽ കൊണ്ടുവന്നു വീടിനു പിന്നിൽ കുഴിച്ചിട്ടെന്നാണ് അനീഷ പോലീസിനോടു പറഞ്ഞത്. കുഴിവെട്ടാൻ ഉപയോഗിച്ച തൂമ്പ പോലീസിനു കാണിച്ചുകൊടുത്തു. രണ്ടാമത്തെ തെളിവെടുപ്പിലാണ് അനീഷ ഇക്കാര്യം വിവരിച്ചത്.
ജനിച്ച കുഞ്ഞിന്റെ കഴുത്തില്‍ പൊക്കിള്‍ക്കൊടി ചുറ്റിയതിനാല്‍ ജനിക്കുമ്പോഴേ മരിച്ചെന്നും തുടര്‍ന്ന് വീടിനുസമീപം പറമ്പില്‍ കുഞ്ഞിന്റെ മൃതദേഹം കുഴിച്ചിട്ടെന്നുമാണ് അനീഷ തന്നോടു പറഞ്ഞതെന്നു സുഹൃത്ത് ഭവിന് മൊഴിനല്‍കി. കുഞ്ഞിന്റെ മരണാനന്തരച്ചടങ്ങ് നടത്തുന്നതിനായി അസ്ഥികള്‍ എടുത്തുവയ്ക്കണമെന്ന് താന്‍ ആവശ്യപ്പെട്ടെന്നും അപ്രകാരമാണ് അസ്ഥി എടുത്തുസൂക്ഷിച്ചതെന്നും ഇയാള്‍ പറയുന്നു.
2024-ല്‍ ആയിരുന്നു രണ്ടാമത്തെ പ്രസവം. യുവതിയുടെ വീട്ടിലെ മുറിക്കുള്ളിലാണു പ്രസവം നടന്നത്. തുടര്‍ന്നു കുട്ടിയുടെ ഫോട്ടോ അനീഷ മൊബൈല്‍ ഫോണില്‍ പകര്ത്തിസൂക്ഷിച്ചിരുന്നു.
കുട്ടി കരഞ്ഞതിനെതുടര്‍ന്ന് അയല്‍ക്കാര്‍ അറിയാതിരിക്കാന്‍ വായ് പൊത്തിപ്പിടിച്ചു ശ്വാസംമുട്ടിച്ചു കൊലപ്പെടുത്തുകയായിരുന്നു. തുടര്‍ന്നു ഭവിന്റെ വീട്ടിലേക്കു മൃതദേഹവുമായി അനീഷ തന്റെ സ്കൂട്ടറില്‍ എത്തി. പിന്നീടു വീടിന്റെ പിന്നിലെ തോട്ടില്‍ മൃതദേഹം കുഴിച്ചിട്ടു. ഇവിടെനിന്ന് ഭവിന് പിന്നീടു കുഴിതോണ്ടിയാണ് അസ്ഥി പുറത്തെടുത്തു സൂക്ഷിച്ചത്.
ആദ്യ കുട്ടിയുടെ അസ്ഥികള്‍ അനീഷതന്നെയാണ് എട്ടു മാസത്തിനുശേഷം ഭവിന് എത്തിച്ചുനല്‍കിയത്. ഭവിന് ഇതു തോട്ടില്വച്ച് കത്തിച്ചുനശിപ്പിക്കാന്‍ ശ്രമിച്ചിരുന്നു.
മാതാപിതാക്കള്‍ക്കു ദോഷം വരാതിരിക്കാന്‍ കര്‍മം ചെയ്യണമെന്നുപറഞ്ഞായിരുന്നു അനീഷയില്‍നിന്ന് ഭവിന് അസ്ഥി വാങ്ങിയത്. എന്നാല്‍, അനീഷ തന്നെ വിട്ടുപോകാതിരിക്കാനുള്ള പിടിവള്ളിയായാണ് ഭവിന് അസ്ഥി സൂക്ഷിച്ചത്.
ശിശുക്കളെ കൊലപ്പെടുത്തിയ സംഭവം നാലുവര്‍ഷം മറച്ചുപിടിച്ചെങ്കിലും കഴിഞ്ഞ ആറു മാസമായി ഭവിനും അനീഷയ്ക്കും ഇടയിലുണ്ടായ അസ്വാരസ്യങ്ങളാണ് സംഭവം പുറത്തറിയാന്‍ കാരണമായത്.
അനീഷ തന്നെ ഒഴിവാക്കുമോ എന്ന ചിന്തയ്ക്കൊപ്പം താനറിയാതെ മറ്റൊരു ഫോണ്‍ ഉപയോഗിക്കുന്നു എന്ന വിവരവും ഭവിനില്‍ ആശങ്ക ഉണ്ടാക്കി. ഈ വിഷയത്തില്‍ ഇരുവരും തമ്മില്‍ വാക്കേറ്റം ഉണ്ടായിരുന്നു. തുടര്‍ന്നാണ് ഇയാള്‍ പുതുക്കാട് പോലീസ് സ്റ്റേഷനിലെത്തി വിവരം തുറന്നുപറഞ്ഞത്.
രവാഡ ചന്ദ്രശേഖർ സംസ്ഥാന പോലീസ് മേധാവി
തിരുവനന്തപുരം: സംസ്ഥാന പോലീസ് മേധാവിയായി ഐബി സ്പെഷൽ ഡയറക്ടർ രവാഡ എ. ചന്ദ്രശേഖറിനെ നിയമിച്ചു. യുപിഎസ്സി തയാറാക്കിയ മൂന്നംഗ പട്ടികയിൽ നിന്നാണ് രണ്ടാമനായ രവാഡ ചന്ദ്രശേഖറിനെ മന്ത്രിസഭ നിയമിച്ചത്.
പോലീസ് മേധാവിയായിരുന്ന ഷെയ്ക് ദർബേഷ് സാഹിബ് ഇന്നലെ വിരമിച്ച സാഹചര്യത്തിലാണ് അടിയന്തര മന്ത്രിസഭായോഗം വിളിച്ച് രവാഡയുടെ നിയമനം.
കേന്ദ്ര ഡെപ്യൂട്ടേഷനിൽ ഇന്റലിജൻസ് ബ്യൂറോയിൽ സ്പെഷൽ ഡയറക്ടറായ രവാഡ ചന്ദ്രശേഖർ റിലീവ് ചെയ്തു മടങ്ങി ഇന്നു രാവിലെ ഏഴിന് ചുമതല ഏറ്റെടുക്കും. അദ്ദേഹം ചുമതല ഏൽക്കുന്നതു വരെ ക്രമസമാധാനചുമതലയുള്ള എഡിജിപി എച്ച്. വെങ്കിടേഷിന് സംസ്ഥാന പോലീസ് മേധാവിയുടെ താത്കാലിക ചുമതല നൽകി.
ഇന്നലെ വൈകുന്നേരം നടന്ന ചടങ്ങിൽ ഷെയ്ക് ദർബേഷ് സാഹിബിൽ നിന്ന് എച്ച്. വെങ്കിടേഷ് താത്കാലിക ചുമതലയേറ്റെടുത്തു.
1991 ബാച്ച് കേരള കേഡർ ഐപിഎസ് ഉദ്യോഗസ്ഥനായ രവാഡ ചന്ദ്രശേഖർ തലശേരി എഎസ്പിയായാണ് സർവീസിൽ പ്രവേശിച്ചത്. അന്നത്തെ സഹകരണ മന്ത്രി എം.വി. രാഘവനെ തടയാൻ ശ്രമിച്ചതുമായി ബന്ധപ്പെട്ട സംഘർഷത്തെ തുടർന്നു പോലീസ് നടത്തിയ വെടിവയ്പിൽ അഞ്ചു ഡിവൈഎഫ്ഐ പ്രവർത്തകർ കൊല്ലപ്പെട്ടിരുന്നു.
വെടിവയ്പിനു പിന്നാലെ സസ്പെൻഷനിലായ രവാഡ ചന്ദ്രശേഖറിനെ സിപിഎം പ്രതിസ്ഥാനത്ത് ഉൾപ്പെടുത്തി ഫയൽ ചെയ്ത കേസിൽ 2012ലാണ് രവാഡയെ കോടതി കുറ്റവിമുക്തനാക്കിയത്.
യുപിഎസ്സി നൽകിയ പട്ടികയിൽ നിന്നാണ് സംസ്ഥാന പോലീസ് മേധാവിയെ തെരഞ്ഞെടുക്കുന്നതെന്ന വിവരം മുഖ്യമന്ത്രി പിണറായി വിജയനാണ് ഇന്നലെ രാവിലെ ഓണ്‍ലൈനായി ചേർന്ന മന്ത്രിസഭായോഗത്തെ അറിയിച്ചത്. അടുത്ത വർഷം ജൂലൈ വരെയാണ് സർവീസുള്ളത്. പോലീസ് മേധാവിക്ക് രണ്ടു വർഷം തുടരാനാകുമെന്നതിനാൽ 2027 ജൂണ്‍ 30വരെ പദവിയിൽ ഇരിക്കാം.
പത്തനംതിട്ട, മലപ്പുറം, എറണാകുളം റൂറൽ, റെയിൽവേസ്, ക്രൈംബ്രാഞ്ച് എന്നിവിടങ്ങളിൽ എസ്പിയായിരുന്നു. തൃശൂർ, എറണാകുളം റേഞ്ചുകളിൽ ഡിഐജിയായിരുന്നു. തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണറായും പ്രവർത്തിച്ചിട്ടുണ്ട്. ആന്ധ്രപ്രദേശിലെ ഗോദാവരി ജില്ലയിലെ രാജമുന്ദ്രി സ്വദേശിയാണ് രവാഡ. ഭാര്യ: സരിത. രണ്ടു മക്കളുണ്ട്.
വിഎസിന്റെ ആരോഗ്യനില ഗുരുതരം
തിരുവനന്തപുരം: ഹൃദയാഘാതത്തെ തുടർന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ ആരോഗ്യനില ഗുരുതരമായി തുടരുന്നു.
അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതി വിലയിരുത്തുന്നതിനു സർക്കാർ മെഡിക്കൽ സംഘത്തെ നിയോഗിച്ചു. തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ നിന്നുള്ള ഏഴു ഡോക്ടർമാരുടെ സംഘം ഇന്നലെ വിഎസിന്റെ ആരോഗ്യസ്ഥിതി വിലയിരുത്തി.
തമ്മിൽ ഭേദം രവാഡ: മുഖ്യമന്ത്രി
തിരുവനന്തപുരം: സംസ്ഥാന പോലീസ് മേധാവിയുടെ തെരഞ്ഞെടുപ്പിന് യുപിഎസ്സി തയാറാക്കിയ റാങ്ക് പട്ടികയിൽ നിന്നാണ് രവാഡ ചന്ദ്രശേഖറിനെ നിയമിക്കുന്നതെന്നു മുഖ്യമന്ത്രി പിണറായി വിജയൻ മന്ത്രിസഭായോഗത്തിൽ പറഞ്ഞു.
പട്ടികയിലെ മൂന്നു പേരിൽ തമ്മിൽ ഭേദം പട്ടികയിലെ രണ്ടാമനായ രവാഡ ചന്ദ്രശേഖറാണെന്നും അതിനാലാണു നിയമിക്കാൻ തീരുമാനിച്ചതെന്നും ഓണ്‍ലൈൻ മന്ത്രിസഭായോഗത്തിൽ മുഖ്യമന്ത്രി പറഞ്ഞു.
മെഡിക്കൽ കോളജ് ചികിത്സാ പ്രതിസന്ധി: പരാതിയിൽ ഉറച്ച് ഡോ. ഹാരിസ്
തിരുവനന്തപുരം: മെഡിക്കൽ കോളജ് ആശുപത്രിയിലെ ചികിത്സാ പ്രതിസന്ധിയിയെക്കുറിച്ചുള്ള യൂറോളജി വിഭാഗം മേധാവി ഡോ. ഹാരിസ് ചിറക്കലിന്റെ പരാതിയിൽ സർക്കാർ അന്വേഷണം തുടങ്ങി.
ഉപകരണങ്ങളുടെ ലഭ്യതക്കുറവു മൂലം ശസ്ത്രക്രിയകൾ മുടങ്ങിയെന്ന ഡോക്ടറുടെ പരാതി അന്വേഷിക്കാർ സർക്കാർ നാലംഗ സമിതിയെ നിയോഗിച്ചിരുന്നു. സമിതി ഡോ. ഹാരിസ് അടക്കം മറ്റു വകുപ്പു മേധാവികളുടെയും മൊഴിയെടുത്തു. സമിതിക്കു മുന്നിലും തന്റെ പരാതിയിൽ ഹാരിസ് ഉറച്ചുനിൽക്കുകയാണ്.
അന്വേഷണ സമിതി തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലെ ഉപകരണങ്ങൾ വാങ്ങിയതുമായി ബന്ധപ്പെട്ടുള്ള കഴിഞ്ഞ ഒരു വർഷത്തെ രേഖകൾ ശേഖരിച്ചു.
ആശുപത്രി പ്രിൻസിപ്പൽ, സൂപ്രണ്ട് എന്നിവരിൽ നിന്നും സമിതി മൊഴിയെടുത്തു. ഡോ. ഹാരിസിന്റെ മൊഴിയാണു നാലംഗ സമിതി ആദ്യം രേഖപ്പെടുത്തിയത്. തന്റെ പരാതിയിൽ നിന്നും ഒരു വിധത്തിലും പിന്നോട്ടുപോകില്ലെന്ന നിലപാടാണു സമിതിക്കു മുന്‍പാകെ അദ്ദേഹം സ്വീകരിച്ചത്.
കഴിഞ്ഞ ഒരു വർഷമായി യൂറോളജി വിഭാഗത്തിൽ ഉപകരണങ്ങൾ വാങ്ങുന്നതിൽ മെല്ലെപ്പോക്കെന്ന് ഹാരിസ് സമിതിയെ അറിയിച്ചു. എന്നാൽ ഹാരിസിനെ സൂപ്പർ സ്പെഷാലിറ്റി വിഭാഗങ്ങളിലെ മേധാവികൾ പിന്തുണച്ചില്ല.
സാധാരണയായി ഉണ്ടാകാറുള്ള കാലതാമസം മാത്രമാണ് ഉണ്ടായതെന്നാണ് ഇവർ അറിയിച്ചത്. ആശുപത്രി സൂപ്രണ്ടും ഹാരിസിനെ പിന്തുണച്ചില്ല. വേഗത്തിൽ റിപ്പോർട്ടു നൽകാനാണു സമിതിയോടു സർക്കാർ നിർദേശിച്ചിരിക്കുന്നത്.
ഡോക്ടർ ഹാരിസ് ചിറക്കലിന്റെ വെളിപ്പെടുത്തലിൽ ആരോഗ്യവകുപ്പു പ്രതിരോധത്തിലായ സാഹചര്യത്തിലാണു സർക്കാർ നാലംഗ അന്വേഷണ സമിതിയെ നിയോഗിച്ചത്.
"ജാനകി' ആരുടെ മതവികാരമാണു വ്രണപ്പെടുത്തുന്നതെന്ന് കോടതി
കൊച്ചി: ജാനകി എന്ന പേര് ആരുടെ മതവികാരമാണു വ്രണപ്പെടുത്തുന്നതെന്ന് മനസിലാകുന്നില്ലെന്നു ഹൈക്കോടതി. ജാനകി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരള (ജെഎസ്കെ) എന്ന സിനിമയുടെ പേര് ചില മത വിഭാഗങ്ങളെ അപകീര്‍ത്തിപ്പെടുത്തുന്നതാണെന്ന ആരോപണം പ്രഥമദൃഷ്ട്യാ നിലനില്‍ക്കുന്നതല്ല.
മത, വംശീയ വികാരങ്ങളെ വ്രണപ്പെടുത്തുന്ന വാക്കുകളും ദൃശ്യങ്ങളും ഒഴിവാക്കണമെന്നാണു സിനിമ സര്ട്ടിഫിക്കേഷന് മാര്‍ഗനിര്‍ദേശങ്ങളില്‍ പറയുന്നത്. രാജ്യത്തെ 80 ശതമാനം ആളുകള്‍ക്കും മതവുമായി ബന്ധപ്പെട്ട പേരുകളാണ് ഉള്ളതെന്നും ജസ്റ്റീസ് എന്‍. നഗരേഷ് ചൂണ്ടിക്കാട്ടി.
സുരേഷ് ഗോപി നായകനായ സിനിമയ്ക്കു സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് വൈകുന്നതിനെതിരേ നിര്‍മാതാക്കളായ ‘കോസ്മോ എന്റര്‍ടെയ്ന്‍മെന്റ്സ്’ നല്കിയ ഹര്‍ജിയാണു കോടതി പരിഗണിച്ചത്. സിനിമയുടെ പേര് മൂന്നു മാസം മുമ്പ് അംഗീകരിച്ചിരുന്നതാണെന്നും പ്രദര്‍ശനത്തോടനുബന്ധിച്ച് സമാന നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ സെന്‍സര്‍ ബോര്‍ഡിനു മുന്നില്‍ സമര്‍പ്പിച്ചപ്പോഴാണ് പേരു മാറ്റാന്‍ നിര്‍ദേശിച്ചതെന്നും ഹര്‍ജിക്കാര്‍ അറിയിച്ചു.
2023ല്‍ ‘ജാനകി ജാനേ’ എന്ന പേരില്‍ മലയാളത്തില്‍ സിനിമ ഇറങ്ങിയപ്പോള്‍ പ്രശ്നമുണ്ടായിട്ടില്ല. മത വിഭാഗങ്ങളുടെ വികാരം വ്രണപ്പെടുത്തുന്ന ഘടകങ്ങളുള്ളതിനാലാണു സെന്‍സര്‍ ബോര്‍ഡിന്റെ റിവൈസിംഗ് കമ്മിറ്റി മാറ്റങ്ങള്‍ നിര്‍ദേശിച്ചതെന്ന് സെന്‍സര്‍ ബോര്‍ഡിനുവേണ്ടി കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു.
അപ്പോഴാണ്, ആരുടെ വികാരമാണു സിനിമ വ്രണപ്പെടുത്തുന്നതെന്ന ചോദ്യം കോടതി ഉന്നയിച്ചത്. ജാനകി ബലാല്‍സംഗം ചെയ്ത കഥാപാത്രമല്ലല്ലോയെന്നും പോരാടി ജയിച്ച നായികയല്ലേയെന്നും കോടതി ചോദിച്ചു. തുടര്‍ന്ന് സെന്‍സര്‍ ബോര്‍ഡിന്റെ എതിര് സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ നിര്‍ദേശിച്ച കോടതി ഹര്‍ജി നാളെ വീണ്ടും പരിഗണിക്കാനായി മാറ്റി.
“ആരോഗ്യ കേരളം വെന്റിലേറ്ററിൽ”; വിമർശനവുമായി പ്രതിപക്ഷ നേതാവ്
കൊച്ചി: ആരോഗ്യ കേരളം വെന്റിലേറ്ററിലാണെന്നു പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ. പ്രശ്നം പരിഹരിക്കുന്നതിനു പകരം ന്യായീകരണങ്ങളും പിആര്‍ മനേജ്മെന്റ് പരിപാടികളുമാണു സർക്കാർ നടത്തുന്നത്. ആരോഗ്യരംഗത്തെ നശിപ്പിച്ചതിന്റെ പ്രധാന കാരണം ഇല്ലാത്ത കാര്യങ്ങള്‍ പൊലിപ്പിച്ചുകാട്ടിയ പിആര്‍ വര്‍ക്കാണ്. അധികകാലം ജനങ്ങളെ കബളിപ്പിക്കാനാകില്ല.
ആരോഗ്യരംഗത്തെ തകര്‍ച്ചയെക്കുറിച്ച് പഠിക്കാന്‍ പൊതുജനാരോഗ്യ വിദഗ്ധരെ ഉള്‍പ്പെടുത്തിയുള്ള യുഡിഎഫ് ഹെല്‍ത്ത് കമ്മീഷനെ പ്രഖ്യാപിക്കുകയാണ്. അതിന്റെ ഭാഗമായി ഹെല്‍ത്ത് കോണ്‍ക്ലേവും സംഘടിപ്പിക്കും. സർക്കാർ ആശുപത്രികളിലെ പ്രതിസന്ധികളെക്കുറിച്ച് ആരോഗ്യമന്ത്രി പറഞ്ഞതെല്ലാം പാളുകയാണ്. എല്ലാ മെഡിക്കല്‍ കോളജുകളിലും സര്‍ക്കാര്‍ ആശുപത്രികളിലും മരുന്നുക്ഷാമം അതീവ രൂക്ഷമാണ്.
കേരളത്തിലെ പ്രതിപക്ഷം നിയമസഭയിലും പുറത്തും ആരോഗ്യരംഗത്തെക്കുറിച്ച് പറഞ്ഞ കാര്യങ്ങളൊക്കെ ശരിയാണെന്നു ബോധ്യമായിരിക്കുകയാണ്. സര്‍ജറി കഴിഞ്ഞാല്‍ തുന്നാനുള്ള നൂലു പോലും രോഗി വാങ്ങിക്കൊണ്ടു വരണമെന്നതാണ് അവസ്ഥ.
സ്വകാര്യ ആശുപത്രിയില്‍ വാങ്ങിക്കുന്ന വേഗത്തില്‍ സര്‍ക്കാര്‍ ആശുപത്രികളില്‍ സാധനങ്ങള്‍ വാങ്ങാന്‍ സാധിക്കില്ലെന്നാണ് മന്ത്രി ഇന്നലെ പറഞ്ഞത്. ഇതു പറഞ്ഞു തുടങ്ങിയിട്ട് രണ്ടു മൂന്നു കൊല്ലമായി. ഒരു വര്‍ഷത്തേക്ക് ആവശ്യമുള്ള സാധനങ്ങള്‍ ആശുപത്രികള്‍ ഇന്‍ഡന്റ് നല്‍കുകയാണ് ചെയ്യുന്നത്.
അതില്‍നിന്നാണ് മെഡിക്കല്‍ സര്‍വീസസ് കോര്പറേഷന് ടെന്‍ഡര്‍ വിളിച്ച് സാധനങ്ങള്‍ വാങ്ങുന്നത്. എന്നാല്‍ ഇതൊന്നും നടക്കുന്നില്ല. പ്ലാന്‍ ഫണ്ട് പോലും വെട്ടിക്കുറയ്ക്കുകയാണെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി.
സുരക്ഷയ്ക്കായി രാജ്ഭവൻ ആവശ്യപ്പെട്ട പോലീസുകാരെ നൽകാതെ സർക്കാർ
തിരുവനന്തപുരം: ഗവർണറുടെ സുരക്ഷയ്ക്കായി രാജ്ഭവൻ ആവശ്യപ്പെട്ട പോലീസ് ഉദ്യോഗസ്ഥരെ സ്ഥലംമാറ്റിയ നടപടി മണിക്കൂറുകൾക്കുള്ളിൽ റദ്ദാക്കി സർക്കാർ. വിവിധ സ്ഥലങ്ങളിൽ ജോലി ചെയ്യുന്നവരെ രാജ്ഭവനിലേക്ക് സ്ഥലംമാറ്റിക്കൊണ്ട് ഉത്തരവ് പുറപ്പെടുവിച്ച് മണിക്കൂറുകൾക്കകമാണ് റദ്ദാക്കിയത്.
കെഎപി രണ്ടാം ബറ്റാലിയനിലെ എസ്ഐ, വിഴിഞ്ഞം പോലീസ് സ്റ്റേഷനിലെ സീനിയർ സിപിഒ, കെഎപി നാലാം ബറ്റാലിയൻ, എസ്എപി ബറ്റാലിയൻ, ബോംബ് സ്ക്വാഡ്, തിരുവനന്തപുരം റൂറൽ ജില്ലാ പോലീസ് ആസ്ഥാനത്തെയും സീനിയർ സിപിഒ എന്നിവരുടെ സ്ഥലംമാറ്റമാണ് റദ്ദാക്കിയത്.
ഇതിനു പുറമെ രാജ്ഭവനിലെ ഡ്രൈവർ ചുമതലയിൽ പ്രവർത്തിച്ചിരുന്ന പോലീസ് ഡ്രൈവറെയും പിൻവലിച്ചു. തിരുവനന്തപുരം സിറ്റി പോലീസ് ആസ്ഥാനത്തെ ഉദ്യോഗസ്ഥനെ രാജ്ഭവനിലേക്ക് നിയോഗിച്ച ഉത്തരവും റദ്ദാക്കി.
സ്ഥലംമാറ്റം സർക്കാർ നിർദേശത്തെ തുടർന്ന് റദ്ദാക്കിയെന്നാണ് വിവരം. രാജ്ഭവന്റെ ആവശ്യപ്രകാരം ഡിജിപിയാണ് പോലീസുകാരെ ഗവർണറുടെ സുരക്ഷയ്ക്കായി നിയോഗിച്ച് ഉത്തരവിറക്കിയത്.
രാജ്ഭവനിലെ സുരക്ഷാ ചുമതലയിലേക്കാണ് ഇവരെ നിയോഗിച്ചത്. ഇന്നലെ രാവിലെ പുറപ്പെടുവിച്ച ഉത്തരവ് മണിക്കൂറുകൾക്കുള്ളിൽതന്നെ പിൻവലിച്ചതോടെ ഉദ്യോഗസ്ഥർ നിലവിലെ ചുമതലയിൽ തുടരും.
എം. റോയ് വിരമിച്ചു
കോട്ടയം: ദീപിക ഡെപ്യൂട്ടി എഡിറ്റർ എം. റോയ് വിരമിച്ചു. കോട്ടയം, എറണാകുളം, തൃശൂർ, കണ്ണൂർ, കാസർഗോഡ് എന്നിവിടങ്ങളിൽ സേവനമനുഷ്ഠിച്ചു. 35 വർഷത്തിലധികം നീണ്ട സർവീസിൽ 23 വർഷം കണ്ണൂർ ബ്യൂറോ ചീഫായിരുന്നു. കൊച്ചി യൂണിറ്റിൽ ന്യൂസ് എഡിറ്ററായും കോട്ടയത്ത് രാഷ്ട്രദീപിക ചീഫ് കോ- ഓർഡിനേറ്ററായും പ്രവർത്തിച്ചു.
കണ്ണൂരിൽ രാഷ്ട്രീയ സംഘർഷം മുറ്റിനിന്ന നാളുകളിൽ ദീപികയിലും രാഷ്ട്രദീപികയിലും എഴുതിയ റിപ്പോർട്ടുകളും പരന്പരകളും ശ്രദ്ധ പിടിച്ചുപറ്റി. കുടിയേറ്റജനത തിങ്ങിപ്പാർക്കുന്ന മലയോരമേഖലയുടെ പ്രത്യേകതകളും വികസനസാധ്യതകളും വിശദമാക്കി തയാറാക്കിയ ‘സാധ്യതകളുടെ മലയോരം’ എന്ന സുദീർഘ പരന്പര വേറിട്ട ഒന്നായി.
ഇന്റർനെറ്റ് യുഗത്തിനു മുൻപുള്ള കാലത്തെപ്പറ്റി സൺഡേ ദീപികയിൽ എഴുതിയ ഗൃഹാതുരത്വമുണർത്തുന്ന കുറിപ്പുകളും വ്യത്യസ്തമായി. പരിസ്ഥിതി സംബന്ധമായ നിരവധി ലേഖനങ്ങളും പരന്പരകളും എഴുതി. ‘കാണേണ്ട കാഴ്ചകൾ’ എന്ന പംക്തി രാഷ്ട്രദീപികയിൽ വർഷങ്ങളോളം കൈകാര്യം ചെയ്തു.
വി.കെ. മാധവൻകുട്ടി അവാർഡ്, പ്രഥമ മാർത്താണ്ഡവർമ പുരസ്കാരം, കേരള സ്റ്റേറ്റ് ബയോഡൈവേഴ്സിറ്റി ഗ്രീൻ അവാർഡ്, സംസ്ഥാന ക്ഷീരവികസന വകുപ്പ് മാധ്യമ അവാർഡ്, നാഷണൽ സേഫ്റ്റി കൗൺസിൽ പുരസ്കാരം തുടങ്ങിയ അവാർഡുകൾ റിപ്പോർട്ടിംഗിനു ലഭിച്ചു. കേരള പത്രപ്രവർത്തക യൂണിയൻ സംസ്ഥാന കമ്മിറ്റിയിൽ രണ്ടുതവണ അംഗമായിരുന്നു.
മൂവാറ്റുപുഴ പെരുന്പല്ലൂർ അയ്യംകുഴയ്ക്കൽ പരേതനായ ജോൺ-റോസമ്മ ദന്പതിമാരുടെ മകനാണ്. ഭാര്യ: മിസി. മക്കൾ: അന്ന (ചാർട്ടേഡ് അക്കൗണ്ടന്റ്, ബംഗളൂരു), അമിത് (എംബിഎ വിദ്യാർഥി, കോഴിക്കോട് എൻഐടി). മരുമകൻ: ആൽബിൻ ജോസ് (ഇൻഫ്ലുവൻസർ-വാക്ക് വിത്ത് ആൽബി-ബംഗളൂരു).
‘വോട്ടുകിട്ടാൻ നിലവിലെ പ്രവർത്തനം പോരാ’; രാജീവ് ചന്ദ്രശേഖരനെതിരേ വിമർശനം
തിരുവനന്തപുരം: ബിജെപി പരിപാടികളിൽ തങ്ങളെ വിളിക്കാത്തതിലുള്ള നീരസം പ്രകടിപ്പിച്ച് കോർ കമ്മിറ്റി യോഗത്തിൽ വി. മുരളീധരനും കെ. സുരേന്ദ്രനും .
നിലന്പൂർ ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിൽ വ്യക്തമായ ഒരു പരിപാടിയും ചർച്ച ചെയ്യാനോ നടപ്പിലാക്കാനോ നിലവിലെ നേതൃത്വത്തിന് കഴിഞ്ഞില്ലെന്നും ഇന്നലെ തിരുവനന്തപുരത്ത് നടന്ന കോർ കമ്മിറ്റി യോഗത്തിൽ വിമർശനം ഉയർന്നു.
പ്രചാരണത്തിൽ മറ്റു രണ്ടു മുന്നണികളേക്കാളും ഏറെ പുറകിലായിരുന്നു ബിജെപി. പ്രചാരണത്തിൽ ദേശീയ നേതാക്കളെ ആരേയും പങ്കെടുപ്പിക്കാൻ കഴിയാത്തത് വലിയ വീഴ്ചയായി. യുഡിഎഫ് സ്ഥാനാർഥിക്കു വേണ്ടി സ്ഥലത്തെ എംപി ആണെങ്കിൽ പോലും പ്രിയങ്ക ഗാന്ധി എത്തിയത് അവർക്ക് ഏറെ ഗുണം ചെയ്തു.
ബിജെപിയുടെ പ്രചാരണ യോഗങ്ങളിൽ പ്രവർത്തകരുടെ സാന്നിധ്യം വളരെക്കുറവായിരുന്നു. ഇക്കാര്യത്തിൽ പരിചയക്കുറവാണോ, അതോ കൂടുതൽ സമയം സ്ഥലത്ത് ഇല്ലാതിരുന്നതാണോ സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖരന് പറ്റിയ പിഴവ് എന്ന കാര്യത്തിൽ പാർട്ടി പരിശോധിക്കണമെന്നും കോർ കമ്മിറ്റി യോഗത്തിൽ നേതാക്കൾ ആവശ്യപ്പെട്ടു.
എന്നാൽ തനിക്കെതിരേ ഉയർന്ന വിമർശനങ്ങൾക്ക് സഹിഷ്ണുതയോടെയാണ് രാജീവ് ചന്ദ്രശേഖർ പ്രതികരിച്ചത്. കോർ കമ്മിറ്റി വികാരം താൻ മനസിലാക്കുന്നു. നമുക്ക് ഒരുമിച്ചു പോകാം ഇതായിരുന്നു അദ്ദേഹത്തിന്റെ മറുപടി. ഭാരതാംബ വിവാദത്തിൽ താഴെതട്ടിൽ വൻ പ്രചാരണം കൊണ്ടുവരാനും ഇന്നു ചേർന്ന പാർട്ടി കോർ കമ്മിറ്റി യോഗത്തിൽ തീരുമാനിച്ചു.
‘സെൻസർ കട്ടിനെതിരേ, കത്രികകൾ കുപ്പത്തൊട്ടിയിലിട്ട് ’ സിനിമാ സംഘടനകളുടെ സമരം
തിരുവനന്തപുരം: ജാനകി v/s സ്റ്റേറ്റ് ഓഫ് കേരള എന്ന സിനിമയുടെ പേരു മാറ്റണമെന്ന സെൻസർബോർഡിന്റെ തീരുമാനത്തിനെതിരേ സിനിമാ സംഘടനകളുടെ നേതൃത്വത്തിൽ സെൻസർ ബോർഡ് ആസ്ഥാനത്തിനു മുന്നിൽ പ്രതിഷേധ സമരം.
തിരുവനന്തപുരം ചിത്രാഞ്ജലി സ്റ്റുഡിയോ കോംപ്ലക്സിൽ സ്ഥിതി ചെയ്യുന്ന സെൻസർ ബോർഡ് റീജണൽ ഓഫീസിനു മുന്നിലായിരുന്നു സമരം.
‘സെൻസർ കട്ടിനെതിരെ, കത്രികകൾ കുപ്പത്തൊട്ടിയിലിട്ട് ’ എന്ന പ്രഖ്യാപനവുമായായിരുന്നു സമരം നടത്തിയത്. ഫെഫ്ക ജനറൽ സെക്രട്ടറിയുമായ ബി. ഉണ്ണികൃഷ്ണൻ ‘സ്റ്റാർട്ട്’ പറഞ്ഞപ്പോൾ പ്രതിഷേധക്കാർ കത്രികകൾ കുപ്പത്തൊട്ടിയിലിട്ടു പ്രതിഷേധ സമരത്തിൽ പങ്കാളികളായി. ‘സെൻസർ ബോർഡിന്റെ നീതി നിഷേധത്തിനെതിരേ പോരാടുക, അഭിപ്രായസ്വാതന്ത്ര്യം സംരക്ഷിക്കുക’ തുടങ്ങിയ മുദ്രാവാക്യം വിളിച്ച് പ്രകടനവും നടത്തി.
സംവിധായകരായ ഷാജി കൈലാസ്, കമൽ, വിധു വിൻസെന്റ്, സിബി മലയിൽ, താരങ്ങളായ ഇന്ദ്രൻസ്, മണിയൻപിള്ള രാജു, അൻസിബ, ബാബുരാജ്, സരയൂ, ജയൻ ചേർത്തല, ടിനി ടോം, പ്രൊഡ്യൂസർ രഞ്ജിത്ത് തുടങ്ങി സിനിമ രംഗത്ത് നിന്ന് നിരവധി പേർ സമരത്തിന്റെ ഭാഗമായി.
മാണ്ഡ്യ രൂപതയിൽ കത്തോലിക്ക കോൺഗ്രസിനു തുടക്കം
കൊച്ചി: കത്തോലിക്ക കോൺഗ്രസ് മാണ്ഡ്യ രൂപതയിൽ ഔദ്യോഗികമായി തുടക്കം കുറിച്ചു. ബംഗളൂരു ധർമാരാം സെന്റ് തോമസ് ഫൊറോനാ പള്ളി ഓഡിറ്റോറിയത്തിൽ നടന്ന പൊതുസമ്മേളനം മാണ്ഡ്യ ബിഷപ് മാർ സെബാസ്റ്റ്യൻ എടയന്ത്രത്ത് ഉദ്ഘാടനം ചെയ്തു. നിയുക്ത രൂപത പ്രസിഡന്റ് കെ.പി. ചാക്കപ്പൻ അധ്യക്ഷത വഹിച്ചു.
കർണാടകയിലെ പ്രവാസി മലയാളികളുടെ ക്ഷേമത്തിനും വിശ്വാസ സംരക്ഷണത്തിനും മുൻഗണന നൽകി കർമപരിപാടികൾ ആവിഷ്കരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ പ്രസിഡന്റ് പ്രഫ. രാജീവ് കൊച്ചുപറമ്പിൽ മുഖ്യ പ്രഭാഷണം നടത്തി. സമുദായ ശക്തീകരണം ലക്ഷ്യമാക്കിയുള്ള പ്രവർത്തനങ്ങൾക്കു കത്തോലിക്ക കോൺഗ്രസ് കൂടുതൽ ശ്രദ്ധ നൽകുമെന്ന് അദ്ദേഹം പറഞ്ഞു.
ഗ്ലോബൽ ജനറൽ സെക്രട്ടറി ഡോ. ജോസ്കുട്ടി ജെ. ഒഴുകയിൽ സെമിനാർ നയിച്ചു. ട്രഷറർ അഡ്വ . ടോണി പുഞ്ചക്കുന്നേൽ, വൈസ് പ്രസിഡന്റുമാരായ ബെന്നി ആന്റണി, ട്രീസ ലിസ് സെബാസ്റ്റ്യൻ, സെക്രട്ടറിമാരായ റോസ് ജെയിംസ്, ജെയ്സൺ പട്ടേരി, രൂപത ഡയറക്ടർ ഫാ . കുര്യാക്കോസ് കൊല്ലമുള്ളിൽ, ഭാരവാഹികളായ റീന പ്രിൻസ്, ലൗലി ജോളി , ഡാർലി കുര്യാക്കോസ്, പാസ്റ്ററൽ കൗൺസിൽ സെക്രട്ടറി തോമസ് കളരിക്കൽ, വിവിധ സംഘടനാ ഭാരവാഹികൾ തുടങ്ങിയവർ പ്രസംഗിച്ചു.
ധന്യൻ മാർ ഈവാനിയോസ് ഓർമപ്പെരുന്നാൾ ഇന്നു മുതൽ 15 വരെ
തിരുവനന്തപുരം: മലങ്കര കത്തോലിക്കാസഭയുടെ പ്രഥമ മെത്രാപ്പോലീത്തായും മലങ്കര പുനരൈക്യപ്രസ്ഥാനത്തിന്റെ ശില്പിയും ബഥനി ആശ്രമ സ്ഥാപകനുമായ ധന്യൻ ആർച്ച് ബിഷപ് മാർ ഈവാനിയോസിന്റെ 72ാം ഓർമപ്പെരുന്നാളും മെത്രാഭിഷേക ശതാബ്ദി ആഘോഷങ്ങളും ഇന്നു മുതൽ 15 വരെ കബറിടം സ്ഥിതി ചെയ്യുന്ന പട്ടം സെന്റ് മേരീസ് കത്തീഡ്രൽ ദേവാലയത്തിൽ നടക്കും.
ഈവർഷത്തെ പരിപാടികളിൽ വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടേറിയറ്റിൽ നിന്ന് അന്താരാഷ്ട്ര സംഘടനകളുടെയും രാജ്യങ്ങളുമായുള്ള ബന്ധങ്ങളുടെയും പ്രത്യേക ചുമതലയുള്ള സെക്രട്ടറി ആർച്ച്ബിഷപ് ഡോ. പോൾ ഗല്ലഗർ മുഖ്യാതിഥി ആയിരിക്കും.
ഇന്നു വൈകുന്നേരം അഞ്ചിനു നടക്കുന്ന ശുശ്രൂഷകൾക്കും കുർബാനയ്ക്കും മേജർ അതിരൂപത കൂരിയാ ബിഷപ് ഡോ. ആന്റണി മാർ സിൽവാനോസ് നേതൃത്വം നൽകും. തുടർന്നു വരുന്ന ദിവസങ്ങളിൽ വൈകുന്നേരം അഞ്ചിനു സന്ധ്യാ നമസ്കാരവും വിശുദ്ധ കുർബാനയും കബറിൽ ധൂപപ്രാർഥനയും നടക്കും.
ബിഷപ് ജോഷ്വാ മാർ ഇഗ്നാത്തിയോസ്, മാർത്താണ്ഡം രൂപതാധ്യക്ഷൻ ബിഷപ് വിൻസന്റ് മാർ പൗലോസ്, വിവിധ ഭദ്രാസന വികാരി ജനറാൾമാരായ റവ.ഡോ. എൽദോ പുത്തൻകണ്ടത്തിൽ കോർ എപ്പിസ്കോപ്പ, ഫാ. വർഗീസ് കാലായിൽ, ഫാ. തോമസ് ഞാറയ്ക്കാട്ട് കോർ എപ്പിസ്കോപ്പ, റവ. ഡോ. ജേക്കബ് ഓലിക്കൽ, റവ. ഡോ. ഷാജി മാത്യു വാഴയിൽ, റവ. ഡോ. ഐസക്ക് പറപ്പള്ളിൽ, ഫാ. സെലിൻ ജോസ് കോന്നത്തുവിള, ബഥനി ആശ്രമം സുപ്പീരിയര്‍ ജനറൽ റവ. ഡോ. ഗീവര്‍ഗീസ് കുറ്റിയിൽ ഒഐസി, മലങ്കര സെമിനാരി റെക്ടർ റവ. ഡോ. ജിജി ഫിലിപ്പ് ചരിവുപുരയിടം എന്നിവർ നേതൃത്വം നൽകും.
ആറിനു സീറോ മലബാർ ക്രമത്തിൽ വിശുദ്ധ കുർബാനയ്ക്ക് ചങ്ങനാശേരി അതിരൂപതാ വികാരി ജനറാൾ റവ. ഡോ. ജോണ്‍ തെക്കേക്കര നേതൃത്വം നല്‍കും. 13 നു വൈകുന്നേരം ലത്തീൻ ക്രമത്തിലുള്ള വിശുദ്ധ കുർബാനയ്ക്ക് നെയ്യാറ്റിൻകര രൂപതാധ്യക്ഷൻ ബിഷപ് ഡോ. സെൽവരാജ് നേതൃത്വം നൽകും.
ഓർമപ്പെരുന്നാളിനോടനുബന്ധിച്ചുള്ള പദയാത്രകൾ വിവിധ സ്ഥലങ്ങളിൽ നിന്ന് ആരംഭിക്കും. പ്രധാന പദയാത്ര 10 ന് പത്തനംതിട്ടയിലെ റാന്നി പെരുനാട്ടിൽ നിന്ന് ആരംഭിക്കും. വിവിധ ദിവസങ്ങളിൽ മാവേലിക്കര, തിരുവല്ല, മൂവാറ്റുപുഴ, മാർത്താണ്ഡം, പാറശാല എന്നിവിടങ്ങളിൽ നിന്നുള്ള പദയാത്രകൾ പ്രധാന പദയാത്രയോടു ചേരും.
പദയാത്രാ സംഘങ്ങൾ 14 ന് വൈകുന്നേരം അഞ്ചിനു കബറിടത്തിൽ എത്തിച്ചേരും. 6.30ന് മെഴുകുതിരി പ്രദക്ഷിണ നേർച്ച നടക്കും. പ്രദക്ഷിണം കത്തീഡ്രൽ ദേവാലയത്തിൽ നിന്നാരംഭിച്ച് കാതോലിക്കേറ്റ് സെന്റർ, സെന്റ് മേരീസ് കോന്പൗണ്ട് വഴി കബറിൽ തിരികെയെത്തും. തുടർന്ന് കബറിൽ ധൂപപ്രാർഥനയും ശ്ലൈഹികാശിർവാദവും നടക്കും. സമാപന ദിവസമായ 15ന് രാവിലെ എട്ടിനു ശുശ്രൂഷകൾ ആരംഭിക്കും. കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ നേതൃത്വം നൽകും.
രവാഡ ചന്ദ്രശേഖറെ ഡിജിപിയാക്കിയതിൽ; കണ്ണൂർ സിപിഎമ്മിൽ അമർഷവും പ്രതിഷേധവും
നിശാന്ത് ഘോഷ്
കണ്ണൂർ: രവാഡ ചന്ദ്രശേഖറെ സംസ്ഥാന പോലീസ് മേധാവിയാക്കിയതിൽ കണ്ണൂർ സിപിഎമ്മിൽ ഭിന്നാഭിപ്രായം. നേതാക്കളിലും പ്രവർത്തകരിലും ഡിവൈഎഫ്ഐ, എസ്എഫ്ഐ സംഘടനകളിലും സർക്കാർ നിലപാടിനോടു കടുത്ത അതൃപ്തിയുണ്ട്.
എം.വി. രാഘവൻ മന്ത്രിയായിരിക്കേ കൂത്തുപറന്പിൽ നടന്ന യുവജന സമരത്തിനു നേരേയുണ്ടായ വെടിവയ്പിനു നേതൃത്വം നൽകിയ പോലീസ് ഉദ്യോഗസ്ഥനെ സിപിഎം ഭരണത്തിൽ സംസ്ഥാന പോലീസ് മേധാവിയാക്കിയതാണ് അതൃപ്തിക്കു കാരണം.
മുതിർന്ന നേതാവായ പി. ജയരാജൻ അതൃപ്തി പരസ്യമായി പ്രകടിപ്പിച്ചു. രവാഡ ചന്ദ്രശേഖർ കൂത്തുപറന്പ് വെടിവയ്പ് സംഭവത്തിലുണ്ടായിരുന്ന ഉദ്യോഗസ്ഥനാണെന്നും ആരാണ് യോഗ്യനെന്നു സർക്കാർ മെറിറ്റ് അടിസ്ഥാനത്തിലായിരിക്കും തീരുമാനിച്ചിട്ടുണ്ടാകുക എന്നുമായിരുന്നു പി. ജയരാജൻ പ്രതികരിച്ചത്. നിയമന തീരുമാനത്തെക്കുറിച്ച് വിശദീകരിക്കേണ്ടതു സർക്കാരാണെന്നും ജയരാജന് പറഞ്ഞു.
1994ൽ കെ. കരുണാകരൻ മുഖ്യമന്ത്രിയും എം.വി. രാഘവൻ സഹകരണമന്ത്രിയുമായിരിക്കേ സ്വാശ്രയ കോളജ് വിഷയത്തിൽ ഡിവൈഎഫ്ഐ നടത്തിയ സമരമാണു കൂത്തുപറന്പിൽ വെടിവയ്പിൽ കലാശിച്ചത്. രവാഡ ചന്ദ്രശേഖർ തലശേരി എഎസ്പിയായി ചുമതലയേറ്റതിന്റെ തൊട്ടടുത്ത ദിവസമായിരുന്നു സംഭവം. വെടിവയ്പിൽ അഞ്ചു ഡിവൈഎഫ്ഐ പ്രവർത്തകർ മരിക്കുകയും നട്ടെല്ലിനു പരിക്കേറ്റ പുഷ്പൻ വർഷങ്ങളോളം കിടപ്പിലാവുകയും ചെയ്തു. പുഷ്പൻ കഴിഞ്ഞ വർഷം സെപ്റ്റംബർ 28നാണു മരിച്ചത്.
കണ്ണൂരിലെ സിപിഎം പ്രവർത്തകർക്കു കൂത്തുപറന്പ് രക്തസാക്ഷികളോടു വൈകാരികമായ ബന്ധമാണുള്ളത്. വെടിവയ്പിനു കാരണമായ പ്രധാനപ്പെട്ട ഉദ്യോഗസ്ഥനെ സംസ്ഥാന പോലീസ് മേധാവിയാക്കുന്നത് ഇവർക്ക് ഉൾക്കൊള്ളാനായിട്ടില്ല. അതിനാൽ, സർക്കാരിനെതിരേ സൈബർ ഇടങ്ങളിലും പോരാട്ടം വ്യാപകമായിരിക്കുകയാണ്. കണ്ണൂരിലെ പാർട്ടിയിലെ പലർക്കും സർക്കാർ നിലപാടിനോടു കടുത്ത വിയോജിപ്പുണ്ടെങ്കിലും പരസ്യമായി പ്രതികരിക്കാൻ തയാറാവുന്നില്ലെന്നതാണു യാഥാർഥ്യം.
1995ൽ വെടിവയ്പ് സംഭവത്തിൽ പോലീസുകാർക്കെതിരേ സ്വകാര്യ അന്യായം ഫയൽ ചെയ്തതിനെത്തുടർന്ന് രവാഡ ചന്ദ്രശേർ ഉൾപ്പെടെയുള്ളവർക്കതിരേ കേസെടുത്തിരുന്നു. യുഡിഎഫ് സർക്കാരിനു ശേഷം അധികാരത്തിലേറിയ എൽഡിഎഫ് സർക്കാർ കൂത്തുപറന്പ് കേസന്വേഷിക്കാനായി പദ്മനാഭൻ കമ്മീഷനെ നിയമിച്ചു.
1997ൽ കമ്മീഷൻ നൽകിയ റിപ്പോർട്ടിൽ എം.വി. രാഘവൻ, ഡെപ്യൂട്ടി കളക്ടർ ടി.ടി. ആന്റണി, ഡിവൈഎസ്പി. അബ്ദുൾ ഹക്കീം ബത്തേരി, രവാഡ ചന്ദ്രശേഖർ എന്നിവർ കുറ്റക്കാരാണെന്നായിരുന്നു കണ്ടെത്തിയത്. പദ്മനാഭൻ കമ്മീഷൻ റിപ്പോർട്ടിനെ തുടർന്ന് ഇവരെ പ്രതികളാക്കി പുതിയ കേസ് ഫയൽ ചെയ്തെങ്കിലും സുപ്രീംകോടതി പ്രതികളുടെ ഹർജിയെത്തുടർന്ന് കേസ് അന്വേഷണം നിർത്തിവയ്ക്കാൻ ഉത്തരവിട്ടു.
ഹെഡ് കോൺസ്റ്റബിൾമാരായ ശശിധരൻ, സഹദേവൻ, പ്രേംനാഥ്, കോൺസ്റ്റബിൾമാരായ ദാമോദരൻ, രാജൻ, സ്റ്റാൻലി, അബ്ദുൾ സലാം, ജോസഫ്, സുരേഷ്, ചന്ദ്രൻ, ബാലചന്ദ്രൻ, ലൂക്കോസ്, അഹമ്മദ് എന്നിവരെയും സ്വകാര്യ അന്യായത്തിൻമേൽ കൂത്തുപറന്പ് കോടതി കുറ്റക്കാരാക്കിയിരുന്നു. എന്നാൽ കേസിൽ പോലീസ് ഉദ്യോഗസ്ഥർക്ക് ആർക്കും കൊല്ലപ്പെട്ടവരോടും പരിക്കേറ്റവരോടും മുൻകാല വൈരാഗ്യമുണ്ടായിരുന്നില്ലെന്നും കൃത്യനിർവഹണത്തിന്റെ ഭാഗമായുള്ള പ്രവർത്തനം മാത്രമാണു നടത്തിയതെന്നും ചൂണ്ടിക്കാട്ടി രവാഡ ചന്ദ്രശേഖർ ഉൾപ്പടെയുള്ളവരെ കുറ്റവിമുക്തരാക്കി പ്രഖ്യാപിക്കുകയായിരുന്നു.
പി. ജയരാജനെ തള്ളി; സർക്കാരിനൊപ്പമെന്ന് എം.വി. ഗോവിന്ദൻ
രവാഡ ചന്ദ്രശേഖറെ പോലീസ് മേധാവിയാക്കിയതിൽ വിമർശനം ഉന്നയിച്ച മുതിർന്ന നേതാവ് പി. ജയരാജന്റെ നിലപാടുകൾ തള്ളി പാർട്ടി സെക്രട്ടറി എം.വി. ഗോവിന്ദൻ. പോലീസ് മേധാവി നിയമനത്തിൽ പാർട്ടി സർക്കാരിനൊപ്പമാണെന്ന് എം.വി. ഗോവിന്ദൻ പ്രതികരിച്ചു. കൂത്തുപറന്പ് കേസിൽ രവാഡ ചന്ദ്രശേഖറെ കോടതി ഒഴിവാക്കിയതാണ്. അന്വേഷണ കമ്മീഷൻ റിപ്പോർട്ടിലാണ് കോടതി തീരുമാനമെടുത്തത്.
വെടിവയ്പ് നടക്കുന്നതിന്റെ രണ്ടു ദിവസം മുന്‍പാണ് അദ്ദേഹം ചുമതലയേറ്റത്. അദ്ദേഹത്തിന് കാര്യങ്ങളൊന്നുമറിയില്ലായിരുന്നു.
ഈ വിഷയത്തിൽ പി. ജയരാജന്റെ പ്രതികരണം സർക്കാരിനെതിരേയുള്ള വിമർശനമായി കാണുന്നില്ലെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു.
തീരുമാനം സർക്കാരിന്റേതെന്നു പി. ജയരാജൻ
പാലക്കാട്: എല്ലാവർക്കും നീതി ഉറപ്പാക്കുന്ന പോലീസ് സംവിധാനമാണ് പാർട്ടി ആഗ്രഹിക്കുന്നതെന്നും ബാക്കിയെല്ലാം സർക്കാരാണ് തീരുമാനിക്കുന്നതെന്നും സിപിഎം സംസ്ഥാന കമ്മിറ്റി അംഗം പി. ജയരാജൻ. രവാഡ ചന്ദ്രശേഖറിനെ ഡിജിപിയായി നിയമിച്ച മന്ത്രിസഭാതീരുമാനത്തോടു പാലക്കാട്ട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ഇക്കാര്യത്തിൽ രാഷ്ടീയ നിലപാട് സ്വീകരിക്കേണ്ട കാര്യമില്ല. സർക്കാരിനു മുന്നിൽവന്ന നിർദേശത്തിന്റെ അടിസ്ഥാനത്തിലാണ് തീരുമാനമെടുത്തത്. അക്കാര്യം വിശദീകരിക്കേണ്ടതു സർക്കാരാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പല ഉദ്യോഗസ്ഥരും പലഘട്ടത്തിലും സിപിഎമ്മിനെതിരേ നടപടി സ്വീകരിച്ചിട്ടുണ്ട്. സർക്കാരിനു മുന്നിൽവന്ന മറ്റൊരു പേരായ നിതിൻ അഗർവാളിനെതിരേ സിപിഎം പരാതിനൽകിയിരുന്നു. സിപിഎം-ആർഎസ്എസ് സംഘർഷമുണ്ടായിരുന്ന സമയത്തു സിപിഎമ്മിന്റെ നിലവിലെ ഏരിയ സെക്രട്ടറി എം. സുകുമാരനെ ലോക്കപ്പിൽ ഭീകരമായി തല്ലിച്ചതച്ച കേസിൽ നിതിൻ അഗർവാൾ പ്രതിയായിരുന്നു.
ഇന്നു യോഗ്യതയുടെ അടിസ്ഥാനത്തിലാണ് മൂന്നു പേരുകൾ സർക്കാരിന്റെ പരിഗണനയ്ക്കു വന്നത്. അതിന്റെ അടിസ്ഥാനത്തിലാണ് രവാഡ ചന്ദ്രശേഖറിനെ നിയമിച്ചത്. ചുമതലയേറ്റതിനുശേഷം രവാഡ എടുക്കുന്ന നടപടികളെക്കുറിച്ചു പറയാമെന്നും പി. ജയരാജൻ വ്യക്തമാക്കി.
കാലവർഷം: നാല് ശതമാനം മഴക്കുറവ്
തിരുവനന്തപുരം: തെക്കുപടിഞ്ഞാറൻ കാലവർഷം ഒരു മാസം പിന്നിടുന്പോൾ സംസ്ഥാനത്ത് നാല് ശതമാനം മഴക്കുറവ്. ഇന്നലെ വരെ 648.2 മില്ലീമീറ്റർ മഴ പെയ്യേണ്ട സ്ഥാനത്ത് പെയ്തത് 620.4 മില്ലീമീറ്ററാണെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
ആലപ്പുഴ, കണ്ണൂർ, പാലക്കാട്, പത്തനംതിട്ട, തൃശൂർ ജില്ലകളിൽ മാത്രമാണ് ഇക്കാലയളവിൽ അധിക മഴ പെയ്തത്. മറ്റു ജില്ലകളിലെല്ലാം നാമമാത്രമായ തോതിലാണെങ്കിലും മഴക്കുറവ് തുടരുകയാണ്.
പത്തനംതിട്ടയിൽ 14 ശതമാനവും കണ്ണൂരിൽ 13 ശതമാനവും പാലക്കാട് 12 ശതമാനവും ആലപ്പുഴയിൽ ആറ് ശതമാനവും തൃശൂരിൽ ഒൻപത് ശതമാനവും അധിക മഴ പെയ്തതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നു.
എറണാകുളം, കൊല്ലം ജില്ലകളിൽ ഒരു ശതമാനവും തിരുവനന്തപുരത്ത് രണ്ടു ശതമാനവും മഴക്കുറവ് രേഖപ്പെടുത്തിയപ്പോൾ വയനാട് ജില്ലയിൽ രേഖപ്പെടുത്തിയത് 36 ശതമാനം മഴക്കുറവാണെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി.
ദുക്റാന തിരുനാള്‍ ദിന നിര്‍ബന്ധിത മൂല്യനിര്‍ണയം പ്രതിഷേധാര്‍ഹം: ടീച്ചേഴ്സ് ഗില്‍ഡ്
കൊച്ചി: ഹയര്‍ സെക്കൻഡറി സ്കൂള്‍ സേ, ഇംപ്രൂവ്മെന്റ് പരീക്ഷാമൂല്യ നിര്‍ണയം ദുക്റാന ദിനമായ മൂന്നിനുതന്നെ നടത്താന്‍ നിശ്ചയിച്ചതില്‍ കേരള കാത്തലിക് ടീച്ചേഴ്സ് ഗില്‍ഡ് സംസ്ഥാന എക്സിക്യൂട്ടീവ് ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.
വിദ്യാഭ്യാസ വകുപ്പിന് പരാതി നല്‍കാനും തീരുമാനിച്ചു. സംസ്ഥാന പ്രസിഡന്റ് ടോം മാത്യു യോഗത്തില്‍ അധ്യക്ഷത വഹിച്ചു. ജി. ബിജു, റോബിന് മാത്യു, സി.എ.ജോണി, ബിജു പി. ആന്റണി, സി.ജെ. ആന്റണി, ഷൈനി കുര്യാക്കോസ്, സുബാഷ് മാത്യു, ഫെലിക്സ് ജോ ജോസഫ് തുടങ്ങിയവര്‍ സംസാരിച്ചു.
ജൂൺ മാസത്തെ റേഷൻ വിതരണം ജൂലൈ രണ്ടുവരെ
തിരുവനന്തപുരം: സംസ്ഥാനത്ത് ജൂൺ മാസത്തെ റേഷൻ വിതരണം ജൂലൈ രണ്ടുവരെ നീട്ടിയതായി ഭക്ഷ്യ പൊതുവിതരണ മന്ത്രി ജി. ആർ. അനിൽ അറിയിച്ചു.
ജൂലൈ മൂന്നിന് മാസാന്ത്യ കണക്കെടുപ്പുമായി ബന്ധപ്പെട്ട് റേഷൻ വ്യാപാരികൾക്ക് അവധി ആയിരിക്കും.
നാല് മുതൽ ജൂലൈ മാസത്തെ റേഷൻ വിതരണം ആരംഭിക്കും. സംസ്ഥാനത്ത് 30 വരെ 75 ശതമാനം കാർഡ് ഉടമകൾ റേഷൻ കൈപ്പറ്റിയിട്ടുണ്ട്. ജൂൺ മാസത്തെ റേഷൻ വിഹിതം കൈപ്പറ്റാനുള്ള എല്ലാ കാർഡ് ഉടമകളും തങ്ങളുടെ വിഹിതം ജൂലൈ രണ്ടിനകം കൈപ്പറ്റണമെന്ന് മന്ത്രി അറിയിച്ചു.
ചെല്ലാനം സമരം: സജി ചെറിയാൻ മാപ്പു പറയണമെന്നു വി.ഡി. സതീശൻ
കൊച്ചി: ചെല്ലാനത്ത് കടലാക്രമണവുമായി ബന്ധപ്പെട്ട വിഷയത്തില്‍ പ്രതിഷേധിച്ച് കരിങ്കൊടി കാട്ടിയവര്‍ ഗുണ്ടകളാണെന്ന പരാമര്‍ശം പിന്‍വലിച്ച് മാപ്പു പറയാന്‍ മന്ത്രി സജി ചെറിയാന് തയാറാകണമെന്നു പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ.
താടിവച്ചതുകൊണ്ടു ഗുണ്ടകളാണെന്നു തോന്നിയെന്നും പത്രത്തില്‍ കണ്ടപ്പോഴാണ് അവര്‍ പാർട്ടിക്കാരാണെന്നു മനസിലായതെന്നുമാണു മന്ത്രി പറഞ്ഞത്.
രൂക്ഷമായ കടലാക്രമണമുള്ള പ്രദേശത്ത് ജനങ്ങള്‍ക്കു ജീവിക്കാനാകാത്ത അവസ്ഥ വന്നപ്പോള്‍ കടലാക്രമണ പ്രതിരോധ സംവിധാനങ്ങളെ മെച്ചപ്പെടുത്താനും സഹായിക്കാനും സര്‍ക്കാര്‍ തയാറാകാതെ വന്നപ്പോഴാണു കരിങ്കൊടി കാട്ടിയതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
ഡോ. എസ്.എസ്. ലാലിന്റെ നേതൃത്വത്തിൽ യുഡിഎഫ് ഹെൽത്ത് കമ്മീഷൻ
തിരുവനന്തപുരം: ഒന്നും രണ്ടും പിണറായി സർക്കാരുകളുടെ ഭരണപരാജയത്തത്തുടർന്ന് സംസ്ഥാനത്തിന്റെ ആരോഗ്യരംഗത്ത് ഉണ്ടായിട്ടുള്ള സങ്കീർണവും ഗുരുതരവുമായ പ്രശ്നങ്ങൾ പഠിക്കാനും ദീർഘകാല വീക്ഷണത്തോടെയുള്ള പരിഹാര മാർഗങ്ങൾ നിർദേശിക്കാനും യുഡിഎഫ് ഹെൽത്ത് കമ്മീഷൻ രൂപീകരിച്ചു.
ആഗോള ആരോഗ്യ വിദഗ്ധനായ ഡോ. എസ്.എസ്. ലാൽ അധ്യക്ഷനായ അഞ്ചംഗ സമിതിയെ ആണു പ്രഖ്യാപിച്ചത്.
ലോകാരോഗ്യ സംഘടനയുൾപ്പെടെ വിവിധ യുഎൻ പ്രസ്ഥാനങ്ങളിലും സമാന അന്തർദേശീയ പ്രസ്ഥാനങ്ങളിലും ഉന്നത നേതൃസ്ഥാനങ്ങൾ വഹിച്ച ഡോ. ലാൽ ആഗോള ആരോഗ്യ പ്രസ്ഥാനത്തിന്റെ ഏഷ്യാപസഫിക് ഡയറക്ടറും പൊതുജനാരോഗ്യ പ്രഫസറും യുഎൻ കണ്‍സൾട്ടന്റുമാണ്.
മൂന്നു മാസത്തിനുള്ളിൽ സമിതി പ്രഥമ റിപ്പോർട്ടും ആറു മാസത്തിനുള്ളിൽ സന്പൂർണ റിപ്പോർട്ടും സമർപ്പിക്കും. പൊതുജനങ്ങളെയും സർക്കാർ ആശുപത്രി ജീവനക്കാരെയും സർക്കാരിതര ആരോഗ്യ പ്രവർത്തകരെയും പൊതുജനാരോഗ്യ സ്ഥാപനങ്ങളിലെ വിദഗ്ധരെയും ആരോഗ്യവുമായി നേരിട്ട് ബന്ധപ്പെട്ട ഇതര സ്ഥാപനങ്ങളിലെ വിദഗ്ധരെയും നേരിൽ കണ്ട് വിശദമായ തെളിവു ശേഖരണം നടത്തിയായിരിക്കും റിപ്പോർട്ട് തയാറാക്കുക. യുഡിഎഫ് നിർദേശിക്കാൻ പദ്ധതിയിടുന്ന ബദൽ ആരോഗ്യനയത്തിന് മുന്നോടിയായിരിക്കും ഈ കമ്മീഷൻ റിപ്പോർട്ട്.
‘ശരിയായ ജീവിതശൈലി ’ രംഗത്തെ വിദഗ്ധനും പ്രചാരകനും ദേശീയ ഫുഡ് സേഫ്റ്റി അഥോറിറ്റിയുടെ ഉപദേശകനുമായ ഡോ. ശ്രീജിത് എൻ. കുമാർ, പുഷ്പഗിരി മെഡിക്കൽ കോളജ് മുൻ പ്രിൻസിപ്പൽ ഡോ. രാജൻ ജോസഫ് മാഞ്ഞൂരാൻ, പ്രശസ്ത ഗൈനക്കോളജിസ്റ്റ് ഡോ. പി.എൻ. അജിത, കോഴിക്കോട് മെഡിക്കൽ കോളജിലെ റിട്ടയേർഡ് സിവിൽ സർജൻ ഡോ. ഒ.ടി. മുഹമ്മദ് ബഷീർ എന്നിവരാണു സമിതി അംഗങ്ങൾ.
സമൂഹവിവാഹം: അപേക്ഷ ക്ഷണിച്ചു
തൃശൂർ: കേരള ഭിന്നശേഷിക്ഷേമ സംഘടന സംസ്ഥാന കമ്മിറ്റി ഡിസംബറിൽ നടത്തുന്ന സമൂഹവിവാഹത്തിനു പെൺകുട്ടികളുടെ രക്ഷിതാക്കളിൽനിന്ന് അപേക്ഷ ക്ഷണിച്ചു.
തൃശൂർ, എറണാകുളം, മലപ്പുറം, കോഴിക്കോട്, ആലപ്പുഴ ജില്ലകളിൽനിന്നുള്ളവർക്കു മുൻഗണന. ഭിന്നശേഷിക്കാരല്ലാത്തവർക്കും അപേക്ഷിക്കാം. സർക്കാർസ്ഥാപനങ്ങൾ ഒഴികെയുള്ള അഗതി, അനാഥമന്ദിരങ്ങളിൽ ഉള്ളവരുടെയും അപേക്ഷ സ്വീകരിക്കും. വിവരങ്ങള്‍ക്ക്: 9446627871, 9947685304.
മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തെ പിന്തുടർന്ന് രജിസ്ട്രേഷൻ നമ്പറില്ലാത്ത കാർ
കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയന്റെ വാഹനവ്യൂഹത്തിനു പിന്നാലെ സഞ്ചരിച്ച രജിസ്ട്രേഷൻ നമ്പറില്ലാത്ത കാറും അതിലെ യാത്രക്കാരെയും പോലീസ് പിടികൂടി. വാഹനത്തിൽ സഞ്ചരിച്ച അഞ്ചു പേരെ പോലീസ് ചോദ്യം ചെയ്തശേഷം പിന്നീട് ജാമ്യത്തിൽ വിട്ടയച്ചു.
കാറിൽ സഞ്ചരിച്ചവർക്കെതിരേ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ചോദ്യംചെയ്യലിൽ, ഇവർക്ക് ക്രിമിനൽ പശ്ചാത്തലം ഇല്ലെന്നും കണ്ണൂരിൽ ഒരു ഇവന്റ് മാനേജ്മെന്റുമായി ബന്ധപ്പെട്ടാണ് ഇവർ പോയതെന്നും കണ്ടെത്തി. തുടര്‍ന്ന് സ്റ്റേഷന്‍ജാമ്യത്തില്‍ വിട്ടയച്ചു.
ഞായറാഴ്ച രാത്രി 10.15 വെങ്ങാലിപ്പാലത്തിനു സമീപമാണു കോഴിക്കോട് ഗസ്റ്റ് ഹൗസിലേക്കു വരികയായിരുന്ന മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിൽ അവസാനം സഞ്ചരിക്കുന്ന ആംബുലൻസിനു തൊട്ടുപിന്നിലായി വാഹനവ്യൂഹത്തിന്റെ അതേ വേഗത്തിൽ സഞ്ചരിച്ച രജിസ്ട്രേഷൻ നമ്പരില്ലാത്ത കാർ പോലീസിന്റെ ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് വെസ്റ്റ്ഹിൽ ചുങ്കത്ത് മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിനു വഴിയൊരുക്കാൻ നിയോഗിച്ച പോലീസ് സംഘം കാർ തടയുകയായിരുന്നു.
കാർ പരിശോധനയ്ക്കിടെ ഡാഷ് ബോർഡിനു മുകളിലായി വാക്കിടോക്കി കണ്ടെത്തി. വിഐപി വാഹനവ്യൂഹത്തിനു പിന്നാലെ റജിസ്ട്രേഷൻ നമ്പരില്ലാതെ വേഗത്തിൽ സംശയകരമായി സഞ്ചരിച്ചതുകൂടി കണക്കിലെടുത്ത് ഇവരെ അറസ്റ്റ് രേഖപ്പെടുത്തി നടക്കാവ് സ്റ്റേഷനിലേക്കു കൊണ്ടുപോകുകയായിരുന്നു.
മലപ്പുറം തിരൂർ സ്വദേശി സി.പി. നസീബ്, വാഴക്കാട് സ്വദേശി ജ്യോതിബാസ്, പാലത്തോൾ സ്വദേശി മുഹമ്മദ് ഹാരിസ്, പെരിന്തൽമണ്ണ സ്വദേശി ഫൈസൽ, പാലക്കാട് ആമയൂർ സ്വദേശി മുഹമ്മദ് കുട്ടി എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
സുപ്രീംകോടതി ചീഫ് ജസ്റ്റീസ് കേരളത്തില്‍ എത്തുന്നു
കൊച്ചി: സുപ്രീംകോടതി ചീഫ് ജസ്റ്റീസായി ചുമതല ഏറ്റെടുത്ത ശേഷം ആദ്യമായി ജസ്റ്റീസ് ബി.ആര്. ഗവായ് കേരളത്തിലെത്തുന്നു.
ശാരദ കൃഷ്ണ സദ്ഗമയ ഫൗണ്ടേഷന് ഫോര്‍ ലോ ആന്‍ഡ് ജസ്റ്റിസ് ആറിന് വൈകുന്നേരം അഞ്ചിനു സംഘടിപ്പിക്കുന്ന പതിനൊന്നാമത് ജസ്റ്റിസ് വി. ആര്. കൃഷ്ണയ്യര്‍ മെമ്മോറിയല്‍ നിയമ പ്രഭാഷണം നിര്‍വഹിക്കാനാണ് അദ്ദേഹം എത്തുന്നത്.
ഹൈക്കോടതി ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങില്‍ ഹൈക്കോടതി ചീഫ് ജസ്റ്റീസ് നിതിന്‍ ജാംദാര്‍ അധ്യക്ഷത വഹിക്കും. ജസ്റ്റീസ് വി.ആര്. കൃഷ്ണയ്യര്‍ അനുസ്മരണ പ്രഭാഷണം ജസ്റ്റീസ് ദേവന് രാമചന്ദ്രന് നടത്തും.
ദീപികയില്‍നിന്നു വിരമിച്ചവർക്ക് യാത്രയയപ്പ് നല്കി
കോട്ടയം: ദീപികയില്‍നിന്നും വിരമിച്ച ഡെപ്യൂട്ടി എഡിറ്ററര്‍ റോയി ജോണ്‍, മറ്റ് ജീവനക്കാരായ ജോണ്‍ വര്‍ഗീസ്, കെ.സി. വര്‍ഗീസ്, കെ.എ. ചന്ദ്രന് എന്നിവര്‍ക്ക് യാത്രയയപ്പ് നല്കി.
രാഷ്ട്രദീപിക ലിമിറ്റഡ് മാനേജിംഗ് ഡയറക്ടര്‍ ഫാ. മൈക്കിള്‍ വെട്ടിക്കാട്ട് അധ്യക്ഷത വഹിച്ചു. ചീഫ് എഡിറ്റര്‍ റവ.ഡോ. ജോര്‍ജ് കുടിലില്‍, ജനറല്‍ മാനേജര്‍ (സര്‍ക്കുലേഷന്‍) ഫാ. ജിനോ പുന്നമറ്റത്തില്‍, ഡെപ്യൂട്ടി എഡിറ്റര്‍ എസ്. ജയകൃഷ്ണന്, ഡിജിഎം (എച്ച്ആര്‍) കോര ജോസഫ്, സ്റ്റാഫ് പ്രതിനിധികളായ പ്രദീപ് ഗോപി, ജയ്സൺ മാത്യു, മാത്യു കൊല്ലമലക്കരോട്ട് എന്നിവര്‍ പ്രസംഗിച്ചു.
പുതിയ വിദ്യാഭ്യാസനയം അംഗീകരിക്കാനാകില്ല: മുഖ്യമന്ത്രി
കോഴിക്കോട്: രാജ്യത്തിന് ആപത്തുണ്ടാക്കുന്നതും ഭാവി തലമുറയ്ക്ക് തെറ്റായ വിവരങ്ങള്‍ കൈമാറുന്നതുമായ പുതിയ വിദ്യാഭ്യാസനയം അംഗീകരിക്കാനാകില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്.
എസ്എഫ്ഐ അഖിലേന്ത്യാ സമ്മേളനത്തിന്റെ ഭാഗമായി കോഴിക്കോട് ബീച്ചില്‍ സംഘടിപ്പിച്ച പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കുന്ന ആഗോളവത്കരണ, ഉദാരവത്കരണ, കാവിവത്കരണ നയങ്ങള്‍ പിന്തുടര്ന്നുകൊണ്ടല്ല കേരളം മുന്നോട്ടു പോകുന്നതെന്നു മുഖ്യമന്ത്രി പറഞ്ഞു.
പാഠപുസ്തക ഭേദഗതികള്‍ സര്‍ക്കാര്‍ അംഗീകരിച്ചില്ല. മാത്രമല്ല പാഠപുസ്തങ്ങളില്‍നിന്ന് ഒഴിവാക്കിയ ഭാഗങ്ങള്‍ ഉള്‍പ്പെടുത്തുകയും ചെയ്തു. ഇതിന്റെയെല്ലാം പക തീര്‍ക്കുന്ന നടപടിയാണു കേന്ദ്രം സ്വീകരിക്കുന്നത്.
ഒരു ഭാഗത്ത് വിദ്യഭ്യാസ സമ്പ്രദായമാകെ കാവിവത്കരിക്കാനാണു ശ്രമം. അതിന്റെ ഭാഗമായി ചരിത്രം വളച്ചൊടിച്ച് പാഠപുസ്തകങ്ങളുടെ ഭാഗമാക്കുന്നു. രാജ്യത്തിന്റെ നിലനില്‍പ്പിനെത്തന്നെ അപകടപ്പെടുത്തുന്ന നിലപാടുകളാണ് ആര്‍എസ്എസ് ആജ്ഞ അനുസരിച്ച് ബിജെപി സര്‍ക്കാര്‍ കൈക്കൊള്ളുന്നത്.
പരസ്യമായി ഭരണഘടനയ്ക്കെതിരേ വരുന്നു. ജനാധിപത്യ വ്യവസ്ഥ തകര്‍ക്കാനുള്ള നീക്കങ്ങള്‍ നടത്തുന്നു. ഭരണഘടനയിലെ ആപ്തവാക്യങ്ങള്‍ തിരുത്തണമെന്ന് പരസ്യമായി ആവശ്യപ്പെടുന്നു.
രാജ്യത്തിന്റെ പൊതുവായ സ്വഭാവം ഇവര്‍ മാറ്റി മറിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.അഖിലേന്ത്യാ പ്രസിഡന്റ് ആദര്‍ശ് എം. സജി അധ്യക്ഷത വഹിച്ചു. സമ്മേളനത്തിനു സമാപാനം കുറിച്ച് ആയിരക്കണക്കിനു വിദ്യാര്‍ഥികള്‍ പങ്കെടുത്ത റാലി നടന്നു.
ഗവര്‍ണര്‍ പങ്കെടുത്ത പരിപാടിയിലെ സംഘര്‍ഷം; രജിസ്ട്രാറെ കുറ്റപ്പെടുത്തി വൈസ് ചാന്‍സലറുടെ റിപ്പോര്‍ട്ട്
തിരുവനന്തപുരം: കേരള സര്‍വകലാശാല സെനറ്റ് ഹാളില്‍ ഗവര്‍ണര്‍ പങ്കെടുത്ത പരിപാടിയിലെ സംഘര്‍ഷവുമായി ബന്ധപ്പെട്ട് രജിസ്ട്രാറെ കുറ്റപ്പെടുത്തി വൈസ് ചാന്‍സലറുടെ റിപ്പോര്‍ട്ട്. ഗവര്‍ണറെ ബോധപൂര്‍വം തടഞ്ഞു എന്നു റിപ്പോര്‍ട്ടില്‍ സൂചനയുള്ളതായാണ് വിവരം. ഇതുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ട് വിസി ഗവര്‍ണര്‍ക്ക് സമര്‍പ്പിച്ചു.
രജിസ്ട്രാര്‍ ബാഹ്യസമ്മര്‍ദത്തിനു വഴങ്ങി. വിഷയവുമായി ബന്ധപ്പെട്ട് ഉന്നതതല അന്വേഷണം വേണമെന്നും റിപ്പോര്‍ട്ടില്‍ ശിപാര്‍ശ ചെയ്തു. പരിപാടി നടത്തുന്നതിനുള്ള അനുമതി റദ്ദാക്കിയതിന് വ്യക്തമായ കാരണങ്ങള്‍ ഇല്ല. ഗവര്‍ണര്‍ സെനറ്റ് ഹാളില്‍ എത്തിയ ശേഷമാണ് അനുമതി റദ്ദാക്കിയ മെയില്‍ രാജ്ഭവന് അയച്ചതെന്നും വൈസ് ചാന്‍സലര്‍ ഗവര്‍ണര്‍ക്കു നല്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.
രജിസ്ട്രാറുടെ പെരുമാറ്റം അനുചിതമായിരുന്നുവെന്നും വൈസ് ചാന്‍സലറുടെ റിപ്പോര്‍ട്ടില്‍ സൂചനയുണ്ട്. ക്രിമിനല്‍ സ്വഭാവമുള്ള പ്രത്യാഘാതമുള്ള വിഷയമായതിനാല്‍ സമഗ്രമായ അന്വേഷണം അനിവാര്യമാണെന്നും റിപ്പോര്‍ട്ടില്‍ സൂചനയുണ്ട്. അതേസമയം നിയമവിരുദ്ധമായി ഒന്നും ചെയ്തിട്ടില്ലെന്നു ചൂണ്ടിക്കാട്ടി രജിസ്ട്രാര്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. രജിസ്ട്രാറുടെ ചുമതല നിര്‍വഹിക്കുക മാത്രമാണ് ചെയ്തത്.
സംഘാടകര്‍ നിബന്ധന ലംഘിച്ചു എന്ന് പിആര്‍ഒയും സെക്യൂരിറ്റി ഓഫീസറും റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ക്രമസമാധാന പ്രശ്നമുണ്ടെന്ന് പോലീസും അറിയിച്ചു. ഇതോടെയാണ് വിഷയത്തില്‍ ഇടപെട്ടതും പരിപാടി റദ്ദാക്കിയതെന്നുമാണ് രജിസ്ട്രാറുടെ റിപ്പോര്‍ട്ട്. ഗവര്‍ണറോട് അപമര്യാദയായി പെരുമാറിയിട്ടില്ലെന്നും സര്‍വകലാശാല രജിസ്ട്രാര്‍ നല്കിയ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു.
എ.എന്‍. മോഹന്‍ വീണ്ടും എകെസിഡിഎ പ്രസിഡന്റ്
കൊച്ചി: ഔഷധ വ്യാപാരികളുടെ സംഘടനയായ ഓള് കേരള കെമിസ്റ്റ് ആന്‍ഡ് ഡ്രഗിസ്റ്റ്സ് അസോസിയേഷൻ (എകെസിഡിഎ) സംസ്ഥാന പ്രസിഡന്റായി എ.എന്‍. മോഹന്‍ (തൃശൂര്‍), ജനറല്‍ സെക്രട്ടറിയായി ആന്റണി തര്യന് (എറണാകുളം) എന്നിവരെ തെരഞ്ഞെടുത്തു. തുടര്‍ച്ചയായി അഞ്ചാം തവണയാണ് എ.എന്‍. മോഹന്‍ സംസ്ഥാന പ്രസിഡന്റാകുന്നത്.
സംസ്ഥാന ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് ആന്റണി തര്യന്റെ രണ്ടാം ഊഴമാണിത്. എ.അന്‍വര്‍ (തൃശൂര്‍) ആണ് ട്രഷറര്‍. കൊച്ചി അബാദ് പ്ലാസയില്‍ നടന്ന തെരഞ്ഞെടുപ്പില്‍ വൈസ് പ്രസിഡന്റുമാരായി കെ.ടി. രഞ്ജിത്ത് (കോഴിക്കോട്), പി.ദിലീപ്കുമാര് (പാലക്കാട്), ജയനാരായണ് തമ്പി (തിരുവനന്തപുരം) എന്നിവരെയും ജോയിന്റ് സെക്രട്ടറിമാരായി എ.നാസര്‍ (വയനാട്), ഒ.എം. അബ്ദുള്‍ ജലീല്‍ (എറണാകുളം), എല്‍.ആര്. ജയരാജ് (കൊല്ലം) എന്നിവരെയും തെരഞ്ഞെടുത്തു. മൂന്ന് വര്‍ഷമാണ് ഭരണസമിതിയുടെ കാലാവധി.
സർക്കാരിന്റെ എആര്‍എം പദ്ധതിയുടെ വിജയത്തിനായി ഡോക്ടര്‍മാരുടെ കുറിപ്പടിയില്ലാതെ ആന്റിബയോട്ടിക് മരുന്നുകള്‍ മെഡിക്കല്‍ ഷോപ്പുകളില്‍ നിന്ന് നല്കുകയില്ലെന്ന് സംസ്ഥാന സമ്മേളനം തീരുമാനിച്ചു.
എസ്എഫ്ഐ സമ്മേളന റാലിക്കു പോകാന്‍ സ്കൂളിന് അവധി; ഡിഇഒ അന്വേഷിക്കും
കോഴിക്കോട്: കോഴിക്കോട്ടു സമാപിച്ച എസ്എഫ്ഐ അഖിലേന്ത്യാ സമ്മേളനത്തിന്റെ ഭാഗമായി കടപ്പുറത്തുനടന്ന റാലിയില്‍ പങ്കെടുക്കാന്‍ സ്കൂളിനു അവധി നല്‍കിയത് വിവാദത്തില്‍.
കോഴിക്കോട് മെഡിക്കല്‍ കോളജ് കാമ്പസ് ഹൈസ്കൂളിലാണ്, റാലിയില്‍ സംബന്ധിക്കാന്‍ എട്ടുമുതല്‍ പത്തുവരെ ക്ലാസുകളിലെ കുട്ടികള്‍ക്ക് ഹെഡ്മാസ്റ്റര് ടി. സുനില്‍ അവധി നല്‍കിയത്.
സ്കൂള്‍ വാട്സാപ്പ് ഗ്രൂപ്പില്‍ ഹെഡ്മാസ്റ്ററിട്ട പോസ്റ്റ് വഴിയാണ് ഇക്കാര്യം പുറംലോകം അറിഞ്ഞത്. തിങ്കളാഴ്ച സ്കൂളിനു അവധി നല്കാന് സാധ്യതയുണ്ടെന്നു പ്രധാന അധ്യാപകന് കഴിഞ്ഞ ദിവസം രാത്രിയില്‍ രക്ഷിതാക്കളുടെ വാട്സാപ്പ് ഗ്രൂപ്പില്‍ സന്ദേശമയച്ചിരുന്നു. പത്തരയ്ക്കു ശേഷം സ്കൂള്‍ വിടുന്നില്ലെന്ന് ഉറപ്പുവരുത്തിയശേഷം മാത്രമേ രക്ഷിതാക്കളും ഓട്ടോഡ്രൈവര്‍മാരും തിരിച്ചുപോകാന്‍ പാടുള്ളുവെന്നും സന്ദേശത്തില്‍ പറഞ്ഞിരുന്നു.
പഠിപ്പുമുടക്കാണെന്നു കാണിച്ച് എസ്എഫ്ഐക്കാര്‍ നോട്ടീസ് നല്കിയ സാഹചര്യത്തിലാണ് അവധി നല്‍കിയതെന്നാണു സുനിലിന്റെ വിശദീകരണം. എസ്എഫ്ഐ നേതാക്കള്‍ ആവശ്യപ്പെട്ടതുപ്രകാരമാണ് അവധി നല്‍കിയത്.
വിദ്യാര്‍ഥികളുടെ ആവശ്യം നിരാകരിക്കാന്‍ കഴിയില്ലെന്ന് അദ്ദേഹം അറിയിച്ചു. നേരത്തേ കെഎസ്യു പ്രവര്‍ത്തകര്‍ സമരം നടത്തിയപ്പോള്‍ അവധി നല്‍കാതിരുന്നത് പ്രതിഷേധത്തിന് ഇടയാക്കിയതായി അദ്ദേഹം പറഞ്ഞു. അന്ന് നടപടിയെടുക്കാന്‍ പോലീസും നിസഹകരിച്ചു. സ്കൂളിനു അവധി നല്‍കിക്കൂടെയെന്ന് പോലീസ് ചോദിച്ചതായി അദ്ദേഹം വ്യക്തമാക്കി. ഇതേത്തുടര്‍ന്നാണ് എസ്എഫ്ഐ ആവശ്യപ്രകാരം അവധി നല്‍കിയത്.
സംഭവം വിവാദമായതോടെ കെഎസ്യു പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി എത്തി. ഡിഡിഇ ഓഫീസിലേക്കു കെഎസ്യു മാര്‍ച്ചു നടത്തി. പോലീസും കെഎസ് യു പ്രവര്‍ത്തകരും തമ്മില്‍ വാക്കേറ്റവും ഉന്തുംതള്ളും നടന്നു. ഡിഇഒയോടു ഇതേക്കുറിച്ച് റിപ്പോര്‍ട്ട് തേടിയിട്ടുണ്ടെന്നും റിപ്പോര്‍ട്ട് ലഭിച്ചലുടന്‍ നടപടിയെടുക്കുമെന്നും ഡിഡിഇ എഴുതിനല്‍കിയശേഷമാണ് സമരം അവസാനിപ്പിച്ചത്.
എസ്എഫ്ഐ ആവശ്യപ്രകാരം സ്കൂളിനു അവധി നല്‍കിയത് ചട്ടലംഘനമാണെന്ന് കെഎസ് യു ജില്ലാ പ്രസിഡന്റ് വി.കെ. സുരജ് പറഞ്ഞു. വിദ്യാര്‍ഥികള്‍ സമ്മേളനത്തില്‍ സംബന്ധിച്ചതിനെ എതിര്‍ക്കുന്നില്ല. എന്നാല്‍ ഇതിന് അനുമതി നല്കി സ്കൂളിനു അവധി പ്രഖ്യാപിച്ചത് നിയമവിരുദ്ധമാണെന്ന് അദ്ദേഹം വ്യക്തമാക്കി.
കേരള പോലീസ് ഇന്ത്യയിലെ മികച്ച പോലീസ് സേനയെന്ന് ഷേക്ക് ദർവേഷ് സാഹിബ്
തിരുവനന്തപുരം: പ്രഫഷണലിസം, പ്രതിബദ്ധത, ത്യാഗസന്നദ്ധത എന്നിവകൊണ്ട് കേരള പോലീസ് ഇന്ത്യയിലെ തന്നെ മികച്ച പോലീസ് സേനയാണെന്ന് സംസ്ഥാന പോലീസ് മേധാവി സ്ഥാനത്തു നിന്നും വിരമിച്ച ഡോ. ഷേക്ക് ദർവേഷ് സാഹിബ്. തിരുവനന്തപുരത്ത് നടന്ന വിരമിക്കൽ ചടങ്ങിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
കേരള പോലീസിൽ ഒരു പരാതി പറഞ്ഞാൽ മറ്റേതൊരു സംസ്ഥാനത്തെക്കാളുമുപരി കാര്യക്ഷമമായ നടപടിയുണ്ടാകും. മികച്ച വിദ്യാഭ്യാസമുള്ള ഉദ്യോഗസ്ഥരാണ് കേരള പോലീസ് സേനയിലുള്ളത്. സൈബർ കുറ്റകൃത്യങ്ങൾ അടക്കമുള്ളവ തെളിയിക്കുന്ന കാര്യത്തിൽ സേനയ്ക്ക് ഇത് മുതൽക്കൂട്ടാകുന്നുണ്ട്. കേരള പോലീസിലെ എല്ലാ ഉദ്യോഗസ്ഥരും സമർപ്പിതരാണെന്നും അദ്ദേഹം പറഞ്ഞു.
സൈബർ കുറ്റകൃത്യങ്ങളും രാസലഹരിയുമാണ് സംസ്ഥാന പോലീസ് ഭാവിയിൽ നേരിടാൻ പോകുന്ന പ്രധാന വെല്ലുവിളികൾ. ഇത്തരം കുറ്റകൃത്യങ്ങൾ തടയാൻ പല നടപടികളും ആരംഭിച്ചു.
പല കേസുകളും തെളിയിക്കാനുമായി. യൂണിഫോം ഉണ്ടെങ്കിലും ഇല്ലെങ്കിലും ഓരോ പോലീസ് ഉദ്യോഗസ്ഥനും രാജ്യത്തിനും സംസ്ഥാനത്തിനും വേണ്ടിയുള്ള സേവനത്തിൽ എപ്പോഴും മുന്നിലുണ്ടായിരിക്കണമെന്നും ദർവേഷ് സാഹിബ് പറഞ്ഞു.
പോലീസ് മേധാവി സ്ഥാനത്തു നിന്നു വിരമിച്ച ഡോ. ഷേക്ക് ദർവേഷ് സാഹിബിന് പോലീസ് സേന വിടവാങ്ങൽ പരേഡ് നൽകി. ഇന്നലെ രാവിലെ എസ്എപി ഗ്രൗണ്ടിലായിരുന്നു പരേഡ്.
ദളിത് എഴുത്തുകാരൻ കെ.എം. സലിംകുമാറിനു വിട
കാക്കനാട്: ദളിത് ചിന്തകനും എഴുത്തുകാരനുമായ കെ.എം. സലിംകുമാറിന് (76) യാത്രാമൊഴി. കാക്കനാട് ദേശീയ മുക്കിനു സമീപമുള്ള വീട്ടില്‍ പൊതുദര്‍ശനത്തിനു വച്ച മൃതദേഹത്തില്‍ ഞായറാഴ്ച രാവിലെ മുതൽ നിരവധി പ്രമുഖര്‍ അന്ത്യാഞ്ജലിയര്‍പ്പിച്ചു.
രാത്രിയോടെ ജന്മനാടായ മൂലമറ്റം വെള്ളിമറ്റത്തെത്തിച്ച മൃതദേഹം ഇന്നലെ ഉച്ചയോടെ കരിപ്പിലങ്ങാടുള്ള വീട്ടുവളപ്പില്‍ സംസ്കരിച്ചു.
ഇടുക്കി ജില്ലയിലെ തൊടുപുഴ താലൂക്കില്‍ വെള്ളിയാമറ്റത്തിനു സമീപം കുന്നത്തുമാണിക്കന്റെയും, കോതയുടെയും മകനായി 1949 മാര്‍ച്ച് 10 നാണ് സലിംകുമാര്‍ ജനിച്ചത്. നാളിയാനി ട്രൈബല്‍ എല്‍പി സ്കൂള്‍, പൂച്ചപ്ര, അറക്കുളം യുപി സ്കൂള്‍, മൂലമറ്റം ഗവ. ഹൈസ്കൂള്‍, എറണാകുളം മഹാരാജാസ് കോളജ് എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി.
എറണാകുളം മഹാരാജാസ് കോളജിലെ ഡിഗ്രി പഠനകാലത്ത് നക്സലൈറ്റ് പ്രസ്ഥാനവുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചു. അതിനുശേഷം രണ്ടു പതിറ്റാണ്ടോളം സിപിഐ (എംഎല്)സംഘടനയില്‍ സജീവ പ്രവര്‍ത്തകനായിരുന്നു. അടിയന്തരാവസ്ഥക്കാലത്ത് ജയില്‍വാസവും അനുഭവിച്ചു.
ദന്പതിമാർ വീടിനുള്ളിൽ മരിച്ചനിലയിൽ
ഈരാറ്റുപേട്ട: രാമപുരം സ്വദേശികളായ ദമ്പതിമാരെ വാടകവീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. രാമപുരം കൂടപ്പുലം രാധഭാവനില് (തെരുവേല്‍) വിഷ്ണു എസ്. നായര്‍ (36), ഭാര്യ രശ്മി (34) എന്നിവരെയാണ് ഈരാറ്റുപേട്ടയ്ക്ക് സമീപം പനയ്ക്കപ്പാലത്തെ വാടക വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്.
ഈരാറ്റുപേട്ടയിലെ സ്വകാര്യ ആശുപത്രിയിലെ നഴ്സിംഗ് സൂപ്രണ്ടാണ് രശ്മി. സ്ഥാപനങ്ങളുടെ പണികള്‍ കരാര്‍ എടുത്തു ചെയ്യുന്നയാളായിരുന്നു വിഷ്ണു. ഇന്നലെ രാവിലെ രശ്മിയുടെ അമ്മ ഫോണില്‍ ബന്ധപ്പെട്ടെങ്കിലും ലഭിച്ചില്ല.
വിവരമറിഞ്ഞ് മുകളിലത്തെ നിലയില്‍ താമസിക്കുന്നവർ എത്തിയപ്പോള്‍ പ്രധാന വാതില്‍ തുറന്നും കിടപ്പുമുറിയുടെ വാതില്‍ പൂട്ടിയ നിലയിലുമായിരുന്നു. കെട്ടിട ഉടമയെ വിളിച്ചുവരുത്തി വാതില്‍ തകര്‍ത്തപ്പോഴാണ് ഇവരെ മരിച്ച നിലയില്‍ കണ്ടെത്തിയത്. സാമ്പത്തിക ബാധ്യതയാണ് മരണത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.
സനിൽ പി. തോമസിനു ഹിമാലയ വുഡ് ബാഡ്ജ്
കൊച്ചി: ഭാരത് സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് സ്കൗട്ട് മാസ്റ്റർമാർക്ക് നൽകുന്ന ഉയർന്ന ബഹുമതിയായ ഹിമാലയ വുഡ് ബാഡ്ജ് അവാർഡിന് മലയാറ്റൂർ സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിലെ സ്കൗട്ട് മാസ്റ്റർ സനിൽ പി. തോമസ് അർഹനായി.
തിരുവനന്തപുരം പാലോടുള്ള സ്റ്റേറ്റ് ട്രെയിനിംഗ് സെന്ററിൽ ഹിമാലയ വുഡ് ബാഡ്ജ് ട്രെയ്നിംഗ് കോഴ്സ് വിജയകരമായി പൂർത്തിയാക്കിയതിന്റെ അടിസ്ഥാനത്തിലാണ് ഈ അംഗീകാരം. ആലുവ വിദ്യാഭ്യാസ ജില്ലയെ പ്രതിനിധീകരിച്ചാണ് സനിൽ കോഴ്സിൽ പങ്കെടുത്തത്. കേരളത്തിലെ വിവിധ ജില്ലകളിൽ നിന്നായി 38 സ്കൗട്ട് മാസ്റ്റർമാർ കോഴ്സിൽ പങ്കെടുത്തു.
സ്വാശ്രയസമരം: സിപിഎം മാപ്പു പറയണമെന്നു സതീശൻ
കൊച്ചി: സ്വാശ്രയ മെഡിക്കല്‍ കോളജിനെതിരേ സമരം നടത്തിയ സിപിഎം മാപ്പ് പറയണമെന്നു പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ.
സമരത്തിനിടെ മന്ത്രിയുടെ ജീവന് അപകടത്തിലാകുന്ന ഘട്ടത്തിലാണ് അന്ന് തലശേരി എഎസ്പി ആയിരുന്ന റവാഡ ചന്ദ്രശേഖരന് വെടിവയ്ക്കാന്‍ ഉത്തരവിട്ടത്. എം.വി. രാഘവനെ കൊലപ്പെടുത്താനാണ് സിപിഎം ശ്രമിച്ചതെന്നും അദ്ദേഹം പറഞ്ഞു.
ഡിവൈൻ ധ്യാനകേന്ദ്രത്തിൽ ആന്തരിക സൗഖ്യധ്യാനം
മുരിങ്ങൂർ: ഡിവൈൻ ധ്യാനകേന്ദ്രത്തിൽ 11നു രാവിലെ ഒന്പതുമുതൽ 13 ന് ഉച്ചകഴിഞ്ഞു മൂന്നുവരെ ആന്തരികസൗഖ്യധ്യാനം നടത്തുന്നതായി ഡയറക്ടർ ഫാ. ജോർജ് പനയ്ക്കൽ അറിയിച്ചു.
ഫാ. ജോർജ് പനയ്ക്കൽ, ഫാ. മാത്യു നായ്ക്കംപറമ്പിൽ, ഫാ. മാത്യു തടത്തിൽ, ഫാ. ആന്റണി പയ്യപ്പിള്ളി, ഫാ. ഷിജോ നെറ്റിയാങ്കൽ തുടങ്ങിയവർ നേതൃത്വം നൽകും. ആദ്യം ബുക്ക് ചെയ്യുന്ന 100 പേർക്കാണ് പ്രവേശനം. ബുക്ക് ചെയ്യാൻ 9447785548,
നികുതി സമാഹരണം: കേരളത്തിനു നേട്ടം
കൊച്ചി: നികുതി സമാഹരണത്തില്‍ കോഴിക്കോട്, എറണാകുളം, തിരുവനന്തപുരം ടാക്സ് കമ്മീഷണറേറ്റുകൾ ഉൾപ്പെടുന്ന തിരുവനന്തപുരം മേഖലയ്ക്കു നേട്ടം. മുന്‍ വർഷത്തെ അപേക്ഷിച്ച് നടപ്പു സാമ്പത്തിക വര്‍ഷം ആദ്യ രണ്ടു മാസത്തിലെ ജിഎസ്ടി സമാഹരണത്തില്‍ 18 ശതമാനവും സെന്‍ട്രല്‍ എക്സൈസ് വരുമാനത്തില്‍ 14 ശതമാനവുമാണു വര്‍ധനയുണ്ടായത്.
ജിഎസ്ടി നിര്‍വഹണത്തിലെ മികവിനു തിരുവനന്തപുരം സോണിനെ സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഇന്‍ഡയറക്ട് ടാക്സസ് ആൻഡ് കസ്റ്റംസ് (സിബി ഐസി) മികച്ച സിജിഎസ്ടിയായി തെരഞ്ഞെടുത്തതായും സെന്‍ട്രല്‍ ടാക്സ്, സെന്‍ട്രല്‍ എക്സൈസ് ആൻഡ് കസ്റ്റംസ് തിരുവനന്തപുരം ചീഫ് കമ്മീഷണര്‍ എസ്.കെ. റഹ്മാന് കൊച്ചിയിൽ പറഞ്ഞു.
കഴിഞ്ഞ സാമ്പത്തിക വര്‍ഷം ആദ്യ രണ്ടു മാസത്തെ ജിഎസ്ടി സമാഹരണം 3,238 കോടിയും സെന്‍ട്രല്‍ എക്സൈസ് വരുമാനം 4,433 കോടിയുമാണ്. നടപ്പു സാമ്പത്തിക വര്‍ഷത്തിലെ ആദ്യ രണ്ടു മാസത്തെ കണക്കനുസരിച്ച് ജിഎസ്ടി 3,826 കോടിയും സെന്‍ട്രല്‍ എക്സൈസ് വരുമാനം 5,056 കോടിയുമായി ഉയര്‍ന്നിട്ടുണ്ട്. 2024-25 സാന്പത്തിക വര്‍ഷത്തില്‍ ആകെ ജിഎസ്ടി സമാഹരണം 18,371 കോടിയും സെന്‍ട്രല്‍ എക്സൈസ് വരുമാനം 26,824 കോടിയുമായിരുന്നു.
ജിഎസ്ടി രജിസ്ട്രേഷനായി ലഭിച്ച അപേക്ഷകളില്‍ 55 ശതമാനത്തിലും ഏഴു ദിവസത്തിനുള്ളില്‍ നടപടി സ്വീകരിച്ചതിനാണ് സിബിഐസിയുടെ പുരസ്കാരം ലഭിച്ചത്. ജിഎസ്ടി അപ്പീലുകളുടെ എണ്ണത്തില്‍ 83 ശതമാനം പരിഹരിച്ചു. രജിസ്ട്രേഷന് അപേക്ഷകളിലുള്ള നടപടി ദേശീയതലത്തില്‍ 17 ശതമാനമാണ്.
ജിഎസ്ടി ദിനാഘോഷം ഇന്ന്
കൊച്ചി: സെന്‍ട്രല്‍ ടാക്സ്, സെന്‍ട്രല്‍ എക്സൈസ് ആൻഡ് കസ്റ്റംസ് തിരുവനന്തപുരം സോണിന്റെ നേതൃത്വത്തില്‍ ഇന്ന് ജിഎസ്ടി ദിനം ആഘോഷിക്കും. ഒരു രാജ്യം ഒരു നികുതി എന്ന ആശയത്തിൽ രാജ്യത്ത് ജിഎസ്ടി നടപ്പാക്കി എട്ടു വര്‍ഷം പൂര്‍ത്തിയാകുന്നതിന്റെ ഭാഗമായാണു പരിപാടി.
തിരുവനന്തപുരം ടാഗോര്‍ തിയറ്ററില്‍ വൈകുന്നേരം നാലിനു നടക്കുന്ന സമ്മേളനം മന്ത്രി കെ.എന്‍. ബാലഗോപാല്‍ ഉദ്ഘാടനം ചെയ്യും. നടൻ മോഹന്‍ലാല്‍ മുഖ്യാതിഥിയാകും.
തിരുവനന്തപുരം സോണിനു കീഴില്‍ മികച്ച പ്രകടനം നടത്തിയ ജിഎസ്ടി വകുപ്പിലെ ഉദ്യോഗസ്ഥര്‍ക്കും, കൃത്യമായി നികുതി അടയ്ക്കുന്നവര്‍ക്കുമുള്ള പ്രശംസാ പത്രങ്ങളും ചടങ്ങില്‍ വിതരണം ചെയ്യും.
നവജാതശിശുക്കളുടെ കൊലപാതകം: അസ്ഥികള്‍ കണ്ടെത്തി
മറ്റത്തൂര്‍(കൊടകര): നവജാതശിശുക്കളുടെ കൊലപാതകവുമായി ബന്ധപ്പെട്ട് പുതുക്കാട് പോലീസ് അറസ്റ്റ് ചെയ്ത അനീഷയുടെ വീട്ടില്‍ ഇന്നലെ രാവിലെ ഫോറന്‍സിക് വിദഗ്ധര്‍ പരിശോധന നടത്തി. നവജാതശിശുവിന്റേതെന്നു കരുതുന്ന അസ്ഥിയുടെ അവശിഷ്ടങ്ങള്‍ പരിശോധനയില്‍ കണ്ടെടുത്തു.
ഇരിങ്ങാലക്കുട ആര്‍ഡിഒ പി. ഷിബു, പുതുക്കാട് സിഐ എം. മഹേന്ദ്രസിംഹന്, വെള്ളിക്കുളങ്ങര സിഐ കെ. കൃഷ്ണന് എന്നിവരുടെ നേതൃത്വത്തിലാണ് രാവിലെ പത്തരയോടെ ഫോറന്‍സിക് സംഘം നൂലുവള്ളിയിലുള്ള അനീഷയുടെ വീട്ടിലെത്തിയത്.
പ്രതി അനീഷയെ സ്ഥലത്തു കൊണ്ടുവന്നെങ്കിലും പുറത്തിറക്കാതെ പോലീസ് ജീപ്പില്‍ത്തന്നെ ഇരുത്തി. ഞായറാഴ്ച രാത്രി തെളിവെടുപ്പിനായി നൂലുവള്ളിയിലെ വീട്ടില്‍ കൊണ്ടുവന്നപ്പോള്‍, വീടിന്റെ ഇടതുവശത്തു കുഞ്ഞിനെ കുഴിച്ചിട്ട സ്ഥലം അനീഷ പോലീസിനു കാണിച്ചുകൊടുത്തിരുന്നു. ഈ സ്ഥലം അടയാളപ്പെടുത്തിയശേഷം ഇവിടെ കാവല്‍ ഏര്‍പ്പെടുത്തിയാണു പോലീസ് മടങ്ങിയത്.
ഇന്നലെ രാവിലെ സ്ഥലത്തെത്തിയ ഫോറൻസിക് വിദഗ്ധര്‍ ഇവിടെ കുഴിച്ചു പരിശോധന നടത്തുകയായിരുന്നു. ഒന്നരമണിക്കൂറിലേറെ നീണ്ട പരിശോധനയിലാണു കുഞ്ഞിന്റേതെന്നു കരുതുന്ന അസ്ഥികള്‍ നുറുങ്ങിയനിലയില് കണ്ടെടുത്തത്. ഇതു ഡിഎന്‍എ പരിശോധനയ്ക്കായി കൊണ്ടുപോയി.
പോലീസ് രേഖപ്പെടുത്തിയ മൊഴിയനുസരിച്ച് 2021 നവംബറിലാണ് അനീഷ പ്രസവിച്ച ആദ്യകുഞ്ഞിനെ ഇവിടെ കുഴിച്ചുമൂടിയത്. വീടിനു പിറകുവശത്തു കുഴിയെടുത്ത് അവിടെ മൃതദേഹം മറവുചെയ്യാനാണ് അനീഷ ആദ്യം ശ്രമിച്ചത്.
എന്നാല്‍, അയല്‍ക്കാരി ഇതു കാണാനിടയായതിനെതുടര്ന്ന് വീടിന്റെ ഇടതുവശത്തു കുഞ്ഞിനെ കുഴിച്ചിടുകയായിരുന്നു. പിന്നീട് ഈ കുഴിതുറന്ന് അസ്ഥികള്‍ എടുത്തു കാമുകനു കൈമാറിയതായും യുവതി പോലീസിനു നല്കിയ മൊഴിയില്‍ പറയുന്നു. ഫോറന്‍സിക് സംഘം പരിശോധനയ്ക്കെത്തിയതറിഞ്ഞ് ഇന്നലെ നിരവധിപ്പേര്‍ സ്ഥലത്തു തടിച്ചുകൂടിയിരുന്നു.
കാറിലിരുന്ന് ട്രെയിനിൽ യാത്ര ചെയ്യാം!
എസ്.ആർ. സുധീർകുമാർ
കൊല്ലം: കാറിലിരുന്ന് ട്രെയിൻ യാത്ര സാധ്യമാകുന്ന പുതിയ പരിഷ്കരണത്തിന് ഇന്ത്യൻ റെയിൽവേ തയാറെടുപ്പുകൾ ആരംഭിച്ചു. കൊങ്കൺ പാതയിലൂടെ റോൾ-ഓൺ, റോൾ-ഓഫ് (റോ-റോ) സർവീസ് നടപ്പാക്കാനാണ് റെയിൽവേ ഒരുങ്ങുന്നത്.
സ്വകാര്യ വാഹനങ്ങൾ, എസ്യുവി എന്നിവ ട്രെയിൻ വാഗണുകളിൽ കൊണ്ടുപോകാൻ സൗകര്യമൊരുക്കുന്ന ഒരു പൈലറ്റ് സർവീസാണ് അധികൃതർ ആസൂത്രണം ചെയ്യുന്നത്.
പദ്ധതി പ്രാവർത്തികമാകുന്നതോടെ സ്വന്തം കാറിനുള്ളിൽതന്നെ ഇരുന്നു ട്രെയിനിൽ യാത്ര ചെയ്യാനുള്ള അവസരം യാത്രക്കാർക്ക് ലഭിക്കും. വരാൻ പോകുന്ന ഗണേശോത്സവവുമായി ബന്ധപ്പെട്ടാണ് കൊങ്കൺ റെയിൽവേ ഇങ്ങനെയൊരു പുതിയ സർവീസ് നടപ്പാക്കുന്നത്.
നിലവിൽ ദീർഘദൂര യാത്ര ചെയ്യുന്ന ട്രക്കുകൾക്ക് ഇത്തരത്തിൽ റോ-റോ സേവനം ലഭ്യമാണ്.ഇന്ധനം ലാഭിക്കാൻ മാത്രമല്ല യാത്രാ സമയവും ട്രാഫിക് തിരക്കും കുറയ്ക്കാൻ ഇതു വളരെ സഹായകമാണ്.
പുതിയ സംവിധാനം നടപ്പിൽ വരുന്നതിന്റെ ഭാഗമായി വാഗണുകളിൽ കാറുകൾ കൊണ്ടുപോകുന്നതിനു വേണ്ട മാറ്റങ്ങൾ വരുത്തും. ഇതിനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്. റോഡിലെ തിരക്ക് ഒഴിവാക്കുക മാത്രമല്ല കാർബൺ ബഹിർഗമനം കുറച്ച് കാറുകൾക്കുള്ളിലിരുന്ന് സുഗമമായി ട്രെയിൻ യാത്രയും കാഴ്ചകളും ആസ്വദിക്കാനും സാധിക്കും. കൊളാഡ് മുതൽ ഗോവ വരെയുള്ള റൂട്ടാണ് പൈലറ്റ് സർവീസിനായി തെരഞ്ഞെടുത്തിട്ടുള്ളത്.
ഓഗസ്റ്റ് 27 മുതൽ പദ്ധതി ആരംഭിക്കുമെന്നാണ് കൊങ്കൺ റെയിൽവേ അധികൃതർ നൽകുന്ന സൂചനകൾ. പരീക്ഷണം വിജയിച്ചാൽ രാജ്യത്തുടനീളമുള്ള പ്രധാന വിനോദസഞ്ചാര റൂട്ടുകളിലടക്കം സമാനമായ റോ-റോ സേവനം ഇന്ത്യൻ റെയിൽവേ ആരംഭിച്ചേക്കാം.
വേടന്റെ പാട്ട് പാഠഭാഗത്തിൽ; വിശദീകരണം തേടി ഗവർണർ
തേഞ്ഞിപ്പലം: കാലിക്കട്ട് യൂണിവേഴ്സിറ്റി നാലാംവർഷ പാഠപുസ്തകത്തിൽ വേടന്റെ പാട്ട് ഉൾപ്പെടുത്തിയതിൽ വൈസ് ചാൻസലറോടു വിശദീകരണം തേടി ഗവർണർ.
വേടൻ എന്നറിയപ്പെടുന്ന റാപ്പ് ഗായകൻ വേടന്റെ (ഹിരണ്‍ദാസ് മുരളി) പാട്ട് പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തിയതു പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് സിൻഡിക്കറ്റ് അംഗം എ.കെ. അനുരാജ് ആണ് ചാൻസലറായ ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ, വൈസ് ചാൻസലർ ഡോ. പി. രവീന്ദ്രൻ എന്നിവർക്കു പരാതി നൽകിയിരുന്നത്. ഈ പരാതി പരിഗണിച്ചാണ് ഗവർണർ വിശദീകരണം ആവശ്യപ്പെട്ടത്.
വന്യജീവി സംരക്ഷണ നിയമം കേന്ദ്രസർക്കാർ ഉടൻ ഭേദഗതി ചെയ്യണം: അഖിലേന്ത്യാ കിസാൻ സഭ
കണ്ണൂർ: വന്യ മൃഗങ്ങളിൽനിന്നു കർഷകരുടെ ജീവനും സ്വത്തിനും സംരക്ഷണം നല്കാൻ വന്യജീവി സംരക്ഷണ നിയമം ഉടൻ കേന്ദ്രസർക്കാർ ഭേദഗതി ചെയ്യണമെന്ന് അഖിലേന്ത്യാ കിസാൻ സഭ നേതാക്കൾ വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു.
കേന്ദ്രം ഭരിച്ച കോൺഗ്രസ്, ബിജെപി സർക്കാരുകളുടെ വന്യജീവി നയമാണ് ക്ഷുദ്രജീവികളെ കർഷകർക്കു നിയന്ത്രിക്കാൻ പറ്റാതാക്കിയത്. പന്നിയും കുരങ്ങുമടക്കമുള്ളവയെ ക്ഷുദ്രജീവിയായി പ്രഖ്യാപിച്ച് നിയന്ത്രിച്ചില്ലെങ്കിൽ നിയമം കൈയിലെടുക്കാൻ കിസാൻ സഭ മുന്നിട്ടിറങ്ങുമെന്നും നേതാക്കൾ പറഞ്ഞു.
നായനാർ അക്കാദമിയിൽ രണ്ടു ദിവസമായി നടന്ന ദേശീയ കൗൺസിൽ യോഗത്തിൽ രാജ്യത്തെ കാർഷിക സാഹചര്യം, കേന്ദ്ര സർക്കാരിന്റെ കർഷക വിരുദ്ധ, കോർപറേറ്റ് അനുകൂല നയങ്ങൾ എന്നിവ ചർച്ച ചെയ്തു.
ഫെഡറൽ തത്ത്വം ലംഘിച്ച് പാർലമെന്റിൽ ചർച്ച ചെയ്യാതെ ബ്രിട്ടൻ, യൂറോപ്യൻ യൂണിയൻ, അമേരിക്ക, ന്യൂസിലൻഡ് തുടങ്ങിയ രാജ്യങ്ങളുമായി സ്വതന്ത്ര വ്യാപാര കരാറുകളിൽ ഇന്ത്യ ഒപ്പുവയ്ക്കുകയാണ്. കർഷകരുടെ ജീവിതത്തെ കാര്യമായി ബാധിക്കുന്ന ഈ കരാറുകൾക്കെതിരായ പ്രതിഷേധം ജൂലൈ ഒമ്പതിന് ദേശീയ പണിമുടക്കിൽ പ്രകടമാകും.
പത്രസമ്മേളനത്തിൽ പ്രസിഡന്റ് അശോക് ധാവ്ളെ, ജനറൽ സെക്രട്ടറി വിജു കൃഷ്ണൻ, നേതാക്കളായ പി. കൃഷ്ണ പ്രസാദ്, ഇ.പി. ജയരാജൻ, എം. വിജയകുമാർ, വത്സൻ പനോളി, ഡി. രവീന്ദ്രൻ എന്നിവർ പങ്കെടുത്തു.
ഫോണ്‍ ചോര്‍ത്തല്‍ : പി.വി. അന്‍വറിനെതിരേ സ്വീകരിച്ച നടപടികള്‍ ഹര്‍ജിക്കാരനെ അറിയിക്കണമെന്നു ഹൈക്കോടതി
കൊച്ചി: ഫോണ്‍ ചോര്‍ത്തല്‍ പരാതിയില്‍ മുന്‍ എംഎല്‍എ പി.വി. അന്‍വറിനെതിരേ സ്വീകരിച്ച നടപടികള്‍ ഒരു മാസത്തിനകം ഹര്‍ജിക്കാരനെ അറിയിക്കണമെന്നു ഹൈക്കോടതി. ഗുരുതരമായ ആരോപണമാണു പി.വി. അന്‍വറിനെതിരേ പരാതിക്കാരന് ഉന്നയിച്ചിരിക്കുന്നത്.
തെളിവു ശേഖരിക്കാനെന്ന പേരില്‍ മറ്റുള്ളവരുടെ ഫോണ്‍ കോളുകള്‍ ചോര്‍ത്തിയതായി അന്വര്തന്നെ പത്രസമ്മേളനത്തില്‍ പറഞ്ഞിട്ടുണ്ട്. ജനപ്രതിനിധിയാണെങ്കിലും സമാന്തര അന്വേഷണ ഏജന്‍സിയായി പ്രവര്‍ത്തിക്കാനാകില്ലെന്നും ജസ്റ്റീസ് പി.വി. കുഞ്ഞിക്കൃഷ്ണന് പറഞ്ഞു.
ഫോണ്‍ ചോര്‍ത്തല്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കൊല്ലം സ്വദേശിയും വ്യവസായിയുമായ മുരുഗേഷ് നരേന്ദ്രന് നല്കിയ ഹര്‍ജി തീര്‍പ്പാക്കിയാണ് കോടതി ഡിജിപിക്കു നിര്‍ദേശം നല്‍കിയത്.
എംഎല്‍എയായിരുന്നപ്പോള്‍ അനുവാദമില്ലാതെ മറ്റുള്ളവരുടെ ഫോണ്‍ സംഭാഷണം ചോര്‍ത്തിയതു ഗുരുതരമായ കേസാണെന്നും സംസ്ഥാന പോലീസ് മേധാവി പരിശോധിക്കേണ്ടതാണെന്നും കോടതി വിലയിരുത്തി. മലപ്പുറം ഡിവൈഎസ്പി കേസന്വേഷിച്ച് നടപടികള്‍ അവസാനിപ്പിച്ചതായി ഹര്ജിക്കാരന് അറിയിച്ചിരുന്നു.
പോലീസിനു നടപടിയെടുക്കാന്‍ മതിയായ തെളിവുകള്‍ പരാതിക്കാരന് ഹാജരാക്കിയിട്ടില്ലെന്നായിരുന്നു ഉദ്യോഗസ്ഥന്റെ വാദം. എന്നാല്‍, തെളിവു ശേഖരിക്കേണ്ടതു പരാതിക്കാരനല്ല, പോലീസാണെന്നു കോടതി പറഞ്ഞു.
നിലവിലെ അന്വേഷണം തൃപ്തികരമല്ല. പരാതിയില്‍ ഡിജിപി നിയമാനുസൃതം നടപടി സ്വീകരിക്കണം. ഭാരതീയ നാഗരിക് സുരക്ഷാ സംഹിത സാധാരണക്കാര്‍ക്കു മാത്രമല്ല, എംഎല്‍എയ്ക്കും ബാധകമാണന്നും കോടതി വ്യക്തമാക്കി.
കെസ്വിഫ്റ്റ് വഴി രജിസ്റ്റർ ചെയ്ത സംരംഭങ്ങൾക്ക് താത്കാലിക കെട്ടിട നന്പർ ലഭിക്കും
തിരുവനന്തപുരം: കെസ്വിഫ്റ്റ് (കേരള സിംഗിൾ വിൻഡോ ഇന്റർഫേസ് ഫാസ്റ്റ് ആൻഡ് ട്രാൻസ്പരന്റ് ക്ലിയറൻസ്) പ്ലാറ്റ് ഫോം വഴി രജിസ്റ്റർ ചെയ്ത സംരംഭങ്ങൾക്ക് താത്കാലിക കെട്ടിട നന്പറുകൾ ഉടൻ ലഭ്യമാകും.
പുതിയ സംരംഭകർക്ക് ബാങ്ക് വായ്പകളും മറ്റ് അവശ്യ സേവനങ്ങളും കാലതാമസം കൂടാതെ ലഭ്യമാക്കാൻ താത്കാലിക കെട്ടിട നന്പറുകൾ നല്‍കുന്നതിലൂടെ സാധിക്കും. സംരംഭകർക്ക് ബാങ്ക് വായ്പകളും മറ്റ് അവശ്യ സേവനങ്ങളും ലഭ്യമാകണമെങ്കിൽ കെട്ടിടങ്ങൾക്ക് ഔദ്യോഗിക തിരിച്ചറിയൽ നന്പർ ആവശ്യമാണ്.
സംരംഭങ്ങൾ തുടങ്ങാനും വിപുലീകരിക്കാനും ആഗ്രഹിക്കുന്നവർക്കായി പ്രവർത്തിക്കുന്ന ഓണ്‍ലൈൻ ഏകജാലക ക്ലിയറൻസ് സംവിധാനമാണ് കെസ്വിഫ്റ്റ്. നടപടിക്രമങ്ങളിലെ കാലതാമസം ഒഴിവാക്കി ക്ലിയറൻസുകളും സർട്ടിഫിക്കറ്റുകളും വേഗത്തിൽ ലഭിക്കാനും ബിസിനസുകളുടെ പ്രവർത്തനം സുഗമമാക്കാനും ഇതിലൂടെ ലക്ഷ്യമിടുന്നു.
കെസ്വിഫ്റ്റ് വഴി രജിസ്റ്റർ ചെയ്ത 50 കോടി വരെ നിക്ഷേപമുള്ള സംരംഭങ്ങൾക്ക് മൂന്നര വർഷം വരെ സാധുതയുള്ള താത്കാലിക കെട്ടിട നന്പറാണ് ലഭിക്കുക. ഈ കാലയളവിൽ സംരംഭങ്ങൾ സ്ഥിരമായ ഒരു കെട്ടിട നന്പർ നേടണം. നടപടിക്രമങ്ങളിലെ കാലതാമസം ഒഴിവാക്കി സംസ്ഥാനത്ത് സംരംഭക സൗഹൃദാന്തരീക്ഷം വിപുലീകരിക്കാൻ ലക്ഷ്യമിട്ട് നിയമഭേദഗതി സർക്കാർ കൊണ്ടുവന്നിരുന്നു.
കെ സ്വിഫ്റ്റ് വഴി അപേക്ഷ സമർപ്പിക്കുന്പോൾ ലഭിക്കുന്ന അക്നോളജ്മെന്റ് സർട്ടിഫിക്കറ്റിലെ നന്പറിനെ താത്കാലിക കെട്ടിട നന്പറായി കണക്കാക്കാം. സംസ്ഥാനത്തെ സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങൾക്കുള്ള (എംഎസ്എംഇ) ഒരു നിർണായക രേഖയാണ് അക്നോളജ്മെന്റ് സർട്ടിഫിക്കറ്റ്.
മലിനീകരണ നിയന്ത്രണ ബോർഡ് മാർഗനിർദേശങ്ങൾ അനുസരിച്ച് ’റെഡ്’ വിഭാഗത്തിൽ പെടുത്തിയിട്ടില്ലാത്ത സംരംഭങ്ങൾക്ക് വിവിധ സംസ്ഥാന നിയമങ്ങൾ പ്രകാരം മുൻകൂർ അനുമതി നേടാതെ പ്രവർത്തനം ആരംഭിക്കാൻ ഈ സർട്ടിഫിക്കറ്റ് അനുവദിക്കുന്നു.
എംഎസ്എംഇ മുതൽ വൻകിട വ്യവസായങ്ങൾ വരെയുള്ള സംരംഭങ്ങൾക്ക് പ്രവർത്തനമാരംഭിക്കുന്നതിനും വിപുലീകരിക്കുന്നതിനുമായി ലൈസൻസുകളും സർട്ടിഫിക്കറ്റുകളും വേഗത്തിൽ ലഭ്യമാക്കുന്ന സമഗ്ര ഓണ്‍ലൈൻ പോർട്ടലാണ് കെ സ്വിഫ്റ്റ്, പ്രഫഷണലുകൾ, വ്യാപാരികൾ, സ്റ്റാർട്ടപ്പുകൾ, പുതുസംരംഭകർ എന്നിവർക്കും കെ സ്വിഫ്റ്റ് ഉപയോഗപ്രദമാണ്.
രജിസ്ട്രേഷനും ലൈസൻസിനുമുള്ള അപേക്ഷാ ഫോമുകൾ സമർപ്പിക്കുന്നതിനും തൊഴിൽ, മലിനീകരണ നിയന്ത്രണ ബോർഡ്, തദ്ദേശ സ്ഥാപനങ്ങൾ എന്നിവയുൾപ്പെടെ 22 ലധികം വകുപ്പുകളിൽ നിന്നും ബോർഡുകളിൽ നിന്നും സർട്ടിഫിക്കറ്റുകളും ക്ലിയറൻസുകളും നേടുന്നതിനും കെസ്വിഫ്റ്റ് പ്രയോജനപ്പെടുത്താനാകും.
ആറു തസ്തികകളിലേക്ക് ചുരുക്കപ്പട്ടിക പ്രസിദ്ധീകരിക്കും
തിരുവനന്തപുരം: ആറു തസ്തികകളിലേക്ക് ചുരുക്കപ്പട്ടിക പ്രസിദ്ധീകരിക്കുന്നതിന് ഇന്നലെ ചേര്‍ന്ന പിഎസ്സി യോഗം തീരുമാനിച്ചു.
ലെജിസ്ലേച്ചര്‍ സെക്രട്ടേറിയറ്റില്‍ റിപ്പോര്‍ട്ടര്‍ ഗ്രേഡ് 2 (മലയാളം), ഗവണ്മെന്റ് ഹോമിയോപ്പതിക് മെഡിക്കല്‍ കോളജുകളില്‍ പ്രഫസര്‍ ഇന്‍ സര്‍ജറി, ഗവണ്മെന്റ് ഹോമിയോപ്പതിക് മെഡിക്കല്‍ കോളജുകളില്‍ പ്രഫസര്‍ ഇന്‍ ഒബ്സ്റ്റട്രിക്സ് ആന്‍ഡ് ഗൈനക്കോളജി, വിവിധ ജില്ലകളില്‍ തദ്ദേശസ്വയംഭരണ വകുപ്പില്‍ ലൈബ്രേറിയന്‍ ഗ്രേഡ് 4 ആന്‍ഡ് കള്‍ച്ചറല്‍ അസിസ്റ്റന്റ്, ആലപ്പുഴ ജില്ലയില്‍ വിദ്യാഭ്യാസ വകുപ്പില്‍ പ്രീ-പ്രൈമറി ടീച്ചര്‍, വിവിധ ജില്ലകളില്‍ എക്സൈസ് വകുപ്പില്‍ സിവില്‍ എക്സൈസ് ഓഫീസര്‍ (ട്രെയിനി - ജനറല്‍, തസ്തികമാറ്റം മുഖേന) തസ്തികകളിലേക്കാണ് ചുരുക്കപ്പട്ടിക പ്രസിദ്ധീകരിക്കുന്നത്.
ആരോഗ്യമേഖല രോഗശയ്യയിൽ; ചികിത്സാഫണ്ടിൽനിന്ന് വെട്ടിയത് 209 കോടി
തിരുവനന്തപുരം: സാന്പത്തിക പ്രതിസന്ധിയെത്തുടർന്ന് ആരോഗ്യ മേഖലയ്ക്കുള്ള ഫണ്ട് വൻ തോതിൽ വെട്ടിക്കുറച്ചത് സംസ്ഥാനത്തെ മെഡിക്കൽ കോളജുകളുടെയും ജില്ലാ- താലൂക്ക് ആശുപത്രികളുടെയും പ്രവർത്തനത്തെ ഗുരുതര പ്രതിസന്ധിയിലാക്കി.
മെഡിക്കൽ കോളജുകളിൽ ഉപകരണങ്ങളും മരുന്നും വാങ്ങാനായി കഴിഞ്ഞ സാന്പത്തിക വർഷം ബജറ്റിൽ വകയിരുത്തിയ 401.24 കോടി രൂപ ഗുരുതര സാന്പത്തിക പ്രതിസന്ധിയെ തുടർന്ന് 254.35 കോടി രൂപയാക്കി വെട്ടിക്കുറച്ചതായാണ് കണക്കുകൾ വ്യക്തമാക്കുന്നത്. അതായത് മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിനുള്ള ഫണ്ടിൽ 146.89 കോടി രൂപയുടെ ഫണ്ടാണ് ഒഴിവാക്കിയത്.
ആരോഗ്യ വകുപ്പിനു വകയിരുത്തിയ 152.13 കോടിയുടെ ബജറ്റ് വിഹിതം 90.02 കോടി രൂപയാക്കി വെട്ടിക്കുറച്ചു. ഇതുവഴി ജില്ലാ- ജനറൽ- താലൂക്ക് ആശുപത്രികൾക്കും പ്രാഥമിക- സാമൂഹികാരോഗ്യ കേന്ദ്രങ്ങൾക്കും ലഭിക്കേണ്ട ഫണ്ടിൽ 62.11 കോടി രൂപയുടെ കുറവാണ് അനുഭവപ്പെട്ടത്. വിവാദങ്ങൾക്കൊടുവിൽ ഇതിൽ ചെറിയ വിഹിതം പുനഃസ്ഥാപിക്കാമെന്നു സർക്കാർ അറിയിച്ചെങ്കിലും കാര്യമായ പുനഃക്രമീകരണമുണ്ടായില്ലെന്നാണ് ആരോഗ്യ വകുപ്പ് ഉന്നതർ നൽകുന്ന വിവരം.
ഫണ്ട് വെട്ടിയതോടെ ഗവ. മെഡിക്കൽ കോളജ് ആശുപത്രികളിലും ജില്ലാ- ജനറൽ- താലൂക്ക് ആശുപത്രികളിലും വേണമെന്നു ശിപാർശ ചെയ്തിരുന്ന ചികിത്സയ്ക്കുള്ള അത്യാധുനിക ഉപകരണങ്ങൾ വാങ്ങുന്നതിനേയും ബാധിച്ചു. ഇതാണ് തിരുവനന്തപുരം ഗവ. മെഡിക്കൽ കോളജിലെ ഡോ. ഹാരിസ് ചിറക്കൽ പരസ്യമായി പറഞ്ഞ ഉപകരണങ്ങളുടെ ക്ഷാമത്തത്തുടർന്നു ശസ്ത്രക്രിയകൾ മുടങ്ങാനും രോഗികളുടെ ജീവനുതന്നെ ഭീഷണിയാകാനും ഇടയാക്കിയത്. വർഷങ്ങളായി ഹാരിസ് ചിറക്കലിനെപ്പോലുള്ള മികച്ച ഡോക്ടർമാർ ആവശ്യപ്പെടുന്ന, വിദഗ്ധ ചികിത്സയ്ക്ക് അത്യന്താപേക്ഷിതമായ ഉപകരണങ്ങൾ എത്തിച്ചു നൽകാൻ കഴിയാതെ വകുപ്പുകൾ നട്ടംതിരിയാൻ ഇടയാക്കിയത് ഫണ്ടിന്റെ അഭാവമാണ്.
പിന്നിൽ സർക്കാർ ലോബി? അനുവദിക്കുന്ന തുക ചെലവഴിച്ച് ഉപകരണങ്ങൾ വാങ്ങാത്തതും സർക്കാരിലെ ചില ലോബികളുടെ ഇടപെടലിന്റെ ഭാഗമാണെന്ന ആരോപണവും ഡോക്ടർമാർ ഉയർത്തിയിരുന്നു. ആശുപത്രികളിൽ പുതിയ വിദഗ്ധ ചികിത്സാ ഉപകരണങ്ങൾ എത്തിച്ചാൽ സ്ഥാപിച്ചുനൽകാത്തതും വേഗത്തിൽ കേടാക്കുന്നതും ചില ലോബികളുടെ ഇടപെടലിന്റെ ഭാഗമാണെന്ന ആരോപണവുമുണ്ട്.
മെഡിക്കൽ കോളജുകളുടെ വികസനത്തിനായി വകയിരുത്തിയ 217.4 കോടി രൂപയിലാണ് വലിയ വെട്ടലുണ്ടായത്. ഇത് 157.37 കോടിയാക്കിയാണ് വെട്ടിക്കുറച്ചത്. മെഡിക്കൽ കോളജിനു കീഴിലുള്ള ദന്തൽ കോളജുകളുടെ വികസനത്തിനായി നീക്കിവച്ച 22.79 കോടി രൂപ ഏതാണ്ട് മൂന്നിലൊന്നാക്കി വെട്ടിക്കുറച്ചു. 8.65 കോടി രൂപ മാത്രമാണ് ദന്തൽ കോളജുകളുടെ വികസനത്തിന് അനുവദിച്ചത്. മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിനു കീഴിലുള്ള നഴ്സിംഗ് കോളജുകൾക്കുള്ള ഫണ്ട് 13.78 കോടി രൂപ എന്നത് 5.09 കോടിയാക്കിയാണ് പുനഃക്രമീകരിച്ചത്.
ആരോഗ്യ വകുപ്പിനു കീഴിൽ രക്ത ബാങ്കുകളുടെ പ്രവർത്തനത്തിന് അനുവദിച്ച 30 കോടി രൂപ 15.5 കോടി രൂപയാക്കി വെട്ടിക്കുറച്ചതായും സാന്പത്തിക വർഷത്തിന്റെ അവസാന മാസമായ മാർച്ചിലെ ആരോഗ്യ വകുപ്പിന്റെ കണക്കുകൾ വ്യക്തമാക്കുന്നു.
കാൻസർ സെന്ററുകളുടെ ഫണ്ടും... തിരുവനന്തപുരം: മെഡിക്കൽ കോളജ് ആശുപത്രികളുടെയും ജില്ലാ- താലൂക്ക് ആശുപത്രികളുടെയും മാത്രമല്ല. സംസ്ഥാനത്തെ കാൻസർ സെന്ററുകൾക്ക് അനുവദിച്ച ഫണ്ടും സർക്കാർ വെട്ടിക്കുറച്ചിരുന്നു. തിരുവനന്തപുരം റീജണൽ കാൻസർ സെന്ററിന് (ആർസിസി) അനുവദിച്ച 73 കോടി രൂപ പിന്നീട് പകുതിയാക്കി വെട്ടിക്കുറച്ചു.
36.5 കോടി രൂപ മാത്രമാണ് ആർസിസിക്ക് കഴിഞ്ഞ സാന്പത്തിക വർഷം നൽകിയത്. മലബാർ കാൻസർ സെന്ററിനുള്ള (എംസിസി) ഫണ്ടും പകുതിയാക്കി. കൊച്ചിൻ കാൻസർ റിസർച്ച് സെന്ററിന് അനുവദിച്ച 14.5 കോടി രൂപയിൽ സാന്പത്തിക വർഷാവസാനം നൽകിയത് 9.3 കോടി രൂപ മാത്രമാണ്. ഇതുപോലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡയബറ്റിക്സിന് അനുവദിച്ച ഫണ്ടിലും വെട്ടിക്കുറവു വരുത്തിയതായാണ് കണക്കുകൾ.
ഡോക്ടർമാർക്കു പരിശീലനമില്ല തിരുവനന്തപുരം: മെഡിക്കൽ കോളജ് ആശുപത്രികളിൽ ചില ഘട്ടങ്ങളിൽ വിദഗ്ധ ചികിത്സയ്ക്ക് അത്യാധുനിക ഉപകരണങ്ങൾ എത്തിച്ചാലും ഡോക്ടർമാർക്ക് അടക്കം പരിശീലനം നൽകാത്തതും പ്രതിസന്ധി സൃഷ്ടിക്കുന്നതായി പരാതി.
ഉപകരണങ്ങൾ കൃത്യമായി പ്രവർത്തിപ്പിക്കാൻ ഡോക്ടർമാർക്കും നഴ്സുമാർക്കും പരിശീലനം നൽകേണ്ടത് അത്യാവശ്യമാണ്. പലപ്പോഴും ഇതു നൽകാത്തതു രോഗികൾക്കു പ്രതിസന്ധിയാകും. രോഗികളുടെ എണ്ണം ഉയർന്നിട്ടും ആനുപാതികമായി ഡോക്ടർമാരുടെയും നഴ്സുമാരുടെയും മറ്റ് അനുബന്ധ ജീവനക്കാരുടെയും തസ്തികകൾ പുനഃക്രമീകരിക്കാത്തതും പ്രതിസന്ധിക്ക് ഇടയാക്കുന്നു.
ഡോ. ഹാരിസിന്റെ വാദം അംഗീകരിച്ച് സർക്കാർ തിരുവനന്തപുരം: മെഡിക്കൽ കോളജിലെ ഉപകരണക്ഷാമവും ശസ്ത്രക്രിയ പ്രതിസന്ധിയും തുറന്നു പറഞ്ഞ യൂറോളജി വിഭാഗം മേധാവി ഡോ. ഹാരിസ് ചിറക്കലിന് പൊതു സമൂഹത്തിന്റെ പിന്തുണ. ഇതോടെ ഡോ. ഹാരിസിനെ തള്ളാതെ സർക്കാരും രംഗത്തെത്തി.

മെഡിക്കൽ കോളജ് ആശുപത്രിയിലെ കുറവുകൾ തുറന്നുപറഞ്ഞ ഡോക്ടർക്കെതിരേ നടപടിയെടുത്താൽ പ്രതിഷേധവുമായി രംഗത്തെത്തുമെന്ന് സർക്കാർ ഡോക്ടർമാരുടെ സംഘടനയായ കെജിഎംസിടിഎ പ്രസിഡന്റ് ഡോ. റോസനാര ബീഗവും വ്യക്തമാക്കിയതോടെ അച്ചടക്ക നടപടിയെടുക്കാനുള്ള നീക്കത്തിൽനിന്നു സർക്കാർ പൂർണമായി പിൻമാറി.
മെഡിക്കൽ കോളജിലെ ചികിത്സാ ഉപകരണങ്ങളുടെ അപര്യാപ്തത നേരത്തേതന്നെ അധികാരികളെയും ആരോഗ്യമന്ത്രിയുടെ ഓഫീസിനെയും അറിയിച്ചിരുന്നുവെന്ന് ആവർത്തിച്ച് ഡോ. ഹാരിസ് രംഗത്തെത്തി.
രോഗികളെക്കൊണ്ട് ഉപകരണങ്ങൾ വാങ്ങിപ്പിക്കുന്നതുകൊണ്ടാണ് ശസ്ത്രക്രിയകൾ മുടങ്ങാത്തതെന്നും അദ്ദേഹം തുറന്നടിച്ചു. അതേസമയം ഡോ. ഹാരിസ് പറഞ്ഞ കാര്യങ്ങൾ ഒരു സിസ്റ്റത്തിന്റെ പ്രശ്നമായാണ് കാണേണ്ടതെന്ന നിലപാടിലാണു മന്ത്രി വീണാ ജോർജ്. ഡോക്ടർ ഹാരിസ് പറഞ്ഞ കാര്യങ്ങൾ സൂക്ഷ്മമായി അന്വേഷിച്ച് റിപ്പോർട്ട് നല്കാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നു മന്ത്രി പറഞ്ഞു. റിപ്പോർട്ട് ലഭിച്ചശേഷമാകും മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് തുടർനടപടി സ്വീകരിക്കുക.
നവജാതശിശുക്കളെ കൊന്നു കുഴിച്ചുമൂടി; അവിവാഹിതരായ മാതാപിതാക്കൾ അറസ്റ്റിൽ
പുതുക്കാട്: രണ്ടു നവജാതശിശുക്കളെ കൊന്നു കുഴിച്ചുമൂടിയ സംഭവത്തിൽ അവിവാഹിതരായ മാതാപിതാക്കളെ പുതുക്കാട് പോലീസ് അറസ്റ്റ് ചെയ്തു. വെള്ളിക്കുളങ്ങര നൂലുവള്ളി മുല്ലക്കപറമ്പിൽ വീട്ടിൽ അനീഷ (22), ആമ്പല്ലൂർ ചേനക്കാല വീട്ടിൽ ഭവിൻ (26) എന്നിവരാണ് അറസ്റ്റിലായത്.
ഇവർക്കെതിരേ കൊലപാതകം, ഗൂഢാലോചന എന്നീ വകുപ്പുകൾ ചുമത്തി. രണ്ടു കൊലപാതകങ്ങളും നടത്തിയത് അനീഷയാണെന്ന് പോലീസ് പറഞ്ഞു. ശനിയാഴ്ച അർധരാത്രി അസ്ഥികളുമായി ഭവിൻ പുതുക്കാട് സ്റ്റേഷനിൽ എത്തിയതോടെയാണ് കൊലപാതകങ്ങളുടെ വിവരം പുറത്തറിഞ്ഞത്. മണിക്കൂറുകൾ നീണ്ട ചോദ്യംചെയ്യലിലാണ് ഇവർ കുറ്റം സമ്മതിച്ചത്.2021 നവംബറിലാണ് ആദ്യത്തെ ശിശുവിനെ കൊലപ്പെടുത്തിയത്.
എട്ടു മാസത്തിനുശേഷം കുഴി തോണ്ടി അസ്ഥി പുറത്തെടുത്ത് ഭവിനു കൈമാറി. 2024 ഓഗസ്റ്റിൽ രണ്ടാമതുണ്ടായ ശിശുവിനെയും കൊലപ്പെടുത്തി. മൃതദേഹം തുണിയിൽ പൊതിഞ്ഞ് തൊട്ടടുത്ത ദിവസം സ്കൂട്ടറിൽ എത്തിച്ച് ഭവിന് കൈമാറുകയായിരുന്നു.
ഭവിന്റെ വീടിനു പിന്നിലെ തോട്ടിലാണ് കുഞ്ഞിനെ കുഴിച്ചിട്ടത്. നാലു മാസത്തിനുശേഷം അസ്ഥികൾ പുറത്തെടുത്ത് സൂക്ഷിച്ചു. മരണാനന്തര ചടങ്ങുകൾക്കായാണ് ഇതെന്നാണ് വിവരം. രണ്ടാമത്തെ കുട്ടിയുടെ ഫോട്ടോ മൊബൈലില്‍ പകര്‍ത്തിയശേഷമാണ് അനീഷ കൊലപ്പെടുത്തിയത്. ഈ ചിത്രം അനീഷയുടെ ഫോണില്‍നിന്ന് പോലീസ് കണ്ടെടുത്തു. പ്രതികളെ സംഭവസ്ഥലത്തെത്തിച്ച് തെളിവെടുപ്പു നടത്തി. ഇന്ന് കോടതിയിൽ ഹാജരാക്കും.
""അനീഷ കുഴിയെടുക്കുന്നത് കണ്ടു''
അനീഷ വീട്ടുവളപ്പില്‍ കുഴിയെടുക്കുന്നതും പിന്നീട് ബക്കറ്റില്‍ എന്തോ കൊണ്ടുവരുന്നതും കണ്ടതായി അയല്‍വാസിയായ സ്ത്രീ പറഞ്ഞു. എന്താണ് കൊണ്ടുവന്നതെന്ന് അറിഞ്ഞിരുന്നില്ലെന്നും രണ്ടുമൂന്നു കൊല്ലം മുമ്പാണ് സംഭവമെന്നും ഇവര്‍ പറഞ്ഞു. ഇതു നാട്ടില്‍ സംസാരവിഷയമായിരുന്നു. ആദ്യത്തെ ശിശുവിനെ കുഴിച്ചിട്ടതാവാം ഇതെന്ന് പോലീസ് സംശയിക്കുന്നു.
അതേസമയം, കുഞ്ഞിനെ അനീഷ കൊന്നതായി അറിയില്ലെന്ന് അനീഷയുടെ അമ്മ പറഞ്ഞു. ഭവിനും അനീഷയും തമ്മില്‍ പ്രണയമായിരുന്നുവെന്ന് അറിയാം. എന്നാല്‍ മകള്‍ ഗര്‍ഭിണിയായത് അറിഞ്ഞിരുന്നില്ലെന്നും അമ്മ പറഞ്ഞു.
മുല്ലപ്പെരിയാർ അണക്കെട്ട് തുറന്ന് ജലം പെരിയാറ്റിലേക്കൊഴുക്കി
കുമളി: മുല്ലപ്പെരിയാർ അണക്കെട്ടിന്റെ ജലനിരപ്പ് സംബന്ധിച്ചുള്ള റൂൾ കർവ് പ്രകാരം അണക്കെട്ടിന്റെ സ്പിൽവേ ഷട്ടറുകൾ ഉയർത്തി ജലം പെരിയാറ്റിലേക്ക് ഒഴുക്കി.
ഇന്നലെ ഉച്ചക്ക് 12ന് സ്പിൽവേയുടെ ആകെയുള്ള 13 ഷട്ടറുകൾ പത്ത് സെന്റീമീറ്റർ ഉയർത്തി സെക്കൻഡിൽ 250 ഘനയടി വെള്ളമാണ് ഒഴുക്കിയത്. ആദ്യം ഒന്നു മുതൽ ആറു വരെയുള്ള ഷട്ടറുകളും പിന്നീട് പത്തു വരെയുള്ള ഷട്ടറുകളും പിന്നാലെ 11, 12,13 ഷട്ടറുകളും ഉയർത്തി. 11, 12, 13 ഷട്ടറുകളിലൂടെയാണ് ശക്തമായല്ലെങ്കിലും ഒഴുക്കുണ്ടായത്. ബാക്കി പത്ത് വരെയുള്ള ഷട്ടറുകളിലൂടെ നേരിയ ഒഴുക്ക് മാത്രമാണുണ്ടായത്. ഒന്നു മുതൽ 10 വരെയുള്ള ഷട്ടറുകൾ വെർട്ടിക്കൽ ഷട്ടറുകളാണ്. ഇവയ്ക്ക് ലീക്ക് ഉണ്ട്. 11, 12, 13 ഷട്ടറുകൾ ആർച്ച് ആകൃതിയിലുള്ള റേഡിയൽ ഷട്ടറുകളാണ്. ഇവയ്ക്ക് ലീക്കില്ല.
വൈകുന്നേരം നാലോടെ എല്ലാ ഷട്ടറുകളും 30 സെന്റീമീറ്റർ ഉയർത്തി. റൂൾ കർവ് പ്രകാരം ഇന്ന് അർധരാത്രി വരെ ഈ സ്ഥിതി തുടരും.
ജൂലൈ ഒന്നു മുതൽ 10 വരെ ജലനിരപ്പ് 136.3 അടിയായി ക്രമപ്പെടുത്തും. ശനിയാഴ്ച രാത്രി പത്തോടെ ജലനിരപ്പ് 136 അടിയിലെത്തിയിരുന്നു. എങ്കിലും രാത്രിയിൽ ഷട്ടറുകൾ തുറക്കരുതെന്ന കേരളത്തിന്റെ ആവശ്യം പരിഗണിച്ചാണ് തമിഴ്നാട് ഉച്ചയ്ക്ക് 12ന് ഷട്ടറുകൾ തുറന്നത്.
അപ്പോൾ 136.3 അടിയായിരുന്നു ഡാമിലെ ജലനിരപ്പ്. സെക്കൻഡിൽ 3720 ഘനയടി വെള്ളം അണക്കെട്ടിലേക്ക് ഒഴുകിയെത്തുന്നുണ്ടായിരുന്നു. ഇന്നലെ അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്ത് തെളിഞ്ഞ ആകാശമായിരുന്നു.
കീം: തമിഴ്നാട് മാതൃക ഇന്ന് മന്ത്രിസഭ പരിഗണിക്കും
തിരുവനന്തപുരം: കേരള എൻജിനിയറിംഗ് പ്രവേശന പരീക്ഷയുടെ റാങ്ക് പട്ടിക തയാറാക്കുന്പോൾ കേരള സിലബസിൽ പ്ലസ് ടു പാസായ കുട്ടികളുടെ മാർക്കിൽ വ്യത്യാസമുണ്ടാകുന്ന രീതി അവസാനിപ്പിക്കാൻ തമിഴ്നാട് മോഡൽ നടപ്പാക്കുന്നത് ഇന്നത്തെ മന്ത്രിസഭായോഗത്തിന്റെ പരിഗണനയ്ക്ക് എത്തും.
സംസ്ഥാന പോലീസ് മേധാവിയുടെ നിയമനവും ഇന്നു രാവിലെ ചേരുന്ന മന്ത്രിസഭ പരിഗണിക്കും. കീം റാങ്ക് പട്ടിക തയാറാക്കുന്പോൾ കേരള സിലബസിൽ പഠിച്ച വിദ്യാർഥികൾക്ക് മാർക്ക് കുറയുന്ന സ്റ്റാന്റേഡൈസേഷൻ രീതി അവസാനിപ്പിക്കാനാണ് തീരുമാനം. ഇതുസംബന്ധിച്ച് പ്രവേശന പരീക്ഷാ കമീഷണർ സമർപ്പിച്ച പുതിയ മാതൃക മന്ത്രിസഭ ചർച്ച ചെയ്യും.
പ്രവേശന പരീക്ഷ പൂർത്തിയായി രണ്ടു മാസം പിന്നിട്ടിട്ടും സമീകരണ പ്രക്രിയയിൽ വ്യക്തതയില്ലാത്തതിനാൽ റാങ്ക് പട്ടിക പ്രസിദ്ധീകരിക്കാനായില്ല. എൻജിനിയറിംഗ് പ്രവേശന പരീക്ഷയിലെ സ്കോറും പ്ലസ് ടു/ തത്തുല്യ പരീക്ഷകളിൽ ഫിസിക്സ്, കെമിസ്ട്രി, മാത്സ് വിഷയങ്ങളിൽ നേടിയ മാർക്കും തുല്യഅനുപാതത്തിൽ പരിഗണിച്ചാണ് റാങ്ക് പട്ടിക തയാറാക്കുന്നത്.
വിവിധ ബോർഡുകൾക്ക് കീഴിൽ വ്യത്യസ്ത നിലവാരത്തിലുള്ള പരീക്ഷ നേരിട്ട വിദ്യാർഥികളുടെ മാർക്ക് ഏകീകരിക്കുന്നതിന്റെ ഭാഗമായാണ് 2011 മുതൽ സമീകരണ പ്രക്രിയ നടപ്പാക്കിയത്. കഴിഞ്ഞ നാലു വർഷമായി കേരള സിലബസിലുള്ള കുട്ടികൾക്ക് പ്ലസ് ടു പരീക്ഷയിൽ ലഭിച്ച മാർക്ക് കുറയുന്ന രീതിയിലായിരുന്നു പ്രക്രിയ.
ഇതുസംബന്ധിച്ച് പഠിക്കാൻ വിദഗ്ധ സമിതിയെ സർക്കാർ നിയോഗിച്ചു. സമിതി സമർപ്പിച്ച റിപ്പോർട്ടിലെ ബദൽ നിർദേശങ്ങൾ പരിശോധിച്ച് പ്രവേശന പരീക്ഷാ കമ്മീഷണർ സമർപ്പിച്ച നിർദേശമാണ് മന്ത്രിസഭയുടെ പരിഗണനയ്ക്ക് വരുന്നത്. തമിഴ്നാട്ടിൽ വ്യത്യസ്ത പരീക്ഷാ ബോർഡുകളുടെ പ്ലസ് ടു പരീക്ഷയിൽ ലഭിച്ച മാർക്ക് സമീകരിക്കുന്നതിന് സമാനമായ രീതിയിലുള്ള നിർദേശമാണ് പ്രവേശന പരീക്ഷാ കമീഷണർ മുന്നോട്ടുവച്ചത്.
സംസ്ഥാന പോലീസ് മേധാവിയായി യുപിഎസ്സി അംഗീകരിച്ച മൂന്നു പേരുടെ പട്ടികയാണ് പരിഗണിക്കുക. ഇതിൽ നിന്ന് ഒരാളെയാകും തെരഞ്ഞെടുക്കുക.
നിതിൻ അഗർവാളിനെ പരിഗണിച്ചാൽ ഇന്നു തന്നെ ചുമതലയേൽക്കും. കേന്ദ്ര ഡെപ്യൂട്ടേഷനിലുള്ള രവത ചന്ദ്രശേഖറിനെ പരിഗണിച്ചാൽ കേന്ദ്രത്തിൽ നിന്ന് ചുമതലകൾ ഒഴിഞ്ഞ് അദ്ദേഹം മടങ്ങിയെത്തും വരെ ഇൻ ചാർജ് ഡിജിപിയായിരിക്കും ചുമതല വഹിക്കുക. മൂന്നാം സ്ഥാനത്തുള്ളത് ഫയർ ഫോഴ്സ് മേധാവി യോഗേഷ് ഗുപ്തയാണ്. അദ്ദേഹം സർക്കാരുമായി ഇടഞ്ഞു നിൽക്കുകയാണ്.
ഭിന്നശേഷി ഉദ്യോഗാർഥികളുടെ നിയമനത്തിൽ മാർഗനിർദേശം പുറപ്പെടുവിച്ചു
തിരുവനന്തപുരം: സംസ്ഥാനത്തെ എയ്ഡഡ് സ്കൂളുകളിലെ ഭിന്നശേഷി നിയമനം സംബന്ധിച്ച സർക്കാർ രൂപീകരിച്ച സമിതികളുടെ പ്രവർത്തനത്തിനുള്ള മാർഗനിർദേശം പുറപ്പെടുവിച്ച് ഉത്തരവിറക്കി.
ഭിന്നശേഷി ഉദ്യോഗാർഥികളുടെ നിയമനം സ്പെഷൽ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽനിന്നുള്ള റാങ്ക് ലിസ്റ്റിലെ സീനിയോറിറ്റി അടിസ്ഥാനമാക്കി വേണമെന്നതാണ് പ്രധാന നിർദേശം.
ഒന്നിലധികം ഉദ്യോഗാർഥികൾ ഒരേ ഒഴിവ് ആവശ്യപ്പെട്ടാൽ ഭിന്നശേഷി നിയമപ്രകാരമുള്ള റൊട്ടേഷൻ വ്യവസ്ഥകൾക്ക് അനുസരിച്ച് എംപ്ലോയ്മെന്റ് രജിസ്ട്രേഷൻ സീനിയോറിറ്റി അടിസ്ഥാനമാക്കി നിയമനം നടത്തണം.
സമിതിയുടെ പ്രവർത്തനത്തിനായി സമന്വയ സോഫ്റ്റ്വേറിൽ പ്രത്യേക മൊഡ്യൂൾ ജൂലൈ ഒന്നിനു മുന്‍പ് പ്രവർത്തനസജ്ജമായെന്നു പൊതുവിദ്യാഭ്യാസ ഡയറക്ടർ ഉറത്തു വരുത്തണം.
സമന്വയ സോഫ്റ്റ്വേറിൽ സ്കൂൾ മാനേജർമാർ ഭിന്നശേഷി ഒഴിവുകൾ ജൂലൈ ഏഴിനു മുന്‍പ് അപ്ലോഡ് ചെയ്യുകയും മാനേജർമാർ റിപ്പോർട്ട് ചെയ്തിട്ടുള്ള ഒഴിവുകൾ ചട്ടപ്രകാരം ഉള്ളതാണെന്ന റിപ്പോർട്ട് ബന്ധപ്പെട്ട വിദ്യാഭ്യാസ ഓഫീസർമാർ ഉറപ്പു വരുത്തി ജില്ലാതല സമിതിക്ക് പ്രൊപ്പോസൽ സമർപ്പിക്കുകയും ചെയ്യണം. ജില്ലാതല സമിതികളുടെ പ്രവർത്തനങ്ങൾ ജൂലൈ 21ന് മുന്‍പ് ആരംഭിക്കണം.
വിവിധ എയ്ഡഡ് സ്കൂൾ മാനേജ്മെന്റുകൾ അതതു വിഭാഗങ്ങൾക്കായി നീക്കിവച്ചിരിക്കുന്ന ഒഴിവുകൾ ജില്ലാടിസ്ഥാനത്തിൽ ഒരു യൂണിറ്റായി പരിഗണിച്ച് വേണം സീനിയോറിറ്റി പട്ടിക തയാറാക്കേണ്ടത്.
ഓരോ അക്കാദമിക വർഷത്തിന്റെയും ആദ്യം തന്നെ ലിസ്റ്റ് പ്രസിദ്ധീകരിക്കണം. ലിസ്റ്റിൽ നിന്നു ജില്ലാതല സമിതി ശിപാർശ ചെയ്യുന്ന ഉദ്യോഗാർഥിക്ക് 15 ദിവസത്തിനകം നിയമന ഉത്തരവ് നൽകണമെന്നും ഉത്തരവിൽ വ്യക്തമാക്കുന്നു.
സ്കൂളുകളിൽ എന്തു ചെയ്യണമെന്നു സർക്കാർ തീരുമാനിക്കും: മന്ത്രി ശിവൻകുട്ടി
തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകളിലെ കാര്യങ്ങളിൽ എന്തു ചെയ്യണമെന്ന് സർക്കാർ തീരുമാനിക്കുമെന്ന് മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു. ഇന്ന കാര്യം ചെയ്യണമെന്ന് അക്കാദമിക്, അക്കാദമക് ഇതര വിഷയങ്ങളിൽ എന്തുചെയ്യണമെന്നു ആജ്ഞാപിക്കാൻ ആരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്നു മന്ത്രി പറഞ്ഞു.
സൂംബ നൃത്തം സംബന്ധിച്ച പരാമർശത്തിലായിരുന്നു മന്ത്രിയുടെ മറുപടി. സർക്കാർ തീരുമാനങ്ങളിൽ എന്തെങ്കിലും സംശയം ഉണ്ടെങ്കിൽ അതു ചർച്ച ചെയ്യാൻ തയാറാണ്. ബോധപൂർവം വർഗീയനിറം നൽകി മതേതരത്വത്തിന് യോജിക്കാത്ത തരത്തിൽ അഭിപ്രായം പറഞ്ഞാൽ അംഗീകരിക്കില്ല. കായിക താരങ്ങളുടെ ഡ്രസ് കോഡ് തീരുമാനിക്കാൻ അവരുടെ അസോസിയേഷൻ ഉണ്ട്.
സ്കൂൾ യൂണിഫോം സംബന്ധിച്ച് തീരുമാനമെടുക്കേണ്ടത് പിടിഎ ആണ്. വേറെ ആരെങ്കിലും ആജ്ഞാപിച്ചാൽ അതൊന്നും നടപ്പിലാക്കാൻ പോകുന്നില്ലെന്ന് മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.
വിഎസിന്റെ ആരോഗ്യനില മാറ്റമില്ലാതെ തുടരുന്നു
തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ ആരോഗ്യനില മാറ്റമില്ലാതെ തുടരുന്നു. കഴിഞ്ഞ ദിവസം ആരോഗ്യസ്ഥിതിയില്‍ നേരിയ പുരോഗതിയുണ്ടായെന്നും മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെന്നും മകന് അരുണ്‍കുമാര്‍ അറിയിച്ചിരുന്നു.
അതേസമയം വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് വി.എസ്. പട്ടം എസ്യുടി ആശുപത്രിയില്‍ ചികിത്സയില്‍ തുടരുന്നത്. ഡോക്ടര്‍മാരുടെ സംഘം കൃത്യമായ ഇടവേളകളില്‍ ആരോഗ്യനില വിലയിരുത്തുന്നുണ്ട്. ശ്വാസംമുട്ടലും നെഞ്ചുവേദനയും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് കഴിഞ്ഞ തിങ്കളാഴ്ചയാണ് വി.എസിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ബിരുദവിദ്യാർഥികൾ പുതിയ ബാക്ടീരിയകളെ കണ്ടെത്തി; ചരിത്രനേട്ടവുമായി സെന്റ് പയസ് കോളജ്
രാജപുരം (കാസർഗോഡ്): സെന്റ് പയസ് ടെൻത് കോളജിലെ മൈക്രോബയോളജി വിഭാഗത്തിലെ വിദ്യാർഥികൾ ഗവേഷണ പ്രോജക്ടിൽ നാലു പുതിയ ബാക്ടീരിയകളെ കണ്ടെത്തി. അസി.പ്രഫസർ ഡോ. സിനോഷ് സ്കറിയാച്ചൻ വിദ്യാർഥികൾ കണ്ടെത്തിയ ബാക്ടീരിയകൾക്കു കോളജിന്റെ പേരു നൽകി ലോകാരോഗ്യസംഘടനയുടെ കീഴിലുള്ള അമേരിക്കയിലെ അന്താരാഷ്ട്ര ജീൻ ബാങ്കിൽ രജിസ്റ്റർ ചെയ്തതോടെ ഈ പാഠ്യപ്രക്രിയ ചരിത്രമായി മാറി.
സെന്റ് പയസ് കോളജിന്റെയും മൈക്രോബയോളജി വിഭാഗത്തിന്റെയും ചുരുക്കെഴുത്ത് ചേർത്ത് എസ്ടിപി മൈക്രോ-1, എസ്ടിപി മൈക്രോ-2, എസ്ടിപി മൈക്രോ-3, എസ്ടിപി മൈക്രോ-4 എന്നിങ്ങനെയാണ് ബാക്ടീരിയകൾക്ക് പേരു നൽകിയിരിക്കുന്നത്.
ഈ ബാക്ടീരിയകൾ മനുഷ്യന് ദോഷകരമല്ല. മനുഷ്യന്റെ ചർമത്തിൽനിന്നും മീൻ അവശിഷ്ടങ്ങളിൽ നിന്നുമാണ് ഇവയെ കണ്ടെത്തിയത്. അധ്യാപകരായ ഡോ.എൻ.വി.വിനോദ്, ഡോ. സിനോഷ് സ്കറിയാച്ചൻ, ഡോ.കെ.എൻ.അഭിനി എന്നിവരുടെ നേതൃത്വത്തിൽ വിദ്യാർഥികളായ വി.കെ.ചന്ദന, എ.അനന്യ, ഹാലിമ സിയ, വി.ശ്രീക്കുട്ടി, കെ.ആർ. ഹരികൃഷ്ണൻ, ടി.അർജുൻ, വി.അർജുൻ, എ.അശ്വിൻരാജ്, സി.എച്ച്.നയീമ, ടി.പി.അമൃത, ആയിഷത്ത് മുബീന, മറിയ ടോം, സായിവർഷ എന്നീ വിദ്യാർഥികളാണ് നേട്ടത്തിന് പിന്നിൽ.
കേരളത്തിൽ ആദ്യമായാണ് ഗവേഷണനേട്ടം ഒരു കോളജിന്റെയും ഡിപ്പാർട്ട്മെന്റിന്റെയും പേരിൽ അറിയപ്പെടുന്നത്. ആന്റിബയോട്ടിക്കുകളുടെ നിർമാണത്തിനടക്കം മുതൽക്കൂട്ടാകുന്ന കണ്ടുപിടിത്തമാണ് മലയോരമേഖലയിലെ ഈ കോളജിൽ നിന്നുമുണ്ടായിരിക്കുന്നത്.
സാധാരണക്കാരായ വിദ്യാർഥികളെ വലിയ സ്വപ്നസാക്ഷാത്കാരത്തിലേക്ക് കൈപിടിച്ചുയർത്താൻ കഴിഞ്ഞുവെന്നതാണ് കോളജിന്റെ ഏറ്റവും വലിയ സവിശേഷതയെന്ന് പ്രിൻസിപ്പൽ ഡോ. ബിജു ജോസഫ് പറഞ്ഞു. നേട്ടത്തിന് പിന്നിൽ പ്രവർത്തിച്ച ഗവേഷകരെ കോട്ടയം അതിരൂപത സഹായ മെത്രാനും കോളജ് മാനേജരുമായ മാർ ജോസഫ് പണ്ടാരശേരിൽ അഭിനന്ദിച്ചു.
കെഎസ്ആർടിസിയുടെ പുതിയ ഡിസൈനിലുള്ള 80 ബസുകളെത്തി
ചാത്തന്നൂർ: ഫ്ലീറ്റ് നവീകരണത്തിന്റെ ഭാഗമായി കെഎസ്ആർടിസി പുതിയ ബസുകൾ പുറത്തിറക്കി. പരമ്പരാഗത കെഎസ്ആർടിസി ബസുകളുടെ രൂപത്തിൽ നിന്ന് വ്യത്യസ്തമായ ഒരു പുതിയ ബോഡി ഡിസൈനാണ് പുതിയ ബാച്ചിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
പുതിയ ബസുകളെക്കുറിച്ച് ബസ് പ്രേമികളിൽ നിന്നും സമ്മിശ്ര പ്രതികരണങ്ങളാണ് ഉണ്ടായിരിക്കുന്നത്. ടാറ്റയുടെ പുതിയ ബസുകൾക്ക് എസിജിഎൽ (ഓട്ടോമൊബൈൽ കോർപ്പറേഷൻ ഓഫ് ഗോവ ലിമിറ്റഡ്)ആണ് ബോഡി നിർമിച്ചത്. പ്രാരംഭ ബാച്ചിൽ ഫാസ്റ്റ് പാസഞ്ചർ, സൂപ്പർ ഫാസ്റ്റ് വിഭാഗങ്ങൾക്കുള്ള വാഹനങ്ങളാണുള്ളത്. രണ്ടിലും മൊത്തത്തിലുള്ള ബോഡി ഡിസൈൻ ഒരുപോലെയാണെങ്കിലും, സേവനങ്ങളെ വേർതിരിച്ചറിയാൻ മുൻവശത്തെ വർണ്ണ സ്കീമുകളിൽ വ്യത്യാസമുണ്ട്.
143 പുതിയ ബസുകൾ വാങ്ങിയതായി കെഎസ്ആർടിസി അടുത്തിടെ അറിയിച്ചിരുന്നു . നിർമാതാക്കൾക്ക് മുൻകൂർ പണം നൽകിയിരുന്നു. ആദ്യ ഘട്ടത്തിലെ 80 എണ്ണത്തിൽ 60 സൂപ്പർ ഫാസ്റ്റും 20 ഫാസ്റ്റ് പാസഞ്ചർ സർവീസുകൾക്കുള്ളതുമാണ്. ശേഷിക്കുന്ന 63 ബസുകൾ അടുത്ത മൂന്ന് മാസത്തിനുള്ളിൽ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
പ്രമുഖ ബസ് നിർമ്മാതാക്കളായ ടാറ്റ മോട്ടോഴ്സ്, അശോക് ലെയ്ലാൻഡ്, ഐഷർ എന്നിവയുൾപ്പെടെ പ്രമുഖ ഇന്ത്യൻ വാണിജ്യ വാഹന നിർമ്മാതാക്കളിൽ നിന്നാണ് കെഎസ്ആർടിസി വാഹനങ്ങൾ വാങ്ങുന്നത്. ബസ് വാങ്ങാൻ സർക്കാർ ബജറ്റിൽ 107 കോടി രൂപ അനുവദിച്ചിട്ടുണ്ട്. സാധാരണ റൂട്ടുകളിൽ, ഗ്രാമീണ, നഗര റൂട്ടുകൾക്ക് അനുയോജ്യമായ 9 മീറ്റർ മോഡലുകൾ ഉൾപ്പെടെ 37 ചെറിയ ബസുകളും കെഎസ്ആർടിസി വാങ്ങുന്നുണ്ട്.
മാവേലിക്കര രൂപത ബിഷപ്പായി മാത്യൂസ് മാർ പോളികാർപ്പോസ് ചുമതലയേറ്റു
മാവേലിക്കര: പ്രാർത്ഥന നിർഭരമായ അന്തരീക്ഷത്തിൽ തിങ്ങി നിറഞ്ഞ വിശ്വാസി സാഗരത്തെ സാക്ഷി നിർത്തി മാവേലിക്കര രൂപതയുടെ രണ്ടാമത്തെ ബിഷപ്പായി ഡോ മാത്യൂസ് മാർ പോളികാർപ്പോസ് ചുമതലയേറ്റു.
ഇന്നലെ ഉച്ചകഴിഞ്ഞ് രണ്ടിന് മാവേലിക്കര പുന്നമൂട് സെന്റ് മേരീസ് കത്തീഡ്രലിൽ നടന്ന സ്ഥാനാരോഹണ ശുശ്രൂഷയ്ക്കും വിശുദ്ധ കുർബാനയ്ക്കും മലങ്കര കത്തോലിക്കസഭ മേജർആർച്ച് ബിഷപ് കർദിനാൾ മാർ ബസേലിയോസ് ക്ലിമീസ് കാതോലിക്കാ ബാവ മുഖ്യ കാർമികത്വം വഹിച്ചു. മാത്യൂസ് മാർ പോളികാർപ്പോസിനെ മാവേലിക്കര രൂപത ബിഷപ്പായി നിയമിച്ചുകൊണ്ടുള്ള എപ്പിസ്കോപ്പൽ സുന്നഹദോസിന്റെ കൽപനയും തീരുമാനവും മലങ്കര കത്തോലിക്ക സഭ കൂരിയ ബിഷപ് ആന്റണി മാർ സിൽവാനോസ് വായിച്ചു.
പതിനെട്ട് വർഷം മാവേലിക്കര രൂപതാധ്യക്ഷനായി സേവനമനുഷ്ഠിച്ച ശേഷം വിരമിച്ച ഡോ ജോഷ്വാ മാർ ഇഗ്നാത്തിയോസ് മെത്രാപ്പോലീത്തയ്ക്ക് സ്നേഹ നിർഭരമായ യാത്രയയപ്പും ചടങ്ങിൽ നൽകി. മോൺ ഡോ ജോൺ പോൾ സിറിൽ ഫെർണാണ്ടസ്, ആർച്ച് ബിഷപ് ഡോ തോമസ് മാർ കൂറിലോസ്,ആർച്ച് ബിഷപ് മാർ തോമസ് തറയിൽ, ഡോ ജോസഫ് മാർ ബർണബാസ് സഫഗ്രൻ മെത്രാപ്പോലീത്ത, ബിഷപ് ജോസഫ് മാർ തോമസ്,യൂഹാനോൻ മാർ തിയോഡോഷ്യസ്, ബിഷപ് ഡോ തോമസ് മാർ യൗസേബിയസ്, ബിഷപ് മാത്യൂസ് മാർ പക്കോമിയോസ്, ബിഷപ്സാമുവൽ മാർ ഐറേനിയോസ്, യൂഹാനോൻ മാർ ക്രിസോസ്റ്റം മെത്രാപ്പോലീത്ത, ബിഷപ് ഏബ്രഹാം മാർ യൂലിയോസ്, ബിഷപ് മാർ ജോസ് പുളിക്കൽ,ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട്, ബിഷപ് മാർ ജോർജ് മഠത്തിൽകണ്ടത്തിൽ, ബിഷപ് ഡോ. ജസ്റ്റിൻ മഠത്തിപറമ്പിൽ, ബിഷപ് ഡോ.ജെയിംസ് റാഫേൽ ആനാപറമ്പിൽ, ബിഷപ് ഡോ.സ്റ്റാൻലി റോമൻ തുടങ്ങിയവർ പങ്കെടുത്തു.
അനുമോദന സമ്മേളനം കേന്ദ്രമന്ത്രി ജോർജ് കുര്യൻ ഉദ്ഘാടനം ചെയ്തു.മേജർ ആർച്ച് ബിഷപ് കർദിനാൾ മാർ ബസേലിയോസ് ക്ലിമീസ് കാതോലിക്കാ ബാവ അധ്യക്ഷത വഹിച്ചു മന്ത്രി സജി ചെറിയാൻ,കൊടിക്കുന്നിൽ സുരേഷ് എം പി, എം എ എ മാരായരമേശ് ചെന്നിത്തല എം എസ് അരുൺകുമാർ,യു പ്രതിഭ,ചാണ്ടി ഉമ്മൻ, മുൻ കേന്ദ്ര മന്ത്രി പ്രൊഫ പി. ജെ .കുര്യൻ തുടങ്ങിയവർ പങ്കെടുത്തു.
നവജാത ശിശുക്കളെ കൊന്നു കുഴിച്ചുമൂടിയ സംഭവം:
അനീഷ രഹസ്യം സൂക്ഷിച്ചത് നാലു വര്‍ഷം
പുതുക്കാട്: നവജാത ശിശുക്കളെ കൊന്നു കുഴിച്ചുമൂടിയ സംഭവത്തിൽ കുട്ടികളുടെ അമ്മ അനീഷ രഹസ്യങ്ങള്‍ ഗൂഢമായി സൂക്ഷിച്ചത് നാലു വര്‍ഷം.
അമ്മയോടൊപ്പം താമസിച്ചിരുന്ന അനീഷയുടെ രഹസ്യബന്ധവും ഗര്‍ഭകാലവും പ്രസവവും അമ്മയോ അയല്‍വീട്ടുകാരോ അറിഞ്ഞില്ല എന്ന മൊഴി ഇപ്പോഴും ദുരൂഹമാണ്. അനീഷ ആദ്യം ഗര്‍ഭിണിയായിരുന്നതും മരിച്ച കുഞ്ഞിനെ വീടിനോടു ചേര്‍ന്ന പറമ്പില്‍ കുഴിച്ചിട്ടതും സംബന്ധിച്ച് സമീപവാസികള്‍ക്ക് സംശയമുള്ളതായി ഇവര്‍ കരുതിയിരുന്നു.
പിന്നീട് അന്വേഷണമോ സംശയമോ ഉണ്ടായാല്‍ തെളിവില്ലാതെയിരിക്കാനാണ് മൃതദേഹം കുഴിച്ചിട്ടിടത്തുനിന്ന് അസ്ഥി എടുത്ത് ഭവിനെ ഏല്‍പ്പിച്ചതെന്നാണ് പോലീസിന്റെ നിഗമനം. ഭവിന് സംഭവം ചില സുഹൃത്തുക്കളോട് പറഞ്ഞു എന്ന സൂചനയും അനീഷയെ അലട്ടിയിരുന്നു. ഭവിന്റെ സുഹൃത്തുക്കള്‍ പറഞ്ഞതുപ്രകാരം മരിച്ച കുഞ്ഞുങ്ങളുടെ അസ്ഥി കടലില്‍ നിമജ്ജനം ചെയ്യാന്‍ വാങ്ങിയെന്നാണ് അനീഷ പോലീസിനു നല്കിയ മൊഴി.
രഹസ്യം വെളിപ്പെടുത്താന്‍ കാരണം ഭവിന്റെ സംശയം
വര്‍ഷങ്ങളായുള്ള രഹസ്യബന്ധവും പരസ്പരവിശ്വാസത്തില്‍ സംഭവിച്ച കൊലപാതകം ഉള്‍പ്പെടെയുള്ള കാര്യങ്ങളും ഒറ്റരാത്രിയില്‍ വെളിച്ചത്തായത് ഭവിന്റെ അവിചാരിതമായ വെളിപ്പെടുത്തലില്‍. പ്രണയബന്ധത്തില്‍നിന്ന് അനീഷ പിന്മാറുന്നുവെന്ന തോന്നലും മറ്റൊരു വിവാഹത്തിനൊരുങ്ങുന്നു എന്ന സംശയവുമാണ് ഭവിന് കുട്ടികളുടെ അസ്ഥി പോലീസ് സ്റ്റേഷനില്‍ ഹാജരാക്കാന്‍ കാരണമായത്.
സംശയത്തെത്തുടര്‍ന്ന് ഭവിന് നിരന്തരം പ്രശ്നമുണ്ടാക്കിയിരുന്നുവെന്നും അനീഷയെ ഭീഷണിപ്പെടുത്തിയിരുന്നുവെന്നും പോലീസ് പറയുന്നു. കഴിഞ്ഞരാത്രിയില്‍ ഭവിന് മദ്യലഹരിയില്‍ അനീഷയെ വിളിച്ചിരുന്നു. എന്നാല്‍ ഫോണ്‍ തിരക്കിലായിരുന്നത് ഭവിനെ പ്രകോപിതനാക്കി. തുടര്‍ന്ന് വീട്ടില്‍ സൂക്ഷിച്ചിരുന്ന കുഞ്ഞുങ്ങളുടെ അസ്ഥി പോലീസ് സ്റ്റേഷനില്‍ ഹാജരാക്കുകയായിരുന്നു.
ഡോ. ഹാരിസ് ചൂണ്ടിക്കാണിച്ച വിഷയങ്ങള്‍ പരിശോധിക്കും: മന്ത്രി
പത്തനംതിട്ട: തിരുവനന്തപുരം മെഡിക്കല്‍ കോളജ് യൂറോളജി വിഭാഗം മേധാവി ഡോ. ഹാരിസ് ഹസന് ചൂണ്ടിക്കാണിച്ച വിഷയങ്ങളെല്ലാം പരിശോധിക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. സര്‍ക്കാര്‍ ആശുപത്രികളില്‍ സൗകര്യം വര്‍ധിച്ചതിന് അനുസരിച്ച് രോഗികളുടെ എണ്ണം കൂടിയിട്ടുണ്ട്.
2021 ല്‍ രണ്ടര ലക്ഷം പേരാണ് മെഡിക്കല്‍ കോളജില്‍ സൗജന്യ ചികില്‍സ നേടിയതെങ്കില്‍ 2024 ല്‍ ആറര ലക്ഷമാണ്. രോഗികളുടെ എണ്ണത്തിലുള്ള വര്‍ധന സര്‍ക്കാര്‍ ആശുപത്രികളുടെ മികവിനു തെളിവാണ്.
തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ കരള്‍ മാറ്റല്‍ ശസ്ത്രക്രിയ വരെ നടക്കുന്നു. എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലും കുഴപ്പമാണെന്ന് വരുത്തിത്തീര്‍ക്കാന്‍ മാധ്യമങ്ങള്‍ ശ്രമിക്കരുത്. നിങ്ങള്‍ സ്വകാര്യ മെഡിക്കല്‍ കോളജുകള്‍ക്ക് മുന്നില്‍ പോകാത്തത് എന്തു കൊണ്ടാണെന്നും മന്ത്രി ചോദിച്ചു. ഡോ. ഹാരിസ് പറയുന്ന കാര്യങ്ങള്‍ കൃത്യമാണെന്നും പരിശോധിക്കുമെന്നും അവർ പറഞ്ഞു.
എൻജിനിയറിംഗ് സീറ്റുകളിൽ അവ്യക്തത തുടരുന്നു
തിരുവനന്തപുരം: ഓൾ ഇന്ത്യ കൗണ്‍സിൽ ഫോർ ടെക്നിക്കൽ എഡ്യുക്കേഷൻ (എഐസിടിഇ) പരിശോധന നടത്തി പുതിയ കോഴ്സുകൾ തുടങ്ങാൻ അനുമതി നല്കിയ സംസ്ഥാനത്തെ എൻജിനിയറിംഗ് കോളജുകളിൽ സാങ്കേതിക സർവകലാശാലയുടെ അഫിലിയേഷൻ നടപടികൾ കൃത്യമാകാത്ത സാഹചര്യത്തിൽ ആയിരക്കണക്കിന് സീറ്റുകളിൽ പ്രവേശനം ആശങ്കയിൽ.
സാങ്കേതിക സർവകലാശാല ഈ മാസം 24 ന് പുറത്തിറക്കിയ സർക്കുലറിൽ എഐസിടിഇ അംഗീകാരം നല്കിയ പുതിയ കോഴ്സുകൾ ആരംഭിക്കുന്നതിനെക്കുറിച്ച് ഒരു കാര്യവും വ്യക്തമാക്കുന്നില്ല. നിലവിലുള്ള കോഴ്സുകളുടെ അഫിലിയേഷൻ തുടരുന്നതിനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും ഇക്കാര്യം സർവകലാശാല വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ടെന്നും മാത്രമാണ് ഇതിൽ പരാമർശിക്കുന്നത്.
സർക്കുലറിൽ പുതിയ കോഴ്സുകളുടെ അഫിലിയേഷൻ സംബന്ധിച്ച് ഒരു വ്യക്തതയും നല്‍കാത്തതോടെ വിദ്യാർഥികളും രക്ഷിതാക്കളും മാനേജ്മെന്റും ഒരേപോലെ ആശങ്കയിലാണ്. സംസ്ഥാനത്തെ 41 എൻജിനിയറിംഗ് കോളജുകളിലാണ് നൂതനകോഴ്സുകൾക്ക് എഐസിടിഇ അംഗീകാരം നല്‍കുകയും ഇത് അനുസരിച്ച് എഐസിടിഎ അംഗീകാരം നല്കിയ കോളജുകളുടേയും കോഴ്സുകളുടേയും ലിസ്റ്റ് പ്രവേശന പരീക്ഷാ കമ്മീഷ്ണർക്ക് കൈമാറിയിട്ടുമുള്ളത്.
എഐസിടിഇ അംഗീകാരം നല്കുന്ന പുതിയ കോഴ്സുകൾക്ക് സാങ്കേതിക സർവകലാശാല പ്രതിനിധികൾ നേരിട്ട് പരിശോധന നടത്തി അഫിലിയേഷൻ നല്‍കണമെന്നതാണ് സർവകലാശാലാ വ്യവസ്ഥ. എന്നാൽ സർക്കാർ- ഗവർണർ പോരിന്റെ തുടർച്ചയായി വിസിയും സർക്കാരും തമ്മിലുള്ള ഏറ്റുമുട്ടൽ ഇപ്പോൾ കോടതി കയറിയ സ്ഥിതിയിലായതോടെ പരിശോധനകൾ ഒന്നും നടത്താൻ സർവകലാശാല അധികൃതരും തയാറാവുന്നില്ല.
പുതിയ കോഴ്സുകൾ അനുവദിച്ച കോളജുകളിൽ പരിശോധന നടത്താനായി ഇൻസ്പെക്ഷൻ ഫീസ് ഇനത്തിൽ ഓരോ കോളജും ഒന്നര ലക്ഷം രൂപവീതമാണ് സാങ്കേതിക സർവകലാശാലയിൽ അടച്ച് കാത്തിരിക്കുന്നത്. 41 കോളജുകളിലായി ഒന്നിലേറെ പുതിയ ബ്രാഞ്ചുകൾക്ക് എഐസിടിഇ അംഗീകാരം ലഭിച്ച് സാങ്കേതിക സർവകലാശാലയുടെ അഫിലിയേഷനു വേണ്ടി കാത്തിരിപ്പ് തുടങ്ങിയിട്ട് നാളുകളായി.
20 വർഷത്തിലധികമായി പ്രവർത്തിക്കുന്ന കോളജുകൾ എന്ന നിലയ്ക്ക് നിലവിലെ സാഹചര്യം പരിഗണിച്ച് പരിശോധന പിന്നീട് നടത്താമെന്ന വ്യവസ്ഥയിൽ താത്കാലിക അഫിയേഷൻ നല്‍കണമെന്ന ആവശ്യം കോളജ് മാനേജ്മെന്റ് സർക്കാരിനും സർവകലാശാലയ്ക്കും മുന്നിൽ സമർപ്പിച്ചിട്ടുണ്ട്. ഇതിൽ അനുകൂല നിലപാട് വരുമെന്ന പ്രതീക്ഷയിലാണ് വിദ്യാർഥികളും രക്ഷിതാക്കളും മാനേജ്മെന്റും.
സാങ്കേതിക സർവകലാശാല കത്തു നല്കിയാൽ തീരാവുന്ന പ്രശ്നം
നിലവിലെ സാഹചര്യത്തിൽ ദിവസങ്ങൾക്കുള്ളിൽ എൻജിനിയറിംഗ് റാങ്ക് പട്ടിക പ്രസിദ്ധീകരിക്കാനുള്ള ശ്രമമാണ് പ്രവേശന പരീക്ഷാ കമ്മീഷ്ണറേറ്റ് നടത്തുന്നത്. ഇതോടൊപ്പം കോളജുകളുടേയും കോഴ്സുകളുടേയും ലിസ്റ്റും പ്രസിദ്ധപ്പെടുത്തും. ഇതിലേയ്ക്കുള്ള കോളജുകളുടേയും കോഴ്സുകളുയേും ലിസ്റ്റ് പ്രവേശന കമ്മീഷണർക്ക് നല്‍കേണ്ടത് സാങ്കേതിക സർവകലാശാലയാണ്.
സർവകലാശാലയിലെ വിവിധ കോളജുകളും അവിടുത്തെ കോഴ്സുകളും സീറ്റുകളും സംബന്ധിച്ച് കെടിയു നല്കുന്ന ലിസ്റ്റിന്റെ അടിസ്ഥാനത്തിലാണ് എൻട്രൻസ് കമ്മീഷ്ണറേറ്റ് ആകെ സീറ്റുകളുടേയും കോഴ്സുകളുടെയും പട്ടിക തയാറാക്കുന്നത്.
എഐസിടിഇ അംഗീകാരം നല്‍കുകയും സാങ്കേതിക സർവകലാശാലയുടെ വീഴ്ച്ചമൂലം പരിശോധന വൈകിയതിനാൽ അഫിലിയേഷൻ നല്കാൻ കഴിയാതിരിക്കുകയും ചെയ്തിട്ടുള്ള കോഴ്സുകളിൽ പ്രൊവിഷണലായിൽ പ്രവേശനം നടത്താൻ കെടിയു തീരുമാനം കൈക്കൊണ്ടാൽ നിലവിലെ പ്രതിസന്ധിക്കു പരിഹാരമാകും. ഇതു സംബന്ധിച്ചുള്ള കത്ത് എൻട്രൻസ് കമ്മീഷ്ണർക്ക് നല്കിയാൽ സംസ്ഥാനത്ത് 4000 ത്തോളം നൂതന കോഴ്സുകളിലേക്ക് കൂടി വിദ്യാർഥികൾക്ക് പ്രവേശനത്തിനുള്ള അവസരമൊരുങ്ങും.
എസ്എഫ്ഐ:ആദര്‍ശ് എം. സജി അഖിലേന്ത്യ പ്രസിഡന്റ്; ശ്രീജന് ഭട്ടാചാര്യ സെക്രട്ടറി
കോഴിക്കോട്: എസ്എഫ്ഐ അഖിലേന്ത്യ പ്രസിഡന്റായി മലയാളിയായ ആദര്‍ശ് എം. സജിയെയും സെക്രട്ടറിയായി പശ്ചിമബംഗാളില്‍ നിന്നുള്ള ശ്രീജന് ഭട്ടാചാര്യയെയും തെരഞ്ഞെടുത്തു. കോഴിക്കോട്ട് നടന്ന പതിനെട്ടാമത് അഖിലേന്ത്യാ സമ്മേളനമാണ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്. 87 അംഗ കേന്ദ്ര എക്സിക്യുട്ടീവ് അംഗങ്ങളെയും സമ്മേളനം തെരഞ്ഞെടുത്തു.
സുഭാഷ് ജാക്കർ, ടി. നാഗരാജു, രോഹിദാസ് യാദവ്, സത്യേഷ ലെയുവ, ശില്പ സുരേന്ദ്രൻ, പ്രണവ് ഖാര്‍ജി, എം. ശിവപ്രസാദ്, സി. മൃദുല (വൈസ് പ്രസിഡന്റുമാർ), ഐഷി ഘോഷ്, ജി. അരവിന്ദസാമി, അനില്‍ താക്കൂർ, കെ. പ്രസന്നകുമാർ, ദേബാഞ്ജന്‍ ദേവ്, പി.എസ്. സഞ്ജീവ്, ശ്രീജന് ദേവ്, മുഹമ്മദ് ആതിഖ് അഹമ്മദ് (ജോ. സെക്രട്ടറിമാർ) എന്നിവരടങ്ങിയതാണ് അഖിലേന്ത്യ സെക്രട്ടേറിയറ്റ്. കേന്ദ്ര സെക്രട്ടറിയേറ്റില്‍ രണ്ടും കേന്ദ്ര എക്സിക്യൂട്ടീവ് കമ്മിറ്റിയില്‍ എട്ടും ഒഴിവുണ്ട്.
കൊല്ലം ചാത്തന്നൂര്‍ സ്വദേശിയാണ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ആദര്‍ശ് എം. സജി. എസ്എഫ്ഐ സംസ്ഥാന വൈസ്പ്രസിഡന്റും അഖിലേന്ത്യ ജോയിന്റ് സെക്രട്ടറിയുമായിരുന്നു. ഡല്‍ഹി ജനഹിത് ലോ കോളജില്‍ എല്‍എല്‍ബി അവസാന വര്‍ഷ വിദ്യാര്‍ഥിയാണ്. ബംഗാള്‍ ജാദവ്പുര്‍ സ്വദേശിയാണ് സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട ശ്രീജന് ഭട്ടാചാര്യ. ചരിത്രത്തില്‍ ബിരുദാനന്തര ബിരുദധാരിയാണ്. കേരളത്തില്‍ നിന്ന് 10 പേര് അഖിലേന്ത്യ സെക്രട്ടറിയേറ്റിലുണ്ട്.
അനധികൃതമായി കടത്താൻ ശ്രമിച്ച സിഗരറ്റും ഐ ഫോണും പിടികൂടി
നെടുമ്പാശേരി: വിദേശത്തുനിന്ന് അനധികൃതമായി കടത്താൻ ശ്രമിച്ച സിഗരറ്റ്, ഐ ഫോൺ, സ്വർണം എന്നിവ കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ പിടികൂടി. രണ്ട് യാത്രക്കാരിൽ നിന്നായി പിടിച്ചെടുത്ത സാമഗ്രികൾക്ക് 25.44 ലക്ഷം രൂപ വില വരും.
ഇന്നലെ എയർഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ അബുദാബിയിൽ നിന്നെത്തിയ കോഴിക്കോട് സ്വദേശികളായ ഫസൽ റഹ്മാൻ, നാസർ എന്നിവരിൽ നിന്നാണ് കസ്റ്റംസ് പരിശോധനയിൽ സിഗരറ്റും മറ്റും പിടികൂടിയത്. ഇരുവരും ബാഗേജിൽ ഒളിപ്പിച്ചാണ് സിഗരറ്റും ഐ ഫോണുകളുമൊക്കെ കടത്തിക്കൊണ്ടുവന്നത്. ഫസർ റഹ്മാന്റെ പക്കൽ സിഗരറ്റിനോടൊപ്പം 13 ഐ ഫോണുകളും രണ്ട് സ്വർണനാണയങ്ങളുമുണ്ടായിരുന്നു. നാസറിന്റെ പക്കൽ സിഗരറ്റ് കൂടാതെ ആറ് ഐ ഫോണുകളാണുണ്ടായിരുന്നത്.
കെസിബിസി മദ്യവിരുദ്ധ സമിതി ലഹരിവിരുദ്ധ വാരാചരണം സമാപിച്ചു
കൊച്ചി: കെസിബിസി മദ്യവിരുദ്ധ സമിതിയുടെ ആഭിമുഖ്യത്തില്‍ കേരള കത്തോലിക്കാ സഭയുടെ ആഹ്വാനമനുസരിച്ച് സംഘടിപ്പിച്ച ലഹരിവിരുദ്ധ വാരാചരണ പരിപാടികള്‍ സമാപിച്ചു. കച്ചേരിപ്പടി ഗാന്ധിസ്ക്വയറില്‍ നടന്ന സമാപന സമ്മേളനം കെസിബിസി മദ്യവിരുദ്ധ സമിതി സംസ്ഥാന സെക്രട്ടറി പ്രസാദ് കുരുവിള ഉദ്ഘാടനം ചെയ്തു.
മാരക ലഹരികളുടെ വ്യാപനവും ഇതുമൂലമുണ്ടായേക്കാവുന്ന കൊലപാതകങ്ങളും അക്രമങ്ങളും യഥാസമയം റിപ്പോര്‍ട്ട് ചെയ്യാന്‍ സാധിക്കാത്ത സംസ്ഥാന സര്‍ക്കാരിന്റെ ഇന്റലിജന്‍സ് സംവിധാനം പരാജയമെന്ന് പറയേണ്ടി വരുമെന്ന് അദ്ദേഹം പറഞ്ഞു.
വീട്ടിലിരിക്കുന്ന ഏതൊരമ്മയും കുടുംബാംഗങ്ങളും പോലും ഏതുസമയവും കൊലചെയ്യപ്പെടാവുന്ന ഭീകര സാഹചര്യം മാരക രാസലഹരികളുടെ വ്യാപനം മൂലം സംജാതമായി. ലഹരി ഉപയോഗിക്കുന്നവനെയും അവന്റെ റൂട്ട് മാപ്പും കണ്ടെത്തിയാല്‍ മാഫിയയുടെ ഉറവിടം കണ്ടെത്താന്‍ സാധിക്കും. ഉപയോഗിക്കുന്നവനെ ശിക്ഷിക്കുകയല്ല, ചികിത്സിക്കുകയാണ് വേണ്ടത്. മാഫിയയെ തളയ്ക്കാനുള്ള ചങ്കൂറ്റവും സര്‍ക്കാരിനുണ്ടാകണം. രാസലഹരിക്കെതിരെ സംസ്ഥാനത്തെ എക്സൈസ്, പോലീസ്, ഫോറസ്റ്റ് റവന്യു സംവിധാനങ്ങള്‍ സജീവമാകണമെന്നും പ്രസാദ് കുരുവിള പറഞ്ഞു.
ഫാ. ജോസഫ് ഷെറിന് ചെമ്മായത്ത് അധ്യക്ഷത വഹിച്ചു. കെ.വി. ക്ലീറ്റസ്, എം.ഡി. റാഫേല്‍, ജെസ്റ്റിന് മാളിയേക്കല്‍, ഡിക്സണ്‍, അലക്സ് മുല്ലാപറമ്പന്‍, ജൂഡ് തദേവൂസ് എന്നിവര്‍ പ്രസംഗിച്ചു.
പ്ലസ് വണ്‍ സപ്ലിമെന്ററി അലോട്ട്മെന്റിനുള്ളത് 57920 സീറ്റുകൾ
തിരുവനന്തപുരം: പ്ലസ് വണ്‍ പ്രവേശനത്തിന് സപ്ലിമെന്ററി അലോട്ട്മെന്റിനുള്ളത് 57,920 സീറ്റുകൾ. ഏറ്റവും കൂടുതൽ സീറ്റുകൾ സപ്ലിമെന്ററി അലോട്ട്മെന്റിനായുള്ളത് മലപ്പുറത്താണ്. 8703 സീറ്റുകളാണ് മലപ്പുറത്തുള്ളത്. കോഴിക്കോട് 5352 ളം തൃശൂരിൽ 4896 ളം സീറ്റുകൾ സപ്ലിമെന്ററി അലോട്ടമെന്റിനായുണ്ട്.
ഏറ്റവും കുറവ് സീറ്റു കൾ വയനാട്ടിലാണ്. 1550 സീറ്റുകളിലാണ് വയനാട്ടിൽ അലോട്ട്മെന്റിനുള്ളത്. സപ്ലിമെന്ററി അലോട്ട്മെന്റിനു ഈ മാസം 28 മുതലാണ് ഓണ്‍ലൈനായി അപേക്ഷ സമർപ്പിക്കൽ ആരംഭിച്ചത്. മുഖ്യ അലോട്ട്മെന്റിൽ അപേക്ഷിച്ചിട്ടും അലോട്ട്മെന്റ് ലഭിക്കാതിരുന്നവർക്കും ഇതുവരെയും അപേക്ഷിക്കാൻ കഴിയാതിരുന്നവർക്കും പരിഗണിക്കുന്നതിനായി ഓണ്‍ലൈനായി അപേക്ഷ സമർപ്പിക്കാം.
എന്നാൽ നിലവിൽ ഏതെങ്കിലും ക്വാട്ടയിൽ പ്രവേശനം നേടിക്കഴിഞ്ഞവർക്കും മുഖ്യഘട്ടത്തിൽ അലോട്ട്മെന്റ് ലഭിച്ചിട്ട് പ്രവേശനത്തിന് ഹാജരാകാത്തവർക്കും പ്രവേശനം ക്യാൻസൽ ചെയ്തവർക്കും ഏതെങ്കിലും ക്വാട്ടയിൽ പ്രവേശനം നേടിയ ശേഷം ടിസി വാങ്ങിയവർക്കും ഈ ഘട്ടത്തിൽ വീണ്ടും അപേക്ഷിക്കാൻ സാധിക്കില്ല.
കേരള തീരങ്ങളില്‍ ഖനനം അനുവദിക്കില്ലെന്ന് രമേശ് ചെന്നിത്തല
കൊച്ചി: കേരള തീരങ്ങളില്‍ ഒരു കാരണവശാലും യാതൊരുവിധത്തിലുള്ള ഖനനവും നടത്താന്‍ അനുവദിക്കില്ലെന്ന് മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എംഎല്‍എ. അഖില കേരള ധീവര സഭ 19 -ാം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി എറണാകുളം പണ്ഡിറ്റ് കറുപ്പന് ജന്മശതാബ്ദി ഓഡിറ്റോറിയത്തില്‍ നടന്ന മഹിളാ, യുവജന സാംസ്കാരിക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കടല്‍ ഖനനവും കരിമണല്‍ ഖനനവും മത്സ്യത്തൊഴിലാളിയെ പ്രതിസന്ധിയിലാക്കുന്നതാണ്. ബ്ലൂ ഇക്കോണമിയെന്നു പറഞ്ഞ് പാവപ്പെട്ട മത്സ്യത്തൊഴിലാളികളെ പട്ടിണിയിലാക്കി വിദേശ ട്രോളറുകള്‍ക്ക് മത്സ്യസമ്പത്ത് കൊള്ളയടിക്കാനുള്ള അവസരം ഒരുക്കി നല്‍കുകയാണ് കേന്ദ്രസര്‍ക്കാര്‍ ചെയ്യുന്നത്. വന്‍കിട കോര്‍പറേറ്റുകള്‍ക്ക് കടലിലെ മത്സ്യസമ്പത്ത് ഖനനം ചെയ്യാനുളള വ്യവസ്ഥ ഇല്ലാതാക്കണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.
കപ്പല്‍ തകര്‍ന്നാലും തിമിംഗലം ചത്താലും പ്രതിസന്ധിയിലാകുന്നത് മത്സ്യത്തൊഴിലാളികളാണ്. കടലാക്രമണവും തീരശോഷണവും മൂലം കാലങ്ങളായി മത്സ്യത്തൊഴിലാളികള്‍ രൂക്ഷമായ പ്രതിസന്ധിയിലാണ്. കടലില്‍ മത്സ്യലഭ്യത കുറയുന്നു. കുടുംബങ്ങള്‍ക്ക് സുരക്ഷിതമായ ഭവനങ്ങളില്ല.
മത്സ്യത്തൊഴിലാളികള്‍ക്കായി രൂപീകരിച്ച കടാശ്വാസ കമ്മീഷന് നോക്കുകുത്തിയായി. യുഡിഎഫ് അധികാരത്തിലെത്തിയാല്‍ ധീവര സഭയുടെ ആവശ്യങ്ങള്‍ക്ക് പ്രഥമ പരിഗണന നല്‍കുമെന്നും പ്രശ്ന പരിഹാരത്തിന് എല്ലാ വിധ സഹായവും ചെയ്യുമെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി.
മുന്‍ മന്ത്രി എസ്. ശര്‍മ മുഖ്യപ്രഭാഷണം നടത്തി. ധീവര സഭ സംസ്ഥാന ജനറല്‍ സെക്രട്ടറി മുന്‍ എംഎല്‍എ വി. ദിനകരന് അധ്യക്ഷനായി. പ്രബല മുന്നാക്ക, പിന്നാക്ക ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കു ഭരണാധികാരവും രാഷ്ട്രീയാധികാരവും നല്കുന്നതുപോലെ കേരളത്തിലെ പ്രബലസമുദായമായ ധീവര സമുദായത്തിനും നല്‍കുക, അവഗണന അവസാനിപ്പിക്കുക, ധീവര സമുദായത്തെ പട്ടികജാതിവിഭാഗത്തില്‍ ഉള്‍പ്പെടുത്താന്‍ കേന്ദ്രത്തോട് ആവശ്യപ്പെടുക തുടങ്ങി 30ലധികം കാര്യങ്ങള്‍ പ്രമേയത്തിലൂടെ സമ്മേളനം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ഉന്നത വിദ്യാഭ്യാസ രംഗത്തും കലാമേഖലയിലും മികവ് തെളിയിച്ചവരെ ചടങ്ങില്‍ ആദരിച്ചു.
തത്കാൽ ബുക്കിംഗ്: റെയിൽവേ കൂടുതൽ ഐഡികൾ അനുവദിച്ചേക്കും
കൊല്ലം: തത്കാൽ ടിക്കറ്റുകൾ ബുക്ക് ചെയ്യുന്നതിന് ആധാറിനു പുറമേ കൂടുതൽ രേഖകൾ ഉപയോഗിക്കാൻ റെയിൽവേ അനുമതി നൽകുമെന്ന് സൂചന.
ഡിജിലോക്കറിൽ അപ്ലോഡ് ചെയ്ത് സേവ് ചെയ്യുന്ന പാൻ കാർഡ്, ഡ്രൈവിംഗ് ലൈസൻസ്, വോട്ടർ ഐഡി കാർഡ് തുടങ്ങിയ രേഖകൾ കൂടി യാത്രക്കാരുടെ ആധികാരികത ഉറപ്പാക്കുന്നതിന് റെയിൽവേ പട്ടികയിൽ ഉൾപ്പെടുത്തുമെന്നാണ് വിവരം.
നാളെ മുതലാണ് തത്ക്കാൽ ടിക്കറ്റ് ബുക്കിംഗിന് ഐആർസിറ്റിസി അക്കൗണ്ടുമായി ആധാർ ബന്ധിപ്പിക്കുന്നത് പ്രാബല്യത്തിൽ വരുന്നത്. ഈ സാഹചര്യത്തിൽ മറ്റ് ഐഡികൾ കൂടി തത്ക്കാൽ ബുക്കിംഗിന് അനുമതി നൽകിയുള്ള റെയിൽവേയുടെ പുതിയ അപ്ഡേറ്റ് ഇന്ന് പുറത്തിറങ്ങും എന്നാണ് കരുതുന്നത്.
പുതിയ വ്യവസ്ഥ നടപ്പിലാക്കുന്നതിന് മുന്നോടിയായി റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിന്റെ അധ്യക്ഷതയിൽ കഴിഞ്ഞ ദിവസം അവലോകന യോഗം ചേർന്നിരുന്നു. യോഗത്തിലാണ് മറ്റ് ഐഡികൾ കൂടി അനുവദിക്കുന്ന കാര്യം ചർച്ച ചെയ്തത്.
ഐആർസിറ്റിസി വെബ്സൈറ്റിലൂടെയും ആപ്പിലൂടെയും പ്രതിദിനം ഏകദേശം 2.2 ലക്ഷം പേർ തത്ക്കാൽ ടിക്കറ്റുകൾ ബുക്ക് ചെയ്യുന്നതായാണ് റെയിൽവേയുടെ ഔദ്യോഗിക കണക്ക്.
ചികിത്സ വേണ്ടത് ആരോഗ്യ വകുപ്പിനെന്ന് വി.ഡി. സതീശന്
കൊച്ചി: ആരോഗ്യ കേരളം വെന്റിലേറ്ററിലെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശന്. പിആര്‍ ഏജന്‍ജികളെ ഉപയോഗിച്ച് നടത്തുന്ന വിശേഷണങ്ങള്‍ അല്ല യഥാര്‍ഥ ആരോഗ്യ കേരളം. ചികിത്സ വേണ്ടത് ആരോഗ്യ വകുപ്പിനാണെന്നും സതീശന് പറഞ്ഞു. തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ ന്യൂറോളജി വിഭാഗം മേധാവിയുടെ വെളിപ്പെടുത്തല്‍ ഞെട്ടിക്കുന്നതാണ്. കാലങ്ങളായി പ്രതിപക്ഷം ആവര്‍ത്തിച്ച് പറയുന്ന കാര്യങ്ങളും ഇതുതന്നെയാണ്.
സര്‍ജറി ചെയ്താല്‍ തുന്നിക്കൂട്ടാനുള്ള നൂലു പോലും ഇല്ലാത്ത മെഡിക്കല്‍ കേളജുകള്‍ കേരളത്തിലുണ്ട്. സര്‍ക്കാര്‍ ആശുപത്രികളില്‍ മരുന്നും സര്‍ജിക്കല്‍ ഉപകരണങ്ങളുമില്ല. ഇരന്നു മടുത്തെന്നാണ് ഡോക്ടര്‍ പറഞ്ഞത്. രോഗിതന്നെ സര്‍ജിക്കല്‍ ഉപകരണങ്ങളുമായി എത്തേണ്ട അവസ്ഥയാണ്. കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയും ആരോഗ്യ കിരണവും ഹൃദ്യവും ജെഎസ്എസ്കെയും നിലച്ചു. മെഡിക്കല്‍ സര്‍വീസസ് കോര്പറേഷന് കോടികള്‍ കുടിശിക വരുത്തിയതിനെ തുടര്‍ന്നാണ് മരുന്നുകള്‍ കിട്ടാതായത്.
കുടിശിക നല്‍കാത്തതിനെ തുടര്‍ന്ന് മരുന്നു വിതരണ കമ്പനികള്‍ 30 ശതമാനം വരെയാണ് വില വര്‍ധിപ്പിച്ചത്. പല കമ്പനികളും മരുന്നിന്റെയും ശസ്ത്രക്രിയാ ഉപകരണങ്ങളുടെയും വിതരണം നിര്‍ത്തി. വിഷയം ഇക്കഴിഞ്ഞ മാര്‍ച്ചില്‍ നിയമസഭയില്‍ പ്രതിപക്ഷം അവതരിപ്പിച്ചിട്ടും നിരുത്തരവാദപരമായ മറുപടിയാണ് മന്ത്രിയുടെ ഭാഗത്തുനിന്നുണ്ടായത്. കേരളത്തിലെ ആരോഗ്യരംഗത്തെ കുറിച്ച് പഠിക്കുന്നതിന് യുഡിഎഫ് നിയോഗിക്കുന്ന ഹെല്‍ത്ത് കമ്മീഷന് ഇന്നു നിലവില്‍വരുമെന്നും വി.ഡി. സതീഷന് പറഞ്ഞു.
ട്രെയിനിനു മുന്നില്‍ ചാടി മരിച്ചു
കടുത്തുരുത്തി: ട്രെയിനിനു മുന്നില്‍ ചാടി അജ്ഞാതന്‍ മരിച്ചു. ശനിയാഴ്ച വൈകുന്നേരം 7.30 ഓടെ പിറവം റോഡ് റെയില്‍വേ സ്റ്റേഷനിലാണ് സംഭവം.
കൊച്ചുവേളിയില്‍ നിന്നും ശ്രീഗംഗാ നഗറിലേക്ക് പോവുകയായിരുന്ന ഗംഗാനഗര്‍ എക്സ്പ്രസിന് മുന്നിലിക്കോണ് ഇയാൾ ചാടിയത്. മൂന്നാം നമ്പര്‍ പ്ലാറ്റ് ഫോമിലുടെ നടന്നെത്തി ട്രെയിനിന് മുന്നിലേക്ക് ചാടുകയായിരുന്നുവെന്ന് ലോക്കോ പൈലറ്റ് റെയില്‍വേ സ്റ്റേഷനില്‍ അറിയിച്ചു. ഏതാണ്ട് 50 വയസ് പ്രായമുള്ള തടിച്ച ശരീരപ്രകൃതിയുള്ള ആളാണ്. കസവ് കരയുള്ള വെള്ള മുണ്ടും ക്രീം കളറുള്ള ഷര്‍ട്ടുമാണ് ധരിച്ചിരിക്കുന്നത്. വെള്ളൂര്‍ പോലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു.
മൃതദേഹം വൈക്കം താലൂക്ക് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ഇയാളെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ വൈക്കം എഎസ്പി 94979 90262, വെള്ളൂര്‍ എസ്എച്ച്ഒ 9497947291, 04829 257160 എന്നീ നമ്പരില്‍ അറിയിക്കണം.
കൊട്ടിയത്തെ ട്രാൻസിസ്റ്റ് ഹോമിൽനിന്നും ചാടിപ്പോയ റഷ്യക്കാരൻ പിടിയിലായി
ചാത്തന്നൂർ: വിദേശ പൗരന്മാരെ പാർപ്പിക്കുന്ന കൊട്ടിയത്തെ ട്രാൻസിസ്റ്റ് ഹോമിൽ നിന്നും റഷ്യൻ സ്വദേശിയായ യുവാവ് ചാടിപ്പോയി. മണിക്കൂറുകൾക്കകം തന്നെ ട്രാൻസിസ്റ്റ് ഹോമിലെ സുരക്ഷാ ചുമതലയുള്ള പോലീസുകാർ ഇയാളെ പറക്കുളത്തനിന്നും ബലപ്രയോഗത്തിലൂടെ പിടികൂടി കൊട്ടിയം പോലീസിന് കൈമാറി.
ഇന്ത്യയിലെത്തി കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടവരും അനധികൃതമായി ഇന്ത്യയിലെത്തിയവരുമായ വിദേശ പൗരന്മാരെ താമസിപ്പിക്കുവാനുള്ളതാണ് ട്രാൻസിസ്റ്റ് ഹോം. കൊട്ടിയത്തെ ട്രാൻസിസ്റ്റ് ഹോം പുരുഷന്മാർക്കുള്ളതാണ്. ഇവിടെ വിവിധ വിദേശ രാജ്യങ്ങളിൽ നിന്നുള്ള 35 പൗരന്മാരാണ് ഉണ്ടായിരുന്നത്. റഷ്യൻ സ്വദേശിയായ ഇല്യാക്കിമോവ് (27) ആണ് ചാടിപ്പോയത്.
പാസ്പോർട്ടോ വീസയോ മറ്റ് യാത്രാരേഖകളോ ഇല്ലാതെ ഇന്ത്യയിൽ കറങ്ങിനടന്ന ഇയാൾ എട്ട് മാസം മുമ്പ് എറണാകുളത്തു വച്ചാണ് പോലീസ് പിടിയിലാകുന്നത്. കൊട്ടിയത്തെ ട്രാൻസിസ്റ്റ് ഹോമിലായിരുന്ന ഇല്യാക്കിമോവ് ശനിയാഴ്ച പകൽ 11.45 ഓടെയാണ് രക്ഷപ്പട്ടത്. ട്രാൻസിസ്റ്റ് ഹോമിന്റെ പിൻഭാഗത്തുള്ള ടോയ്ലറ്റ് മുറിയുടെ മുകളിൽ കയറി പുറത്തേക്ക് ചാടുകയായിരുന്നു. പോലീസിന് കൈമാറിയ ഇല്യാക്കിമോവിനെ ഞായറാഴ്ച കോടതിയിൽ ഹാജരാക്കി.
100 ശതമാനം വരെ സ്കോളർഷിപ്പോടെ പഠനം
കൊച്ചി: ജർമൻ യൂണിവേഴ്സിറ്റിയായ ഗിസ്മ യൂണിവേഴ്സിറ്റി ഓഫ് അപ്ലൈഡ് സയൻസസിൽ നൂറു ശതമാനം വരെ സ്കോളർഷിപ്പ് ഓഫറുമായി പഠന സാധ്യതയൊരുക്കി സാന്റാ മോണിക്ക അബ്രോഡ്. എറണാകുളം രവിപുരത്തെ സാന്റാ മോണിക്ക അബ്രോഡ് ഓഫീസിൽ നാളെ രാവിലെ 10.30 മുതൽ നടക്കുന്ന സ്പോട്ട് അഡ്മിഷൻ ഡേയിലുടെ പ്രവേശനം നേടാം.
ബാച്ചിലർ, മാസ്റ്റേഴ്സ് പ്രോഗ്രാമുകളിലേക്ക് 20 ശതമാനം മുതൽ നൂറു ശതമാനം വരെ മെറിറ്റ് സ്കോളർഷിപ്പ് ലഭിക്കും. IELTS ഇല്ലാതെയും യൂണിവേഴ്സിറ്റിൽ പ്രവേശനം നേടാനാകും. കൂടാതെ സ്പോട്ട് അഡ്മിഷൻ ഡേയിൽ പങ്കെടുത്തു ഓഫർ ലെറ്റർ കരസ്ഥമാക്കുന്ന എല്ലാ വിദ്യാർഥികൾക്കും ഗിസ്മ യൂണിവേഴ്സിറ്റി 50000 രൂപയുടെ എക്സ്ട്രാ സ്കോളർഷിപ്പും ഗിഫ്റ്റ് ഹാമ്പേഴ്സും നൽകും. കംപ്യൂട്ടർ സയൻസ്, ഡാറ്റാ സയൻസ്, എഐ, ലോജിസ്റ്റിക്സ്, ഓൺട്രപ്രണർഷിപ്പ്, ഫിനാൻസ്, മാർക്കറ്റിംഗ്, ഐബിഎം, ഹ്യൂമൻ റിസോഴ്സ് മാനേജ്മെന്റ് എന്നിവയിൽ ബാച്ചിലേഴ്സ്, മാസ്റ്റേഴ്സ് പ്രോഗാമുകളുണ്ട്.
ഇതിനു പുറമേ ത്രിബിൾ ക്രൗൺ ബിസിനസ് സ്കൂൾ-AMBA , EQUIS & AACSB അക്രിഡിറ്റേഷനോടുകൂടിയ ഡബിൾ ഡിഗ്രി ആൻഡ് ഡബിൾ മാസ്റ്റേഴ്സ് പ്രോഗ്രാംസും ഗിസ്മയിലുണ്ട്. സ്പോട്ട് അഡ്മിഷൻ നേടാൻ ആഗ്രഹിക്കുന്നവർ സർട്ടിഫിക്കറ്റുകളുമായി പരണം.
രജിസ്ട്രേഷനും കൂടുതല്‍ വിവരങ്ങൾക്കും ഫോൺ: 0484
41 50999, 9645222999.
‘അങ്കണം ഷംസുദീൻ വിശിഷ്ടസാഹിതീസേവാ പുരസ്കാരം’ പി.കെ. ഗോപിക്ക്
തൃശൂർ: അങ്കണം ഷംസുദീൻ സ്മൃതിയുടെ എട്ടാമത് വിശിഷ്ട സാഹിതീസേവാ പുരസ്കാരം കവിയും ബാലസാഹിത്യകാരനുമായ പി.കെ. ഗോപിക്കു സമ്മാനിക്കും. 20,000 രൂപയും ശില്പവും അടങ്ങുന്നതാണ് അവാർഡ്.

മറ്റ് പുരസ്കാരങ്ങൾ: ഡോ.കെ. ശ്രീകുമാർ - ബാലസാഹിത്യം (പെണ്ണായാലെന്താ?), രഘുനാഥൻ പറളി - നിരൂപണം (സ്ഥലം ജലം കാലം), അരുണ്‍ എഴുത്തച്ഛൻ - യാത്രാവിവരണം (മതപ്പാടുകൾ ആചാരങ്ങൾ കുരുക്കിട്ട ഇന്ത്യൻ ജീവിതത്തിലൂടെ). 10,000 രൂപയും ശില്പവുമടങ്ങുന്നതാണ് പുരസ്കാരങ്ങൾ. കവി തെന്നൂർ രാമചന്ദ്രന്റെ സർഗവേദിയിലെ ചന്ദനമരങ്ങൾ എന്ന നിരൂപണഗ്രന്ഥം ജൂറിയുടെ പ്രത്യേക പരാമർശം നേടി.
തൂലികാശ്രീ പുരസ്കാരത്തിനു കണ്ണൂർ സ്വദേശി പി.കെ. ശ്രീവത്സന്റെ അവൾ ഒരു രൂപകം എന്ന കഥയും തൃശൂർ സ്വദേശി ജയപ്രകാശ് എറവിന്റെ നഷ്ടഫലം എന്ന കവിതയും അർഹമായി. 5,000 രൂപയും ശില്പവുമാണ് അവാർഡ്.
ജൂലൈ 19നു സാഹിത്യ അക്കാദമി ഹാളിൽ ചേരുന്ന അങ്കണം ഷംസുദീൻ അനുസ്മരണ ചടങ്ങിൽ മുൻ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല അവാർഡുകൾ സമർപ്പിക്കും. കവിഗുരു രാധാകൃഷ്ണൻ കാക്കശേരിയെ ആദരിക്കും.
എംപിഇഡിഎയുടെ സ്കില്‍ ഒളിമ്പ്യാഡ് ചെന്നൈയില്‍
കൊച്ചി: രാജ്യത്തെ മാരിടൈം മേഖലയില്‍ പ്രവര്‍ത്തിക്കുന്ന വിദഗ്ധരായ പ്രഫഷണലുകള്‍ക്ക് അനന്തസാധ്യതയുള്ള വേദിയൊരുക്കി ജൂലൈ ഒന്നിന് മറൈന്‍ പ്രോഡക്ട്സ് എക്സ്പോര്‍ട്ട് ഡെവലപ്മെന്റ് അഥോറിറ്റി (എംപിഇഡിഎ)യുടെ നാഷണല്‍ സ്കില്‍ ഒളിമ്പ്യാഡ് ചെന്നൈയില്‍ നടക്കും.
സമുദ്രോത്പന്നങ്ങളുടെ മൂല്യവര്‍ധിത മേഖലയില്‍ നൈപുണ്യ വികസനം, ടാലന്റ് പൂള്, ഗുണനിലവാരത്തെ സംബന്ധിച്ച അവബോധം എന്നിവ വളര്‍ത്താന്‍ ലക്ഷ്യമിട്ടാണ് ഒളിമ്പ്യാഡ് സംഘടിപ്പിക്കുന്നത്. ഒളിമ്പ്യാഡിന്റെ മെഗാ ഫൈനല്‍ ചെന്നൈയില്‍ നടക്കുന്ന സീ ഫുഡ് എക്സ്പോയുടെ ‘ഭാരത് 2025’ ഭാഗമായി നടക്കും.
സ്കില്‍ ഒളിമ്പ്യാഡിന്റെ പ്രാഥമിക റൗണ്ടുകള്‍ കൊച്ചിയിലും വിശാഖപട്ടണത്തും നടന്നു. കിഴക്കന്‍, പടിഞ്ഞാറന്‍ തീരങ്ങളില്നിന്നായി അഞ്ചുപേര്‍ വീതമാണ് നാളെ ചെന്നൈയില്‍ നടക്കുന്ന സെമിഫൈനലിലേക്കു തെരഞ്ഞെടുക്കപ്പെട്ടത്. സെമിഫൈനലില്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന നാലുപേര്‍ക്ക് സ്കില്‍ ഒളിമ്പ്യാഡിന്റെ ഫൈനലില്‍ മത്സരിക്കാം. ഒന്നാം സ്ഥാനം നേടുന്നവര്‍ക്ക് 1,00,000 രൂപയും രണ്ടും മൂന്നും സ്ഥാനം നേടുന്നവര്‍ക്ക് യഥാക്രമം 75,000, 50,000 രൂപ വീതവും നാലാം സ്ഥാനക്കാര്‍ക്ക് പ്രോത്സാഹന സമ്മാനമായി 25,000 രൂപയും നല്‍കും.
സമുദ്രോത്പന്ന കയറ്റുമതിക്കാര്‍, വിദേശ രാജ്യങ്ങളിലെ ബയര്‍മാര്‍, സീഫുഡ് എക്സ്പോ ഭാരത് 2025ലെ പ്രതിനിധികള്‍, കേന്ദ്ര-സംസ്ഥാന ഫിഷറീസ് വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍, മറ്റു പങ്കാളികള്‍ എന്നിവര്‍ സ്കില്‍ ഒളിമ്പ്യാഡിനു സാക്ഷ്യംവഹിക്കും. ഇന്ത്യയുടെ സമുദ്രോത്പന്ന മൂല്യവര്‍ധിത മേഖലയെ കരുത്തുറ്റതാക്കുന്നതിനും അതിലൂടെ രാജ്യത്തെ സമുദ്രോത്പന്ന കയറ്റുമതിയുടെ ആഗോളകേന്ദ്രമാക്കി മാറ്റാനുമായി വര്‍ഷംതോറും ഒളിമ്പ്യാഡ് സംഘടിപ്പിക്കാന്‍ പദ്ധതിയുണ്ടെന്നും എംപിഇഡിഎ ചെയര്മാന് ഡി.വി. സ്വാമി പറഞ്ഞു.
നൂതന ആശയങ്ങളുമായി ‘സ്ട്രൈഡ് മേയ്ക്കത്തണ് 2025’
കൊച്ചി: രാജ്യത്തെ ആദ്യത്തെ ഇന്‍ക്ലൂസീവ് ഇന്നൊവേഷന് ഹബ്ബാക്കി കേരളത്തെ മാറ്റാന്‍ ലക്ഷ്യമിടുന്ന ‘സ്ട്രൈഡ്’പദ്ധതിയുടെ ഭാഗമായി കൊച്ചിയിൽ സംഘടിപ്പിച്ച ‘മേയ്ക്കത്തണ് 2025’ശ്രദ്ധേയമായി.
ശാരീരിക, മാനസിക വെല്ലുവിളികള്‍ നേരിടുന്നവരുടെ ദൈനംദിന ജീവിതത്തിലെ ബുദ്ധിമുട്ടുകള്‍ക്ക് സാങ്കേതികവിദ്യയുടെ സഹായത്തോടെ പരിഹാരം കാണാനാകുന്ന നൂതന ആശയങ്ങൾ എൻജിനിയറിംഗ് വിദ്യാർഥികൾ പരിപാടിയിൽ അവതരിപ്പിച്ചു.
കുറഞ്ഞ ചെലവില്‍ നിര്‍മിക്കാവുന്നതും എളുപ്പത്തില്‍ ഉപയോഗിക്കാന്‍ സാധിക്കുന്നതുമായ കണ്ടുപിടിത്തങ്ങളുടെ അവതരണമുണ്ടായിരുന്നു. മത്സരത്തിന്റെ രണ്ടാംഘട്ടം മുതല്‍ ഓരോ സംഘത്തിലും ഭൗതിക വെല്ലുവിളി നേരിടുന്ന ഒരു വ്യക്തിയെക്കൂടി ഉള്‍പ്പെടുത്തിയത് തങ്ങളുടെ ഉത്പന്നങ്ങള്‍ കൂടുതല്‍ മികച്ചതാക്കാന്‍ സഹായിച്ചെന്നു വിദ്യാര്‍ഥികള്‍ പറഞ്ഞു.
കേരള ഡെവലപ്മെന്റ് ആന്‍ഡ് ഇന്നൊവേഷന് സ്ട്രാറ്റജിക് കൗണ്‍സിലിന്റെ (കെ-ഡിസ്ക്) നേതൃത്വത്തില്‍ കുടുംബശ്രീ, ഐ ട്രിപ്പിള്‍ ഇ, കേരള സ്റ്റാര്‍ട്ടപ് മിഷന്, കേരള ടെക്നോളജിക്കല്‍ യൂണിവേഴ്സിറ്റി എന്നിവയുടെ സഹകരണത്തോടെയാണു ‘സ്ട്രൈഡ്’പദ്ധതി നടപ്പാക്കുന്നത്. സംസ്ഥാനത്തെ വിവിധ എൻജിനിയറിംഗ് കോളജുകളില്‍ നിന്നുള്ള 300ഓളം ടീമുകളില്‍നിന്നു തെരഞ്ഞെടുത്ത 32 ടീമുകളാണ് അവസാനഘട്ടത്തില്‍ മാറ്റുരച്ചത്.
സൗജന്യ ഡയാലിസിസിന് ബ്യൂമെര്‍ക്- ആല്‍ഫാ സഹകരണം
കൊച്ചി: സാമ്പത്തികമായി പിന്നാക്കം നില്ക്കുന്ന വൃക്കരോഗികള്‍ക്ക് ആശ്വാസമായി ബ്യൂമെര്‍ക് ഇന്ത്യ ഫൗണ്ടേഷനും ആല്‍ഫാ പാലിയേറ്റീവ് കെയറിനു കീഴിലുള്ള ആല്‍ഫാ ഹോസ്പൈസും കൈകോര്‍ത്തു. ഈ സഹകരണത്തിലൂടെ നിര്‍ധനരായ രോഗികള്‍ക്ക് സൗജന്യ ഡയാലിസിസ് ചികിത്സ ലഭ്യമാക്കും.
തൃശൂര്‍ എടമുട്ടത്താണ് ആല്‍ഫയുടെ ഡയാലിസിസ് സൗകര്യം ഒരുക്കിയിട്ടുള്ളത്. സഹായം ആവശ്യമുള്ളവര്‍ കൂടുതല്‍ വിവരങ്ങള്‍ക്കായി 0480-2837100, 9539983398 എന്ന നമ്പറില്‍ ബന്ധപ്പെടണം.
മത്സ്യത്തൊഴിലാളി ഫെഡറേഷൻ സംസ്ഥാന സമ്മേളനം ഇന്നു മുതൽ
ചാവക്കാട്: മത്സ്യത്തൊഴിലാളി ഫെഡറേഷൻ (സിഐടിയു) സംസ്ഥാനസമ്മേളനം ചാവക്കാട് കേന്ദ്രീകരിച്ച് ഇന്ന് ആരംഭിക്കും. ഉച്ചയ്ക്കു പെരിഞ്ഞനത്തുനിന്നു പുറപ്പെടുന്ന പതാകജാഥ സിഐടിയു ജില്ലാ പ്രസിഡന്റ് കെ.കെ. രാമചന്ദ്രൻ എംഎൽഎയും അകലാട് ഒറ്റയിനിയിൽനിന്നു പുറപ്പെടുന്ന കൊടിമരജാഥ സിഐടിയു സംസ്ഥാന വൈസ് പ്രസിഡന്റ് എം.കെ. കണ്ണനും ഉദ്ഘാടനം ചെയ്യും.
വാക്സിനിൽ പിഴവോ?; വാക്സിനെടുത്തിട്ടും പേവിഷബാധയേറ്റ് കുട്ടി മരിച്ചു
പരിയാരം(കണ്ണൂർ): വാക്സിനെടുത്തിട്ടും അഞ്ചുവയസുകാരൻ പേവിഷബാധയേറ്റ് മരിച്ചു. തമിഴ്നാട് കുറിശി സ്വദേശികളായ മണിമാരൻ -ജാതീയ ദമ്പതിമാരുടെ മകൻ ഹാരിത്ത് (അഞ്ച്) ആണു കണ്ണൂർ ഗവ. മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെ മരിച്ചത്.
രോഗലക്ഷണങ്ങളെത്തുടർന്ന് കഴിഞ്ഞ18 നാണ് കുട്ടിയെ പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചത്. 15 വർഷമായി കേബിൾ ഓപ്പറേറ്ററായി ജോലി ചെയ്തു കണ്ണൂർ പയ്യാമ്പലത്ത് താമസിക്കുകയാണ് മണിമാരനും ഭാര്യയും. ഇവരുടെ ഏകമകനാണ് ഹാരിത്ത്.
മേയ് 31നാണ് പയ്യാമ്പലത്തെ വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കെ ഹാരിത്തിനെ തെരുവുനായ കടിക്കുന്നത്. വലതുകണ്ണിനും ഇടതുകാലിലുമാണ് കടിയേറ്റത്. ഉടൻതന്നെ കുട്ടിയെ ജില്ലാ ആശുപത്രിയിൽ എത്തിച്ചു. ആന്റീറാബീസ് വാക്സിനും ഇമ്യൂണോഗ്ലോബുലിനും നൽകി. തുടർന്ന് രണ്ടു പ്രാവശ്യവും വാക്സിൻ നൽകിയിരുന്നു.
എന്നാൽ, ചികിത്സയ്ക്കുശേഷവും കുട്ടിക്ക് പേവിഷബാധയേൽക്കുകയായിരുന്നു. കുട്ടിക്ക് ചികിത്സ ലഭിച്ചതായി സ്ഥിരീകരിച്ചെങ്കിലും റാബീസ് രോഗം പൂർണമായും ഒഴിവാക്കാനാകാത്ത സാഹചര്യമുണ്ടായിരിക്കാമെന്നാണ് അധികൃതർ പറയുന്നത്.
വാക്സിനെടുത്തിട്ടും പേവിഷബാധയേറ്റത് അന്വേഷിക്കാനുള്ള നടപടി ആരോഗ്യവകുപ്പ് തുടങ്ങിയിട്ടുണ്ട്. തിരുവനന്തപുരം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വെക്ടർ കൺട്രോൾ ആൻഡ് സ്യൂണോസ്സ് (ഐവിസി സെഡ്) മുഖേനയാണ് അന്വേഷണം നടക്കുന്നത്.
പേവിഷബാധയേറ്റ യുവാവ് മരിച്ചു
കോഴഞ്ചേരി: വളര്‍ത്തുനായയുടെ കടിയേറ്റതിനെത്തുടർന്ന് പേ വിഷബാധയേറ്റ യുവാവ് മരിച്ചു. കുമ്പനാട് -കടപ്ര ഇടമനകാലായില് ഇ.ടി. അനീഷാണു (38) കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ മരിച്ചത്.
രണ്ടു മാസം മുമ്പ് വീട്ടിലെ വളര്‍ത്തുനായയുടെ കടിയേല്‍ക്കുകയും തുടര്‍ന്ന് നായയെ തല്ലിക്കൊല്ലുകയും ചെയ്തിരുന്നു. വളര്‍ത്തുനായയ്ക്കു പ്രതിരോധ കുത്തിവയ്പൊന്നും എടുത്തിരുന്നില്ല.
നായയുടെ കടിയേറ്റ വിവരം മറ്റാരോടും പറയുകയോ പ്രതിരോധ കുത്തിവയ്പ് എടുക്കുകയോ ചെയ്തില്ല. രണ്ടു ദിവസം മുമ്പ് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് ജില്ലാ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു.
എന്നാല്‍ വ്യാഴാഴ്ച ശ്വാസതടസം അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് ജില്ലാ ആശുപത്രിയിലെത്തുകയും അവിടെ നടന്ന പരിശോധനയിൽ പേവിഷബാധയേറ്റതായി സ്ഥിരീകരിക്കുകയുമായിരുന്നു. തുടർന്ന് പ്രത്യേക വാഹനത്തില്‍ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിച്ചു. ഇവിടെ ചികിത്സയിലിരിക്കെയാണു മരണം സംഭവിച്ചത്.
കോഴിക്കോട്ട് 19 പേരെ കടിച്ച തെരുവുനായയ്ക്ക് പേവിഷബാധ
കോഴിക്കോട്: നഗരത്തിലെ അശോകപുരത്ത് 19 പേരെ കടിച്ച തെരുവുനായയ്ക്ക് പേവിഷബാധ സ്ഥിരീകരിച്ചു.
കണ്ണൂര്‍ റീജണല്‍ ഡിസീസ് ഡയഗ്നോസ്റ്റിക് ലാബില്‍ നടത്തിയ പരിശോധനയിലാണ് പേ വിഷബാധ സ്ഥിരീകരിച്ചത്. ഇതേത്തുടര്‍ന്ന് അശോകപുരത്തെയും പരിസരപ്രദേശങ്ങളിലെയും തെരുവുനായ്ക്കളെ പിടികൂടി പേവിഷ പ്രതിരോധ കുത്തിവയ്പ് ആരംഭിച്ചു.
പേവിഷബാധ സ്ഥിരീകരിച്ച നായയുടെ കടിയേറ്റവരെല്ലാം ബീച്ച് ആശുപത്രിയില്‍നിന്നു പ്രതിരോധ കുത്തിവയ്പ് എടുത്തിട്ടുണ്ട്. ഇവരെല്ലാം നിരീക്ഷണത്തിലാണ്. കാല്‍മുട്ടിനു താഴയാണ് എല്ലാവര്ക്കും കടിയേറ്റത്.
കഴിഞ്ഞ ചൊവ്വാഴ്ച രാവിലെ മുതല്‍ രാത്രി വരെയുള്ള സമയത്താണ് നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നായി 19 പേരെ നായ കടിച്ചത്. പിഞ്ചുകുഞ്ഞിനും സ്കൂള്‍ കുട്ടികള്‍ക്കുമെല്ലാം കടിയേറ്റിരുന്നു.
അശോകപുരം, വൈഎംസിഎ തുടങ്ങിയ ഭാഗങ്ങളിലുള്ളവര്ക്കാണു കടിയേറ്റത്. ബുധനാഴ്ച അശോകപുരം ഭാഗത്തുനിന്ന് കോര്‍പറേഷന്റെ കീഴിലുള്ള നായപിടിത്തക്കാര്‍ ഈ നായയെ പിടികൂടി പൂളക്കടവിലെ എബിസി സെന്ററില്‍ എത്തിച്ചിരുന്നു. ഇവിടെ നിരീക്ഷണത്തിലായിരുന്ന നായ വ്യാഴാഴ്ചയാണു ചത്തത്.
സ്കൂളുകളിൽ നാളെ ബോധവത്കരണം
തിരുവനന്തപുരം: പേവിഷബാധയ്ക്കെതിരെ ആരോഗ്യ വകുപ്പ് വിദ്യാഭ്യാസ വകുപ്പുമായി സഹകരിച്ച് ബോധവത്കരണ പരിപാടി സംഘടിപ്പിക്കുന്നതായി ആരോഗ്യ മന്ത്രി വീണാ ജോർജ്.
പരിപാടിയുടെ ഭാഗമായി നാളെ സംസ്ഥാനത്തെ എല്ലാ സർക്കാർ, എയ്ഡഡ് സ്കൂളുകളിലും പേവിഷബാധയ്ക്ക് എതിരെ സ്കൂൾ കുട്ടികൾക്ക് അവബോധം നൽകുന്നതിനായി അസംബ്ലി സമയത്ത് ആരോഗ്യ പ്രവർത്തകരുടെ നേതൃത്വത്തിൽ ക്ലാസ് സംഘടിപ്പിക്കും. ഇതിനായി വിദ്യാഭ്യാസ വകുപ്പ് പ്രത്യേക നിർദേശം പുറപ്പെടുവിപ്പിച്ചു.
സ്കൂളുകളിലെ അസംബ്ലികളിൽ പ്രദേശത്തെ ആരോഗ്യ കേന്ദ്രങ്ങൾ, ആശുപത്രികൾ, നഗര ആരോഗ്യ കേന്ദ്രങ്ങൾ, എന്നിവിടങ്ങളിൽ നിന്ന് ഡോക്ടർമാരോ ആരോഗ്യ പ്രവർത്തകരോ പങ്കെടുക്കും.
ജില്ലകളിൽ ഒരു പ്രധാന സ്കൂളിൽ ജില്ലാ കളക്ടർ, ജനപ്രതിനിധികൾ, ആരോഗ്യ-വിദ്യാഭ്യാസ വകുപ്പ് ജില്ലാതല ഉദ്യോഗസ്ഥർ എന്നിവരുടെ സാന്നിധ്യത്തിൽ ജില്ലാതല പരിപാടിയും സംഘടിപ്പിക്കുമെന്നു മന്ത്രി വ്യക്തമാക്കി.