കോടിയേരി ബാലകൃഷ്ണന് ഉണ്ടായിരുന്നെങ്കില്‍ തനിക്ക് ഇങ്ങനെ പത്രസമ്മേളനം നടത്തേണ്ട ഗതി വരില്ലായിരുന്നു. അദ്ദേഹം മരണപ്പെട്ട സമയത്ത് വിലാപയാത്ര നടത്തിയില്ല. തിരുവനന്തപുരം എകെജി സെന്റര്‍ മുതല്‍ കണ്ണൂര്‍ വരെയുള്ള സഖാക്കള്‍ക്ക് അന്ത്യോപചാരം അര്‍പ്പിക്കാന്‍ കഴിഞ്ഞില്ല. പിറ്റേ ദിവസം മുഖ്യമന്ത്രിക്കു വിദേശയാത്രയ്ക്കു പോകേണ്ടതിനാലാണ് ഇത്തരമൊരു ക്രമീകരണം നടത്തിയത്. ഇതു സഖാക്കളിലുണ്ടാക്കിയ വേദന ഇപ്പോഴും മാറിയിട്ടില്ലെന്ന് അന്‍വര്‍ പറഞ്ഞു.
സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന് നിസഹായനാണെന്ന് അന്‍വര്‍ പറഞ്ഞു. പാര്‍ട്ടിയെയും ഭരണത്തെയും നിയന്ത്രിക്കുന്നത് ഉപജാപക സംഘമാണ്. ഈ സംഘമാണു മുഖ്യമന്ത്രിയെ നിയന്ത്രിക്കുന്നത്. മുതിര്‍ന്ന നേതാക്കള്‍ക്കുപോലും പാര്‍ട്ടിയില്‍ അഭിപ്രായം പറയാന്‍ അവസരമില്ല.
പാര്‍ലമെന്ററി പാര്‍ട്ടി അംഗത്വത്തില്‍നിന്ന് പുറത്താക്കുമോയെന്ന ചോദ്യത്തിന്, സ്വതന്ത്രനായ താന്‍ ഇപ്പോള്‍ സെക്യൂരിറ്റിയുടെ റോളിലാണ് ഉള്ളതെന്നും അവിടെനിന്നു പുറത്താക്കിയാല്‍ റോഡിലിറങ്ങി നില്‍ക്കുമെന്നും താന്‍ എംഎല്‍എ സ്ഥാനം രാജിവയ്ക്കുമെന്ന മോഹം ആര്‍ക്കും വേണ്ടെന്നും ഈ നിയമസഭയുടെ കാലാവധി കഴിയും വരെ എംഎല്‍എസ്ഥാനത്ത് ഉണ്ടാകുമെന്നും അന്‍വര്‍ പറഞ്ഞു.
വെല്ലുവിളി സ്വര്‍ണക്കടത്ത് കേസില്‍ പോലീസ് സ്വര്‍ണം പൊട്ടിക്കുന്നുവെന്ന ആരോപണം അന്‍വര്‍ ആവര്‍ത്തിച്ചു. പ്രതികളില്‍നിന്നു പിടികൂടുന്ന സ്വര്‍ണം കോടതിയില്‍ എത്തുമ്പോള്‍ അളവു കുറയുന്നു. കരിപ്പുര്‍ വിമാനത്താവളത്തില്‍ നടന്ന സ്വര്‍ണവേട്ടയുമായി ബന്ധപ്പെട്ട് താന്‍ ഉന്നയിച്ച ആരോപണങ്ങളില്‍ അന്വേഷണം നടത്താന്‍ മുഖ്യമന്ത്രിക്ക് ധൈര്യമുണ്ടോയെന്ന് അന്‍വര്‍ വെല്ലുവിളിച്ചു.
പ്രതികളും ബന്ധുക്കളും ഉള്‍പ്പെടെ പ്രതികരിക്കുന്ന ദൃശ്യങ്ങളും അന്‍വർ പുറത്തുവിട്ടു. സ്വര്‍ണക്കള്ളക്കടത്തില്‍ പോലീസിനു പങ്കില്ലെന്ന മുഖ്യമന്ത്രിയുടെ നിലപാടിനു മറുപടിയായി രണ്ട് കാരിയര്‍മാരുടെ വീഡിയോ പുറത്തുവിട്ടായിരുന്നു അന്‍വറിന്റെ മറുപടി.
കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടയിലെ 188 സ്വര്‍ണക്കള്ളക്കടത്ത് കേസുകളില്‍ ഹൈക്കോടതി ജഡ്ജിയെക്കൊണ്ട് അന്വേഷിപ്പിക്കാന്‍ ധൈര്യമുണ്ടോയെന്ന് അന്‍വര്‍ മുഖ്യമന്ത്രിയെ ആവര്‍ത്തിച്ചു വെല്ലുവിളിച്ചു.
പരിഹാസം മരുമകനുവേണ്ടി മാത്രമുള്ളതല്ല പാര്‍ട്ടിയെന്നും അന്‍വര്‍ മുഖ്യമന്ത്രിയെ ഓര്‍മിപ്പിച്ചു. ഈ അവസ്ഥയുമായി മുന്നോട്ടു പോയാല്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ അവസാനത്തെ മുഖ്യമന്ത്രിയായിരിക്കും പിണറായി വിജയനെന്നും അന്‍വര്‍ തുറന്നടിച്ചു.
എട്ട് കൊല്ലം മുമ്പ് പിണറായി മുഖ്യമന്ത്രിയാകുമ്പോള്‍ സൂര്യശോഭയായിരുന്നു. ഇപ്പോള്‍ ആ ശോഭ കെട്ടുപോയെന്നും പി.വി. അന്‍വര്‍ എംഎല്‍എ പരിഹസിച്ചു.