പാർട്ടി ഈ വെല്ലുവിളിയെ എങ്ങനെ നേരിടുമെന്നു വരുംദിവസങ്ങളിൽ കാണാൻ പോകുകയാണെന്നു ഡോ. തോമസ് ഐസക് പറഞ്ഞു. പാർട്ടിയുടെ ശരീരഘടനയെയും മനസിനെയും അറിയാത്തതുകൊണ്ടാണ് അൻവർ ഇങ്ങനെയൊക്കെ പറയുന്നതെന്നായിരുന്നു എ.കെ. ബാലന്റെ അഭിപ്രായം.
സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവും അൻവറിനെ തള്ളിപ്പറഞ്ഞു. എന്നു മാത്രമല്ല, അൻവറിനെ ഒരുകാലത്തും തങ്ങൾ അംഗീകരിച്ചില്ലെന്നുകൂടി പറഞ്ഞു. 2011 ൽ ഏറനാട് സ്വതന്ത്രനായി മത്സരിച്ച അൻവർ അന്നു സിപിഐ സ്ഥാനാർഥിയുടെ കെട്ടിവച്ച് കാശു പോലും കളഞ്ഞതിന്റെ ഓർമകളും ദേഷ്യവും ഇപ്പോഴും മാഞ്ഞിട്ടില്ലെന്നു വ്യക്തം.
പാർട്ടി സെക്രട്ടറി എം.വി. ഗോവിന്ദൻ ഡൽഹിയിൽ വാർത്താസമ്മേളനം നടത്തിയ ഉടൻ അൻവർ മാധ്യമപ്രവർത്തകരെ കണ്ടു പിന്നോട്ടു പോകില്ലെന്നു വ്യക്തമാക്കി. മാത്രമല്ല, താൻ കോടതിയെ സമീപിക്കാൻ പോകുകയാണെന്നും അറിയിച്ചു.
നിലന്പൂരിൽ ഉൾപ്പെടെ പാർട്ടി സംവിധാനത്തിൽ ഒരു വിള്ളലും വീഴ്ത്താൻ അൻവറിനു സാധിച്ചിട്ടില്ലെന്നു വ്യക്തമാക്കുന്നതിനായിരുന്നു പാർട്ടി മലപ്പുറത്ത് വന്പൻ പ്രതിഷേധ പ്രകടനങ്ങൾ നടത്തിയത്. സംഘടനാപരമായി സിപിഎമ്മിനു പോറൽ പോലും ഏൽപിക്കാൻ അൻവറിനു സാധിക്കില്ലെന്നു വ്യക്തമാണ്.
എന്നാൽ, അൻവർ ഉയർത്തിവിട്ട ആരോപണങ്ങൾ പാർട്ടിയുടെയും മുഖ്യമന്ത്രിയുടെയും പ്രതിച്ഛായയ്ക്ക് ഇടിവുണ്ടാക്കി. അതു പരിഹരിക്കുന്നതിനുള്ള നീക്കങ്ങളാകും ഇനി പാർട്ടി നടത്തുക. അൻവർ നിയമനടപടികളുമായി മുന്നോട്ടു പോകുന്പോൾ അൻവറിനെ തളയ്ക്കാൻ പാർട്ടിയും സർക്കാരും എന്തെല്ലാം നീക്കങ്ങൾ നടത്തുമെന്നു കണ്ടറിയണം.