ഇതിന്റെ അടിസ്ഥാനത്തിൽ സംസ്ഥാന സർക്കാരിനോട് കോടതി ഉത്തരവ് ലഭിച്ച് രണ്ടാഴ്ചയ്ക്കുള്ളിൽ സംസ്ഥാന സർക്കാർ പരിസ്ഥിതി ലോല മേഖല കരടുവിജ്ഞാപനത്തിന്റെ മലയാളം പരിഭാഷ കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിന് കൈമാറണമെന്നും അത് കേന്ദ്ര സർക്കാർ ജനങ്ങളുടെ അറിവിലേക്കായി പ്രസിദ്ധീകരിക്കണമെന്നും ആ തീയതി മുതൽ 60 ദിവസം ജനങ്ങൾക്ക് ആക്ഷേപങ്ങളും അഭിപ്രായങ്ങളും സമർപ്പിക്കാൻ സമയം അനുവദിക്കണമെന്നും ഹൈക്കോടതി ഡിവിഷൻ ബഞ്ച് ഉത്തരവിട്ടു.
നാളിതുവരെയായിട്ടും മലയാളം പരിഭാഷ കേന്ദ്രസർക്കാർ പ്രസിദ്ധീകരിച്ചിട്ടില്ല. അതുകൊണ്ടുതന്നെ പരിസ്ഥിതിലോല മേഖലയെ സംബന്ധിച്ച പരാതികൾ സമർപ്പിക്കാനുള്ള അവസാന ദിനം മലയാളം കരടുവിജ്ഞാപനം കേന്ദ്രം പ്രസിദ്ധീകരിക്കുന്ന അന്നുമുതൽ 60 ദിവസമായിരിക്കുമെന്നു വ്യക്തമാണ്.
പരിസ്ഥിതിലോല മേഖലയെ സംബന്ധിച്ച കരടു വിജ്ഞാപനങ്ങൾ മലയാളത്തിൽ വേണമെന്ന് 2020 സെപ്റ്റംബർ 23നുതന്നെ ഹൈക്കോടതി ഉത്തരവിട്ടിരുന്നു.
കോഴിക്കോട് വിഫാം ഫാർമേഴ്സ് ഫൗണ്ടേഷൻ ട്രസ്റ്റി കാവിലുംപാറ സ്വദേശി ജോയി കണ്ണൻചിറ ഫയൽ ചെയ്ത കേസിലായിരുന്നു ഉത്തരവ്. ഈ ഉത്തരവിനെതിരേ കേന്ദ്രസർക്കാർ ഫയൽ ചെയ്ത റിവ്യു പെറ്റീഷൻ 2021 ജനുവരി 28ന് ഹൈക്കോടതി തള്ളുകയും ചെയ്തിരുന്നു.