തമിഴ്നാട് പോലീസ് രാവിലെ ഏഴുമുതൽ നാമക്കലിലും കൃഷ്ണഗിരിയിലും പരിശോധന തുടങ്ങി. ഇതിനുശേഷമാണ് ഏറ്റുമുട്ടലും അറസ്റ്റുമുണ്ടായതെന്ന് ആർ. ഇളങ്കോ വ്യക്തമാക്കി. കൃഷ്ണഗിരിയിൽ ഒരാഴ്ചമുന്പ് സമാന രീതിയിൽ കവർച്ച നടന്നെന്നും അദ്ദേഹം പറഞ്ഞു.
പുലർച്ചെ 5.30നുതന്നെ കാർ തിരിച്ചറിഞ്ഞിരുന്നു. നന്പർ പ്ലേറ്റ് വ്യക്തമല്ലാത്തതുകൊണ്ടും ഗ്യാസ് കട്ടർ രീതിയായതുകൊണ്ടും കണ്ടെയ്നറിൽ കയറ്റി പോകാൻ സാധ്യതയുണ്ടെന്ന നിഗമനത്തിലെത്തി.
ഇടയ്ക്കു കാർ കയറ്റിയ ഒരു കണ്ടെയ്നർ കണ്ടെത്തിയെങ്കിലും അതു വർക്ക്ഷോപ്പിലേക്കു കൊണ്ടുപോയ ഒന്നായിരുന്നു. പാലക്കാട്, നാമക്കൽ ഭാഗത്തു വേറെയും കണ്ടെയ്നറുകൾ പരിശോധിച്ചെന്നും പ്രതികളുടെ വിവരങ്ങൾ തമിഴ്നാട് പോലീസിന്റെ പക്കലാണുള്ളതെന്നും ആർ. ഇളങ്കോ പറഞ്ഞു.
കാർ കടത്തിയതു ചരക്കെത്തിച്ചു മടങ്ങിയ കണ്ടെയ്നർ ലോറിയിൽ തൃശൂർ: കേരളത്തിൽനിന്നു കാർ കടത്തിയതു നിയമപരമായി കേരളത്തിൽ ചരക്കെത്തിച്ചു മടങ്ങിയ കണ്ടെയ്നർ ലോറിയിൽ. രാജസ്ഥാൻ രജിസ്ട്രേഷനിലുള്ള ലോറിയാണു കണ്ടെയ്നറുമായി പോയത്.
മുന്പും ഇത്തരത്തിൽ കൊള്ളമുതൽ കടത്തിയിട്ടുണ്ടെന്നു തമിഴ്നാട്, ആന്ധ്രപ്രദേശ് പോലീസിൽനിന്നു മനസിലാക്കിയിരുന്നു. കുറച്ചുദൂരം കണ്ടെയ്നറിലും ബാക്കി ദൂരം ഓടിച്ചുമാണു കേരളത്തിലേക്കു കാർ എത്തിച്ചതെന്നാണു മറ്റു സംസ്ഥാനങ്ങളിലെ പോലീസ് പറയുന്നത്. ഇതേക്കുറിച്ചു കൂടുതൽ അന്വേഷണം ആവശ്യമാണ്.
കൊള്ളയ്ക്കുശേഷം കാർ എവിടെവച്ചാണു കണ്ടെയ്നറിൽ കയറ്റിയതെന്നും വ്യക്തമല്ല. കാറിനു നന്പർ പ്ലേറ്റ് ഇല്ലാത്തതിനാൽ കൂടുതൽ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കണം. പ്രതികളെ ചോദ്യംചെയ്യാൻ കേരള പോലീസിന്റെ സംഘം എത്തിയിട്ടുണ്ട്. അവരിൽനിന്നു കൂടുതൽ വിവരം ലഭിക്കുമെന്നാണു കരുതുന്നതെന്നും തമിഴ്നാട്ടിൽ ഏറ്റുമുട്ടൽ നടന്നതിനാൽ ജുഡീഷൽ നടപടികൾ പൂർത്തിയാക്കിയതിനുശേഷമേ കേരളത്തിൽ എത്തിക്കാനാകൂ എന്നും ഇളങ്കോ പറഞ്ഞു.
കവർച്ചക്കാരിൽ രണ്ടുപേർ എത്തിയതു വിമാനത്തിൽ സേലം: എടിഎം കവർച്ചക്കേസിൽ തമിഴ്നാട്ടിൽ പിടിയിലായ പ്രതികളിൽ രണ്ടുപേർ കവർച്ചയ്ക്കായി കേരളത്തിൽ എത്തിയതു വിമാനത്തിൽ. മൂന്നുപേർ കാറിലും മറ്റുള്ളവർ ട്രക്കിലുമായി എത്തി.
ഏഴുപേരെയാണ് പോലീസ് കുടുക്കിയത്. ഇതിൽ ഒരാൾ കൊല്ലപ്പെട്ടു. ഹരിയാനയിലെ പൽവാൽ ജില്ലക്കാരായ ഇർഫാൻ, സഫീർഖാൻ, സഖ്വീൻ, മുബാറക് എന്നിവരും നൂഹ് ജില്ലയിലെ മുഹമ്മദ് ഇക്രം, അസീർ അലി, സുമാനുദീൻ എന്നിവരാണു സംഘാംഗങ്ങൾ. ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടതു ട്രക്ക് ഉടമ സുമാനുദീൻ ആണെന്നു തമിഴ്നാട് പോലീസ് സ്ഥിരീകരിച്ചു.
എടിഎം കവർച്ചയുടെ മുഖ്യസൂത്രധാരൻ മുഹമ്മദ് ഇക്രമാണ്. ഏതെല്ലാം എടിഎമ്മുകളിൽ കവർച്ച നടത്തണമെന്നു തീരുമാനിച്ചത് ഇയാളാണെന്നു പ്രതികൾ മൊഴിനൽകി. സംഘം വ്യാഴാഴ്ച തൃശൂരിലെത്തി. മുബാറക്കിന് കവർച്ച ആസൂത്രണത്തെക്കുറിച്ച് ഒരറിവും ഇല്ലായിരുന്നെന്നും പോലീസ് പറഞ്ഞു. ചോദ്യംചെയ്യൽ രാത്രി വൈകിയും തുടർന്നു.
പത്തുമിനിറ്റിൽ കട്ടിംഗ്, കവർച്ച തൃശൂർ: പല എടിഎമ്മുകൾ വാങ്ങി പരിശീലനം നടത്തി പത്തു മിനിറ്റിനുള്ളിൽ കട്ടിംഗ് നടത്താൻ ട്രെയിനിംഗ് ലഭിച്ചവരാണു കവർച്ചസംഘാംഗങ്ങളെന്നു പോലീസ്.
ആദ്യം ഒരാൾ മാത്രം മുഖം മറച്ച് സിസിടിവി, എടിഎം കാമറകളിൽ സ്പ്രേ പെയിന്റ് അടിച്ചു മറച്ചശേഷം മറ്റുള്ളവർ ചേർന്നു ഗ്യാസ് കട്ടർ ഉപയോഗിച്ച് മോഷണം നടത്തുന്നതാണു രീതി. എടിഎമ്മുകളുടെ മുന്നറിയിപ്പു സംവിധാനം മെച്ചപ്പെട്ടതുകൊണ്ട് ആദ്യമോഷണത്തിന്റെ വിവരം 25 മിനിറ്റിനുള്ളിൽ ലഭിച്ചു. രണ്ടാമത്തെ അലാം 50 മിനിറ്റിനുള്ളിലും ലഭിച്ചു.
2021ൽ കണ്ണൂരിൽ നടന്ന മോഷണത്തിന്റെ വിവരം അഞ്ചു മണിക്കൂറിനുശേഷമാണ് അറിഞ്ഞത്. പ്രതികളെ തിരിച്ചറിഞ്ഞത് രണ്ടു ദിവസം കഴിഞ്ഞും അറസ്റ്റ്ചെയ്തത് ഒരാഴ്ച കഴിഞ്ഞുമാണ്.
മുന്പ് ഒരു പോലീസ് സ്റ്റേഷൻ പരിധിയിലെ എസ്ബിഐ, വണ് ഇന്ത്യ, കോർപറേഷൻ ബാങ്ക് എടിഎമ്മികളിലായിരുന്നു സമാനമോഷണം. ഇന്നലെ വിവിധ പോലീസ് സ്റ്റേഷൻ പരിധിയിലാണെങ്കിലും എല്ലാം എസ്ബിഐ എടിഎം ആണ്. എസ്ബിഐ എടിഎമ്മുകളിൽ കൃത്യമായി പണം നിറയ്ക്കുമെന്ന് കൊള്ളസംഘത്തിന് അറിയാമായിരുന്നു.
കടപ്പയിലും ഇതേ സംഘമാണു മോഷണം നടത്തിയതെന്ന സൂചനയുണ്ട്. കൃഷ്ണഗിരിയിലെ മോഷണത്തിൽ ഇവർക്കു പങ്കില്ലെന്നും വിവരമുണ്ട്.