എറണാകുളം-അങ്കമാലി അതിരൂപതയിലെ പരിശീലനം പൂർത്തിയാക്കിയ ഡീക്കന്മാർക്ക് പൗരോഹിത്യപട്ടം നൽകണമെന്നുതന്നെയാണ് സീറോമലബാർ സഭാ സിനഡിന്റെയും പരിശുദ്ധ സിംഹാസനത്തിന്റെയും നിലപാട്.
തിരുപ്പട്ടം സ്വീകരിക്കേണ്ടവർ പരസ്യമായി പ്രഖ്യാപിക്കുന്ന അനുസരണവ്രതത്തിന് ഒരുക്കമായി സിനഡ് അംഗീകരിച്ചിരിക്കുന്ന രീതിയിലും മാർപാപ്പ ആവശ്യപ്പെട്ട രീതിയിലും വിശുദ്ധ കുർബാന അർപ്പിക്കണമെന്ന് അവർ എഴുതി നൽകേണ്ടതുണ്ട്. ഒരു പ്രത്യേക ജീവിതാന്തസിലേക്ക് പ്രവേശിക്കുന്നവർ ആ ജീവിതാന്തസ് ആവശ്യപ്പെടുന്ന വ്രതങ്ങൾ പാലിക്കുകയെന്നത് സാധാരണമാണല്ലോ.
ഡീക്കന്മാർ അതിനു തയാറാണെന്നാണു മനസിലാക്കുന്നത്. എന്നാൽ, അവരെ തടസപ്പെടുത്തി തിരുപ്പട്ടസ്വീകരണം വൈകിക്കുന്നവരാണ് തെറ്റു തിരുത്തി ഡീക്കന്മാരെയും അവരുടെ കുടുംബങ്ങളെയും ഈ ദുഃഖത്തിൽനിന്നു വിമോചിപ്പിക്കേണ്ടത്.
ആർച്ച്ബിഷപ്സ് ഹൗസ് കൈയേറി ക്രമസമാധാന പ്രശ്നമുണ്ടാക്കിയാൽ തിരുപ്പട്ടമെന്ന കൂദാശയുടെ നിയമങ്ങൾ മാറ്റാമെന്നോ ഇല്ലാതാക്കാമെന്നോ കരുതുന്നത് സഭാ സംവിധാനങ്ങളക്കുറിച്ചുള്ള തെറ്റിദ്ധാരണയിൽനിന്നുണ്ടായ തീരുമാനമാകാം. ഒരു മെത്രാനെ ഭീഷണിപ്പെടുത്തി, സമ്മർദതന്ത്രങ്ങളിലൂടെ പട്ടം സ്വീകരിച്ചാൽ അതു നിലനിൽക്കുന്നതല്ലെന്നുകൂടി തിരിച്ചറിയണമെന്നും പിആർഒ പ്രസ്താവനയിൽ വ്യക്തമാക്കി.