മദറിന്റെ ആദ്യകാല സഹോദരിമാരായ സിസ്റ്റര്‍ എവുജിന്‍ മേരി, സിസ്റ്റര്‍ റെജീന മണിപ്പാടം ഉള്‍പ്പെടെ നിരവധി മലയാളികളും ഇതര സംസ്ഥാനക്കാരും വിദേശികളുമായി നൂറു കണക്കിന് സിസ്റ്റേഴ്സ് ഈ മഠം കേന്ദ്രമാക്കി നഗരത്തില്‍ അനുപമ ശുശ്രൂഷയര്‍പ്പിച്ചു.
മദര്‍ തെരേസ ദീപികയുടെ കോട്ടയം ഓഫീസ് സന്ദര്‍ശിച്ചതും പി.എം. ജോസഫിനൊപ്പമാണ്.കാലങ്ങളോളം കോല്‍ക്കത്തയില്‍ റബര്‍ വില്‍പ്പന നടത്തിയ ജോസഫ് പില്ക്കാലത്ത് കോട്ടയത്തേക്ക് മടങ്ങിയപ്പോൾ കോല്‍ക്കത്ത രജിസ്ട്രേഷനുള്ള പ്രീമിയര്‍ പത്മിനി കാര്‍ വീട്ടിലേക്കു കൊണ്ടുപോന്നു.
മദേഴ്സ് കാര്‍ എന്ന ബോര്‍ഡ് സ്ഥാപിച്ച ഷെഡ്ഡില്‍ ഏറെക്കാലം ഇറഞ്ഞാലില് അതു ഭദ്രമായി സൂക്ഷിച്ചിരുന്നു. പില്ക്കാലത്തും അര്‍ഥിനികളെ തേടിയുള്ള മദറിന്റെ കേരള യാത്രകളില്‍ ജോസഫും വിശ്വസ്ത സഹോദരനായി ഒപ്പമുണ്ടായിരുന്നു.
മദര്‍ തെരേസ ദിവംഗതയായ വേളയിലും സംസ്കാരശുശ്രൂഷയിലുമൊക്കെ കോല്‍ക്കത്തയില്‍ സ്ഥിരതാമസമാക്കിയിട്ടുള്ള ജോസഫിന്റെ മക്കളും കുടുംബാംഗങ്ങളും സന്നിഹിതരായിരുന്നു.
മദര്‍ തെരേസ വിശുദ്ധരുടെ ഗണത്തിലേക്ക് ഉയര്‍ത്തപ്പെട്ട വേളയില്‍ കോട്ടയം മഠത്തില്‍ ഒട്ടേറെപ്പേര്‍ പ്രാര്ഥനാനിര്ഭരായി സന്നിഹിതരായിരുന്നു. ചാപ്പലില്‍ മദറിന്റെ ചിത്രവും മുറ്റത്ത് കണ്ണാടിപേടകത്തില് വിശുദ്ധയുടെ തിരുരൂപവും സ്ഥാപിച്ചു.
ഇറഞ്ഞാല്‍-റബര്‍ ബോര്‍ഡ് റോഡ് മദര്‍ തെരേസ റോഡ് എന്നു നാമകരണം ചെയ്യപ്പെട്ടു. ഈ റോഡിലൂടെ യാത്ര ചെയ്തിരുന്നവരൊക്കെ ഒരു നിമിഷം വിശുദ്ധയുടെ പാദസ്പര്‍ശമുള്ള സന്യാസിനീ ഭവനത്തിലേക്ക് നോക്കി പറഞ്ഞിരുന്നു മദറിന്റെ മഠം എന്ന്.
മദര്‍ തെരേസ- മിഷനറീസ് ഓഫ് ചാരിറ്റി എന്ന ബോര്‍ഡുള്ള നീലവരയുള്ള വെള്ള വാനില്‍ എത്രയോ രോഗികളെയും അഗതികളെയുമായി സഹോദരിമാര്‍ യാത്ര ചെയ്തു. ഇനി ആ വാനും വിശുദ്ധിയുടെ പ്രഭചൊരിയുന്ന മദര്‍ തെരേസ സിസ്റ്റേഴ്സിന്റെ സാന്നിധ്യവും കോട്ടയത്തിനു നഷ്ടമായിരിക്കുന്നു.
ചിക്കുന്‍ ഗുനിയയും മഹാപ്രളയവും കോവിഡും ദുരിതം വിതച്ച വേളകളില്‍ കരുതല്ക്കൈകളുമായി നഗരത്തില്‍ ചെയ്ത സേവനങ്ങളെ കാലത്തിന് മറക്കാനാവില്ല.