വടകരയിലെ കാഫിർ സ്ക്രീൻഷോട്ട് ആയിരുന്നു വിഷയം. തിരൂരങ്ങാടിയിൽ എ.കെ. ആന്റണിയെ മത്സരിപ്പിക്കാൻ കൊണ്ടു വന്ന ലീഗ് സ്ഥാനാർഥികൾക്കു കിട്ടുന്ന ഭൂരിപക്ഷത്തേക്കാൾ ഉയർന്ന ഭൂരിപക്ഷത്തിൽ വിജയിപ്പിച്ചവരാണ് ലീഗ് എന്ന് ലത്തീഫ് ചൂണ്ടിക്കാട്ടി. അന്ന് ഡോ. എൻ.എ. കരീമിനെ ഇടതുപക്ഷം മത്സരിപ്പിച്ചത് മുസ്ലിം നാമധാരിയായാൽ വോട്ട് കിട്ടുമെന്നു കരുതിയാണ്. എന്നാൽ അതുണ്ടായില്ല. മതേതരത്വത്തിനു വേണ്ടി ലീഗ് പ്രതിജ്ഞാബദ്ധമാണെന്നു ലത്തീഫ് പറഞ്ഞു.
തെരഞ്ഞെടുപ്പു പരാജയം അംഗീകരിച്ച ഐ.ബി. സതീഷിന് ഈ ശൈത്യകാലം മുന്നണി അതിജീവിക്കുമെന്നും വരാനിരിക്കുന്നതു വസന്തകാലമായിരിക്കുമെന്നുമുള്ള കാര്യത്തിൽ സംശയമില്ല.
കോട്ടയത്തെ പരാജയത്തിലും ആശ്വാസത്തിനു കാരണങ്ങളുണ്ടെന്നു ഡോ.എൻ. ജയരാജ് ചൂണ്ടിക്കാട്ടിയത് കണക്കുകളുടെ പിൻബലത്തിലാണ്.
കേരള കോണ്ഗ്രസ്- എം എൽഡിഎഫിലേക്കു പോയതിനു ശേഷം തദ്ദേശ തെരഞ്ഞെടുപ്പിൽ ജില്ലാ പഞ്ചായത്ത് മുതൽ ഗ്രാമപഞ്ചായത്തുകൾവരെ പിടിച്ചടക്കിയതിന്റെ കണക്കുകളും ജയരാജ് അവതരിപ്പിച്ചു.
ബോംബ് നിർമാണം കുടിൽ വ്യവസായമാക്കാൻ സാധിച്ചതാണ് വ്യവസായ വകുപ്പിന്റെ നേട്ടമെന്ന് ചാണ്ടി ഉമ്മൻ പറഞ്ഞു. ബോംബ് പൊട്ടിയ പ്രദേശത്തെ യുവതിയുടെ വാക്കുകൾ കേട്ടില്ലേ എന്നു ചാണ്ടി ഉമ്മൻ ചോദിച്ചു.
പുതിയ മന്ത്രിയായ ഒ.ആർ. കേളുവിനെ ആദ്യം അഭിനന്ദിക്കാനുള്ള അവസരം കിട്ടിയത് എൽദോസ് പി. കുന്നപ്പിള്ളിലിനാണ്. എങ്കിലും കെ. രാധാകൃഷ്ണൻ കൈവശം വച്ചിരുന്ന വകുപ്പുകളിൽ പാർലമെന്ററികാര്യം എം.ബി. രാജേഷിനും ദേവസ്വം വി.എൻ. വാസവനും നൽകിയത് ശരിയായില്ലെന്ന പക്ഷമാണ് എൽദോസിന്.
പപ്പയുടെ സ്വന്തം അപ്പൂസ് എന്നു പറഞ്ഞതു പോലെ പപ്പയുടെ സ്വന്തം വാസവൻ ആണോ എന്ന് എൽദോസ് ചോദിച്ചു. വ്യവസായങ്ങൾ, സാമൂഹ്യ സുരക്ഷിതത്വവും ക്ഷേമവും എന്നീ വകുപ്പുകളിലേക്കുള്ള ധനാഭ്യർഥനകൾ സഭ ഇന്നലെ പാസാക്കി.