എല്ലാക്കാലത്തും വർഗീയതയ്ക്ക് എതിരായി നിലകൊണ്ടിരുന്ന കേരളത്തിലെ ക്രൈസ്തവ ജനവിഭാഗം ഇക്കുറി പ്രത്യേക കാരണങ്ങൾകൊണ്ട് ബിജെപിക്ക് അനുകൂലമായി മാറി. ചില കേന്ദ്രങ്ങളിൽ ബിഷപ്പുമാരുൾപ്പെടെ അവരുടെ പരിപാടികളിൽ തന്നെ പങ്കെടുത്തു. തൃശൂർ മണ്ഡലത്തിൽ കോണ്‍ഗ്രസിനു ചോർന്ന 86,000ത്തിലധികം വോട്ടിൽ ബഹുഭൂരിപക്ഷം ഇവരുടേതാണ്. ഭീഷണി ഉൾപ്പെടെയുള്ള കാര്യങ്ങൾ ബിജെപി ഇതിനായി ഉപയോഗിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
പാർട്ടിക്കേറ്റ ഈ തിരിച്ചടി ഗൗരവമായി പരിശോധിക്കും. ഇതിനു ബൂത്തുതല പരിശോധന നടത്തി വേണ്ട തിരുത്തൽ വരുത്തും. അതോടൊപ്പം സീതാറാം യെച്ചൂരിയും പ്രകാശ് കാരാട്ടും ഉൾപ്പെടെ കേന്ദ്ര നേതാക്കൾ പങ്കെടുക്കുന്ന നാലു മേഖലയോഗങ്ങൾ അടുത്തമാസം നടത്തും.
ലോക്കൽ തലത്തിലും അതിനു താഴെയുമുള്ള എല്ലാ വിഭാഗം ജനങ്ങളെയും വിളിച്ചുചേർത്ത് അവർക്കു പറയാനുള്ളതു കേൾക്കുകയും തങ്ങൾക്ക് പറയാനുള്ളതും പറയുകയും ചെയ്യുന്നതിനുള്ള ജനസദസുകൾ സംഘടിപ്പിക്കുമെന്നും ഗോവിന്ദൻ പറഞ്ഞു.
മുഖ്യമന്ത്രി എന്തു ശൈലിയാണു മാറ്റേണ്ടതെന്നു ഗോവിന്ദൻ തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ എന്തു ശൈലിയാണു മാറ്റേണ്ടതെന്നു സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. ഒരു ദിവസം കൊണ്ട് ഉണ്ടാക്കിയെടുത്ത ശൈലിയാണങ്കിലല്ലേ മാറ്റാൻ കഴിയൂ.
മുഖ്യമന്ത്രിക്കും അദ്ദേഹത്തിന്റെ കുടുംബത്തിനുമെതിരെ വ്യാപകമായ വ്യാജവാർത്താ പ്രചാരണമാണു കഴിഞ്ഞ കുറേനാളായി നടക്കുന്നത്. ഇത്തരം വ്യാജപ്രചാരണങ്ങളിലൂടെ പിണറായിയെ വ്യാപകമായി കടന്നാക്രമിച്ചു പ്രതിച്ഛായ തകർക്കാനുള്ള ശ്രമമാണ് യുഡിഎഫും മാധ്യമങ്ങളും തുടരുന്നത്. ഇത്തരം പ്രചാരണങ്ങൾ ജനങ്ങളിൽ കുറച്ചു സ്വാധീനം ചെലുത്തുന്നുണ്ടെന്നും ഗോവിന്ദൻ പറഞ്ഞു.