പല സ്ഥലങ്ങളിൽ മത്സരിക്കുന്നയാൾ എന്നായിരുന്നു പ്രശാന്ത് മുരളീധരനെ വിശേഷിപ്പിച്ചത്. ഇനി വട്ടിയൂർക്കാവിലേക്കും വരുന്നു എന്നു കേൾക്കുന്നതായും പറഞ്ഞപ്പോഴാണ് മുരളീധരനെ തെരഞ്ഞുപിടിച്ചു വിമർശിച്ചതിന്റെ പൊരുൾ പിടികിട്ടിയത്.
വിഷയത്തിൽ ഒതുങ്ങിനിന്നുള്ള കേരള കോണ്ഗ്രസ്- എമ്മിലെ ജോബ് മൈക്കിളിന്റെ പ്രസംഗം തൊട്ടു പിന്നാലെ പ്രസംഗിച്ച കേരള കോണ്ഗ്രസുകാരനായ മോൻസ് ജോസഫിനു സുഖിച്ചില്ല. ഒരു തെരഞ്ഞെടുപ്പ് അവലോകനമൊക്കെ നടത്തണ്ടേ എന്നു പറഞ്ഞ് കോട്ടയത്തെ ജോസ് കെ. മാണി വിഭാഗത്തിന്റെ പരാജയം മോൻസ് ആഘോഷിച്ചു.
എല്ലാ നിയമസഭാ മണ്ഡലങ്ങളിലും യുഡിഎഫ് വളരെ മുന്നിലെത്തി എന്നു മോൻസ് പറഞ്ഞപ്പോൾ വൈക്കം എംഎൽഎ ആയ സി.കെ. ആശ പ്രതിഷേധിക്കുന്നതു കാണാമായിരുന്നു. വൈക്കത്തു മാത്രം ലീഡ് എൽഡിഎഫിനായിരുന്നു.
മുസ്ലിംകൾ അനർഹമായതു നേടുന്നു എന്ന വെള്ളാപ്പള്ളി നടേശന്റെ പ്രസ്താവനയ്ക്കെതിരേ ആയിരുന്നു എ.കെ.എം. അഷ്റഫിന്റെ പ്രസംഗം. എല്ലാ വകുപ്പുകളിലും സർക്കാർ പദവികളിലും മുസ്ലിംകളുടെ പ്രാതിനിധ്യം എത്രയെന്നു കണക്കു പുറത്തുവിടാൻ അഷ്റഫ് വെല്ലുവിളിച്ചു.
അനർഹമായി എന്തു നേടിയെന്നു വെള്ളാപ്പള്ളി പറയണം. പച്ചയ്ക്കു വർഗീയത പറയുന്ന വെള്ളാപ്പള്ളിയെ ചെയർമാനാക്കിയാണോ നവോത്ഥാനം നടത്താൻ പോകുന്നതെന്നും അഷ്റഫ് ചോദിച്ചു. ഇടതുണ്ടെങ്കിലേ ഇന്ത്യ ഉള്ളു എന്ന് ഇടതുപക്ഷക്കാർ തെരഞ്ഞെടുപ്പു കാലത്തു പറഞ്ഞു നടന്നെങ്കിൽ ഇപ്പോൾ ഇടതുണ്ടെങ്കിലേ ബിജെപി ഉള്ളു എന്നാണു ജനങ്ങൾ പറയുന്നതെന്നു ടി. സിദ്ദിഖ് പറഞ്ഞു.
പൊതുമരാമത്ത്, വിനോദസഞ്ചാരം, ഭക്ഷ്യം വകുപ്പുകളിലേക്കുള്ള ധനാഭ്യർഥനയാണ് ഇന്നലെ സഭ പരിഗണിച്ചത്.