അമിതഭാരം: വാഹന ഉടമയ്ക്കും ഡ്രൈവര്‍ക്കും 54,000 രൂപ വീതം പിഴ
1543264
Thursday, April 17, 2025 4:13 AM IST
കൊച്ചി: അമിതഭാരം കയറ്റിയ വാഹനത്തിന്റെ ഉടമയ്ക്കും ഡ്രൈവർക്കും 54,000 രൂപ വീതം പിഴശിക്ഷ. എറണാകുളം ആര്‍ടി എന്‍ഫോഴ്സ്മെന്റ് ഫയൽ ചെയ്ത കേസിലാണ് എറണാകുളം അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് (സ്പെഷ്യല്‍ കോര്‍ട്ട് ഫോര്‍ എംപി/എംഎല്‍എ) മേരി ബിന്ദു ഫെര്‍ണാണ്ടസ് പ്രതികള്‍ക്ക് പിഴയിട്ടത്.
2021 ഫെബ്രുവരി 22ന് അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ എം.ബി. ശ്രീകാന്ത് കാലടിയില്‍ നടത്തിയ വാഹന പരിശോധനയ്ക്കിടെയാണ് അമിതഭാരം കയറ്റിവന്ന ടോറസ് കണ്ടെത്തിയത്. 35 ടണ്‍ മാത്രം അനുവദിച്ചിട്ടുള്ള വാഹനത്തില്‍ 52,490 കിലോ ഭാരം കയറ്റിയിരുന്നു.
17 ടണ്‍ അമിതഭാരം കണ്ടെത്തിയതിനെ തുടര്‍ന്ന് 35,500 രൂപ കോമ്പൗണ്ട് ചെയ്യാന്‍ ഇ-ചെല്ലാന്‍ നല്‍കിയിരുന്നു. എന്നാല്‍ വാഹന ഉടമയും ഡ്രൈവറും കോമ്പൗണ്ട് ചെയ്യാന്‍ തയാറല്ലാത്തതിനാല്‍ ആര്‍ടിഒയുടെ നിര്‍ദേശപ്രകാരം എഎംവിഐ ജോബിന് എം.ജേക്കബ് കോടതിയില്‍ കേസ് ഫയല്‍ ചെയ്യുകയായിരുന്നു.
വാഹന ഉടമയായ പട്ടിമറ്റം സ്വദേശി ടി.യു. ബെന്നി, ഡ്രൈവര്‍ ഇടുക്കി മഞ്ഞപ്പാറ സ്വദേശി പ്രിന്‍സ് ജോസഫ് എന്നിവര്‍ കോടതിയില്‍ കുറ്റം നിഷേധിച്ചതിനാല്‍ കേസ് വിചാരണയിലേക്ക് നീണ്ടു. മോട്ടോര്‍ വാഹന വകുപ്പിന് വേണ്ടി കോടതിയില്‍ അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടര്‍ സുമി പി. ബേബി ഹാജരായി.
കോമ്പൗണ്ടിംഗ് ഫീ അടച്ച് തീര്‍പ്പാക്കാത്ത എല്ലാ കേസുകളും കോടതിയില്‍ പ്രോസിക്യൂഷന് നടപടികള്‍ക്കായി സമര്‍പ്പിച്ചിട്ടുണ്ട്. ഹൈക്കോടതിയുടെ ഉത്തരവ് അനുസരിച്ച് ഡ്രൈവിംഗ് ലൈസന്‍സില്‍ അയോഗ്യത കല്‍പ്പിക്കുന്ന നടപടികള്‍, വാഹനത്തിന്റെ പെര്‍മിറ്റില്‍ നടപടി എടുക്കുന്നതിനു വേണ്ടിയുള്ള നടപടികള്‍ എന്നിവ നടന്നുവരുന്നതായി ആര്‍ടിഒ കെ.മനോജ് അറിയിച്ചു.
നിലവില്‍ കോടതിയില്‍ പ്രോസിക്യൂഷന് നടപടികള്‍ നടക്കുന്ന കേസുകളില്‍ എറണാകുളം ജില്ലാ ലീഗല്‍ സര്‍വീസ് അഥോറിറ്റി നടത്തുന്ന വാരാന്ത്യ അദാലത്ത് പ്രയോജനപ്പെടുത്താവുന്നതാണെന്നും വാഹന ഉടമ അല്ലെങ്കില്‍ ഡ്രൈവര്‍ എന്നിവരില്‍ ആരെങ്കിലും ഒരാള്‍ ഓഫീസില്‍ നേരിട്ട് എത്തിയാല്‍ കോമ്പൗണ്ട് ചെയ്യാന്‍ അവസരം ഉണ്ടായിരിക്കുമെന്നും ആര്‍ടിഒ അറിയിച്ചു.