അഭിഭാഷക - വിദ്യാര്‍ഥി സംഘര്‍ഷം: സിസിടിവി ദൃശ്യങ്ങള്‍ കിട്ടാത്തത് അന്വേഷണത്തിന് വെല്ലുവിളി
1543021
Wednesday, April 16, 2025 7:27 AM IST
കൊച്ചി: എറണാകുളം ജില്ലാ കോടതി പരിസരത്ത് അഭിഭാഷകരും മഹാരാജാസ് കോളജിലെ വിദ്യാര്‍ഥികളും ഏറ്റുമുട്ടിയ സംഭവത്തിലെ സിസിടിവി ദൃശ്യങ്ങള്‍ കാത്ത് പോലീസ്. സംഘര്‍ഷത്തിലേക്ക് നയിച്ച കാരണങ്ങളിലടക്കം വ്യക്തത വരുത്താന്‍ ജില്ലാ കോടതിയിലെ സിസിടിവി ദൃശ്യങ്ങള്‍ ആവശ്യപ്പെട്ട് പോലീസ് അപേക്ഷ നല്‍കിയിരുന്നു. ഇതുവരെ ഇവ ലഭ്യമായിട്ടില്ല. ദൃശ്യങ്ങള്‍ കിട്ടുന്ന മുറയ്ക്ക് തുടര്‍നടപടികളിലേക്ക് കടക്കാനാണ് പോലീസിന്റെ നീക്കം. കേസില്‍ ആരുടെയും മൊഴി രേഖപ്പെടുത്തിയിട്ടില്ല.
ബാര്‍ അസോസിയേഷന് സംഘടിപ്പിച്ച പരിപാടിക്കെത്തിയ വിദ്യാര്‍ഥികള്‍ സ്ത്രീകളെ ശല്യം ചെയ്തതാണ് സംഘര്‍ഷത്തിന് ഇടയാക്കിയതെന്നാണ് അഭിഭാഷകരുടെ വാദം. കോളജ് ഗേറ്റ് വഴി കടക്കാന്‍ ശ്രമിച്ച വിദ്യാര്‍ഥികളോട് അഭിഭാഷകര്‍ മോശമായി പെരുമാറിയതാണ് സംഘര്‍ഷത്തിലേക്ക് നയിച്ചതെന്നാണ് വിദ്യാര്‍ഥികള്‍ പറയുന്നത്. ഇതില്‍ വ്യക്തത തേടിയാണ് പോലീസ് ജില്ലാ കോടതിയിലെ സിസിടിവി ദൃശ്യങ്ങള്‍ ആവശ്യപ്പെട്ടിട്ടുള്ളത്.
പരിസരത്ത് വേറെ സിസിടിവി കാമറകള്‍ ഇല്ലാത്തതും അന്വേഷണത്തിന് വെല്ലുവിളിയാകുന്നു. അതേസമയം സംഭവത്തിന് പിന്നാലെയുള്ള തുടര്പ്രകോപനങ്ങള് ഒഴിവാക്കാന്‍ കഴിഞ്ഞ ദിവസം എസിപിയുടെ നേതൃത്വത്തില്‍ നടത്തിയ ചര്‍ച്ചയില്‍ ധാരണയായിരുന്നു. ബാര്‍ അസോസിയേഷന് പ്രസിഡന്റും വിദ്യാര്‍ഥികളെ പ്രതിനിധീകരിച്ച് എസ്എഫ്ഐ ഭാരവാഹികളും യോഗത്തില്‍ പങ്കെടുത്തിരുന്നു. ഇരുകൂട്ടരും പോലീസ് കേസുമായി മുന്നോട്ടുപോകും.
കഴിഞ്ഞ വ്യാഴാഴ്ച പുലര്‍ച്ചെ നടന്ന സംഭവത്തില്‍ കോളജിലെ എസ്എഫ്ഐ ഭാരവാഹികളടക്കം 15 വിദ്യാര്‍ഥികള്‍ക്കും ഒമ്പത് അഭിഭാഷകര്‍ക്കും രണ്ട് പോലീസുകാര്‍ക്കുമാണ് പരിക്കേറ്റത്. മൂന്ന് പരാതികളിലായി 30 പേര്‍ക്കെതിരെയാണ് എറണാകുളം സെന്‍ട്രൽ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.