മൃതദേഹത്തിലെ പഴ്സിൽ നിന്ന് 3000 രൂപ മോഷ്ടിച്ച എസ്ഐക്ക് സസ്പെൻഷൻ
1538221
Monday, March 31, 2025 4:05 AM IST
ആലുവ: ട്രെയിനില്‍ നിന്ന് വീണു മരിച്ച ഇതര സംസ്ഥാന തൊഴിലാളിയുടേതായി പോലീസ് സ്റ്റേഷനിൽ എത്തിച്ച പഴ്സിൽ നിന്ന് 3,000 രൂപ മോഷ്ടിച്ച എസ്ഐക്ക് സസ്പെന്ഷന്. ആലുവ ടൗൺ പോലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ്ഐ യു. സലീമിനെതിരെയാണ് നടപടി.
കഴിഞ്ഞ 19നാണ് ആലുവ സ്റ്റേഷൻ വിട്ട ട്രെയിനിൽ നിന്ന് ചാടിയിറങ്ങാൻ ശ്രമിക്കുന്നതിനിടെ ആസാം സ്വദേശിയായ ജിതുൽ ഗോഗോയ്(27) വീണുമരിച്ചത്. ഇയാളുടെ ബാഗ് അടക്കമുള്ള വസ്തുക്കള്‍ ബന്ധുക്കള്‍ക്ക് കൈമാറിയപ്പോഴാണ് രൂപ നഷ്ടപ്പെട്ടതായി കണ്ടെത്തിയത്. ആസാം - ആലുവ ട്രെയിൻ ടിക്കറ്റും ലഭിച്ചിരുന്നു.
തുക നഷ്ടപ്പെട്ടതിനെപ്പറ്റി പോലീസ് സ്റ്റേഷനിൽ അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താനായില്ല. പിന്നീട് സിസി ടിവി ദ്യശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് മോഷണം വ്യക്തമായത്.
പഴ്സില്‍ 8,000 രൂപയുണ്ടെന്ന് ഇൻക്വസ്റ്റ് നടത്തിയപ്പോൾ പോലീസ് കണക്കെടുത്തിരുന്നു. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റുകയും ഇയാളുടെ ബാഗ് ഉൾപ്പെടെയുള്ളവ സ്റ്റേഷനിലേക്ക് കൊണ്ടുവരികയും ചെയ്തു. ഇതില്‍നിന്നും 3,000 രൂപയാണ് എസ്ഐ എടുത്തത്.
പണം കാണാതായ വഴി അറിയാൻ സ്റ്റേഷനിലെ സിസി ടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് ഉദ്യോഗസ്ഥന്റെ മോഷണദൃശ്യം വ്യക്തമായത്. തുടര്‍ന്ന് എസ്ഐയെ സസ്പെന്‍ഡ് ചെയ്യുകയായിരുന്നു. എന്നാല്‍ ഇന്‍ക്വസ്റ്റ് ചെയ്യാന്‍ സഹായിച്ചയാൾക്ക് വേണ്ടിയാണ് പണം എടുത്തതെന്നാണ് എസ്ഐയുടെ നിലപാട്.
പെരുമ്പാവൂര്‍, കോതമംഗലം സ്റ്റേഷനുകളില്‍ ജോലി ചെയ്തിരുന്ന സലീമിനെതിരെ സാമ്പത്തിക കുറ്റകൃത്യങ്ങൾക്ക് ഇതിന് മുമ്പും നടപടി ഉണ്ടായിട്ടുണ്ടെന്ന് സൂചനയുണ്ട്.