ഓട്ടോറിക്ഷയിൽ രേഖകളില്ലാതെ കടത്തിയ 2.70 കോടി പിടികൂടി
1537832
Sunday, March 30, 2025 4:59 AM IST
കൊച്ചി: ഇടക്കൊച്ചിയില്‍ നിറുത്തിയിട്ടിരുന്ന ഓട്ടോറിക്ഷയില്‍ നിന്ന് കണക്കില്‍പ്പെടാത്ത രണ്ട് കോടി 70 ലക്ഷം രൂപ പോലീസ് പിടിച്ചെടുത്തു. സംഭവത്തില്‍ മൂന്നുപേരെ എറണാകുളം ഹാര്‍ബര്‍ പോലീസ് പിടികൂടി. ഇന്നലെ ഉച്ചയോടെ ഇടക്കൊച്ചി കണ്ണങ്ങാട്ട് പാലത്തിന് സമീപത്തെ വാക്ക്വേയിലായിരുന്നു സംഭവം.
ഓട്ടോ ഡ്രൈവറായ കടവന്ത്രയില്‍ താമസിക്കുന്ന തമിഴ്നാട് സ്വദേശി രാജഗോപാല്‍ (40), എളമക്കരയില്‍ താമസിക്കുന്ന തുണിക്കട ഉടമ രാജ മുഹമ്മദ്, എറണാകുളം ബ്രോഡ്വേയിലെ ക്യൂട്ട് ക്ലോത്തിംഗ് കമ്പനി എന്ന തുണിക്കടയിലെ ജീവനക്കാരനും ബീഹാര്‍ സ്വദേശിയുമായ സബീഷ് അഹമ്മദ് (25) എന്നിവരാണ് പോലീസ് കസ്റ്റഡിയിലുള്ളത്. തുണിക്കട ഉടമയുടേതാണ് പണമെന്നാണ് വിവരം.
ഇന്നലെ ഉച്ചയോടെ ഹാര്‍ബര്‍ സ്റ്റേഷനിലെ പോലീസ് സംഘം പട്രോളിംഗിന്റെ ഭാഗമായി ഇതുവഴി പോകുന്നതിനിടെ വാക്ക്വേയില് നിർത്തിയിട്ടിരുന്ന ഓട്ടോറിക്ഷയില്‍ ഉണ്ടായിരുന്ന ഡ്രൈവറും ബീഹാര്‍ സ്വദേശിയും പോലീസിനെ കണ്ടതോടെ പരുങ്ങുന്നതു കണ്ടു. സംശയം തോന്നിയ പോലീസെത്തി വാഹനം പരിശോധിച്ചതോടെ പണം കണ്ടെത്തുകയായിരുന്നു. ബീഹാര്‍ സ്വദേശിയുടെ പാന്റിന്റെ പോക്കറ്റില്‍ നിന്നാണ് ആദ്യം പണം കിട്ടിയത്.
50,000 രൂപയാണ് ഇയാളെ പരിശോധിച്ചതില്‍ നിന്ന് പോലീസ് കണ്ടെത്തിയത്. പിന്നാലെ വാഹനം പരിശോധിച്ചു. മൂന്ന് ബിഗ് ഷോപ്പറുകളിലാണ് പണം സൂക്ഷിച്ചിരുന്നത്. 10 കെട്ടുകളായുള്ള 500 രൂപയുടെ 97 കെട്ടുകളായിരുന്നു. ബാങ്ക്, ഇൻകം ടാക്സ് ഉദ്യോഗസ്ഥരുടെയും വില്ലേജ് ഓഫീസറുടേയും സാന്നിധ്യത്തിൽ പണം എണ്ണി തിട്ടപ്പെടുത്തി പോലീസ് കസ്റ്റഡിയിലെടുത്തു.
പ്രതികളെ ചോദ്യം ചെയ്തതില്‍ നിന്ന് പണം തുണിക്കട ഉടമയുടേതാണെന്ന് വ്യക്തമാക്കി.
പോലീസ് അറിയിച്ച പ്രകാരം തുണിക്കട ഉടമ സ്ഥലത്തെത്തി. പണം സ്ഥലക്കച്ചവടത്തിന്റെ ആവശ്യത്തിനായി കൊടുത്തുവിട്ടതാണെന്നാണ് ഇയാള്‍ പോലീസിന് നല്‍കിയിട്ടുള്ള മൊഴി. കസ്റ്റഡിയിലെടുത്തവരുടെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തിയിട്ടില്ല. കൂടുതല്‍ വിവരങ്ങള്‍ ശേഖരിച്ച് വരികയാണ്.