പോലീസ് കണക്കില്‍ മുന്നൂറിലേറെ ഗുണ്ടകള്‍
1511106
Tuesday, February 4, 2025 11:52 PM IST
കോട്ടയം: ആയി സജി മുതല്‍ അലോട്ടി വരെ 31 പോലീസ് സ്റ്റേഷനുകളിലായി 300-ലേറെ ഗുണ്ടകളാണ് ജില്ലയിലെ പോലീസ് ലിസ്റ്റിലുള്ളത്. മൂന്നു കൊലക്കേസുകള്‍ ഉള്‍പ്പെടെ നാല്‍പ്പത് ക്രിമിനല്‍ കേസുകളില്‍പ്പെട്ടവരും ഇതില്‍പ്പെടും.
ബോംബ്, വാള്, കത്തി, തോക്ക് തുടങ്ങി ഇവരുടെ ഒളികേന്ദ്രങ്ങളില്‍ മാരകായുധങ്ങളുടെ വന്‍ശേഖരവും. പല ആയുധങ്ങളും വിദേശനിര്‍മിതവും. കൊല, കുത്ത്, വെട്ട്, ഭീഷണിപ്പെടുത്തല്‍ തുടങ്ങി എന്തു കൃത്യം ചെയ്യാനും മടിക്കാത്ത സംഘങ്ങളെ അമര്‍ച്ച ചെയ്യാന്‍ പോലീസിന് സാധിക്കുന്നില്ല.
ക്വട്ടേഷന്‍ കൊള്ള സംഘങ്ങള്‍ തമ്മില്‍ ചേരിതിരിഞ്ഞ് തല്ലും വെട്ടും നടത്തുന്നതും പതിവ്. ഇവരെ ജയിലില്‍ അടച്ചാല്‍ തടവറയ്ക്കുള്ളില്നിന്ന് അധോലോകത്തെ നിയന്ത്രിക്കും. വിചാരണയ്ക്ക് ജയില്‍ നിന്നിറക്കിയാല്‍ പോലീസിനെ ആക്രമിച്ച് പ്രതിയെ മോചിപ്പിക്കാന്‍ സംഘം പാഞ്ഞെത്തും.
കഴിഞ്ഞ വര്‍ഷം മാത്രം നൂറിലേറെ കുറ്റവാളികളെ കാപ്പ ചുമത്തി മറ്റ് ജില്ലകളിലേക്ക് നാടു കടത്തി.
മറുനാട്ടില്‍ ചെന്നാലും സംഘത്തെ നിയന്ത്രിക്കാന്‍ സംവിധാനമുണ്ട്. അതിരമ്പുഴ, ആര്‍പ്പൂക്കര, ഏറ്റുമാനൂര്‍ കേന്ദ്രീകരിച്ച് നൂറിലേറെ ഗുണ്ടകളും മൂന്ന് അധോലോക ക്വട്ടേഷന്‍ സംഘങ്ങളും പ്രവര്‍ത്തിക്കുന്നു.
ജില്ലയില്‍ കഞ്ചാവിന്റെ ഏറ്റവും പ്രധാന വില്‍പ്പന കേന്ദ്രവും ഇതുതന്നെ.
ഇതരസംസ്ഥാനത്തൊഴിലാളികളെന്ന വ്യാജേന പതിവായി ഒറീസ, ബിഹാര്‍ സംസ്ഥാനങ്ങളില്‍നിന്ന് കഞ്ചാവ് എത്തിക്കുന്നവരുണ്ട്. കൂടാതെ കമ്പം, തേനി എന്നിവിടങ്ങളില്‍നിന്നു കഞ്ചാവ് കൊണ്ടുവരുന്ന സംഘങ്ങളുണ്ട്.
വിദ്യാര്‍ഥികള്‍ക്കും മറ്റും പതിവായി കഞ്ചാവ് വില്‍ക്കുകയാണ് ക്വട്ടേഷന്‍ സംഘത്തിന്റെ പകല്‍ജോലി.
ബംഗളൂരുവില്‍നിന്നുള്ള ബസുകളില്‍ പൂക്കെട്ടുകള്ക്കുള്ളില് മാരക ലഹരിമരുന്ന് ഇവിടെയത്തുന്നുണ്ട്. കുട്ടിക്കുറ്റവാളികളുടെ എണ്ണത്തിലും കോട്ടയം ജില്ല മുന്നിലാണ്.
പോലീസുകാർ കൊല്ലപ്പെട്ട
സംഭവങ്ങൾ വേറെയും
കോട്ടയം: ഡ്യൂട്ടി ചെയ്തുകൊണ്ടിരിക്കെ പോലീസുകാര്‍ ദാരുണമായി കൊല ചെയ്യപ്പെട്ട സംഭവങ്ങള്‍ ജില്ലയില്‍ വേറെയുമുണ്ട്. 1993ല്‍ എരുമേലി കൊരട്ടി ക്ഷേത്രത്തില്‍ രണ്ടു പോലീസുകാരെ ചൂതുകളിക്കാരന് കുതിര ഷാഹുല്‍ കുത്തിക്കൊന്നിരുന്നു.
എരുമേലി സ്റ്റേഷനിലെ ആന്റണി, ബാലചന്ദ്രന് എന്നീ പോലീസുകാരെയാണ് ഷാഹുല്‍ കുത്തിവീഴ്ത്തിയത്.നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ മൊട്ട നൗഷാദ് കാഞ്ഞിരപ്പള്ളി പോലീസ് സ്റ്റേഷനിലെ കോണ്‍സ്റ്റബിള്‍ മോഹനനെ മിനി ലോറി ഇടിപ്പിച്ചു കൊലപ്പെടുത്തി. നൈറ്റ് പെട്രോളിംഗിനുശേഷം നടന്നുവരുമ്പോള്‍ കാഞ്ഞിരപ്പള്ളി ഫയര്‍ സ്റ്റേഷനു സമീപത്തുവച്ചായിരുന്നു സംഭവം.
ഒപ്പമുണ്ടായിരുന്ന കോണ്‍സ്റ്റബിളിന് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു. 2007ല്‍ ചങ്ങനാശേരി പെരുന്ന എന്‍എസ്എസ് കോളജിനു മുന്നില്‍ എസ്എഫ്ഐ-എബിബിപി സംഘര്‍ഷം നേരിടാന്‍ പോയ ചങ്ങനാശേരി സ്റ്റേഷനിലെ എഎസ്ഐ ഏലിയാസ് മരിച്ചതു മറ്റൊരു ദാരുണ സംഭവമായി. ചങ്ങനാശേരി ബസ് സ്റ്റാന്‍ഡില്‍ പോലീസ് കോണ്‍സ്റ്റബിൾ പാമ്പാടി സ്വദേശി തോമസ് കുത്തേറ്റു മരിച്ചതും മറ്റൊരു കണ്ണീരോര്‍മയാണ്.