ട്രിച്ചി പോലുള്ള ഡിവിഷനുകളിൽ ‘രക്ഷക്’ സംവിധാനം മുൻപേ നടപ്പാക്കിയിരുന്നു. എന്നാൽ, കയറ്റിറക്കങ്ങളിലും ടണലുകളിലും വലിയ വളവുകളിലും രണ്ടു ലൈനുകളിൽ കൂടുതലുള്ള ഇടങ്ങളിലും ഇവ കൃത്യമായി പ്രവർത്തിക്കാറില്ല എന്നതു ചൂണ്ടിക്കാട്ടിയാണു പൂർണമായി നടപ്പാക്കാത്തതെന്നാണ് ഉദ്യോഗസ്ഥർ നൽകുന്ന വിശദീകരണം.
2019 മുതൽ 2023 വരെയുള്ള അഞ്ചു വർഷത്തിനിടെ 361 തൊഴിലാളികളുടെ ജീവനാണു ട്രാക്കിൽ പൊലിഞ്ഞത്. നാലുവർഷത്തിനിടെ ഇരുപതോളം കീമാൻമാരുടെ ജീവൻ തിരുവനന്തപുരം ഡിവിഷനിൽ മാത്രം നഷ്ടമായി.
അപകടങ്ങൾ ഇല്ലാതാക്കാൻ റെയിൽവേ ഇടപെടണമെന്നാവശ്യപ്പെട്ട് ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി നിരവധി സമരങ്ങൾക്കു നേതൃത്വം നൽകിയയാളും കഴിഞ്ഞദിവസം ട്രെയിൻ തട്ടി മരിച്ചു. തൃശൂർ വടൂക്കര എസ്.എൻ. നഗർ ചന്ദ്രിക ലെയ്നിൽ ഉത്തമൻ ആണു മരിച്ചത്. ട്രെയിനിന്റെ എൻജിനടിയിൽ കുടുങ്ങിയ ഉത്തമൻ തത്ക്ഷണം മരിച്ചു.
ഇടുങ്ങിയ സ്ഥലത്തുണ്ടായ അപകടമുണ്ടായതിനാൽ പെട്ടെന്നു മാറിനിൽക്കാനാവാഞ്ഞതാണ് അപകടകാരണമെന്നു കരുതുന്നു. തൃശൂരിൽത്തന്നെ രണ്ടുവർഷം മുൻപ് ഒരാൾ മരിക്കുകയും മറ്റൊരാൾക്കു ഗുരുതര പരിക്കേൽക്കുകയും ചെയ്തിരുന്നു.