ദീർഘകാലത്തെ ആശുപത്രി വാസത്തിനുശേഷമാണ് ചൊക്ലി മേനപ്രത്തെ സ്വന്തം വീട്ടിലേക്ക് പുഷ്പൻ തിരിച്ചെത്തിയത്. കിടപ്പിലും നിരന്തരമായി ആരോഗ്യപ്രശ്നങ്ങൾ നേരിട്ട പുഷ്പൻ തുടർച്ചയായി ആശുപത്രിവാസങ്ങൾക്കും വിധേയനായി.
പുഷ്പനെ കാണാൻ നാടിന്റെ നാനാഭാഗത്തുനിന്നും ആളുകൾ ഒഴുകിയെത്തുക പതിവായിരുന്നു. സീതാറാം യെച്ചൂരി, പ്രകാശ് കാരാട്ട്, വൃന്ദ കാരാട്ട്, പിണറായി വിജയൻ, കോടിയേരി ബാലകൃഷ്ണൻ, ചെ ഗുവേരയുടെ മകൾ അലിഡ ചെഗുവേര തുടങ്ങി ഇന്ത്യയിലെയും വിദേശ രാജ്യങ്ങളിലെയും നിരവധി കമ്യൂണിസ്റ്റ് നേതാക്കളും സാധാരണക്കാരും പുഷ്പനെ കാണാൻ എത്തിയിരുന്നു.
ആദ്യം ചെറിയൊരു വീട്ടിലായിരുന്നു പുഷ്പൻ താമസിച്ചിരുന്നത്. പിന്നീട് പാർട്ടി മുൻ കൈയെടുത്ത് തറവാട് വീടിനോടു ചേർന്ന് പുതിയ വീട് നിർമിച്ചു നൽകി. പുതുക്കുടിയിൽ എന്ന വീട്ടിൽ പുഷ്പന് സഹായികളായി പാർട്ടി സഖാക്കൾ സദാ സമയവും ഉണ്ടായിരുന്നു.
പുഷ്പന്റെ സൗകര്യങ്ങൾക്കനുസരിച്ചായിരുന്നു പാർട്ടി വീട് നിർമിച്ചത്. കോടിയേരി ബാലകൃഷണൻ മരിച്ചപ്പോൾ തലശേരി മുനിസിപ്പൽ ഹാളിൽ അന്ത്യോപചാരം അർപ്പിക്കാനാണ് പുഷ്പൻ ഏറ്റവും ഒടുവിൽ പൊതു വേദിയിൽ എത്തിയത്.