വിഴിഞ്ഞം തുറമുഖം, തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം, ടെക്നോപാർക്ക് ബയോ 360 ലൈഫ് സയൻസ് പാർക്ക്, ഐഎസ്ആർഒ, ബ്രഹ്മോസ്, മെഡിക്കൽ ടെക്നോളജി പാർക്ക് തുടങ്ങിയ സുപ്രധാന സ്ഥാപനങ്ങളുടെ സാന്നിധ്യം ബയോമെഡിക്കൽ ക്ലസ്റ്റർ വികസിപ്പിക്കുന്നതിന് ഏറ്റവും അനുയോജ്യമായ സ്ഥലമായി തിരുവനന്തപുരത്തെ മാറ്റുന്നുണ്ടെന്ന് പയസ് വറുഗീസ് പറഞ്ഞു.
ഇതിനകം 85 കന്പനികളെയും 357 സ്റ്റാർട്ടപ്പുകളെയും ഒരുമിച്ചു കൊണ്ടുവന്ന് 8,722 കോടി രൂപയുടെ വാർഷിക വരുമാനം ഉണ്ടാക്കിയ കേരള മെഡിക്കൽ ടെക്നോളജി കണ്‍സോർഷ്യം സ്ഥാപിക്കുന്നതിനുള്ള സംസ്ഥാനത്തിന്റെ ശ്രമങ്ങളെ സെഷൻ അഭിനന്ദിച്ചു.
2027ഓടെ 300 കന്പനികളും 16,600 കോടി രൂപയുടെ വരുമാനവുമാണ് ലക്ഷ്യം. 2032ഓടെ 3,500 സ്റ്റാർട്ടപ്പുകളും 34,750 കോടി വരുമാനവുമാണ് പ്രതീക്ഷിക്കുന്നത്. യുഎസിലെ യുസിഎസ്എഫ് സർജിക്കൽ ഇന്നൊവേഷൻസ് പ്രോഗ്രാം ഡയറക്ടർ ഡോ. ഉഷ തെക്കേടത്ത്, കെഎൽഐപി ഡയറക്ടറും കേരള മെഡിക്കൽ ടെക്നോളജി കണ്‍സോർഷ്യം സ്പെഷൽ ഓഫീസറുമായ സി. പദ്മകുമാർ എന്നിവരും പ്രസംഗിച്ചു.