സനലും സുമിയും ആത്മഹത്യയ്ക്കു തയാറെടുത്തുവെന്നാണ് അറിയുന്നത്. കട്ടിലിൽ മണ്ണെണ്ണ ഒഴിച്ചതായി സൂചനയുണ്ട്. മുറിയിൽനിന്നു വിഷം കലർത്തിയ ഐസ്ക്രീമും പോലീസ് കണ്ടെടുത്തു. കുട്ടികൾ ഉറങ്ങിയശേഷം കുട്ടികളോടൊപ്പം കിടപ്പുമുറിയിൽ പാചകവാതക സിലിണ്ടർ കൊണ്ടുവന്ന് തുറന്ന ശേഷം തീകൊളുത്തിയാകാം ആത്മഹത്യ ചെയ്തതെന്നാണു പ്രാഥമിക നിഗമനം.
അല്പം മാറിക്കിടന്നതുകൊണ്ടാകാം അശ്വതിന് കൂടുതൽ പൊള്ളലേൽക്കാതിരുന്നത്. സമീപവാസികൾ നടത്തിയ രക്ഷാപ്രവർത്തനം ഫലം കാണാതെ വന്നതോടെ അങ്കമാലി അഗ്നി രക്ഷാസേനയെത്തിയാണ് തീയണച്ചത്. കാലടി ആശ്രമം സ്കൂളിലെ ആറും ഒന്നും ക്ലാസ് വിദ്യാർഥികളാണ് മക്കൾ. സനലും സുമിയും തുറവൂരിൽ അക്ഷയകേന്ദ്രം നടത്തുകയായിരുന്നു.
രാവിലെ മക്കളോടൊപ്പം പോയാൽ രാത്രിയിലാണു മടങ്ങിവരുന്നത്. അതിനാൽ നാട്ടുകാരുമായി കൂടുതൽ അടുപ്പമുണ്ടായിരുന്നില്ല. ബന്ധുക്കളുമായി സ്വത്ത് തർക്കത്തിലും മറ്റും അകന്നുകഴിയുകയുമായിരുന്നു.
വിശദമായ വിവരങ്ങൾ സൂചിപ്പിച്ച ആത്മഹത്യാക്കുറിപ്പും മുറിയിൽനിന്ന് പോലീസ് കണ്ടെടുത്തു. സംഭവസ്ഥലത്ത് ഉന്നത പോലീസ് ഉദ്യോഗസ്ഥരും ഫോറൻസിക് വിദഗ്ധരും പരിശോധന നടത്തി.
ഇൻക്വസ്റ്റ് നടപടികൾ ഉച്ചയോടെ പൂർത്തിയാക്കിയശേഷം ദന്പതികളുടെ മൃതദേഹങ്ങൾ കളമശേരി മെഡിക്കൽ കോളജിൽ പോസ്റ്റ്മോർട്ടം നടത്തി ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. സംസ്കാരം നടത്തി.