ഗുണ്ടാ സംഘങ്ങളുടെ അഴിഞ്ഞാട്ടം: മുച്ചൂർക്കാവിലെ കുടുംബങ്ങൾ നാടുവിടാനൊരുങ്ങുന്നു
1463663
Thursday, October 24, 2024 7:30 AM IST
വെച്ചൂർ: വെച്ചൂർ പഞ്ചായത്തിലെ മുച്ചൂർക്കാവ് കേന്ദ്രീകരിച്ച് ഗുണ്ടാ സംഘങ്ങൾ അഴിഞ്ഞാടുന്നു. സാധാരണ ജനജീവിതത്തിന് ഭംഗം നേരിടുന്നതിനാൽ സ്ഥലം വിറ്റ് നാടൊഴിയാൻ കുടുംബങ്ങൾ നിർബന്ധിതരാകുന്നതായി പ്രദേശവാസികൾ.
കൊലപാതക, വധശ്രമ കേസുകളിൽ പ്രതികളായവരും കാപ്പ ചുമത്തപ്പെട്ടവരും മുച്ചൂർക്കാവിലെ ഒരു കുടുംബത്തിൽ വന്ന് തങ്ങാൻ ആരംഭിച്ചതോടെയാണ് പ്രദേശത്തെ ജനജീവിതം ഭീതിയിലായതെന്ന് പ്രദേശവാസികൾ ആരോപിക്കുന്നു.
ഒരാഴ്ച മുമ്പ് അക്രമിസംഘം ഭീകരാന്തരീക്ഷം സൃഷ്ടിച്ച് പ്രദേശവാസികളെ ഭയപ്പെടുത്തിയത് ചോദ്യം ചെയ്ത മുച്ചൂർക്കാവ് കൊടുത്തറയിൽ അമൽ സുദർശനൻ (26) കുത്തേറ്റ് ചികിത്സയിലാണ്. ലഹരി മരുന്ന് ഇടപാടുൾപ്പെടെ ഇവിടെ നടക്കുന്നതായി പ്രദേശവാസികൾ ആരോപിച്ചു. സന്ധ്യ കഴിഞ്ഞാൽ തോട്ടാപ്പള്ളി വേരുവള്ളി - മുച്ചൂർക്കാവ് റോഡിലെ കലുങ്കുകളിൽ തമ്പടിക്കുന്നവർ വിദ്യാർഥികളോടും പണി കഴിഞ്ഞ് വൈകി വരുന്ന യുവതികളോടും മോശമായി പെരുമാറുന്നതിനാൽ ഇതുവഴി പോകാൻ ജനം ഭയക്കുകയാണ്.
അക്രമികളെ അമർച്ച ചെയ്യണമെന്നാവശ്യപ്പെട്ട് ജില്ലാ പോലീസ് മേധാവിക്കും വൈക്കം പോലീസിനും 65 കുടുംബങ്ങൾ ഒപ്പിട്ട പരാതി നൽകിയിട്ടും ഫലപ്രദമായ നടപടി ഉണ്ടായില്ല. നാട്ടുകാരുടെ നേതൃത്വത്തിൽ ഒരാഴ്ച മുമ്പ് പ്രതിഷേധപ്രകടനം നടത്തിയതോടെയാണ് അക്രമി സംഘത്തിന്റെ ആക്രമണവും ഭീഷണിയും വർധിച്ചത്.
ചേർത്തലയിൽ കഴിഞ്ഞ ദിവസം ആളുമാറി ഒരാൾക്ക് കുത്തേറ്റ സംഭവത്തിലെ പ്രതികൾ മുച്ചൂർക്കാവിൽ നിന്ന് പോയവരാണെന്ന് പോലീസ് സ്ഥിരീകരിച്ചിരുന്നു. മുച്ചൂർക്കാവിൽ അക്രമിസംഘം തമ്പടിക്കുന്നിടം ഒഴിവാക്കാൻ കളക്ടർ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് 80 കുടുംബങ്ങൾ ഒപ്പിട്ട പരാതി അടുത്ത ദിവസം നൽകാനാണ് ഗ്രാമവാസികളുടെ തീരുമാനം.
അക്രമി സംഘങ്ങളുടെ ഭീഷണി മൂലം സ്ഥലം വിറ്റുപോകാൻ ചില കുടുംബങ്ങൾ എഗ്രിമെന്റ് വച്ചെങ്കിലും ആദ്യം ഉറപ്പിച്ചതിൽനിന്നും വാങ്ങാനേറ്റവർ വില താഴ്ത്തിയതിനാൽ മറ്റൊരിടത്തേക്ക് പോകാനും കഴിയുന്നില്ലെന്ന് നിർധന കുടുംബങ്ങൾ പറയുന്നു. സാധാരണ ജനജീവിതം ഉറപ്പാക്കാൻ സർക്കാർ നടപടി സ്വീകരിക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.
പരാതി നൽകിയവർക്ക് രാത്രി അസഭ്യവർഷവും ഭീഷണിയും
അക്രമിസംഘത്തിന്റെ ഭീഷണിയെ തുടർന്ന് പൊറുതിമുട്ടിയ സംഭവത്തിൽ പരാതിപ്പെട്ടവർക്ക് ചൊവ്വാഴ്ച രാത്രി ആക്രമിസംഘത്തിന്റെ ഭീഷണിയും അസഭ്യവർഷവും.രാത്രി പണി കഴിഞ്ഞു വന്നവരെ തടഞ്ഞുനിർത്തിയാണ് ഭീഷണിപ്പെടുത്തിയത്. രാത്രി രണ്ടു നായ്ക്കളുമായി പാലത്തിലിരുന്ന അക്രമിസംഘം വഴിയിലൂടെ പോയവരെയൊക്കെ അസഭ്യം പറഞ്ഞതായി പ്രദേശവാസികൾ ആരോപിച്ചു.
അക്രമികളെ സമുദായത്തിൽ നിന്നു പുറത്താക്കി
വെച്ചൂർ: സമുദായ നേതൃത്വം അക്രമികൾ തമ്പടിക്കുന്ന വീട്ടിലെ കുടുംബാംഗങ്ങളെ സമുദായത്തിൽനിന്നു പുറത്താക്കി. കടുത്ത ഭീഷണി ഉണ്ടായിട്ടും പൊതുവികാരം മാനിച്ചാണ് സമുദായ നേതൃത്വം കടുത്ത തീരുമാനമെടുത്തത്.
സമാധാനാന്തരീക്ഷം ഉറപ്പാക്കാൻ കളക്ടർ ഇടപെടണം
പോലീസും എക്സൈസും നിരന്തരം എത്തിയിട്ടും പ്രദേശത്തെ ജനജീവിതം സാധാരണ നിലയിലാക്കാൻ സാധിക്കാത്ത സാഹചര്യത്തിൽ കളക്ടറുടെ ഇടപെടൽ അനിവാര്യമാണെന്നാണ് പ്രദേശവാസികൾ പറയുന്നത്.