അഗ്രി ടൂറിസം പദ്ധതിക്കായി കൊതിച്ച് അപ്പര്‍കുട്ടനാടന്‍ പാടശേഖരങ്ങൾ
1463669
Thursday, October 24, 2024 7:30 AM IST
ചങ്ങനാശേരി: പായിപ്പാട്, വാഴപ്പള്ളി പഞ്ചായത്തുകളിലെ അപ്പര്‍ കുട്ടനാടന്‍ പാടശേഖരങ്ങളില്‍ ഫാം ടൂറിസം പ്രോത്സാഹിപ്പിച്ചാല്‍ ഗുണകരമാകുമെന്നു അഭിപ്രായം ഉയരുന്നു. പായിപ്പാട് പഞ്ചായത്തിലെ പൂവം-നക്രാല്‍, പെരുമ്പുഴക്കടവ്-പൂവം റോഡുകളുടെയും വാഴപ്പള്ളി പഞ്ചായത്ത് പരിധിയിലുള്ള ചങ്ങനാശേരി വണ്ടിപ്പേട്ട- പറാല്‍-കുമരങ്കരി റോഡുകളുടെ വശങ്ങളിലെ പാടശേഖരങ്ങളിലെ ഹരിതശോഭ ഏറെ മനോഹരമാണ്. മുളയ്ക്കാംതുരുത്തി റോഡില്‍ നീലംപേരൂര്‍ മേഖലകളിലും ഫാംടൂറിസം പദ്ധതിക്ക് അനുയോജ്യമായ സാധ്യതകളുണ്ട്.
നെല്‍കൃഷിയുള്ള സമയങ്ങളില്‍ വിതയും നെല്‍പ്പാടങ്ങളും കൊയ്ത്തും കാണാനും കൃഷിയില്ലാത്ത സമയങ്ങളില്‍ പാടത്ത് വിരിഞ്ഞുനില്ക്കുന്ന താമരപ്പൂക്കളും ആമ്പല്‍ വസന്തവും മനസിനെ ആകര്‍ഷിക്കുതാണ്. ഓടേറ്റിതെക്ക്, വടക്ക് പാടശേഖരങ്ങളില്‍ ആമ്പലും താമരയും വിരിഞ്ഞത് വാര്‍ത്താമാധ്യമങ്ങളില്‍ വൈറലായതോടെ നാട്ടിലും പുറത്തുനിന്നുമുള്ള നൂറുകണക്കിനാളുകള്‍ ഇതുകാണാനെത്തിയിരുന്നു.
പാടശേഖരസമിതയും കൃഷി, ടൂറിസും വകുപ്പുകളുമായി ആലോചന നടത്തി പദ്ധതികള്‍ ആവിഷ്കരിച്ചാല്‍ ഇത്തരം കാര്യങ്ങളെ ഉപയോഗപ്പെടുത്തി വിനോദത്തിനും വിജ്ഞാനത്തിനുമുള്ള അഗ്രി ടൂറിസം പദ്ധതികള്‍ നടപ്പാക്കാനാകുമൊണ് കര്‍ഷകരും കൃഷിവകുപ്പിലെ ഉദ്യോഗസ്ഥരും ചൂണ്ടിക്കാട്ടുന്നത്.
പുതുതായി നിര്‍മാണം പൂര്‍ത്തിയാക്കി തുറന്ന പൂവം-നക്രാല്‍ റോഡിലൂടെ സഞ്ചരിച്ചാല്‍ വശങ്ങളിലെ നെല്വയല്കാഴ്ചകള് കണ്ണുകള്‍ക്ക് പുളകം പകരുന്നതാണ്.
പെരുന്ന പെരുമ്പുഴക്കടവ്- പൂവം, വണ്ടിപ്പേട്ട-പറാല്‍-കുമരങ്കരി, തുരുത്തി- മുളയ്ക്കാംതുരുത്തി റോഡുകളും നിര്‍മാണം പൂര്‍ത്തിയാക്കിയാല്‍ യാത്രയ്ക്കെന്നതുപോലെ വയല്‍ക്കാഴ്ചകള്‍ കാണാനെത്തുന്നവര്‍ക്കും ഗുണകരമാകും.