ലഹരിയും പ്രണയക്കെണിയും ഭീകര യാഥാർഥ്യങ്ങൾ: സീറോമലബാർ പബ്ലിക് അഫയേഴ്സ് കമ്മീഷൻ
Thursday, March 13, 2025 12:47 AM IST
കൊച്ചി: ലഹരിയും പ്രണയക്കെണിയും കേരളത്തിൽ ഭീകര യാഥാർഥ്യങ്ങളെന്ന് സീറോമലബാർ പബ്ലിക് അഫയേഴ്സ് കമ്മീഷൻ.
ലഹരി വിപത്തിനെതിരേ കെസിബിസി മദ്യവിരുദ്ധ സമിതി പാലായിൽ സംഘടിപ്പിച്ച സമ്മേളനത്തിൽ പി.സി. ജോർജ് ലഹരി വ്യാപനത്തെക്കുറിച്ചും പ്രണയക്കെണികളെക്കുറിച്ചും ഭീകരപ്രവർത്തനങ്ങളെക്കുറിച്ചും പറഞ്ഞ കാര്യങ്ങൾക്ക് അടിസ്ഥാനമുണ്ട്. അക്കാര്യങ്ങളിൽ വിവാദങ്ങൾ സൃഷ്ടിക്കുന്നതും മതപരമായി വ്യാഖ്യാനിക്കാൻ ശ്രമിക്കുന്നതും അപലപനീയമാണെന്നും കമ്മീഷൻ ചൂണ്ടിക്കാട്ടി.
ലഹരിയെക്കുറിച്ചും പ്രണയക്കെണികളെക്കുറിച്ചും അവമൂലമുണ്ടാകുന്ന ദുരന്തങ്ങളെക്കുറിച്ചും നിരന്തരം വാർത്തകൾ വന്നുകൊണ്ടിരിക്കുന്നു.
പ്രണയക്കെണികൾ ഉണ്ടെന്ന് ഈയിടെ ഒരു വാർത്താചാനലിനു നൽകിയ അഭിമുഖത്തിൽ ലഹരിയിൽനിന്നു വിമോചിതനായ യുവാവ് വെളിപ്പെടുത്തിയിരുന്നു. സംസ്ഥാനത്ത് വൻതോതിൽ സ്ഫോടകവസ്തുശേഖരവും ആയുധങ്ങളും കണ്ടെത്തുന്ന സ്ഥിതിയും ആശങ്ക ജനിപ്പിക്കുന്നു. ഇവയ്ക്കുള്ള അന്താരാഷ്ട്രബന്ധങ്ങൾ സ്ഥിതി കൂടുതൽ ഗുരുതരമാക്കുന്നു.
മതരാഷ്ട്രവാദികളെ ഒറ്റപ്പെടുത്താനും ജനാധിപത്യത്തിന്റെ അന്തസത്ത സംരക്ഷിക്കാനും ജാതിമതഭേദമെന്യേ എല്ലാ പൗരന്മാർക്കും കടമയുണ്ട്. അതിനാൽ തീവ്രവാദ പ്രവർത്തനങ്ങളെ മതത്തിന്റെയോ രാഷ്ട്രീയത്തിന്റെയോ പേരിൽ ന്യായീകരിക്കാതെ രാഷ്ട്രത്തിന്റെ ആഭ്യന്തരസുരക്ഷയെയും പൗരന്മാരുടെ സമാധാനജീവിതത്തെയും സംരക്ഷിക്കാനുതകുന്ന നിലപാടുകളാണ് എല്ലാവരും സ്വീകരിക്കേണ്ടത്.
പി.സി. ജോർജ് ഉന്നയിച്ച വിഷയങ്ങളിൽ ഇരകളായവരുടെയും കുടുംബങ്ങളുടെയും സ്വകാര്യതയും സുരക്ഷയും ഉറപ്പാക്കിയുള്ള ഉന്നതതല അന്വേഷണം നടത്തണമെന്നും പബ്ലിക് അഫയേഴ്സ് കമ്മീഷൻ കേന്ദ്ര-സംസ്ഥാന സർക്കാരുകളോട് ആവശ്യപ്പെട്ടു.