തൊഴിൽതട്ടിപ്പ്: തായ്ലൻഡിൽ കുടുങ്ങിയ മലയാളികളെ ഉടൻ നാട്ടിലെത്തിക്കും
Wednesday, March 12, 2025 2:32 AM IST
തിരുവനന്തപുരം: തായ്ലൻഡ്, മ്യാൻമർ, ലാവോസ്, കംബോഡിയ അതിർത്തിയിലെ കുപ്രസിദ്ധമായ ഗോൾഡൻ ട്രയാംഗിൾ പ്രദേശത്ത് തൊഴിൽതട്ടിപ്പിനും മനുഷ്യക്കടത്തിനും ഇരയായി കുടുങ്ങിയ എട്ട് മലയാളികൾ ഉൾപ്പെടെ 283 ഇന്ത്യൻ പൗരന്മാരെ തിരിച്ചെത്തിച്ചു.
ഇന്ത്യൻ വ്യോമസേനാ വിമാനത്തിൽ ഡൽഹിയിലെത്തിച്ചവരിൽ മലയാളികളായ എട്ടുപേരെ നോർക്ക റൂട്ട്സ് ഇടപെട്ട് നാട്ടിലെത്തിക്കും. വ്യാജ റിക്രൂട്ട്മെന്റ് ഏജന്റുമാർ വഴി ഗോൾഡൻ ട്രയാംഗിൾ എന്നറിയപ്പെടുന്ന മേഖലയിൽ ഉൾപ്പെടെ വ്യാജ കോൾ സെന്ററുകളിൽ സൈബർ കുറ്റകൃത്യങ്ങൾ (സ്കാമിംഗ്) ചെയ്യാൻ നിർബന്ധിതരായി കുടുങ്ങിയവരാണ് തിരിച്ചെത്തിയവർ.
മ്യാൻമർ, തായ്ലൻഡ് ഇന്ത്യൻ സ്ഥാനപതി കാര്യാലയങ്ങൾ പ്രാദേശിക സർക്കാരുകളുമായി സഹകരിച്ച് നടത്തിയ ഇടപെടലുകളാണ് മോചനത്തിനു സഹായിച്ചത്. രക്ഷപ്പെടുത്തിയവരെ തായ്ലൻഡിലെ മെയ്സോട്ട് നഗരത്തിലെത്തിക്കുകയും പിന്നീട് വ്യോമസേനാ വിമാനത്തിൽ ഡൽഹിയിലെത്തിക്കുകയുമായിരുന്നു.തിരിച്ചെത്തിയ മലയാളികളെ ഡൽഹി എൻആർകെ ഡെവലപ്മെന്റ് ഓഫീസർ ഷാജിമോന്റെ നേതൃത്വത്തിൽ സ്വീകരിച്ചിരുന്നു.