മാർച്ച് 31നകം മസ്റ്ററിംഗ് നടത്താത്ത മുൻഗണനാ കാർഡ് അംഗങ്ങൾക്ക് ഭക്ഷ്യധാന്യം ലഭിക്കില്ലെന്നു മന്ത്രി
Thursday, March 13, 2025 12:47 AM IST
തിരുവനന്തപുരം: മാർച്ച് 31നകം മസ്റ്ററിംഗ് നടത്താത്ത മുൻഗണനാ റേഷൻ കാർഡ് അംഗങ്ങളെ ഭക്ഷ്യധാന്യ വിഹിതത്തിന് യോഗ്യരായവരുടെ പട്ടികയിൽനിന്ന് ഒഴിവാക്കുമെന്നു മന്ത്രി ജി.ആർ. അനിൽ നിയമസഭയിൽ പറഞ്ഞു. ഇക്കാര്യം കേന്ദ്രസർക്കാർ സംസ്ഥാനത്തെ അറിയിച്ചിട്ടുണ്ട്.
ഇത്തരം സാഹചര്യം ഒഴിവാക്കാൻ തൊഴിൽ-വിദ്യാഭ്യാസ ആവശ്യങ്ങൾക്ക് കേരളത്തിനു പുറത്തു വസിക്കുന്നവരെ എൻആർകെ സ്റ്റാറ്റസ് നൽകി റേഷൻ കാർഡിൽ നിലനിർത്തും. ഇവർക്ക് തത്കാലം റേഷൻ വിഹിതം കിട്ടില്ലെങ്കിലും മസ്റ്ററിംഗ് നടത്തിയ ശേഷം റേഷൻ ലഭ്യമാകും. ഇതുവരെ 95.83% മുൻഗണനാ റേഷൻ കാർഡ് അംഗങ്ങൾ മസ്റ്ററിംഗ് നടത്തി.
റേഷൻകടകളിൽ മസ്റ്ററിംഗിന് സംവിധാനമുണ്ട്. കിടപ്പു രോഗികളുടെ മസ്റ്ററിംഗിന് ബന്ധപ്പെട്ടവർ വീടുകളിലെത്തും. ഇ-പോസ് മെഷീനിലൂടെ മസ്റ്ററിംഗ് സാധ്യമായില്ലെങ്കിൽ ഐറിസ് സ്കാനറുണ്ട്. മേരാ കെവൈസി ആപ്പ് വഴിയും മസ്റ്ററിംഗ് നടത്താം.
ബോധപൂർവം മസ്റ്ററിംഗ് നടത്താത്തതിന്റെ കാരണം സർക്കാർ പരിശോധിക്കുന്നുണ്ട്. മസ്റ്ററിംഗ് നടത്തിയില്ലെങ്കിൽ 1,54,80,040 മുൻഗണന അംഗങ്ങളിൽ കേന്ദ്രം വെട്ടിക്കുറവ് വരുത്താനിടയുണ്ട്. അതിനാൽ പരമാവധി പേർക്ക് മസ്റ്ററിംഗ് നടത്താനാണ് ശ്രമമെന്നും ഡി.കെ. മുരളിയുടെ സബ്മിഷന് മന്ത്രി മറുപടി നൽകി.