ഏകദേശം രണ്ടു മാസത്തിനുശേഷം കാലാവസ്ഥ അനുകൂലമായപ്പോൾ ഡ്രഡ്ജർ ഉപയോഗിച്ചു തെരച്ചിൽ നടത്താൻ തീരുമാനിച്ചുവെങ്കിലും അതിനുള്ള ഒരു കോടി രൂപ ആരു വഹിക്കുമെന്നതു സംബന്ധിച്ചു അനിശ്ചിതത്വമുയർന്നു. തടസംനീക്കാൻ കേരള ജനപ്രതിനിധികളുടെ സഹായത്തോടെ വീട്ടുകാർ കർണാടക മുഖ്യമന്ത്രിയെയടക്കം വീണ്ടും നേരിൽ കണ്ടു.
അങ്ങനെ, ഡ്രഡ്ജർ ഉപയോഗിച്ചു തെരച്ചിൽ നടത്താനുള്ള ഒരു കോടി രൂപ കർണാടക സർക്കാർ വഹിക്കുമെന്നു മുഖ്യമന്ത്രി സിദ്ധരാമയ്യതന്നെ പ്രഖ്യാപിച്ചു. പക്ഷെ ഗോവയിൽനിന്നു ഡ്രഡ്ജർ ഗംഗാവലി നദിയിൽ എത്തിക്കുകയെന്നതായിരുന്നു പിന്നീടുള്ള വലിയ കടന്പ.
ടഗ് ബോട്ടുകളിൽ ഉറപ്പിച്ച ഡ്രഡ്ജർ പാലത്തിനിടയിലൂടെ കടത്തിക്കൊണ്ടു വരാൻ വേലിയിറക്കത്തിൽ നദിയിലെ ജലനിരപ്പു താഴാൻ കാത്തിരിക്കേണ്ടി വന്നു. നദിയിലെ പാറക്കൂട്ടങ്ങളിൽ തട്ടി ടഗ് ബോട്ടുകൾക്ക് കേടുപാടുകൾ സംഭവിക്കാതിരിക്കാൻ ഡ്രഡ്ജിംഗ് കന്പിനി സർവേ നടത്തി സഞ്ചാരപാത നിർണയിച്ചു.
അങ്ങനെ ഗോവയിൽനിന്നു കാർവാർ തുറമുഖത്തെത്തി അവിടെനിന്നു അഴിമുഖം പിന്നിട്ട് രണ്ടു പാലങ്ങളും താണ്ടി വളരെ ശ്രമകരമായാണ് ഡ്രഡ്ജർ സംഭവസ്ഥലത്തെത്തിച്ചത്. ഇനി അർജുന്റെ അസ്ഥിപോലും കിട്ടാൻ സാധ്യതയില്ലെന്നു പലരും എഴുതിത്തള്ളിയിട്ടും മനസുപതറാതെ വീട്ടുകാർ നടത്തിയ പോരാട്ടമാണ് 72-ാം ദിവസമായ ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നോടെ ഫലം കണ്ടത്.
അർജുനുവേണ്ടി കേരളം ഉയർത്തിയ സമ്മർദങ്ങളിൽ മുൾമുനയിലായി മുൻനിരയിൽ നിന്നു പ്രവർത്തിച്ചത് കാർവാർ എംഎൽഎ സതീഷ് സെയിലും ഉത്തര കന്നട ജില്ലാ കളക്ടർ ലക്ഷ്മിപ്രിയയുമാണ്.
അതിനു വഴിയൊരുക്കിയതാവട്ടെ മന്ത്രിമാരായ പി.എ. മുഹമ്മദ് റിയാസ്, എ.കെ. ശശീന്ദ്രൻ, കെ.ബി. ഗണേഷ്കുമാർ, കോഴിക്കോട് എംപി എം.കെ. രാഘവൻ, മഞ്ചേശ്വരം എംഎൽഎ എ.കെ.എം. അഷറഫ്, കോണ്ഗ്രസ് നേതാക്കളായ രാഹുൽഗാന്ധി, കെ.സി. വേണുഗോപാൽ, വി.ഡി. സതീശൻ തുടങ്ങിയവരും വിവിധ സംഘടനാ പ്രവർത്തകരും നിരന്തരമായി നടത്തിയ ഇടപെടലുകളാണ്.