വർഷങ്ങളായി ചെറായി -മുനന്പം മേഖലയിൽ താമസിക്കുന്ന നൂറുകണക്കിന് മത്സ്യത്തൊഴിലാളികൾ ഉൾപ്പടെയുള്ള കുടുംബങ്ങളെ കുടിയിറക്കുകയെന്നത് എളുപ്പമാകില്ലെന്നും അതിനുള്ള ശ്രമം പോലും വലിയ പ്രത്യാഘാതമുണ്ടാക്കുമെന്നും സർക്കാരും തിരിച്ചറിയുന്നുണ്ട്. ഇടതുപക്ഷ നേതാവുകൂടിയായ സ്ഥലം എംഎൽഎ ഇക്കാര്യത്തിൽ തങ്ങൾക്ക് അനുകൂലമായ നിലപാടാണു സ്വീകരിച്ചിട്ടുള്ളതെന്നും പ്രദേശവാസികൾ ചൂണ്ടിക്കാട്ടുന്നു.
നിലവിൽ വഫഫ് അവകാശവാദം ഉന്നയിച്ചിരിക്കുന്ന ഭൂമിയുടെ ഉടമകൾക്ക് സ്ഥലം വില്പന നടത്താനോ അതുപയോഗിച്ച് ബാങ്കുവായ്പയെടുക്കാനോ സാധ്യമല്ലാത്ത സ്ഥിതിയുണ്ട്.
"ഫാറൂഖ് കോളജിന് വിലകൊടുത്തു വാങ്ങിയ ഭൂമി' ആദ്യകാലത്ത് ഗുജറാത്തിൽനിന്നെത്തിയ അബ്ദുൾ സത്താർ മൂസ ഹാജി സേട്ടും പിന്നീട് അദ്ദേഹത്തിന്റെ പിന്തുടർച്ചാവകാശിയായ സിദ്ദിഖ് സേട്ടും കൈവശം വച്ചിരുന്ന മുനന്പത്തെ 404 ഏക്കർ ഭൂമി 1902 മുതൽ പല ഘട്ടങ്ങളിലായി കടലെടുത്തിരുന്നു. 1950ൽ സേട്ട് ഭൂമി ഫാറൂഖ് കോളജിന് വിദ്യാഭ്യാസ ആവശ്യത്തിനു കൈമാറി.
ദീർഘകാലത്തെ തർക്കങ്ങൾക്കും കോടതി വ്യവഹാരങ്ങൾക്കുമൊടുവിൽ 1987 ൽ കോളജ് മാനേജ്മെന്റിന് സെന്റിന് 250 രൂപ നിരക്കിൽ നൽകിയാണു തങ്ങൾ ഭൂമി വാങ്ങിയതെന്ന് പതിറ്റാണ്ടുകളായി ഇവിടുത്തെ കുടികിടപ്പുകാരായിരുന്നവർ ചൂണ്ടിക്കാട്ടുന്നു.
ഇത്തരത്തിൽ കൈമാറിയ ഭൂമിയുടെ 280 ആധാരങ്ങൾ 1989-1993 കാലഘട്ടത്തിൽ നിയമപ്രകാരം രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഫാറൂഖ് കോളജിന്റെ അന്നത്തെ മാനേജിംഗ് കൗൺസിൽ ട്രസ്റ്റിയായ ഹസൻകുട്ടി സാഹിബാണ് ഇതിൽ ഒപ്പുവച്ചിട്ടുള്ളത്.